This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്രം തിരുനാള്‍ മാർത്താണ്ഡവർമ (1814 - 60)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉത്രം തിരുനാള്‍ മാർത്താണ്ഡവർമ (1814 - 60)

ഉത്രം തിരുനാള്‍ മാർത്താണ്ഡവർമ

തിരുവിതാംകൂർ രാജാവ്‌. റാണി ലക്ഷ്‌മിഭായിയുടെയും ചങ്ങനാശ്ശേരി രാജരാജവർമ വലിയ കോയിത്തമ്പുരാന്റെയും മകനായി ജനിച്ചു. ജ്യേഷ്‌ഠനായ സ്വാതിതിരുനാള്‍ രാമവർമയുടെ ആകസ്‌മികമായ നാടുനീങ്ങലിനെത്തുടർന്ന്‌ (1847) ഉത്രം തിരുനാള്‍ 32-ാം വയസ്സിൽ തിരുവിതാംകൂറിൽ രാജാവായി.

സ്വാതിതിരുനാളിൽനിന്നു വ്യത്യസ്‌തമായി ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനിയുടെ പൊളിറ്റിക്കൽ റസിഡന്റായ ജനറൽ കല്ലന്റെ ഉപദേശങ്ങള്‍ക്കു പ്രാധാന്യം നല്‌കിക്കൊണ്ടാണ്‌ ഭരണം നിർവഹിച്ചത്‌. തിരുവിതാംകൂറിന്റെ ആധുനീകരണത്തിൽ ഉത്രം തിരുനാള്‍ മാർത്താണ്ഡവർമ നിർണായക പങ്കുവഹിച്ചിട്ടുണ്ട്‌. മുന്‍ഗാമിയുടെ കാലത്തെ അമിതമായ ചെലവുകളെത്തുടർന്ന്‌ ശൂന്യമായ ഖജനാവ്‌ നേരെയാക്കുകയായിരുന്നു ഉത്രം തിരുനാള്‍ നേരിട്ട ആദ്യത്തെ വെല്ലുവിളി. ചെലവുകള്‍ നിയന്ത്രിച്ചും നികുതികുടിശ്ശികകള്‍ നേരാംവച്ചം പിരിച്ചും പുതിയ നികുതികള്‍ നടപ്പിലാക്കാതെയും ഈ കൃത്യം നിർവഹിക്കുവാന്‍ ഉത്രം തിരുനാളിനു കഴിഞ്ഞു. രാജ്യത്ത്‌ പിന്നീട്‌ ക്ഷാമം ഉണ്ടായപ്പോള്‍ പദ്‌മനാഭസ്വാമിക്ഷേത്രത്തിൽനിന്ന്‌ അഞ്ചുലക്ഷം രൂപ കടമെടുത്തു (1856).

ജനറൽ കല്ലന്റെ വിശ്വസ്‌തനും സ്വാതിതിരുനാളിന്റെ നീരസത്തിന്‌ പാത്രവുമായ കൃഷ്‌ണറാവുവായിരുന്നു ഉത്രം തിരുനാളിന്റെ ദിവാന്‍. എല്ലാവിഭാഗക്കാർക്കും ഓടുമേയാനുള്ള അവകാശവും (1847), ചാന്നാർ സ്‌ത്രീകള്‍ക്ക്‌ മാറ്‌ മറയ്‌ക്കാനുള്ള അവകാശവും (1859), അടിമകളുടെ മക്കളെ സ്വതന്ത്രരാക്കുന്ന നിയമവും (1859), പെണ്‍കുട്ടികള്‍ക്കു മാത്രമായി തിരുവനന്തപുരത്ത്‌ ഒരു സ്‌കൂളും (1859) യാഥാർഥ്യമാക്കി. പുതിയ ചെമ്പുകാശുകള്‍ (1849), കരമനപ്പാലം (1853), സെന്‍സസ്‌ (1854), ആദ്യത്തെ പോസ്റ്റോഫീസ്‌ (1857), ആലപ്പുഴയിലെ കയർഫാക്‌ടറി (1859), തെക്കന്‍ ഡിവിഷന്‍, വടക്കന്‍ ഡിവിഷന്‍ എന്നിങ്ങനെയുള്ള ഭരണസൗകര്യത്തിനായുള്ള രാജ്യവിഭജനം (1856) എന്നിവ ഉത്രം തിരുനാളിന്റെ ഭരണനേട്ടങ്ങളാണ്‌.

കൃഷ്‌ണറാവുവിന്റെ മരണത്തെ(1857)ത്തുടർന്ന്‌ ദിവാന്‍ പേഷ്‌കാരായിരുന്ന രാമന്‍മേനോനു പകരം (വി.കെ. കൃഷ്‌ണമേനോന്റെ പൂർവികന്‍) ടി. മാധവറാവുവിനെയാണ്‌ ദിവാന്‍ ആക്കിയത്‌. കൃഷ്‌ണറാവുവിനെ നിയന്ത്രിച്ചില്ലെന്നും റസിഡന്റിനോടും മിഷനറിമാരോടും ആവശ്യത്തിൽക്കൂടുതൽ ഉദാരത കാണിച്ചുവെന്നും വിമർശിക്കുന്നവരുണ്ട്‌.

ആട്ടക്കഥകളുടെ രചയിതാവും കഥകളിയുടെ പ്രാത്സാഹകനുമായിരുന്നു ഉത്രം തിരുനാള്‍. വൈദ്യശാസ്‌ത്രത്തിൽ തത്‌പരനായിരുന്ന ഇദ്ദേഹം ദർബാർ ഫിസിഷ്യനായ ബ്രൗണിന്റെ സഹായത്തോടെ കൊട്ടാരത്തിൽ ഒരു ഇംഗ്ലീഷ്‌ ഡിസ്‌പെന്‍സറി തുടങ്ങുകയും രോഗികള്‍ക്ക്‌ സൗജന്യ ചികിത്സ നടത്തുകയും ചെയ്‌തു. ഹ്യൂമന്‍ അനാട്ടമി പഠിക്കുവാന്‍ ദന്തത്തിൽ ഒരു മനുഷ്യാസ്ഥികൂടം നിർമിക്കുവാന്‍ നിർദേശം നല്‌കി.

കച്ചൂരിൽ കണ്ടെത്തിയ റോമന്‍ നാണയശേഖരത്തിൽനിന്ന്‌ 73 എച്ചം വിലയ്‌ക്കുവാങ്ങി (1851) റോബർട്ട്‌ കാള്‍ഡ്വല്ലിനെക്കൊണ്ട്‌ കാറ്റലോഗ്‌ ചെയ്‌തു നാണയപഠനത്തിനു തിരുവിതാംകൂറിൽ തുടക്കം കുറിച്ചത്‌ ഉത്രം തിരുനാളാണ്‌. പുരോഗതിയുടെ കാലമെന്നും പ്രത്യുത്‌പന്നമതിയായ ഭരണാധികാരിയെന്നും ചരിത്രകാരന്മാർ ഉത്രം തിരുനാളിനെ വിശേഷിപ്പിക്കുന്നു. സൗമ്യനും മിതഭാഷിയുമായി അറിയപ്പെട്ടു.

(എം.ജി. ശശിഭൂഷണ്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍