This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്ഥാനദ്വാദശി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉത്ഥാനദ്വാദശി

തുലാമാസത്തിലെ ശുക്ലപക്ഷദ്വാദശി. ഐതിഹ്യ പ്രകാരം മഹാവിഷ്‌ണു നാലുമാസത്തെ യോഗനിദ്രയ്‌ക്കുശേഷം ഉണരുന്ന ദിവസമാകയാലാണ്‌ ഇതിന്‌ ഈ പേരുണ്ടായത്‌. ഹിന്ദുമതവിശ്വാസികള്‍ ഇത്‌ ഒരു പുണ്യദിനമായി ആചരിച്ചുവരുന്നു. ഉത്ഥാനദ്വാദശിദിവസം തുളസിത്തറയിൽ വിശേഷപൂജ നടത്തി താഴെപ്പറയുന്ന മന്ത്രമുച്ചരിച്ചു വിഷ്‌ണുവിനെ ഉണർത്തുന്നു. ഉത്തിഷ്‌ഠോത്തിഷ്‌ഠ ഗോവിന്ദ

	ഉത്തിഷ്‌ഠ ഗരുഡധ്വജ
	ഉത്തിഷ്‌ഠ കമലാകാന്ത
 

ത്രലോക്യം മംഗളം കുരു (ആഗമം). "അല്ലയോ ഭഗവന്‍ വിഷ്‌ണോ, നിദ്രയിൽ നിന്നെഴുന്നേറ്റ്‌ ലോകത്രയത്തെ അനുഗ്രഹിച്ചാലും' എന്നാണ്‌ ഈ മന്ത്രത്തിന്റെ സാരം. പൂജാകാലം പൂർവാഹ്നമാണ്‌; ദ്വാദശി അവസാനിക്കുന്നതിനു മുമ്പുതന്നെ പൂജ നിർവഹിച്ചിരിക്കണമെന്നാണ്‌ വിധി. പാൽപ്പായസമാണു മുഖ്യമായ നൈവേദ്യം. മിഥുനമാസത്തിലെ ശുക്ലപക്ഷ ഏകാദശിദിവസമാണ്‌ വിഷ്‌ണു യോഗനിദ്രയിൽ പ്രവേശിക്കുന്നത്‌. അതിനെ "ശയനൈകാദശി' എന്നു പറഞ്ഞുവരുന്നു. ശയനൈകാദശി മുതൽ ഉത്ഥാനദ്വാദശി വരെയുള്ള കാലം-നാലുമാസക്കാലം-"ചാതുർമാസ്യം' എന്ന പേരിൽ അറിയപ്പെടുന്നു. ഇതു ഭാരതത്തിൽ പൊതുവേ മഴക്കാലമാണ്‌. സന്ന്യാസാശ്രമികള്‍ തങ്ങളുടെ തീർഥാടനം നിർത്തിവച്ച്‌ ഈ നാലുമാസം മുഴുവനും നിഷ്‌ഠയോടുകൂടി ഒരിടത്തുതന്നെ കഴിച്ചുകൂട്ടുന്നു. വിഷ്‌ണുവിന്റെ യോഗനിദ്രയ്‌ക്കും സന്ന്യാസികളുടെ "ചാതുർമാസ്യാചരണ'ത്തിനും തമ്മിൽ പ്രതീകാത്മകമായ ബന്ധം ഉണ്ടായിരിക്കണം. കാളിദാസന്റെ മേഘസന്ദേശത്തിൽ ഉത്ഥാനദ്വാദശിയെപ്പറ്റി ഒരു പരാമർശമുണ്ട്‌.

	"ശാപാന്തോ മേ ഭുജഗശയനാ-
	ദുത്ഥിതേ ശാർങ്‌ഗപാണൗ' 
 

തനിക്ക്‌ കുബേരശാപത്തിൽ നിന്ന്‌ മുക്തി ലഭിക്കുന്നത്‌ ശാർങ്‌ഗപാണി(വിഷ്‌ണു) അനന്തശയനത്തിൽ നിന്ന്‌ ഉത്ഥിതനാകുന്ന അവസരത്തിൽ (ഉത്ഥാനദ്വാദശിദിവസം) ആണെന്ന്‌ യക്ഷന്‍ സൂചിപ്പിക്കുന്ന ഭാഗമാണിത്‌. മേഘസന്ദേശത്തിൽ നായകനായ യക്ഷന്‍ ഗ്രന്ഥകർത്താവായ കാളിദാസന്‍ തന്നെയാകണം എന്ന്‌ ഗവേഷകന്മാർ അഭ്യൂഹിച്ചിട്ടുള്ളതു നിമിത്തം ആ മഹാകവിയുടെ ജീവിതവുമായി ബന്ധപ്പെട്ടതെന്നു കരുതാവുന്ന ഉത്ഥാനദ്വാദശി എല്ലാവർഷവും കാളിദാസജയന്തിയായി ഭാരതം ആചരിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍