This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്തരവാദഭരണ പ്രക്ഷോഭണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉത്തരവാദഭരണ പ്രക്ഷോഭണം

ദിവാന്‍ഭരണം അവസാനിപ്പിക്കുവാനും പ്രായപൂർത്തി വോട്ടവകാശത്തിന്മേൽ തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭയോട്‌ ഉത്തരവാദിത്തമുള്ള ഒരു ഗവണ്‍മെന്റ്‌ രൂപീകരിക്കുവാനും വേണ്ടി സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിൽ 1938 മുതൽ 47 വരെ തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭണം.

ഉത്തരവാദഭരണത്തിനുവേണ്ടി സമരംചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്‌ 1938-ൽ തിരുവിതാംകൂർ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ രൂപീകൃതമായത്‌. എന്നാൽ ഈ ലക്ഷ്യപ്രാപ്‌തിക്കുവേണ്ടിയുള്ള സംരംഭങ്ങള്‍ മുമ്പുതന്നെ ആരംഭിച്ചിരുന്നു. 1911-ൽ തിരുവിതാംകൂറിൽനിന്നു നാടുകടത്തപ്പെട്ട കെ. രാമകൃഷ്‌ണപിള്ള തന്റെ പത്രമായ സ്വദേശാഭിമാനിയിലൂടെ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രചാരണം നടത്തിയിരുന്നുവെന്ന്‌ ദിവാനായിരുന്ന പി. രാജഗോപാലാചാരി 1912-ൽ മഹാരാജാവിനയച്ച ഒരു റിപ്പോർട്ടിൽനിന്നു വ്യക്തമാണ്‌. റിപ്പോർട്ടിലെ പ്രസക്തഭാഗം ഇതാണ്‌: ""ജനങ്ങളുടെ അവകാശങ്ങള്‍ ഉറച്ചുപ്രഖ്യാപിക്കുവാനും സ്വന്തം അഭിലാഷാനുസരണമുള്ള ഒരു ഗവണ്‍മെന്റ്‌ വ്യവസ്ഥിതി നേടിയെടുക്കാനും (രാമകൃഷ്‌ണപിള്ളയുടെ) പത്രമുപദേശിച്ചു. ഇംഗ്ലണ്ട്‌, അമേരിക്ക, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ അവകാശപ്പെട്ടിരുന്ന അതേ അവകാശങ്ങള്‍ തിരുവിതാംകൂർ ജനതയ്‌ക്കുവേണ്ടി അവകാശപ്പെടുന്നതിന്‌ സ്വദേശാഭിമാനി ഒട്ടും മടിച്ചിട്ടില്ല.

1888-ലാണ്‌ തിരുവിതാംകൂറിൽ ഇദംപ്രഥമമായി ഒരു നിയമസഭയുണ്ടായത്‌. 1898-ൽ വീണ്ടും നിയമസഭാപരിഷ്‌കാരം ഉണ്ടായി. ഇത്‌ ഒരു രാജകീയവിളംബരമായിട്ടല്ല, നിയമസഭ അംഗീകരിച്ച ഒരു നിയമം ആയിട്ടാണ്‌ നടപ്പിൽ വന്നത്‌. പൊതുജനാഭിപ്രായം ആദരിച്ച്‌ 1920-ൽ വീണ്ടും നിയമസഭ പരിഷ്‌കരിക്കപ്പെട്ടു. ഇതൊരു രാജകീയ വിളംബരമായിട്ടാണ്‌ പ്രഖ്യാപിതമായത്‌. തിരുവനന്തപുരത്തെ ഏതാനും അഭിഭാഷകരും ജനപ്രമാണികളും ബുദ്ധിജീവികളും ഇതിൽ പ്രതിഷേധിച്ചു. 1898-ലെന്നപോലെ പുതിയ നിയമവും നിയമസഭ പാസാക്കേണ്ടതായിരുന്നു എന്നാണ്‌ അവർ വാദിച്ചത്‌. 1922-ൽ അവർ ദിവാന്‍ രാഘവയ്യയ്‌ക്ക്‌ ഒരു മെമ്മോറിയൽ സമർപ്പിച്ചു. ഇതിന്‌ ദിവാന്‍ നല്‌കിയ മറുപടി അർഥഗർഭമാണ്‌. അദ്ദേഹം പറഞ്ഞു: ""ഒരു നിയമസഭപോലെ രാജാധികാരമില്ലാത്ത സഭയിൽനിന്നും നിർമിച്ച്‌ രാജകീയാനുമതി ലഭിക്കുന്ന നിയമത്തെ ഭേദപ്പെടുത്തിയോ നിഷേധിച്ചോ നിയമങ്ങള്‍ നടപ്പാക്കുന്നതിനു മഹാരാജാവിനു നിസ്‌തർക്കമായും ഏറിയകാലമായും ഉള്ള അവകാശത്തെ നിങ്ങളുടെ മെമ്മോറിയലിൽ നിഷേധിച്ചിരിക്കുന്നത്‌ അസഹനീയമാണ്‌. ആ പ്രക്ഷോഭണം അങ്ങനെ അവസാനിച്ചു.

പട്ടം എ. താണുപിള്ള
സി. കേശവന്‍

നിയമസഭാപരിഷ്‌കാരം. നിയമസഭയിൽ ഭൂരിപക്ഷം അനുദ്യോഗസ്ഥാംഗങ്ങളെ ഉള്‍പ്പെടുത്തിയും ചോദ്യം ചെയ്യാനുള്ള അവകാശം അംഗങ്ങള്‍ക്കു നല്‌കിയും നിയമസഭ ഗവണ്‍മെന്റ്‌ പരിഷ്‌കരിച്ചു. മെമ്മോറിയൽ കമ്മിറ്റിനേതാവായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ളയുടെ ആധ്യക്ഷ്യത്തിൽ ഭരണപരിഷ്‌കാരത്തിന്‌ മഹാരാജാവിനോട്‌ നന്ദി പ്രകടിപ്പിക്കുവാന്‍ ഒരു യോഗം വിളിച്ചുകൂട്ടി. എന്നാൽ ഉത്തരവാദഭരണത്തിൽക്കുറഞ്ഞ യാതൊന്നുകൊണ്ടും തൃപ്‌തിപ്പെടുവാന്‍ തയ്യാറില്ലായിരുന്ന തിരുവനന്തപുരത്തെ അഭ്യസ്‌തവിദ്യരായ യുവാക്കന്മാർ നന്ദിപ്രകടനപ്രമേയത്തെ ശക്തമായി എതിർത്തതുകൊണ്ട്‌ അതു പാസ്സാക്കുവാന്‍ കഴിയാതെ യോഗം പിരിഞ്ഞു. ഉത്തരവാദഭരണത്തിനുള്ള അവകാശവാദം ഏറെക്കാലം മുമ്പുതന്നെ തിരുവിതാംകൂറിൽ ആരംഭിച്ചിരുന്നു എന്നത്‌ ഈ സംഭവത്തിൽനിന്നു വ്യക്തമാണ്‌. സമദർശി, കേസരി എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ ഈ ലക്ഷ്യത്തിലേക്കായി കേസരി എ. ബാലകൃഷ്‌ണപിള്ള പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്‌.


ദേശീയബോധത്തിന്റെ വളർച്ച. മഹാത്മാഗാന്ധി ബ്രിട്ടീഷിന്ത്യയിൽ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും സത്യഗ്രഹസമരങ്ങളുടെയും മാറ്റൊലികള്‍ തിരുവിതാംകൂറിലും ഉണ്ടായിട്ടുണ്ട്‌. മഹാത്മജിയുടെ ആഹ്വാനമനുസരിച്ച്‌ നിയമവിദ്യാഭ്യാസം ബഹിഷ്‌കരിച്ചശേഷം ഇംഗ്ലണ്ടിൽനിന്ന്‌ തിരിച്ചെത്തിയ എ.കെ.പിള്ള ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ കമ്മിറ്റികള്‍ തിരുവിതാംകൂറിൽ സംഘടിപ്പിച്ചു. 1924-25 കാലങ്ങളിൽ ബുദ്ധിജീവികളെയും വിദ്യാർഥികളെയും സംഘടിപ്പിച്ച്‌ വിദേശവസ്‌ത്ര ബഹിഷ്‌കരണം തുടങ്ങിയ പരിപാടികള്‍ ആരംഭിക്കുകയും ചെയ്‌തു. എങ്കിലും തിരുവിതാംകൂറിൽ കോണ്‍ഗ്രസ്സിന്റെ വേരുറയ്‌ക്കുവാന്‍ പിന്നെയും കാലം വളരെ കഴിയേണ്ടിവന്നു.

ടി.എസ്‌. വറുഗീസ്‌
പി.കെ. കുഞ്ഞ്‌

1924-ൽ നടന്ന പൗരസ്വാതന്ത്യ്രാധിഷ്‌ഠിതമായ വൈക്കം സത്യഗ്രഹത്തിന്‌ വമ്പിച്ച രാഷ്‌ട്രീയ പ്രാധാന്യമുണ്ടായിരുന്നു. അനന്തരകാലങ്ങളിൽ വളർന്നുവികസിച്ച ദേശീയാഭിമാനത്തിന്റെയും ത്യാഗസന്നദ്ധതയുടെയും സേവനൗത്സുക്യത്തിന്റെയും അസ്‌തിവാരമുറപ്പിക്കുവാന്‍ ആ സംഭവം വളരെ സഹായിച്ചു.


1929-ൽ തിരുവനന്തപുരത്ത്‌ എം. വിശ്വേശ്വരയ്യയുടെ ആധ്യക്ഷ്യത്തിൽ "തെക്കേ ഇന്ത്യന്‍ നാട്ടുരാജ്യപ്രജാസമ്മേളനം' നടന്നു. മൈസൂർ, ഹൈദരാബാദ്‌, പുതുക്കോട്ട എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. നാട്ടുരാജ്യങ്ങളെ പൊതുവേ ബാധിക്കുന്ന വിഷയങ്ങളെയും, ഉത്തരവാദഭരണം സ്ഥാപിക്കേണ്ട ആവശ്യത്തെയുംപറ്റി പല പ്രമേയങ്ങളും സമ്മേളനം സ്വീകരിച്ചു. തുടർന്നുള്ള പ്രവർത്തനങ്ങള്‍ക്ക്‌ ഒരു സ്റ്റാന്‍ഡിങ്‌ കമ്മിറ്റി സംഘടിപ്പിക്കുകയും ചെയ്‌തു. സംയുക്ത രാഷ്‌ട്രീയകക്ഷി. 1932-ൽ മഹാരാജാവിന്റെ ഉപദേഷ്‌ടാവായി നിയമിതനായ സി.പി. രാമസ്വാമി അയ്യരുടെ നിർദേശമനുസരിച്ച്‌ ഒരു നിയമസഭാപരിഷ്‌കാരം മഹാരാജാവ്‌ പ്രഖ്യാപിച്ചു. ഒരു ഡെപ്യൂട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കുവാനുള്ള അവകാശം നിയമസഭയ്‌ക്കു നല്‌കിയതല്ലാതെ മറ്റു സവിശേഷതകളൊന്നുംതന്നെ ഈ പരിഷ്‌കാരത്തിലുണ്ടായിരുന്നില്ല. ഒരു ദ്വിമണ്ഡലസമിതി എന്ന നിലയിൽ നൂതനമായി ഒരു ലെജിസ്ലേറ്റീവ്‌ കൗണ്‍സിലും ഏർപ്പെടുത്തി. ഈ പരിഷ്‌കാരം സംസ്ഥാന നിയമസഭയിൽ സാമുദായികമായി എല്ലാ വിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നല്‌കുവാന്‍ പര്യാപ്‌തമല്ലെന്നു വാദിച്ചുകൊണ്ട്‌ നായരിതര സമുദായങ്ങള്‍ "സംയുക്ത രാഷ്ട്രീയകക്ഷി' എന്ന പേരിൽ ഒരു സംഘടനയുണ്ടാക്കുകയും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തിനുവേണ്ടി പ്രക്ഷോഭണമാരംഭിക്കുകയും ചെയ്‌തു. 1938 വരെ നീണ്ടുനിന്ന ഈ പ്രക്ഷോഭണം "നിവർത്തനപ്രസ്ഥാനം' എന്ന പേരിൽ അറിയപ്പെടുന്നു. ഇതിന്റെ പേരിൽ ഈഴവ-മുസ്‌ലിം-ക്രിസ്‌തീയ സമുദായങ്ങള്‍ ഒരു വശത്തും നായർ സമുദായം മറുവശത്തുമായി നിലയുറപ്പിച്ചു.

കെ.പി. നീലകണ്‌ഠപ്പിള്ള

ഉത്തരവാദഭരണപ്രക്ഷോഭണത്തോട്‌ സംയുക്തസമുദായങ്ങളുടെ സംഘടിതപ്രചാരണങ്ങള്‍ക്ക്‌ നേരിട്ടു ബന്ധമില്ലെങ്കിലും അനീതികള്‍ക്കെതിരെ ഒന്നിലധികം സമുദായങ്ങള്‍ ഒറ്റക്കെട്ടായിനിന്നു നടത്തിയ ആദ്യത്തെ സമരമായിരുന്നു ഇത്‌. ഹർജികളും മെമ്മോറിയലുകളും സമർപ്പിക്കുന്ന പാരമ്പര്യമുപേക്ഷിച്ച്‌, ജനകീയശക്തി സംഘടിപ്പിച്ച്‌, അവകാശങ്ങള്‍ ഒന്നൊന്നായി ഗവണ്‍മെന്റിൽനിന്നു പിടിച്ചെടുക്കുവാന്‍ ഈ പ്രക്ഷോഭണത്തിനു കഴിഞ്ഞു. തിരുവിതാംകൂറിലെ മൂന്നു പ്രബല സമുദായങ്ങള്‍ സംഘടിച്ച്‌ അവകാശങ്ങള്‍ നേടിയത്‌ കാലാന്തരത്തിൽ ഒരു ദേശീയ സംഘടനയ്‌ക്കു മാർഗനിർദേശം നല്‌കുക തന്നെ ചെയ്‌തു. ആ നിലയിൽ അനന്തരകാലങ്ങളിലെ ഉത്തരവാദഭരണ പ്രക്ഷോഭണത്തിനും സമരപ്രവർത്തനങ്ങള്‍ക്കും "സംയുക്ത രാഷ്‌ട്രീയസംഘടന' നല്‌കിയിട്ടുള്ള സംഭാവനകള്‍ വലുതാണ്‌. തിരുവിതാംകൂറിന്റെ യഥാർഥമായ പ്രശ്‌നം ഉത്തരവാദഭരണ സ്ഥാപനമാണെന്നുള്ള ബോധം ജനങ്ങളിലുണർന്നു. സംയുക്തരാഷ്‌ട്രീയകക്ഷിയിൽ നിന്നകന്നുനിന്ന നായർ വിഭാഗത്തെക്കൂടി ഉള്‍പ്പെടുത്തി ഒരു ദേശീയസംഘടന സൃഷ്‌ടിക്കുവാനുള്ള മാർഗം അങ്ങനെ തെളിഞ്ഞുവന്നു. നിവർത്തന പ്രസ്ഥാനത്തിന്റെ മുന്നണി നേതാക്കന്മാരായ സി. കേശവന്‍, ടി.എം. വറുഗീസ്‌, പി.കെ. കുഞ്ഞ്‌ എന്നിവർ ഉത്തരവാദഭരണപ്രസ്ഥാനത്തിന്റെയും സമുന്നതനേതാക്കളായി പില്‌ക്കാലത്തു പ്രത്യക്ഷപ്പെട്ടു.

നാട്ടുരാജ്യങ്ങളും ബ്രിട്ടീഷിന്ത്യയും. 1935-ലെ ഇന്ത്യന്‍ ഭരണപരിഷ്‌കാര നിയമത്തിനുശേഷം, അന്നുവരെ ജയിലിൽ അടയ്‌ക്കപ്പെട്ടിരുന്ന കോണ്‍ഗ്രസ്‌ നേതാക്കന്മാർ 1937-ൽ മിക്ക പ്രാവിന്‍സുകളിലും ഭരണഭാരമേറ്റെടുത്തു. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളിലും ഈ സംഭവം ചലനമുണ്ടാക്കി.

1937 സെപ്‌. 13-ന്‌ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ ഒരു ശാഖാസമിതി തിരുവനന്തപുരത്ത്‌ സംഘടിപ്പിക്കപ്പെട്ടു. ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയായിരുന്നു പ്രസിഡന്റ്‌. 1937 ന. 27-ന്‌ പട്ടാഭി സീതാരാമയ്യയുടെ ആധ്യക്ഷ്യത്തിൽ നടന്ന സമിതിയുടെ സംസ്ഥാന സമ്മേളനം തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേർത്ത്‌ ഒരു സബ്‌ഫെഡറേഷന്‍ സംഘടിപ്പിക്കണമെന്നും തിരുവിതാംകൂറിൽ ഉടനടി ഉത്തരവാദഭരണം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയങ്ങള്‍ സ്വീകരിച്ചു. എന്നാൽ അടുത്തുതന്നെ നടന്ന ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ ഹരിപുരാ സമ്മേളനം നാട്ടുരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കോണ്‍ഗ്രസ്സിന്റെ ശാഖാസമിതികള്‍ രാഷ്‌ട്രീയ പ്രക്ഷോഭങ്ങള്‍ക്ക്‌ അവയെ ഉപയോഗിക്കരുതെന്നും ഉത്തരവാദഭരണത്തിന്‌ നാട്ടുരാജ്യങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യേക സംഘടനകള്‍ കോണ്‍ഗ്രസ്‌ എന്ന പേരുപോലും സ്വീകരിക്കരുതെന്നും വിലക്കിക്കൊണ്ടുള്ള പ്രമേയം അംഗീകരിച്ചു. അതോടെ തിരുവനന്തപുരത്തെ ശാഖാസമിതി പിരിച്ചുവിട്ടു.

മർദനനയം. 1936-ൽ സി.പി. രാമസ്വാമി അയ്യർ തിരുവിതാംകൂറിൽ ദിവാന്‍പദമേറ്റു. ക്ഷേത്രപ്രവേശനവിളംബരത്തിന്റെ ഉപജ്ഞാതാവെന്ന നിലയിൽ പ്രഖ്യാതനായിത്തീർന്ന അദ്ദേഹം ഉത്തരവാദഭരണത്തിനു വേണ്ടിയുള്ള അവകാശവാദങ്ങളെയും പ്രക്ഷോഭണങ്ങളെയും അസഹ്യതയോടെ വീക്ഷിക്കുവാനും പൗരാവകാശങ്ങള്‍, പത്രസ്വാതന്ത്യ്രം തുടങ്ങിയ പ്രാഥമിക ജനകീയാവശ്യങ്ങളിൽ കൈകടത്തുവാനും തുടങ്ങി. അഭിഭാഷകനായിരുന്ന എ. നാരായണപിള്ള ഒരു മലയാളപത്രത്തിലെഴുതിയ രണ്ടു ലേഖനങ്ങള്‍ രാജദ്രാഹപരങ്ങളെന്നു വ്യാഖ്യാനിച്ച്‌ ഗവണ്‍മെന്റ്‌ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി. ജനസാമാന്യത്തെ ക്ഷോഭിപ്പിച്ച ഒരു സംഭവമായിരുന്നു ഇത്‌. കൂടാതെ നിയമസഭയുടെ ഡെപ്യൂട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന ടി.എം. വറുഗീസിന്റെ പേരിൽ ഉദ്യോഗസ്ഥാംഗങ്ങളുടെ പിന്തുണയോടുകൂടി പാസ്സാക്കപ്പെട്ട അവിശ്വാസപ്രമേയത്തിന്‌ ദിവാന്റെ പ്രരണയും ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെട്ടിരുന്നു; ടി.എം. വറുഗീസ്‌ രാജിവച്ചു.

അതിനുശേഷം 1938 ഫെ. 2-ന്‌ മഹാരാജാവിന്റെ പരമാധികാരത്തിന്‍കീഴിൽ ഉത്തരവാദഭരണം സ്ഥാപിക്കുവാന്‍ ആവശ്യമായ നടപടികളാരംഭിക്കേണ്ടതിനെപ്പറ്റി ആലോചിക്കുന്നതിന്‌ സഭാനടപടികള്‍ നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ഒരടിയന്തര പ്രമേയം ടി.എം. വറുഗീസ്‌ നിയമസഭയിലവതരിപ്പിച്ചു. പ്രസിഡന്റ്‌ പ്രമേയത്തിനനുമതി നൽകി. പ്രമേയചർച്ച ആരംഭിക്കുന്നതിനു മുമ്പ്‌ ദിവാന്‍ ചെയ്‌ത പ്രസംഗത്തിന്റെ മാറ്റൊലികള്‍ ഇന്ത്യയിൽ മാത്രമല്ല ബ്രിട്ടീഷ്‌ പാർലമെന്റിലും എത്തി. അന്നത്തെ നിലയിൽ അധീശാധികാരത്തോടുള്ള ഉടമ്പടികള്‍ക്ക്‌ ഉടവുതട്ടാതെ ഉത്തരവാദഭരണസ്ഥാപനം അസാധ്യമാണെന്നായിരുന്നു പ്രസംഗസംഗ്രഹം. ചരിത്രപ്രസിദ്ധമായ ഈ പ്രസംഗത്തിനു മറുപടിയായി ഇന്ത്യാ അണ്ടർസെക്രട്ടറി പാർലമെന്റിൽ ചെയ്‌ത പ്രസ്‌താവന അധീശാധികാരം നാട്ടുരാജ്യങ്ങളിലെ ഭരണപുരോഗതിയെ തടസ്സപ്പെടുത്തുകയില്ലെന്നായിരുന്നു. രണ്ടു പ്രസംഗങ്ങളും ഒരുപോലെ ആത്മാർഥതാരഹിതവും വഞ്ചനാപരവുമായിരുന്നു എന്ന്‌ അനന്തരസംഭവങ്ങള്‍ തെളിയിച്ചു. സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിന്റെ ആവിർഭാവം. 1938 ഫെ. 23-ന്‌ ഉത്തരവാദഭരണം സ്ഥാപിച്ചുകിട്ടുവാന്‍ പ്രക്ഷോഭണം നടത്തുന്നതിന്‌ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ എന്ന പേരിൽ ഒരു സംഘടന തിരുവനന്തപുരത്ത്‌ ചേർന്ന ഒരു ചെറിയ സമ്മേളനത്തിൽവച്ച്‌ രൂപംകൊണ്ടു. ന്യായപൂർവവും സമാധാനപരവുമായ മാർഗങ്ങളിൽ പ്രായപൂർത്തി വോട്ടവകാശത്തോടും ന്യൂനപക്ഷതാത്‌പര്യങ്ങള്‍ക്കാവശ്യമായ രക്ഷാവ്യവസ്ഥകളോടുംകൂടി, ഉത്തരവാദഭരണം സ്ഥാപിക്കയെന്നുള്ളതാണ്‌ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ അതിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത്‌. പട്ടം എ. താണുപിള്ളയെ അധ്യക്ഷനായി തെരഞ്ഞെടുത്തു. 1938 ജൂല. 6-ന്‌ സംയുക്ത രാഷ്‌ട്രീയകക്ഷിയുടെ നിർവാഹകസമിതി ചങ്ങനാശ്ശേരിയിൽ സമ്മേളിച്ചു. ഈ സമ്മേളനം അവരുടെ സംഘടന പിരിച്ചുവിടുവാനും സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിൽ അംഗത്വം സ്വീകരിക്കുവാനും തീരുമാനിച്ചു.

സംഘടനയുടെ ആവിർഭാവത്തിനുശേഷം രാജ്യമൊട്ടുക്കും പ്രചാരണം നടത്തുവാനും കമ്മിറ്റികള്‍ സംഘടിപ്പിക്കുവാനും ഒരു സംഘം പ്രവർത്തകർ തിരുവനന്തപുരത്തുനിന്നു യാത്ര ആരംഭിച്ചപ്പോള്‍ തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങള്‍ രണ്ടുമാസത്തേക്ക്‌ നിരോധിച്ചിരിക്കുന്നതായി പട്ടം താണുപിള്ളയ്‌ക്ക്‌ ഡിസ്‌ട്രിക്‌റ്റ്‌ മജിസ്‌ട്രറ്റിന്റെ ഒരുത്തരവുകിട്ടി. സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിന്റെ ഒരു പൊതുസമ്മേളനം പോലും അന്നുവരെ നടന്നിരുന്നില്ല. നിരോധനാജ്ഞ ലംഘിക്കേണ്ടതില്ലെന്ന്‌ പ്രവർത്തകസമിതി തീരുമാനിച്ചു. അതിനുശേഷം തിരുവിതാംകൂറിലെ എല്ലാ ജില്ലകളിലും സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ യോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കപ്പെട്ടു.

നിരോധനാജ്ഞകള്‍. നിരോധനാജ്ഞകള്‍ പ്രഖ്യാപിക്കുക മാത്രമല്ല സ്റ്റേറ്റ്‌കോണ്‍ഗ്രസ്‌ പ്രവർത്തകരെയും അനുഭാവികളെയും സംഘടനയിൽനിന്നകറ്റുന്നതിന്‌ രാജ്യമൊട്ടുക്കു ഭീതിജനകമായ ഒരന്തരീക്ഷം സൃഷ്‌ടിക്കുകയും സാമൂഹ്യവിരുദ്ധരെ നിയോഗിച്ച്‌ നേതാക്കന്മാരെ ദേഹോപദ്രവമേല്‌പിക്കുകയും ചെയ്‌തു. സ്റ്റേറ്റ്‌കോണ്‍ഗ്രസ്‌ ജനറൽസെക്രട്ടറിയായിരുന്ന കെ.പി. നീലകണ്‌ഠപിള്ളയെ പകൽ പൊതുനിരത്തിൽവച്ച്‌ അക്രമികള്‍ ഇരുമ്പുവടികൊണ്ടടിച്ച്‌ കൈയിലും തലയിലും മുറിവേല്‌പിച്ചു. പ്രവർത്തകസമിതി അംഗമായിരുന്ന ആനി മസ്‌ക്രീനിന്റെ ഗൃഹം അർധരാത്രിയിൽ കൊള്ളയടിക്കപ്പെട്ടു. അസ്വസ്ഥതകള്‍ വിദ്യാർഥികളുടെ ഇടയിലേക്കും വ്യാപിച്ചു. പൊലീസുകാർ യൂണിവേഴ്‌സിറ്റി കോളജിൽ കടന്ന്‌ അവിടെ കണ്ട വിദ്യാർഥികളെ മുഴുവന്‍ കഠിനമായി മർദിച്ചു. സ്റ്റേറ്റ്‌കോണ്‍ഗ്രസ്‌ വാർത്തകള്‍ പ്രസിദ്ധപ്പെടുത്തിയ പത്രങ്ങള്‍ക്കു താക്കീതു നൽകി. കേരള കൗമുദിയുടെയും മറ്റു ചില പത്രങ്ങളുടെയും ലൈസന്‍സ്‌ റദ്ദുചെയ്‌തു. എ. നാരായണപിള്ളയുടെ പേരിലുള്ള രാജദ്രാഹക്കേസിൽ അദ്ദേഹത്തിനുവേണ്ടി വാദിക്കുവാന്‍ ബോംബെയിൽനിന്നുവന്ന കെ.എഫ്‌. നരിമാന്റെ വക്കാലത്ത്‌ കോടതി നിരാകരിച്ചു; നാരായണപിള്ളയ്‌ക്ക്‌ കോടതി രണ്ടുവർഷത്തെ തടവുശിക്ഷ നൽകി.

ജനപക്ഷത്തുനിന്നും അക്രമങ്ങളുണ്ടാകാതിരുന്നില്ല. ഗവണ്‍മെന്റ്‌ നിർദേശമനുസരിച്ച്‌ യോഗങ്ങളും പ്രകടനങ്ങളും നിരോധനാജ്ഞകള്‍കൊണ്ട്‌ വീണ്ടും രണ്ടുമാസത്തേക്കു തടഞ്ഞു. ഈ ഘട്ടത്തിൽ യൂത്ത്‌ലീഗ്‌ കമലാദേവി ചതോപാധ്യായയെ ക്ഷണിച്ചുവരുത്തി തിരുവനന്തപുരത്ത്‌ ഒരു സമ്മേളനം നടത്തുവാന്‍ നിശ്ചയിച്ചു. കമലാദേവി യഥാകാലം വന്നുചേർന്നു. പൊലീസുകാർ അവരെ അറസ്റ്റുചെയ്‌തു തിരുനെൽവേലിയിൽക്കൊണ്ടു ചെന്നുവിട്ടു. യൂത്ത്‌ലീഗ്‌ അംഗങ്ങളെയും അറസ്റ്റുചെയ്‌തു ശിക്ഷിച്ചു. മറ്റെല്ലാ പ്രചാരണമാർഗങ്ങളുമടഞ്ഞതുകൊണ്ട്‌ പ്രവർത്തകസമിതി സമ്മേളിച്ച്‌ നിരോധനാജ്ഞകള്‍ ഉടനടി പിന്‍വലിച്ചില്ലെങ്കിൽ ആഗ. 26-ന്‌ രാജ്യവ്യാപകമായി നിരോധനങ്ങള്‍ ലംഘിക്കുമെന്ന്‌ ഗവണ്‍മെന്റിന്‌ ഒരു അന്ത്യശാസനമയച്ചു. ആഗ. 25-ന്‌ ഗവണ്‍മെന്റ്‌ ക്രിമിനൽ ഭേദഗതി നിയമമെന്ന പേരിൽ ഒരടിയന്തര വിളംബരം പ്രഖ്യാപിച്ച്‌ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌, യൂത്ത്‌ ലീഗ്‌ എന്നീ സംഘടനകളെ നിയമവിരുദ്ധമാക്കി.

നിരോധനാജ്ഞ ലംഘിച്ചുകൊണ്ടുള്ള ആദ്യത്തെ പ്രകടനം നടന്നത്‌ 1938 ആഗ. 19-ന്‌ നെയ്യാറ്റിന്‍കര വച്ചാണ്‌. പൊലീസ്‌ വെടിവയ്‌പിൽ ഒരാള്‍ കൊല്ലപ്പെട്ടു; നിരവധിപേർക്ക്‌ പരിക്കേറ്റു. വീണ്ടും സെപ്‌. 21-ന്‌ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട്‌ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ ഒരു യോഗം തിരുവനന്തപുരത്തുള്ള ശംഖുംമുഖത്തു ചേർന്നു. പൊലീസും പട്ടാളവും ചേർന്ന്‌ യോഗം പിരിച്ചുവിടുവാന്‍ ശ്രമിച്ചു. തുടർന്നുണ്ടായ വെടിവയ്‌പിൽ മൂന്നുപേർ കൊല്ലപ്പെടുകയും രണ്ടുപേർക്കു പരിക്കേൽക്കുകയും ചെയ്‌തു. അതേ ദിവസംതന്നെ ആറ്റിങ്ങൽ ചേർന്ന മറ്റൊരു യോഗവും വെടിവയ്‌പിൽ കലാശിച്ചു. ഇതിൽ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റുനാലുപേർക്കു പരിക്കുപറ്റി. കല്ലേറിൽ നിരവധി സായുധസേനാംഗങ്ങള്‍ക്കും പരിക്കേറ്റു.

സെപ്‌തംബർ 29-ന്‌ ചെങ്ങന്നൂരിൽ ജനങ്ങള്‍ ഒരു വശത്തും പൊലീസും പട്ടാളവും മറുവശത്തുമായി ഏറ്റുമുട്ടി. ജനങ്ങള്‍ റോഡുകള്‍, പാലങ്ങള്‍ എന്നിവ തകർക്കുകയും വാർത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ചെയ്‌തു. ലാത്തിച്ചാർജിന്റെയും വെടിവയ്‌പിന്റെയും ഫലമായി അനേകംപേർക്കു പരിക്കേറ്റു; ഒരാള്‍ കൊല്ലപ്പെട്ടു. അന്നുതന്നെ കൊട്ടാരക്കരയ്‌ക്കടുത്തുള്ള കടയ്‌ക്കൽ എന്ന സ്ഥലത്ത്‌ ജനങ്ങള്‍ അവിടത്തെ പൊലീസ്‌ സ്റ്റേഷന്‍ ആക്രമിച്ചു. ആ പ്രദേശത്തിന്റെ "ഭരണം' താത്‌കാലികമായി ജനങ്ങളുടെ കൈയിലായി. സെപ്‌. 30-ന്‌ കല്ലറ-പാങ്ങോട്‌ പ്രദേശത്തെ പ്രക്ഷോഭകാരികള്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിൽ പൊലീസുമായി ഏറ്റുമുട്ടി. വെടിവയ്‌പിൽ രണ്ടുപേർ കൊല്ലപ്പെട്ടു.

നിയമലംഘനം. ഇതിനെത്തുടർന്ന്‌ ജനങ്ങള്‍ കൂടുതൽ സമരോത്സുകരായി. അറസ്റ്റുകളും ശിക്ഷകളും തുടർന്നു. വിദ്യാർഥികള്‍ സ്‌കൂളുകളും കോളജുകളും ബഹിഷ്‌കരിച്ചു. ഒ. 21-ന്‌ ആലപ്പുഴയിലെ തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി. മഹാരാജാവിന്റെ തിരുനാള്‍വാരത്തിൽ (1938) തിരുവനന്തപുരത്തു വന്നു പ്രകടനം നടത്താന്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്നും സന്നദ്ധസേവകർ എത്തിച്ചേർന്നു. അക്കാമ്മ ചെറിയാനാണ്‌ (പില്‌ക്കാലത്തെ അക്കാമ്മവർക്കി) സന്നദ്ധസേനയ്‌ക്കു നേതൃത്വം നൽകിയത്‌. ഗവണ്‍മെന്റ്‌ പരാജയം സമ്മതിച്ച്‌ 1938 ഒ. 23-ന്‌ രാഷ്‌ട്രീയത്തടവുകാരെ മോചിപ്പിക്കുവാനും നിരോധനാജ്ഞകള്‍ പിന്‍വലിക്കുവാനും ഉത്തരവുകള്‍ പുറപ്പെടുവിച്ചു. അതിനുശേഷവും അറസ്റ്റും ശിക്ഷകളും തുടർന്നിരുന്നു. എങ്കിലും സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ താത്‌കാലികമായി സമരം പിന്‍വലിച്ചു.

രാജാവിനു മെമ്മോറാണ്ടം. സമരാരംഭത്തിനു മുമ്പ്‌ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ പ്രവർത്തകസമിതി സി.പി. രാമസ്വാമി അയ്യരുടെ മേൽ ദുർഭരണവും അഴിമതിയും ആരോപിച്ചുകൊണ്ടും അദ്ദേഹത്തെ പിരിച്ചുവിടാന്‍ ആവശ്യപ്പെട്ടുകൊണ്ടും ഒരു മെമ്മോറിയൽ മഹാരാജാവിനു സമർപ്പിച്ചിരുന്നു. ദിവാന്റെ പേരിലുള്ള ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കിൽ പ്രവർത്തകസമിതിയംഗങ്ങളെ തടങ്കലിലാക്കുമെന്ന്‌ ഗവണ്‍മെന്റ്‌ പ്രസ്‌നോട്ടു പുറപ്പെടുവിച്ചു. കോണ്‍ഗ്രസ്‌ ആരോപണങ്ങള്‍ പിന്‍വലിക്കുവാന്‍ വിസമ്മതിച്ചതുകൊണ്ട്‌ പ്രവർത്തകസമിതിയംഗങ്ങളെ ഒന്നാകെ അറസ്റ്റുചെയ്‌തു തടവിലാക്കി. എന്നാൽ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന്‌ ശക്തിപൂർവം ഉപദേശിക്കുന്ന ഒരു കമ്പിസന്ദേശം ഗാന്ധിജി പ്രവർത്തകസമിതിക്ക്‌ അയച്ചുകൊടുത്തു. 1938 ഡി. 23-ന്‌ സമിതി ആരോപണങ്ങള്‍ പിന്‍വലിച്ചു. സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിനെ ദുർബലപ്പെടുത്തിയ ഒരു നടപടിയായിരുന്നു ഇത്‌.

നേതാക്കളുടെ ജയിൽവിമോചനത്തിനു ശേഷവും ജനങ്ങളുടെ അഭിലാഷപൂർത്തിക്കുവേണ്ടിയുള്ള യാതൊരു നടപടിയും ഗവണ്‍മെന്റുപക്ഷത്തുനിന്നുണ്ടായില്ല; മർദനനടപടികള്‍ നിർബാധം തുടരുകയും ചെയ്‌തു. 1939 മാർച്ചിൽ സമരം പുനരാരംഭിക്കാന്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ നിശ്ചയിച്ചു. ഗവണ്‍മെന്റ്‌ ഉടനടി നേതാക്കന്മാരെ അറസ്റ്റു ചെയ്‌തു. സമരം നിർത്തിവയ്‌ക്കാനാവശ്യപ്പെട്ടുകൊണ്ട്‌ ഗാന്ധിജിയിൽനിന്നു ലഭിച്ച ഒരു കമ്പിസന്ദേശമനുസരിച്ച്‌ പുറത്തുണ്ടായിരുന്ന പ്രവർത്തകർ സമരം പിന്‍വലിച്ചു. ഇതിനുശേഷം ഗാന്ധിജിയുടെ ഉപദേശപ്രകാരം ദിവാനുമായി സന്ധിസംഭാഷണങ്ങള്‍ നടത്തുവാന്‍ പട്ടം താണുപിള്ള നിയുക്തനായി.

സന്ധിസംഭാഷണങ്ങള്‍. സന്ധിസംഭാഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ രണ്ടാംലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടു. തുടർന്ന്‌ ദിവാന്‍ സന്ധിസംഭാഷണങ്ങള്‍ നിർത്തിവയ്‌ക്കുകയും രാജ്യരക്ഷാനിയമം പ്രഖ്യാപിച്ച്‌ എല്ലാ പൗരസ്വാതന്ത്യ്രങ്ങളും തടയുകയും ചെയ്‌തു. പുതിയ പരിതഃസ്ഥിതിയിൽ സംഘടിതമായ പ്രക്ഷോഭണം ഏറെക്കുറെ അസാധ്യമായിത്തീർന്നു. എങ്കിലും എല്ലാ മാസങ്ങളിലും 8, 16, 24 എന്നിവ യഥാക്രമം ഉത്തരവാദഭരണദിനം, പൗരാവകാശദിനം, തടവുകാരുടെ ദിനം എന്നിങ്ങനെ ആചരിക്കുവാന്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ നിശ്ചയിച്ചു.

ഈ ഘട്ടത്തിലാണ്‌ ദിവാന്‍ തന്റെ ഷഷ്‌ഠിപൂർത്തി രാജ്യവ്യാപകമായി ആഘോഷിക്കുവാന്‍ നിശ്ചയിച്ചത്‌. ദിവാന്റെ ആജ്ഞാനുവർത്തികളായ ഏതാനും സംഘടനകള്‍ ജനങ്ങളുടെ പേരിൽ അദ്ദേഹത്തിനു മംഗളപത്രം സമർപ്പിക്കുവാനും പ്രതിമകള്‍ സ്ഥാപിക്കുവാനും അനുമോദനയോഗങ്ങള്‍ നടത്തുവാനും മുന്നോട്ടുവന്നു. ജനങ്ങളുടെ പേരിൽ രാഷ്‌ട്രീയമായ ഉദ്ദേശ്യത്തോടുകൂടി നടത്തുന്ന ഈ പ്രകടനങ്ങളിൽ പ്രതിഷേധിക്കുവാന്‍ പ്രവർത്തകസമിതി നിശ്ചയിച്ചു. തിരുവനന്തപുരത്ത്‌ പേട്ട മൈതാനത്തുവച്ച്‌ ഗംഭീരമായ ഒരു പ്രതിഷേധയോഗം നടന്നു. അതിൽ പങ്കെടുത്ത പട്ടം താണുപിള്ള ഉള്‍പ്പെടെ എല്ലാ നേതാക്കന്മാരെയും അറസ്റ്റുചെയ്‌തു തടങ്കലിലാക്കി. 1942-ൽ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന "ക്വിറ്റ്‌ ഇന്ത്യ' സമരത്തിലും സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ പ്രവർത്തകർ പങ്കെടുത്തു. ഏതാനും നേതാക്കന്മാരും പ്രവർത്തകരും നിയമം ലംഘിച്ച്‌ അറസ്റ്റുവരിച്ചു. വിദ്യാർഥികള്‍ ഈ സമരത്തിലും ഊർജിതമായി പങ്കെടുത്തു.

ആദ്യത്തെ തിരഞ്ഞെടുപ്പു വിജയം. യുദ്ധം ഐക്യകക്ഷികളുടെ വിജയത്തിൽ അവസാനിക്കും എന്നു തീർച്ചയായതോടുകൂടി 1944-ൽ തിരുവിതാംകൂർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പു നടന്നു. ജയിൽശിക്ഷയനുഭവിച്ച സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുവാന്‍ അയോഗ്യത കല്‌പിച്ചിരുന്നതുകൊണ്ട്‌ പ്രവർത്തകസമിതി ഏതാനും സ്വതന്ത്രസ്ഥാനാർഥികളെ നിർത്തി തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു. പതിനഞ്ചംഗങ്ങളടങ്ങിയ ഇവരുടെ ഒരു പാർട്ടി നിയമസഭയിൽ പ്രവർത്തിക്കുകയും ചെയ്‌തിരുന്നു. യുദ്ധം അവസാനിച്ചു. ബ്രിട്ടനിൽ ലേബർപാർട്ടി അധികാരത്തിൽവന്നു. ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനായി ലേബർ ഗവണ്‍മെന്റ്‌ നടപടികളാരംഭിക്കുകയും ഒരു ദൗത്യസംഘത്തെ ഇന്ത്യന്‍ നേതാക്കളുമായി ആലോചന നടത്തുവാന്‍ നിയോഗിക്കുകയും ചെയ്‌തു.

1946 ജനു. 15-ന്‌ "അമേരിക്കന്‍ മോഡൽ' എന്ന്‌ അനന്തരകാലങ്ങളിൽ വിശേഷിപ്പിക്കപ്പെട്ട ഭരണപരിഷ്‌കാരം ഗവണ്‍മെന്റ്‌ പ്രഖ്യാപിച്ചു. പ്രായപൂർത്തി വോട്ടവകാശം, ദിവാന്‍ഭരണം നിലനിർത്തിക്കൊണ്ടുതന്നെ നീക്കം ചെയ്യാനാവാത്ത ഒരു എക്‌സിക്യൂട്ടീവ്‌, ഉപദേശാധികാരം മാത്രമുള്ള നിയമസഭാസമിതികള്‍ എന്നിവയായിരുന്നു പുതിയ ഭരണപരിഷ്‌കാരത്തിന്റെ സവിശേഷതകള്‍. ഈ പരിഷ്‌കാരത്തെപ്പറ്റി കൂടിയാലോചന നടത്തുവാന്‍ ദിവാന്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ നേതാക്കന്മാരെ ക്ഷണിച്ചു; ആലോചനകള്‍ നടക്കുകയും ചെയ്‌തു. എന്നാൽ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ ഈ പരിഷ്‌കാരത്തെ തിരസ്‌കരിച്ചു.

പുന്നപ്ര-വയലാർ സമരം. 1946 സെപ്‌. 24-ന്‌ പൊലീസിന്റെ മർദനങ്ങള്‍കൊണ്ട്‌ സഹികെട്ട ആലപ്പുഴയിലെയും ചേർത്തലയിലെയും തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി. തൊഴിലാളി പക്ഷത്തുനിന്നും പ്രകോപനങ്ങളുണ്ടായി എന്ന പേരിൽ പുന്നപ്ര എന്ന പ്രദേശത്ത്‌ സായുധപൊലീസും തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടി. വളരെപ്പേർ കൊല്ലപ്പെട്ടു. ഗവണ്‍മെന്റ്‌ പട്ടാളനിയമം പ്രഖ്യാപിച്ചു. ഒക്‌ടോബർ 27-ന്‌ പട്ടാളവും പൊലീസും വയലാറിലുള്ള തൊഴിലാളികളുടെ ക്യാമ്പ്‌ വളഞ്ഞ്‌ നിരായുധരായ തൊഴിലാളികളെ മെഷീന്‍തോക്കുകള്‍ ഉപയോഗിച്ചു വെടിവച്ചു. നിരവധി തൊഴിലാളികള്‍ ഈ ആക്രമണത്തെ ധീരമായി നേരിടുകയും വെടിയേറ്റ്‌ മരിക്കുകയും ചെയ്‌തു. തിരുവിതാംകൂറിൽ മാത്രമല്ല ഇന്ത്യയൊട്ടുക്കുതന്നെ വമ്പിച്ച ചലനമുണ്ടാക്കിയ ഒന്നായിരുന്നു "പുന്നപ്ര-വയലാർ' സമരം.

സ്വതന്ത്രതിരുവിതാംകൂർ. ദിവാന്റെ "അമേരിക്കന്‍ മോഡൽ' ഭരണപരിഷ്‌കാരത്തിനെതിരായി 1939-ലെ സമരത്തെ അനുസ്‌മരിപ്പിക്കുമാറുള്ള പ്രക്ഷോഭണങ്ങളും പ്രകടനങ്ങളും രാജ്യമൊട്ടുക്ക്‌ ആരംഭിച്ചു. ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ 1947 ആഗ. 15-ന്‌ അധികാരം ഇന്ത്യന്‍ ജനതയ്‌ക്കു കൈമാറുമെന്ന പ്രഖ്യാപനമുണ്ടായതോടുകൂടി തിരുവിതാംകൂർ ഒരു സ്വതന്ത്ര സംസ്ഥാനമായി നിലകൊള്ളുമെന്ന്‌ ദിവാന്‍ പ്രഖ്യാപിക്കുകയും ഒരു പ്രതിനിധിയെ പാകിസ്‌താനിലേക്ക്‌ നിയോഗിക്കുകയും ചെയ്‌തു. "സ്വതന്ത്ര തിരുവിതാംകൂർ പ്രസ്ഥാന'ത്തെ പ്രതിഷേധിക്കുവാന്‍ തിരുവനന്തപുരത്ത്‌ പേട്ട മൈതാനത്ത്‌ സമ്മേളിച്ച ഒരു യോഗത്തിൽ പൊലീസുകാർ കടന്നുചെന്ന്‌ അകാരണമായി വെടിവച്ചു; രാജേന്ദ്രന്‍ എന്ന ഒരു വിദ്യാർഥിയുള്‍പ്പെടെ മൂന്നുപേർ വെടിയേറ്റു മരിച്ചു.

ദിവാന്‍ ഇക്കാലത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കന്മാരെയും വൈസ്രായിയെയും കണ്ട്‌ സംഭാഷണം നടത്തുവാന്‍ പല പ്രാവശ്യവും ഡൽഹിയിലേക്കു പോവുകയുണ്ടായെങ്കിലും യാതൊരു പ്രാത്സാഹനവും എങ്ങുനിന്നും ലഭിക്കാതെ നിരാശനായി തിരിച്ചുപോരേണ്ടിവന്നു.

ഡൽഹിയിൽനിന്ന്‌ തിരിച്ചെത്തി 1947 ജൂല. 25-ന്‌ തിരുവനന്തപുരത്ത്‌ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തതിനുശേഷം തിരിച്ചുപോരുമ്പോള്‍ വൈദ്യുതിവിളക്കുകള്‍ അണയുകയും കാറിൽ കയറുന്നതിനുമുമ്പ്‌ ഒരജ്ഞാതന്‍ അദ്ദേഹത്തെ മുഖത്തും തോളിലും വെട്ടി മുറിവേൽപ്പിക്കുകയും ചെയ്‌തു. ആഗസ്റ്റ്‌ 19-ന്‌ ദിവാന്‍പദം ഒഴിഞ്ഞ്‌ ഇദ്ദേഹം തിരുവനന്തപുരം വിട്ടു. മഹാരാജാവ്‌ ഇന്ത്യന്‍ യൂണിയനിൽ ചേരുന്ന പ്രമേയത്തിൽ ഒപ്പുവച്ചു. 1947 സെപ്‌. 4-ന്‌ ഉത്തരവാദഭരണവിളംബരം പ്രഖ്യാപിക്കുകയും ചെയ്‌തു.

(സി. നാരായണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍