This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്ണിരാമവർമ (? - 1537)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:45, 8 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉണ്ണിരാമവർമ (? - 1537)

കൊച്ചിയിൽ 1505 (കൊ.വ. 680)-ൽ ഉണ്ണിഗ്ഗോദവർമ പ്രായാധിക്യംകൊണ്ട്‌ സിംഹാസനത്യാഗം ചെയ്‌തപ്പോള്‍ പകരം വാഴിക്കപ്പെട്ട രാജാവ്‌. രാമവർമ, ഉണ്ണിരാമകോയിൽ തിരുമുൽപ്പാട്‌ എന്ന പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു. പോർച്ചുഗീസുകാർക്ക്‌ കൊച്ചി നൽകിയ പ്രാത്സാഹനത്തെ ആദരിച്ച്‌ പോർച്ചുഗലിലെ മാനുവൽ രാജാവ്‌ ഉണ്ണിഗ്ഗോദവർമയ്‌ക്ക്‌ സമ്മാനമായി ഫ്രാന്‍സിസ്‌കോ ദെ അൽമേദാ വഴി കൊടുത്തയച്ച സ്വർണക്കിരീടം, ഈ ഉണ്ണിരാമവർമയെ ആയിരുന്നു അൽമേദാ ആഘോഷപൂർവം അണിയിച്ചത്‌. നോ. ഉച്ചിഗ്ഗോദവർമ പോർച്ചുഗീസുകാരുമായി സ്‌നേഹബന്ധം ദൃഢമാക്കാനുള്ള നീക്കം ഉണ്ണിരാമവർമയുടെ ഭാഗത്തുനിന്നുണ്ടായി. ഫ്രാന്‍സിസ്‌കോ ദെ അൽമേദാ, കോട്ടനിൽക്കുന്ന സ്ഥലത്തിന്റെ കരമായി അഞ്ഞൂറ്‌ ക്രൂസഡോ കൊച്ചിക്ക്‌ കൊടുക്കണമെന്ന വ്യവസ്ഥയിൽ കൊച്ചീക്കോട്ട പുതുക്കിക്കെട്ടാന്‍ ഉണ്ണിരാമവർമ പോർച്ചുഗീസുകാർക്ക്‌ അനുമതി നല്‌കി. അതിന്‍പ്രകാരം ബലപ്പെടുത്തിയ കോട്ടയിൽ പോർച്ചുഗീസുകാർ ഭരണകേന്ദ്രവും വെടിമരുന്നുശാലയും സ്ഥാപിച്ചു. അൽമേദയുടെ നാലുവർഷം നീണ്ടുനിന്ന ഭരണകാലത്ത്‌ ഉണ്ണിരാമവർമയ്‌ക്ക്‌ പോർച്ചുഗീസ്‌ സഹായം വേണ്ടുവോളം ലഭിച്ചു.

1510-ൽ (കൊ.വ. 685) ഉണ്ണിഗ്ഗോദവർമ മഹാരാജാവ്‌ അന്തരിച്ചപ്പോള്‍ ഉണ്ണിരാമവർമ ഭരണത്തിൽ തുടരുന്നതിനെപ്പറ്റി തർക്കം പൊട്ടിപ്പുറപ്പെട്ടു. പൂർവാചാരമനുസരിച്ച്‌ ഉണ്ണിരാമവർമ വാനപ്രസ്ഥത്തിനു പോകണമെന്നും മൂത്ത തറവാട്ടിലെ മൂപ്പന്‍ രാജാവാകണമെന്നും വാദമുയർന്നു. ആചാരപ്രകാരം പിന്‍വാങ്ങണമെന്ന്‌ ഉണ്ണിരാമവർമയും ആഗ്രഹിച്ചു. എന്നാൽ കൊച്ചിയിൽ ആധിപത്യം സ്ഥാപിച്ചിരുന്ന പോർച്ചുഗീസുകാർ അതിന്‌ അനുവദിച്ചില്ല. ഉണ്ണിരാമവർമ തന്നെ തുടരണമെന്നായിരുന്നു അവരുടെ നിശ്ചയം. മൂത്തതാവഴിത്തമ്പുരാന്‍ സാമൂതിരിയുടെ പക്ഷക്കാരനായിരുന്നതുകൊണ്ട്‌ അദ്ദേഹത്തിന്റെ അവകാശം അംഗീകരിക്കുവാന്‍ പോർച്ചുഗീസുകാർക്ക്‌ സമ്മതമായിരുന്നില്ല. ഈ സന്ദർഭത്തിൽ കച്ചൂരിൽനിന്ന്‌ പോർച്ചുഗീസ്‌ ഗവർണറായ അൽബുക്കർക്ക്‌ കൊച്ചിയിൽ വരികയും ഉണ്ണിരാമവർമതന്നെ രാജാവായി തുടരണമെന്ന്‌ വിധിക്കുകയും ചെയ്‌തു. ഈ സംഭവം മുതൽ ഒരു നൂറ്റാണ്ടുകാലത്തേക്ക്‌ കൊച്ചിരാജ്യത്തെ മൂപ്പുവാഴ്‌ച ഇളയതാവഴിക്കുതന്നെ ആയിരുന്നു. 1537-ൽ ഉണ്ണിരാമവർമ അന്തരിച്ചു.

(ശൂരനാട്ടു കുഞ്ഞന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍