This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്ണിരാമവർമ (? - 1537)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉണ്ണിരാമവര്‍മ (? - 1537)

കൊച്ചിയില്‍ 1505 (കൊ.വ. 680)-ല്‍ ഉണ്ണിഗ്ഗോദവര്‍മ പ്രായാധിക്യംകൊണ്ട്‌ സിംഹാസനത്യാഗം ചെയ്‌തപ്പോള്‍ പകരം വാഴിക്കപ്പെട്ട രാജാവ്‌. രാമവര്‍മ, ഉണ്ണിരാമകോയില്‍ തിരുമുല്‍പ്പാട്‌ എന്ന പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു. പോര്‍ച്ചുഗീസുകാര്‍ക്ക്‌ കൊച്ചി നല്‍കിയ പ്രാത്സാഹനത്തെ ആദരിച്ച്‌ പോര്‍ച്ചുഗലിലെ മാനുവല്‍ രാജാവ്‌ ഉണ്ണിഗ്ഗോദവര്‍മയ്‌ക്ക്‌ സമ്മാനമായി ഫ്രാന്‍സിസ്‌കോ ദെ അല്‍മേദാ വഴി കൊടുത്തയച്ച സ്വര്‍ണക്കിരീടം, ഈ ഉണ്ണിരാമവര്‍മയെ ആയിരുന്നു അല്‍മേദാ ആഘോഷപൂര്‍വം അണിയിച്ചത്‌. നോ. ഉച്ചിഗ്ഗോദവര്‍മ പോര്‍ച്ചുഗീസുകാരുമായി സ്‌നേഹബന്ധം ദൃഢമാക്കാനുള്ള നീക്കം ഉണ്ണിരാമവര്‍മയുടെ ഭാഗത്തുനിന്നുണ്ടായി. ഫ്രാന്‍സിസ്‌കോ ദെ അല്‍മേദാ, കോട്ടനില്‍ക്കുന്ന സ്ഥലത്തിന്റെ കരമായി അഞ്ഞൂറ്‌ ക്രൂസഡോ കൊച്ചിക്ക്‌ കൊടുക്കണമെന്ന വ്യവസ്ഥയില്‍ കൊച്ചീക്കോട്ട പുതുക്കിക്കെട്ടാന്‍ ഉണ്ണിരാമവര്‍മ പോര്‍ച്ചുഗീസുകാര്‍ക്ക്‌ അനുമതി നല്‌കി. അതിന്‍പ്രകാരം ബലപ്പെടുത്തിയ കോട്ടയില്‍ പോര്‍ച്ചുഗീസുകാര്‍ ഭരണകേന്ദ്രവും വെടിമരുന്നുശാലയും സ്ഥാപിച്ചു. അല്‍മേദയുടെ നാലുവര്‍ഷം നീണ്ടുനിന്ന ഭരണകാലത്ത്‌ ഉണ്ണിരാമവര്‍മയ്‌ക്ക്‌ പോര്‍ച്ചുഗീസ്‌ സഹായം വേണ്ടുവോളം ലഭിച്ചു.

1510-ല്‍ (കൊ.വ. 685) ഉണ്ണിഗ്ഗോദവര്‍മ മഹാരാജാവ്‌ അന്തരിച്ചപ്പോള്‍ ഉണ്ണിരാമവര്‍മ ഭരണത്തില്‍ തുടരുന്നതിനെപ്പറ്റി തര്‍ക്കം പൊട്ടിപ്പുറപ്പെട്ടു. പൂര്‍വാചാരമനുസരിച്ച്‌ ഉണ്ണിരാമവര്‍മ വാനപ്രസ്ഥത്തിനു പോകണമെന്നും മൂത്ത തറവാട്ടിലെ മൂപ്പന്‍ രാജാവാകണമെന്നും വാദമുയര്‍ന്നു. ആചാരപ്രകാരം പിന്‍വാങ്ങണമെന്ന്‌ ഉണ്ണിരാമവര്‍മയും ആഗ്രഹിച്ചു. എന്നാല്‍ കൊച്ചിയില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന പോര്‍ച്ചുഗീസുകാര്‍ അതിന്‌ അനുവദിച്ചില്ല. ഉണ്ണിരാമവര്‍മ തന്നെ തുടരണമെന്നായിരുന്നു അവരുടെ നിശ്ചയം. മൂത്തതാവഴിത്തമ്പുരാന്‍ സാമൂതിരിയുടെ പക്ഷക്കാരനായിരുന്നതുകൊണ്ട്‌ അദ്ദേഹത്തിന്റെ അവകാശം അംഗീകരിക്കുവാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക്‌ സമ്മതമായിരുന്നില്ല. ഈ സന്ദര്‍ഭത്തില്‍ കച്ചൂരില്‍നിന്ന്‌ പോര്‍ച്ചുഗീസ്‌ ഗവര്‍ണറായ അല്‍ബുക്കര്‍ക്ക്‌ കൊച്ചിയില്‍ വരികയും ഉണ്ണിരാമവര്‍മതന്നെ രാജാവായി തുടരണമെന്ന്‌ വിധിക്കുകയും ചെയ്‌തു. ഈ സംഭവം മുതല്‍ ഒരു നൂറ്റാണ്ടുകാലത്തേക്ക്‌ കൊച്ചിരാജ്യത്തെ മൂപ്പുവാഴ്‌ച ഇളയതാവഴിക്കുതന്നെ ആയിരുന്നു. 1537-ല്‍ ഉണ്ണിരാമവര്‍മ അന്തരിച്ചു.

(ശൂരനാട്ടു കുഞ്ഞന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍