This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്ണിയാടീചരിതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉണ്ണിയാടീചരിതം

പ്രാചീന മലയാള ചമ്പൂകാവ്യം. ദാമോദരച്ചാക്യാര്‍ എന്നൊരു കവിയാണ്‌ ഇതിന്റെ കര്‍ത്താവ്‌. ഇദ്ദേഹം 14-ാം ശതകത്തിന്റെ അവസാനത്തില്‍ ഓടനാട്‌ (ഓണാട്ടുകര) വാണിരുന്ന ഇരവി കേരളവര്‍മ രാജാവിന്റെ സദസ്യനായിരുന്നു. ഉണ്ണിയാടിയെ നായികയാക്കി ശിവവിലാസം എന്നൊരു സംസ്‌കൃതകാവ്യവും ചാക്യാര്‍ രചിച്ചിട്ടുണ്ട്‌.

പ്രാവൃട്‌ എന്ന പേരോടുകൂടിയ ഒരു ഗന്ധര്‍വസുന്ദരിയുമായി ചന്ദ്രന്‍ രമിച്ചതറിഞ്ഞ്‌ അദ്ദേഹത്തിന്റെ കുപിതയായ പത്‌നി രോഹിണി "മനുഷ്യസ്‌ത്രീയായിപ്പോകട്ടെ' എന്ന്‌ പ്രാവൃടിനെ ശപിച്ചുവെന്നും, അവള്‍ ഇരവി കേരളവര്‍മന്റെയും ഭാര്യ ചെറുകര കുട്ടത്തിയുടെയും പുത്രിയായി കണ്ടിയൂര്‍ ക്ഷേത്രത്തിന്‌ സമീപമുള്ള മറ്റത്ത്‌ നരചിങ്ങമച്ചൂര്‍ കൊട്ടാരത്തില്‍ ഉച്ചിയാടിയായി ജനിച്ചുവെന്നും ആണ്‌ കാവ്യത്തില്‍ പ്രതിപാദിതമായ കഥ. പ്രാവൃടിന്റെയും ഉണ്ണിയാടിയുടെയും സൗന്ദര്യവര്‍ണന കൊഴുപ്പിക്കാന്‍ കവി അനേകം ഗന്ധര്‍വന്മാരെയും അപ്‌സരസ്സുകളെയും അവതരിപ്പിക്കുന്നുണ്ട്‌. ഉണ്ണിയാടിക്ക്‌ പന്ത്രണ്ടു വയസ്സായ കാലത്തൊരിക്കല്‍ അവള്‍ വീട്ടിലിരുന്ന്‌ ആലപിച്ച ഒരു പാട്ടുകേട്ട്‌ ഭ്രമിച്ച ചന്ദ്രന്‍ അതാരുടേതെന്നറിഞ്ഞു വരാന്‍ സുവാകന്‍, മതിദീപന്‍ എന്നീ രണ്ടു സേവകന്മാരെ ഭൂമിയിലേക്ക്‌ അയയ്‌ക്കുകയും, അഞ്ചുദിവസത്തെ അന്വേഷണങ്ങള്‍ക്കു ശേഷം അവര്‍ മടങ്ങിച്ചെന്ന്‌ ചന്ദ്രനോട്‌ തങ്ങള്‍ കണ്ട വിവരങ്ങള്‍ വര്‍ണിച്ചുകേള്‍പ്പിക്കുകയും ചെയ്യുന്നു. ഭൂലോകം, കേരളം, മഹോദയപുരം, തിരുവഞ്ചിക്കുളം, ഓടനാട്‌, കണ്ടിയൂര്‍പ്പട്ടണം, മറ്റംപ്രദേശം എന്നിവയോടൊപ്പം അവര്‍ കുട്ടത്തിയെയും ഉണ്ണിയാടിയെയും സരസമായും ദീര്‍ഘമായും വര്‍ണിച്ചുകേള്‍പ്പിക്കുന്നുണ്ട്‌. ഉണ്ണിയാടിയുടെ വര്‍ണന പൂര്‍ണമാകാതെയാണ്‌ ഗ്രന്ഥം അവസാനിക്കുന്നത്‌.

ഭാഷാസാഹിത്യ ചരിത്രങ്ങള്‍, ദേശചരിത്രം തുടങ്ങിയവയില്‍ അമൂല്യമായ പ്രകാശം ചൊരിയുന്ന ഒരു കൃതി എന്ന നിലയില്‍ ഉണ്ണിയാടീചരിതം പ്രാധാന്യം അര്‍ഹിക്കുന്നു. ഉണ്ണുനീലിസന്ദേശത്തില്‍ പരാമൃഷ്‌ടനായ ഇരവിവര്‍മ എന്ന രാജാവിന്റെ അനന്തരാവകാശിയാണ്‌ ഇതിലെ കേരളവര്‍മ എന്നതുകൊണ്ട്‌ രണ്ടു കൃതികളുടെയും കാലനിര്‍ണയത്തിന്‌ പുതിയ ചില പാതകള്‍ തുറന്നു കിട്ടുന്നുണ്ട്‌. കൊല്ലത്തെയും കോഴിക്കോട്ടെയും മാടാവിലെയും അങ്ങാടികളും അവിടെ പ്രചാരത്തിലിരുന്ന കാശ്‌, പൊന്ന്‌, പണം, തിരമം, വെള്ളിക്കാശ്‌, അച്ച്‌, തുരിക്കക്കാശ്‌, ചോഴിയക്കാശ്‌, വെള്ളപ്പണം തുടങ്ങിയ നാണയങ്ങളും ഈ കൃതിയില്‍ പല ഭാഗങ്ങളിലും സൂചിപ്പിക്കപ്പെടുന്നത്‌ അക്കാലത്തെ സാമൂഹ്യചരിത്രത്തിലേക്കു വെളിച്ചം വീശുവാന്‍ പര്യാപ്‌തമാണ്‌. ആദ്യകാല മണിപ്രവാളത്തിന്റെ പ്രകാശനവൈചിത്ര്യങ്ങള്‍ മുഴുവനും ഇതില്‍ തെളിഞ്ഞുകാണാം. പില്‌ക്കാലത്ത്‌ കുഞ്ചന്‍നമ്പ്യാരില്‍ വികാസദശ പ്രാപിച്ച നിരവധി ദ്രാവിഡവൃത്തഭേദങ്ങള്‍ ഇതില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നു. പുനം-മഴമംഗലം നമ്പൂതിരിമാര്‍ തങ്ങളുടെ ചമ്പൂകാവ്യങ്ങളിലും പിന്നീട്‌ ആട്ടക്കഥാകൃത്തുകള്‍ തങ്ങളുടെ സാഹിത്യസൃഷ്‌ടികളിലും അവതരിപ്പിച്ച ദണ്ഡകത്തിന്റെ ആദ്യത്തെ പ്രയോഗം കാണുന്നത്‌ ഈ കാവ്യത്തിലാണ്‌.

""താരാവദാതരുചിതാരാല്‍ നിറഞ്ഞു മഹി-
	താരാമവാടികളിലെങ്ങും,
	തരുശിരസിലളിതതര-
	മളിപടലമളകകുല-
	മിവവസതികൃതരുചിപരാഗേ''
 

എന്ന വൃത്തമാണ്‌ ഇഷ്‌കുദണ്ഡിക, വംശയഷ്‌ടിക എന്നീ പേരുകളില്‍ പിന്നീടു പ്രചാരം നേടിയത്‌.

""അമലജല പൂരിതാഹസ്‌തിനപുരത്തടു-
	ത്തമരനദിയെന്റുപോല്‍ ചൂര്‍ണിമേവിന്റിടം
	തരളവീചികരൈരൊരുപുറത്തഴകെഴും
	തരളജാലങ്ങളാല്‍പ്പരവതൂകിന്റിടം...''
തുടങ്ങി "ഗദ്യ'ത്തിലുള്ള മഹോദയപുരവര്‍ണനയും,
""ചെറുകലശവിലാസം ചേര്‍ന്ന ചാലസ്‌തനാഢ്യം
	നിറുകയില്‍ വനിതാനാം ന്യസ്‌തപാദാരവിന്ദം
	ചെറുകരനിലയം ചേര്‍ന്നീടുമെന്നുച്ചിയാടീ,
	മിറുകുമഹഹ നിന്നെ കാണ്‍കിലാഖണ്ഡലോപി.
	ഒരിന്ദുബിംബം വദനം കൃശാങ്‌ഗ്യാ,
	മരന്ദധാരാമൊഴി, കിംപ്രലാപൈഃ?
	ഹരന്‍ തനിക്കും ധൃതിസാരമച്ചോ!
	ഹരന്തിഗാത്രങ്ങളൊരോന്റെ മുഷ്യാഃ''
 

എന്നും മറ്റുമുള്ള നായികാവര്‍ണന ഭാഷാരീതിയും കവിയുടെ ഭാവനാവിലാസവും ഉദാഹരിക്കാന്‍ പോന്നവയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍