This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉടുമ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉടുമ്പ്‌

Monitor Lizard

ഉടുമ്പ്‌

ഇഴജന്തുഗോത്രമായ സ്‌ക്വാമേറ്റയില്‍ ഉള്‍പ്പെടുന്ന ഒരു ജീവി. "വരാനിഡേ' എന്ന കുടുംബത്തിലെ അംഗമായ ഉടുമ്പ്‌ വരാനസ്‌ (Varanus) ജെീനസിലാണ്‌ ഉള്‍പ്പെടുന്നത്‌. ഏകദേശം 31 ഓളം സ്‌പീഷീസ്‌ ഉടുമ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ആഫ്രിക്ക, മലേഷ്യ, ആസ്റ്റ്രലിയ, ന്യൂഗിനിയ, ഫിലിപ്പീന്‍സ്‌ എന്നിവിടങ്ങളിലാണ്‌ ഉടുമ്പുകളെ ധാരാളമായി കണ്ടുവരുന്നത്‌. ശരാശരി 150-200 സെ.മീ. നീളം ഉള്ള മാംസഭുക്കുകളാണിവ. എന്നാല്‍ ഉടുമ്പുകളിലെ ഏറ്റവും ചെറിയ സ്‌പീഷീസിനു വെറും 12 സെ.മീ. നീളം മാത്രമാണുള്ളത്‌. ഏറ്റവും വലുപ്പമേറിയ ഇനമായ വ. കൊമോഡോയെന്‍സിസിനു 300 സെന്റിമീറ്ററോളം നീളവും ഏകദേശം 100 കിലോഗ്രാമോളം ഭാരവും വരും.

മെലിഞ്ഞ്‌ നീളം കൂടിയ കഴുത്ത്‌, വാല്‍, ഉരുണ്ടകച്ചുകള്‍ എന്നിവ ഉടുമ്പുകളുടെ പ്രത്യേകതയാണ്‌. ശരീരത്തിന്റെ ഉപരിതലം മുഴുവന്‍ വൃത്താകൃതിയിലുള്ള ശല്‌ക്കങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ ശരീരത്തിന്റെ അടിവശമാകട്ടെ ചതുരത്തിലുള്ള ശല്‌ക്കങ്ങള്‍ കൊണ്ടാണ്‌ ആവൃതമായിരിക്കുന്നത്‌. അഗ്രഭാഗം രണ്ടായി പിളര്‍ന്നിരിക്കുന്ന നാവ്‌ വളരെ നീളത്തില്‍ പുറത്തേക്കു നീട്ടാന്‍ ഇവയ്‌ക്കു കഴിയും. ശക്തിയേറിയ നാലുകാലുകളും അവയില്‍ ഓരോന്നിലും 5 വീതം വിരലുകളും ഉടുമ്പുകളുടെ ഒരു പ്രത്യേകതയാണ്‌. പേശീനിര്‍മിതമായ നീളം കൂടിയ വാല്‍ ഉപയോഗിച്ച്‌ ഇവ ശത്രുക്കളെ ഭയപ്പെടുത്താറുണ്ട്‌. എന്നാല്‍ പല്ലികളെപ്പോലെ വാല്‍ മുറിച്ചുകളയാനോ പുനരുത്‌പാദിപ്പിക്കാനോ ഉടുമ്പുകള്‍ക്ക്‌ കഴിയാറില്ല. ശരീരത്തിന്റെ ആകൃതി, ഘടന എന്നിവയില്‍ പാമ്പുകളോടുള്ള സമാനതകള്‍, ഉടുമ്പിനെ പാമ്പിന്റെ പൂര്‍വികരായി കണക്കാക്കാന്‍ ചില ശാസ്‌ത്രജ്ഞരെ പ്രരിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ അടുത്തകാലത്തായി ലഭിച്ച ചില തെളിവുകള്‍ നടത്തിയ പഠനങ്ങളും പാമ്പുകള്‍ക്കും ഉടുമ്പുകള്‍ക്കും തമ്മില്‍ നേരിട്ട്‌ യാതൊരു ബന്ധവുമില്ലെന്ന്‌ സ്ഥാപിക്കുകയുണ്ടായി. വിവിധ സ്‌പീഷീസ്‌ ഉടുമ്പുകള്‍, വ്യത്യസ്‌ത ആവാസവ്യവസ്ഥകളിലാണ്‌ ജീവിക്കുന്നത്‌. ഉദാഹരണമായി വരാനസ്‌ ഗ്രിഷ്യസ്‌ (V. griseus)എന്ന ഇനം മരുപ്രദേശത്താണ്‌ ജീവിക്കുന്നത്‌. ചില ഇനം ഉടുമ്പുകള്‍ നദീതീരങ്ങളിലാണ്‌ ജീവിക്കുന്നത്‌. ഉദാ. നൈല്‍ നദിയുടെ തീരങ്ങളില്‍ കണ്ടുവരുന്ന വ. നൈലോട്ടിക്കസ്‌ (V.niloticus). ന്യൂഗിനിയയിലെ ഉഷ്‌ണമേഖലാ മഴക്കാടുകളില്‍ കണ്ടുവരുന്ന വ. പ്രാസിനസ്‌ എന്ന ഇനം ഉടുമ്പ്‌ മരത്തിനു മുകളിലാണ്‌ താമസിക്കുന്നത്‌. പൂര്‍ണമായും ജലത്തില്‍ കഴിയുന്നവയാണ്‌ വ. സാല്‍വേറ്റര്‍. ഇവയുടെ വാല്‍, പരന്ന്‌ ഏതാണ്ട്‌ തുഴ പോലെയായിരിക്കുന്നു. ഇന്ത്യയില്‍ സാധാരണയായി കണ്ടുവരുന്ന ഒരിനമാണ്‌ വ. ബംഗാളെന്‍സിസ്‌.

മാംസഭുക്കുകളായ ഉടുമ്പുകള്‍ ചെറുപ്രാണികള്‍, തവള, മത്സ്യം തുടങ്ങി ചെറുമാനിനെവരെ ആഹാരമാക്കാറുണ്ട്‌. ജന്തുക്കളുടെ ശവവും ചിലയിനം ഉടുമ്പുകള്‍ ഭക്ഷിക്കാറുണ്ട്‌. പക്ഷികള്‍, മുതല എന്നിവയുടെ മുട്ടയും ഉടുമ്പുകളുടെ ഇഷ്‌ടഭോജ്യവസ്‌തുവാണ്‌. പാമ്പുകളെപ്പോലെ ഉടുമ്പുകളും ഇരയെ അപ്പാടെ വിഴുങ്ങാറാണ്‌ പതിവ്‌. ചില അവസരങ്ങളില്‍ ഇവ കൂര്‍ത്ത പല്ലുപയോഗിച്ച്‌ ഇരയെ ചെറുകഷണങ്ങളാക്കി മുറിച്ചും വിഴുങ്ങാറുണ്ട്‌.

സാധാരണയായി ഉടുമ്പുകള്‍ അവ അധിവസിക്കുന്ന ചെറുകുഴികളിലോ മരപ്പൊത്തുകളിലോ ആണ്‌ മുട്ടയിടുന്നത്‌. ഇന്ത്യന്‍ ഉടുമ്പ്‌ ഏകദേശം ഒരടി ആഴത്തിലുള്ള കുഴി സ്വയം നിര്‍മിച്ചാണ്‌ മുട്ടയിടുന്നത്‌. ഒരു പ്രാവശ്യം 16-34 വരെ മുട്ടകള്‍ ഇടാറുണ്ട്‌. മുട്ടയിട്ടതിനുശേഷം മച്ചും ഉണങ്ങിയ ഇലകളും കൊണ്ട്‌ കുഴിമൂടുന്നു. സൂര്യപ്രകാശമേറ്റാണ്‌ മുട്ടകള്‍ വിരിയുന്നത്‌. ചില അവസരങ്ങളില്‍ ഉടുമ്പുകള്‍ ചിതല്‍പ്പുറ്റുകളിലുള്ള വിള്ളലുകളിലൂടെ നുഴഞ്ഞുകടക്കുകയും പുറ്റിനുള്ളില്‍ മുട്ടയിടുകയും ചെയ്യാറുണ്ട്‌. പിന്നീട്‌ ചിതലുകള്‍, പുറ്റിലെ കേടുപാടുകള്‍ തീര്‍ക്കുമ്പോള്‍, ഉടുമ്പിന്‍മുട്ടകള്‍ സ്വാഭാവികമായും ചിതല്‍പ്പുറ്റിന്‌ ഉള്ളിലാവുന്നു. ഏകദേശം 5 മാസം കഴിയുമ്പോള്‍ മുട്ടകള്‍ വിരിയുകയും കുഞ്ഞുങ്ങള്‍ ചിതല്‍പ്പുറ്റ്‌ പൊളിച്ച്‌ പുറത്തുവരികയും ചെയ്യുന്നു. ശത്രുക്കളുടെ ആക്രമണം നേരിടാന്‍ ഉടുമ്പുകള്‍ ശരീരം വീര്‍പ്പിക്കുകയും, ശ്വാസം ശക്തിയായി പുറത്തേക്ക്‌ വിട്ട്‌ വലിയതോതിലുള്ള ശബ്‌ദം പുറപ്പെടുവിക്കുകയും ചെയ്യാറുണ്ട്‌. വാല്‍ ശക്തിയായി ചുഴറ്റിയും ഇവ ശത്രുക്കളെ ഭയപ്പെടുത്താറുണ്ട്‌. ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാനായി ഇവ പലപ്പോഴും വെള്ളത്തില്‍ ചാടുക പതിവാണ്‌. മോന്തയുടെ അറ്റത്തായുള്ള നാസാരന്ധ്രങ്ങള്‍ മാത്രം ജലത്തിനു മുകളിലായി പിടിച്ച്‌ ഉടുമ്പുകള്‍ വളരെനേരം ജലത്തിനടിയില്‍ കഴിയാറുണ്ട്‌.

ചില ഗോത്രവര്‍ഗക്കാര്‍ ഉടുമ്പിന്റെ മാംസം ഭക്ഷിച്ചിരുന്നു. പ്രത്യേക ശിക്ഷണം നല്‌കിയ നായകളെ ഉപയോഗിച്ചാണ്‌ ഇവര്‍ ഉടുമ്പിനെ പിടിച്ചിരുന്നത്‌. ഉടുമ്പിന്റെ തോല്‍കൊണ്ട്‌ ചെരുപ്പുകള്‍, ബാഗുകള്‍ എന്നിവയും നിര്‍മിച്ചിരുന്നു. ഉടുമ്പ്‌ ഒരു സ്ഥലത്ത്‌ പറ്റിപ്പിടിച്ചാല്‍ അതിനെ അവിടെനിന്നും ഇളക്കിമാറ്റാന്‍ പ്രയാസമാണെന്നൊരു വിശ്വാസമുണ്ട്‌. ഉയര്‍ന്ന ഭിത്തിയിലും മറ്റും ഉടുമ്പിനെ എറിഞ്ഞുപിടിപ്പിച്ചശേഷം വാലില്‍ കയറുകെട്ടി പിടിച്ചുകയറാന്‍ കള്ളന്മാര്‍ ഇവയെ ഉപയോഗിച്ചുവരുന്നതായി പറയപ്പെടുന്നു. വിലുപ്‌തങ്ങളും ഭീമാകാരങ്ങളുമായ ഇഴജന്തുക്കളുടെ ജീവിച്ചിരിക്കുന്ന പ്രതിനിധികള്‍ എന്ന നിലയില്‍ ഉടുമ്പുകള്‍ ഇന്ന്‌ സംരക്ഷിക്കപ്പെട്ടുവരുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍