This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉടുത്തുകെട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉടുത്തുകെട്ട്‌

ഉടുത്തുകെട്ട്‌

കഥകളിയിലെ ആഹാര്യസംവിധാനത്തില്‍ മുഖ്യപങ്കുവഹിക്കുന്ന വസ്‌ത്ര(വേഷ)ധാരണത്തിനു പൊതുവേ പറയുന്ന പേര്‌. കഥകളിയിലെ അപൂര്‍വം ചില "മിനുക്ക്‌' വേഷങ്ങള്‍ക്കൊഴികെ ബാക്കി എല്ലാ അഭിനേതാക്കള്‍ക്കും സവിശേഷമായ ഉടുത്തുകെട്ടുണ്ട്‌; മിനുക്കുവേഷങ്ങളില്‍ തന്നെ സ്‌ത്രീകഥാപാത്രങ്ങള്‍ ലഘുവായ ഒരു ഉടുത്തുകെട്ടിനു മുകളിലാണ്‌ ഉടുപടം ചുറ്റുന്നത്‌. ദൂതന്‍, വലലന്‍ തുടങ്ങിയ മിനുക്കുവേഷങ്ങള്‍ക്കും പച്ച-കത്തി-താടി വേഷങ്ങള്‍ക്കുള്ളതുപോലെ ഉടുത്തുകെട്ട്‌ ആവശ്യമാണ്‌. ഉടുത്തുകെട്ടുള്ള വേഷങ്ങള്‍ക്ക്‌ അരയ്‌ക്കുചുറ്റും ചെറിയ "തലയിണ'കള്‍ വച്ചുകെട്ടി ശരീരമധ്യം വട്ടത്തില്‍ ഉന്തിനില്‌ക്കത്തക്കവിധമാക്കുന്നു. അതിനുശേഷം എട്ടൊമ്പൊതു മുഴം (2-3 മീ.) നീളമുള്ള വീതികുറഞ്ഞ ഒരു കച്ച അരയില്‍ക്കെട്ടി മറ്റൊരാളുടെ സഹായത്തോടുകൂടി അതിന്മേല്‍ വെള്ളത്തുണിചാര്‍ത്തി മൂന്നോ നാലോ വട്ടം ദേഹത്തിനു ചുറ്റി ഞൊറിഞ്ഞിടുന്നു; ഈ തുണി നല്ല കഞ്ഞിപ്പശയുള്ളതായിരിക്കും. ഇത്‌ ഞൊറിഞ്ഞ്‌ അരയില്‍ ചുറ്റി വരിയുമ്പോള്‍, ആ ഭാഗം മുമ്പ്‌ ഉറപ്പിച്ച തലയിണ കൊണ്ടും മറ്റും പൊന്തി നില്‌ക്കുന്നു. ഓരോ നടന്റെയും ദേഹപ്രകൃതിയനുസരിച്ചാണ്‌ ഉടുത്തുകെട്ടിന്റെ വലുപ്പം നിര്‍ണയിക്കുക. സാധാരണഗതിയില്‍ ഒരു വേഷത്തിന്‌ നല്ല കഞ്ഞിപ്പശയുള്ള ഇരുപതില്‍ക്കുറയാത്ത തുണികള്‍ (ഇതിനെ "ഉള്ളുവാല്‍' അല്ലെങ്കില്‍ "ഉടുത്തുകെട്ടുവാല്‍' എന്നു പറയുന്നു) വേണ്ടിവരും. ഇത്‌ അരയില്‍ വട്ടത്തില്‍ ചുറ്റിയതിനുശേഷം മുന്‍വശത്തു ബന്ധിച്ച്‌ ഉറപ്പിക്കുന്നു. (മുന്‍കാലങ്ങളില്‍ വെള്ളത്തുണിക്കുപകരം ചാക്കുതുണികളാണ്‌ ഉപയോഗിച്ചു വന്നത്‌. ആ പതിവ്‌ നിശ്ശേഷം മാറിയെന്നു പറയുകവയ്യ.)

ഉള്ളുവാല്‍ കെട്ടി ഉറപ്പിച്ചു കഴിഞ്ഞാല്‍ അതിനുമീതെ അതതു വേഷത്തിന്‌ അനുയോജ്യമായ "കരവാല്‍' അല്ലെങ്കില്‍ "നെയ്‌ത്തുവാല്‍' ധരിക്കുന്നു; ഇത്‌ വീതിയേറിയ കരകള്‍ കുറുകെയുള്ളതും വെള്ളയോ (കഥാപാത്രത്തിനു യോജിച്ചവിധം) മറ്റേതെങ്കിലും നിറമോ ഉള്ളതുമായിരിക്കും. ഒരു വേഷത്തിന്‌ കുറഞ്ഞത്‌ ആറ്‌ കരവാലെങ്കിലും വേണമെന്നാണ്‌ പൊതുവായുള്ള കണക്ക്‌; എന്നാല്‍, സമീപകാലങ്ങളില്‍ സമയലാഭത്തിനു വേണ്ടിയും മറ്റും കരവാലുകള്‍ കൂട്ടിച്ചേര്‍ത്ത്‌ ഞൊറിഞ്ഞ്‌ പാവാടപോലെ അണിയുന്ന രീതി നിലവില്‍ വന്നു കഴിഞ്ഞിരിക്കുന്നു. നല്ല കഞ്ഞിപ്പശയുള്ള ഈ ആടയ്‌ക്ക്‌ ഞൊറി എന്നും പേരുണ്ട്‌.

ഓരോ വേഷവും പ്രതിനിധാനം ചെയ്യുന്ന കഥാപാത്രത്തിന്റെ സ്വഭാവം അനുസരിച്ച്‌ ഞൊറിയുടെ നിറവും മാറിയിരിക്കും; പ്രധാനമായും പച്ച-കത്തി വേഷങ്ങള്‍ക്ക്‌ വെള്ള ഞൊറിയാണ്‌; കരിക്ക്‌ കറുത്തതും. പീതാംബരനായ കൃഷ്‌ണന്റെ ഞൊറി മഞ്ഞയും നീലാംബരനായ ബലഭദ്രന്റേത്‌ നീലയും ആയിരിക്കും. ഞൊറിവച്ചു കഴിഞ്ഞ്‌ ഇരുവശങ്ങളിലും "പട്ടവാല്‍' കൂടി ധരിക്കുമ്പോഴേക്കും ഒരു നടന്റെ ഉടുത്തുകെട്ട്‌ പൂര്‍ണമാകുന്നു. കൂടിയാട്ടം, തുള്ളല്‍, ചാക്യാര്‍കൂത്ത്‌ തുടങ്ങിയ രംഗകലകളിലെ അഭിനേതാക്കള്‍ക്കും പരമ്പരാഗതമായ ചില ഉടുത്തുകെട്ട്‌ സമ്പ്രദായങ്ങളുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍