This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉച്ചാരണശാസ്‌ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഉച്ചാരണശാസ്‌ത്രം

Articulatory Phonetics

ഭാഷാശാസ്‌ത്രത്തിന്റെ അസ്‌തിവാരം എന്നു പറയാവുന്ന സ്വനവിജ്ഞാന(phonetics)ത്തെിന്റെ പ്രധാനപ്പെട്ട ഒരുപവിഭാഗമാണ്‌ ഉച്ചാരണശാസ്‌ത്രം (articulatory phonetics). ഭാഷണസ്വനങ്ങളെ(speech sounds)ക്കെുറിച്ചുള്ള പഠനം പ്രധാനമായി മൂന്നു കാഴ്‌ചപ്പാടുകളില്‍ നിന്നാവാം; (1) വക്താവിനെ സംബന്ധിക്കുന്ന പ്രക്രിയകള്‍; (2) ശ്രാതാവിനെ സംബന്ധിക്കുന്നവ; (3) വക്താവിനും ശ്രാതാവിനുമിടയ്‌ക്ക്‌ അന്തരീക്ഷത്തില്‍ ഉളവാകുന്ന സ്വനതരംഗങ്ങള്‍. ഇവയില്‍ ആദ്യത്തെ വിജ്ഞാനശാഖയാണ്‌ ഉച്ചാരണശാസ്‌ത്രം; രണ്ടാമത്തേതിന്‌ ശ്രവണാസ്‌പദസ്വനവിജ്ഞാനം അഥവാ ശ്രവണസ്വാനികം(auditory phonetics)എന്നും ഒടുവിലത്തേതിന്‌ സ്വനസ്വരൂപപഠനം (acoustic phone-tics)എന്നും പേരിടാം. വിപുലമായ അര്‍ഥത്തില്‍, സ്വനോത്‌പാദനത്തെക്കുറിച്ചിടത്തോളം പ്രസക്തവക്താവിന്റെ വിവിധവൃത്തികളെ(behaviour)പ്പറ്റിയുള്ള പഠനം എന്ന്‌ ഉച്ചാരണശാസ്‌ത്രത്തെ നിര്‍വചിക്കാം.

ഉച്ചാരണാവയവങ്ങള്‍

ഉച്ചാരണാവയവങ്ങള്‍

വാഗ്‌യന്ത്രം(vocal apparatus), വൊഗിന്ദ്രിയങ്ങള്‍ (vocal organs), ഉച്ചാരണാവയവങ്ങള്‍ മുതലായ പ്രയോഗങ്ങള്‍ സ്വനവിജ്ഞാനസാഹിത്യത്തില്‍ സാധാരണമാണെങ്കിലും സ്വനോത്‌പാദനത്തിനുമാത്രം പ്രയോജനപ്പെടുന്ന ഒരവയവവും മനുഷ്യശരീരത്തിലില്ല എന്നതാണ്‌ വാസ്‌തവം. ജീവസന്ധാരണത്തിന്‌ അനുപേക്ഷണീയമായ ശ്വസനം, ഭോജനം എന്നീ ക്രിയകള്‍ പ്രാഥമികധര്‍മമായുള്ള ഏതാനും അവയവങ്ങളുടെ അനുബന്ധധര്‍മം മാത്രമാണ്‌ സ്വനോത്‌പാദനം. വായും മൂക്കും തൊണ്ടയും ശ്വാസകോശങ്ങളുമാണ്‌ സ്വനോത്‌പാദനത്തോട്‌ പ്രകടമായി ബന്ധപ്പെട്ടു കാണുന്ന ശരീരഭാഗങ്ങള്‍. വായുടെ മേല്‍ത്തട്ടിലെ വിവിധഭാഗങ്ങളില്‍ ഉച്ചാരണത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടവ മേല്‍ച്ചുണ്ട്‌, മേല്‍വരിയിലെ ഉളിപ്പല്ലുകള്‍, വര്‍ത്സം (ഉളിപ്പല്ലുകള്‍ക്കു തൊട്ടുപിന്നിലുള്ള മോണയുടെ ഭാഗം), കഠിനതാലു, മൃദുതാലു, പ്രജിഹ്വ (അച്ചാക്ക്‌) എന്നിവയാണ്‌; കീഴ്‌ത്തട്ടിലെ പ്രധാനഭാഗങ്ങളാകട്ടെ കീഴ്‌ച്ചുണ്ട്‌, അഗ്രം (apex) ഉപാഗ്രം (blade), മുഖം (front), മധ്യം (middle) മൂലം(root)എന്നിങ്ങനെ സൗകര്യത്തിനുവേണ്ടി പല ഭാഗങ്ങളുണ്ടെന്നു കരുതാവുന്ന നാക്കുമാകുന്നു. ജിഹ്വാമൂലത്തിനു തൊട്ടുതാഴെ, വേണ്ടപ്പോഴെല്ലാം ശ്വാസനാളത്തിന്‌ ഒരു അടപ്പായി വര്‍ത്തിക്കാന്‍ കഴിയുന്ന ഉപജിഹ്വ(epiglottis)എന്ന അവയവമുണ്ടെങ്കിലും അതിന്‌ ഉച്ചാരണകാര്യത്തില്‍ പ്രസക്തിയെന്തെങ്കിലും ഉണ്ടോ എന്ന്‌ ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല.

കരണങ്ങള്‍

വായുടെ മേല്‍ത്തട്ടില്‍ സ്ഥിതിചെയ്യുന്ന പല ഭാഗങ്ങളില്‍ പ്രജിഹ്വ ഒഴികെയുള്ള എല്ലാം ഉച്ചാരണം നടക്കുമ്പോള്‍ താരതമ്യേന നിശ്ചലമായിരിക്കും. തന്മൂലം അവയില്‍ ഓരോന്നും സ്ഥിരകരണം (passive or fixed articulator) അഥവാ ഉച്ചാരണസ്ഥലം (place or point of articulation) ആണെന്നു പറയാം. വായുടെ കീഴ്‌ത്തട്ടിലെ വിവിധഭാഗങ്ങളാകട്ടെ, ആവശ്യാനുസരണം മേലോട്ടു നീങ്ങും. ആകയാല്‍ അവയെ ചലകരണങ്ങള്‍ (active or mobile articulators)എന്നു പറയും. അപ്പോള്‍ മേല്‍ച്ചുണ്ട്‌, മേല്‍വരിയിലെ ഉളിപ്പല്ലുകള്‍, വര്‍ത്സം, കഠിനതാലു, മൃദുതാലു, ഗള(pharynx)ത്തിന്റെ പിന്‍ചുവര്‌ എന്നിവയാണ്‌ സ്ഥിരകരണങ്ങള്‍ (ഉച്ചാരണസ്ഥലങ്ങള്‍); പ്രജിഹ്വ, കീഴ്‌ച്ചുണ്ട്‌, നാവിന്റെ അഗ്രം, ഉപാഗ്രം, മുഖം, മധ്യം, മൂലം എന്നിവ ചലകരണങ്ങളും.

ഗളവും കൃകവും

അഞ്ചുവഴികള്‍ ഒന്നിക്കുന്ന ഒരു കവലയാണ്‌ ഗളം അഥവാ തൊണ്ട. വായ്‌, രണ്ടു നാസാരന്ധ്രങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന നാസാഗളം (nasopharynx), മധ്യകര്‍ണവുമായി തൊണ്ടയെ ബന്ധിപ്പിക്കുന്ന യൂസ്റ്റേഷ്യന്‍കുഴല്‍ (eusta-chian tube) അന്നനാളം(food-pipe or oesophagus) ശ്വാസനാള-(wind-pipe or trachea)ത്തിന്റെ തുടര്‍ച്ചയായ കൃകം (larynx)എന്നിവയാണ്‌ ആ വഴികള്‍. മൃദുതാലുവും പ്രജിഹ്വയും ചേര്‍ന്ന്‌, ഉച്ഛ്വാസവായു ഗളത്തില്‍നിന്ന്‌ നാസാഗളത്തിലേക്ക്‌ വേണ്ടപ്പോള്‍ വേണ്ടത്രമാത്രം കടത്തിവിടുന്ന ഒരു വാല്‍വ്‌ (valve) ആയി വര്‍ത്തിക്കുന്നു.

ഏതാനും തരുണാസ്ഥികളും (cartilages)ഒട്ടേറെ മാംസപേശികളും കൊണ്ടുണ്ടാക്കി അടിയും മൂടിയുമില്ലാതെ ശ്വാസനാളമുഖത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു പേടകമാണ്‌ കൃകം. കമ്പന(vibration)സാധ്യതകളുടെ വൈചിത്ര്യവും വൈവിധ്യവുംകൊണ്ട്‌ അദ്‌ഭുതകരവും സ്വനപാളികള്‍ (vocal folds)എന്നു പേരിടാവുന്നവയുമായ രണ്ടു തിരശ്ചീനചര്‍മങ്ങള്‍ കൃകത്തില്‍ ഘടിപ്പിച്ചിരിക്കുന്നു. ശ്വസനാളത്തിന്റെ ദ്വാരപാലകരാണ്‌ സ്വനപാളികള്‍. പൊടിയും ചെറുപ്രാണികളും മറ്റും ഉള്ളിലേക്കു കടക്കാതെ നോക്കുന്നതിനു പുറമേ ഭാരോദ്വഹനത്തിനും മറ്റും അനുയോജ്യമാംവച്ചം ശ്വാസകോശങ്ങളില്‍ വായു നിറച്ച്‌ ശ്വാസനാളം അടച്ചുപിടിച്ച്‌ ബലവത്തായ ഒരു ചട്ടക്കൂടായി നിലകൊള്ളാന്‍ ഉരസ്സിനെ ഇവ സഹായിക്കുകകൂടി ചെയ്യുന്നു. സ്വനനത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട മൂന്നവസ്ഥകളെങ്കിലും കൃകത്തിനുണ്ട്‌: സ്വനപാളികളുടെ അരികുകള്‍ തമ്മില്‍ ധാരാളം വിടവുണ്ടായിരിക്കുക; സ്വനപാളികള്‍ക്കിടയിലെ വിടവ്‌ വളരെ ചെറുതായിരിക്കുക; സ്വനപാളികള്‍ പരസ്‌പരം മുട്ടിച്ചേര്‍ന്ന്‌ അവയ്‌ക്കിടയില്‍ വിടവേ ഇല്ലാതിരിക്കുക.

മേല്‍ സൂചിപ്പിച്ച ഒന്നാമത്തെ അവസ്ഥയില്‍, അതായത്‌ ശ്വാസദ്വാരം (glottis) വെലുതായിരിക്കുമ്പോള്‍, വായു ആ വിടവില്‍ക്കൂടി ശ്വാസനാളത്തില്‍നിന്നു ഗളത്തിലേക്കും മറിച്ചും തടസ്സമില്ലാതെ പ്രവഹിക്കുന്നു; സ്വനപാളികള്‍ കമ്പനം കൊള്ളുന്നതേയില്ല. ശ്വാസികളായ (voiceless) കൈ, ച്‌, ട്‌, ത്‌, പ്‌ മുതലായ സ്വനങ്ങളുടെ ഉച്ചാരണവേളയില്‍ സ്വനപാളികളുടെ അവസ്ഥ ഇതാണ്‌. രണ്ടാമത്തെ അവസ്ഥയില്‍, അതായത്‌ ശ്വാസദ്വാരം വളരെ ചെറുതായിരിക്കുമ്പോള്‍, അതിലൂടെ കടന്നുപോകുന്ന വായു സ്വനപാളികളെ കമ്പനം കൊള്ളിക്കും. നാദികളായ (voiced) ഗ്‌, ജ്‌, ഡ്‌, ദ്‌, ബ്‌ മുതലായ സ്വനങ്ങളുടെ ഉച്ചാരണം നടക്കുമ്പോള്‍ കൃകം ഈ നില കൈക്കൊള്ളുന്നു.

മൂന്നാമത്തെ അവസ്ഥയിലാകട്ടെ, അതായത്‌ ശ്വാസദ്വാരം പൂര്‍ണമായി അടഞ്ഞിരിക്കുമ്പോള്‍, വായു ശ്വാസനാളത്തില്‍നിന്നു ഗളത്തിലേക്കോ മറിച്ചോ കടക്കുന്നില്ല. ശ്വാസദ്വാരീയസ്‌പര്‍ശം (glottal stop) എന്ന സാങ്കേതിക സംജ്ഞയുള്ള വ്യഞ്‌ജനം ഉച്ചരിക്കുമ്പോഴും ചുമ പുറപ്പെടുന്നതിനു തൊട്ടുമുമ്പും, വലിയ ഭാരം താങ്ങാനോ എടുത്തുയര്‍ത്താനോ മറ്റോ വേണ്ടി ഉരസ്സിന്‌ ഉറപ്പുകൂടത്തക്കവച്ചം ശ്വാസദ്വാരം അടയ്‌ക്കുമ്പോഴുമൊക്കെയാണ്‌ കൃകം ഈ അവസ്ഥയിലാകുന്നത്‌.

ശ്വസനം, സ്വനനം, സന്ധാനം

ഭാഷണ സ്വനങ്ങളുടെ ഉത്‌പത്തിയില്‍ ശ്വസനം (respiration),, സ്വനനം (phonation), സന്ധാനം(articulation) എന്നീ മൂന്നു പ്രക്രിയകള്‍ അടങ്ങിയിരിക്കുന്നു. ഏതെങ്കിലും ഒരു വായുപ്രവാഹത്തെ വേണ്ടുംവിധം പ്രയോജനപ്പെടുത്തി വായിക്കുന്ന ഒരു സംഗീതോപകരണത്തിനോട്‌ മനുഷ്യന്റെ സ്വനോത്‌പാദന വ്യവസ്ഥയ്‌ക്ക്‌ വലിയ സാദൃശ്യമുണ്ട്‌. ഈ സ്വനയന്ത്രം (vocal apparatus)പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ശക്തികളുടെ പ്രഭവമാണ്‌ ശ്വസനം; കുഴലുകള്‍കൊണ്ടുള്ള സംഗീതോപകരണത്തിലെ ഈറലിന്റെ (reed) സ്ഥാനമാണ്‌ സ്വനപാളികള്‍ക്കുള്ളത്‌. സ്വനനമാണ്‌ അവയുടെ ധര്‍മം. സ്വനങ്ങള്‍ക്കു തമ്മില്‍ ശ്വാസി-നാദിഭേദമുണ്ടാകുക, ശ്വാസദ്വാരീയസ്‌പര്‍ശത്തിന്റെ സന്ധാനസ്ഥലമാവുക എന്നിവയ്‌ക്കു പുറമേ ഭാഷണത്തിന്‌ അതതു സന്ദര്‍ഭങ്ങളില്‍ വേണ്ടുന്ന ആധാരാവൃത്തി (fundamental frequency) നല്‌കുക എന്നിവ കൂടി സ്വനപാളികളുടെ സ്വനോത്‌പാദനധര്‍മങ്ങളില്‍ ഉള്‍പ്പെടുന്നു.

സ്വനപാളികളുടെ ക്രമികമായ കമ്പനം നിമിത്തം കൃകത്തില്‍ ഉളവാകുന്ന സ്വനതരംഗങ്ങള്‍ ഗളത്തില്‍ക്കൂടി വായിലേക്കും, നാസാഗളദ്വാരം തുറന്നിട്ടുണ്ടെങ്കില്‍ നാസാരന്ധ്രങ്ങളിലേക്കും പ്രസരിക്കുന്നു. ചലകരണങ്ങളുടെ വിവിധ പ്രവൃത്തികള്‍മൂലം ആകൃതിയും വലുപ്പവും അനുക്ഷണം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഗളത്തിലും വായിലും വച്ചും പറയത്തക്ക ആകൃതിഭേദമൊന്നും ഉണ്ടാകാത്ത നാസാരന്ധ്രങ്ങളില്‍ വച്ചും പലതരം അനുനാദ (resonance) സവിശേഷതകള്‍ കൂടി മേല്‌പറഞ്ഞ സ്വനതരംഗങ്ങളില്‍ ഉള്‍ച്ചേരുന്നു. മനുഷ്യന്റെ സ്വനയന്ത്രത്തില്‍ ശ്വാസദ്വാരത്തിനു മുകളിലുള്ള ഗളം, വായ്‌, നാസാരന്ധ്രങ്ങള്‍ എന്നിവയ്‌ക്ക്‌ ധര്‍മപരമായി സാദൃശ്യമുള്ളത്‌ ആകൃതിയിലും പ്രകൃതിയിലും പലതരം പ്രത്യേകതകളോടുകൂടി, മുന്‍സൂചിപ്പിച്ച സംഗീതോപകരണങ്ങളില്‍ ഘടിപ്പിച്ചുകാണുന്ന കുഴലുകളോടും അറകളോടുമാണ്‌.

വായുപ്രവാഹവ്യവസ്ഥകള്‍

സ്വരസ്ഥാനങ്ങളുടെ വിഭജനവും നാമകരണവും
മാനസ്വരങ്ങള്‍


മനുഷ്യശരീരത്തില്‍ പല വായുപ്രവാഹവ്യവസ്ഥകളും (air-strem mechanisms)ഉണ്ട്‌. അവയില്‍ സ്വനനിര്‍മിതിക്കുതകുന്നവയെ മാത്രമേ ചുവടെ പരാമര്‍ശിക്കുന്നുള്ളൂ. ഏതു വായുപ്രവാഹവ്യവസ്ഥയെയും നിര്‍വചിക്കാനുതകുന്ന രണ്ടു ഘടകങ്ങളാണ്‌ ദിശയും പ്രാരംഭകവും. എവിടെ നിന്ന്‌ എങ്ങോട്ടാണ്‌ വായുവിന്റെ പോക്ക്‌ എന്ന വസ്‌തുതയെയാണ്‌ "ദിശ' സൂചിപ്പിക്കുന്നത്‌; വായുപ്രവാഹത്തിനു തുടക്കമിടുന്ന അവയവമോ അവയവങ്ങളോ ആണ്‌ "പ്രാരംഭകം'.

സ്വനനാളത്തില്‍ നിന്നു പുറത്തേക്കു പോകുന്ന വായുവാണോ അതോ പുറത്തുനിന്ന്‌ സ്വനനാളത്തിലേക്കു കടക്കുന്ന വായുവാണോ സ്വനനിര്‍മിതിക്കുപകരിക്കുന്നതെന്ന കാര്യം പ്രധാനമാകുന്നു. ഇപ്രകാരം പ്രവാഹദിശയെ ആസ്‌പദമാക്കി വായുപ്രവാഹവ്യവസ്ഥകളെ ബഹിര്‍ഗാമി(egressive) എന്നും അന്തര്‍ഗാമി (ingressive) എന്നും രണ്ടുവിഭാഗത്തില്‍പ്പെടുത്താം. പ്രാരംഭകത്തിന്റെ അടിസ്ഥാനത്തില്‍ ശ്വാസകോശീയം (pulmonic) ഗളീയം (pharyngeal or glottal) മുഖീയം (oral or velaric)എന്നിങ്ങനെ മൂന്നുതരമായി വായുപ്രവാഹവ്യവസ്ഥകളെ വ്യവച്ഛേദിച്ചിരിക്കുന്നു.

ഉരസ്സിനും ഉദരത്തിനും ഇടയിലുള്ള വിഭാജകചര്‍മം (diaphragm) ശ്വാസകോശഭിത്തികള്‍, വാരിയെല്ലുകള്‍ എന്നീ അവയവങ്ങളോടെല്ലാം ബന്ധപ്പെട്ട നിരവധി മാംസപേശികള്‍-ഇവയൊക്കെച്ചേര്‍ന്നാണ്‌ ശ്വാസകോശീയമായ വായുപ്രവാഹത്തിന്റെ പ്രാരംഭകമായി വര്‍ത്തിക്കുന്നത്‌. ശ്വാസകോശഭിത്തികള്‍ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുമ്പോള്‍ ആ അറകള്‍ക്കുള്ളിലെ വായുവിന്റെ മര്‍ദം കൂടുകയും കുറയുകയും ചെയ്യുന്നതിനാല്‍ വായു ശ്വാസകോശങ്ങള്‍ക്കു പുറത്തേക്കും അകത്തേക്കും പ്രവഹിക്കുന്നു. ഗളീയമായ വായുപ്രവാഹത്തിന്റെ പ്രാരംഭകം മുറുകെ അടച്ച ശ്വാസദ്വാരത്തോടുകൂടിയ കൃകമത്ര. ശ്വാസനാളഭിത്തികളിലുള്ള ഒട്ടേറെ മാംസപേശികളുടെ പ്രവര്‍ത്തനംമൂലം ഒരതിര്‍ത്തി വരെ മേലോട്ടോ കീഴോട്ടോ നീങ്ങാന്‍ കൃകത്തിനു കഴിയും. ശ്വാസദ്വാരം മുറുകെ അടഞ്ഞിരിക്കെ കൃകം ഈവിധം ഉയരുകയും താഴുകയും ചെയ്യുമ്പോള്‍ ഗളത്തിലുള്ള വായു യഥാക്രമം പുറത്തേക്കും അകത്തേക്കും പ്രവഹിക്കുന്നു.

മുഖീയ വായുപ്രവാഹത്തിന്റെ പ്രാരംഭകമാകട്ടെ മൃദുതാലുവിനോട്‌ ഒട്ടിച്ചേര്‍ന്നിരുന്നുകൊണ്ട്‌ മുന്നോട്ടും പിന്നോട്ടും ചലിക്കുന്ന ജിഹ്വാമൂലമാണ്‌. മേല്‍ സൂചിപ്പിച്ചവിധം ജിഹ്വാമൂലം മുന്നിലേക്കു നീങ്ങുമ്പോള്‍ വായിലെ വായു ബഹിര്‍ഗമിക്കുന്നു; ജിഹ്വാമൂലം പിന്‍വലിയുമ്പോള്‍ വായയുടെ വലുപ്പം കൂടി വായുവിന്റെ മര്‍ദം കുറയുന്നതിനാല്‍ പുറത്തെ വായു അകത്തേക്കു പ്രവഹിക്കുകയും ചെയ്യുന്നു.

ഇപ്രകാരം ശ്വാസകോശീയം, ഗളീയം, മുഖീയം എന്നീ മൂന്നു പ്രവാഹവ്യവസ്ഥകള്‍ക്കും ബഹിര്‍ഗാമി എന്നും അന്തര്‍ഗാമിയെന്നും രണ്ടുതരത്തില്‍ വകഭേദം വന്നുകൂടുന്നു. ഇവയില്‍ ശ്വാസകോശീയമായ ബഹിര്‍ഗാമിവായുപ്രവാഹമാണ്‌ ലോകഭാഷകളിലെ സ്വനസഞ്ചയത്തില്‍ ഭൂരിഭാഗത്തിനും പ്രഭവം. കോട്ടുവായിടുമ്പോഴും കൂര്‍ക്കം വലിക്കുമ്പോഴും നാം ശ്വാസകോശീയമായ അന്തര്‍ഗാമി വായുപ്രവാഹത്തെ പ്രയോജനപ്പെടുത്താറുണ്ട്‌. എന്നാല്‍ സ്വാഭാവികഭാഷണത്തില്‍ വല്ലപ്പോഴുമൊരിക്കല്‍ മാത്രമേ ആ വായുപ്രവാഹം സ്വനനിര്‍മിതിക്കുപകരിക്കാറുള്ളൂ (ഉദാ. കിതച്ചുംകൊണ്ടുള്ള സംസാരത്തിന്റെ തുടക്കം).

ഗളീയമായ രണ്ടു പ്രവാഹങ്ങളും മുഖീയമായ അന്തര്‍ഗാമിപ്രവാഹവും പല ഭാഷകളിലുള്ള പ്രത്യേകതരം സ്വനങ്ങളുടെ നിര്‍മിതിയില്‍ പങ്കുകൊള്ളുന്നു. മുഖീയമായ ബഹിര്‍ഗാമിവായുപ്രവാഹം ഭാഷണത്തില്‍ പ്രയോജനപ്പെടാറേയില്ല.

നികോചം

ഇറുക്കം (stricture) എന്നര്‍ഥമുള്ള നികോചം എന്ന പദംകൊണ്ട്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌ ഉച്ചാരണസ്ഥലത്തോട്‌ ചലകരണത്തിന്‌ എത്രമാത്രം അടുപ്പമുണ്ട്‌ എന്ന വസ്‌തുതയെയാണ്‌. പ്രസക്തമായ വായുപ്രവാഹത്തിന്‌ ഗതിഭേദമോ പൂര്‍ണവിരാമമോ സംഭവിക്കുമാറ്‌ കൃകത്തിനു മുകളിലുള്ള സ്വനനാളത്തിന്റെ(vocal tract) വിവിധ ഭാഗങ്ങളില്‍ പലതരത്തില്‍പ്പെട്ട നികോചങ്ങള്‍ക്കു സാധ്യതയുണ്ട്‌.

ചിലതരം നികോചങ്ങളുടെ പ്രത്യേകത വായുപ്രവാഹത്തിനു തടസ്സമുണ്ടാകത്തക്കവച്ചം ചലകരണം സന്ധാനസ്ഥലത്തോട്‌ ഒട്ടിച്ചേര്‍ന്നിരിക്കുന്നു എന്നതാണ്‌; രോധ(closure)നികോചം എന്ന്‌ ഇവയ്‌ക്ക്‌ പൊതുവേ പേരുപറയാം. ചിലപ്പോള്‍ നികോചസ്ഥലത്തിന്‌ ഇരുഭാഗത്തും വായുവിന്റെ മര്‍ദം വ്യത്യാസപ്പെടത്തക്കവിധത്തില്‍ അല്‌പസമയത്തേക്ക്‌ വായുപ്രവാഹത്തിന്‌ പൂര്‍ണമായ തടസ്സം നേരിടാം; മറ്റു ചിലപ്പോള്‍ വായുപ്രവാഹത്തിന്‌ ഇടവിട്ടിടവിട്ടുമാത്രമേ തടസ്സമുണ്ടായുള്ളുവെന്നുവരാം. ഇവയില്‍ ആദ്യത്തെതരത്തിന്‌ പൂര്‍ണരോധം (complete closure) എന്നും രണ്ടാമത്തേതിന്‌ അന്തരിതരോധം (intermittent closure) എന്നും പറയുന്നു. "പ'കാരത്തിന്റെ ഉച്ചാരണത്തിലും "രേഫ' ഉച്ചാരണത്തിലും സംഭവിക്കുന്ന നികോചങ്ങള്‍ യഥാക്രമം പൂര്‍ണരോധവും അന്തരിതരോധവുമാകുന്നു. രോധത്തെക്കാള്‍ അല്‌പം കുറഞ്ഞതോതിലുള്ള ഇറുക്കം അനുഭവപ്പെടുന്ന നികോചങ്ങള്‍ക്ക്‌ അഭ്യാഗമം(approximation)എന്നാണുപേര്‍. വായുപ്രവാഹത്തിന്‌ ഒരിക്കലും പൂര്‍ണതടസ്സം നേരിടുന്നില്ല എന്നതാണ്‌ അഭ്യാഗമ നികോചത്തിന്റെ സവിശേഷത. അഭ്യാഗമങ്ങളെല്ലാം ഗാഢം(close) എന്നോ വിവൃതം (open) എന്നോ ഉള്ള രണ്ടുവിഭാഗങ്ങളില്‍ ഏതിലെങ്കിലും പെടും. ശ്രാവ്യമായ ഘര്‍ഷണം (audible friction)സംഭവിക്കുന്നുണ്ടോ ഇല്ലയോ എന്നതിനെ ആസ്‌പദമാക്കിയാണ്‌ ഈ വിഭജനം. ഗാഢമായ അഭ്യാഗമമാണ്‌ സ, ശ, ഷ, ഹ എന്നിവകളിലെപ്പോലെ ശ്രാവ്യഘര്‍ഷണത്തിന്‌ കളമൊരുക്കുന്നത്‌. ശ്രാവ്യമായ ഘര്‍ഷണം ഉണ്ടാകാത്തത്ര വിടവ്‌ സ്വനനാളത്തിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗത്തുപോലും അവശേഷിപ്പിക്കുന്ന നികോചമാണ്‌ വിവൃതാഭ്യാഗമം. സ്വരങ്ങളുടെയും അര്‍ധസ്വരങ്ങള്‍ (semi vowels)എന്നു പറയാറുള്ള പ്രവാഹി(continuant)സ്വേനങ്ങളുടെയും ഉത്‌പത്തിക്കു വേണ്ടത്‌ വിവൃതമായ അഭ്യാഗമമത്ര.

സ്വനവിഭാഗം

വ്യഞ്‌ജനങ്ങള്‍

ഭാഷണസ്വനങ്ങളില്‍ നല്ലൊരു പങ്കിന്റെ ഉദ്‌ഭവവേളയില്‍ കൃകത്തിനു മുകളില്‍വച്ച്‌ വായുപ്രവാഹത്തിന്‌ പൂര്‍ണമോ ഭാഗികമോ ആയ തടസ്സം സംഭവിക്കാറുണ്ട്‌. അത്തരം സ്വനങ്ങളാണ്‌ വ്യഞ്‌ജനങ്ങള്‍. മേല്‌പറഞ്ഞ തടസ്സം സ്വനനാളത്തില്‍ ഏതു സ്ഥലത്തുവച്ച്‌ എപ്രകാരമുണ്ടാകുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ വ്യഞ്‌ജനങ്ങളുടെ നിര്‍വചനവും വര്‍ഗീകരണവും മുഖ്യമായും സാധിക്കാറുള്ളത്‌. ഓഷ്‌ഠ്യം(labial), ദന്ത്യം (dental) വര്‍ത്സ്യം(alveolar), താലവ്യം (palatal), മൃദുതാലവ്യം (velar), ഗളീയം(pharyngeal) എന്നിങ്ങനെയാണ്‌ വിവിധ വ്യഞ്‌ജനങ്ങളുടെ സന്ധാനസ്ഥാനം കുറിക്കുന്ന സാങ്കേതികസംജ്ഞകള്‍. മേല്‍ച്ചുണ്ട്‌, മേല്‍വരിയിലെ ഉളിപ്പല്ലുകള്‍, വര്‍ത്സ്യം, കഠിനതാലു, മൃദുതാലു, ഗളത്തിന്റെ പിന്‍ഭിത്തി എന്നിവയാണ്‌ നിര്‍ദിഷ്‌ടസന്ധാനങ്ങളുടെ സ്ഥലങ്ങള്‍ അഥവാ സ്ഥിരകരണങ്ങള്‍.

വായുപ്രവാഹത്തിനു മാര്‍ഗതടസ്സം എപ്രകാരമെല്ലാം ഉണ്ടാക്കാമെന്ന ചിന്തയില്‍നിന്നാണ്‌ സ്‌പര്‍ശം (stop), അനുനാസികം (nasal), ഘര്‍ഷം (fricative), കമ്പിതം (trill or rolled), ഉത്‌ക്ഷിപ്‌തം (flapped) പാര്‍ശ്വികം (lateral), പ്രവാഹി (continuant)എന്നിങ്ങനെ പ്രധാനപ്പെട്ട ഏഴു വ്യഞ്‌ജനവിഭാഗങ്ങള്‍ ഉണ്ടായിട്ടുള്ളത്‌. നാവിന്‍തുമ്പ്‌ മേലോട്ടും പുറകോട്ടുമായി തെല്ലൊന്നു വളഞ്ഞിരിക്കുകയെന്നതാണ്‌ മൂര്‍ധന്യ സന്ധാനത്തിന്റെ സവിശേഷത "മൂര്‍ധന്യാണാം ജിഹ്വാഗ്രം പ്രതിവേഷ്‌ടിതം' എന്ന വാജസനേയീപ്രാതിശാഖ്യത്തിലെ (1-78) പ്രയോഗവും "പ്രതിവേഷ്‌ടിത'ത്തിന്റെ പരിഭാഷയായretroflex, retroflexed മുതലായ ഇംഗ്ലീഷ്‌ പ്രയോഗങ്ങളും നോക്കുക. മൂര്‍ധന്യം എന്ന സംജ്ഞ സന്ധാനസ്ഥലത്തോടൊപ്പം ("മൂര്‍ധാശബ്‌ദേന വക്ത്ര വിവരോപരിഭാഗോവിവക്ഷ്യതേ' എന്ന്‌ തൈത്തിരീയ പ്രാതിശാഖ്യത്തിന്റെ ത്രിഭാഷ്യരത്‌ന വ്യാഖ്യ) സന്ധാനപ്രകാരത്തെയും വ്യക്തമാക്കുന്നു.

സ്‌പര്‍ശങ്ങള്‍

ചലകരണം സന്ധാനസ്ഥലത്തെ വ്യക്തമായി സ്‌പര്‍ശിക്കുന്നതുമൂലം താത്‌കാലികമായി വായുനിബദ്ധമായ ഒരു തടസ്സം വായുപ്രവാഹത്തിനുണ്ടാവുകയും ക്രമേണ, തടസ്സത്തിനു പിന്നില്‍ മര്‍ദം വര്‍ധിക്കുന്നതുനിമിത്തം ചലകരണം സന്ധാനസ്ഥാനത്തുനിന്ന്‌ ഒരു സ്‌ഫോടനത്തോടുകൂടി വിട്ടുമാറുകയും ചെയ്യുക എന്നതാണ്‌ സ്‌പര്‍ശസ്വനങ്ങളുടെ പൊതുസ്വഭാവം. ഉദാ. ക്‌, ട്‌, ത്‌, പ്‌, ഡ്‌, ദ്‌, ബ്‌.

അനുനാസികങ്ങള്‍

മൃദുതാലു പ്രജിഹ്വയോടുകൂടി കീഴ്‌പ്പോട്ടിറങ്ങി വായുവിന്‌ നാസാഗളത്തിലേക്കു വഴിതുറന്നിടുകയും മേല്‍ച്ചുണ്ടു മുതല്‍ പ്രജിഹ്വ വരെയുള്ള ഏതെങ്കിലും സ്ഥലത്ത്‌ പൂര്‍ണരോധം എന്ന നികോചം സംഭവിക്കുകയും ചെയ്യുമ്പോള്‍ വായുവിന്‌ നാസാരന്ധ്രങ്ങളിലൂടെ മാത്രമേ നിര്‍ഗമിക്കാന്‍ സാധിക്കുകയുള്ളൂ. അപ്പോഴുണ്ടാകുന്ന വ്യഞ്‌ജനസ്വനങ്ങളാണ്‌ അനുനാസികങ്ങള്‍. ഉദാ. ങ്‌, ഞ്‌, ണ്‌, ന്‌, മ്‌; അനുനാസികങ്ങളല്ലാത്ത സ്വനങ്ങളെല്ലാം ചേര്‍ത്ത്‌ മുഖീയം എന്നു നിര്‍ദേശിക്കാറുള്ളത്‌ അവയുടെ ഉച്ചാരണത്തില്‍ വായു മുഴുവനുമോ ഏറിയ പങ്കോ വായില്‍ക്കൂടിയാണ്‌ പ്രവഹിക്കുന്നത്‌ എന്നതിനാലാണ്‌. മുഖീയ സ്വനങ്ങള്‍ രൂപംകൊള്ളുമ്പോള്‍ മൃദുതാലു മേലോട്ടു നീങ്ങി നാസാഗളദ്വാരം (velic opening)പൂര്‍ണമായോ ഭാഗികമായോ അടഞ്ഞിരിക്കും.

ഘര്‍ഷങ്ങള്‍

ചലകരണം സന്ധാനസ്ഥാനത്തോട്‌ കൂടുതല്‍ അടുക്കുമ്പോള്‍ അവയ്‌ക്കിടയില്‍ അവശേഷിക്കുന്ന വിടവിലൂടെ ഞെങ്ങിഞെരുങ്ങി ഘര്‍ഷത്തോടുകൂടി മാത്രമേ വായുവിന്‌ കടന്നുപോകാന്‍ കഴിയൂ. ഇപ്രകാരം പുറപ്പെടുന്ന സ്വനങ്ങളാണ്‌ ഘര്‍ഷങ്ങള്‍. സന്ധാനവേളയില്‍ ചലകരണം കൈക്കൊള്ളുന്ന ആകൃതിയെ ആസ്‌പദമാക്കി വിവരഘര്‍ഷം (slit fricative)എന്നും നാളീഘര്‍ഷം (groove fricative)എന്നും രണ്ടുതരത്തില്‍പ്പെടുന്ന ഘര്‍ഷങ്ങളുണ്ട്‌. നാവിന്റെ അഗ്രവും ഉപാഗ്രവും യഥോചിതം വളയുന്നതിന്റെ ഫലമായി വായുടെ മേല്‍ത്തട്ടിനും ചലകരണത്തിനുമിടയില്‍ തിരശ്ചീനമായ ഒരു വിടവാണുണ്ടാകുന്നതെങ്കില്‍ അതില്‍നിന്നു രൂപംകൊള്ളുന്നത്‌ വിവരഘര്‍ഷമാണ്‌. ഉദാ. സ്‌, ശ്‌. ആ സ്ഥാനത്ത്‌ കുഴലിന്റെ (നാളിയുടെ) ആകൃതിയിലുള്ള ദ്വാരമാണെങ്കില്‍ ഉണ്ടാകുന്ന ഘര്‍ഷസ്വനം നാളീഘര്‍ഷമായിരിക്കും. ഉദാ. ഫാന്‍, ഫെബ്രുവരി, പ്രാഫസര്‍ മുതലായവയില്‍ "ഫ' എന്നെഴുതിക്കാണിക്കുന്ന സ്വനവും ഹകാരവുമൊക്കെ ഘര്‍ഷങ്ങള്‍തന്നെ. ഫ, ഹാദികളെ മാറ്റിനിര്‍ത്തേണ്ടപ്പോള്‍ സ, ശ, ഷ എന്നിവയെ മാത്രമായി സരവങ്ങള്‍ (sibilants) എന്നു പറയാറുണ്ട്‌.

കമ്പിതങ്ങള്‍

വായുപ്രവാഹത്തിന്‌ ഇടവിട്ടിടവിട്ടു മാത്രം തടസ്സമുണ്ടാകത്തക്കവച്ചം ചലകരണം സന്ധാനസ്ഥലത്തെ തുടരെത്തുടരെ തൊടുകയും ഉടനുടന്‍ അതില്‍നിന്നു വിട്ടുമാറുകയും ചെയ്യുക എന്ന സ്വഭാവമുള്ള അന്തരിതനികോചത്തില്‍ നിന്നാണ്‌ കമ്പിതസ്വനങ്ങളുടെ ഉദ്‌ഭവം.

ഉത്‌ക്ഷിപ്‌തങ്ങള്‍

ചലകരണം സന്ധാനസ്ഥാനത്തെ പെട്ടെന്ന്‌ ഒന്നു തൊട്ടുരുമ്മിക്കടന്നുപോകുന്നതിനിടയില്‍ വായുപ്രവാഹത്തിനുണ്ടാകുന്ന തടസ്സമാണ്‌ ഉത്‌ക്ഷിപ്‌തങ്ങളുടെ ഉത്‌പത്തിക്കാവശ്യം. അന്തരിതരോധം കമ്പിതങ്ങളുടെയും ഉത്‌ക്ഷിപ്‌തങ്ങളുടെയും പൊതുസ്വഭാവമാണ്‌; കമ്പിതസന്ധാനത്തിന്റെ കാലാവധി(duration) ഉത്‌ക്ഷിപ്‌തത്തിന്റെതിനെക്കാള്‍ വളരെക്കൂടുതലായിരിക്കും എന്നുമാത്രം. മലയാളത്തിലെ രേഫ, റ കാരങ്ങള്‍ക്ക്‌ കമ്പിതത്വത്തെക്കാള്‍ കൂടുതല്‍ ഉത്‌ക്ഷിപ്‌തതയാണുള്ളത്‌.

പാര്‍ശ്വികങ്ങള്‍

സ്വനനാളത്തിന്റെ മധ്യതലത്തില്‍ (median plane)വച്ചുമാത്രം ചലകരണം സന്ധാനസ്ഥലത്തെ സ്‌പര്‍ശിക്കുന്നു. വായുപ്രവാഹത്തിന്റെ ഗതി അപ്പോള്‍ ഇരുവശങ്ങളിലും അവശേഷിക്കുന്ന വിടവുകളില്‍ക്കൂടി മാത്രമാകുന്നു. ഇങ്ങനെയാണ്‌ ദ്വിപാര്‍ശികങ്ങളുടെ(bilaterals) ഉത്‌പത്തി, ഓരോ വക്താവിന്റെയും സ്വനയന്ത്രത്തിന്റെ പ്രത്യേകത നിമിത്തം മധ്യതലത്തിന്റെ ഇടതുവശത്തോ വലതുവശത്തോ ഒരു വിടവു മാത്രമേ ഉണ്ടാകുന്നുള്ളുവെങ്കില്‍, സന്ധാനം ഏകപാര്‍ശ്വികം (unilateral) ആകും. മലയാളത്തിലെ ല, ള എന്നിവ യഥാക്രമം വര്‍ത്സ്യവും മൂര്‍ധന്യവുമായ പാര്‍ശ്വികങ്ങളാണ്‌.

പ്രവാഹികള്‍

ചലകരണം സന്ധാനസ്ഥലത്തെ സ്‌പര്‍ശിക്കുന്നത്‌ ഇരുവശങ്ങളിലും മാത്രമാകുമ്പോള്‍ സ്വനനാളത്തിന്റെ മധ്യതലത്തില്‍ വലിയൊരു വിടവ്‌ അവശേഷിക്കുകയും അതിലൂടെ വായു തടസ്സം കൂടാതെ പ്രവഹിക്കുകയും ചെയ്യുന്നു. ഇപ്രകാരം വിവൃതമെന്നു പറയാവുന്ന അഭ്യാഗമത്തില്‍ നിന്നാണ്‌ പ്രവാഹിസ്വനങ്ങളുടെ ജനനം. ഓഷ്‌ഠ്യദന്ത്യമായ വകാരം, താലവ്യമായ യ കാരം എന്നിവയ്‌ക്കു പുറമേ മൂര്‍ധന്യമായ ഴ കാരംകൂടി മലയാളത്തിലെ ഘര്‍ഷരഹിത പ്രവാഹിസന്ധാനങ്ങളില്‍ (frictionless continuant articulations)ഉള്‍പ്പെടുന്നു.

സ്വരങ്ങള്‍

നാവിന്റെ ഏതുഭാഗമാണ്‌ ഏറ്റവും ഉയര്‍ന്നിരിക്കുന്നത്‌, പ്രസ്‌തുതഭാഗം എത്രത്തോളം ഉയര്‍ന്നിട്ടുണ്ട്‌, ചുണ്ടുകളുടെ സ്ഥിതി എന്ത്‌ (വര്‍ത്തുളിതമോ - rounded)അല്ലയോ എന്നും, വര്‍ത്തുളിതമെങ്കില്‍ (വര്‍ത്തുളനം - rounding) എത്രത്തോളമെന്നും എന്നീ വസ്‌തുതകളെ ആസ്‌പദമാക്കിയാണ്‌ ഉച്ചാരണ ശാസ്‌ത്രത്തില്‍ സ്വരങ്ങളെ സാമാന്യമായി നിര്‍വചിക്കുക.

ഏതു ഭാഷയിലെയും സ്വരങ്ങളെ നിര്‍വചിക്കാന്‍ സഹായകമായ സൂചനാസ്ഥാനങ്ങള്‍ (reference points)എന്ന നിലയില്‍ പ്രശസ്‌ത ബ്രിട്ടീഷ്‌ സ്വനവിജ്ഞാനിയായ ഡാനിയല്‍ ജോണ്‍സ്‌ എട്ടു മാനസ്വരങ്ങള്‍ (cardinal vowels) ഉള്‍ക്കൊള്ളുന്ന ഒരു വ്യവസ്ഥ അവതരിപ്പിച്ചിട്ടുണ്ട്‌. സ്വരോച്ചാരണവേളയില്‍ നാവ്‌ എങ്ങോട്ടെല്ലാം എത്രത്തോളം ചലിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ അതിരുകള്‍ നിര്‍ണയിക്കാവുന്നതും സൗകര്യത്തിനുവേണ്ടി ഒരു സമലംബകം (trapezium) എന്നു സങ്കല്‌പിക്കാവുന്നതുമായ സ്വരമേഖല(vowel area)യിലെ എട്ടു സ്ഥാനങ്ങളാണ്‌ ഈ എട്ടു മാനസ്വരങ്ങള്‍ക്കു വിധിച്ചിട്ടുള്ളത്‌. മാനസ്വരവ്യവസ്ഥാപനത്തിന്റെ ഉച്ചാരണപരമായ അടിസ്ഥാനം ജിഹ്വാഗ്രം പരമാവധി ഉയര്‍ത്തിക്കൊണ്ടുള്ള സ്വരസന്ധാനത്തില്‍ നിന്നുണ്ടാകുന്ന ശ(ഇ), ജിഹ്വാമൂലം ഏറ്റവും താഴ്‌ത്തിക്കൊണ്ടുള്ള സ്വരസന്ധാനത്തില്‍നിന്നുണ്ടാകുന്ന മ(അ) എന്നീ കീലസ്വരങ്ങള്‍ (hinge vowels)ആകുന്നു. ഒന്നാം മാനസ്വരമായ ശ ക്കു താഴെ സ്വരസമലംബകത്തിന്റെ മുന്നതിരില്‍, തുല്യ അകലത്തില്‍ ല,, മ(യഥാക്രമം രണ്ടും മൂന്നും നാലും മാനസ്വരങ്ങള്‍) എന്നിവയ്‌ക്കും അഞ്ചാം മാനസ്വരമായ മക്കു മുകളില്‍ പിന്നതിരില്‍ തുല്യദൂരത്തില്‍ , ഛ, ഡ (ആറും ഏഴും എട്ടും മാനസ്വരങ്ങള്‍) എന്നിവയ്‌ക്കും സ്ഥാനം കല്‌പിച്ചിരിക്കുന്നു.

പ്രാഥമികം

എട്ടു പ്രാഥമികമായ മാനസ്വരങ്ങള്‍ക്കും ചുണ്ടുകളുടെ വര്‍ത്തുളനത്തെ സംബന്ധിച്ചിടത്തോളം അതിന്റേതായ സഹജസ്വഭാവങ്ങളുണ്ട്‌; മുന്‍സ്വരങ്ങള്‍ അവര്‍ത്തുളിതമാണ്‌; പിന്നതിരില്‍ മേലോട്ടു പോകുന്തോറും വര്‍ത്തുളത ഏറിവരുന്നു. വര്‍ത്തുളതയുടെ കാര്യത്തില്‍ മാത്രം അതതു സ്ഥാനങ്ങളിലെ പ്രാഥമികമാനസ്വരങ്ങള്‍ക്കു നേര്‍വിപരീതമായ എട്ടു (9-16) ദ്വിതീയമാനസ്വരങ്ങള്‍ (secondary cardinal vowels) സ്വരസമലംബകത്തിന്റെ പരിധിയിലും, വര്‍ത്തുളിതമായ മൂന്നു വിഷമസംഖ്യാസ്വരങ്ങളും (odd number vowels: 17, 19, 21) അവര്‍ത്തുളിതമായ മൂന്ന്‌ സമസംഖ്യാസ്വരങ്ങളും (even number vowels-18, 20, 22) ഉള്‍പ്പെട്ട മൂന്നു ജോടി ദ്വിതീയമാനസ്വരങ്ങള്‍ കേന്ദ്രമേഖല (central area)യിലും പില്‌ക്കാലത്തു വ്യവസ്ഥാപിതമായി.

ഉച്ചാരണവേളയില്‍ നാവിന്‍ മുഴ(hump of the tongue) എവിടെയാണെന്നതിനെ ആസ്‌പദമാക്കി സ്വരങ്ങളെ ലംബതലത്തില്‍ ഉച്ചം(high), മധ്യം (middle), നീചം (low)എന്നും തിരശ്ചീനതലത്തില്‍ അഗ്രം (front), മേധ്യം(central)), മൂലം (back) എന്നും വിശേഷിപ്പിക്കാറുണ്ട്‌. ഉച്ചം, നീചം എന്നീ വിശേഷണങ്ങള്‍ക്കു പകരം നികോചസ്വഭാവം വ്യക്തമാകത്തക്കവച്ചം സംവൃതം, വിവൃതം എന്നീ സംജ്ഞകളും ഉപയോഗിക്കും. സൂക്ഷ്‌മതരമായ നിര്‍വചനത്തിനുവേണ്ടി ഉച്ചം, നീചം എന്നീ മേഖലകളെ ഉച്ചം, നീചോച്ചം (lower high) എന്നും നീചം, ഉച്ചനീചം (higher low) എന്നും ഈ രണ്ടുപമേഖലകളായും, മധ്യമേഖലയെ ഉച്ചമധ്യം(higher mid) ശരാശരിമധ്യം (mean mid), നീചമധ്യം (lower mid) എന്നിങ്ങനെ മൂന്നുപമേഖലകളായും ചില സ്വനവിജ്ഞാനികള്‍ വിഭജിക്കുന്നു. സംവൃതം, വിവൃതം എന്നീ സംജ്ഞകളാകട്ടെ, അര്‍ധസംവൃതം (half close), അര്‍ധവിവൃതം (half open)എന്നിങ്ങനെ കൂടുതല്‍ സൂക്ഷ്‌മമായ സംജ്ഞകളിലേക്കും വഴി തെളിച്ചിട്ടുണ്ട്‌.

ദ്വിതീയസന്ധാനം

പലതരം സ്വനങ്ങള്‍ക്ക്‌ സന്ധാനപരമായുള്ള പ്രാഥമിക സവിശേഷതകളെക്കുറിച്ചാണ്‌ ഇതുവരെ ഉപന്യസിച്ചത്‌. "പ്രാഥമിക സവിശേഷത'കള്‍ എന്നതുകൊണ്ട്‌ പ്രകൃതസന്ധാനത്തിന്റെ മൗലികനിര്‍വചനത്തിനാസ്‌പദമായ നികോചത്തില്‍നിന്നു രൂപംകൊള്ളുന്ന സ്വനസവിശേഷതകള്‍ എന്നേ അര്‍ഥമാക്കുന്നുള്ളൂ.

അന്താരാഷ്‌ട്ര സ്വനലിപിമാല ദ്വിതീയസന്ധാനങ്ങളെ വലയിതചിഹ്നങ്ങള്‍കൊണ്ട്‌ സൂചിപ്പിച്ചിരിക്കുന്നു. കോളങ്ങളുടെയും നിരകളുടെയും ഏതെങ്കിലുമൊരു സംഗമസ്ഥാനത്ത്‌രണ്ടു ചിഹ്നങ്ങളുണ്ടെങ്കില്‍ അവയില്‍ ആദ്യത്തേത്‌ ശ്വാസിയും രണ്ടാമത്തേത്‌ നാദിയുമായ സ്വനങ്ങളെ സൂചിപ്പിക്കുന്നു; ഒരു ചിഹ്നമേ ഉള്ളുവെങ്കില്‍ അത്‌ നാദിസ്വന സൂചകമായിരിക്കും. ശ്വാസദ്വാരീയസ്‌പര്‍ശനത്തിന്‌ ശ്വാസി നാദിഭേദം പ്രസക്തമല്ല.

മേല്‌പറഞ്ഞ നികോചത്തെക്കാള്‍ അല്‌പമെങ്കിലും കുറഞ്ഞതോതിലുള്ള മറ്റൊരു നികോചംകൂടി അതേ അവസരത്തില്‍ സ്വനനാളത്തിന്റെ വേറെ ഏതെങ്കിലും ഭാഗത്തു സംഭവിക്കുകയും തന്മൂലം പ്രകൃതസ്വനത്തിന്‌ നിയതമായ സ്വഭാവവിശേഷതകള്‍ ഉണ്ടാവുകയും ചെയ്യാം. ഇത്തരത്തിലുള്ള നികോചമാണ്‌ ദ്വിതീയ സന്ധാനത്തിന്‌ (അഥവാ സഹസന്ധാനത്തിന്‌-secondary or co-articulation) അനുകൂലമായ സാഹചര്യം.

"തൊട്ടു'വിലെ ആദിവ്യഞ്‌ജനം ശ്വാസിയായ അഗ്രദന്ത്യസ്‌പര്‍ശമാണ്‌ (voiceless apical dental plosive) എന്നു പറയുമ്പോള്‍ പ്രാഥമികസന്ധാനവും, അതിന്റെ ഉച്ചാരണത്തില്‍ ചുണ്ടുകള്‍ വര്‍ത്തുളിതമായിരിക്കുന്നു എന്നു സൂചിപ്പിക്കുമാറ്‌ ഓഷ്‌ഠ്യരഞ്‌ജിതമാണ്‌ (labialized)അത്‌ എന്നു പറയുമ്പോള്‍ ദ്വിതീയസന്ധാനവുമാണ്‌ ചര്‍ച്ചാവിഷയം.

ഓഷ്‌ഠ്യരഞ്‌ജനം(labialization) താലവ്യരഞ്‌ജനം(palatali-zation) മൃദുതാലവ്യരഞ്‌ജനം(velarization), ഗളരഞ്‌ജനം (pharyngealization) മൂര്‍ധന്യരഞ്‌ജനം (retroflexion), നാസിക്യരഞ്‌ജനം(nasalization) എന്നിവയാണ്‌ പ്രധാനപ്പെട്ട ദ്വിതീയസന്ധാനങ്ങള്‍. ഇവയില്‍ ആദ്യത്തെ നാലും വ്യഞ്‌ജനങ്ങളുടെയും ഒടുവിലത്തെ രണ്ടും സ്വരങ്ങളുടെയും പ്രഥമസന്ധാനങ്ങളോടുകൂടിയേ സംഭവിക്കാറുള്ളൂ. നിര്‍ദിഷ്‌ടമായ സന്ധാനങ്ങളില്‍ സംഭവിക്കുന്ന അഭ്യാഗമനികോചമാണ്‌ ആദ്യത്തെ നാലിന്റെയും പ്രത്യേകത. പ്രഥമസന്ധാനത്തിനു പുറമേയുള്ള ചുണ്ടുകളുടെ വര്‍ത്തുളനം (ഓഷ്‌ഠ്യരഞ്‌ജനം), നാവിന്റെ ഉപാഗ്രമധ്യങ്ങളുടെ ഉയര്‍ച്ച (താലവ്യരഞ്‌ജനം), ജിഹ്വാമൂലത്തിന്റെ ഉയര്‍ച്ച(മൃദുതാലവ്യരഞ്‌ജനം), ഗളത്തിന്റെ മുന്‍ഭിത്തി പിന്‍ഭിത്തിയോടടുക്കല്‍ (ഗളരഞ്‌ജനം) എന്നീ പ്രക്രിയകളാണ്‌ ഇവിടെ സൂചിതം. മേലോട്ടും പിന്നോട്ടുമായി നാവിന്‍തുമ്പ്‌ തെല്ലൊന്നുവളച്ചുകൊണ്ടും നാസാഗളദ്വാരം ഏറെക്കുറെ തുറന്നുവച്ചുകൊണ്ടുമുള്ള സ്വരോച്ചാരണമാണ്‌ യഥാക്രമം മൂര്‍ധന്യരഞ്‌ജനം, നാസിക്യരഞ്‌ജനം എന്നീ സംജ്ഞകള്‍ കൊണ്ടുദ്ദേശിക്കുന്നത്‌.

അധിഖണ്ഡ സവിശേഷതകള്‍

ശ്വാസദ്വാരോപരി സംഭവിക്കാവുന്ന ഒരു സന്ധാനവിശേഷത്തോടും നേരിട്ടു ബന്ധപ്പെടുത്താന്‍ സാധ്യമല്ലാത്തവയും, സന്ദര്‍ഭാനുസരണം ഭാഷണത്തിന്റെ വിവിധ ഭാഗങ്ങളെക്കുറിച്ചിടത്തോളം പ്രസക്തിയുള്ളവയുമായ ബലം(stress) സ്ഥൈായി (pitch) എന്നിവയാണ്‌ അധിഖണ്ഡ സവിശേഷതകള്‍(suprasegmental features)

ബലം

ഭാഷണത്തിന്റെ പല ഭാഗങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ ശ്വാസോച്ഛ്വാസത്തിനും സന്ധാനത്തിനും ഉപകരിക്കുന്ന മാംസപേശികള്‍ താരതമ്യേന കൂടുതല്‍ പ്രയത്‌നിക്കേണ്ടിവരും. ബലപ്പിച്ചാണ്‌ (stressed) ഇത്തരം ഭാഷണഭാഗങ്ങളുടെ ഉച്ചാരണം എന്നു പറയാം. ബലത്തിന്റെ ശ്രവണപരമായ സഹസംബന്ധി(auditory correlate)കളില്‍ ഒന്ന്‌ ഉച്ചത(loudness) ആണ്‌. ബലപ്പിക്കുന്ന അക്ഷരങ്ങള്‍ (syllable) ബലപ്പിക്കാത്തവയെക്കാള്‍ ഉറക്കെയാണ്‌ ഉച്ചരിക്കുന്നതെന്ന്‌ പലപ്പോഴും തോന്നും. സന്ധാനപരമായ ദൈര്‍ഘ്യം, ദൃഢത(tenseness), വൈായുമര്‍ദത്തിന്റെ ആധിക്യം എന്നിവയും ബലത്തിനോടൊപ്പം അനുഭവപ്പെടുന്ന പ്രത്യേകതകളത്ര.

വാര്‍ത്താവിനിമയത്തില്‍ രണ്ടുതരത്തില്‍ ബലം പ്രയോജനപ്പെടുത്താറുണ്ട്‌. (എ) വിവക്ഷയ്‌ക്കനുസരിച്ച്‌ വാക്യത്തിന്റെ ഏതുഭാഗത്തും ഉണ്ടാകാവുന്ന അവധാരണം(emphasis). "ഗോപാലനാ കോട്ടയത്തു പോയത്‌; ഗോപാലന്‍ കോട്ടയത്താ പോയത്‌' എന്നീ ഉദാഹരണങ്ങളില്‍നിന്ന്‌ ഇതു വ്യക്തമാകും. (ബി) വര്‍ണകാണ്ഡ (phonological) വ്യവസ്ഥകള്‍ക്കനുസരണമായി ഭാഷണത്തിന്റെ നിയതഭാഗങ്ങളില്‍ കൂടിയേതീരൂ എന്നുള്ള സവിശേഷത. ഇംഗ്ലീഷിലെപ്പോലെ ചില ഭാഷകളില്‍ ഓരോ പദത്തിന്റെയും ലിപിവിന്യാസം(spelling)പോലെ തന്നെ സുപ്രധാനമാണ്‌ ബലപ്പിക്കേണ്ടുന്ന പദഭാഗം ഏതെന്ന വസ്‌തുത. ഉദാഹരണമായി വമൃറഹ്യ, യലഹശല്‌ല എന്നിവ യഥാക്രമം ഒന്നും രണ്ടും അക്ഷരങ്ങള്‍ മാത്രമേ ബലപ്പെടുത്താവൂ. ഝൗമഹശളശരമശേീി, ലഃമാശിമശേീി എന്നിവയിലാകട്ടെ, ഒന്നും നാലും അക്ഷരങ്ങളില്‍ ബലം വരണം. ഫ്രഞ്ചില്‍ വിരാമങ്ങള്‍ക്കു (pauses)തൊട്ടുമുമ്പുള്ള അക്ഷരങ്ങളാണ്‌ ബലപ്പെടുക; ഹംഗേറിയനില്‍ പദാദിയിലെ അക്ഷരങ്ങള്‍; സ്വാഹിലി മുതലയാവയിലാകട്ടെ പദാന്തത്തിനു മുമ്പും.

സ്ഥായി

സ്വനപാളികളുടെ കമ്പനവേഗത്തിന്റെ ശ്രവണപരമായ സഹസംബന്ധിയാണ്‌ സ്ഥായി. ഈ വേഗം കൂടുകയും കുറയുകയും ചെയ്യുന്നതിന്‌ ആനുപാതികമായി ഭാഷണത്തിന്റെ സ്ഥായി ഉയരുകയും താഴുകയും ചെയ്യും. സ്വാഭാവികമായ ഭാഷണത്തിന്റെ സ്ഥായി സദാ മാറിക്കൊണ്ടിരിക്കും.

വാക്യങ്ങളിലെ ഘടകപദങ്ങളെ വെണ്ണേറെ സ്‌പര്‍ശിക്കാതെ വിരാമങ്ങള്‍ക്കിടയിലുള്ള ഭാഷണാംശങ്ങളെ മൊത്തത്തില്‍ ആശ്ലേഷിക്കുന്ന സ്ഥായിയുടെ സവിശേഷതകള്‍ക്കെല്ലാംകൂടി അനുതാനം (intonation) എന്നും പ്രത്യേക പദങ്ങളുടെ സവിശേഷത എന്നു കരുതാവുന്ന സ്ഥായിക്ക്‌ താനം (tone) എന്നും പേര്‍ പറയുന്നു. സ്ഥായിയുടെ ഈ പ്രസക്തിഭേദത്തിന്റെ അടിസ്ഥാനത്തില്‍ മലയാളം, ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, ജര്‍മന്‍ മുതലായവയെ അനുതാനഭാഷകള്‍ (intonation languages)എന്നും ചൈനയിലും ദക്ഷിണാഫ്രിക്കയിലും പശ്ചിമാഫ്രിക്കയിലും കിഴക്കേ ഏഷ്യയിലുമുള്ള പല ഭാഷകളെയും താനഭാഷകള്‍ (tone languages)എന്നും വകതിരിക്കാറുണ്ട്‌. അനുതാനപരമായ സ്ഥായിയുടെ ആരോഹണാവരോഹണങ്ങള്‍ക്ക്‌ മലയാളത്തിലുള്ള പ്രസക്തിക്ക്‌ ഏതാനും ഉദാഹരണങ്ങള്‍: (a) ഗോപിയാ കള്ളനെ പിടിച്ചത്‌=ഗോപിയാണ്‌ കള്ളനെ പിടിച്ചത്‌; (b) ഗോപിയാ കള്ളനെ പിടിച്ചത്‌?=ഗോപിയാണോ കള്ളനെ പിടിച്ചത്‌? (a) ഗോപാലന്‍ ഇങ്ങുവന്നോ?=ഗോപാലന്‍ ഇവിടെ വരുകയുണ്ടായോ?; (b) ഗോപാലന്‍! ഇങ്ങു വന്നോ=ഗോപാലാ നിനക്ക്‌ ഇവിടെ വരാം. താനപരമായ സ്ഥായിയുടെ ഭേദത്തിന്‌ ചൈനയുടെ രാഷ്‌ട്രഭാഷയായ മന്‍ഡാരിനി(Mandarin))ല്‍നിന്ന്‌ ചില ഉദാഹരണങ്ങള്‍: മ എന്ന വ്യഞ്‌ജനസ്വരസംഹിത അവരോഹണ (falling) സ്ഥായിയില്‍ ഉച്ചരിച്ചാല്‍ "ഭര്‍ത്സിക്കുക' എന്ന അര്‍ഥം വരും; അതേ സംഹിത ആരോഹണ (rising)സ്ഥായിയില്‍ ഉച്ചരിച്ചാലോ?-അര്‍ഥം "ചണം' എന്നാവും. ത എന്ന സ്വനസംഹിതയുടെ കഥയും ഇതുതന്നെ. സ്ഥായി സമ(level)മാണെങ്കില്‍ "ഉയര്‍ത്തുക' എന്നാണ്‌ അതിനര്‍ഥം; ആരോഹണമെങ്കില്‍ "തുളച്ചുകയറുക' എന്ന്‌; അവരോഹണാരോഹണമെങ്കില്‍ "മുട്ടുക' എന്ന്‌; അവരോഹണമെങ്കില്‍ "മഹത്തായ' എന്നും. മനുഷ്യന്റെ സ്ഥാനനിര്‍മാണസാധ്യതകളുടെ ആകെത്തുകയില്‍ നിന്ന്‌ ഓരോ ഭാഷയും അതിന്റേതുമാത്രമായ തെരഞ്ഞെടുപ്പു നടത്തുന്നതിന്റെ ഫലമാണ്‌ ലോകഭാഷകളില്‍ ഓരോന്നിന്റെയും സ്വനസഞ്ചയം. സ്‌പര്‍ശസ്വനങ്ങള്‍ എല്ലാ ഭാഷകളിലുമുണ്ട്‌. എങ്കിലും ഓരോ ഭാഷയിലെയും സ്‌പര്‍ശസ്വനവ്യവസ്ഥ വ്യത്യസ്‌തമായിരിക്കും. പ്രസക്തമായ വായുപ്രവാഹങ്ങളും സന്ധാനസ്ഥലങ്ങളും എത്രയെന്നും ഏവയെന്നുമുള്ള വസ്‌തുതകളെ കൂടാതെ സ്‌പര്‍ശഘര്‍ഷണം (affrication), നാദം (voice), മഹാപ്രാണത്വം (aspirated-ness), ദൈൃഢത (fortis or tense quality) ദൈര്‍ഘ്യം (length), ദ്വിതീയസന്ധാന സവിശേഷതകള്‍-ഇവയില്‍ ഏതിന്റെയെങ്കിലും സാന്നിധ്യം അല്ലെങ്കില്‍ അഭാവം എന്നിവയും വിവിധ ഭാഷകളിലെ സ്‌പര്‍ശസ്വനവൈവിധ്യങ്ങള്‍ക്ക്‌ മൗലികകാരണങ്ങളായിട്ടുണ്ട്‌. മലയാളത്തിലെ മറ്റെല്ലാ ഭാഷണസ്വനങ്ങളുടെയുമെന്നപോലെ സ്‌പര്‍ശങ്ങളുടെയും പ്രഭവം ശ്വാസകോശീയമായ ബഹിര്‍ഗാമിവായുപ്രവാഹമാണ്‌. ജോര്‍ജിയന്‍ (Georgian) ഭാഷയിലാകട്ടെ, ഗളീയമായ ബഹിര്‍ഗാമി വായുപ്രവാഹത്തില്‍ നിന്നുണ്ടാകുന്നവയും ു', ' സേ' എന്നിങ്ങനെ എഴുതിക്കാണിക്കാവുന്നതുമായ ഹിക്കിത (ejective)സ്വനങ്ങളുമുണ്ട്‌. ഗളീയമര്‍ദസ്‌പര്‍ശങ്ങള്‍(glottalic pressure stops)എന്നത്‌ ഹിക്കിതങ്ങള്‍ക്കുള്ള വിവരണനാമമാണ്‌. ജോര്‍ജിയന്‍ ഉള്‍പ്പെടെയുള്ള പല കക്കേഷ്യന്‍ ഭാഷകളും (ഉദാ. അര്‍മേനിയന്‍, സൈറ്റിക്‌) ഹിക്കിതങ്ങള്‍ക്കു പ്രസിദ്ധമാണ്‌. സുലു (Zulu) ഭാഷയിലെ ഭാഷണസ്വനസഞ്ചയത്തില്‍ പ്‌, ത്‌, ക്‌, ബ്‌, ദ്‌, ഗ്‌ മുതലായ ശ്വാസകോശീയ മര്‍ദസ്‌പര്‍ശങ്ങള്‍ക്കു (pulomonic pressure stops) പുറമേ ു', ', സേ' എന്നീ ഹിക്കിതങ്ങളും 6 എന്ന ദ്വയോഷ്‌ഠ്യമായ അന്തഃസ്‌ഫോടകവും (bilabial implosive) ധാരാളം ക്ലിക്കുകളും(clicks) ഉണ്ട്‌. അന്തഃസ്‌ഫോടകങ്ങളുടെ ഉത്‌പത്തി ഗളീയമായ അന്തര്‍ഗാമിവായുപ്രവാഹത്തില്‍നിന്നാണ്‌. ഗളീയചൂഷണസ്‌പര്‍ശങ്ങള്‍ (glottalic suction stops)എന്നും പറയാറുള്ള അന്തഃസ്‌ഫോടകങ്ങള്‍ക്ക്‌ ഭാഷണസ്വനപദവിയുള്ള മറ്റു ഭാഷകളില്‍ സിന്ധി, സ്വാഹിലി, ക്‌സോസ (Xhosa) എന്നിവ ഉള്‍പ്പെടുന്നു.

മുഖീയ ചൂഷണസ്‌പര്‍ശങ്ങള്‍ (velaric suction stops)) അതായത്‌ മുഖീയമായ അന്തര്‍ഗാമി വായുപ്രവാഹത്തില്‍ നിന്നുദ്‌ഭവിക്കുന്ന സ്വനങ്ങളാണ്‌ ക്ലിക്കുകള്‍. ശ്വാസി-നാദിഭേദവും മഹാപ്രാണത്വവുംകൊണ്ട്‌ വിവിധ സ്വഭാവമാര്‍ന്ന ക്ലിക്കുകള്‍ മേല്‌പറഞ്ഞ സുലു ഭാഷയുടെ സവിശേഷതകളാണ്‌. ക്ലിക്കുകളെ ഭാഷണസ്വനങ്ങളായി പരിഗണിക്കേണ്ടുന്ന ഇതരഭാഷകളില്‍ സുലുവിനു പുറമേ ഹോട്ടെന്‍ടോട്ട്‌, ബുഷ്‌മെന്‍ മുതലായ പല ആഫ്രിക്കന്‍ ഭാഷകളും ഉള്‍പ്പെടും. സ്‌പര്‍ശസ്വനങ്ങളുടെ സന്ധാനസ്ഥലവൈവിധ്യം പരിശോധിച്ചാല്‍ ഓഷ്‌ഠ്യം, വര്‍ത്സ്യം, മൃദുതാലവ്യം എന്നീ മൂന്നു സാധാരണസ്ഥലങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, ജര്‍മന്‍, പോര്‍ച്ചുഗീസ്‌, ഡാനിഷ്‌ മുതലായ ഭാഷകള്‍ ഒരറ്റത്തും ഓഷ്‌ഠ്യം, ദന്ത്യം, വര്‍ത്സ്യം, മൂര്‍ധന്യം, മൃദുതാലവ്യം എന്നും ഓഷ്‌ഠ്യം, വര്‍ത്സ്യം, മൃദുതാലവ്യം, പ്രജിഹ്വീയം, ശ്വാസദ്വാരീയം എന്നും അയ്യഞ്ചുസ്ഥാനങ്ങളുണ്ടെങ്കിലും അന്യോന്യഭിന്നമായ സ്‌പര്‍ശസ്വനവ്യവസ്ഥകളുള്ള മലയാളവും അറബിയും മറ്റും എതിര്‍ഭാഗത്തും നിലകൊള്ളുന്നു. മലയാളത്തിലെ പ്രധാന സന്ധാനങ്ങള്‍ 1. സ്വരങ്ങള്‍

കേരളപാണിനീയത്തില്‍ "സംവൃത ഉകാരം' എന്നു പ്രസിദ്ധമായ സ്വനത്തിന്റെ സ്ഥാനം തിരശ്ചീനതലത്തില്‍ കേന്ദ്ര-മൂല മേഖലകള്‍ക്കും ലംബതലത്തില്‍ ഉച്ച-മധ്യ മേഖലകള്‍ക്കും ഏതാണ്ടു മധ്യത്തിലാണ്‌. അകാരസ്ഥാനത്തുനിന്ന്‌ യഥാക്രമം ഇകാരസ്ഥാനത്തേക്കും ഉകാരസ്ഥാനത്തേക്കും നീങ്ങുന്ന ദ്വിസ്വരങ്ങളാണ്‌(diphthongs) ഐെ, ഔ എന്നിവ. മേല്‌പറഞ്ഞ അഞ്ചു ശുദ്ധ സ്വസന്ധാനങ്ങളിലും ഹ്രസ്വ-ദീര്‍ഘഭേദം പ്രസക്തമത്ര (ഇ-ഈ, എ-ഏ, അ-ആ, ഒ-ഓ, ഉ-ഊ). 2. വ്യഞ്‌ജനങ്ങള്‍

സ്‌പര്‍ശത്തില്‍ തുടങ്ങി ഘര്‍ഷത്തിലവസാനിക്കുന്ന ചകാര, ജകാരങ്ങള്‍ യഥാക്രമം ശ്വാസിയും നാദിയുമായ താലവ്യസ്‌പര്‍ശഘര്‍ഷങ്ങ(voiceless and voiced palatal affricates)ളൊണ്‌. വര്‍ണവിജ്ഞാനത്തില്‍ (phonology) പല കാരണങ്ങളാലും അവയെ താലവ്യസ്‌പര്‍ശങ്ങളായിക്കരുതുന്നു എന്നുമാത്രം.

മലയാളത്തിലെ ബ-പ, ദ-ത, ഗ-ക മുതലായ സ്‌പര്‍ശസ്വനയുഗ്മങ്ങള്‍ നാദിശ്വാസി ഭേദത്തില്‍ നിന്നും, ഫ-പ, ഥ-ത, ഖ-ക മുതലായവ മഹാപ്രാണത്വം-മഹാപ്രാണത്വലോപം എന്ന ഭേദത്തില്‍നിന്നും, പ-പ്പ, ത-ത്ത, ക-ക്ക തുടങ്ങിയവ ശിഥിലത (lax quality), ദൃഢത, ഹ്രസ്വത, ദൈര്‍ഘ്യം എന്നുമുള്ള ഭേദങ്ങളില്‍നിന്നും ഉണ്ടായവയാണ്‌.

സ്വനങ്ങളുടെ ശ്വാസി-നാദിഭേദത്തിനാസ്‌പദം ഉച്ചാരണവേളയിലെ സ്വനപാളികളുടെ സ്ഥിതിയാണ്‌. സ്‌പര്‍ശസ്വനങ്ങളുടെ മോചന (release) ഘട്ടത്തിലും അതിനെത്തുടര്‍ന്ന്‌ അല്‌പസമയത്തേക്കും നിലനില്‌ക്കുന്ന പ്രകടമായ ശ്വാസിത്വ(voicelessness)മാണ്‌ മഹാപ്രാണത്വത്തിന്റെ പ്രതേ്യകത. ഈ നിലയ്‌ക്ക്‌ മഹാപ്രാണീകൃതം(aspirated) ആയ ഏതു സ്വനവും ശ്വാസിയുമായിരിക്കാനാണ്‌ സാധ്യത. പ, ഥ, ഖ എന്നിവയില്‍നിന്നു ഭിന്നമായല്ല ഭ, ധ, ഘ എന്നിവ അഭ്യസ്‌തവിദ്യരായ മലയാളികള്‍ പോലും ഉച്ചരിക്കുന്നത്‌ എന്നാണ്‌ "പരീക്ഷണസ്വനവിജ്ഞാനം' (Experimental Phonetics) വ്യെക്തമാക്കുന്നത്‌.

മഹാപ്രാണത്വത്തിന്‌ ശ്വാസിത്വത്തിനു പുറമേയുള്ള മറ്റൊരു സന്തതസഹചാരി ദൃഢതയത്ര. ഏതു സ്വനവും വായുസമ്മര്‍ദത്തിന്റെയും സ്വനയന്ത്രത്തിലെ മാംസപേശികളുടെ മുറുക്ക (tension)ത്തിന്റെയും ഏറ്റക്കുറച്ചിലുകളോടുകൂടി ഉച്ചരിക്കാമല്ലോ. ഈ വസ്‌തുതയാണ്‌ സ്വനങ്ങള്‍ക്കു കല്‌പിക്കാറുള്ള ദൃഢത, ശിഥിലത എന്നീ ഗുണങ്ങള്‍ക്കാധാരം.

നിര്‍ദിഷ്‌ട സ്വനത്തിന്റെ ഉച്ചാരണത്തിനാവശ്യമായ സമയത്തിന്റെ കൂടുതല്‍കുറവാണ്‌ സ്വനങ്ങള്‍ക്ക്‌ ദീര്‍ഘ-ഹ്രസ്വഭേദം കല്‌പിക്കുന്നതിനാസ്‌പദം. ദ്വിതീയസന്ധാനസ്വഭാവത്തിന്റെ അടിസ്ഥാനത്തിലുള്ള സ്വനവൈവിധ്യത്തിന്‌ റഷ്യനാണ്‌ ഉത്തമോദാഹരണം. താലവ്യരഞ്‌ജിതമെന്നും മൃദുതാലവ്യരഞ്‌ജിതമെന്നുമുള്ള ഭേദം റഷ്യനിലെ എല്ലാ വ്യഞ്‌ജനങ്ങള്‍ക്കും ബാധകമത്ര. മലയാളത്തില്‍ത്തന്നെ ഉരുകും, തിരികേ എന്നിവയിലെ ക കാരങ്ങള്‍ യഥാക്രമം മൃദുതാലവ്യവും താലവ്യരഞ്‌ജിതവുമാണല്ലോ.

(ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍