This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈദ്‌-ഉൽ-അസ്‌ഹാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈദ്‌-ഉൽ-അസ്‌ഹാ

Eid-ul-Adha

മുസ്‌ലിങ്ങളുടെ ഒരു പെരുന്നാള്‍. ബക്രീദ്‌ എന്ന പേരിലും ഇതറിയപ്പെടുന്നു. ഹിജ്‌റവര്‍ഷത്തില്‍ (ചാന്ദ്ര വര്‍ഷം) അവസാനത്തെ മാസമായ ദുല്‍ഹജ്ജിലെ 10-ാം നാളിലാണ്‌ ഇതാഘോഷിക്കാറുള്ളത്‌. പ്രവാചകന്മമാരിലൊരാളായ അബ്രഹാം ദൈവകല്‌പനയനുസരിച്ച്‌ തന്റെ ഏകപുത്രനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായതിന്റെ സ്‌മരണയ്‌ക്കാണ്‌ ഈ പെരുന്നാള്‍ ആഘോഷിച്ചുപോരുന്നത്‌.

അല്ലാഹുവിന്റെ ആജ്ഞപ്രകാരം അബ്രഹാം തന്റെ മകനായ ഇസ്‌മായിലിനെ ബലിപീഠത്തിന്റെ സമീപത്തേക്ക്‌ കൊണ്ടുപോയി. മകനെ കൊല്ലാന്‍ അബ്രഹാം കൈ ഉയര്‍ത്തിയപ്പോള്‍, അബ്രഹാമിന്റെ ഭക്തിയില്‍ അല്ലാഹു സന്തുഷ്‌ടനാണെന്നും പ്രിയപുത്രന്‌ പകരം ഒരു ആടിനെ ബലിയായി നല്‌കിയാല്‍ മതിയെന്നും വെളിപാടുണ്ടായി. മക്കയ്‌ക്കടുത്തുള്ള മിനാ മലയിലാണ്‌ ഈ സംഭവം നടന്നത്‌. ദൈവഹിതത്തിന്‌ വഴങ്ങുന്നതിന്റെ പ്രതീകമായി ആട്‌, പശു, ഒട്ടകം എന്നീ മൃഗങ്ങളില്‍ ഒന്നിനെ ബലികഴിക്കുന്ന ഏര്‍പ്പാട്‌ ഇപ്പോഴും തുടര്‍ന്നുവരുന്നു. അബ്രഹാമിന്റെ ത്യാഗത്തെ അനുസ്‌മരിക്കുന്നതിനു വേണ്ടിയുള്ള പുണ്യകര്‍മമാണ്‌ ഹജ്ജ്‌. ബക്രീദ്‌ ആഘോഷങ്ങളിലെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ്‌ മൃഗബലി. ബലികഴിക്കുന്ന മൃഗങ്ങളുടെ മാംസം പാവപ്പെട്ടവര്‍ക്കും അര്‍ഹിക്കുന്നവര്‍ക്കുമായി വീതിച്ചുകൊടുക്കുന്ന പതിവും നിലവിലുണ്ട്‌.

ബക്രീദ്‌ ദിവസം പുലരുമ്പോള്‍ തക്‌ബീറിന്റെ ശബ്‌ദം (അല്ലാഹു അക്‌ബര്‍) കേള്‍ക്കാം. ഈശ്വരന്‍ വലിയവനാണെന്നു വിളിച്ചറിയിക്കലാണിത്‌. പുതുവസ്‌ത്രങ്ങളണിഞ്ഞ്‌ പുരുഷന്മാരും കുഞ്ഞുങ്ങളും ചില സ്ഥലങ്ങളില്‍ സ്‌ത്രീകളും പൊതു പ്രാര്‍ഥനാമൈതാനത്തിലെത്തുന്നു. ഇമാം ആണ്‌ പ്രാര്‍ഥന നയിക്കുന്നത്‌. പ്രാര്‍ഥനാനന്തരം ജനങ്ങള്‍ പരസ്‌പരം കെട്ടിപ്പുണര്‍ന്ന്‌ അഭിവാദനം ചെയ്യുന്നു. സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച്‌ അവര്‍ ഈദ്‌-ഉല്‍-അസ്‌ഹാ ആഘോഷിക്കുന്നു. ദൈവത്തിനോട്‌ കൃതജ്ഞതാനിര്‍ഭരമായ ഭക്തി രേഖപ്പെടുത്തുന്നതിനുള്ള ഒരു സന്ദര്‍ഭമായിട്ടാണ്‌ ഇതു കരുതപ്പെടുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍