This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈട്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈട്ടി

Rosewood

കേരളത്തില്‍, തീരപ്രദേശം മുതല്‍ 1,200 മീ. ഉയരമുള്ള മലമ്പ്രദേശങ്ങള്‍ വരെ, എല്ലായിടത്തും കാണപ്പെടുന്ന ഒരു വന്‍വൃക്ഷം. വീട്ടി എന്ന പേരിലും ഇത്‌ അറിയപ്പെടുന്നുണ്ട്‌. ലെഗൂമിനോസേ കുടുംബത്തില്‍ പാപ്പിലിയണേസീ ഉപകുടുംബമാണ്‌ ഇതിന്റേത്‌. ശാ.നാ. ഡാല്‍ബേര്‍ഗിയ ലാറ്റിഫോളിയ. "റോസ്‌വുഡ്‌' എന്നാണ്‌ ഇംഗ്ലീഷില്‍ ഇത്‌ അറിപ്പെടുന്നത്‌.

കേരളത്തില്‍ ഒരിടത്തും ഇത്‌ സമൃദ്ധമായുണ്ടെന്ന്‌ പറഞ്ഞുകൂടാ; ഉയരം കുറവായ പ്രദേശങ്ങളില്‍ താരതമ്യേന കുറവാണുതാനും. ദക്ഷിണേന്ത്യയിലൊട്ടാകെ ഈട്ടി സുലഭമാണ്‌. മധ്യപ്രദേശിലും സിക്കിമില്‍ ഹിമാലയന്‍ പ്രദേശങ്ങളിലും ഇതു വളരുന്നുണ്ട്‌. എന്നാല്‍ സിക്കിമില്‍ കാണപ്പെടുന്നവ ചെറുതരമാണ്‌. മ്യാന്മറിലും ശ്രീലങ്കയിലും ഈട്ടി വളരുന്നില്ല. പശ്ചിമഘട്ട നിരകളില്‍ ഈട്ടിമരങ്ങള്‍ ഏറ്റവുമധികം വലുപ്പം വയ്‌ക്കുന്നു. പുല്‍മേടുകളില്‍ തേക്കിനോടൊപ്പമാണ്‌ സാധാരണ ഇതു വളരുന്നത്‌. നിത്യഹരിതവൃക്ഷങ്ങളോട്‌ ഇടകലര്‍ന്നും ഇതു കാണപ്പെടാറുണ്ട്‌. വളര്‍ച്ചയെത്തിയ ഒരു ഈട്ടിമരത്തിന്‌ ഉദ്ദേശം 25 മീ. ഉയരവും 4-4.5 മീ. ചുറ്റളവും ഉണ്ടായിരിക്കും. തേക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന്റെ വളര്‍ച്ച, പ്രത്യേകിച്ചും ആദ്യഘട്ടങ്ങളില്‍, വളരെ സാവധാനത്തിലാണെന്നു പറയാം. എന്നാല്‍ 40 വര്‍ഷം പ്രായമുള്ള ഈട്ടിമരം സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍, തേക്കിനെക്കാള്‍ പെട്ടെന്നാണ്‌ വളരുന്നത്‌. ഇതിന്‌ 2 മീ. ചുറ്റളവുണ്ടാകുന്നതിന്‌ 100 വര്‍ഷം വേണ്ടിവരുമെന്ന്‌ കണക്കാക്കപ്പെട്ടിരിക്കുന്നു. ഈര്‍പ്പം കൂടിയ പ്രദേശങ്ങളില്‍ വളരുന്ന ഈട്ടിയുടെ ഇലകള്‍ വളരെ അപൂര്‍വമായേ കൊഴിയാറുള്ളൂ. നിത്യഹരിതവൃക്ഷം എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്‌. വരണ്ട പ്രദേശങ്ങളില്‍ വളരുന്നവയുടെ ഇലകള്‍ ഫെബ്രുവരി മാര്‍ച്ചു മാസങ്ങളില്‍ കൊഴിയുകയും ഏപ്രില്‍ മേയ്‌ മാസമാകുന്നതോടെ വീണ്ടും വളരുകയും ചെയ്യുന്നു. ഇല അസമപിച്ഛകമാണ്‌. അനുപര്‍ണങ്ങളുണ്ട്‌. പത്രകങ്ങള്‍ 57 എണ്ണം കാണും. പത്രകത്തിന്‌ 27 സെ.മീ. നീളവും ഏതാണ്ട്‌ അത്രയുംതന്നെ വീതിയും കാണും. ഇവ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. ജനുവരി-ഫെബ്രുവരി മാസങ്ങളാണ്‌ പൂക്കാലം. ബഹുശാഖാമഞ്‌ജരിയില്‍ മങ്ങിയ വെള്ളനിറമുള്ള ചെറിയ പൂക്കള്‍ ധാരാളമായുണ്ടാകുന്നു. കായ്‌ പരന്ന പോഡാണ്‌. കായ്‌ വിളയാന്‍ എട്ട്‌ മാസംവേണം.

ഈട്ടി: ശാഖാഗ്രം

നനവുള്ള മണ്ണ്ലാണ്‌ ഈട്ടി ഏറ്റവും നന്നായി വളരുന്നത്‌; നദിക്കരയില്‍ ഈട്ടി പുഷ്‌ടിയോടെ വളരുന്നതു കാണാം. 75 മുതല്‍ 500 വരെ സെ.മീ. മഴയുള്ളിടങ്ങളില്‍ ഈട്ടി തഴച്ചുവളരുന്നു.

ഈട്ടിക്ക്‌ അല്‌പമാത്രമായ സൂര്യപ്രകാശം മതിയാകുന്നതാണ്‌. ഈട്ടിത്തൈകള്‍ക്ക്‌ സാമാന്യം നല്ല തണലില്‍പ്പോലും വളരാന്‍ പ്രയാസമില്ല. നേരെ മുകളില്‍നിന്നു കിട്ടുന്ന പ്രകാശമാണ്‌ ഇതിന്റെ വളര്‍ച്ചയ്‌ക്ക്‌ ഏറ്റവും ഉത്തമം. സമൃദ്ധമായ സൂര്യപ്രകാശത്തില്‍ വളരുന്ന ഈട്ടി വളഞ്ഞു പുളഞ്ഞു പോകുന്നതിനും ബഹുശാഖിയാകുന്നതിനും ഇടയാകുന്നു. കാറ്റാണ്‌ വിത്തുവിതരണം ചെയ്യുന്നത്‌. പുതുമഴ തുടങ്ങിയാല്‍ വിത്ത്‌ മുളയ്‌ക്കും.

വേരില്‍ നിന്നു പൊട്ടിമുളയ്‌ക്കുന്ന കന്നുകള്‍ മൂലമുള്ള പ്രവര്‍ധനമാണ്‌ ഈട്ടിയുടെ എടുത്തുപറയത്തക്ക സവിശേഷത. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ നീളമുള്ള ഒരു തായ്‌വേര്‌ രൂപമെടുക്കുന്നു. ഇതില്‍ നിന്നാണ്‌ ശാഖാവേരുകളുടെയെല്ലാം ഉദ്‌ഭവം. ഈ വേരുകളെല്ലാം മണ്ണിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നവയാണ്‌. ഇവ കൂടാതെ മണ്ണിന്റെ ഉപരിതലത്തില്‍ കാണപ്പെടുന്ന മറ്റൊരുകൂട്ടം വേരുകളുണ്ട്‌. ഈ വേരില്‍ ചെറു "മുകുള'ങ്ങള്‍ കാണപ്പെടുന്നു. ഇവയാണ്‌ പ്രജനനവേരുകള്‍. വളരെപ്പെട്ടെന്ന്‌ ചുറ്റുപാടിലേക്കു വ്യാപിക്കുന്ന ഈ വേരുകളില്‍ നിന്ന്‌ പുതിയ തൈകള്‍ വളര്‍ന്നു തുടങ്ങുന്നതു കാണാം. ഈ വേരുകളില്‍ ഏതെങ്കിലും ഭാഗത്ത്‌ എന്തെങ്കിലും തരത്തിലുള്ള ക്ഷതമേല്‌ക്കുകയാണെങ്കില്‍ അവിടെനിന്ന്‌ വളരെ വേഗത്തിലാണ്‌ തൈകളുണ്ടാവുക. പാതവക്കുകള്‍ പോലെ തുറസ്സായ സ്ഥലങ്ങളില്‍ വളരുന്ന ഈട്ടിമരത്തിനു ചുറ്റുമായി ധാരാളം തൈകള്‍ ഇപ്രകാരം വളര്‍ന്നു നില്‌ക്കുന്നതു കാണാം.

സാമ്പത്തിക പ്രാധാന്യം. ഇന്ത്യയിലുള്ളതില്‍ ഏറ്റവും ഉപയോഗപ്രദമായ തടിയാണ്‌ ഈട്ടിയുടേത്‌. വളരെ കടുപ്പമേറിയതും തിങ്ങിയ വരിപ്പുകളുളളതും ഈടുനില്‌ക്കുന്നതും ആയ ഈട്ടിത്തടി മരസാമാനങ്ങള്‍, അലങ്കരണപദാര്‍ഥങ്ങള്‍, "പാനലിങ്‌' തുടങ്ങിയവയ്‌ക്കൊക്കെ ധാരാളമായി ഉപയോഗിച്ചു വരുന്നു. വണ്ടിച്ചക്രങ്ങള്‍, വെടിക്കോപ്പുപെട്ടികള്‍, ഉപകരണപ്പിടികള്‍, സംഗീതോപകരണങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, അലങ്കാരത്തിനു വേണ്ടിയുള്ള പ്ലൈവുഡ്‌, ഊന്നുവടികള്‍, പെട്ടികള്‍, ചീര്‍പ്പുകള്‍, വിവിധതരം ഉരുപ്പടികള്‍ എന്നിവ ഈട്ടിത്തടി കൊണ്ട്‌ നിര്‍മിച്ചുവരുന്നു.

ഗൃഹോപകരണ നിര്‍മാണത്തില്‍ കൈവന്നിട്ടുള്ള പുരോഗതി ഈട്ടിയുടെ ആവശ്യകത അതിയായി വര്‍ധിപ്പിച്ചിരിക്കുകയാണ്‌.രണ്ടാംലോകായുദ്ധത്തിനു ശേഷം ഇറ്റാലിയന്‍ കൈത്തൊഴില്‍ വിദഗ്‌ധര്‍ ഈട്ടിയുടെ മേന്മ മനസ്സിലാക്കിയതോടെയാണ്‌ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിന്‌ ഇത്ര പ്രചാരം സിദ്ധിച്ചത്‌. ഈട്ടിത്തടിയില്‍നിന്നു മനോഹരങ്ങളായ കൗതുകവസ്‌തുകള്‍ അവര്‍ നിര്‍മിച്ചു. കഴിഞ്ഞ രണ്ടിലേറെ ദശകങ്ങളായി ഈട്ടിത്തടി യൂറോപ്യന്‍ വിപണി കൈയടക്കിയിരിക്കയാണ്‌. ഇക്കഴിഞ്ഞ ദശകത്തില്‍ ജപ്പാനും ഈട്ടികൊണ്ടുള്ള സാധനങ്ങളുടെ നിര്‍മാണം ആരംഭിക്കുകയുണ്ടായി. ഇതോടെ നീളവും വച്ചവും കുറഞ്ഞ ഈട്ടിത്തടിത്തുണ്ടുകള്‍പോലും ഇന്ത്യയില്‍നിന്നു ജപ്പാനിലേക്കും യൂറോപ്പിലേക്കും മറ്റും ധാരാളമായി കയറ്റി അയച്ചുവരുന്നു.

വിദേശികള്‍ക്ക്‌ ഈട്ടിത്തടി പ്രിയങ്കരമായിത്തുടങ്ങിയതോടെ ഇതിന്റെ വിലയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. ഈട്ടി വ്യവസായം സംസ്ഥാനത്തിന്റെ ഒരു പ്രധാന ധനാഗമമാര്‍ഗമായിത്തീര്‍ന്നിരിക്കുന്നു. വിദേശനാണ്യവും ഇത്‌ നേടിത്തരുന്നുണ്ട്‌.

(വി.ആര്‍. കൃഷ്‌ണന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%88%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍