This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈജിപ്‌ഷ്യന്‍കല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഈജിപ്‌ഷ്യന്‍കല

Egyption Art

ആഫ്രിക്കാവന്‍കരയില്‍ വടക്കു കിഴക്കായി സ്ഥിതിചെയ്യുന്ന ഈജിപ്‌തില്‍ (സു. ബി.സി. 3000-ല്‍) രൂപംകൊണ്ട കല. ലിപിവ്യവസ്ഥ നിലവില്‍ വരുന്നതിനുമുമ്പ്‌ ജീവിച്ചിരുന്ന പ്രാക്തനജനസമൂഹങ്ങളുടെ പ്രാകൃതശൈലി തന്നെയാണ്‌ ഈജിപ്‌ഷ്യന്‍ കലയുടെയും ആദിമ ഘട്ടങ്ങളില്‍ നിലവിലിരുന്നത്‌.

ചരിത്രാതീതകാലം (ബി.സി. 4000-ത്തിനു മുമ്പ്‌)

തുത്‌മോസ്‌ III

ഫറോവമാരുടെ കാലത്ത്‌ ഈജിപ്‌തില്‍ നിലവില്‍ വന്ന കലാശൈലികളുടെ പ്രാക്തനരൂപമായ ചില അപരിഷ്‌കൃത കലാ-സാങ്കേതിക സമ്പ്രദായങ്ങളാണ്‌ ചരിത്രാതീതകാലത്തിന്റെ സമ്പത്തെന്നു പറയാം. ടാസിയന്‍-ബദരിയന്‍-നഗാദിയന്‍ കാലഘട്ടങ്ങളില്‍ ഈജിപ്‌തിന്റെ വടക്കന്‍ഭാഗങ്ങളെ അധിവസിച്ചിരുന്ന ജനസാമാന്യം അവരുടെ കലാവിരുത്‌ പ്രകടമാക്കിയിരുന്നു. തടി, ഈറ, മച്ച്‌ എന്നിവകൊണ്ട്‌ ഇവര്‍ നിര്‍മിച്ചിട്ടുള്ള കുടിലുകള്‍ അധികവും ദിവ്യസങ്കേതങ്ങളും പ്രാര്‍ഥനാലയങ്ങളുമായിരുന്നു. ഇവയുടെ നിര്‍മിതിക്കും രൂപകല്‌പനയ്‌ക്കും ആഫ്രിക്കയുടെ മറ്റു പ്രദേശങ്ങളിലെ രാജമന്ദിരങ്ങളുടെയും ആരാധനാലയങ്ങളുടെയും നിര്‍മിതിയോട്‌ സാദൃശ്യമുണ്ട്‌. കല്‍ച്ചീളുകള്‍ ഉപയോഗിച്ച്‌ അസ്ഥി, ദന്തം, കൊമ്പ്‌ എന്നിവ ഭംഗിപ്പെടുത്തി ചീപ്പ്‌, സൂചി, ചെറിയ വിഗ്രഹങ്ങള്‍, വളകള്‍ എന്നിവ ഉണ്ടാക്കിവന്നു. അവയില്‍ ജന്തുക്കളുടെയും മനുഷ്യരുടെയും രൂപങ്ങള്‍ കൊത്തിവയ്‌ക്കുക പതിവായിരുന്നു. ഏഷ്യയിലെ ചെമ്പുപണിക്കാരുടെ കരകൗശലവിദ്യകളെ അനുകരിച്ച്‌ ആഭരണങ്ങളും ഗാര്‍ഹികോപകരണങ്ങളും നിര്‍മിക്കുവാന്‍ തുനിഞ്ഞത്‌ ഈജിപ്‌ഷ്യന്‍ കലയുടെ ചരിത്രത്തില്‍ പുതിയൊരു വഴിത്തിരിവിനു കാരണമായി. കളിമച്ചില്‍ രൂപങ്ങളും മറ്റുമുണ്ടാക്കി ചുട്ടെടുക്കുന്ന സമ്പ്രദായം ഈ കാലഘട്ടത്തിലാണ്‌ പുരോഗതി പ്രാപിച്ചത്‌. മൃതദേഹങ്ങളോടൊപ്പം ഇക്കാലത്ത്‌ അടക്കം ചെയ്‌തിരുന്ന പാത്രങ്ങള്‍ ഉത്‌ഖനനം ചെയ്യപ്പെട്ടിട്ടുണ്ട്‌. മാന്ത്രികപ്രാധാന്യമുള്ളതെന്നു വിശ്വസിക്കപ്പെടുന്ന ചില സ്‌ത്രണരൂപങ്ങളും ഇവയോടൊപ്പം ലഭിച്ചിട്ടുണ്ട്‌. നഗാദിയന്‍ കാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന വിലപിടിപ്പുള്ള പാത്രങ്ങളില്‍ ചിലത്‌ ചെമ്മച്ചുകൊണ്ട്‌ നിര്‍മിച്ച്‌ വെള്ളച്ചായംകൊണ്ടുള്ള ചിത്രങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടവയാണ്‌. ഗെര്‍സിയന്‍ കാലഘട്ടത്തില്‍ കുങ്കുമവര്‍ണത്തിലുള്ള ചിത്രാലേഖ്യങ്ങളാണ്‌ ഉണ്ടായിരുന്നത്‌. പാത്രങ്ങളുടെ പ്രതലങ്ങളില്‍ ചെറിയ ചെറിയ ചിത്രങ്ങള്‍ വരച്ചിരിക്കുന്നതായി കാണാം. ചുരുളുകളുടെ ആകൃതിയിലും വളഞ്ഞുപുളഞ്ഞുള്ള വക്രരേഖകളായും ചില അമൂര്‍ത്തരൂപങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതു കൂടാതെ നര്‍ത്തകരുടെയും വള്ളം, കിളി എന്നിവയുടെയും ചിത്രങ്ങളും മറ്റു ചിലതില്‍ വേട്ടക്കാര്‍ കാടിളക്കുന്നത്‌, നീര്‍ക്കുതിരയെ വേട്ടയാടുന്നത്‌, കപ്പല്‍യാത്ര ചെയ്യുന്നത്‌ തുടങ്ങിയ സമ്പൂര്‍ണദൃശ്യങ്ങളും ചിത്രീകരിച്ചിട്ടുണ്ട്‌. ലിനന്‍ തുണിയില്‍ വരച്ചിട്ടുള്ള ഇത്തരം ഈജിപ്‌ഷ്യന്‍ ചിത്രങ്ങളാണ്‌ അറിയപ്പെട്ടവയില്‍ ആദ്യത്തെ ക്യാന്‍വാസ്‌ ചിത്രങ്ങള്‍.

കടുപ്പമേറിയ പാറകളില്‍നിന്നു പാത്രങ്ങളും ആള്‍രൂപങ്ങളും മറ്റും കൊത്തിയുണ്ടാക്കുന്നതിനും വെച്ചക്കല്ലില്‍നിന്ന്‌ കനംകുറഞ്ഞ പാത്രങ്ങളും ചഷകങ്ങളും ഉളികൊണ്ട്‌ ചെത്തിയുണ്ടാക്കുന്നതിനും പില്‌ക്കാലത്ത്‌ ഈജിപ്‌തിലെ കൊത്തുപണിക്കാരെ പ്രാപ്‌തരാക്കിയത്‌ ചരിത്രാതീതകാലത്ത്‌ അവിടെ പാറകളില്‍നിന്ന്‌ ഉരുണ്ടമണികള്‍ മാതിരിയുള്ള കല്ലുകള്‍ കൊത്തിയുണ്ടാക്കിയതുവഴി നേടിയ പ്രാരംഭപരിശീലനമായിരിക്കാനിടയുണ്ട്‌. ബി.സി. മൂന്നാം സഹസ്രാബ്‌ദത്തിന്റെ ആവിര്‍ഭാവത്തോടുകൂടി ചരിത്രാതീതകാലഘട്ടത്തിന്റെ അന്ത്യംകുറിച്ചു. രാജവംശങ്ങളുടെ ആവിര്‍ഭാവത്തിനു തൊട്ടുമുമ്പുള്ള ഘട്ടത്തില്‍ തന്നെ ഫറോവമാരുടെ കാലത്തെ കലാശൈലിക്കു രൂപം നല്‌കിയ സവിശേഷതകള്‍ ഏതാണ്ട്‌ വ്യക്തമായിക്കഴിഞ്ഞിരുന്നു. മെസൊപ്പൊട്ടേമിയയില്‍ നിന്നു വന്ന കലാകാരന്മാരും കലാമാതൃകകളും ഈജിപ്‌തില്‍ വലിയൊരു സാംസ്‌കാരികചലനം ഉളവാക്കിയിട്ടുണ്ടെന്നും പറയാം.

ഫറോവ രാജവംശകാലം

മിനിസ്‌ ഒന്നാം ഫറോവ രാജവംശം സ്ഥാപിച്ചതോടെ (സു.ബി.സി. 3000) ഈജിപ്‌ഷ്യന്‍കല രൂപംകൊണ്ടു. ചിത്രലിപികളാണ്‌ ഈജിപ്‌ഷ്യന്‍ കലയുടെ ആദ്യത്തെ സ്വരൂപം കുറിച്ചത്‌. നാലാം ഫറോവ വംശത്തിന്റെ കാലത്തുതന്നെ ഈ കലാശൈലി അഭിവൃദ്ധിയുടെ പരമകാഷ്‌ഠയിലെത്തിയിരുന്നു. മുപ്പതാം രാജവംശത്തിന്റെ കാലത്തോടെ ഈജിപ്‌ഷ്യന്‍ കലയ്‌ക്കു മങ്ങലേറ്റു. ടോളമിയുടെ കാലത്ത്‌ ഈജിപ്‌തിലെ അഭിജാത ജീവിതത്തെ യവനരീതികള്‍ സ്വാധീനിച്ചതോടെ പ്രാചീന ഈജിപ്‌ഷ്യന്‍ കലാശൈലിയുടെ പതനം ആരംഭിച്ചു. ക്രസ്‌തവശൈലിക്കു പ്രചാരം സിദ്ധിച്ചപ്പോള്‍ ഇത്‌ നാമാവശേഷമാകാന്‍ തുടങ്ങി. ആദ്യകാല ഈജിപ്‌ഷ്യന്‍ കലയിലെ ഉദാത്ത സൃഷ്‌ടികള്‍ക്ക്‌ അതിപ്രാചീനമായ വിജാതീയ സങ്കല്‌പങ്ങള്‍, ആചാരാനുഷ്‌ഠാനങ്ങള്‍, അന്ധവിശ്വാസങ്ങള്‍ എന്നിവയുമായി സുദൃഢബന്ധമുണ്ട്‌. ഫറോവകാലത്തെ ഈജിപ്‌തുപോലെ, വാസ്‌തുവിദ്യ, ശില്‌പകല, ചിത്രരചന എന്നീ സുന്ദരകലകളും ആഭരണനിര്‍മാണം തുടങ്ങി നെയ്‌ത്തുവരെയുള്ളപ്രയോജനകലകളും സമന്വയിപ്പിച്ച്‌ അവയുടെ ഏറ്റവും മഹത്തായ ശില്‌പചാതുരി ദേവാലയങ്ങളിലും ശവകുടീരങ്ങളിലും പ്രകടമാക്കിയ ഒരു പ്രദേശവും വേറെയില്ല. ഈജിപ്‌തില്‍ കല ലക്ഷ്യനിര്‍വഹണക്ഷമവും ഭൗതികാധിഷ്‌ഠിതവുമായിരുന്നു. സാമൂഹ്യക്ഷേമം അടിസ്ഥാനമാക്കിയാണ്‌ കല ഇവിടെ സ്വീകരിക്കപ്പെട്ടിരുന്നത്‌; സൗന്ദര്യസങ്കല്‌പത്തിന്‌ രണ്ടാം സ്ഥാനമേ കല്‌പിച്ചിരുന്നുള്ളൂ. ഫറോവമാരുടെ കാലത്തെ കല ബുദ്ധിപരമായിരുന്നില്ല. പ്രപഞ്ചവുമായി ഏകതാനത പുലര്‍ത്തുവാന്‍ കലാകാരന്മാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി അക്കാലത്തെ കലാസൃഷ്‌ടികള്‍ വ്യക്തമാക്കുന്നു.

പുരാതന ഈജിപ്‌ഷ്യന്‍ ചുവര്‍ചിത്രം

മന്ദിരനിര്‍മാണം ഉള്‍പ്പെടെയുള്ള എല്ലാ കലകളിലും ഈശ്വരസങ്കല്‌പങ്ങളുടെ അതിപ്രസരം കാണാം. ലൗകികസുഖഭോഗങ്ങള്‍ മരണപ്പെട്ടവര്‍ക്ക്‌ പരലോകത്തിലും ലഭ്യമാകുമെന്ന്‌ ഉറപ്പുവരുത്തുവാനായി ശവകുടീരങ്ങള്‍ക്കുള്ളില്‍ അവയുടെ രൂപങ്ങള്‍ വരപ്പിച്ചുവയ്‌ക്കുന്ന രീതി നിലവിലിരുന്നു. പരേതന്റെ കുടുംബാംഗങ്ങളുടെയും മറ്റും ചിത്രങ്ങളും ഈ രീതിയില്‍ വയ്‌ക്കുക പതിവായിരുന്നു. ചിത്രങ്ങളും പരേതനെക്കുറിച്ചുള്ള സ്‌തുതിഗീതങ്ങളുംകൊണ്ട്‌ ശവക്കല്ലറയുടെ ഭിത്തികള്‍ മിക്കവാറും നിറഞ്ഞിരുന്നു.

ഈജിപ്‌തിലെ കലാകാരന്മാര്‍ തങ്ങളുടെ ഭാവനയ്‌ക്കും സര്‍ഗശക്തിക്കും യോജിച്ച ലളിതമായ ആവിഷ്‌കരണശൈലിയില്‍ തത്‌പരരായിരുന്നു. വ്യക്തികളെയും വസ്‌തുക്കളെയും ജന്തുക്കളെയും ചെടികളെയും യഥാതഥമായി ആവിഷ്‌കരിക്കുന്നതില്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ദൈവങ്ങള്‍ അനശ്വരരും രാജാക്കന്മാര്‍ പ്രകൃതിനിയമവിധേയരുമാണെന്നായിരുന്നു അവരുടെ സങ്കല്‌പം. ചതുരാകൃതിയിലുള്ള ഒറ്റക്കല്ലുകളിലാണ്‌ അവര്‍ പ്രതിമകള്‍ നിര്‍മിച്ചിരുന്നത്‌.

രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും പ്രതിമകളില്‍ ശാന്തഗംഭീരവും സാധാരണക്കാരുടെ പ്രതിമകളില്‍ അസ്വസ്ഥവും ക്രമരഹിതവുമായ ഭാവവിന്യാസങ്ങള്‍ പ്രകടമാണ്‌. വേട്ടയാടുന്നവര്‍, യുദ്ധം ചെയ്യുന്നവര്‍, വള്ളം തുഴയുന്നവര്‍ എന്നിവരുടെ ചിത്രീകരണങ്ങളില്‍ കര്‍മവ്യഗ്രത ആവിഷ്‌കരിച്ചു കാണുന്നുവെങ്കിലും ഇവയൊന്നും തന്നെ ചലനാത്മകമായിരുന്നില്ലെന്നുള്ളത്‌ ഈജിപ്‌ഷ്യന്‍ ചിത്രശൈലിയുടെ ഒരു പ്രത്യേകതയാണ്‌. ചിട്ടയൊപ്പിച്ചുള്ള പ്രതീകങ്ങള്‍ക്കു പ്രാമുഖ്യം നല്‌കി ജ്യാമിതീയചട്ടക്കൂടുകളില്‍ അലങ്കൃതമായ അരികുപാളികള്‍ ഘടിപ്പിച്ച്‌ വരികളായും പംക്തികള്‍ തിരിച്ചും ഭിത്തികളില്‍ ചാര്‍ത്തുകയോ, പതിക്കുകയോ കൊത്തിവയ്‌ക്കുകയോ ചെയ്‌തു വന്നിരുന്നു; ചിത്രങ്ങളുടെ വിശദീകരണം ചിത്രലിപികളില്‍ നല്‌കുകയും ചെയ്‌തിരുന്നു. പോര്‍ക്കളദൃശ്യങ്ങള്‍, വേട്ടനായ്‌ക്കള്‍, മൃഗങ്ങളുമായുള്ള ഏറ്റുമുട്ടലുകള്‍, അതിനു പശ്ചാത്തലമൊരുക്കുന്ന കുന്നിന്‍പുറങ്ങള്‍ എന്നിവയുടെ നിശ്ചലചിത്രങ്ങള്‍ വരയ്‌ക്കുന്നതിലും പ്രത്യേകം കൗതുകം കാണിച്ചിരുന്നു. ജീവിച്ചിരിക്കുന്ന മനുഷ്യരെ നിശ്ചലമായി ചിത്രീകരിക്കുമ്പോള്‍ മരിച്ചവരെ ചലനാത്മകമായി ആവിഷ്‌കരിക്കുക എന്നത്‌ ഈജിപ്‌ഷ്യന്‍കലയില്‍ പ്രകടമാകുന്ന വിരോധാഭാസമാണ്‌. പ്രാക്തന ഈജിപ്‌ഷ്യന്‍ രാജവാഴ്‌ചയുടെ കാലം തൊട്ടേ സമ്പന്നരെ ഉരുണ്ട കുടവയറന്മാരായിട്ടാണ്‌ ചിത്രീകരിച്ചിരുന്നത്‌. മധ്യകാല രാജവംശങ്ങളുടെ കാലം മുതല്‍ പ്രായം ചെന്നവരെ അവരുടെ പരിചയസമ്പത്തിന്റെ പ്രതീകമായി രേഖാങ്കനം ചെയ്‌തിരുന്നു.

ഈജിപ്‌ഷ്യന്‍ കലയുടെ വികാസചരിത്രം ശ്രദ്ധിക്കുമ്പോള്‍ കാലാനുക്രമമായും സാവധാനത്തിലും ഉള്ള ഒരു പരിണാമഗതി ഈ കലാപ്രസ്ഥാനത്തില്‍ ഉടനീളം കാണുവാന്‍ കഴിയും. മതാനുഷ്‌ഠാനങ്ങളുമായി യോജിച്ചുപോന്നിട്ടുള്ള ഈജിപ്‌ഷ്യന്‍കല ഒരുകാലത്തും മതത്തിന്റെയും ആരാധനയുടെയും പിടിയില്‍ അമര്‍ന്നു നിന്നിരുന്നില്ല. കലയിലെ സൗന്ദര്യാംശത്തിനു മുന്‍തൂക്കം നല്‌കുന്നതില്‍ ഈജിപ്‌ഷ്യന്‍കല വൈമുഖ്യം കാണിച്ചിരുന്നില്ല. മതാനുഷ്‌ഠാനത്തിനുപയോഗിക്കുന്ന കലാസൃഷ്‌ടികള്‍ ഉള്‍ക്കൊള്ളുന്ന മാന്ത്രികശക്തിവര്‍ധിപ്പിക്കുന്നതിന്‌ പദാര്‍ഥഗുണം, നിര്‍മാണചാതുരി, വര്‍ണസംയോജനം, രൂപഭംഗി എന്നിവ മെച്ചപ്പെടുത്തുകയാണ്‌ വേണ്ടതെന്ന്‌ അവര്‍ കരുതിയിരുന്നു. ഇതിനുദാഹരണമാണ്‌ ശവസംസ്‌കാരവേളയില്‍ ഉപയോഗിക്കുന്ന ഉഷബ്‌തിയു വിഗ്രഹശകലങ്ങള്‍. കാര്‍ഷികോപകരണങ്ങള്‍ ശരീരത്തോടു ചേര്‍ത്തു പിടിച്ച മാതിരിയിലുള്ള "മമ്മി'യുടെ ചെറിയ രൂപങ്ങളാണ്‌ ഇവ.

ശവക്കല്ലറകളില്‍ വച്ചുപോന്ന സാധനങ്ങളിലെല്ലാം പ്രകടമായിക്കാണുന്ന കലാമൂല്യം അതതുകാലത്തെ സൗന്ദര്യബോധത്തെയാണു വ്യഞ്‌ജിപ്പിക്കുന്നത്‌. ഹെറതപ്‌-ഹെറെസ്‌ രാജ്ഞിയുടെ (4-ാം വംശം) കസേരയും ലിഷ്‌ട്‌ രാജകുമാരിമാരുടെ (12-ാം വംശം) ചില കിരീടങ്ങളും 18-ഉം 19-ഉം വംശങ്ങളുടെ കാലത്തെ കിന്നരി പിടിപ്പിച്ച ഉടയാടകളും 19-ാം വംശകാലത്തെ കാന്തിര്‍ കൊട്ടാരത്തിലെ ചിത്രാങ്കിതങ്ങളായ തറയോടുകളും എല്ലാം ഈജിപ്‌ഷ്യന്‍ സൗന്ദര്യബോധത്തിന്റെ ഉത്തമ നിദര്‍ശങ്ങളാണ്‌. വളരെ പരിഷ്‌കൃതമെന്നു തോന്നിക്കുന്ന കലാസൃഷ്‌ടികള്‍ ഈജിപ്‌ഷ്യന്‍ കലയുടെ കലവറകളില്‍ കണ്ടെത്താമെങ്കിലും സാങ്കേതികമായി അവ പ്രാക്തനങ്ങള്‍ തന്നെയാണ്‌. പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായിട്ടുള്ളപ്പോഴും ഈജിപ്‌ഷ്യന്‍ കലാമര്‍മങ്ങള്‍ക്കു മൗലികമായ മാറ്റം സംഭവിച്ചിരുന്നില്ല.

തിനൈറ്റ്‌ കാലഘട്ടം (ബി.സി. 3000-2800)

സ്‌ഫിങ്‌ക്‌സ്‌ - കെയ്‌റോ

തിനൈറ്റ്‌ കാലഘട്ടത്തോടുകൂടിയാണ്‌ ഈജിപ്‌ഷ്യന്‍ കലയ്‌ക്ക്‌ തനതായ ഒരു രൂപമുണ്ടായത്‌. അബിഡോസിനടുത്ത്‌, ഇന്നും വ്യക്തമായി തിരിച്ചറിഞ്ഞിട്ടില്ലാത്ത തിനിസ്‌ എന്നൊരു നഗരമുണ്ടായിരുന്നു. ഇതില്‍ നിന്നാണ്‌ ഈ കാലഘട്ടത്തിന്‌ ഈ പേര്‌ ലഭിച്ചത്‌. അബിഡോസിലെ ശവസംസ്‌കാരസ്‌മാരകങ്ങള്‍, സഖ്വാറയിലെ ശവകുടീരങ്ങള്‍ എന്നിവയാണ്‌ ഈ കാലഘട്ടത്തിലെ വാസ്‌തുവിദ്യാപ്രാഗല്‌ഭ്യം സൂചിപ്പിക്കുന്ന കലാസാമഗ്രികള്‍. പ്രതിമാശില്‌പങ്ങളില്‍ ഖസെഖേം രാജാവിന്റെ പ്രതിമയാണ്‌ ആദ്യത്തെ രണ്ടു രാജവംശങ്ങളുടെ കാലത്ത്‌ ഈ രംഗത്തുണ്ടായ പുരോഗതിയുടെ വ്യാപ്‌തിക്കു സാക്ഷ്യം വഹിക്കുന്നത്‌.

മണ്‍പാത്രനിര്‍മാണം ഈ ഘട്ടത്തില്‍ അധഃപതിച്ചുവെങ്കിലും അതിന്റെ കുറവു പരിഹരിക്കത്തക്കവച്ചം കല്ലില്‍ കൊത്തിയുണ്ടാക്കുന്ന ചിത്രങ്ങളുടെയും മറ്റും നിര്‍മാണം ഉച്ചകോടിയിലെത്തിയിരുന്നു. അതുപോലെ ലളിതകലകളുടെ പ്രഭാവം നഷ്‌ടമായപ്പോഴേക്കും സ്വര്‍ണാഭരണങ്ങള്‍, ഗാര്‍ഹികോപകരണങ്ങള്‍ ദന്തത്തിലും മറ്റുമുള്ള അലങ്കരണോപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണരംഗത്ത്‌ പ്രയോജനകല ഗണ്യമായ പുരോഗതി കൈവരിച്ചു. ഈജിപ്‌തിലെ കലാസാംസ്‌കാരിക ചരിത്രത്തിന്റെ കൗമാരാവസ്ഥയെയാണ്‌ ഈ കാലഘട്ടം കുറിക്കുന്നത്‌. കല്ലില്‍കൊത്തി നിറം പിടിപ്പിച്ച്‌ ഇഷ്‌ടികപ്പണികള്‍ക്ക്‌ മുകപ്പുകള്‍ ഉണ്ടാക്കുന്ന സമ്പ്രദായം ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്‌. വാസ്‌തുവിദ്യാരംഗത്ത്‌ പുതിയൊരു യുഗപ്പിറവിക്കു വഴിതെളിച്ച കരിങ്കല്‍ നിര്‍മാണവിദ്യയുടെ ആദ്യചലനങ്ങള്‍ ഈജിപ്‌തില്‍ അനുഭവപ്പെട്ടുകഴിഞ്ഞിരുന്നു. സോസെര്‍ രാജാവിന്റെ ഭരണകാലത്താണ്‌ ഈജിപ്‌ഷ്യന്‍ കലയില്‍ ഈ നവചൈതന്യം ദൃശ്യമായത്‌.

പ്രാചീന സാമ്രാജ്യകാലഘട്ടം (ബി.സി. 2800-2300)

തിനൈറ്റ്‌ കാലത്തിലും മെംഫൈറ്റ്‌ ഭരണകാലത്തിന്റെ തുടക്കത്തിലും നിലവിലിരുന്ന ശവകുടീരനിര്‍മാണ ശൈലി സഖ്വാറയിലെ അതിപ്രാചീനമായ പിരമിഡിന്റെ നിര്‍മാണത്തിന്‌ വഴിതെളിച്ചു. ഹീലിയോപ്പൊലിസിലെ മഹാപുരോഹിതനും ശില്‌പിയുമായ ഇംഹോട്ടപ്പ്‌ ആണ്‌ ഈ പിരമിഡുകള്‍ പണിതുയര്‍ത്തിയത്‌. സ്‌നെഫെറുവിന്റെ കാലത്ത്‌ കലയ്‌ക്കും കരകൗശലത്തിനും കൂടുതല്‍ പ്രാത്സാഹനം ലഭിച്ചു. മൂന്നു പിരമിഡുകള്‍ നിര്‍മിക്കപ്പെട്ടത്‌ ഇക്കാലത്താണ്‌. അവയില്‍ ദഹ്‌ഷറിലെ വടക്കേ പിരമിഡാണ്‌ ജ്യാമിതീയാര്‍ഥത്തില്‍ ആദ്യത്തെ പിരമിഡ്‌. ഈ കാലഘട്ടത്തില്‍ ചിത്രരചന ഒരു സ്വതന്ത്രകലയായി വികസിച്ചിരുന്നില്ല. 6-ാം രാജവംശത്തിന്റെ കാലത്ത്‌ അലങ്കൃതലിഖിതങ്ങള്‍, അനുഷ്‌ഠാനഗ്രന്ഥങ്ങള്‍, ചിത്രലിപികള്‍ എന്നിവയ്‌ക്കു പ്രാധാന്യമുണ്ടായതോടെയാണ്‌ ചിത്രരചനയ്‌ക്ക്‌ അംഗീകാരം ലഭിച്ചത്‌. ഇക്കാലത്ത്‌ കൊത്തുപണിക്കും വരപ്പിനും സാമാന്യം പ്രചാരം ലഭിച്ചിരുന്നു. ഉത്തര ഈജിപ്‌തിലെ കൊത്തുപണികള്‍ക്കു വലിയ മേന്മയുണ്ടായിരുന്നില്ല. 6-ാം രാജവംശകാലത്ത്‌ മെച്ചപ്പെട്ട ചില കലാശില്‌പങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. റാഹോടെപ്‌-നോഫ്രറ്റ്‌ ദമ്പതികള്‍, ഷെഫോണ്‍, അല്‍ഖ്‌, ഹഫ്‌ എന്നിവരുടെ പ്രതിമകള്‍ നാലാം രാജവംശകാലത്തേതാണ്‌. അവ സംരക്ഷിക്കപ്പെട്ടുപോരുന്നുണ്ട്‌. തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ അംബരചുംബികള്‍ നിര്‍മിക്കുന്നതിലേക്കായി ശ്രദ്ധ. ഇതിനു സമാന്തരമായി ഭീമാകാരപ്രതിമകളും നിര്‍മിച്ചുവന്നു. ഇതിനുദാഹരണങ്ങളാണ്‌ ഗിസയിലെ സ്‌ഫിങ്‌ക്‌സ്‌ (ബി.സി. 2500), ഉസെന്‍കാഫ്‌ കൊളോസിയം എന്നിവ. ഈ ഭീമാകാരപ്രതിമകളോടൊപ്പം ചെറിയ ചെറിയ പ്രതിമകളും നിര്‍മിച്ചിരുന്നുവെന്നത്‌ ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളാണ്‌.

പിരമിഡുകളുടെ ഘട്ടമായപ്പോഴേക്കും കരകൗശലരംഗം കൂടുതല്‍ വികാസം പ്രാപിച്ചു. കലയുടെ പ്രായോഗികവും സാങ്കേതികവുമായ അഭിവൃദ്ധി ഉണ്ടായിത്തുടങ്ങിയത്‌ ഈ ഘട്ടത്തിലാണ്‌. ഗാര്‍ഹികോപകരണങ്ങളുടെ നിര്‍മാണത്തിലും പുരോഗതിയുണ്ടായി. ആഭരണങ്ങള്‍ നിര്‍മിക്കുന്നതിലും അലങ്കരണാര്‍ഥം അവയില്‍ വിലപിടിച്ച കല്ലുകള്‍ പതിക്കുന്നതിലും കൊത്തുപണികള്‍ ചെയ്യുന്നതിലും ചില ലിപികള്‍ ആലേഖനം ചെയ്യുന്നതിലും കൂടുതല്‍ ശ്രദ്ധ ചെലുത്തി.

ഒന്നാം ഇടക്കാലഘട്ടം (സു.ബി.സി. 2300-1780)

ബി.സി. 2300 മുതല്‍ 2050 വരെയുള്ള പ്രഥമ കാലഘട്ടത്തില്‍ കലാരംഗത്ത്‌ ഗണ്യമായ തോതിലുള്ള സംഭാവനകള്‍ ഒന്നും തന്നെയുണ്ടായിട്ടില്ല. ചില ദാരുശില്‌പങ്ങളും പ്രതിമാശില്‌പങ്ങളും മാത്രമാണ്‌ ഇക്കാലത്തെ സംഭാവനകള്‍. എന്നാല്‍ മധ്യകാലത്ത്‌ (ബി.സി. 2050-1780) കലാരംഗത്ത്‌ ഒരു നവോത്ഥാനം അനുഭവപ്പെട്ടു. ലിഷ്‌ടിലും തീബ്‌സിലും രണ്ടു സ്വതന്ത്രകലാസങ്കേതങ്ങള്‍തന്നെ ആവിഷ്‌കരിക്കപ്പെട്ടു. ഫ്യൂഡലിസത്തിന്റെ പ്രഭാവം ശിഥിലമായതോടെ സാധാരണക്കാരുടെ പ്രതിമകള്‍ നിര്‍മിക്കാന്‍ തുടങ്ങി. കലയിലെ ഈ സാധാരണീകരണം മരിച്ചവരെ സംബന്ധിച്ച ആരാധനാക്രമങ്ങളിലുണ്ടായ പുതിയ സമീപനവുമായി ബന്ധപ്പെട്ടതാണ്‌.

ഇക്കാലത്ത്‌ പല കലാപാരമ്പര്യങ്ങളുടെയും സമ്മിശ്രശൈലിയില്‍ രൂപപ്പെടുത്തിയ കലാരൂപങ്ങളാണ്‌ കാണുന്നത്‌. അതുകൊണ്ട്‌ ആ കാലഘട്ടത്തിന്റേതായ പ്രത്യേകത പ്രകടമാക്കുന്ന കലാസൃഷ്‌ടികളെ വേര്‍തിരിച്ചറിയുവാന്‍ വളരെ പ്രയാസം നേരിടും. ശവകുടീരങ്ങളിലെ ചിത്രങ്ങളിലെ സ്വാഭാവികത ആരാധനയ്‌ക്കായി പ്രതിഷ്‌ഠിക്കപ്പെടുന്ന വിഗ്രഹങ്ങളുടെ ആചാരമനുസരിച്ചുള്ള രൂപകല്‌പനകളില്‍ നിന്നു ഭിന്നമാണ്‌.

കൊമോബോ ക്ഷേത്രത്തിലെ ഒരു ചുവര്‍ശില്‌പം

മെന്‍തുഹോടെപ്‌ ക-ന്റെ കാലത്ത്‌ ദേവാലയ വാസ്‌തുവിദ്യാരംഗത്ത്‌ വലിയൊരു ചൈതന്യമുണ്ടായി. ഇതിന്‌ സമാന്തരമായ ചുവര്‍ അലങ്കരണകലയില്‍ മറ്റൊരു നവോത്ഥാനത്തിനു കൂടി ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു. 13-ാം രാജവംശകാലത്ത്‌ മെംഫൈറ്റ്‌ യുഗത്തെ അനുസ്‌മരിപ്പിക്കുന്ന ചിത്രാലങ്കാര രീതി കൂടുതല്‍ വിപുലമായ തോതിലും വൈവിധ്യമാര്‍ന്ന ശൈലിയിലും പൊന്തിവന്നു. എല്ലാ രംഗങ്ങളിലും പുതിയ ക്രമീകരണം വരുത്തുന്നതിനും മെംഫൈറ്റ്‌ കാലഘട്ടത്തിലെ ഗുണപ്രദമായ കാര്യങ്ങള്‍ പുനരാവിഷ്‌കരിക്കുന്നതിനും വേണ്ടി നടന്ന ശ്രമങ്ങളുടെ ഫലമായി കൂടുതല്‍ കാര്യക്ഷമമായ കരകൗശലവൈദഗ്‌ധ്യവും സംരചനാപാടവവും കലാകാരന്മാരില്‍ വളര്‍ത്തുവാന്‍ കഴിഞ്ഞു. ഘടനാപരമായി മെച്ചപ്പെട്ട സംരചനകളും വിദഗ്‌ധങ്ങളായ വര്‍ണപ്രയോഗങ്ങളും ഇതിന്റെ ഫലമായുണ്ടായി. പഴയ കാലത്തെ പ്രാര്‍ഥനാമന്ദിരങ്ങളിലും ഗൃഹങ്ങളിലും നാശോന്മുഖമായി കിടന്ന കലാവസ്‌തുക്കള്‍ മോടിപിടിപ്പിക്കുവാനുള്ള ശ്രമങ്ങളും ഈ കാലത്തു നടന്നു. ബഹുവര്‍ണചിത്രങ്ങള്‍ കൊണ്ട്‌ അലങ്കരിക്കപ്പെട്ട ശവമഞ്ചങ്ങളുടെയും നൃത്തരംഗങ്ങളുടെയും കായികാഭ്യാസങ്ങളുടെയും മറ്റും ചിത്രീകരണങ്ങളും ഇക്കാലത്തെ കലയെ അനുസ്‌മരിപ്പിക്കുവാന്‍ പോരുന്നവയാണ്‌. ഉഖ്‌ഹോടെപ്‌ കകക ഈ ഘട്ടത്തിലെ ഏറ്റവും വലിയ കലാപരിരക്ഷകനായിരുന്നു. അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ ചുവര്‍ച്ചിത്രങ്ങളും മറ്റു കലാസൃഷ്‌ടികളും കാലത്തിന്റെ കെടുതികളെ അതിജീവിച്ചുകൊണ്ട്‌ ഇന്നും നിലനില്‌ക്കുന്നു. സെസോസ്റ്റ്രിസ്‌ കകക-ന്റെ കാലത്തെ ഭീമാകാരങ്ങളായ പ്രതിമാശില്‌പങ്ങള്‍ പലതും ഇപ്പോഴും നിലവിലുണ്ട്‌. അവയ്‌ക്കു തുല്യമായ പുരോഗതി ചിത്രരചനാരംഗത്തും ഉണ്ടായിട്ടുണ്ട്‌. മധ്യകാല നാടുവാഴിത്തത്തിന്റെ കാലത്തു രൂപംകൊണ്ട ഉപകരണനിര്‍മാണകല ശില്‌പകലയില്‍ നിന്ന്‌ ആവിര്‍ഭവിച്ചതല്ല. അവ മുഖ്യമായും ചിത്രമെഴുത്തിലെ നൂതന പ്രവണതകളെ അവലംബമാക്കി ശക്തിയാര്‍ജിച്ചതാകാനാണു സാധ്യത. ഇക്കൂട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നത്‌ ആഭരണനിര്‍മാണകലയാണ്‌. ശില്‌പകല രാജഗേഹങ്ങളെയും ആരാധനാനുഷ്‌ഠാനങ്ങളെയും ആശ്രയിച്ചു നിലകൊണ്ടപ്പോള്‍ അലങ്കരണകല ചിത്രരചനയുമായി ബന്ധപ്പെടുകയാണുണ്ടായത്‌. സിറിയയിലേക്കു വളര്‍ന്ന ഈജിപ്‌ഷ്യന്‍ ആധിപത്യം അവിടെ പുഷ്‌ടി പ്രാപിച്ചിരുന്ന ആഭരണനിര്‍മാണപ്രവണതകളുമായി ഉറ്റസമ്പര്‍ക്കമുണ്ടാക്കാന്‍ ഈജിപ്‌ഷ്യന്‍ ആഭരണനിര്‍മാതാക്കള്‍ക്ക്‌ അവസരം ഉണ്ടാക്കി. ഈജിപ്‌തും സുഡാനും തമ്മിലുണ്ടായ വ്യാവസായികബന്ധത്തിന്റെ ഫലമായി മണ്‍പാത്രം, പായ, ആയുധങ്ങള്‍ എന്നിവയുടെ നിര്‍മാണരംഗത്ത്‌ അലങ്കാരപ്രധാനമായ പുതിയ കലാമാതൃകകള്‍ ഉണ്ടായി. അനുഷ്‌ഠാന പ്രധാനമായ ശില്‌പകല കൂടുതല്‍ അമൂര്‍ത്തമായി. ടെറാക്കോട്ട, ദന്തം തുടങ്ങിയവയില്‍ ചെറിയ രൂപമാതൃകകള്‍ ഉണ്ടാക്കുന്ന രീതി നടപ്പിലായി. ആട്‌, പൂച്ച തുടങ്ങിയവയുടെയും ബബൂണ്‍ കുരങ്ങ്‌, ബീഭത്സരൂപികളായ മുണ്ടന്മാര്‍ തുടങ്ങിയവയുടെയും രൂപങ്ങളും കലാവിഷയമായിട്ടുണ്ട്‌. പരിഹാസമോ ആക്ഷേപഹാസ്യമോ ആണ്‌ ഈ കലാസൃഷ്‌ടികളുടെ അന്തര്‍ധാര.

രണ്ടാം ഇടക്കാലഘട്ടം (ബി.സി. 1780-1670)

അമെന്‍ഹെറ്റ്‌ III

സിനു തെക്ക്‌ അപൂര്‍ണങ്ങളായ നിരവധി പിരമിഡുകളും ലിഖിതശിലകളുമാണ്‌ ഈ കാലഘട്ടത്തിലേതായി അവശേഷിച്ചിട്ടുള്ളത്‌. അബിഡോസില്‍ നിന്ന്‌ ദന്തനിര്‍മിതമായ സ്‌ഫിങ്‌ക്‌സ്‌ മാതൃകയും നെഹെമിനില്‍ നിന്ന്‌ കഠാരയും കണ്ടു കിട്ടിയിട്ടുണ്ട്‌. 13 മുതല്‍ 17 വരെ വംശങ്ങളുടെ കാലഘട്ടത്തില്‍ കലാരംഗത്ത്‌ അപൂര്‍വം ചില പ്രതിമകളും ചുവര്‍ച്ചിത്രങ്ങളും ഒഴികെ മറ്റു നേട്ടങ്ങളൊന്നും ഉണ്ടായതായി കാണുന്നില്ല.

പുതിയ സാമ്രാജ്യഘട്ടം (ബി.സി. 1570-1085)

ഹിക്‌സോസ്‌ വംശജരെ തുരത്തിയതോടെ ഈജിപ്‌ത്‌ വീണ്ടും ഒരു വന്‍കിട ശക്തിയായി. ഈ പുതിയ സാമ്രാജ്യഘട്ടത്തിലാണ്‌ ഈജിപ്‌ഷ്യന്‍ കല ഏറ്റവും മഹത്തായ വളര്‍ച്ച നേടിയത്‌. പ്രധാനമായി മൂന്നുഘട്ടങ്ങള്‍ ഇതില്‍പ്പെടുന്നു: മോസിദുകളും ആമെന്‍ഹോ ടെപ്പുകളും ഭരിച്ച 18-ാം രാജവംശം; അമര്‍ണാ കാലഘട്ടം; റമിസിസ്‌ കാലഘട്ടം.

പതിനെട്ടാം വംശം (സു.ബി.സി. 1570-1370)

വംശത്തിന്റെ ആദ്യത്തെ രാജാവായ ആമെന്‍ഹോടെപ്‌ ക നിര്‍മിച്ച ആമെന്‍ ദേവാലയം തൊട്ടുള്ള സ്‌മാരകങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഇന്നു ലഭ്യമാണ്‌. ഈ കാലഘട്ടത്തിലെ പ്രതിമാശില്‌പങ്ങളില്‍ ഗണനീയമായവ രാജമന്ദിരങ്ങളില്‍ അലങ്കരണാര്‍ഥം നിര്‍മിച്ചിട്ടുള്ളവ മാത്രമാണ്‌. കൂടുതല്‍ വര്‍ണശബളങ്ങളായ ചിത്രങ്ങളും പ്രതിമാശില്‌പങ്ങളുമാണ്‌ അന്നു രചിക്കപ്പെട്ടിട്ടുള്ളത്‌. സുഡാനിലെ സോളെബ്‌ ദേവാലയവും, കൊം എല്‍ ഹെയ്‌തനില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ദേവാലയവും ഇക്കാലത്തെ നിര്‍മിതിക്ക്‌ ഉദാഹരണങ്ങളാണ്‌. ഇക്കാലത്ത്‌ നിര്‍മിച്ചിട്ടുള്ള ചിത്രങ്ങളുടെ അവശിഷ്‌ടങ്ങളില്‍ മെയ്‌നോണ്‍ യുഗ്മപ്രതിമകള്‍ മാത്രമേ ഇപ്പോള്‍ നിലവിലുള്ളൂ. രാജാക്കന്മാരുടെ അതിമാനുഷപ്രകൃതിയും അത്യുന്നതപ്രഭാവവും പ്രകടിപ്പിക്കുവാന്‍ അവരുടെ ഭീമാകാരങ്ങളായ പ്രതിമകളുണ്ടാക്കുന്ന സമ്പ്രദായം ആമെന്‍ഹോടെപ്‌ III-ന്റെ കാലംതൊട്ടാണ്‌ കൂടുതല്‍ പ്രചാരത്തിലെത്തിയത്‌.

ഫറോവമാര്‍ക്കുവേണ്ടി പ്രതാലയങ്ങള്‍ ഉണ്ടാക്കുന്ന പതിവ്‌ നിലയ്‌ക്കുകയും പകരം അവരെ താഴ്‌വരത്തുരങ്കങ്ങളുടെ ചരിവുകളില്‍ സംസ്‌കരിക്കുക എന്ന സമ്പ്രദായം നടപ്പിലാവുകയും ചെയ്‌തു. തീബന്‍ പ്രഭുക്കന്മാരുടെ ശവകുടീരങ്ങളാകട്ടെ മലയുടെ ചരിവുകള്‍ തുരന്ന്‌ അതിനുള്ളിലാണ്‌ സ്ഥാപിച്ചിരുന്നത്‌. അവയ്‌ക്കു മുകളില്‍ ചെറിയ സ്‌തൂപികാഗ്രപിരമിഡുകള്‍ നിര്‍മിച്ചിരുന്നു. ഇവയൊന്നും ഇന്ന്‌ അവശേഷിച്ചിട്ടില്ല. ഇതു സംബന്ധിച്ച വിവരങ്ങള്‍ അന്നത്തെ ചിത്രങ്ങളില്‍ നിന്നാണ്‌ ലഭ്യമാകുന്നത്‌. 16-ാം വംശകാലത്താണ്‌ ചുവര്‍ച്ചിത്രങ്ങള്‍ കൂടുതല്‍ ഉണ്ടായിട്ടുള്ളത്‌. ഇത്തരം ചിത്രങ്ങള്‍ ക്വര്‍നെഹ്‌, ഡ്രാ അബുല്‍ നെഗാ, ഗുറത്‌, മുറൈ എന്നിവിടങ്ങളിലെ പ്രധാന പ്രാര്‍ഥനാലയങ്ങളിലും പ്രതാഗാരങ്ങളിലും കാണാം. റിലീഫ്‌ ചിത്രരചനയുടെയും ഛായാചിത്രരചനയുടെയും സാങ്കേതികകാര്യങ്ങള്‍ ഏറ്റവും വികാസം പ്രാപിച്ചത്‌ ഇക്കാലത്തായിരുന്നു. ജനജീവിതത്തിലെ അനുദിനസംഭവങ്ങളായിരുന്നു പ്രധാന വിഷയം. ദേവാലയങ്ങളില്‍ ആചാരാനുഷ്‌ഠാനങ്ങളും അര്‍ച്ചനകളും വാര്‍ഷികാഘോഷങ്ങളും ദേശീയോത്സവങ്ങളും ചിത്രീകരിക്കപ്പെട്ടിരുന്നു: ഉദാ. ഡെയില്‍ എല്‍ ബഹാരിയിലെ ഉല്ലാസദേവനായ ഹാത്തോറിന്റെ പെരുനാള്‍ ആഘോഷചിത്രം, ചെങ്കടല്‍ തീരത്തേക്കു പോകുന്ന ഈജിപ്‌ഷ്യന്‍ നാവികസേനയുടെ യുദ്ധസന്നാഹ ചിത്രം. സ്വകാര്യ വ്യക്തികളുടെ ശവകുടീരങ്ങളില്‍ മതപരമായ വിഷയങ്ങള്‍ ചിത്രീകരിച്ചിരുന്നു. ചിത്രണം തുടങ്ങുന്നതുതന്നെ അതിന്റെ ഉടമസ്ഥന്‍ ദൈവങ്ങളുടെ മുമ്പില്‍ പ്രാര്‍ഥിക്കുന്നതായിട്ടായിരിക്കണമെന്നാണ്‌ കീഴ്‌വഴക്കം. വ്യക്തിപരമായ സംഭവങ്ങളുടെ ചിത്രങ്ങള്‍ പോലും അവരുടെ ശവകുടീരങ്ങളില്‍ വരപ്പിക്കുക പതിവായിരുന്നു. ഇത്തരം സംഭവങ്ങളുടെ റിലീഫ്‌ ചിത്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ അവ അത്ര ആഴത്തില്‍ ആകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവ കൊത്തിയുണ്ടാക്കുന്നതിനുപയോഗിച്ചുവന്ന പ്രതലങ്ങള്‍ ചുച്ചാമ്പുകല്ലു പോലെ മാര്‍ദവമുള്ളവയായിരുന്നു. ദേവാലയങ്ങളില്‍ കൊത്തിവയ്‌ക്കുന്ന ഇത്തരം റിലീഫ്‌ ചിത്രങ്ങളുടെ സ്‌പര്‍ശനമൂല്യം കൂടി കലാകാരന്മാര്‍ കണക്കിലെടുത്തുവന്നു. ഡെയില്‍ എല്‍ ബഹാരിയില്‍ അലങ്കാരപ്പണികള്‍ നടത്തിവന്ന കാലത്ത്‌ അതിഭാവുകത്വം കൂടാതെ പ്രകടനാത്മകവും ശക്തവും സംയമിതവുമായ ഒരു ഭാവാവിഷ്‌കരണശൈലി രൂപം കൊണ്ടു. പില്‌ക്കാലത്ത്‌ സ്വപ്‌നഭാവപ്രധാനവും കാല്‌പനികവുമായ പ്രതിരൂപങ്ങള്‍ ചിത്രണം ചെയ്യുന്ന പ്രവണതയും പ്രകടമാകുന്നുണ്ട്‌. ഇതിനെത്തുടര്‍ന്ന്‌ വൈകാരികതീഷ്‌ണതയും സൗന്ദര്യാധിക്യവും പ്രകാശിപ്പിക്കുന്ന ചിത്രങ്ങളുടെ നിര്‍മിതിക്കു റിലീഫ്‌ സങ്കേതം പ്രയോജനപ്പെടുത്തുവാന്‍ തുടങ്ങി.

രാജകീയപ്രതിമകളുടെ നിര്‍മാണത്തില്‍ ശൈലീപരമായ ഔന്നത്യം 18-ാം വംശത്തിന്റെ തുടക്കംമുതല്‍ തന്നെ പ്രകടമാണെങ്കിലും പുതിയ സാമ്രാജ്യകാലത്ത്‌ അതു കൂടുതല്‍ വൈവിധ്യമാര്‍ന്നു വികാസം പ്രാപിച്ചു. ഈ കാലഘട്ടത്തില്‍ അമൂല്യങ്ങളായ തടികളിലും ലോഹങ്ങളിലും ഫറോവമാരുടെ പ്രതിമകള്‍ നിര്‍മിച്ചിരുന്നു. തുടര്‍ന്ന്‌ ചുച്ചാമ്പുകല്ല്‌, ചരല്‍ക്കല്ല്‌, കരിങ്കല്ല്‌, പലതരം തടികള്‍ എന്നിവയില്‍ സജീവങ്ങളായ പൂര്‍ണകായരൂപങ്ങള്‍ വിപുലമായ തോതില്‍ ഉണ്ടാക്കുവാന്‍ തുടങ്ങി. തുത്‌മോസിദ്‌ ഘട്ടത്തില്‍ ആമെന്‍ഹോടെപ്‌ കകക-ന്റെ കാലത്താണ്‌ കലാസൃഷ്‌ടികളില്‍ നൂതനപ്രവണതകള്‍ ഉണ്ടായത്‌. ഉത്തുംഗങ്ങളായ രാജകീയപ്രതിമകളും നീലക്കരിങ്കല്ലിലുള്ള ദേവപ്രതിമാ പരമ്പരകളും സിംഹശീര്‍ഷത്തോടു കൂടിയ ദേവതമാരുടെ ശിലാവിഗ്രഹങ്ങളും ധാരാളമായി ഈ ഘട്ടത്തില്‍ ഈജിപ്‌തിലുണ്ടായി. ഏതാണ്ട്‌ വ്യാവസായികാടിസ്ഥാനത്തില്‍ത്തന്നെ വിഗ്രഹനിര്‍മാണം നടന്നിരുന്നു. ഭീമാകാരങ്ങളായ മുഖങ്ങള്‍ കല്ലില്‍ കൊത്തിയെടുത്ത്‌ വളരെ വലിയ ഛായാരൂപങ്ങള്‍ നിര്‍മിക്കുന്ന സമ്പ്രദായം ചിലര്‍ ആവിഷ്‌കരിച്ചു. ആധ്യാത്മികമായ ഭാവം സന്നിവേശിപ്പിച്ചുകൊണ്ട്‌ ശാരീരികമായ എല്ലാ അപൂര്‍ണതകളെയും വ്യഞ്‌ജിപ്പിക്കുന്ന ചെറിയ രൂപശില്‌പങ്ങളാണ്‌ മറ്റു ചിലര്‍ രചിച്ചത്‌.

സാര്‍കോഫാഗസ്‌

ഈ വംശത്തിന്റെ അവസാനഘട്ടമായപ്പോഴേക്കും വേഷവിധാനത്തിലും ആടയാഭരണങ്ങളിലും മറ്റും കണ്ടുവന്ന കാലിക പ്രവണതകളെ അവയുടെ എല്ലാ സൂക്ഷ്‌മാംശങ്ങളും വിശദമാക്കത്തക്കവച്ചം ശില്‌പങ്ങളില്‍ കൊത്തിവയ്‌ക്കാന്‍ തുടങ്ങി. മതേതരകലയുടെ അംശമായ അലങ്കരണ കലയും ആഭരണനിര്‍മാണകലയും ഈ ഘട്ടത്തില്‍ കൂടുതല്‍ ആകര്‍ഷകരൂപം പൂണ്ടു. ആമെന്‍ഹോടെപ്‌ കകക-ന്റെ തീബ്‌സിലുള്ള വാസഗൃഹത്തില്‍ രസകരങ്ങളായ പല രംഗങ്ങളും ആവിഷ്‌കരിച്ചിട്ടുള്ള ചുവര്‍ച്ചിത്രങ്ങള്‍ കാണാം. പില്‌ക്കാലത്തെ അമര്‍ണാഘട്ടത്തിലെ ഭാവോജ്ജ്വലങ്ങളായ ചുവര്‍ച്ചിത്രങ്ങളുടെ മുന്നോടിയായി ഇവയെ കരുതാം.

അമര്‍ണാഘട്ടം (സു.ബി.സി. 1370-1350)

സംരചനയിലെ അവ്യവസ്ഥിതത്വവും ചലനത്തിനു വേണ്ടിയുള്ള സജീവമായ അഭിനിവേശവും അമര്‍ണാചിത്രങ്ങളില്‍ കാണാം. വരയ്‌ക്കുന്നതിലുള്ള അശ്രദ്ധകൊണ്ട്‌ ശരീരഘടനയിലുള്ള ആനുപാതികത നഷ്‌ടമാകുന്ന മാതൃകകളും കാണാനുണ്ട്‌. നീണ്ട്‌ ഉന്തിനില്‌ക്കുന്ന താടിയും ശുഷ്‌കിച്ച മാറിടവും അകത്തോട്ടു വളഞ്ഞ അടിവയറും ചാഞ്ഞ തോളും വളഞ്ഞു തേമ്പിയ കൈകാലുകളും രാജകീയ സൗന്ദര്യാനുകരണത്തിന്റെ ഭാഗമായി പൊതുവേ സ്വീകരിക്കപ്പെട്ടിരുന്നു എന്ന്‌ ചിത്രമാതൃകകള്‍ വ്യക്തമാക്കുന്നു. കര്‍ണാക്കിലെ ഭീമാകാരപ്രതിമകളില്‍ പോലും യഥാതഥമായ രൂപം കൈവരുത്തുന്നതില്‍ അതിഭാവുകത്വം ദൃശ്യമാണ്‌. ഈ പ്രവണത അധികനാള്‍ തുടര്‍ന്നു പോയില്ല.

റമിസിസ്‌ കാലഘട്ടം (സു.ബി.സി. 1350-1085)

.ആമെന്‍ഹോടെപ്III-ന്റെ ഭരണം അവസാനഘട്ടത്തിലെത്തിയപ്പോഴേക്കും ഈജിപ്‌തിന്റെ പ്രാധാന്യം തകര്‍ന്നു. തുടര്‍ന്ന്‌ റമിസിസ്‌ ഭരണമേറ്റു. റമിസിസ്‌ വംശത്തിലെ പ്രമുഖനായ റമിസിസ്‌ II-ന്റെയും III-ന്റെയും കാലത്ത്‌ നിരവധി കലാസൃഷ്‌ടികള്‍ ഉണ്ടായി. സ്‌തൂപപങ്‌തികളും അവയില്‍ പാപ്പിറസ്‌ ചെടികളുടെ ആകൃതിയില്‍ കൊത്തിയിട്ടുള്ള രൂപവിന്യാസങ്ങളും റമിസിസ്‌ വാസ്‌തുകലാശൈലിയുടെ പ്രത്യേകതകളാണ്‌. ഈ കാലഘട്ടത്തില്‍ ഗുഹാക്ഷേത്രങ്ങളും നിര്‍മിച്ചിരുന്നു. പ്രതിമകളുടെ പൊതുസ്വഭാവം വീക്ഷിച്ചാല്‍ ഈജിപ്‌തിന്റെ ഭാവന ആറടി ഉയരമുള്ള മനുഷ്യരെ സങ്കല്‌പിക്കാന്‍ പോന്നതായിരുന്നുവെന്നു പറയാം. ക്ഷേത്രഭിത്തികളിലും ശവകുടീരങ്ങളുടെ ചുവരുകളിലും കൂടുതല്‍ ലളിതമായ റിലീഫ്‌ ചിത്രങ്ങളാണ്‌ കൊത്തിവച്ചിരുന്നത്‌. ഉയര്‍ന്ന റിലീഫുകളെക്കാള്‍ കുഴിഞ്ഞ റിലീഫുകള്‍ക്കാണ്‌ ഇക്കാലത്ത്‌ പ്രചാരം ലഭിച്ചത്‌. മിക്ക ചിത്രങ്ങളിലെയും പ്രതിപാദ്യവിഷയം ഫറോവമാരുടെ വിജയാഹ്ലാദങ്ങളാണ്‌. മരിച്ച രാജാക്കന്മാര്‍ പുനര്‍ജന്മം നേടുന്നതിന്റെ ചിത്രങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്‌. പ്രഭുക്കന്മാരെയും രാജാക്കന്മാരെയും ദിവ്യത്വം കല്‌പിക്കപ്പെട്ടിട്ടുള്ള മറ്റു വ്യക്തികളെയും ചിത്രീകരിക്കുമ്പോള്‍ അവര്‍ വിലകൂടിയ വസ്‌ത്രങ്ങളും ആഭരണങ്ങളും ധരിച്ചിരിക്കുന്നവിധമാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. കലയുടെ വിവിധ ശാഖകളില്‍ ഈജിപ്‌ത്‌ കൈവരിച്ചിട്ടുള്ള നേട്ടങ്ങളില്‍ ഒരു പ്രധാനപങ്ക്‌ ഈ കാലഘട്ടത്തിന്റേതാണെന്ന്‌ സൂക്ഷ്‌മനിരീക്ഷണത്തില്‍ ബോധ്യമാകും.

മൂന്നാം ഇടക്കാലഘട്ടം (ബി.സി. 1085-715)

ഇക്കാലത്ത്‌ ഈജിപ്‌തിലെ രാഷ്‌ട്രീയാന്തരീക്ഷം കലങ്ങിമറിഞ്ഞ നിലയിലായിരുന്നു. അതിന്റെ പ്രതിഫലനമെന്നോണം കലാപ്രവര്‍ത്തനവും സ്‌തംഭനാവസ്ഥയിലായി. എന്നാല്‍ സ്വര്‍ണമുഖംമൂടികള്‍, വെള്ളിശവമഞ്ചങ്ങള്‍, ആഭരണങ്ങള്‍, ഗാര്‍ഹികോപകരണങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തില്‍ ദീക്ഷിച്ചിട്ടുള്ള കലാചാതുരി പ്രായോഗിക കലകളുടെ നിലവാരം ഉയര്‍ത്തിക്കാട്ടുന്നവയത്ര. ശവസംസ്‌കാര സംബന്ധിയായ പാപ്പിറസ്‌ രേഖകളില്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്യുവാനും ശവമഞ്ചം അലങ്കരിക്കുവാനും ദാരുനിര്‍മിതമായ ഗൃഹോപകരണങ്ങള്‍ ആകര്‍ഷകമാക്കുവാനും ആണ്‌ ചിത്രരചന ഉപയോഗിച്ചിരുന്നത്‌. മരംകൊണ്ട്‌ നിര്‍മിച്ച ഉപകരണങ്ങളില്‍ കട്ടിയായി ചെയ്യുന്ന വര്‍ണലേപനം വളരെ പ്രാകൃതവും അസംസ്‌കൃതവുമായിരുന്നു. എന്നാല്‍ ശവകുടീരങ്ങളുടെ മുകളിലും പാപ്പിറസ്സിലും നിന്ന്‌ മനോഹരങ്ങളായ നിരവധി രൂപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. അവയില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയിട്ടുള്ളവ സ്‌ത്രീകളുടെ ലാവണ്യം പ്രകാശിപ്പിക്കുന്ന ഇരുള്‍ ചിത്രങ്ങളാണ്‌.

തുത്തന്‍ഖമന്റെ സ്വര്‍ണശവമഞ്ചം

21-ഉം 22-ഉം വംശങ്ങളുടെ കാലത്തെ പ്രതിമാശില്‌പങ്ങള്‍ എച്ചത്തില്‍ കുറവാണ്‌. അവയില്‍ ഒന്നായ ഓസോര്‍കോണില്‍ പൊയ്‌പ്പോയ കാലത്തെ മേന്മ വീണ്ടെടുക്കാനുള്ള പരിശ്രമം വ്യക്തമായി കാണാം.

കുഷൈറ്റ്‌ പുനരുത്ഥാനം-റോമന്‍ഘട്ടം (ബി.സി. 715-എ.ഡി. 392)

ഈ കാലഘട്ടത്തിലെ ഈജിപ്‌ഷ്യന്‍ കലയുടെ നവോത്ഥാനത്തില്‍ രണ്ടു പ്രധാന അന്തര്‍ധാരകള്‍ വ്യക്തമായി കാണാം. ബി.സി. 715 മുതല്‍ 664 വരെയുള്ള ആദ്യഘട്ടം കുഷൈറ്റ്‌ അഥവാ എത്യോപ്യന്‍ ഘട്ടം എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. സുഡാനിലെ രാജാവായ നപത സ്ഥാപിച്ച 25-ാം വംശമാണ്‌ ഈ കാലത്ത്‌ ഈജിപ്‌ത്‌ ഭരിച്ചിരുന്നത്‌. ഈജിപ്‌തിന്റെ വടക്കന്‍ പ്രദേശങ്ങളും മെംഫിസും അവര്‍ അധീനത്തിലാക്കി. ഈ കാലഘട്ടത്തില്‍ കലാകാരന്മാര്‍ തീബന്‍ ശില്‌പികളെ അനുകരിച്ചുകൊണ്ടുള്ള രചനകള്‍ തുടര്‍ന്നു. ചിലര്‍ പഴയ നാടുവാഴിത്തഘട്ടങ്ങളില്‍ നിലവിലിരുന്ന കലാമൂല്യങ്ങള്‍ പുനരാവിഷ്‌കരിക്കാനുള്ള യത്‌നം നടത്തി. തത്‌ഫലമായി മറ്റൊരു ശൈലികൂടി രൂപംകൊണ്ടുവന്നു. രൂപത്തില്‍ ലാളിത്യം നിലനിര്‍ത്തുകയും ഘടനയില്‍ അപ്രധാനാംശങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുന്ന ഒരു ശൈലി സെയ്‌തെ കാലമത്രയും (ബി.സി. 664-525) തുടര്‍ന്നു.

ശില്‌പകലയില്‍ പുതിയ രീതിയിലുള്ള വികാരാവിഷ്‌കരണ സമ്പ്രദായം പ്രകടമായി കണ്ടു. ബി.സി. 525-401 കാലഘട്ടത്തില്‍ 27-ാം വംശവും ബി.സി. 401-330 കാലഘട്ടത്തില്‍ 28 മുതല്‍ 30 വരെ വംശങ്ങളും അധികാരത്തിലായിരുന്നു. യവന-റോമാകലയുടെ മുന്നോടിയായ ഒരു കലാശൈലി ഈ ഘട്ടത്തില്‍ ഈജിപ്‌തില്‍ പ്രചാരത്തില്‍ വന്നു. എന്നാല്‍ ബി.സി. 330 മുതല്‍ 30 വരെയുള്ള കാലത്ത്‌ സംസ്‌കാരംകൊണ്ടും ജീവിതരീതികൊണ്ടും യവനമെന്നു പറയാവുന്ന ടോളമിയുടെ കാലത്തും തുടര്‍ന്ന്‌ ബി.സി. 30 മുതല്‍ എ.ഡി. 392 വരെ ആധിപത്യം നടത്തിയ റോമാക്കാരുടെ കാലത്തുമാണ്‌ ഈജിപ്‌തിന്‌ കലാപാരമ്പര്യം കലര്‍പ്പുകൂടാതെ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞത്‌. എങ്കിലും ശവമഞ്ചാധിഷ്‌ഠിത വാസ്‌തുവിദ്യ പൂര്‍ണമായി ഈ കാലത്ത്‌ ഈജിപ്‌തില്‍നിന്ന്‌ അപ്രത്യക്ഷമായി.

പതിഞ്ഞ റിലീഫുകള്‍ക്കും ആഭരണനിര്‍മാണകലയ്‌ക്കും പിന്നീട്‌ ദേശീയ സ്വഭാവം തന്നെ നഷ്‌ടപ്പെട്ടു. പ്രമുഖ കലകളില്‍ ക്ഷേത്രവാസ്‌തുവിദ്യയും ശില്‌പകലയും വളര്‍ച്ച പ്രാപിച്ചു.

കാലം ചെന്നതോടെ ഈജിപ്‌ത്‌ വിദേശശക്തികളുടെ നിയന്ത്രണത്തിലായി. ഫറോവമാരുടെ ഭരണകാലത്തെ ശില്‌പകലയുടെയും ചിത്രരചനയുടെയും സ്ഥൂലാകാരങ്ങളായ പിരമിഡുകളുടെയും ശവക്കല്ലറകളുടെയും പ്രാര്‍ഥനാലയങ്ങളുടെയും മറ്റും അവശിഷ്‌ടങ്ങള്‍ മൂന്നു സഹസ്രാബ്‌ദങ്ങളുടെ അനുസ്‌മരണകള്‍ അവശേഷിപ്പിച്ചുകൊണ്ട്‌ വീണ്ടും ഒരു സഹസ്രാബ്‌ദംകൂടി പിന്നിട്ടു. മനുഷ്യപ്രയത്‌നത്തിന്റെയും ഭാവനയുടെയും മാത്രമല്ല, ശാസ്‌ത്രപരിജ്‌ഞാനത്തിന്റെയും സൃഷ്‌ടികളുടെയും ഉദാത്തഭാവങ്ങള്‍ ഈജിപ്‌തിന്റെ മച്ചില്‍ ഇന്നും മനുഷ്യസങ്കല്‌പങ്ങളെ അതിശയിപ്പിക്കുമാറ്‌ നിലകൊള്ളുന്നു. സഹസ്രാബ്‌ദങ്ങളില്‍ക്കൂടി മുപ്പതില്‍പ്പരം രാജവംശങ്ങളുടെ ഉയര്‍ച്ചതാഴ്‌ച്ചകള്‍ക്കനുസൃതമായി വികസിച്ചും സങ്കോചിച്ചും തുടര്‍ന്നുപോന്ന ഈജിപ്‌ഷ്യന്‍ കല കാലത്തെ അതിജീവിച്ചുകൊണ്ട്‌ ഇന്നും നിലനില്‌ക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍