This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇർവിന്‍ (1881 - 1959)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇര്‍വിന്‍ (1881 - 1959)

Irwin

ഇര്‍വിന്‍

1925 മുതല്‍ 31 വരെ ഇന്ത്യ ഭരിച്ച ബ്രിട്ടീഷ്‌ വൈസ്രാേയി. ഇദ്ദേഹത്തിന്റെ പൂര്‍ണമായ പേര്‌ എഡ്വേഡ്‌ ഫ്രെഡറിക്‌ ലിന്‍ഡ്‌ലിവുഡ്‌ ഹാലിഫാക്‌സ്‌ എന്നായിരുന്നു എങ്കിലും ഇര്‍വിന്‍ എന്ന പേരിലാണ്‌ ഇന്ത്യയില്‍ ഇദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നത്‌. ഇദ്ദേഹം ആംഗ്ലോ-കാത്തലിക്ക പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ഹാലിഫാക്‌സ്‌ പ്രഭുവിന്റെ പുത്രനായി 1881 ഏ. 16-ന്‌ ഡെവണില്‍ ജനിച്ചു. ഈറ്റണിലും ഓക്‌സ്‌ഫഡിലെ ക്രൈസ്റ്റ്‌ ചര്‍ച്ചിലും വിദ്യാഭ്യാസം നടത്തിയ ഇര്‍വിന്‍ 1903-ല്‍ ഓക്‌സ്‌ഫഡിലെ ആള്‍സോള്‍സ്‌ കോളജില്‍ ഫെലോ ആയി. 1910 ജനുവരിയില്‍ യോര്‍ക്‌ഷയറിലെ റിപ്പണ്‍ നിയോജകമണ്ഡലത്തില്‍നിന്നു യാഥാസ്ഥിതിക കക്ഷി സ്ഥാനാര്‍ഥിയായി പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്‌ ഇദ്ദേഹത്തിന്റെ പൊതുജീവിതം ആരംഭിച്ചത്‌. അടുത്ത 30 വര്‍ഷക്കാലം രാഷ്‌ട്രീയരംഗത്തുള്ള തന്റെ നിലനില്‌പ്‌ ഭദ്രമാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. 1917-18 കാലത്ത്‌ നാഷണല്‍ സര്‍വീസ്‌ മന്ത്രാലയത്തില്‍ (Ministry of National Service) അസിസ്റ്റന്റ്‌ സെക്രട്ടറി ആയിരുന്നു ഇര്‍വിന്‍. തുടര്‍ന്ന്‌ കോളനികള്‍ക്കുവേണ്ടിയുള്ള അണ്ടര്‍ സെക്രട്ടറി (1921-22), എഡ്യൂക്കേഷന്‍ബോര്‍ഡ്‌ പ്രസിഡന്റ്‌ (1922-24), കൃഷിവകുപ്പുമന്ത്രി (1924-25) എന്നീ പദവികള്‍ വഹിച്ചു.

നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ രാഷ്‌ട്രീയ ശൂന്യത, മൊണ്‍ടേഗു-ചെംസ്‌ഫോഡ്‌ പരിഷ്‌കരണങ്ങളുടെ അപര്യാപ്‌തത, വര്‍ധിച്ചുവന്ന ഹിന്ദു-മുസ്‌ലിം ലഹളകള്‍ എന്നിവ ഇന്ത്യാക്കാരെ അസ്വസ്ഥരാക്കിയ ഒരു കാലഘട്ടത്തിലാണ്‌ ഇര്‍വിന്‍ ഇന്ത്യന്‍ വൈസ്രാേയി പദം ഏറ്റെടുക്കുന്നത്‌. രാഷ്‌ട്രീയ അനിശ്ചിതാവസ്ഥയ്‌ക്ക്‌ പരിഹാരമായിട്ടാണ്‌ ഇന്ത്യയില്‍ കൂടുതല്‍ ഭരണപരിഷ്‌കാരങ്ങള്‍ ഉടനടി നടപ്പിലാക്കണമെന്ന നിര്‍ദേശം ഇര്‍വിന്‍ മുന്നോട്ടുവച്ചത്‌; തുടര്‍ നടപടിയായി ഇന്ത്യയില്‍ കൂടുതല്‍ ഭരണ പരിഷ്‌കരണങ്ങള്‍ വരുത്തുന്നതിനെപ്പറ്റി അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിന്‌ സര്‍ ജോണ്‍ സൈമണ്‍ അധ്യക്ഷനായ ഒരു കമ്മിഷനെ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ നിയമിച്ചു. എന്നാല്‍ ഇര്‍വിന്‍ പ്രതീക്ഷിച്ചതില്‍നിന്നും വിരുദ്ധമായി അത്യന്തം പ്രക്ഷുബ്‌ധമായ സാഹചര്യങ്ങളാണ്‌ സൈമണ്‍ കമ്മിഷന്റെ രൂപീകരണംമൂലം ഉണ്ടായത്‌. ഈ കമ്മിഷനില്‍ അംഗമാകാന്‍ ഒരു ഇന്ത്യാക്കാരനും യോഗ്യനല്ല എന്ന ബ്രിട്ടീഷ്‌ നിലപാടില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ്‌ സൈമണ്‍ കമ്മിഷന്‍ ബഹിഷ്‌കരിച്ചു എന്നു മാത്രമല്ല. 1929 ഡി. 31-നു മുമ്പ്‌ ബ്രിട്ടീഷ്‌ അധികാരികള്‍ നെഹ്‌റു റിപ്പോര്‍ട്ട്‌ അംഗീകരിക്കാത്ത പക്ഷം പൂര്‍ണസ്വാതന്ത്യ്രം ദേശീയലക്ഷ്യമായി അംഗീകരിക്കുമെന്നും തീരുമാനിച്ചു. ഇന്ത്യാക്കാര്‍ ആഗ്രഹിക്കുന്ന സര്‍ക്കാരിന്റെ രൂപം പുത്രികാരാജ്യപദവിയാണ്‌ എന്ന്‌ നെഹ്‌റു റിപ്പോര്‍ട്ട്‌ നിര്‍വചിക്കുകയുണ്ടായി.

ബ്രിട്ടീഷ്‌ രാജും കോണ്‍ഗ്രസ്സും തമ്മില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ അറിവോടെ അനുരഞ്‌ജനത്തിനു മുതിര്‍ന്ന ഇര്‍വിന്‍ ഇന്ത്യയുടെ ഭരണഘടനാ പുരോഗതിയുടെ അന്തിമമായ ലക്ഷ്യം പുത്രികാരാജ്യപദവി(Dominion)യാണ്‌ എന്ന്‌ പ്രഖ്യാപിച്ചു. എന്നാല്‍ നിരവധി മതങ്ങളുടെയും സമുദായങ്ങളുടെയും ഭാഷകളുടെയും സങ്കലനമായ ഇന്ത്യയെ സംബന്ധിച്ച്‌ പുത്രികാരാജ്യപദവി ഒരു വിദൂര സാധ്യതയാണെന്ന സമവായം ബ്രിട്ടനില്‍ രൂപപ്പെട്ടതോടെ പുത്രികാരാജ്യപദവി നല്‌കാന്‍ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ തയ്യാറാണെന്ന്‌ ഉറപ്പുനല്‌കുന്നതില്‍ ഇര്‍വിന്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ്‌ പൂര്‍ണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനായി കോണ്‍ഗ്രസ്‌ നിയമലംഘന പ്രസ്ഥാനം ആരംഭിക്കുന്നത്‌.

ഉപ്പ്‌ നിയമം ലംഘിച്ചുകൊണ്ട്‌ നിയമലംഘനപ്രസ്ഥാനം ആരംഭിച്ച ഗാന്ധിജിയെ അറസ്റ്റ്‌ ചെയ്യണമോ വേണ്ടയോ എന്നത്‌ ഇര്‍വിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു; അറസ്റ്റ്‌ ഗാന്ധിജിക്ക്‌ രക്തസാക്ഷി പരിവേഷം നല്‌കുമെന്നും അതേസമയം അറസ്റ്റ്‌ ചെയ്യാതിരിക്കുന്നത്‌ ബ്രിട്ടീഷ്‌ രാജിന്റെ ദൗര്‍ബല്യമായി വ്യാഖ്യാനിക്കപ്പെടുമെന്നുമുള്ള ആശങ്കയാണ്‌ ഇദ്ദേഹത്തിനുണ്ടായിരുന്നത്‌. തുടക്കത്തിലെ ചാഞ്ചാട്ടത്തിനുശേഷം ഗാന്ധിജിയെ അറസ്റ്റ്‌ ചെയ്‌തെങ്കിലും അപ്പോഴേക്കും നിയമലംഘന പ്രസ്ഥാനം ഇന്ത്യയെങ്ങും ശക്തി പ്രാപിച്ചിരുന്നു.

ലണ്ടനില്‍ നടന്ന ഒന്നാംവട്ടമേശ സമ്മേളനം കോണ്‍ഗ്രസ്സ്‌ ബഹിഷ്‌കരിച്ചു. കോണ്‍ഗ്രസ്സിന്റെ അഭാവത്തില്‍ ഇന്ത്യയുടെ രാഷ്‌ട്രീയഭാവി നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ അര്‍ഥശൂന്യമാണെന്ന്‌ തിരിച്ചറിഞ്ഞ ഇര്‍വിന്‍ തുടര്‍ന്നു കോണ്‍ഗ്രസ്സിനെ പ്രീണിപ്പിക്കാനുള്ള ശ്രമം തുടങ്ങി. എതിരാളിയുമായുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ സത്യഗ്രഹത്തിന്റെ അവിഭാജ്യഘടകമായി കണ്ട ഗാന്ധിജി ഇര്‍വിനെ കാണാന്‍ തയ്യാറായി.

രണ്ടാഴ്‌ചക്കാലത്തെ സംഭാഷണങ്ങളുടെ ഫലമായിട്ടാണ്‌ 1931 മാ. 5-ന്‌ ഗാന്ധി-ഇര്‍വിന്‍ കരാര്‍ നിലവില്‍വന്നത്‌. മാര്‍ച്ച്‌ 30-ന്‌ കറാച്ചിയില്‍ച്ചേര്‍ന്ന കോണ്‍ഗ്രസ്സിന്റെ പ്രത്യേക സമ്മേളനം ഗാന്ധിജിയെ രണ്ടാം വട്ടമേശസമ്മേളനത്തിലെ ഇന്ത്യന്‍ പ്രതിനിധിയായി നിയോഗിച്ചു. 1931 ഏ. 18-ന്‌ ഇര്‍വിന്‍പ്രഭു വൈസ്രാേയി സ്ഥാനം വിട്ട്‌ ഇംഗ്ലണ്ടിലേക്കു മടങ്ങി.

1934-ല്‍ ഇദ്ദേഹത്തിന്‌ പ്രഭുസ്ഥാനം ലഭിച്ചു. പ്രഭുസഭയുടെ (House of Lords) നേതാവ്‌, കൗണ്‍സിലിന്റെ ലോര്‍ഡ്‌ പ്രസിഡന്റ്‌ തുടങ്ങിയ ഉദ്യോഗങ്ങള്‍ വഹിച്ചശേഷം 1938 ഫെ. 25-ന്‌ നെവില്‍ ചേംബര്‍ലിന്റെ (1869-1940) മന്ത്രിസഭയില്‍ വിദേശകാര്യ സെക്രട്ടറിയായി. പിന്നീട്‌ ഇദ്ദേഹം യു.എസ്സിലെ ബ്രിട്ടീഷ്‌ സ്ഥാനപതിയായി നിയമിക്കപ്പെട്ടു. രണ്ടാം ലോകയുദ്ധകാലത്ത്‌ യു.എസ്‌. അംബാസഡര്‍ എന്ന നിലയ്‌ക്കു ചെയ്‌ത സേവനങ്ങള്‍ക്ക്‌ അംഗീകാരമായി 1944-ല്‍ ഹാലിഫാക്‌സ്‌ പ്രഭു എന്ന പദവി ഇദ്ദേഹത്തിനു നല്‌കപ്പെട്ടു. യു.എന്നിന്റെ ആദ്യത്തെ സമ്മേളനത്തില്‍ (1945 മാ.) ബ്രിട്ടന്റെ പ്രതിനിധിയായിരുന്നു ഇദ്ദേഹം. 1957-ല്‍ ഇദ്ദേഹത്തിന്റെ ആത്മകഥ ഫുള്‍നെസ്‌ ഒഫ്‌ ഡെയ്‌സ്‌ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തി. 1959 ഡി. 23-ന്‌ യോര്‍ക്കിനടുത്തുള്ള ഗാരോബി ഹാളില്‍വച്ച്‌ ഇര്‍വിന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍