This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇർവിന്‍, സ്റ്റീവ്‌ (1962 - 2006)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇര്‍വിന്‍, സ്റ്റീവ്‌ (1962 - 2006)

Irwin, Steve

സ്റ്റീവ്‌ ഇര്‍വിന്‍

ആസ്റ്റ്രേലിയന്‍ വന്യജീവി നിരീക്ഷകനും, ടെലിവിഷന്‍ അവതാരകനും. മുതലകളെക്കുറിച്ചുള്ള "ദ ക്രാക്കൊഡെയ്‌ല്‍ ഹണ്ടര്‍' (The Crocodile Hunter) എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ലോകപ്രശസ്‌തനായ ഇദ്ദേഹം "മുതലപിടിത്തക്കാരന്‍' എന്ന അപരനാമത്തിലാണ്‌ പ്രസിദ്ധനായിട്ടുള്ളത്‌.

ബോബ്‌ ഇര്‍വിന്‍-ലിന്‍ ഇര്‍വിന്‍ ദമ്പതികളുടെ മകനായി 1962 ഫെ. 22-ന്‌ മെല്‍ബണില്‍ ജനിച്ച സ്റ്റീവ്‌ ഇര്‍വിന്‍, പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1979-ല്‍ ബിരുദം നേടി. വന്യജീവി പരിരക്ഷണത്തില്‍ തത്‌പരരായ ഇര്‍വിന്റെ മാതാപിതാക്കള്‍ ക്വീല്‍സ്‌ലാന്‍ഡില്‍ "റെപ്‌റ്റൈല്‍ ആന്‍ഡ്‌ ഫോണ പാര്‍ക്ക്‌' ആരംഭിക്കുന്നതോടെയാണ്‌ ഇര്‍വിന്‌ വന്യജീവികളോട്‌ താത്‌പര്യം ജനിക്കുന്നത്‌. ആറ്‌ വയസ്സ്‌ മുതല്‍ തന്നെ ഇര്‍വിന്‍ മുതലകളെയും പാമ്പുകളെയും പരിപാലിച്ചുതുടങ്ങി. വടക്കന്‍ ക്വീന്‍സ്‌ലാന്‍ഡിലെ ജനവാസ കേന്ദ്രങ്ങളില്‍ ഭീഷണി ഉയര്‍ത്തിയ മുതലകളെ പിടിക്കുന്ന ജോലി പതിനെട്ടാമത്തെ വയസ്സില്‍ ഇദ്ദേഹം സധൈര്യം ഏറ്റെടുത്തു. ഇര്‍വിന്റെ ഉടമസ്ഥതയിലായ ക്വീന്‍സ്‌ലാന്‍ഡിലെ പാര്‍ക്കിനെ ഇദ്ദേഹം "ആസ്റ്റ്രേലിയ സൂ' എന്നു പുനര്‍നാമകരണം ചെയ്യുന്നത്‌ 1992-ലാണ്‌.

ഇര്‍വിന്‍ അവതരിപ്പിച്ച "ക്രാേക്കൊഡെയ്‌ല്‍ ഹണ്ടര്‍' എന്ന അത്യന്തം സാഹസികത നിറഞ്ഞ പരിപാടി 1996-ല്‍ ആസ്റ്റ്രേലിയന്‍ ടെലിവിഷനില്‍ ആദ്യമായി സംപ്രേഷണം ചെയ്‌തു. "ദി ടെന്‍ ഡെഡ്‌ലിയസ്റ്റ്‌ സ്‌നേക്‌സ്‌ ഇന്‍ ദി വേള്‍ഡ്‌' (The ten deadliest snakes in the world'), "ദി ടുനൈറ്റ്‌ ഷോ വിത്ത്‌ ജെയ്‌ലിനോ' (The tonight show with Jay Leno) എന്നീ ടെലിവിഷന്‍ പരമ്പരകളും ഇര്‍വിനെ പ്രശസ്‌തനാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്‌.

വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ സംരക്ഷിക്കുന്നതിന്‌ ഇര്‍വിന്‍ വളരെയേറെ പ്രാധാന്യം നല്‍കിയിരുന്നു. "സ്റ്റീവ്‌ ഇര്‍വിന്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍' എന്ന സംഘടനയുടെ സ്ഥാപകനാണ്‌ ഇദ്ദേഹം. ആസ്റ്റ്രേലിയന്‍ ടൂറിസത്തിനും, ആഗോള വന്യജീവി പരിരക്ഷണത്തിനും ഇര്‍വിന്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ 2001-ല്‍ ഇദ്ദേഹം "സെന്റിനറി മെഡലിന്‌' അര്‍ഹനായി. "ഓഷ്യന്‍സ്‌ ഡെഡ്‌ലിയസ്റ്റ്‌' എന്ന ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ 2006 സെപ്‌. 4 ന്‌, ആസ്റ്റ്രേലിയയിലെ പോര്‍ട്ട്‌ ഡഗ്ലസ്‌ തീരക്കടലില്‍വച്ച്‌ "സ്റ്റിങ്‌ റേ' എന്ന ഇനം തിരണ്ടിയുടെ കുത്തേറ്റ്‌ സാഹസികനായ ഇര്‍വിന്‍ അന്തരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകയായ ടെറി റെയ്‌ന്‍സാണ്‌ ഇദ്ദേഹത്തിന്റെ പത്‌നി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍