This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇർവിങ്‌, വാഷിങ്‌ടണ്‍ (1783 - 1859)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇര്‍വിങ്‌, വാഷിങ്‌ടണ്‍ (1783 - 1859)

Irving, Washington

വാഷിങ്‌ടണ്‍ ഇര്‍വിങ്‌

യു.എസ്‌. എഴുത്തുകാരന്‍. ആദ്യത്തെ അമേരിക്കന്‍ സാഹിത്യകാരന്‍,"ചെറുകഥയുടെ ഉപജ്ഞാതാവ്‌', "അമേരിക്കന്‍ സാഹിത്യത്തിന്റെ പിതാവ്‌' എന്നിങ്ങനെയുള്ള ബഹുമതികളാല്‍ സ്‌മരിക്കപ്പെടുന്ന ഇര്‍വിങ്‌ ആണ്‌ അനുവാചകലോകത്തിന്‌ സുപരിചിതനായ റിപ്പ്‌വാന്‍വിങ്കിള്‍ എന്ന കഥാപാത്രത്തിന്റെ സ്രഷ്‌ടാവ്‌.

ന്യൂയോര്‍ക്കില്‍ 1783 ഏ. 3-നു ഇര്‍വിങ്‌ ജനിച്ചു. ബാല്യത്തില്‍ത്തന്നെ പ്രകടമായിക്കണ്ട വിവേകവും ധിഷണാശക്തിയും ഇദ്ദേഹത്തില്‍ അന്തര്‍ലീനമായിരുന്ന സാഹിത്യവാസനയെ പരിപോഷിപ്പിക്കുകയുണ്ടായി. ഇരുപതു വയസ്സിനു മുമ്പുതന്നെ മോണിങ്‌ ക്രാേണിക്കിള്‍ എന്ന പത്രത്തില്‍ ഇര്‍വിങ്‌ പല വിനോദലേഖനങ്ങളും എഴുതിയിരുന്നു. നിയമപഠനത്തിന്‌ ചേര്‍ന്നെങ്കിലും അനാരോഗ്യം നിമിത്തം പഠനം താത്‌കാലികമായി ഉപേക്ഷിച്ച ഇദ്ദേഹം സുദീര്‍ഘമായ ഒരു യൂറോപ്യന്‍ പര്യടനത്തില്‍ ഏര്‍പ്പെട്ടു (1804-06).

നാട്ടില്‍ തിരിച്ചെത്തിയശേഷം ഇര്‍വിങ്‌ അഭിഭാഷകനായി ജീവിതമാരംഭിച്ചുവെങ്കിലും സാഹിത്യപ്രവര്‍ത്തനത്തിലാണ്‌ തന്റെ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിച്ചത്‌. ഇദ്ദേഹത്തിന്റെ ഇരുപതു ലേഖനങ്ങളടങ്ങിയ സാല്‍മഗുണ്ടി എന്ന സമാഹാരം അക്കാലത്ത്‌ സമൂഹത്തിലും രാഷ്‌ട്രീയത്തിലും ഉന്നത സ്ഥാനീയരായ വ്യക്തികളെ ആക്ഷേപഹാസ്യത്തിനു വിധേയമാക്കുന്നതായിരുന്നു.

1815-ലാണ്‌ ഇര്‍വിങ്‌ വീണ്ടും ഒരു യൂറോപ്യന്‍ പര്യടനം ആരംഭിക്കുന്നത്‌. ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌, ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ സഞ്ചാരത്തിനിടയില്‍ വാള്‍ട്ടര്‍ സ്‌കോട്ട്‌ ഉള്‍പ്പെടെ അക്കാലത്തെ പല ഉന്നതസാഹിത്യനേതാക്കളുമായി സൗഹൃദബന്ധം സ്ഥാപിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇംഗ്ലണ്ടിലെയും ഫ്രാന്‍സിലെയും സാമൂഹിക മണ്ഡലങ്ങളില്‍ പ്രശസ്‌തനായിത്തീര്‍ന്ന ഇദ്ദേഹം എ.എച്ച്‌.എച്ച്‌ പെയ്‌നോടൊത്ത്‌ നടത്തിയ നാടക പരീക്ഷണങ്ങള്‍ ശ്രദ്ധേയമായിരുന്നു. പതിനേഴു വര്‍ഷം നീണ്ടുനിന്ന വിദേശവാസത്തിനുശേഷം 1832-ല്‍ ന്യൂയോര്‍ക്കില്‍ തിരിച്ചെത്തിയ ഇര്‍വിങ്ങിന്‌ വിശ്വപ്രശസ്‌തി നേടിയ ആദ്യത്തെ അമേരിക്കന്‍ സാഹിത്യകാരന്‍ എന്ന നിലയില്‍ ഹൃദ്യമായ സ്വീകരണമാണ്‌ ലഭിച്ചത്‌. നാലുകൊല്ലക്കാലം സ്‌പാനിഷ്‌ സ്ഥാനപതിയായി കഴിച്ചതൊഴികെ(1842-46)യുള്ള ഘട്ടം മുഴുവന്‍ അദ്ദേഹം ഹഡ്‌സന്‍ നദീതീരത്തുള്ള സണ്ണീസൈഡ്‌ എന്ന സ്വന്തം ഭവനത്തില്‍ സാഹിത്യപ്രവര്‍ത്തനത്തില്‍ മുഴുകിക്കഴിഞ്ഞു.

തന്റെ സമകാലികരായ തോമസ്‌ ജെഫെഴ്‌സണ്‍, ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ തുടങ്ങിയവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു സാഹിത്യകാരന്‍ എന്ന നിലയില്‍ ഇര്‍വിങ്‌ അവിസ്‌മരണീയനായിത്തീര്‍ന്നത്‌ പ്രധാനമായും രചനയുടെ പ്രകരണശുദ്ധി കാരണമാണ്‌ എന്ന്‌ നിരൂപകര്‍ വിലയിരുത്തുന്നു. ന്യൂയോര്‍ക്കിലെ ഡച്ചുകൂടിയേറ്റക്കാരെ കുറിച്ചുള്ള ഇദ്ദേഹത്തിന്റെ ഹാസ്യാത്മക രചനയായ ദീദ്‌റിക്‌ നിക്കര്‍ബ്രാക്കറുടെ ന്യൂയോര്‍ക്ക്‌ ചരിത്രം ന്യൂയോര്‍ക്ക്‌ ഫോക്‌ലോറിന്റെ ഭാഗമായി മാറുകയുണ്ടായി. 1820-ല്‍ പ്രസിദ്ധീകരിച്ച ദ് സ്‌കെച്ച്‌ ബുക്ക്‌ ഒഫ്‌ സര്‍ ജെഫ്രി ക്രയര്‍ജെന്റ്‌ എന്ന കൃതി ഇദ്ദേഹത്തിന്‌ ആഗോള പ്രശസ്‌തി നേടിക്കൊടുത്തു. മുപ്പതോളം വിഷയങ്ങളെ അധികരിച്ച്‌ ഇദ്ദേഹം രചിച്ച ഈ ചെറുകഥാ സമാഹാരത്തില്‍ റിപ്‌വാന്‍വിങ്കിള്‍, ലജന്‍ഡ്‌ ഒഫ്‌ ദ്‌ സ്ലീപ്പിങ്‌ ഹോളോ, സ്‌പെക്‌ടര്‍ ബ്രൈഡ്‌ഗ്രൂം എന്നീ പ്രസിദ്ധ കഥകള്‍ ഉള്‍പ്പെട്ടിരുന്നു. ആധുനിക ചെറുകഥാ പ്രസ്ഥാനത്തിന്റെ ആദ്യമാതൃകകള്‍ എന്നാണ്‌ ഇവ വിശേഷിപ്പിക്കപ്പെട്ടത്‌. സ്‌കെച്ച്‌ ബുക്കിന്‌ ഒരനുബന്ധമെന്നോണം എഴുതിയ ബ്രസ്‌ ബ്രിഡ്‌ജ്‌ ഹാളിനും നല്ല സ്വീകരണമാണ്‌ അനുവാചകര്‍ നല്‍കിയത്‌.

ഒരു സഞ്ചാരിയുടെ കഥകള്‍ (Tales of A Traveller, 1824), കൊളംബസ്‌ (Columbus, 1728), കൊളംബസിന്റെ കൂട്ടുകാര്‍ (The Companions of Columbus, 1831), ഗ്രനാഡാ അധിനിവേശം (Conquest of Granada, 1823), അല്‍ഹംബ്ര (The Alhambra, 1832), പുല്‍മേടുകളിലൂടെ ഒരു യാത്ര (Astoria, 1836), അസ്റ്റോറിയാ, ക്യാപ്‌റ്റന്‍ ബോണെവില്ലിയുടെ പരാക്രമങ്ങള്‍ (The Adventures of Captain Boune Ville, 1837) എന്നിവയാണ്‌ ഇര്‍വിങ്ങിന്റെ മറ്റു മുഖ്യകൃതികള്‍. ഒളിവര്‍ ഗോള്‍ഡ്‌ സ്‌മിത്ത്‌ (1849), മുഹമ്മദും അദ്ദേഹത്തിന്റെ പിന്‍ഗാമികളും (Mohamed and His Successors, 1850), അഞ്ചുവാല്യങ്ങളിലുള്ള ജോര്‍ജ്‌ വാഷിങ്‌ടണ്‍ (1855, 1859) എന്നിവ അദ്ദേഹം ജീവചരിത്രസാഹിത്യത്തിനു നല്‌കിയ പ്രശസ്‌ത സംഭാവനകളാണ്‌. 1859 ന. 23-നു ഇര്‍വിങ്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍