This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസ്‌ലാമോഫോബിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇസ്‌ലാമോഫോബിയ

Islamophobia

ഇസ്‌ലാംമതവും അതിന്റെ അനുയായികളും ലോകത്തിന്‌ ഭീഷണിയാണ്‌ എന്ന മുന്‍ധാരണാജന്യമായ കാഴ്‌ചപ്പാട്‌ ആഗോളതലത്തില്‍ത്തന്നെ വ്യാപിക്കുന്ന പ്രതിഭാസം. പ്രമുഖ ഫ്രഞ്ച്‌ പണ്ഡിതനായ എറ്റിയെന്‍ദിനെ 1922-ല്‍ എഴുതിയ ഉപന്യാസത്തില്‍ ഈപദം ഉപയോഗിച്ചിട്ടുണ്ടെങ്കിലും 1990-കളിലാണ്‌ "ഇസ്‌ലാമോഫോബിയ' കൂടുതല്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്‌. കുരിശുയുദ്ധഘട്ടത്തില്‍ തുടങ്ങി കൊളോണിയല്‍ കാലഘട്ടത്തിലൂടെ ശക്തിപ്രാപിച്ച പടിഞ്ഞാറും മുസ്‌ലിം ലോകവും തമ്മിലുള്ള സുഖകരമല്ലാത്ത ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്‌ലാമിന്‌ കല്‌പിച്ചു നല്‌കിയ വികലമായ പ്രതിച്ഛായയുടെ അവസാനത്തെ പരികല്‌പനയാണ്‌ "ഇസ്‌ലാംഭീതി'. 2001 സെപ്‌. 11-ലെ വേള്‍ഡ്‌ട്രഡ്‌ സെന്റര്‍ ആക്രമണത്തെത്തുടര്‍ന്ന്‌ അമേരിക്കയുടെ നേതൃത്വത്തില്‍ "ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധം' എന്ന പേരില്‍ നടന്ന സൈനിക നടപടികളെ തുടര്‍ന്നാണ്‌ ഈ പ്രതിഭാസം രൂപപ്പെട്ടത്‌ എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഭാഗികമായി മാത്രം ശരിയായ പ്രസ്‌താവമാണ്‌. ഇസ്‌ലാമോഫോബിയ ശക്തിപ്പെട്ടത്‌ സെപ്‌തംബര്‍ പതിനൊന്ന്‌ സംഭവത്തിനുശേഷമാണ്‌ എന്നത്‌ ഒരു യാഥാര്‍ഥ്യമാണ്‌. പക്ഷേ അതിന്റെ വേരുകള്‍ "ഓറിയന്റലിസം' എന്ന്‌ എഡ്വേര്‍ഡ്‌ സൈദിനെപ്പോലുള്ളവര്‍ വിശേഷിപ്പിച്ച ചരിത്ര ധാരയുമായി ബന്ധപ്പെട്ടതാണ്‌. ഇന്ന്‌ ആന്റിസെമിറ്റിസിസം, സെനോഫോബിയ തുടങ്ങിയ സംജ്ഞകള്‍ക്ക്‌ സമാനമായ ഒരു പദമായി ഇസ്‌ലാമോഫോബിയയെയും സാമൂഹ്യശാസ്‌ത്രജ്ഞന്മാര്‍ പരിഗണിക്കുന്നു.

20-ാം ശതകത്തിന്റെ അവസാന ദശകങ്ങളില്‍ പടിഞ്ഞാറന്‍ നാടുകളിലേക്കുണ്ടായ അറബ്‌-മുസ്‌ലിം കുടിയേറ്റങ്ങള്‍, 1979-ല്‍ ഇറാനിലെ ഖുമൈനിയുടെ നേതൃത്വത്തില്‍ നടന്ന വിപ്ലവം, 1980-കളിലും 90-കളിലും നടന്ന വിവിധ ഭീകരപ്രവര്‍ത്തനങ്ങള്‍ തുടങ്ങി സെപ്‌തംബര്‍ പതിനൊന്നിലെത്തിയ ഭീകാരാക്രമണത്തോടെ ഇസ്‌ലാം ഒരു ഭീകരമതമാണ്‌, മുസ്‌ലിങ്ങള്‍ ഭീകരവാദികളുമാണ്‌ എന്ന ധാരണ ബലപ്പെട്ടു. അതിന്റെ ന്യായാന്യായങ്ങള്‍ ചര്‍ച്ചചെയ്‌ത പഠനങ്ങളെല്ലാം ഈ പ്രവണതയെ ഭീതിദമായ ഒരു പ്രതിഭാസമായിട്ടാണ്‌ വിശേഷിപ്പിച്ചിട്ടുള്ളത്‌. ബ്രിട്ടനിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ ദി റച്ചിമീഡ്‌ 1996-ല്‍ പ്രാഫസര്‍ ഗോര്‍ഡന്‍ കോണ്‍വോയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ഈ പ്രതിഭാസത്തെ ഇപ്രകാരമാണ്‌ നിര്‍വചിച്ചത്‌-സങ്കുചിതമായ വീക്ഷണങ്ങളുടെ ഫലമായി ഇസ്‌ലാമിനോടും മുസ്‌ലിങ്ങളോടും ബീഭത്സമായ വെറുപ്പും ശത്രുതയും സൃഷ്‌ടിക്കുകയും തത്‌ഫലമായി അവരെ അങ്ങേയറ്റം മോശമായ പ്രതിച്ഛായയുള്ള വാര്‍പ്പുമാതൃകകളാക്കി ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രതിഭാസമാണ്‌ ഇസ്‌ലാമോഫോബിയ.

ഈ സമീപനത്തിന്റെ അനന്തരഫലം വംശീയ വിവേചനവും പരമത വിദ്വേഷവുമാണെന്ന്‌ ഈ പഠനം എടുത്തുപറയുന്നു. സാമൂഹികവും സാമ്പത്തികവുമായ അവഗണനയ്‌ക്കു പുറമേ പൊതുധാരയില്‍നിന്നും മുസ്‌ലിങ്ങള്‍ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ ഇതുമൂലം ഉണ്ടാകുന്നു. വിവേചനപരമായ സമീപനവും അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണവും ഇസ്‌ലാമോഫോബിയയുടെ സവിശേഷതകളാണ്‌. മതം എന്ന നിലയ്‌ക്ക്‌ പടിഞ്ഞാറന്‍ മൂല്യസംസ്‌കൃതിയുമായി ഒത്തുപോകുന്ന മൂല്യങ്ങളോ കാഴ്‌പ്പാടുകളോ ഇല്ലാത്തതിനാല്‍ ഇസ്‌ലാം സ്വാഭാവികമായും അക്രമോത്സുകവും പിന്തിരിപ്പനുമായ ഒരു ദര്‍ശനമാണ്‌ തുടങ്ങിയ വിലയിരുത്തലുകളാണ്‌ ഈ പഠനം മുന്നോട്ടുവയ്‌ക്കുന്നത്‌. സെപ്‌തംബര്‍ പതിനൊന്നിനുശേഷം ഈ വിദ്വേഷസമീപനം പതിന്മടങ്ങ്‌ ശക്തിപ്പെട്ടു എന്നാണ്‌ യൂറോപ്യന്‍ മോണിട്ടറിങ്‌ സെന്റര്‍ ഓണ്‍ റേസിസം ആന്റ്‌ സെനോഫോബിയ (EUMC) കണ്ടെത്തിയത്‌. 2002-ല്‍ പ്രസിദ്ധീകരിച്ച "ദ്‌ സമ്മറി റിപ്പോര്‍ട്ട്‌ ഓണ്‍ ഇസ്‌ലാമോഫോബിയ ഇന്‍ ദ്‌ യൂറോപ്യന്‍ യൂണിയന്‍ ആഫ്‌റ്റര്‍ 11 സെപ്‌തംബര്‍ 2001' എന്ന പഠന റിപ്പോര്‍ട്ട്‌ ഈ പ്രതിഭാസത്തെ സമഗ്രവും ശാസ്‌ത്രീയവുമായ പഠനത്തിന്‌ വിധേയമാക്കിയിട്ടുണ്ട്‌. ഈ വിഷയത്തില്‍ നടന്ന ഏറ്റവും ബൃഹത്തായ പഠനവും ഇ.യു.എം.സിയുടേതായിരുന്നു. യൂറോപ്യന്‍ യൂണിയനിലെ പതിനഞ്ചോളം രാജ്യങ്ങളില്‍ നടത്തിയ പ്രസ്‌തുത പഠനം ഇസ്‌ലാമോഫോബിയയും ആന്റി സെമിറ്റിസിസവും പടിഞ്ഞാറന്‍ സമൂഹത്തില്‍ വംശീയതയുടെ-റേസിസത്തിന്റെ സ്വഭാവം കൈവരിച്ചിരിക്കുകയാണ്‌ എന്ന്‌ അഭിപ്രായപ്പെടുകയുണ്ടായി. ആഗോളതലത്തില്‍ മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ പ്രതിബദ്ധതയില്ലാതെ പെരുമാറുന്നു എന്ന വിമര്‍ശനവും മേല്‌പറഞ്ഞ രണ്ട്‌ പഠനങ്ങളും മുന്നോട്ടുവച്ചിരുന്നു. ഇതിനെല്ലാമുപരിയായി യൂറോപ്പിലും മറ്റ്‌ പടിഞ്ഞാറന്‍ നാടുകളിലും അടുത്തകാലത്ത്‌ രൂപപ്പെട്ട വലതുപക്ഷ തീവ്രനിലപാടുള്ള രാഷ്‌ട്രീയ കക്ഷികള്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കിയെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടി. ഇത്തരം നിലപാടുകള്‍ക്ക്‌ സാധൂകരണം നല്‌കുന്ന വിശകലന വിദഗ്‌ധരും പാര്‍ട്ടികളും മാധ്യമങ്ങളുമൊന്നിച്ചുകൊണ്ടുള്ള പ്രചാരണം ഇസ്‌ലാമിനെ രാക്ഷസവത്‌കരിക്കുന്നതിലും അതിലൂടെ ഒരുതരത്തിലുള്ള സാംസ്‌കാരിക വംശീയത സൃഷ്‌ടിച്ചുവെന്നും ഈ പഠനം സാക്ഷ്യപ്പെടുത്തുന്നു.

2004-ല്‍ ഐക്യരാഷ്‌ട്ര സംഘടന കോണ്‍ഫ്രണ്ടിങ്‌ ഇസ്‌ലാമോഫോബിയ: എഡ്യൂക്കേഷന്‍ ഫോര്‍ ടോലറന്‍സ്‌ ആന്‍ഡ്‌ അണ്ടര്‍സ്റ്റാന്റിങ്‌ എന്ന പേരില്‍ ഒരു അന്താരാഷ്‌ട്ര കോണ്‍ഫറന്‍സ്‌ വിളിച്ചു ചേര്‍ത്തിരുന്നു. പരമതനിന്ദയും പുച്ഛവും വെറുപ്പും പ്രചരിപ്പിക്കുന്നത്‌ ലോകസമാധാനത്തിനു തന്നെ ഭീഷണിയാണെന്ന്‌ പ്രസ്‌തുത കോണ്‍ഫറന്‍സില്‍ യു.എന്‍. സെക്രട്ടറി ജനറലായിരുന്ന കോഫി അന്നന്‍ അഭിപ്രായപ്പെടുകയുണ്ടായി. ഇതുമൂലം സമൂഹങ്ങള്‍ തമ്മിലുള്ള അകല്‍ച്ച കൂടുതല്‍ അപകടകരമായ വിധത്തില്‍ വര്‍ധിച്ചിരിക്കുകയാണെന്നും സര്‍വേ റിപ്പോര്‍ട്ടുകള്‍ മുന്നില്‍വച്ചു കൊണ്ട്‌ യു.എന്‍. സമ്മേളനം വിലയിരുത്തി. ആയതിനാല്‍ ഈ വിഷയത്തിലുള്ള വസ്‌തുനിഷ്‌ഠവും യാഥാര്‍ഥ്യബോധത്തോടെയുമുള്ള സമീപനം ആഗോളസമൂഹവും നേതൃത്വവും സ്വീകരിക്കണമെന്ന്‌ സമ്മേളനം ആഹ്വാനം ചെയ്‌തു.

പലസ്‌തീന്‍ വിമോചന സംഘടനകളില്‍ ചിലത്‌ കാലാകാലങ്ങളില്‍ സ്വീകരിച്ച സമരമുറകളില്‍ പലതും ഭീകരസ്വഭാവമുള്ളതായിരുന്നു. ഇതിനു പുറമെ 1989-ല്‍ സല്‍മാന്‍ റുഷ്‌ദിയുടെ സാത്താനിക്‌ വേഴ്‌സസ്‌ എന്ന നോവലിനെ സംബന്ധിച്ചുണ്ടായ ഖുമൈനിയുടെ വധാഹ്വാനവും തുടര്‍ന്ന്‌ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ചു ബ്രിട്ടനില്‍ നടന്ന അക്രമോത്സുക പ്രതിഷേധങ്ങളുമെല്ലാം ചേര്‍ന്ന്‌ രൂപപ്പെട്ട രാഷ്‌ട്രീയ-സാമൂഹ്യപശ്ചാത്തലമാണ്‌ ഇങ്ങനെ ഒരു അവസ്ഥാവിശേഷത്തിന്‌ അനുകൂല സാഹചര്യം സൃഷ്‌ടിച്ചത്‌. തുടര്‍ന്ന്‌ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ഗള്‍ഫ്‌ യുദ്ധങ്ങളും അതിനെ പ്രതിരോധിക്കാനെന്നപേരില്‍ അല്‍ഖ്വായിദപോലുള്ള ഭീകരപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളുമെല്ലാം ചേര്‍ന്ന്‌ രംഗം കൂടുതല്‍ വഷളാക്കി. 2005-ല്‍ പല യൂറോപ്യന്‍ നഗരങ്ങളിലും പ്രത്യേകിച്ച്‌ പാരിസില്‍ നടന്ന ആഫ്രാ ഏഷ്യന്‍ വംശജരുടെ പരിധി വിട്ട പ്രതിഷേധ സമരങ്ങളുമെല്ലാം "ഇസ്‌ലാംഭീതി' ശക്തിപ്രാപിക്കുന്നതിനിടയാക്കി. 2005-ല്‍ ജില്ലന്റ്‌ പോസ്റ്റണ്‍ എന്ന ഡാനിഷ്‌ പത്രത്തില്‍ വന്ന കാര്‍ട്ടൂണ്‍ സൃഷ്‌ടിച്ച വിവാദവും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുമെല്ലാം ആഗോള സമാധാനത്തിന്‌ ഭംഗം വരുത്തുന്നതായിരുന്നു. താരതമ്യേന കുടിയേറ്റ സൗഹൃദ അന്തരീക്ഷം ശക്തമായി നിലനിന്ന സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍പ്പോലും ഈ സംഭവവികാസങ്ങള്‍ ഇസ്‌ലാമോഫോബിയയ്‌ക്ക്‌ അനുകൂല സാഹചര്യം സൃഷ്‌ടിച്ചു എന്ന്‌ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സെപ്‌തംബര്‍ 11-നുശേഷം പടിഞ്ഞാറന്‍ നാടുകളില്‍ പ്രത്യേകിച്ചും അമേരിക്കയില്‍ പള്ളികള്‍ മാത്രമല്ല മുസ്‌ലിം സാംസ്‌കാരികേന്ദ്രങ്ങള്‍, സ്‌കൂളുകള്‍ എന്നിവ ആക്രമിക്കപ്പെട്ടു. ഇസ്‌ലാമിക ശൈലിയില്‍ ഹിജാബ്‌ ധരിക്കുന്ന സ്‌ത്രീകള്‍ ഫ്രാന്‍സിലടക്കം ആക്രമണത്തിന്‌ വിധേയമായി. സിക്കുകാരായ തലപ്പാവ്‌ ധാരികള്‍ മുസ്‌ലിം എന്ന്‌ തെറ്റിദ്ധരിച്ചുകൊണ്ട്‌ ആക്രമിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുകയുണ്ടായി. അങ്ങനെ ഇസ്‌ലാമും മുസ്‌ലിമുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ വരെ വെറുക്കപ്പെടേണ്ടതും തകര്‍ക്കപ്പെടേണ്ടതുമാണ്‌ എന്ന മനോഭാവം ശക്തിപ്പെടുകയും വ്യാപകമാവുകയും ചെയ്യുന്നു എന്നതാണ്‌ ഇതു സംബന്ധിച്ച്‌ ജോണ്‍ എസ്‌പൊസിറ്റോ, ആന്‍ഡ്രൂഷ്‌റയേക്ക്‌, ഫ്രഡ്‌ ഹാലിഡേ തുടങ്ങി കാരണ്‍ ആംസ്‌ട്രാങ്‌ വരെയുള്ള പണ്ഡിതരുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌.

പടിഞ്ഞാറന്‍ നാടുകളില്‍ മുസ്‌ലിംപള്ളികള്‍ പുതുതായി നിര്‍മിക്കുന്നതിനെതിരെയുള്ള പ്രചാരണം ശക്തമാണ്‌. മുസ്‌ലിം സ്‌ത്രീകളുടെ വേഷം-ഹിജാബ്‌ വിവാദം ഫ്രാന്‍സടക്കം പല നാടുകളിലും നിയമനിര്‍മാണത്തിലേക്ക്‌ വരെ കൊണ്ടെത്തിച്ചിരിക്കുകയാണ്‌. ഇങ്ങനെയൊരു സാഹചര്യം സംജാതമായതില്‍ അല്‍ഖ്വായിദ അടക്കമുള്ള ഭീകരസംഘടനകളും താലിബാന്‍ പോലുള്ള മിലീഷ്യകളും ഉത്തരാവാദികളാണ്‌. ഇസ്‌ലാമോഫോബിയ ഒരു കാഴ്‌ചപ്പാടും ലോകവീക്ഷണവുമായി രൂപപ്പെട്ടതിന്റെ അനന്തരഫലമാണ്‌ ഇന്ന്‌ ലോകം അഭിമുഖീകരിക്കുന്ന പല സങ്കീര്‍ണ പ്രശ്‌നങ്ങളും. ഈ സവിശേഷ സാഹചര്യത്തെ ഏകപക്ഷീയവും നിരുത്തരവാദപരവുമായ മാധ്യമപ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ചും വാര്‍ത്താചാനലുകള്‍ വംശീയ വാദത്തിന്‌ സമാനമായ ഒരു പ്രതിഭാസമാക്കി മാറ്റിയിരിക്കുകയാണ്‌ എന്ന്‌ സിയാവുദ്ദീന്‍ സര്‍ദാറിനെപോലുള്ള മാധ്യമനിരീക്ഷകര്‍ വിലയിരുത്തുന്നു. ഇതിനെല്ലാമുപരി "നാഗരികതകളുടെ സംഘട്ടനം', "ചരിത്രത്തിന്റെ അന്ത്യം', "നമുക്ക്‌ എവിടെ പിഴച്ചു' തുടങ്ങിയ പഠനങ്ങളിലൂടെ സാമുവല്‍ പി. ഹണ്ടിങ്‌ടന്‍, ഫ്രാന്‍സിസ്‌ ഫുക്കുയാമ, ബെര്‍ണാര്‍ഡ്‌ ലൂയിസ്‌ തുടങ്ങിയ അക്കാദമിക പണ്ഡിതന്മാരും "ഇസ്‌ലാംപേടി' വ്യാപിപ്പിക്കുന്നതില്‍ തങ്ങളുടേതായ പങ്ക്‌ വഹിച്ചു. ഇതിനെ പ്രതിരോധിക്കുന്നതിന്‌ ഐക്യരാഷ്‌ട്രസഭയടക്കമുള്ള ആഗോളവേദികള്‍ ഫലപ്രദമായി ഇടപെടുന്നുവെങ്കിലും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണവും അപകടകരവുമായിക്കൊണ്ടിരിക്കുകയാണ്‌, എന്നാണ്‌ വിദഗ്‌ധാഭിപ്രായം.

(അഷ്‌റഫ്‌ എ. കടയ്‌ക്കല്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍