This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസ്‌ലാമികകല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഇസ്‌ലാമികകല

Islamic Art

ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തോടുകൂടി ആ മതദര്‍ശനത്തിന്റെ പ്രചാരവ്യാപനങ്ങള്‍ക്കനുസൃതമായി വളര്‍ന്നു വികസിച്ച കലാപ്രസ്ഥാനം. അറബിരാജ്യങ്ങളാണ്‌ ഇതിന്റെ തുടക്കം കുറിച്ചത്‌. മൂന്ന്‌ നൂറ്റാണ്ടുകൊണ്ട്‌ സ്‌പെയിനിലും ഉത്തരാഫ്രിക്കന്‍ പ്രദേശങ്ങളിലും തുടങ്ങി വിദൂരപൂര്‍വദേശത്ത്‌ ഇന്ത്യോനേഷ്യന്‍ ദ്വീപസമൂഹം വരെ ഈ പ്രസ്ഥാനത്തിനു പ്രചാരം സിദ്ധിച്ചു. ഇസ്‌ലാംമതത്തിന്റെ ആവിര്‍ഭാവത്തിന്‌ തൊട്ടുമുമ്പ്‌ വികാസം പ്രാപിച്ചിരുന്നതും മധ്യ പൗരസ്‌ത്യദേശത്തും പാശ്ചാത്യരാജ്യങ്ങളിലും പ്രചാരത്തിലെത്തിയിരുന്നതുമായ യഹൂദ-ക്രസ്‌തവ-ബൈസാന്തിയന്‍ കലകളുടെ മൗലികധാരകളിലും അവയുടെ സ്വാധീനതയ്‌ക്ക്‌ വിധേയമായ യവന-റോമാ കലാരൂപങ്ങളിലും പേര്‍ഷ്യന്‍ കലാപാരമ്പര്യത്തിലും നിന്ന്‌ ഇസ്‌ലാമികദര്‍ശനങ്ങള്‍ക്കനുസൃതമായി ആര്‍ജിക്കാവുന്ന സാംസ്‌കാരിക ഭാവങ്ങളുടെ സമീചീനമായ സംശ്ലേഷണത്തില്‍ക്കൂടിയാണ്‌ ഇസ്‌ലാമികകല ഉരുത്തിരിഞ്ഞുവന്നത്‌.

ആമുഖം

ഇസ്‌ലാമികദര്‍ശനം വിഗ്രഹാരാധനയ്‌ക്ക്‌ എതിരായതുകൊണ്ട്‌ അതിലേക്കു നയിക്കാവുന്ന ഏതുതരം പ്രവണതയെയും ഇസ്‌ലാം നിരുത്സാഹപ്പെടുത്തുകയും ആവുന്നിടത്തോളം നിര്‍മാര്‍ജനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തുവന്നു. അരൂപിയും അമൂര്‍ത്ത പ്രകൃതിയുമായ അല്ലാഹുവിനെ മൂര്‍ത്തമായ രൂപപരിധിക്കുള്ളില്‍ ഒതുക്കിക്കാണിക്കുന്നതിനോട്‌ കടുത്ത പ്രതിഷേധം ഉണ്ടായിരുന്നതുമൂലം രൂപമാതൃകകളോ ഛായാചിത്രങ്ങളോ രചിക്കുന്നത്‌ മതാനുശാസനത്തിന്‌ എതിരും നിഷിദ്ധവുമായിരുന്നു. ദൈവം പ്രവാചകന്മാരില്‍ക്കൂടി ലോകത്തിനു നല്‌കിയിട്ടുള്ള കല്‌പനകളിലൂടെ യാതൊരു ജന്തുവിന്റെയും പ്രതിമ ഉണ്ടാക്കുകയോ അതിനെ നമസ്‌കരിക്കുകയോ ചെയ്യരുതെന്ന്‌ ഇസ്‌ലാമുകളെ വിലക്കിയിട്ടുണ്ട്‌. അക്ഷരാര്‍ഥത്തില്‍ത്തന്നെ ഇത്‌ പാലിക്കുന്നതില്‍ അവര്‍ നിഷ്‌കര്‍ഷിച്ചിരുന്നു. അതുകൊണ്ട്‌ അലങ്കരണം, വാസ്‌തുവിദ്യ, മണ്‍പാത്രനിര്‍മാണം, വസ്‌ത്രനിര്‍മാണം, തുന്നല്‍, ലോഹപ്പണികള്‍, അലങ്കരണ ലിപിരചന എന്നിവയില്‍ക്കൂടിയാണ്‌ അവര്‍ കലാസൃഷ്‌ടി നിര്‍വഹിച്ചത്‌. അപൂര്‍വമായി മൃഗങ്ങളുടെയും മനുഷ്യരുടെയും രൂപം ഉള്‍ക്കൊള്ളുന്ന കലാസൃഷ്‌ടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവ യഥാതഥങ്ങളായിരുന്നില്ല. ഇക്കാരണത്താല്‍ ക്രസ്‌തവ കലാകാരന്മാര്‍ രൂപം നല്‌കി വികസിപ്പിച്ചെടുത്ത ആഖ്യാനചിത്രകലാ സമ്പ്രദായം-ഇസ്‌ലാമികകലാകാരന്മാര്‍ സ്വീകരിച്ചിരുന്നില്ല.

അലങ്കരണ പ്രവണത

പ്രാര്‍ഥനാലയങ്ങള്‍, ദേവാലയങ്ങള്‍ കൊട്ടാരങ്ങള്‍, ശവകുടീരങ്ങള്‍ എന്നിവയുടെ വാസ്‌തുവിദ്യയില്‍ (നോ. ഇസ്‌ലാമിക വാസ്‌തുവിദ്യ) ഇസ്‌ലാമിക കലാകാരന്മാര്‍ ഉന്നതനിലവാരം പുലര്‍ത്തുന്നു. വര്‍ണാലങ്കൃതമായ കളിമണ്‍പാത്രങ്ങളും തറയോടുകളും, വെള്ളി, ചെമ്പ്‌, ഓട്‌ എന്നിവകൊണ്ട്‌ നിര്‍മിതമായ ആഭരണങ്ങളും ഇസ്‌ലാമികകലയുടെ ഉത്തമമാതൃകകളാണ്‌. ദൈനംദിനാവശ്യങ്ങള്‍ക്കുള്ള സ്‌ഫടികോപകരണങ്ങളും പ്രാര്‍ഥനാലയങ്ങളിലെ വിചിത്ര ദീപങ്ങളും മറ്റും എനാമല്‍ചെയ്‌തു കൂടുതല്‍ ആകര്‍ഷകമാക്കുവാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഓട്‌, പിത്തള തുടങ്ങിയ ലോഹങ്ങളില്‍ സ്വര്‍ണവും വെള്ളിയും പതിച്ച്‌ ചിത്രപ്പണികള്‍ ചെയ്യുന്ന കാര്യത്തിലും അവര്‍ വൈദഗ്‌ധ്യം നേടിയിരുന്നു. നെയ്‌ത്തുകാരാണ്‌ അലങ്കരണകലയില്‍ ഏറ്റവും വൈദഗ്‌ധ്യം പ്രകടിപ്പിച്ചിട്ടുള്ളത്‌; വര്‍ണാഞ്ചിതമായ കംബളങ്ങളും പരവതാനികളും ഈ വസ്‌തുത വ്യക്തമാക്കുന്നു. അലങ്കരണലിപിരചന (calligraphy) ഒരു കലയായി രൂപപ്പെടുത്തി എന്ന മേന്മയും ഇസ്‌ലാമികകലാകാരന്മാര്‍ക്കു ലഭിക്കുന്നു. ഖുര്‍ആനിലെ വചനങ്ങള്‍ പകര്‍ത്തുക എന്നത്‌ ദൈവികമായ ഒരു സത്‌കൃത്യമായി അവര്‍ വിശ്വസിച്ചിരുന്നു.

അരബസ്‌ക്‌ ശൈലി

യഥാതഥമായ ചിത്രീകരണത്തെക്കാള്‍ അമൂര്‍ത്തകലയ്‌ക്ക്‌ വേണ്ടുന്ന അലങ്കരണങ്ങള്‍ക്ക്‌ പ്രാധാന്യം നല്‌കുന്ന അരബസ്‌ക്‌ രീതിയാണ്‌ അവര്‍ പ്രധാനമായും സ്വീകരിച്ചിരുന്നത്‌ (നോ. അരബസ്‌ക്‌). ഇലകളും മൊട്ടുകളും പൂക്കളും നിറഞ്ഞ ലതാവലയങ്ങള്‍ വിവിധ രൂപമാതൃകയില്‍ വിന്യസിച്ചുണ്ടാക്കുന്ന ഈ ചിത്രണസമ്പ്രദായം ഇസ്‌ലാമികകലയുടെ സവിശേഷ സംഭാവനയാണ്‌. 10, 11 ശതകങ്ങളില്‍ ഈപ്‌ജിപ്‌തിലെ മുസ്‌ലിങ്ങള്‍ വിഭാവനചെയ്‌തു രൂപപ്പെടുത്തിയതാണ്‌ ഈ കലാശൈലി. അരബസ്‌ക്‌കല മറ്റ്‌ അലങ്കരണങ്ങളോ കൊത്തുപണികളോ ഇല്ലാത്ത മിനുസമായ പ്രതലങ്ങളിലാണ്‌ ചെയ്‌തുകാണുന്നത്‌. ജ്യാമിതീയരൂപങ്ങളും നക്ഷത്രചിഹ്നങ്ങളും ഇസ്‌ലാമികകലയില്‍ സര്‍വസാധാരണമാണ്‌. മൃഗങ്ങളുടെയോ പക്ഷികളുടെയോ രൂപം രചിക്കുമ്പോള്‍പ്പോലും അവയുടെ തലയും മറ്റും പൂക്കളില്‍നിന്നും ഇറങ്ങിവരുന്ന രീതിയാണ്‌ അങ്കനം ചെയ്‌തിരുന്നത്‌.

മന്ദിരാലങ്കരണം

മുസ്‌ലിംസാമ്രാജ്യങ്ങളുടെ സംരക്ഷണയില്‍ ഇസ്‌ലാം സംഘടിതമതമായി രൂപം പ്രാപിച്ചതോടെ ഭരണാധികാരികള്‍ തങ്ങളുടെ ശക്തിയുടെയും പ്രതാപത്തിന്റെയും പ്രതീകങ്ങളായി സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളിലും അത്യുന്നത പ്രാസാദങ്ങളും പ്രാര്‍ഥനാലയങ്ങളും പടുത്തുയര്‍ത്തി. സ്വന്തമായ കലാപാരമ്പര്യം അവകാശപ്പെടാനില്ലായിരുന്ന അറബികള്‍, സിറിയ, പേര്‍ഷ്യ, ഈജിപ്‌ത്‌, റോം, ബൈസാന്തിയം എന്നിവിടങ്ങളിലെ വിദഗ്‌ധകലാകാരന്മാരെ ക്ഷണിച്ചുവരുത്തിയാണ്‌ നൂതന രാജമന്ദിരങ്ങളും പ്രാര്‍ഥനാലയങ്ങളും പണികഴിപ്പിച്ചത്‌. പ്രാരംഭകാലത്തെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കലാസംഭാവന എ.ഡി. 706-നും 715-നും ഇടയ്‌ക്ക്‌ ദമാസ്‌കസിലെ ഒരു റോമന്‍ ദേവാലയവളപ്പില്‍ പണികഴിപ്പിച്ച പ്രാര്‍ഥനാലയമാണ്‌. ഇതിന്റെ ചുവരുകളില്‍ ബൈസാന്തിയത്തില്‍നിന്നുള്ള മനോഹരമായ സ്‌ഫടികമൊസേയ്‌ക്‌ പതിപ്പിച്ചിട്ടുണ്ട്‌. ഈ മൊസേയ്‌ക്‌ ചിത്രങ്ങളില്‍ ചിലത്‌ പോമ്പിയിലെ വര്‍ണചിത്രങ്ങളെ അനുസ്‌മരിപ്പിക്കുന്നവയാണ്‌.

ജാമി മസ്‌ജിദിലെ മുഗള്‍ശൈലിയിലുള്ള അലങ്കൃത കമാനം: ഇസ്‌ഫഹാന്‍

ഈ പ്രാര്‍ഥനാലയം പണികഴിപ്പിച്ച അല്‍വാലിദ്‌ ഖലീഫ ക്രസ്‌തവ മൊസേക്‌ ചിത്രങ്ങളിലെ പ്രതിരൂപാത്മകവും ആഖ്യാനപരവുമായ ഉള്ളടക്കത്തെക്കാള്‍ യവന-റോമാചിത്രങ്ങളുടെ ശൈലി സ്വീകരിക്കുന്നതിലാണ്‌ താത്‌പര്യം കാട്ടിയിരുന്നതെന്ന്‌ അനുമാനിക്കേണ്ടിയിരിക്കുന്നു. ഇതിലെ ശില്‌പകലയില്‍ ബൈസാന്തിയന്‍ ശൈലിയുടെയും പേര്‍ഷ്യന്‍ശൈലിയുടെയും സമന്വയഭാവം പ്രകടമാണ്‌. മദീന ആസ്ഥാനമാക്കിയിരുന്നവരും മുഹമ്മദ്‌നബിയുടെ വിശ്വസ്‌ത സഹകാരികളായിരുന്നവരുമായ നാലുപേരുടെ അധീനത്തിലേക്കു അധികാരം കൈമാറ്റം ചെയ്യപ്പെട്ടു. ബാഗ്‌ദാദിലെയും തൊട്ടടുത്ത സമാരയിലെയും കലാസാംസ്‌കാരികരംഗം വികാസത്തിലെത്തിയത്‌ ഈ കാലഘട്ടത്തിലായിരുന്നു. 7 മുതല്‍ 13 വരെ ശതകങ്ങള്‍ ഇസ്‌ലാമിന്റെ സുവര്‍ണദശയായിട്ടാണ്‌ കരുതപ്പെടുന്നത്‌. ഉമയാദ്‌, അബ്ബാസിദ്‌ എന്നീ രണ്ടു രാജവംശങ്ങളുടെ കാലം പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. ഉമയാദുകള്‍ ദമാസ്‌കസ്‌ തലസ്ഥാനമാക്കി സിറിയയിലും (8-10 ശ.) അബ്ബാസിദുകള്‍ ബാഗ്‌ദാദ്‌ തലസ്ഥാനമാക്കി ദക്ഷിണ പേര്‍ഷ്യയിലും (749-1258) ആസ്ഥാനം ഉറപ്പിച്ചു.

ഷറ്റ്‌സദ്‌ പള്ളിയുടെ അലങ്കൃതകുംഭകം (ഒട്ടോമന്‍കാലഘട്ടം) ഇസ്‌താന്‍ബുള്‍

10-ാം ശതകത്തോടുകൂടി മധ്യഏഷ്യയിലെ തുര്‍ക്കികള്‍ പേര്‍ഷ്യയില്‍ ആധിപത്യം സ്ഥാപിച്ചതോടെ ഇസ്‌ലാമികകല വീണ്ടും പുരോഗതിയിലേക്കു നീങ്ങി. അതിമനോഹരമായ ശില്‌പവിധാനത്തോടുകൂടി പല ഹസ്‌തലിഖിത ഗ്രന്ഥങ്ങളും ഈ കാലഘട്ടത്തില്‍ ഉടലെടുത്തു. ഉത്തരആഫ്രിക്കയില്‍ ടുണീഷ്യ കേന്ദ്രമാക്കി കൂടുതല്‍ ശക്തിയാര്‍ജിച്ച ഫാത്തിമിദു(910-1171)കള്‍ അധികാരത്തില്‍വന്നു. അവരുടെ പിന്മുറക്കാര്‍ 973-ല്‍ ഈജിപ്‌ത്‌ പിടിച്ചടക്കി ആസ്ഥാനം കെയ്‌റോയിലേക്ക്‌ മാറ്റി. ഇവര്‍ നേതൃത്വം നല്‌കി വികസിപ്പിച്ചെടുത്ത കലയും സംസ്‌കാരവും അബ്ബാസിദ്‌ ഖലീഫമാരുടെ കാലത്തേതിനെ അതിശയിക്കുന്നതായിരുന്നു.

സെല്‍ജൂക്‌ നവോത്ഥാനം

11-ാം ശതകത്തിന്റെ പൂര്‍വാര്‍ധത്തില്‍ ഇറാനില്‍ സെല്‍ജൂക്‌ തുര്‍ക്കികളുടെ സുശക്തമായ മുന്നേറ്റം ഇസ്‌ലാമികകലാശൈലിയില്‍ ഒരു പരിവര്‍ത്തനം സൃഷ്‌ടിച്ചു. വിശുദ്ധ നഗരം (ജെറൂസലേം) കൈവശപ്പെടുത്തിയിരുന്ന ഫ്രാങ്കുകള്‍ക്കെതിരായി നിരന്തരം സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നെങ്കിലും കലാപരിപോഷണത്തില്‍ സെല്‍ജൂക്‌ ഭരണാധികാരികള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സാന്‍കിദുകളുടെ വംശത്തില്‍പ്പെട്ട നൂര്‍ അല്‍-ദിന്‍ (1146-73), അയൂബിദ്‌ വംശത്തിലെ സലാദിന്‍ (1169-93) തുടങ്ങിയവരും അഫ്‌ഗാനിസ്‌താനിലെ ഖുര്‍ദിദുകളും ഖവാരിസ്‌ഷാമാരും കലാസാംസ്‌കാരിക കേന്ദ്രങ്ങളും കൂറ്റന്‍ പ്രാര്‍ഥനാലയങ്ങളും കോട്ടകൊത്തളങ്ങളും സ്ഥാപിക്കുന്നതില്‍ വ്യാപൃതരായിരുന്നു. ഈ രണ്ട്‌ രാജവംശങ്ങളും ഇന്നു സ്‌മരിക്കപ്പെടുന്നത്‌ അവരുടെ കാലത്തു നേടുവാന്‍ കഴിഞ്ഞ സാംസ്‌കാരിക മുന്നേറ്റത്തിന്റെ പേരിലാണ്‌.

സെല്‍ജൂക്‌ നവോത്ഥാനമെന്ന പേരില്‍ അറിയപ്പെടുന്ന സാംസ്‌കാരികവികാസത്തിന്റെ ഉത്തരവാദികള്‍ ഇറാനിലെ മാലിക്‌ഷായും അദ്ദേഹത്തിന്റെ മന്ത്രി നിസാം അല്‍മുല്‍കും ആയിരുന്നു. ഇവരുടെ പ്രാത്സാഹനഫലമായി നിര്‍മിതമായ കലാസമ്പത്തുകള്‍ വാസ്‌തുവിദ്യയുടെയും അലങ്കരണകലയുടെയും ഉദാത്തഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നു. അതിവിസ്‌തൃതമായ ഒരു സാമ്രാജ്യത്തിലാകെയും ഇസ്‌ലാമിക ലോകത്തില്‍ പൊതുവെയും ഇവര്‍ പകര്‍ന്ന കലാപരമായ നവോന്മേഷം അദ്‌ഭുതാവഹമാണ്‌.

മൂറുകളുടെ കല

അല്‍ മൊറാവിദ്‌, അല്‍ മൊഹദ്‌ സാമ്രാജ്യങ്ങള്‍ (11-12 ശ.) രൂപം നല്‌കിയ ഹിസ്‌പാനോ-മൊറസ്‌ക്‌ കലാശൈലി ആ സാമ്രാജ്യശക്തി ഛിന്നഭിന്നമായശേഷവും കുറേക്കാലം നിലനിന്നു. ഈ കലാപ്രസ്ഥാനത്തെ മൂറുകളുടെ കല എന്നു പാശ്ചാത്യര്‍ പരിഹസിച്ചുവെങ്കിലും അതിന്റെ പല സവിശേഷതകളും പില്‌ക്കാലത്ത്‌ യൂറോപ്യന്‍ കലാരംഗത്ത്‌ ചിരപ്രതിഷ്‌ഠ നേടുകയുണ്ടായി. വടക്കന്‍ ആഫ്രിക്കയില്‍ പല ഘട്ടങ്ങളിലായി ഭരണം നടത്തി വന്ന മുസ്‌ലിം രാജവംശങ്ങള്‍ നേതൃത്വം നല്‌കി രൂപപ്പെടുത്തിയും സംരക്ഷിച്ചും പ്രാത്സാഹിപ്പിച്ചും വന്ന കലാശൈലികള്‍ മിക്കവാറും ലുപ്‌തപ്രായങ്ങളായിത്തീര്‍ന്നിരിക്കുകയാണെങ്കിലും നൂറ്റാണ്ടുകളെ പിന്നിട്ടുകൊണ്ട്‌ അവയുടെ ചില രൂപാന്തരങ്ങള്‍ ഇന്നും ഒളിമങ്ങി നില്‌പുണ്ട്‌. ഇസ്‌ലാമികശക്തിയുടെ കിഴക്കന്‍ മേഖലകളില്‍ ആവിര്‍ഭവിച്ച ബപ്രി (1250-1382), ബുര്‍ജി (1382-1517), ഇല്‍ഖദിദുകള്‍ (1254-1385), സഫാവിദ്‌ (1501-1736) തുടങ്ങിയ രാജവംശങ്ങളുടെ കാലത്ത്‌ ഇസ്‌ലാമിക കലാരംഗത്തു പല നൂതന ചലനങ്ങളും ഉളവായി. ഇവയുടെ പതനത്തിനുശേഷം ഇന്ത്യയില്‍ ശക്തിയാര്‍ജിച്ച മുഗള്‍ഭരണം ശാശ്വതമായ പല സംഭാവനകളും നല്‌കി ഇസ്‌ലാമിക കലാരംഗത്ത്‌ പുതിയൊരുമാനം സൃഷ്‌ടിച്ചു. ഇന്ത്യയില്‍ മുഗള്‍ഭരണം സുസ്ഥാപിതമായതോടുകൂടി മുസ്‌ലിം രാജമന്ദിരങ്ങളുടെയും രാജസദസ്സുകളുടെയും സവിശേഷതകളായി അംഗീകരിക്കപ്പെട്ടുവന്ന ആഡംബരങ്ങളും അലങ്കാരങ്ങളും പ്രതാപചിഹ്നങ്ങളും മറ്റും അവരുടെ രാജസ്ഥാനത്ത്‌ സ്ഥിരപ്രതിഷ്‌ഠിതമായിത്തീര്‍ന്നു. ഇതിലേക്കിണങ്ങുന്ന പ്രത്യേകം കലാമാതൃകകള്‍ രൂപംപൂണ്ടു.

വര്‍ഗീകരണം

ഇസ്‌ലാമികലോകത്തിലെ വിവിധ ഭരണകൂടങ്ങളുടെ ഉയര്‍ച്ച-താഴ്‌ച്ചകള്‍ക്ക്‌ സമാന്തരമായിട്ടാണ്‌ ഇസ്‌ലാമികകലയുടെയും വികാസ പരിണാമങ്ങള്‍ സംഭവിച്ചിട്ടുള്ളത്‌. തന്മൂലം കാലാനുബദ്ധമായ ഘട്ടവിഭജനത്തെക്കാള്‍ ദേശാനുബദ്ധമോ ജനപദാനുബദ്ധമോ ആയ വര്‍ഗീകരണമായിരിക്കും ഇസ്‌ലാമികകലയുടെ സവിശേഷതകളിലേക്കു കടന്നുചെല്ലാന്‍ സഹായകമായിട്ടുള്ളത്‌. ഇക്കാരണത്താല്‍ അരബോ-മുസ്‌ലിം, പേര്‍ഷ്യന്‍, ഇന്ത്യോ-പേര്‍ഷ്യന്‍, ഹിസ്‌പാനോ-മൊറസ്‌ക്‌ എന്നീ സംജ്ഞകള്‍ക്കു പ്രത്യേകം പ്രസക്തിയുണ്ട്‌. കാലാനുബദ്ധമായി നിരീക്ഷിക്കുമ്പോള്‍ ഇവയ്‌ക്ക്‌ വ്യക്തമായൊരു അതിര്‍വരമ്പുണ്ടാക്കുക അസാധ്യമായി വരുന്നു. എങ്കിലും കാലദേശാനുസാരിയായുണ്ടായിട്ടുള്ള വിഭജനങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്ന മതപരവും സാമ്പത്തികവും രാഷ്‌ട്രീയവും ആയ പശ്ചാത്തലങ്ങളും ഇസ്‌ലാമിക കലയുടെ വളര്‍ച്ചയില്‍ കണ്ടെത്തുവാന്‍ കഴിയും. വിഭിന്ന ഘടകങ്ങളും വിഭിന്ന പാരമ്പര്യങ്ങളും ഒത്തിണങ്ങിയ പുതിയ കലാരൂപങ്ങളും ശൈലീവിശേഷങ്ങളും ഇസ്‌ലാമികകലയുടെ മൗലികഭംഗിക്കു മാറ്റുകൂട്ടുന്നു.

അരബോ-മുസ്‌ലിംകല

ഇസ്‌ലാംമതത്തിന്റെ ആവിര്‍ഭാവത്തിന്‌ മുമ്പോ പിമ്പോ അറബിരാജ്യത്ത്‌ തനതായ എന്തെങ്കിലും കലാപ്രസ്ഥാനമോ സാംസ്‌കാരിക സവിശേഷതയോ പരിഗണനാര്‍ഹമാംവിധം ഉണ്ടായിരുന്നില്ല. ഇസ്‌ലാമിക കലയ്‌ക്കു രൂപംനല്‌കിയ വിവിധ പ്രാദേശിക കലാശൈലികളിലും അറബിപ്രദേശത്തിന്റേതായ മൗലികസ്വഭാവങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ല. എങ്കിലും ഇസ്‌ലാം രൂപംകൊണ്ടത്‌ അറബിരാജ്യത്ത്‌ ആയിരുന്നതുനിമിത്തം ഇങ്ങനെ ഒരു സംജ്ഞ വന്നുചേരാനിടയായി. ബൈസാന്തിയന്‍കലയുടെ ഊര്‍ജസ്വലതയും സസാനിയന്‍കലയുടെ പാരമ്പര്യമഹത്ത്വവും സമന്വയിപ്പിച്ച്‌ അതില്‍ ഇസ്‌ലാമിന്റെ ധര്‍മദര്‍ശനാദികള്‍ക്ക്‌ അനുസൃതമായ കലാവീക്ഷണം കൂട്ടിക്കലര്‍ത്തിയാണ്‌ ആദ്യകാലത്ത്‌ ഇസ്‌ലാമികകല രൂപപ്പെടുത്തിയത്‌.

മറ്റൊരു വസ്‌തുതകൂടിയുണ്ട്‌. മുസ്‌ലിംസംസ്‌കാരം യവനസംസ്‌കാരത്തിന്റെ ബാഹ്യപ്രരണകള്‍ക്കുവിധേയമായിട്ടുള്ള സെമിറ്റിക്‌ സാഹചര്യത്തില്‍ ഉരുത്തിരിഞ്ഞതാണെങ്കിലും അറബികള്‍ സൈനികശക്തികൊണ്ടും മതപരിവര്‍ത്തനവ്യഗ്രതകൊണ്ടും തങ്ങളുടെ അധിനിവേശിതപ്രദേശങ്ങളിലാകെ അറബിഭാഷ നിര്‍ബന്ധമായി അടിച്ചേല്‌പിക്കുകയും, ഭരണകാര്യങ്ങള്‍ക്കും എല്ലാവിധ പഠനങ്ങള്‍ക്കും അതു മാധ്യമമാക്കുകയും കൂടി ചെയ്‌തു. ഈ സംസ്‌കാരവുമായി ബന്ധപ്പെട്ട ജനസമൂഹത്തില്‍നിന്ന്‌ അറബിസത്ത ഉള്‍ക്കൊണ്ട കലാസൃഷ്‌ടികള്‍ ഉണ്ടായി. സാഹിത്യവും കലയുമായുണ്ടായ ഈ വേഴ്‌ച പരസ്‌പരമുള്ള കൊണ്ടുകൊടുക്കലുകളില്‍ക്കൂടി വികസിച്ച്‌ ക്രമപ്രവൃദ്ധമായി.

പേര്‍ഷ്യന്‍കല

സഫാവിദുകളുടെ കാലഘട്ടത്തില്‍ (10-17 i.) ഉണ്ടായിട്ടുള്ള സമ്പുഷ്‌ടവും കോമളവുമായ കലാസമ്പത്തിനെയാണ്‌ ഇവിടെ പേര്‍ഷ്യന്‍കല എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. മണ്‍പാത്രനിര്‍മാണം, സ്വര്‍ണപ്പണി, ഹ്രസ്വാകാരചിത്രണം, കംബളനിര്‍മാണം, പരവതാനിനെയ്‌ത്ത്‌ എന്നിവയാണ്‌ പേര്‍ഷ്യന്‍കലയുടെയും കരകൗശലത്തിന്റെയും പ്രാതിനിധ്യം വഹിച്ച്‌ യൂറോപ്യന്‍ ജനജീവിതത്തിലേക്ക്‌ പൗരസ്‌ത്യകലയുടെസ്വാധീനത കൊണ്ടെത്തിച്ചത്‌. നീലത്താഴികക്കുടങ്ങളും ഉദ്യാനങ്ങളും സ്‌ഫടികസങ്കാശങ്ങളായ ജലപ്പരപ്പുകളും നിറഞ്ഞ ഇസ്‌ഫഹാന്‍ നഗരത്തിന്റെ പ്രതിച്ഛായയാണ്‌ പേര്‍ഷ്യന്‍ കലയെക്കുറിച്ച്‌ കേള്‍ക്കുമ്പോള്‍ ഭാവനയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്‌. 16-ാം ശതകത്തിന്റെ പൂര്‍വഘട്ടത്തില്‍ ഷി ഇഫെയ്‌ത്‌ ആരംഭിച്ച ഈ ഉദ്‌ഗ്രഥനപരിപാടി അതിന്റെ പൂര്‍ണതയില്‍ എത്തിയത്‌ ഷാ അബ്ബാസ്‌ ക-ന്റെ കാലത്താണ്‌ (1571-1629). ഈ കാലത്ത്‌ വ്യക്തവും മൗലികവുമായ പേര്‍ഷ്യന്‍കല വികാസത്തിന്റെ പരമകാഷ്‌ഠയെ പ്രാപിച്ചു. എന്നാല്‍, ഇസ്‌ലാമികകലയുടെ ഒരു പോഷകസ്രാതസ്സായി പേര്‍ഷ്യന്‍കല മാറുന്നത്‌ ഉമയാദ്‌, അബ്ബാസിദ്‌ സാമ്രാജ്യങ്ങളുടെ ഒരു ഘടകമായി 9-ാം ശതകത്തില്‍ അറബിപ്പടയാളികള്‍ ഇറാന്‍ പിടിച്ചടക്കിയതിനുശേഷമാണ്‌. ഉമയാദ്‌-അബ്ബാസിദ്‌ സംസ്‌കാരത്തിന്റെ ഘടനാപരമായ പ്രാധാന്യം സഫാവിദുകള്‍ അധികാരത്തിലേറുന്നതിനു മുമ്പുതന്നെ പ്രകടമായിട്ടുള്ളതാണ്‌. ഉമയാദ്‌ കാലഘട്ടത്തോളം പഴക്കംചെന്ന സവിശേഷതകള്‍ ഇസ്‌ലാമികകലയിലുണ്ട്‌. ഖാലിഫിന്റെ വ്യക്തിത്വത്തെ ഉയര്‍ത്തിക്കാണിക്കുന്ന വിഗ്രഹങ്ങള്‍, കെട്ടിടങ്ങളുടെ ചുമരുകളെ അലങ്കരിക്കുന്നതിനായി വരയ്‌ക്കപ്പെടുന്ന സസ്യജന്തുജാലങ്ങളുടെ രൂപമാതൃകകള്‍, സൈനികസംഘങ്ങള്‍, ഒറ്റയ്‌ക്കൊറ്റയ്‌ക്കായുള്ള ആള്‍രൂപങ്ങള്‍, ആവര്‍ത്തനങ്ങളും സമസ്ഥാനീയതയും കൊണ്ടുള്ള വിന്യാസഭേദങ്ങള്‍, വാസ്‌തുനിര്‍മാണസമ്പ്രദായങ്ങളുടെ സവിശേഷതകള്‍, അമൂല്യവസ്‌തുക്കള്‍ നിര്‍മിക്കുന്നതിലുള്ള ഗൂഢപ്രക്രിയകള്‍ തുടങ്ങിയവയെല്ലാംതന്നെ നേരത്തേ കിഴക്കന്‍മെസൊപ്പൊട്ടേമിയയില്‍ ആരംഭമിട്ടതും പില്‌ക്കാലത്ത്‌ സസാനിയന്‍ ഭരണാധിപന്മാരുടെ പരിരക്ഷണത്തില്‍ മൂര്‍ത്തമായതുമാണ്‌. ഇങ്ങനെ സര്‍വാംശസ്‌പര്‍ശിയായിത്തീര്‍ന്ന പേര്‍ഷ്യന്‍ സ്വാധീനത ദമാസ്‌കസ്‌ മുതല്‍ ബാഗ്‌ദാദുവരെയുള്ള ഇസ്‌ലാമികസംസ്‌കാരം പൂര്‍ണമായും അംഗീകരിച്ചുവെങ്കിലും ആദ്യകാല മുസ്‌ലിം കലാവിഭവങ്ങളില്‍ ഒന്നുപോലും തനി പേര്‍ഷ്യന്‍ മാതൃകയിലുണ്ടായിട്ടില്ല. ഇതിനുകാരണം ഇക്കാലത്ത്‌ ഇറാനിയന്‍കല പൂര്‍ണമായും അറബിസാമ്രാജ്യം ഉള്‍ക്കൊണ്ടുകഴിഞ്ഞിരുന്നു എന്നതാണ്‌. മാത്രവുമല്ല, കലാകാരന്മാരും കരകൗശലവിദഗ്‌ധരും അവരുടെ പ്രാദേശികമോ വര്‍ഗപരമോ ആയ പ്രത്യേകതകള്‍ക്കുപരി ഇസ്‌ലാമിക സവിശേഷതകള്‍ക്കു പ്രാധാന്യം നല്‌കുന്നവരുമായിരുന്നു.

10-ാം ശതകത്തോടുകൂടി അബ്ബാസിദ്‌ ശക്തി ക്ഷയിക്കുകയും ഇറാനില്‍ ചെറിയ രാജവംശങ്ങള്‍ അധികാരം പ്രാപിക്കുകയും ചെയ്‌തതോടുകൂടിയാണ്‌ ഇസ്‌ലാമിക സവിശേഷതകളോടുകൂടിയ പേര്‍ഷ്യന്‍പാരമ്പര്യം ആവിര്‍ഭവിക്കുന്നത്‌. 10-ാം ശതകത്തിലെ ഈ നവോത്ഥാനം അതിന്റെ സ്വഭാവത്തില്‍ തികച്ചും ഇറാനിയന്‍ തന്നെയായിരുന്നു. 11-ാം ശതകത്തില്‍ സെല്‍ജൂക്‌ തുര്‍ക്കികള്‍ പേര്‍ഷ്യയെ ആക്രമിക്കുകയും അവിടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ അലിഷായുടെ നേതൃത്വത്തിലും രക്ഷാധികാരത്തിലും പ്രബലമായ ഒരു പുതിയ നാഗരികത അവിടെ രൂപമെടുത്തു. ഇസ്‌ലാമിക പേര്‍ഷ്യയില്‍ പുതുതായി ജന്മംകൊണ്ട സാംസ്‌കാരിക സാഹചര്യത്തിന്‌ ആഭ്യന്തരപരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിച്ചില്ല.

ഇന്തോ-പേര്‍ഷ്യന്‍കല

ഇറാനിയന്‍ പാരമ്പര്യങ്ങളില്‍നിന്നും നാമ്പെടുത്ത്‌ അസാധാരണമായ വൈഭവത്തോടെ ഇന്ത്യയില്‍ സുസ്ഥിരമായിത്തീര്‍ന്ന ഒരു കലാസങ്കേതമാണ്‌ ഇത്‌. ഇസ്‌ലാമികതത്ത്വദര്‍ശനങ്ങളോടും പ്രബോധനങ്ങളോടും ആദരവും ആഭിമുഖ്യവും പുലര്‍ത്തിക്കൊണ്ട്‌ അത്‌ ഇന്ത്യയില്‍ പ്രചരിക്കുകയും മറ്റു വൈദേശിക കലാസാംസ്‌കാരിക പ്രസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ശക്തിയും ചൈതന്യവും ആര്‍ജിച്ചുവളര്‍ന്ന്‌ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും കലയുടെയും മികച്ച ഒരു ഭാഗമായിത്തീരുകയും ചെയ്‌തു. 11-ാം ശതകത്തില്‍ ഘസ്‌നാവിദ്‌ യോദ്ധാക്കള്‍ ഉത്തരേന്ത്യയില്‍ പ്രവേശിച്ച്‌ ആധിപത്യം സ്ഥാപിക്കുകയും വ്യാപകമായ മതപരിവര്‍ത്തനം നടത്തുകയും ചെയ്‌തുവെങ്കിലും സാംസ്‌കാരികോദ്‌ഗ്രഥനം പരിപുഷ്‌ടമായത്‌ 16-ഉം 17-ഉം ശതകങ്ങളില്‍ മുഗള്‍ ചക്രവര്‍ത്തിമാരായിരുന്ന അക്‌ബറുടെയും ഷാജഹാന്റെയും ഭരണകാലത്തായിരുന്നു.

ഹിസ്‌പാനോ-മൊറസ്‌ക്‌ കല

വ്യാപകമായ അര്‍ഥത്തില്‍ ഹിസ്‌പാനോ-മൊറസ്‌ക്‌ കല എന്നത്‌ ഐബീരിയന്‍ ഉപദ്വീപിലുള്ള മഘ്‌രബില്‍ ഇസ്‌ലാംമതം ആധിപത്യം നടത്തിയ കാലത്ത്‌ രൂപമെടുത്ത കലാപ്രസ്ഥാനമാണ്‌. 12-ാം ശതകം മുതല്‍ മൂറുകള്‍ തദ്ദേശീയകലയെ പ്രകടമായ വ്യതിയാനങ്ങളോടെ വികസിപ്പിച്ചതാണ്‌ ഇതെന്നു പറയാം. പ്രാകൃതവര്‍ഗക്കാരായ ബര്‍ബര്‍മാര്‍ സ്‌പാനിഷ്‌ ഉപദ്വീപിനെ കീഴടക്കുകയും പ്രാദേശികത്വത്തിന്റെ ശക്തമായ പ്രതികരണങ്ങളില്‍ക്കൂടി ഏഷ്യയില്‍നിന്നുണ്ടായ സാംസ്‌കാരിക പ്രവാഹത്തെ ഛിന്നഭിന്നമാക്കുകയും ചെയ്‌തതിനെത്തുടര്‍ന്ന്‌ ഈ പ്രദേശത്തെ കല വന്ധ്യമാകുകയും പകര്‍പ്പുകളുടെ ആവര്‍ത്തനംകൊണ്ട്‌ അരോചകമാവുകയും ചെയ്‌തു. ക്ഷയോന്മുഖമായിക്കൊണ്ടിരുന്ന ഈ ശൈലി 20-ാം ശതകം വരെ നിലനിന്നത്‌ അവ പ്രായേണ അവഗണിക്കപ്പെട്ടിരുന്നതുകൊണ്ടു കൂടിയാണ്‌.

തുര്‍ക്കികല

ചിത്രപ്പണികളുള്ള ഒരു കളിമണ്‍ കൂജ

യൂറോപ്പില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരുന്ന ഹിസ്‌പാനോ-മൊറസ്‌ക്‌ കല ക്ഷയിച്ചുതുടങ്ങിയപ്പോള്‍ പശ്ചിമേഷ്യയില്‍ കലയുടെ മറ്റൊരു നവോത്ഥാനം ആരംഭിച്ചു. ഇതിന്റെ വൈവിധ്യമാര്‍ന്ന പ്രകാശനങ്ങള്‍ മൊത്തത്തില്‍ തുര്‍ക്കികല എന്നപേരില്‍ വ്യവഹരിക്കപ്പെട്ടുവരുന്നു. ഇറാന്‍സംസ്‌കാരത്തിന്റെ പുനരുദ്ധാരണത്തിനു മുന്‍കൈ എടുത്തതും അതിനുവേണ്ടത്ര പ്രാത്സാഹനം നല്‌കിയതും തുര്‍ക്കിയിലെ ഭരണാധികാരികളായിരുന്നുവെന്നതാണ്‌ ഈ നാമകരണത്തിന്‌ നിദാനം. തുര്‍ക്കികളുടെ രാഷ്‌ട്രീയമായ അധികാരപരിധി വ്യാപകമാക്കുന്നതിനും ഒരു സാമ്രാജ്യശക്തിയായി അവരെ ഉയര്‍ത്തുന്നതിനും ഈ സാംസ്‌കാരിക നവോത്ഥാനം കാരണമായിത്തീര്‍ന്നു. ഒരുകാലത്ത്‌ ഇസ്‌ലാമികലോകത്തിന്റെ പകുതിയോളം അടക്കി ഭരിച്ചിരുന്ന തുര്‍ക്കികളുടെ അധികാരമേഖലയില്‍പ്പെട്ട പ്രദേശങ്ങളില്‍ ഉണ്ടായിട്ടുള്ള കലാസൃഷ്‌ടികളെ തുര്‍ക്കികലയുടെ കക്ഷ്യയില്‍ ഉള്‍പ്പെടുത്തിപ്പോരുന്നു. ഇവയുടെ സ്രഷ്‌ടാക്കള്‍ തങ്ങളുടെ പ്രദേശങ്ങളിലെ മതപരവും കലാസൗന്ദര്യപരവുമായ എല്ലാ മേഖലയിലും ശക്തിയായ സ്വാധീനത ചെലുത്തിപ്പോന്നിരുന്നു. 12-ഉം 13-ഉം ശതകങ്ങളില്‍ പ്രാമുഖ്യം നേടിയിരുന്ന സെല്‍ജൂക്‌ കലാസൃഷ്‌ടികളും പില്‌ക്കാലത്ത്‌ പ്രചാരത്തിലെത്തിയ ഉസ്‌മാനിയാകലാശില്‌പങ്ങളും ഇക്കാര്യങ്ങളില്‍ തുര്‍ക്കികലയോട്‌ സാധര്‍മ്യം വഹിക്കുന്നു. ഉസ്‌മാനിയാകല സെല്‍ജൂക്‌ കലയുടെ ഒരു വികസിതരൂപമാണ്‌; സിറിയ, ഈജിപ്‌ത്‌ എന്നീ പ്രദേശങ്ങളില്‍ നിലവിലിരുന്ന സാന്‍കിദുകളുടെയും അയൂബിദുകളുടെയും കലാരൂപങ്ങളോട്‌ ബന്ധപ്പെട്ടവയുമാണ്‌. ബൈസാന്തിയന്‍ കലാസംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ഭാവാവിഷ്‌കരണത്തിനായി വെമ്പിയ ഇസ്‌ലാമിക പ്രതിഭയുടെ ബഹിര്‍സ്‌ഫുരണമാണ്‌ ഇവ. തുര്‍ക്കികലയുടെ അന്തഃസത്ത യൂറോപ്പിലെയും ഏഷ്യയിലെയും കലാസാംസ്‌കാരികധാരകളില്‍ ഒരുകാലത്ത്‌ അന്തര്‍ലീനമായിരുന്നു. തുര്‍ക്കികലയുടെ സവിശേഷതകളില്‍പ്പെട്ട അലങ്കരണവിദ്യയിലുള്ള സന്തുലിതാവസ്ഥ, സ്ഥൂലരേഖകളിലുള്ള ആഭിമുഖ്യം, ചമയാലങ്കാരപ്രയോഗങ്ങളില്‍ വിവേചനപൂര്‍വമായ ഗോപ്യത പാലിക്കുന്നതിലുള്ള വൈദഗ്‌ധ്യം, സ്വാഭാവികത കൈവരുത്തുന്നതിനായി ചില പൊടിക്കൈകള്‍ പ്രയോഗിക്കുന്നതിലുള്ള സൂക്ഷ്‌മത തുടങ്ങിയവ ഈ വസ്‌തുത വ്യക്തമാക്കുന്നു.

ജംഗമസാധനങ്ങള്‍, ആഭരണങ്ങള്‍

ആനക്കൊമ്പിലെ ചിത്രകല

ഇസ്‌ലാമികകല അലങ്കാരമാണെന്ന കാര്യത്തില്‍ സന്ദേഹത്തിനവകാശമില്ല. മന്ദിരനിര്‍മാണത്തിലും ഗാര്‍ഹികോപകരണനിര്‍മിതിയിലും മണ്‍പാത്രവ്യവസായത്തിലും എല്ലാം ഈ അലങ്കരണാംശമാണ്‌ പ്രകടമായിക്കാണുന്നത്‌. രേഖകളുടെയും വര്‍ണങ്ങളുടെയും താളാത്മകമായ സമന്വയവും രൂപവിന്യാസവും, നിഴലും വെളിച്ചവും ഹൃദയസ്‌പൃക്കായി ആവിഷ്‌കരിക്കുന്നതിലുള്ള കരകൗശലവും ഇസ്‌ലാമികകലയില്‍ പ്രതിബിംബിക്കുന്നുണ്ട്‌. മുസ്‌ലിംരാജ്യങ്ങളില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള കളിമണ്‍പാത്രങ്ങളിലെ വര്‍ണാങ്കിതമായ രേഖാചിത്രങ്ങളും പുഷ്‌പലതാവിന്യാസങ്ങളും അബ്ബാസിദുകളുടെ കാലംതൊട്ടുതന്നെ ഇസ്‌ലാമികകലയ്‌ക്ക്‌ പ്രശസ്‌തി നേടിക്കൊടുത്തിട്ടുണ്ട്‌.

ചീനമച്ചിലുള്ള തറയോടുകളിലും ചുവര്‍ഓടുകളിലും ചെയ്‌തിട്ടുള്ള ചിത്രപ്പണികളും അലങ്കാരാക്ഷരപ്പണികളും ഇസ്‌ലാമികകലയുടെ മറ്റൊരു സവിശേഷവിഭാഗമാണ്‌. സെല്‍ജൂകുകളുടെ ബഹുവര്‍ണചിത്രാങ്കിതങ്ങളായ ചീനമണ്‍പാത്രങ്ങള്‍ അവയുടെ നിര്‍മിതിയില്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്ന പരിഷ്‌കൃതമായ സാങ്കേതികത്വം വെളിവാക്കുന്നു. വര്‍ണങ്ങള്‍ ഇണക്കിപിടിപ്പിക്കുന്നതിലും നിറക്കൂട്ടുകളിലൂടെ വര്‍ണപ്പൊലിമ വര്‍ധിപ്പിക്കുന്നതിലും ഈ കരകൗശലവിദഗ്‌ധന്മാര്‍ അനുപമരായിരുന്നു.

തുണിത്തരങ്ങള്‍ നെയ്‌തുണ്ടാക്കുന്നതിലും ആകര്‍ഷങ്ങളായ വര്‍ണങ്ങള്‍ ഉപയോഗിച്ച്‌ ചിത്രങ്ങള്‍ വിരചിക്കുന്നതിലും ഇസ്‌ലാമിക കലാകാരന്മാര്‍ ചെയ്‌തിട്ടുള്ള യത്‌നം ഈ കലാപ്രസ്ഥാനത്തെ സമ്പന്നമാക്കിത്തീര്‍ത്തു. വിചിത്ര തുന്നല്‍ത്തരങ്ങളുടെ നിര്‍മാണം അബ്ബാസിദുകളുടെകാലത്ത്‌ പ്രാബല്യത്തില്‍ വന്നുവെങ്കിലും സഫാവിദ്‌-ഉസ്‌മാനിയാ കാലഘട്ടങ്ങളില്‍ ആണ്‌ അത്‌ വ്യാവസായികാടിസ്ഥാനത്തില്‍ വികസിപ്പിക്കപ്പെട്ടത്‌. ഇസ്‌ലാമികകലയിലെ കരകൗശലത്തിന്റെ മികച്ച മാതൃകകള്‍ കണ്ടെത്താന്‍ കഴിയുന്നത്‌ കംബളനിര്‍മാണത്തിലും പരവതാനി നെയ്‌ത്തിലും ആണ്‌. 15-ാം ശതകം വരെ ഇത്‌ ലോകശ്രദ്ധയെ ആകര്‍ഷിക്കത്തക്കവിധം വളര്‍ന്നിരുന്നില്ല; എന്നാല്‍ അതിനുശേഷം ഇവ സമ്പന്നകുടുംബങ്ങളില്‍ അവശ്യം വേണ്ട അലങ്കാരവസ്‌തുവായി മാറി. മുസ്‌ലിങ്ങളുടെ സമ്പത്തിന്റെ മാനദണ്ഡമായിപ്പോലും ഇത്‌ കരുതപ്പെട്ടുവന്നു.

തടി, കല്ല്‌, പാറ, ദന്തം മുതലായവയിലുള്ള കൊത്തുപണികള്‍, ചെമ്പിലും പിത്തളയിലുമുള്ള വാര്‍പ്പുപണികള്‍, ഇവയില്‍ സ്വര്‍ണവും വെള്ളിയും പതിച്ചുള്ള അലങ്കാരപ്പണികള്‍ തുടങ്ങിയവയെല്ലാം 12-ാം ശതകത്തിനുശേഷം ഇസ്‌ലാമികരാജ്യങ്ങള്‍ കൈവരിച്ച കലാപരമായ നേട്ടങ്ങളാണ്‌. പ്രതലങ്ങളെ പല പംക്തികളായി വിഭജിച്ച്‌ അവയില്‍ ജ്യാമിതീയരൂപങ്ങള്‍ ആലേഖനം ചെയ്‌തും പട്ടകുത്തിയും മുദ്രകള്‍ പതിച്ചും ഭംഗിപ്പെടുത്തുന്ന സമ്പ്രദായവും ചില ഇസ്‌ലാമികരാജ്യങ്ങളില്‍ നിലവിലിരുന്നു. ഇത്തരം പണികളുടെ രൂപമാതൃകകള്‍ ഗ്രന്ഥാലങ്കരണത്തിനും ഉപയോഗിച്ചിരുന്നു. മിനുക്കമുള്ള വര്‍ണങ്ങള്‍ ഉപയോഗിച്ചും സുവര്‍ണ ധൂളികളുപയോഗിച്ചും ഗ്രന്ഥങ്ങളുടെ താളുകളില്‍ തിളക്കമുള്ള ചിത്രങ്ങള്‍ ആലേഖനം ചെയ്യുകയും അവയില്‍ ആകര്‍ഷകമായ വടിവുകളില്‍ അക്ഷരങ്ങള്‍ എഴുതി ഭംഗിപ്പെടുത്തി ഭദ്രമായി കുത്തിക്കെട്ടി പുറംതാള്‍ ഇടുകയും ഈ പുറംതാളുകളുടെ പുറത്ത്‌ ചിത്രപ്പണികള്‍ ചെയ്‌തു മോടിപിടിപ്പിക്കുകയും ചെയ്യുന്നരീതി ഇസ്‌ലാമികകലയിലെ സവിശേഷപ്രസ്ഥാനമായി വികസിച്ചു. അലങ്കാരക്ഷരകല അഥവാ ലിപ്യലങ്കാരകല (calligraphy) എന്ന പേരില്‍ അറിയപ്പെട്ടുവരുന്ന ഈ പ്രസ്ഥാനം മധ്യകാലയൂറോപ്പിലെ ക്രസ്‌തവകലയെയും ഒട്ടേറെ സ്വാധീനിക്കുകയുണ്ടായി. ഈ ഗ്രന്ഥാലങ്കാരത്തിന്റെ ഒരു ഭാഗമായി വികസിച്ച ഹ്രസ്വചിത്രരചനാസമ്പ്രദായം പേര്‍ഷ്യന്‍കലയില്‍നിന്നു സ്വീകരിച്ചതാവാമെന്ന്‌ കരുതപ്പെടുന്നു.

ഇസ്‌ലാമിക മുദ്രകള്‍

മധ്യകാല മുസ്‌ലിംകലയുടെ മുഖമുദ്ര എല്ലാ രംഗത്തും ഒന്നുതന്നെയായിരുന്നു. വിവിധ ഉപകരണങ്ങളിലുള്ള അലങ്കാരങ്ങളിലും മന്ദിരങ്ങളുടെ ഭിത്തികളിലും ജംഗമസാധനങ്ങളിലും ഇതു കാണാമായിരുന്നു. ഒരു പ്രതലത്തിലെ സ്ഥലം തീരെ ഒഴിച്ചിടരുതെന്ന സമീപനമായിരുന്നു ഇസ്‌ലാമിക കലാകാരന്മാര്‍ക്കുണ്ടായിരുന്നത്‌. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലെല്ലാം അവര്‍ എന്തെങ്കിലും രൂപങ്ങള്‍ പതിക്കുകയോ കൊത്തിവയ്‌ക്കുകയോ വരയ്‌ക്കുകയോ ചെയ്‌തിരിക്കും. നോക്കുന്ന ആളിന്റെ കച്ചുകള്‍ ചിത്രാങ്കിതമായ പ്രതലത്തിനപ്പുറത്തേക്ക്‌ പോകാതെ അതില്‍ത്തന്നെ ഉറച്ച്‌ നില്‍ക്കണം എന്നതായിരുന്നു അവര്‍ക്ക്‌ ഇക്കാര്യത്തിലുണ്ടായിരുന്ന മൗലികസിദ്ധാന്തം. ആവര്‍ത്തനം കൊണ്ട്‌ കലാമൂല്യം നശിക്കുകയും കാണികള്‍ക്ക്‌ അരോചകത അനുഭവപ്പെടുകയും ചെയ്യുമെന്ന്‌ കണ്ടപ്പോള്‍ അവിടവിടെ ചില വ്യതിരേകങ്ങള്‍ ഉളവാക്കി ചൈതന്യം പകരുവാനുള്ള പരിശ്രമങ്ങള്‍ പില്‌ക്കാലത്തുണ്ടായി.

പുഷ്‌പങ്ങള്‍, മേഘപാളികള്‍, താമര തുടങ്ങിയ പ്രതീകങ്ങള്‍ പിന്നീട്‌ കൂട്ടിച്ചേര്‍ക്കപ്പെട്ടുവെങ്കിലും ആത്യന്തികമായ മാറ്റമൊന്നും അവ ഇസ്‌ലാമികകലയില്‍ വരുത്തിയില്ല. പനയോല, മരത്തലപ്പുകള്‍ തുടങ്ങി നൈസര്‍ഗികരൂപങ്ങളെ നേരിട്ടു പകര്‍ത്തുന്ന സമ്പ്രദായവും പൗരസ്‌ത്യകലയില്‍നിന്ന്‌ ഇസ്‌ലാമികാലങ്കരണ കലാശൈലി കടം കൊണ്ടിരുന്നു. പക്ഷേ അവയുടെ വിന്യാസത്തില്‍ ഇസ്‌ലാമികകലയുടെ മൗലികഭാവത്തിന്‌ മങ്ങലുണ്ടാകാതിരിക്കാന്‍ കലാകാരന്മാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഉമയാദ്‌ കാലഘട്ടത്തിലെ മൊസേക്ക്‌-സ്റ്റക്കൊ സംരചനകളുടെ ശക്തമായ അതിപ്രസരം പില്‌ക്കാലത്ത്‌ തുടരെ ഉണ്ടായിട്ടുള്ള അരബസ്‌കുകളിലും നിലനിന്നു. പേര്‍ഷ്യന്‍ പരവതാനികളിലും ഉസ്‌മാനിയാ കലാരൂപങ്ങളിലും ഇവ ഉപേക്ഷിക്കപ്പെട്ടിരുന്നില്ല. ഇസ്‌ലാമിക കലയുടെ ആരംഭം മുതല്‍ തന്നെ അരബസ്‌കുകളില്‍ കണ്ടുവന്ന ലയാത്മകതയും കമാനാദികളുടെ നിര്‍മിതിയിലെ സൗഷ്‌ഠവവും കാലംചെല്ലുന്തോറും പരിപുഷ്‌ടമായിക്കൊണ്ടാണിരുന്നത്‌.

ഇസ്‌ലാമിക പുഷ്‌പാലങ്കാരകലയുടെ വികാസത്തിന്റെ നിര്‍ണായകഘടകമായ ഈ ലയനിബദ്ധത പില്‌ക്കാലത്തെ ഒട്ടുമിക്ക അലങ്കരണവിഭവങ്ങളുടെയും സംരചനകളുടെയും മൗലികമാതൃകയായിത്തീര്‍ന്ന ബഹുഭുജ ജ്യാമിതീയരൂപങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്‌. ഇത്‌ ആദ്യം കാണുന്നത്‌ ഉമയാദുകളുടെയും അബ്ബാസിദുകളുടെയും കാലത്താണ്‌. അവ വളരെ ലളിതവും സരളവുമായിരുന്നു. ഭരണികള്‍, ചഷകങ്ങള്‍ എന്നിവയില്‍ മൃഗങ്ങളുടെയും മനുഷ്യരുടെയും ആകൃതി, പുഷ്‌പങ്ങളുടെ രൂപം, ലിഖ്യാലങ്കാരങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ത്ത്‌ അലങ്കൃതവസ്‌തുവില്‍ ആകെ ജ്യാമിതീയമായ രൂപവിന്യാസങ്ങള്‍ കൊത്തിവയ്‌ക്കുന്ന ഒരു സമ്പ്രദായം 13-ഉം 14-ഉം ശതകങ്ങളില്‍ നടപ്പിലുണ്ടായിരുന്നു. ഇതിന്റെ ഉദാഹരണങ്ങള്‍ സ്‌പെയിനില്‍ ഉമയാദുകള്‍ ഭരിച്ചിരുന്ന കാലത്ത്‌ ദന്തത്തിലും ചെമ്പിലും നിര്‍മിച്ചിട്ടുള്ള പേടകങ്ങളില്‍ കൊത്തിവച്ചിട്ടുള്ള മൃഗങ്ങളുടെയും മനുഷ്യരുടെയും സജീവരൂപങ്ങള്‍, സെല്‍ജൂകുകളുടെ ഭരണകാലത്തിനുശേഷം ഇറാനില്‍ നിര്‍മിച്ചിട്ടുള്ള ലോഹനിര്‍മിതമായ ഉപകരണങ്ങളിലെ കൊത്തുപണികള്‍, ഫാത്തിമിദുകളുടെ കാലത്ത്‌ ഈജിപ്‌തില്‍ നിര്‍മിച്ചിട്ടുള്ള മണ്‍പാത്രങ്ങളിലെ വര്‍ണപ്പൊലിമയുള്ള ചിത്രങ്ങള്‍, സിറിയയില്‍ ഉമയാദുകളുടെ കോട്ടക്കൊത്തളങ്ങളിലും സമാരയില്‍ അബ്ബാസിദുകളുടെ കൊട്ടാരങ്ങളിലും കാണുന്ന ചുവര്‍ച്ചിത്രങ്ങള്‍ എന്നിവയാണ്‌.

ലിഖ്യാലേഖ്യങ്ങള്‍

ആധുനികകാലംവരെ കൈയെഴുത്ത്‌ മാത്രമേ ഇസ്‌ലാമികകലയിലെ ആലേഖ്യസമ്പ്രദായത്തില്‍ മുന്തിനിന്നിരുന്നുള്ളൂ. രേഖാസംബന്ധിയായ കലയെന്ന നിലയില്‍ അറബിലിപികളുടെ കലാപരമായ സംവിധാനം ഒരു പ്രത്യേക ശാഖയായി വളര്‍ന്നുവന്നതിനു കാരണവും അതാണ്‌. ഒരു അടിവരയ്‌ക്കു മുകളിലായി ക്രമമായി ഒന്നിനൊന്നുഘടിപ്പിച്ചുള്ള ലിപിരചനാസമ്പ്രദായമായിരുന്നു ആദ്യകാലംതൊട്ടേ അറബിഭാഷയില്‍ അനുവര്‍ത്തിച്ചു വന്നത്‌. കുഫിക്‌രചനയിലും ഇതേസമ്പ്രദായംതന്നെയാണ്‌ സ്വീകരിച്ചിരുന്നത്‌. എങ്കിലും അലങ്കാരാര്‍ഥമുള്ള ലിപിവ്യന്യാസത്തില്‍ പുഷ്‌പങ്ങളും വള്ളികളും അവയുടെ കോണുകളും വളവുകളും നല്‌കുന്ന ഭംഗിക്കു കോട്ടംകൂടാതെ രചിക്കുമ്പോള്‍ അതിനൊപ്പിച്ച്‌ ലിപികളെ വളവുകളും പുളവുകളും ഉള്ളതായി വരയ്‌ക്കുന്നത്‌ കൂടുതല്‍ ആകര്‍ഷകമായി അനുഭവപ്പെടുമെന്നതുകൊണ്ട്‌ അത്തരത്തില്‍ ലിപികളില്‍ നെടുകെ മുകളിലേക്കുള്ള നേര്‍വരകള്‍ വളച്ചുവരയ്‌ക്കുന്ന സമ്പ്രദായം സ്വീകരിച്ചുകൊണ്ടുള്ള ഒരു രചനാശൈലി രൂപപ്പെട്ടു. ഇത്തരം രചനകളില്‍ ക്രമമായി കണ്ടുവരുന്ന ലയാത്മകതയും ഐകരൂപ്യവും ഉദ്ദിഷ്‌ടകലാമൂല്യം ഉളവാക്കി. പ്രാര്‍ഥനാലയങ്ങളിലെ ചുവരെഴുത്തിലും ഗാര്‍ഹികോപകരണങ്ങളിലെ കൊത്തുപണികളിലുംവരെ ഈ ലിപിവിന്യാസശൈലി സ്വാധീനത ചെലുത്തി. ഈശ്വരന്റെ സര്‍ഗവൈഭവത്തോടു മത്സരിക്കുവാന്‍ മനുഷ്യന്‍ ഒരുമ്പെടുമ്പോള്‍ വിഗ്രഹനിര്‍മാണത്തിന്‌ പാരമ്പര്യമായി നല്‌കപ്പെട്ടുവരുന്ന വിലക്ക്‌ മനുഷ്യന്റെ അഹന്തയെ അവഹേളിക്കുന്നതായി തോന്നും. ഇസ്‌ലാം ഇതിന്‌ ഒരിക്കലും വ്യക്തമായ വിധിനിഷേധങ്ങള്‍ കല്‌പിച്ചിട്ടില്ലെങ്കിലും ചില കാലത്തും ചില പ്രദേശങ്ങളിലും ഇതിനെ കര്‍ശനമായി നിരോധിച്ചിട്ടുണ്ടായിരുന്നു. മാനവികേതരമായ ഒരു കാഴ്‌ചപ്പാടിന്റെ പരിപൂര്‍ണമായ പ്രകാശനമാണ്‌ ഇസ്‌ലാമികകല. ഇസ്‌ലാമികസംസ്‌കാരത്തിന്റെ പ്രത്യേകതയും അതുതന്നെയാണ്‌; പക്ഷേ ആ സംസ്‌കാരം മാനുഷികഭാവങ്ങളെ അവഗണിച്ചിട്ടില്ല. അതെപ്പോഴും മനുഷ്യനോടു ചേര്‍ന്നുതന്നെ നിലകൊണ്ടു. ഈശ്വരോന്മുഖമായ പ്രതിപത്തി വളര്‍ത്തുകയും ഈശ്വരനുവിധേയനായി ജീവിക്കുവാന്‍ മനുഷ്യനെ തയ്യാറാക്കുകയും ചെയ്യുക എന്നത്‌ ലക്ഷ്യമാക്കിക്കൊണ്ടുള്ള ഒരുമതത്തിന്റെ വീക്ഷണത്തില്‍നിന്നും രൂപംകൊണ്ട ഒരു കലയ്‌ക്ക്‌ ഈദൃശമായ സവിശേഷത ഉണ്ടായതു സ്വാഭാവികമാണ്‌.

ചിത്രരചന

ദൈവത്തിന്റെ സൃഷ്‌ടിക്കപ്പുറത്ത്‌ മനുഷ്യന്‍ സൃഷ്‌ടി നടത്തുവാന്‍ മുതിരുന്നത്‌ പാപമാണ്‌. ദൈവത്തിന്റെ സൃഷ്‌ടികള്‍ക്ക്‌ ജീവനുണ്ട്‌, മനുഷ്യന്റെ ശില്‌പങ്ങള്‍ക്ക്‌ ജീവനില്ല, അതുകൊണ്ട്‌ അവ അപൂര്‍ണങ്ങളാണ്‌, അപൂര്‍ണസൃഷ്‌ടി പാടില്ല, ഇത്യാദി ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ഛായാചിത്രങ്ങള്‍, പ്രത്യേകിച്ചും മനുഷ്യരുടെയും ജന്തുക്കളുടെയും ചിത്രങ്ങള്‍ വരയ്‌ക്കുന്നതിന്‌ ഇസ്‌ലാം നിരോധിച്ചിട്ടുള്ളതായി പരക്കെ ധാരണയുണ്ട്‌. മാത്രമല്ല രൂപസാദൃശ്യം വ്യക്തമാക്കുന്ന ചിത്രകലയുടെ വികാസത്തെ ഇസ്‌ലാം നിഹനിച്ചിരിക്കുകയാണെന്നുവരെ വിശ്വസിച്ചു പോരുന്നവരുണ്ട്‌. എന്നാല്‍ ഇതു പൂര്‍ണമായും ശരിയല്ലെന്ന പക്ഷവുമുണ്ട്‌; ഖുര്‍ആനും പുരാതനപാരമ്പര്യങ്ങളും രൂപങ്ങളുണ്ടാക്കുന്നതിനെതിരെ തികച്ചും വ്യക്തമായ ഒരു ശാസനവും നല്‌കിയിട്ടില്ലെന്നാണ്‌ ഇവരുടെ വാദം. പില്‌ക്കാലത്തുണ്ടായ വൈദേശിക പ്രരണകള്‍-പ്രധാനമായും ക്രസ്‌തവ-ബൗദ്ധപ്രരണകള്‍-ഛായാചിത്രങ്ങളും ശില്‌പങ്ങളും ഉണ്ടാക്കുവാനുള്ള താത്‌പര്യം ഇസ്‌ലാമികകലാകാരന്മാരില്‍ അങ്കുരിപ്പിച്ചു. ഇതേത്തുടര്‍ന്ന്‌ മുസ്‌ലിം പണ്ഡിതന്മാര്‍ ഛായാചിത്രരചനയ്‌ക്ക്‌ പരിമിതികള്‍ നിര്‍ദേശിക്കുകയും ദൈവത്തെ മൂര്‍ത്തഭാവം നല്‌കി ചിത്രീകരിക്കുന്നതിന്‌ വിലക്ക്‌ കല്‌പിക്കുകയും ചെയ്‌തുവെങ്കിലും ചില ചരിത്രഗ്രന്ഥങ്ങളില്‍ പ്രവാചകന്മാരുടെ രൂപം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്‌. തുര്‍ക്കികളും പേര്‍ഷ്യക്കാരുമായ ചിത്രകാരന്മാര്‍ ഈ വിലക്ക്‌ കാര്യമായി ഗണിച്ചില്ല. മിറാജ്‌-നാമായുടെ കൈയെഴുത്തുപ്രതികളില്‍ നബിയുടെ സ്വര്‍ഗാരോഹണം അവര്‍ ചിത്രീകരിച്ചു. ചില പേര്‍ഷ്യന്‍ ഹ്രസ്വാകാരചിത്രങ്ങളില്‍ മതപരമായ വികാരങ്ങളുടെ സ്‌പര്‍ശം കാണുവാന്‍ കഴിയും. അലങ്കാരാക്ഷരരചനകളും, കൈയെഴുത്തുപ്രതികളിലെ തിളക്കവും മിനുക്കവുമുള്ള ചിത്രാലേഖ്യങ്ങളും ഇറാനിലെയും തുര്‍ക്കിയിലെയും പ്രാര്‍ഥനാലയങ്ങളെ മോടിപ്പിടിപ്പിച്ചിരുന്നു. ചുവര്‍ചിത്രങ്ങള്‍, കളിമണ്‍സംരചനകള്‍ തുടങ്ങിയവയിലും ഇസ്‌ലാമികവിശ്വാസത്തില്‍ നിന്ന്‌ ഉത്തേജനം കൊണ്ട രചനാസവിശേഷതകള്‍ ദൃശ്യമാണ്‌. ഇസ്‌ലാമികചിത്രകല പൊതുവേ മതേതരമാണ്‌; പ്രധാനമായും രാജാക്കന്മാരെയും രാജമന്ദിരങ്ങളെയും സംബന്ധിച്ചതാണ്‌. പ്രമുഖ മുസ്‌ലിം രാജാക്കന്മാരെല്ലാംതന്നെ കലാകാരന്മാരുടെ രക്ഷാകര്‍ത്താക്കളായിരുന്നിട്ടുണ്ട്‌. അവരില്‍ പലരും ചിത്രങ്ങള്‍ ശേഖരിക്കുന്നതില്‍ തത്‌പരരുമായിരുന്നു. അവരുടെ പണിശാലകളില്‍ നിന്നു വളരെ മികച്ച കലാസൃഷ്‌ടികള്‍ പുറത്തുവന്നിട്ടുണ്ട്‌. പുതിയ വാസനകളും ആടയാഭരണങ്ങളിലുള്ള പുതിയ ശൈലികളും അവിടെ രൂപം കൊണ്ടു; പിന്നീട്‌ അവ സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക്‌ കടന്നുചെന്നിട്ടുണ്ട്‌. 19-ാം ശതകത്തിനുമുമ്പ്‌, പ്രസിദ്ധങ്ങളായ പല ചിത്രങ്ങളും ഇസ്‌ലാമികലോകത്തുണ്ടായിട്ടുണ്ടെങ്കിലും അവയെകുറിച്ചൊന്നും വിശദമായി ബാഹ്യലോകത്തിനറിയുവാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍നിന്നും ഈ കാലഘട്ടത്തിലെ ഇസ്‌ലാമികചിത്രകല അഭിജാതരുടെ മാത്രം കലയായിരുന്നുവെന്നാണ്‌ അനുമാനിക്കേണ്ടത്‌. ഇത്‌ ഇസ്‌ലാമികകലയുടെ ഒരു പ്രത്യേകതയായികരുതാം. മറ്റൊന്ന്‌ അതിന്റെ സാഹിത്യപരമായ സവിശേഷതയാണ്‌. ചുവര്‍ച്ചിത്രങ്ങള്‍ ഒട്ടുവളരെ രചിക്കപ്പെട്ടിരുന്നുവെങ്കിലും അവയില്‍ വളരെ കുറച്ച്‌ എച്ചം മാത്രമേ ഇന്ന്‌ അവശേഷിച്ചിട്ടുള്ളൂ. പ്രഗല്‌ഭരായ നിരവധി കലാകാരന്മാര്‍ കൈയെഴുത്തു ഗ്രന്ഥങ്ങളിലെ ചിത്രരചന നിര്‍വഹിക്കുന്നതില്‍ വ്യാപരിച്ചിരുന്നുവെന്നതിന്‌ തര്‍ക്കമില്ല. എങ്കിലും ഒരു കലാപ്രസ്ഥാനമായി ഗണിക്കാവുന്ന വിധത്തില്‍ ഈദൃശരചനകളും അവശേഷിച്ചിട്ടില്ല.

ഇസ്‌ലാമിക ചിത്രകലയെ സംബന്ധിച്ച രേഖകളെ പ്രധാനമായി ആദ്യകാലം (7-12 ശ.), അറബി, പേര്‍ഷ്യന്‍, തുര്‍ക്കി,മുഗള്‍ എന്നിങ്ങനെ അഞ്ച്‌ ശൈലികളിലേതായി തിരിക്കാം.

ആദ്യകാലശൈലി

ഘിര്‍ബത്ത്‌ അല്‍ മാഫ്‌ജ കൊട്ടാരത്തിലെ മൊസേക്ക്‌പണി

ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തെത്തുടര്‍ന്നുള്ള ആദ്യശതകങ്ങളിലെ ചിത്രങ്ങളെക്കുറിച്ച്‌ വളരെ പരിമിതമായ അറിവേ ലഭ്യമായിട്ടുള്ളൂ. ഉമയാദുകളുടെ കൊട്ടാരഭിത്തികള്‍ ഭാഗികമായി ചുവര്‍ച്ചിത്രങ്ങളാല്‍ അലങ്കൃതമായിരുന്നു. അതില്‍ ചില ശകലങ്ങള്‍ മാത്രമേ ഇന്ന്‌ അവശേഷിച്ചിട്ടുള്ളൂ. ഘിര്‍ബത്ത്‌ അല്‍-മാഫ്‌ജയിലെ ചുവര്‍ച്ചിത്രങ്ങള്‍ വ്യാഖ്യാനിക്കാന്‍ പ്രയാസമാണ്‌. ട്രാന്‍സ്‌ജോര്‍ദാന്‍ മരുഭൂമിയില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ക്യുസയര്‍ അംറാഹ്‌ എന്ന അറബിക്കൊട്ടാരത്തിന്റെ ഭഗ്നാവശിഷ്‌ടങ്ങള്‍ 19-ാം ശതകത്തില്‍ ചെക്ക്‌ പുരാവസ്‌തുഗവേഷകനായ അലോയിസ്‌ മുസില്‍ എന്ന പുരോഹിതന്‍ കണ്ടെത്തിയിട്ടുണ്ട്‌. അതിന്റെ ചുവരുകള്‍ ആകര്‍ഷകങ്ങളായ അനേകം ചിത്രങ്ങള്‍കൊണ്ട്‌ അലങ്കൃതമാണ്‌. അക്കൂട്ടത്തില്‍ നായാട്ട്‌, കായികവിനോദങ്ങള്‍, നൃത്തം, സംഗീതം തുടങ്ങി രാജകീയജീവിതവുമായി ബന്ധപ്പെട്ട പല ദൃശ്യങ്ങളും ലൈംഗികാസക്തി ഉദ്ദീപിപ്പിക്കുന്ന തരത്തിലുള്ള സ്‌ത്രണരൂപങ്ങളും ഉള്‍പ്പെടുന്നു. രാജകീയപ്രതാപവും ശക്തിയും പ്രതീകാത്മകമായി പ്രതിഫലിപ്പിച്ചിട്ടുള്ള ഒരു ചിത്രം ഇക്കൂട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു; പ്രസ്‌തുത ചിത്രത്തില്‍ ലോകത്തിലെ ആറുരാജാക്കന്മാരും ചക്രവര്‍ത്തിമാരും അവരുടെ മുസ്‌ലിം പിന്‍ഗാമിയായി സിംഹാസനാരൂഢനായിരിക്കുന്ന രാജകുമാരന്‌ വരവേല്‌പു നല്‌കുന്നതായിട്ടാണ്‌ ചിത്രീകരിക്കുന്നത്‌. ബാഹ്യാകാശത്തെ ചിത്രീകരിച്ചിരിക്കുന്ന ജ്യോതിശ്ശാസ്‌ത്രപരമായ ഒരു ചുവര്‍ച്ചിത്രവും ആ കൊട്ടാരത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. ശൈലീപരമായ മൗലികത്വത്തില്‍ ഇവ ഭിന്നമാണ്‌. പേര്‍ഷ്യന്‍-ഹിന്ദുകലാശൈലികളുടെ പ്രതിഫലനങ്ങള്‍ ഇവയില്‍ വ്യക്തമായി കാണുവാന്‍ കഴിയും. റോമന്‍-ബൈസാന്തിയന്‍-സസാനിയന്‍ ശൈലികളും ഇസ്‌ലാമിക ചിത്രകലയില്‍ സ്വാധീനത ചെലുത്തിയിട്ടുള്ളതായി ഈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ശൈലീപരമായി നോക്കുമ്പോള്‍ ബൈസാന്തിയന്‍ കലയെക്കാള്‍ റോമ-യവന കലകളുടെ അതിപ്രസരമാണ്‌ ആദ്യശതകങ്ങളിലെ ഇസ്‌ലാമിക ചിത്രകലയില്‍ കാണുവാന്‍ കഴിയുന്നത്‌. സമാരയില്‍ കണ്ടെത്തിയിട്ടുള്ള 9-ാം ശതകത്തിലെ ചുവര്‍ച്ചിത്രങ്ങളില്‍ ചിലത്‌ പേര്‍ഷ്യയിലെയും മധ്യേഷ്യയിലെയും കലാശൈലികളെ അനുസ്‌മരിപ്പിക്കുന്നു. ഇവയില്‍ അധികവും അലങ്കാരപ്രതാനവും രാജകീയാഡംബരങ്ങളെ പ്രകാശിപ്പിക്കുന്നവയുമാണ്‌. അബ്ബാസിദുകളുടെ ആസ്ഥാനമായിരുന്ന ഇറാഖിനുപുറത്ത്‌ രണ്ടു പ്രധാന കേന്ദ്രങ്ങള്‍ ഇസ്‌ലാമിക ചിത്രകലയുടെ വികാസത്തിനുവേണ്ട സംഭാവനകള്‍ ചെയ്‌തിട്ടുള്ളതായി കാണാം. ഈജിപ്‌തും ഇറാനുമാണ്‌ അവ. ഈജിപ്‌തില്‍ ചിത്രകലാപരമായ അഭിവൃദ്ധി 10-ാം ശതകത്തിന്‌ ശേഷമാണ്‌ ഉണ്ടായത്‌. അതിന്റെ അവശിഷ്‌ടങ്ങളായി ഏതാനും ചുവര്‍ച്ചിത്രശകലങ്ങളും പാപ്പിറസിലും കടലാസിലും ആലേഖനം ചെയ്‌തിട്ടുള്ള ചില ചിത്രീകരണങ്ങളുമാണ്‌ ഇന്ന്‌ ലഭ്യമായിട്ടുള്ളത്‌. രാജകീയാഡംബരങ്ങളുടെ ദൃശ്യങ്ങളും ഇക്കൂട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇതില്‍പ്പെട്ട ആഖ്യാന ചിത്രങ്ങളും ഭൂദൃശ്യചിത്രങ്ങളും മറ്റ്‌ അലങ്കാരചിത്രങ്ങളും ഫാത്തിമിദ്‌ കാലത്തേതാണെന്ന്‌ കരുതപ്പെടുന്നു. സാങ്കേതികമായി ഇവ മറ്റ്‌ ഇസ്‌ലാമിക ചിത്രങ്ങളെക്കാള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയാണ്‌. ഇറാനിലും 10-ാം ശ. മുതലാണ്‌ ചിത്രകല സജീവമായത്‌. നിഷാപൂര്‍, ലാഷ്‌കരിബസാര്‍ എന്നിവിടങ്ങളില്‍ നിന്നു ചുവര്‍ച്ചിത്രങ്ങളുടെ ചില ഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്‌. പേര്‍ഷ്യന്‍ ഐതിഹ്യകഥകളാണ്‌ ഇവയില്‍ പലതിന്റെയും വിഷയം. ഛായാചിത്രങ്ങളുടെ വടിവിനും വസ്‌ത്രങ്ങളുടെ വിശദാംശങ്ങള്‍ കാണത്തക്കവച്ചം ചുളിവുകള്‍ക്കും പ്രാധാന്യം നല്‌കിക്കൊണ്ടുള്ള ഈ രചനാസമ്പ്രദായത്തിന്റെ ചില മാതൃകകള്‍ 1008 എന്ന്‌ കാലസൂചന ഉള്‍ക്കൊള്ളുന്ന ഒരു ജ്യോതിശ്ശാസ്‌ത്രഗ്രന്ഥത്തിലെ ചിത്രീകരണങ്ങളില്‍ കാണാം. ഇറാനിയന്‍ മെഡിറ്ററേനിയന്‍ ശൈലികളും വിഷയങ്ങളും 8-ാം ശതകത്തിലെ ഇസ്‌ലാമിക ചിത്രകലയെ എങ്ങനെ സ്വാധീനിച്ചുവെന്ന്‌ ഏറെക്കുറെ അഭ്യൂഹിക്കാമെങ്കിലും ഇന്നു ലഭ്യമായിട്ടുള്ള അറിവുകള്‍വച്ചു നോക്കുമ്പോള്‍ 12-ാം ശതകത്തിന്റെ മധ്യത്തില്‍ ഇസ്‌ലാമിക കലയ്‌ക്കുണ്ടായ അദ്‌ഭുതാവഹമായ വികാസത്തിന്റെ നിദാനത്തെക്കുറിച്ച്‌ സ്‌പഷ്‌ടമായി അഭിപ്രായം പറയുക എളുപ്പമല്ല.

അറബിശൈലി

അറബിചിത്രകലയുടെ സുവര്‍ണകാലമായി കണക്കാക്കപ്പെട്ടുവരുന്നത്‌ 1250-1350 കാലഘട്ടമാണ്‌. പ്രധാനമായും ഹ്രസ്വാകാരചിത്രങ്ങള്‍ വരയ്‌ക്കുന്നതിലായിരുന്നു അറബി കലാകാരന്മാര്‍ വൈദഗ്‌ധ്യം നേടിയിരുന്നത്‌. ചിത്രാലങ്കൃതങ്ങളായ ഗ്രന്ഥങ്ങള്‍ അധികവും ശാസ്‌ത്രസംബന്ധികളോ ആഖ്യാനകൃതികളോ ആയിരുന്നു. ഈ ഗ്രന്ഥങ്ങളിലെ ചിത്രങ്ങള്‍ ബൈസാന്തിയന്‍ ചിത്രകലാശൈലിയോടു കടപ്പെട്ടവയാണ്‌. അനുദിനജീവിതദൃശ്യങ്ങളുടെ യഥാതഥാവിഷ്‌കരണങ്ങളായിട്ടാണ്‌ ഈ ചിത്രങ്ങള്‍ വരയ്‌ക്കപ്പെട്ടിരിക്കുന്നത്‌. ഉടയാടകളുടെയും മുഖത്തിന്റെയും ചുളിവുകളും മറ്റു വിശദാംശങ്ങളും ഭാവഹാവങ്ങളും സജീവമായി ചിത്രീകരിക്കുന്നതിലും ഭവനം, പ്രാര്‍ഥനാലയം, കമ്പോളങ്ങള്‍, ഭോജനശാലകള്‍, ഉദ്യാനങ്ങള്‍, മൃഗങ്ങള്‍ എന്നിവയുടെ രൂപങ്ങള്‍ പകര്‍ത്തുന്നതിലും ഈ ചിത്രകാരന്മാര്‍ താത്‌പര്യം കാട്ടിയിരിന്നു. ഈ കാലഘട്ടത്തിലെ അറബി ചിത്രകാരന്മാര്‍ കൂടുതല്‍ യാഥാര്‍ഥ്യബോധമുള്ളവരും തങ്ങളുടെ ചുറ്റും കണ്ടതും സ്വയം അനുഭവിച്ചറിഞ്ഞതുമായ ജീവിതം ചിത്രീകരിക്കുന്നതില്‍ യാഥാര്‍ഥ്യബോധത്തോടെ പ്രവര്‍ത്തിച്ചിരുന്നവരുമായിരുന്നുവെന്നാണ്‌ ഇതില്‍നിന്നൂഹിക്കേണ്ടിരിക്കുന്നത്‌. പരിമിതവും യാഥാസ്ഥിതികവുമായ രൂപങ്ങളുടെ ശൈലിയില്‍ ഇത്ര വ്യക്തവും യഥാതഥവുമായ ആവിഷ്‌കരണം വിജയപൂര്‍വം നിര്‍വഹിക്കപ്പെട്ടതിലാണ്‌ ആ കലാരൂപങ്ങളുടെ മൂല്യം നിലകൊള്ളുന്നത്‌. 13-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന കലാസൃഷ്‌ടികളൊന്നും അറബി രാജ്യങ്ങളിലുണ്ടായതായി കാണുന്നില്ല. എന്നാല്‍ 14-ാം ശതകത്തില്‍ മാമ്‌ലൂക്കുകളുടെ നേതൃത്വത്തില്‍ ഈജിപ്‌തില്‍ കൈയെഴുത്തുഗ്രന്ഥങ്ങളിലെ ചിത്രങ്ങളുടേതായ ഒരു നാവോത്ഥാനം ഉണ്ടായിയെങ്കിലും അത്‌ നീണാള്‍ നിലനിന്നില്ല.

പേര്‍ഷ്യന്‍ശൈലി

12-ാം ശതകത്തിന്‌ ശേഷമാണ്‌ ഇസ്‌ലാമികകലയുടെ ഭാഗമായി പേര്‍ഷ്യന്‍ സവിശേഷതകളുള്‍ക്കൊള്ളുന്ന ഒരു ചിത്രകലാപ്രസ്ഥാനം ആവിര്‍ഭവിക്കുന്നത്‌. മിനുങ്ങുന്ന അലങ്കാരപ്പണികള്‍ ചെയ്‌ത കൈയെഴുത്തു ഗ്രന്ഥങ്ങള്‍ക്കു മുമ്പായി രചനാശൈലിയില്‍ വിപുലമായ വ്യതിയാനങ്ങളോടുകൂടിയ ഒരു ചിത്രമെഴുത്ത്‌ സമ്പ്രദായം മണ്‍പാത്രനിര്‍മാണവുമായി ബന്ധപ്പെട്ടു വികസിച്ചിരുന്നുവെന്നതിന്‌ റായി കഷാന്‍ പിഞ്ഞാണങ്ങള്‍ തെളിവാണ്‌. ചുവര്‍ച്ചിത്രങ്ങളെപ്പറ്റിയും ചില പ്രതിപാദ്യങ്ങളുണ്ടെങ്കിലും പ്രധാനമായും പേര്‍ഷ്യന്‍ ചിത്രരചനാപ്രസ്ഥാനം ഗ്രന്ഥാലങ്കരണത്തിലായിരുന്നു. 15-ാം ശതകത്തോടുകൂടി വര്‍ണശബളമായ പരവതാനികളുടെ നിര്‍മാണത്തിലേക്ക്‌ അലങ്കരണകല വികസിച്ചു. മുഗള്‍ഭരണം തബരീസില്‍ ഉറപ്പിക്കുകയും മുഗള്‍ രാജാക്കന്മാര്‍ ഇസ്‌ലാംമതം സ്വീകരിക്കുകയും ചെയ്‌തതോടുകൂടിയാണ്‌ പേര്‍ഷ്യന്‍ ചിത്രകലയുടെ സുവര്‍ണകാലം ആരംഭിക്കുന്നത്‌. ഇതിന്‌ നിദാനമായിത്തീര്‍ന്ന ചില വസ്‌തുതകളുണ്ട്‌. ഇവ മംഗോളിയയില്‍നിന്ന്‌ മുഗളന്മാര്‍കൊണ്ടുവന്ന ചൈനയിലെ ചിത്രരചനാസംബന്ധിയായ സാങ്കേതികപരിജ്ഞാനം, പാശ്ചാത്യദേശത്തുനിന്ന്‌ പണിയാളുകളായും മറ്റും വന്ന കര്‍മകുശലന്മാരും ആശയസമ്പന്നരുമായ നിരവധി വ്യക്തികളുടെ സഹകരണം, ആധ്യാത്മികവും സാഹിത്യപരവുമായി ഇറാനിലുണ്ടായ നവോന്മേഷം എന്നിവയാണ്‌. 14-ാം ശതകത്തിന്റെ പൂര്‍വാര്‍ധത്തില്‍ രചിക്കപ്പെട്ട ചിത്രങ്ങള്‍ അധികവും സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്‌. പേര്‍ഷ്യന്‍ ഇതിഹാസങ്ങളില്‍നിന്നുള്ള പലസന്ദര്‍ഭങ്ങളും വിഷയമാക്കിയുള്ള ചിത്രങ്ങളുടെ ഒരു പരമ്പരയും ലഭ്യമാണ്‌. റഷീദ്‌ അല്‍ദിന്‍ രചിച്ച പ്രപഞ്ചചരിത്രം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍, പ്രത്യേകിച്ച്‌ ചൈനയില്‍, നിലവിലിരുന്ന ചിത്രരചനയിലെ ശൈലീപരവും സാങ്കേതികവുമായ സവിശേഷതകള്‍ സ്വാംശീകരിക്കുവാന്‍ പേര്‍ഷ്യന്‍ കലാകാരന്മാരുടെ രചനാവൈദഗ്‌ധ്യമാണ്‌ പ്രകടമാക്കുന്നത്‌. രൂപഭാവങ്ങളിലും ശൈലിയിലുമുണ്ടായിട്ടുള്ള ഈ പുതിയ നേട്ടങ്ങള്‍ ഇറാനിലെ ഇതിഹാസങ്ങളുടെ വിശദീകരണാര്‍ഥം പ്രയോജനപ്പെടുത്തിയെന്നതാണ്‌ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച കലാസൃഷ്‌ടികളുടെ പ്രത്യേകത.

ഷാനാമായിലെ ചില ഹ്രസ്വാകാരചിത്രങ്ങളില്‍, ഒരേ ചിത്രത്തില്‍ത്തന്നെ ശൈലീപരമായ വൈവിധ്യവും സംരചനാപരമായ വൈചിത്യ്രവും മനഃശാസ്‌ത്ര മര്‍മജ്ഞതയും യഥാര്‍ഥമായ വികാരവിക്ഷോഭങ്ങളുളവാക്കുവാന്‍ പോരുന്ന നാടകീയതയുടെ സൂക്ഷ്‌മഭാവങ്ങളും സമഞ്‌ജസമായി ഒത്തുചേര്‍ന്നിരിക്കുന്നതായി അനുഭവപ്പെടാറുണ്ട്‌. ഈ സവിശേഷതയാണ്‌ ഈ കാലഘട്ടത്തിലെ പേര്‍ഷ്യന്‍ ചിത്രങ്ങളെ അനുപമമാക്കിത്തീര്‍ത്തിരിക്കുന്നത്‌. ഇതിന്റെ പിന്നില്‍ വര്‍ത്തിച്ച കലാകാരന്മാരുടെ പേരുകള്‍ അജ്ഞാതങ്ങളാണെങ്കിലും ഈ സാംസ്‌കാരിക വിപ്ലവത്തിന്റെ പ്രധാന സൂത്രധാരന്മാരായി പരക്കെ അറിയപ്പെട്ടുവരുന്നത്‌ അഹമ്മദ്‌ മൂസ, ഷംസ്‌ അല്‍-ദിന്‍ എന്നിവരാണ്‌. 14-ാം ശതകത്തിന്റെ അന്ത്യദശകങ്ങളിലും 15-ാം ശതകത്തിന്റെ പൂര്‍വാര്‍ധത്തിലും ആയിട്ടാണ്‌ പേര്‍ഷ്യയിലെ ക്ലാസ്സിക്‌ ചിത്രങ്ങള്‍ അധികവും രചിക്കപ്പെട്ടിട്ടുള്ളത്‌. പൂര്‍വ കാലശൈലികളില്‍ പരിശീലനം നേടിയിട്ടുള്ള അബ്‌ദു അല്‍-ഹായി തുടങ്ങിയവരാണ്‌ ഈ പരിവര്‍ത്തനത്തിനു നേതൃത്വം നല്‌കിയവര്‍. ടൈമൂറിദുകളുടെ കാലമായപ്പോള്‍ ഇതിഹാസ ഇതിവൃത്തങ്ങള്‍ക്കു പകരം കാവ്യാത്മകവും ഭാവനാകല്‌പിതവുമായ ഇതിവൃത്തങ്ങള്‍ക്കു പ്രകാശനം നല്‌കുന്ന ഒരു പുതിയ ചിത്രരചനാശൈലി പേര്‍ഷ്യയില്‍ രൂപംകൊണ്ടു. ജൂനൈദ്‌ 1396-ല്‍ രചിച്ചതും ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ളതുമായ ഖ്വാജു കിര്‍മാനിയുടെ "ദിവാന്‍' എന്ന ചിത്രം ഇക്കൂട്ടത്തില്‍പ്പെടുന്നു. സ്വപ്‌നലോക സദൃശമായ ദൃശ്യങ്ങളും രാജകീയമെന്നോ അഭൗമമെന്നോ വിശേഷിപ്പിക്കപ്പെടാവുന്ന ഉദ്യാനവിലാസങ്ങളും നിറഞ്ഞ ചിത്രീകരണങ്ങളില്‍ മാനുഷികാംശം നന്നേ കുറവാണെങ്കില്‍പ്പോലും നയനാനന്ദകരമായി അനുഭവപ്പെടാവുന്ന വര്‍ണോജ്ജ്വലങ്ങളായ ചിത്രങ്ങള്‍ രചിച്ച്‌ ഗ്രന്ഥങ്ങളെ മോടിപിടിപ്പിക്കുന്ന സമ്പ്രദായം 15-ാം ശതകത്തിന്റെ ആദിമദശകങ്ങളില്‍ പേര്‍ഷ്യന്‍ ചിത്രകലയില്‍ സ്വാധീനത ചെലുത്തിയിരുന്നു. ഈ ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ കമാല്‍ അല്‍-ദിന്‍ ബിഹ്‌സാദ്‌ എന്ന പേര്‍ഷ്യന്‍ ചിത്രകാരന്‍ കൈയെഴുത്തു ഗ്രന്ഥങ്ങളില്‍ തിളങ്ങുന്ന ചിത്രങ്ങള്‍ വരയ്‌ക്കുന്നതില്‍ പലപുതുമകളും ആവിഷ്‌കരിച്ചു. സംരചനയില്‍ സങ്കീര്‍ണത പാലിക്കുക, മനുഷ്യശരീരസൗന്ദര്യാവിഷ്‌കരണത്തില്‍ വിശദാംശങ്ങള്‍ക്കു പ്രാധാന്യം നല്‌കുക എന്നിവവഴി ഒരു വിപ്ലവംതന്നെ സൃഷ്‌ടിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. മുന്‍കാലങ്ങളില്‍ എന്നപോലെ ഇപ്പോഴും ഹ്രസ്വാകാരചിത്രരചനാസമ്പ്രദായത്തിനുള്ളില്‍ത്തന്നെയാണ്‌ ഈ പരിവര്‍ത്തനം നടന്നത്‌.

പേര്‍ഷ്യന്‍ ചിത്രകലയുടെ ചരിത്രത്തില്‍ ഏറ്റവും സമ്പന്നമായ ഘട്ടം ബിഹ്‌സാദിന്റെ കാലത്തോടുകൂടിയാണാരംഭിക്കുന്നത്‌. 19-ാം ശതകത്തിന്റെ ആരംഭത്തില്‍ത്തന്നെ പേര്‍ഷ്യന്‍ ചിത്രകലയില്‍ അഭൂതപൂര്‍വമായ വികാസമുണ്ടായി. അക്യുവാ റിസ, റിസാ അബ്ബാസി എന്നിവരും മറ്റുപലരും ഈ വികാസത്തിന്‌ പ്രചോദനം നല്‌കി. അവര്‍ രാജമന്ദിരങ്ങളിലെ ഛായാചിത്രങ്ങളില്‍ സാമൂഹിക ആക്ഷേപഹാസ്യത്തിന്റെ സ്‌പര്‍ശം നല്‌കി. ആ ശതകത്തിന്റെ മധ്യകാലത്ത്‌ ക്രൂരതയുടെ യഥാതഥമായ നിരവധി ആവിഷ്‌കരണങ്ങള്‍ ചിത്രകലയില്‍ ആവിര്‍ഭവിച്ചു. തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ ചില മികച്ച ചിത്രങ്ങള്‍ ഉണ്ടായി. 18-ാം ശതകത്തില്‍ കജര്‍ വംശത്തിന്റെ കാലത്തു ചുവര്‍ച്ചിത്രങ്ങളില്‍ പ്രാകൃതകലയുടെ ചില സുന്ദരഭാവങ്ങള്‍ പ്രകടമായിരുന്നുവെന്നത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌.

തുര്‍ക്കിശൈലി

ഇപ്പോഴും തുര്‍ക്കി ചിത്രകല താരതമ്യേന അജ്ഞാതമാണ്‌. ഉസ്‌മാനിയ സാമ്രാജ്യസ്ഥാപനത്തിനുമുമ്പ്‌ ഇറാനിയന്‍ ചിത്രകലയില്‍നിന്നു വ്യതിരിക്തമായി പറയത്തക്ക സവിശേഷതകളോടുകൂടിയ തുര്‍ക്കിചിത്രങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ആല്‍ബം ഒഫ്‌ ദ്‌ കോണ്‍കറര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചിത്രശേഖരത്തില്‍ അഹമ്മദ്‌മൂസ, മെഹ്‌മത്‌, സിയാഹ്‌ കലെം എന്നിവരുടെ ചിത്രങ്ങള്‍ ശൈലീപരമായി പേര്‍ഷ്യന്‍ ചിത്രകലയില്‍നിന്നു ഭിന്നമായിരുന്നു എന്നുപറയാം. ഇവയില്‍ നാടോടിത്താവളങ്ങളിലെ മനുഷ്യന്‍, ജന്തുക്കള്‍, ഭൂദൃശ്യങ്ങള്‍ എന്നിവയുടെ വ്യക്തവും ശക്തവും യഥാതഥവും ആയ ചിത്രണങ്ങള്‍ കാണാം. തുര്‍ക്കിചിത്രങ്ങളില്‍ കാണുന്ന മറ്റൊരു വിഷയം നബിയുടെ ജീവിത കഥയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ്‌.

16 മുതല്‍ 18 വരെയുള്ള ശതകങ്ങള്‍ സുല്‍ത്താന്മാരുടെ വീരസാഹസിക കഥകളെക്കുറിക്കുന്ന ചിത്രങ്ങളുടെ കാലമാണ്‌. രാജകീയശൈലി എന്നു വിളിക്കാവുന്ന ഈ സമ്പ്രദായത്തില്‍ രചിക്കപ്പെട്ടിട്ടുള്ള ചിത്രങ്ങള്‍ പേര്‍ഷ്യന്‍ ശൈലിയില്‍നിന്നു ഭിന്നമായി ഇറാന്റേതായ പരമ്പരാഗതശൈലി അനുവര്‍ത്തിച്ച്‌ കൂടുതല്‍ യാഥാര്‍ഥ്യബോധത്തോടുകൂടി വ്യക്തമായി വരയ്‌ക്കപ്പെട്ടിട്ടുള്ളവയാണ്‌. വിവരണാത്മകമായി വിശദാംശങ്ങളിലേക്കു ചുഴിഞ്ഞിറങ്ങുന്ന ചിത്രണസമ്പ്രദായത്തില്‍പ്പെട്ട ഏറ്റവും പ്രസക്തമായ കൃതി ലവനി രചിച്ച സുര്‍-നാമ (1720-22) ആണ്‌. ഇസ്‌താന്‍ബുളില്‍വച്ച്‌ നടത്തപ്പെട്ട അഹമ്മദ്‌ കകക-ന്റെ മകന്റെ സുന്നത്ത്‌ കല്യാണമാണ്‌ ഈ ചിത്രത്തിന്റെ വിഷയം. ഉസ്‌മാനിയ സാമ്രാജ്യത്തിന്റെ മനോഹരമായ ഒരു ദൃശ്യം ഈ ചിത്രം നല്‌കുന്നു. വിശദാംശങ്ങളിലേക്ക്‌ മാത്രമല്ല എല്ലാ സൂക്ഷ്‌മഭാവങ്ങളിലേക്കും കടന്നു ചെന്നിട്ടുള്ള ഒരു ചിത്രണമാണ്‌ ഇതില്‍ ദീക്ഷിച്ചിരിക്കുന്നത്‌.

മുഗള്‍ശൈലി

റസ്‌തം പാഷാ പള്ളിയുടെ ചുമരിലെ ചിത്രപ്പണി

ഇസ്‌ലാമിക ചിത്രകലയിലെ ഏറ്റവും മികച്ച സൃഷ്‌ടികള്‍ നടന്നിട്ടുള്ളത്‌ ഇന്ത്യയിലെ മുഗള്‍ ഭരണകാലത്താണ്‌. പേര്‍ഷ്യന്‍ വിഷയങ്ങളും ശൈലിയും സ്വീകരിച്ചുകൊണ്ടുള്ള ചിത്രങ്ങളുടെ രചനയില്‍ കൂടി പ്രശസ്‌തിയാര്‍ജിച്ച ചിത്രകാരന്മാരെ ഇറാനില്‍ നിന്നു ക്ഷണിച്ചുവരുത്തിയാണ്‌ മുഗള്‍ ഭരണാധിപന്മാര്‍ ഇന്ത്യയില്‍ ഇസ്‌ലാമികകലയ്‌ക്ക്‌ തുടക്കം കുറിച്ചത്‌; ക്രമേണ ആ ചിത്രകാരന്മാര്‍ ഇന്ത്യന്‍ പാരമ്പര്യങ്ങള്‍ക്ക്‌ അനുയോജ്യമായ വിഷയങ്ങളും ശൈലികളും സ്വീകരിച്ചു. ചില പാശ്ചാത്യ സങ്കല്‌പങ്ങളും അവരെ സ്വാധീനിച്ചിരുന്നു. വര്‍ണങ്ങളുടെ ഉപയോഗത്തിലാണ്‌ പേര്‍ഷ്യന്‍ ചിത്രകലയും ഇന്ത്യയിലെ മുഗള്‍ ചിത്രകലയും വ്യത്യസ്‌തങ്ങളായിരിക്കുന്നത്‌. പേര്‍ഷ്യന്‍ ചിത്രങ്ങളിലെ വര്‍ണപ്പൊലിമ മൂടല്‍മഞ്ഞിന്റെയോ നിഴലിന്റെയോ പ്രതീതി ജനിപ്പിക്കാതെ, ശുദ്ധവര്‍ണങ്ങള്‍ ഉപയോഗിച്ചു വരയ്‌ക്കുന്നതുകൊണ്ടുണ്ടാകുന്നതാണ്‌; മുഗള്‍ ചിത്രകലയിലെ വര്‍ണപ്രയോഗങ്ങള്‍ അന്തരീക്ഷത്തിന്റെയും സ്ഥലത്തിന്റെയും വിശ്വസനീയമായ പ്രതീതി ക്രമേണ ജനിപ്പിക്കുന്ന വിധത്തിലാണ്‌. വര്‍ണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ഈ ലയാത്മകതയും ശാലീനതയും മുഗള്‍ ചിത്രകലയെ പാശ്ചാത്യ ചിത്രകലയോടു കൂടുതല്‍ അടുപ്പിക്കുന്നു.

ഇങ്ങനെ വിവിധ കാലഘട്ടങ്ങളില്‍ വിവിധ ജനപദങ്ങളില്‍ ഭിന്നസംസ്‌കാരങ്ങളുടെയും ജനസമൂഹങ്ങളുടെയും രാജവംശങ്ങളുടെയും ഭരണാധിപന്മാരുടെയും പ്രാത്സാഹനങ്ങളും സംഭാവനകളും ഏറ്റുവാങ്ങി സ്വാംശീകരിച്ചു വളര്‍ന്നു വികസിച്ചുവെങ്കിലും മൗലികമായി ഇസ്‌ലാമികമതദര്‍ശനത്തിന്റെ അടിസ്ഥാനപരമായ വിധിനിഷേധങ്ങളില്‍നിന്നു വ്യതിചലിക്കാതെ വികാസസങ്കോചങ്ങള്‍ക്കു വിധേയമായി നിലനിന്നുപോരുന്ന ഒന്നാണ്‌ ഇസ്‌ലാമികകല. നോ. ഇന്ത്യന്‍ വാസ്‌തുവിദ്യ, ഇസ്‌ലാമിക വാസ്‌തുവിദ്യ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍