This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസ്‌മായിൽ കദാരെ (1936 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇസ്‌മായിൽ കദാരെ (1936 - )

Ismail Kadare

ഇസ്‌മായില്‍ കദാരെ

അല്‍ബേനിയന്‍ സാഹിത്യകാരന്‍. 1936 ജനു. 28-ന്‌ അല്‍ബേനിയയിലെ ഗിറോകാസ്റ്ററില്‍ ജനിച്ചു. മോസ്‌കോയിലെ മാക്‌സിം ഗോര്‍ക്കി വേള്‍ഡ്‌ ലിറ്റ്‌റെച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിനുശേഷം സാഹിത്യരംഗത്തെത്തിയ ഇസ്‌മായില്‍ കദാരെ വിശ്വസാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്തി. സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരത്തിന്‌ ഇദ്ദേഹം നിരവധി തവണ പരിഗണിക്കപ്പെട്ടിട്ടുണ്ട്‌. അല്‍ബേനിയയിലെ കമ്യൂണിസ്റ്റ്‌ ഭരണകൂടവുമായി രാഗദ്വേഷബന്ധം പങ്കിട്ട ഇസ്‌മായില്‍ അറസ്റ്റ്‌ ഭയന്ന്‌ 1990-ല്‍ ഫ്രാന്‍സില്‍ അഭയം തേടി.

കവിത, നോവല്‍, ചെറുകഥ തുടങ്ങി വിവിധ മേഖലകളില്‍ അല്‍ബേനിയന്‍, ഇംഗ്ലീഷ്‌, ഫ്രഞ്ച്‌ എന്നീ ഭാഷകളില്‍ ഇസ്‌മായില്‍ കദാരെ രചനകള്‍ നടത്തിയെങ്കിലും പ്രധാനമായും നോവലിസ്റ്റെന്ന നിലയിലാണ്‌ പ്രശസ്‌തനായത്‌. ആത്മകഥാംശമുള്ള ഇദ്ദേഹത്തിന്റെ മിക്ക കൃതികളും അല്‍ബേനിയന്‍ ചരിത്രം, രാഷ്‌ട്രീയം, നാടോടിക്കഥകള്‍ എന്നിവ പ്രമേയമാക്കിയവയാണ്‌. റൊമാന്റിസിസം, റിയലിസം, സര്‍ റിയലിസം എന്നിവയുടെ പ്രതിഫലനം കദാരെയുടെ രചനകളില്‍ ദൃശ്യമാണ്‌; ഗബ്രിയേല്‍ മാര്‍ക്വിസ്‌, കാഫ്‌ക, ഓര്‍വെല്‍ തുടങ്ങിയ സാഹിത്യകാരന്മാരുമായി താരതമ്യപ്പെടുത്താമെങ്കിലും തികച്ചും മൗലികമായ ഒരു കാഴ്‌ചപ്പാട്‌ ഇദ്ദേഹത്തില്‍ ദൃശ്യമാണ്‌. 40-ഓളം രാജ്യങ്ങളില്‍ ഇസ്‌മായില്‍ കദാരെയുടെ കൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 30-ഓളം ഭാഷകളില്‍ ഇവയുടെ പരിഭാഷകള്‍ ലഭ്യമാണ്‌. ഫ്രഞ്ച്‌ പതിപ്പുകളില്‍നിന്നാണ്‌ മിക്കവാറും ഇംഗ്ലീഷിലേക്ക്‌ കൃതികള്‍ പരിഭാഷപ്പെടുത്തിയിട്ടുള്ളത്‌.

1963-ല്‍ പുറത്തിറങ്ങിയ ദ്‌ ജനറല്‍ ഒഫ്‌ ദ്‌ ഡെഡ്‌ ആര്‍മി (The General of the Dead Army) എന്ന നോവലിലൂടെ കദാരെ അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റി. രണ്ടാം ലോകയുദ്ധത്തില്‍ കൊല്ലപ്പെട്ട ഇറ്റാലിയന്‍ പട്ടാളക്കാരുടെ ഭൗതികാവശിഷ്‌ടം കണ്ടെത്തി മാതൃരാജ്യത്തിലേക്ക്‌ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഇറ്റാലിയന്‍ ജനറലിന്റെ ശ്രമമാണ്‌ കദാരെയുടെ ഈ ആദ്യ നോവലിന്റെ പ്രമേയം. അല്‍ബേനിയന്‍ ചരിത്രത്തിന്റെയും സംസ്‌കൃതിയുടെയും നേര്‍ക്കാഴ്‌ചയാണ്‌ ദ്‌ കാസില്‍, ദ്‌ വിന്റര്‍ തുടങ്ങിയ നോവലുകള്‍. മധ്യകാല അല്‍ബേനിയയുടെ പശ്ചാത്തലത്തില്‍ രചിച്ചതാണ്‌ ഓണ്‍ ദ്‌ ലെ ഒഫ്‌ നൈറ്റ്‌സ്‌. ബാള്‍ക്കന്‍ നേതാക്കളും ഓട്ടോമന്‍ ഭരണകൂടവും തമ്മില്‍ 14-ാം ശതകത്തില്‍ നടന്ന യുദ്ധത്തെക്കുറിച്ചുള്ള മൂന്നു കഥകളാണ്‌ ത്രീ എലിജീസ്‌ ഫോര്‍ കൊസോവ. കാറപകടത്തില്‍ കൊല്ലപ്പെടുന്ന ദമ്പതികളുടെ മരണത്തിനു പിറകിലുള്ള ദുരൂഹത പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു ഗവേഷകന്റെ കഥയാണ്‌ ദി ആക്‌സിഡന്റ്‌.

ബാള്‍ക്കന്‍ ജനതയുടെ ചരിത്രാനുഭവങ്ങള്‍, അല്‍ബേനിയയിലെ കമ്യൂണിസ്റ്റ്‌ പരീക്ഷണം, ആധുനിക പശ്ചാത്തലത്തിലുള്ള ക്ലാസ്സിക്കല്‍ മിത്തുകളുടെ അവതരണം മുതലായവ കദാരെയുടെ കൃതികള്‍ക്കു വിഷയമാകാറുണ്ട്‌. സ്വപ്‌നക്കൊട്ടാരം എന്ന കൃതിയെ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനത്തെ പശ്ചാത്തലമാക്കി സ്വേച്ഛാധിപത്യത്തെക്കുറിച്ചു രചിച്ച ഒരു രാഷ്‌ട്രീയാന്യാപദേശം (Political allegory) എന്നു വിശേഷിപ്പിക്കാം. കൊട്ടാരവുമായി ബന്ധപ്പെട്ട ആളുകളുടെ സ്വപ്‌നങ്ങളെ അപഗ്രഥിച്ചു വ്യാഖ്യാനിക്കുന്ന മാര്‍ക്ക്‌-ആലം ആണ്‌ ഇതിലെ കേന്ദ്രകഥാപാത്രം. ചക്രവര്‍ത്തിയുടെ നിഷ്‌കാസനം പ്രവചിക്കുന്ന "മുഖ്യ സ്വപ്‌നം' കണ്ടെത്തുകയാണ്‌ അയാളുടെ ലക്ഷ്യം. പ്രസിദ്ധീകരിച്ച ഉടന്‍ തന്നെ ഈ നോവല്‍ നിരോധിക്കപ്പെടുകയാണുണ്ടായത്‌. ഇസ്‌മായില്‍ കദാരെയുടെ നിരവധി കൃതികള്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്‌. മാന്‍ ബുക്കര്‍ പ്രസ്‌ ലഭിച്ച ആദ്യത്തെ സാഹിത്യകാരനാണ്‌ ഇദ്ദേഹം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍