This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസ്‌മായിൽ, മിഴ്‌സ മുഹമ്മദ്‌ (1883 - 1959)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇസ്‌മായില്‍, മിഴ്‌സ മുഹമ്മദ്‌ (1883 - 1959)

മിഴ്‌സ മുഹമ്മദ്‌ ഇസ്‌മായില്‍

ഭാരതീയ ഭരണതന്ത്രജ്ഞന്‍. ആധുനിക മൈസൂറിന്റെ രണ്ടു ശില്‌പികളില്‍ ഒരാളായി ഇദ്ദേഹം സ്‌മരിക്കപ്പെടുന്നു. (മറ്റേയാള്‍ എം. വിശ്വേശ്വരയ്യ ആണ്‌.) മിഴ്‌സ മുഹമ്മദ്‌ ഇസ്‌മായില്‍ 1883 ഒ. 23-ന്‌ ബാംഗ്ലൂരില്‍ ജനിച്ചു. മൈസൂറിലെ രാജകുടുംബാംഗങ്ങളെ വിദ്യ അഭ്യസിപ്പിക്കാന്‍ മദിരാശി വിദ്യാഭ്യാസവകുപ്പില്‍ നിന്നു കൊണ്ടുവരപ്പെട്ട ഒരുയര്‍ന്ന ഉദ്യോഗസ്ഥന്റെ കീഴിലാണ്‌ മിഴ്‌സ ആദ്യകാല വിദ്യാഭ്യാസം നേടിയത്‌. ബാംഗ്ലൂരിലെ സെന്‍ട്രല്‍ കോളജില്‍ ചേര്‍ന്ന്‌ ബിരുദമെടുത്ത (1905) ശേഷം പൊലീസ്‌ വകുപ്പില്‍ ഉദ്യോഗസ്ഥനായി. പിന്നീട്‌ മൈസൂര്‍ രാജാവ്‌ (ശ്രീകൃഷ്‌ണരാജ വൊഡയാര്‍ കകക) സഹപാഠിയും സമവയസ്‌കനുമായ മിഴ്‌സയെ കൊട്ടാരം സര്‍വീസിലേക്ക്‌ എടുത്തു. മിഴ്‌സ 1925-ല്‍ രാജാവിന്റെ പ്രവറ്റ്‌ സെക്രട്ടറിയായിത്തീര്‍ന്നു.

1926-ല്‍ മൈസൂര്‍ ദിവാനായി നിയമിതനായി(1926-41). ഈ കാലഘട്ടത്തില്‍ മൈസൂറിന്‌ നാനാമുഖമായ പുരോഗതി കൈവന്നു. ഇര്‍വിന്‍ പ്രഭു വൈസ്രായിയായിരുന്ന കാലത്ത്‌ മൈസൂറില്‍ നിന്നു കൊടുത്തിരുന്ന കപ്പം 35 ലക്ഷം രൂപയില്‍നിന്ന്‌ 10മ്മ ലക്ഷം രൂപയായി ഇളവുചെയ്‌തു കിട്ടിയത്‌ മിഴ്‌സയുടെ ശ്രമഫലമായാണ്‌. മൈസൂറിലെ പ്രശസ്‌തമായ വിശ്വേശ്വരയ്യാ ജലസേചനപദ്ധതി(അന്ന്‌ ഇര്‍വിന്‍ പദ്ധതി)ക്കു തുടക്കമിട്ടത്‌ ഇദ്ദേഹമാണ്‌. മൈസൂറിലെ വ്യവസായപുരോഗതിക്ക്‌ അടിത്തറപാകിയ ഇസ്‌മായില്‍ 25-ഓളം വ്യവസായങ്ങള്‍ ആരംഭിക്കുകയും ഷിംഷ, ജോഗ്‌ എന്നിവിടങ്ങളില്‍ ജല-വൈദ്യുത പദ്ധതികള്‍ക്ക്‌ അടിസ്ഥാനമുറപ്പിക്കുകയും ചെയ്‌തു. ഗ്രാമങ്ങളില്‍ വൈദ്യുതീകരണം നടപ്പിലാക്കിയതും മികച്ച ഭരണനേട്ടമായി. പ്രസിദ്ധമായ വൃന്ദാവന്‍ ഗാര്‍ഡന്‍സിന്റെ സ്ഥാപനത്തിന്‌ മുന്‍കൈയെടുത്തതും ഇദ്ദേഹമാണ്‌. വിദ്യാലയങ്ങളിലും ഫാക്‌ടറികളിലും ശുചിത്വവും ഭംഗിയും ഉണ്ടായിരിക്കണമെന്ന്‌ ഇസ്‌മായില്‍ നിഷ്‌കര്‍ഷിച്ചിരുന്നു. ഗതാഗതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പംതന്നെ നഗരങ്ങളിലും വലിയ ഗ്രാമങ്ങളിലും ബസ്‌സ്റ്റേഷനുകളും ഇസ്‌മായില്‍ ഏര്‍പ്പെടുത്തി. ലണ്ടനില്‍ വച്ചു നടന്ന മൂന്ന്‌ വട്ടമേശസമ്മേളനങ്ങളിലും (1930-32) പങ്കെടുത്ത ഇസ്‌മായില്‍ ഒരു അഖിലേന്ത്യാ ഫെഡറേഷനു വേണ്ടിയാണ്‌ വാദിച്ചത്‌.

1942 മുതല്‍ 46 വരെ ജയ്‌പൂരിലെ പ്രധാനമന്ത്രിയായിരുന്ന കാലത്ത്‌ ജയ്‌പൂര്‍ പട്ടണവും മറ്റു സ്ഥലങ്ങളും പരിഷ്‌കരിക്കുന്നതില്‍ ഇസ്‌മായില്‍ ബദ്ധശ്രദ്ധനായിരുന്നു. ജനങ്ങളെ ഭരണത്തില്‍ പങ്കെടുപ്പിക്കുവാന്‍ രണ്ടു മണ്ഡലങ്ങളുള്ള ജനപ്രതിനിധിസഭകള്‍ ഏര്‍പ്പെടുത്തിയതും ഒരു മന്ത്രിയെ തിരഞ്ഞെടുക്കുവാന്‍ വ്യവസ്ഥ ചെയ്‌തതും രാജപുത്താന സര്‍വകലാശാല സ്ഥാപിക്കാന്‍ നടപടികള്‍ കൈക്കൊണ്ടതും ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്‌.

നിസാമിന്റെ അഭ്യര്‍ഥനപ്രകാരം ഇസ്‌മായില്‍ മിഴ്‌സ ഹൈദരാബാദ്‌ പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നത്‌ 1946-ലാണ്‌. മുസ്‌ലിംലീഗിന്റെ വിരോധിയായ ഒരു മുസ്‌ലിമിനെ അവിടത്തെ പ്രധാനമന്ത്രിയാക്കി നിയമിച്ചതിനെ മുഹമ്മദലി ജിന്ന എതിര്‍ത്തിരുന്നു. "ഇത്തിഹാദ്‌' സംഘടനക്കാരുടെ പ്രവര്‍ത്തനം നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്‌ടിച്ച പരിതഃസ്ഥിതിയില്‍ 1947 മേയ്‌ 11-ന്‌ ഇദ്ദേഹം പ്രധാനമന്ത്രിപദം രാജിവച്ചു. അപ്പോഴേക്കും സ്വാതന്ത്യ്രപ്രാപ്‌തിയിലേക്കു കുതിച്ചുകൊണ്ടിരുന്ന ഇന്ത്യായൂണിയനുമായി ഒത്തുതീര്‍പ്പിലെത്താന്‍ മിഴ്‌സ, നിസാമിനെ ഉപദേശിച്ചു. ഇംഗ്ലീഷ്‌ഭാഷയുടെ പ്രചാരം ഇന്ത്യയില്‍ നിലനിര്‍ത്തേണ്ടത്‌ ആവശ്യമാണെന്ന പക്ഷക്കാരനായിരുന്നു ഇസ്‌മായില്‍. ഐക്യരാഷ്‌ട്രസംഘടനയുടെ സാങ്കേതികവിദഗ്‌ധനെന്ന നിലയില്‍ 1951-ല്‍ എട്ടുമാസത്തോളം മിഴ്‌സ ഇന്തോനേഷ്യയില്‍ സേവനമനുഷ്‌ഠിക്കുകയുണ്ടായി. മൈ പബ്‌ളിക്‌ ലൈഫ്‌ (My Public Life) എന്ന പേരില്‍ ഇദ്ദേഹത്തിന്റെ ആത്മകഥ 1954-ല്‍ പ്രസിദ്ധീകൃതമായി. 1959 ജനു. 5-ന്‌ ഇസ്‌മായില്‍ മിഴ്‌സ മുഹമ്മദ്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍