This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രോ ഡയഗ്നോസിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇലക്‌ട്രോ ഡയഗ്നോസിസ്‌

Electro Diagnosis

വൈദ്യുതിധാര ഉപയോഗപ്പെടുത്തിയുള്ള രോഗനിര്‍ണയനം. ഇത്‌ രോഗങ്ങള്‍ കണ്ടുപിടിക്കാന്‍ മാത്രമല്ല. അവയുടെ സൂക്ഷ്‌മസ്വഭാവം മനസ്സിലാക്കി ശരിയായ ചികിത്സ നല്‌കാനും സഹായകമാണ്‌. വൈദ്യുതിധാര ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വിവിധ സംവിധാനങ്ങളും ഉപകരണങ്ങളും ഇന്ന്‌ ചികിത്സാരംഗത്തു പ്രയോജനപ്പെട്ടുവരുന്നുണ്ട്‌. അവയില്‍ മുഖ്യമായ ചിലതിനെപ്പറ്റി താഴെ വിവരിക്കുന്നു.

1. ഇലക്‌ട്രോകാര്‍ഡിയോഗ്രാം (Electro cardiogram ഇ.സി.ജി.). ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍നിന്നും ഉണ്ടാകുന്ന വൈദ്യുതിപ്രവാഹത്തെ ആധാരമാക്കി ആ അവയവത്തിന്റെ ചലനവും സ്‌പന്ദനവും രേഖപ്പെടുത്തുന്ന ഒരു ഉപകരണമാണ്‌ ഇ.സി.ജി. ഹൃദയത്തിന്റെ ഭിത്തികളിലും രക്തക്കുഴലുകളിലും ഉണ്ടാകുന്ന പല വ്യത്യാസങ്ങളും ഇതുകൊണ്ട്‌ കണ്ടുപിടിക്കാന്‍ സാധിക്കും. ക്രമരഹിതമായ സ്‌പന്ദനം, ഹൃദയത്തിന്റെ സംവഹനകലകള്‍(conductive tissue)ക്കും പേശികള്‍ക്കും ഉണ്ടാകുന്ന ക്ഷതം, ഹൃദയ അറകള്‍ക്കുണ്ടാകുന്ന വീക്കം, ഉപാപചയ തകരാറു(മിക്‌സെഡീമ, തൈറോടോക്‌സികോസിസ്‌)കളും ഇലക്‌ട്രോലൈറ്റ്‌ അസന്തുലിതാവസ്ഥ (സോഡിയത്തിന്റെ അധിക/ന്യൂനതകള്‍-hyper/hypo kalemia) ചില ഔഷധങ്ങളുടെ (ഉദാ. ഡിജോക്‌സിന്‍) വിഷം തുടങ്ങിയവമൂലം ഹൃദയത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം ഇ.സി.ജി.യില്‍നിന്ന്‌ മനസ്സിലാക്കാനാവും.

ഇ.ഇ.ജി. രേഖാചിത്രം

ഓരോ ഹൃദയസ്‌പന്ദനത്തിനുമിടയില്‍ ഹൃദയത്തില്‍ നടക്കുന്ന വിദ്യുദ്‌വ്യതിയാനങ്ങള്‍ രേഖപ്പെടുത്തുകയാണ്‌ ഇ.സി.ജി. ചെയ്യുന്നത്‌. ഹൃദയപേശികള്‍ക്ക്‌ ധ്രുവത നഷ്‌ടപ്പെടുകയും തിരികെ കൈവരിക്കുകയും (depolarization & repolarization)ചെയ്യുമ്പോളുടലെടുക്കുന്ന വൈദ്യുതി പ്രവാഹം ഹൃദയത്തിലാകെ എന്നല്ല ശരീരത്തിലുടനീളം വ്യാപിക്കുന്നു. ഒരു ഡീപോളറൈസിങ്‌ തരംഗം സൈനോആര്‍ടിരിയില്‍ നോഡില്‍ (എസ്‌.എ. നോഡ്‌) നിന്നാരംഭിച്ച്‌ ഏട്രിയത്തിലൂടെ വ്യാപിച്ച്‌ ഏട്രിയോ വെന്‍ട്രിക്കുലാര്‍ (എ.വി.) നോഡിലൂടെ വെന്‍ട്രിക്കിളുകളിലെത്തി വ്യാപിക്കുന്നു. ഹൃദയത്തിന്റെ ഇരുഭാഗങ്ങളിലായി സ്ഥാപിക്കുന്ന രണ്ട്‌ ഇലക്‌ട്രോഡുകള്‍ക്കിടയിലെ വോള്‍ട്ടതയില്‍വരുന്ന ലഘു ഉയര്‍ച്ച-താഴ്‌ച്ചകളായി ഈ തരംഗത്തെ നിര്‍ണയിക്കാം. സ്‌ക്രീനിലോ ഗ്രാഫ്‌പേപ്പറിലോ ദൃശ്യമാകുന്ന തരംഗിത രേഖ പ്രതിനിധാനം ചെയ്യുന്നത്‌ ഈ ഡിപോളറൈസിങ്‌ തരംഗത്തെയാണ്‌. സാധാരണഗതിയില്‍ 12 ലീഡുകളുള്ള ഇ.സി.ജി. ഉപകരണമാണ്‌ ഉപയോഗിക്കുന്നത്‌. കൈകാലുകളിലും നെഞ്ചിലുമായി 10 ഇലക്‌ട്രോഡുകളാണ്‌ സ്ഥാപിക്കുന്നത്‌. ഓരോ ലീഡും (ഇലക്‌ട്രോഡുകളെ ഇ.സി.ജി. റെക്കോര്‍ഡറിലേക്ക്‌ ബന്ധിപ്പിക്കുന്ന കേബിള്‍) രണ്ട്‌ ഇലക്‌ട്രോഡുകള്‍ക്കിടയിലുണ്ടാകുന്ന വോള്‍ട്ടതാ വ്യത്യാസത്തെ രേഖപ്പെടുത്തുന്നു. ഗ്രാഫ്‌ പേപ്പറില്‍ തരംഗപരമ്പരകളെ പി (P), ക്യു (Q), ആര്‍ (R), എസ്‌ (S), ടി (T) എന്നീ അക്ഷരങ്ങള്‍കൊണ്ടു സൂചിപ്പിക്കുന്നു. എസ്‌.എ. നോഡില്‍നിന്ന്‌ ഉടലെടുത്ത്‌ ഏട്രിയത്തിലാകെ വ്യാപിക്കുന്ന 0.08-0.1 സെക്കന്‍ഡ്‌ സമയദൈര്‍ഘ്യമുള്ള ഡീപോളറൈസിങ്‌ തരംഗമാണ്‌ P തരംഗം. P തരംഗത്തിനുശേഷമുള്ള പൂജ്യം വോള്‍ട്ടതാഘട്ടം എ.വി. നോഡിലൂടെയും ഹിസ്‌ സഞ്ചയ(Bundle of His)ത്തിലൂടെയും വൈദ്യുതാവേഗം പ്രവഹിക്കുന്ന സമയത്തെയാണ്‌ കാണിക്കുന്നത്‌. P തരംഗത്തിന്റെ ആരംഭം മുതല്‍ QRS കോംപ്ലക്‌സിന്റെ തുടക്കം വരെയുള്ള 0.12-0.2 സെക്കന്‍ഡ്‌ ദൈര്‍ഘ്യമുള്ള P-R കാലം ഏട്രിയത്തിന്റെ ഡീപോളറൈസേഷന്‍ ആരംഭിക്കുന്നതുമുതല്‍ വെന്‍ട്രിക്കിളിന്റെ ഡീപോളറൈസേഷന്റെ ആരംഭം വരെയുള്ള സമയത്തെ പ്രതിനിധാനം ചെയ്യുന്നു. PR കാലം > 0.2 സെക്കന്‍ഡ്‌ ആണെങ്കില്‍ എ.വി. തരംഗ സംവഹനത്തില്‍ തകരാറുള്ളതായി കരുതാം. വെന്‍ട്രിക്കുലാര്‍ ഡീപോളറൈസേഷന്‍ ഘട്ടത്തെയാണ്‌ QRS കോംപ്ലക്‌സ്‌ കാണിക്കുന്നത്‌. 0.0610. സെക്കന്‍ഡ്‌ ആണ്‌ QRS കോംപ്ലക്‌സിന്റെ സമയദൈര്‍ഘ്യം. വെന്‍ട്രിക്കുലാര്‍ ഡീപോളറൈസേഷന്‍ താരതമ്യേന ദ്രുതഗതിയില്‍ നടക്കുന്നതാണ്‌. സമയദൈര്‍ഘ്യം കുറവായതാണിതിനു കാരണം. QRS കോംപ്ലക്‌സിന്റെ ദൈര്‍ഘ്യം കൂടുന്നത്‌ (> 0.1 സെക്കന്‍ഡ്‌) വെന്‍ട്രിക്കിളുകളുടെ സംവഹന വൈകല്യത്തിന്റെ ലക്ഷണമാണ്‌. വെന്‍ട്രിക്കികളുകളുടെ ധ്രുവത പൂര്‍ണമായും നഷ്‌ടപ്പെടുന്നതിനെ പ്രതിനിധാനം ചെയ്യുന്ന ST ഖണ്ഡം വെന്‍ട്രിക്കിളിലെ രക്ത/ഓക്‌സിജന്‍കുറവ്‌ (ventricular Ischemia, Hypoxia) തിരികെ ധ്രുവത കൈവരിക്കുന്ന (repolarization) ഘട്ടമാണ്‌ T തരംഗം സൂചിപ്പിക്കുന്നത്‌.

2. ഇലക്‌ട്രോ എന്‍സെഫലോഗ്രാം (ഇ.ഇ.ജി.). മസ്‌തിഷ്‌കത്തില്‍നിന്നും പ്രവഹിക്കുന്ന വൈദ്യുതിപ്രവാഹം ഗ്രാഫ്‌ പേപ്പറില്‍ രേഖപ്പെടുത്തി വ്യാഖ്യാനിക്കുവാന്‍ ഉപകരിക്കുന്ന ഒരു ഉപകരണമാണ്‌ ഇലക്‌ട്രോ എന്‍സെഫലോഗ്രാം.

മസ്‌തിഷ്‌കം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ വൈദ്യുതി ഉത്‌പാദിപ്പിച്ചുകൊണ്ടിരിക്കും. ഉറക്കത്തിലും ബോധമറ്റു കിടക്കുമ്പോള്‍പ്പോലും മസ്‌തിഷ്‌കത്തില്‍ വൈദ്യുതി ഉദ്‌ഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. ഈ വൈദ്യുതിയുടെ പ്രവാഹത്തെ രോഗനിര്‍ണയനത്തിന്‌ ഉപയോഗിക്കാമെന്നു കണ്ടുപിടിച്ചത്‌ 1929-ല്‍ ജര്‍മന്‍കാരനായ ഹാന്‍സ്‌ ബര്‍ഗര്‍ എന്ന ശാസ്‌ത്രജ്ഞനാണ്‌.

ഇ.ഇ.ജി. രേഖാപഠനത്തിനായി തലയോട്ടിയില്‍ ഇലക്‌ട്രോഡുകള്‍ ഘടിപ്പിച്ചിരിക്കുന്നു.

തലയോട്ടിയില്‍ വിവിധ ഭാഗത്തായി ഇലക്‌ട്രോഡുകള്‍ കമ്പികള്‍ ഘടിപ്പിച്ച്‌ അവയിലൂടെ മസ്‌തിഷ്‌കത്തില്‍നിന്നു വരുന്ന വൈദ്യുതിപ്രവാഹം ഗ്രാഫ്‌പേപ്പറിലേക്കു പകര്‍ത്തുകയാണ്‌ ചെയ്യുന്നത്‌. ഇ.ഇ.ജി. രേഖാപഠനംവഴി മസ്‌തിഷ്‌കത്തിന്റെ വൈദ്യുത പ്രവര്‍ത്തനത്തിന്റെ ആവൃത്തി, ആയാമം, ഉയര്‍ച്ച-താഴ്‌ച്ചകള്‍ തുടങ്ങിയവയൊക്കെ ഗ്രഹിക്കാനാവും. ഇ.ഇ.ജി.യില്‍ ആല്‍ഫാ, ബീറ്റാ, തീറ്റാ, ഡെല്‍റ്റാ എന്നീ നാല്‌ വ്യത്യസ്‌ത ആവൃത്തി ബാന്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌.മസ്‌തിഷ്‌കത്തിന്റെ പുറകുഭാഗത്തുനിന്നു ലഭിക്കുന്നതും ഒരു സെക്കന്‍ഡില്‍ എട്ട്‌ മുതല്‍ 12 വരെ സ്‌പന്ദന-ആവൃത്തിയുള്ളതുമായ താളത്തെ ആല്‍ഫാ എന്നുപറയുന്നു. ഒരു സാധാരണ മനുഷ്യനില്‍, അവന്‍ ഉറങ്ങാതെ കണ്ണടച്ചു വിശ്രമിക്കുമ്പോഴാണ്‌ ഈ താളക്രമം കണ്ടുവരുന്നത്‌. കണ്ണുതുറക്കുകയോ ഞെട്ടുകയോ ഉത്തേജിതനാവുകയോ ചെയ്‌താല്‍ ആല്‍ഫാ-താളം അപ്രത്യക്ഷമാകും. ഒരു സെക്കന്‍ഡില്‍ 13 മുതല്‍ 30 വരെ വരുന്ന കുറഞ്ഞ വോള്‍ട്ടതയുള്ള സ്‌പന്ദനങ്ങളെ ബീറ്റാതാളങ്ങള്‍ എന്നുവിളിക്കുന്നു. മസ്‌തിഷ്‌കത്തിന്റെ സംവേദന (sensory)-പ്രരക(motor)ഭാഗങ്ങളാണ്‌ ഇവയുടെ ആസ്ഥാനം. ഉത്‌കണ്‌ഠയുള്ളപ്പോഴും ഉത്തേജിപ്പിക്കപ്പെടുമ്പോഴും ബീറ്റാ-താളങ്ങള്‍ പ്രത്യക്ഷപ്പെടും. ഒരു സെക്കന്‍ഡില്‍ നാല്‌-ഏഴ്‌ സ്‌പന്ദനങ്ങള്‍ വരുന്ന തരംഗങ്ങളെയാണ്‌ തീറ്റാ-താളങ്ങളിലുള്‍പ്പെടുത്തിയിട്ടുള്ളത്‌. കൗമാരപ്രായത്തില്‍ പെരുമാറ്റവൈകല്യങ്ങള്‍ കാണിക്കുന്നവര്‍ക്കാണ്‌ തീറ്റാ-താളങ്ങളുമായി ബന്ധം. സെക്കന്‍ഡില്‍ 0.5-3 ആവൃത്തിയും കൂടിയ ആയാമവും ഉള്ളവയാണ്‌ ഡെല്‍റ്റാ-താളങ്ങള്‍. ഇവയുടെ കേന്ദ്രം മസ്‌തിഷ്‌കത്തിന്റെ മുന്‍ഭാഗത്തായിരിക്കും. ഉറങ്ങുമ്പോഴാണ്‌ ഡെല്‍റ്റാ-താളങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്‌.

A. സാധാരണ ഇ.ഇ.ജി. B. അപസ്‌മാര സമയത്തെ ഇ.ഇ.ജി.

ഇ.ഇ.ജി. തരംഗങ്ങളുടെ ക്രമരാഹിത്യം, ആവൃത്തിയിലും ആയാമത്തിലും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, തരംഗത്തിന്റെ ആകൃതിയില്‍ വരുന്ന വ്യതിയാനങ്ങള്‍ ഒക്കെ മസ്‌തിഷ്‌ക പ്രവര്‍ത്തന വൈകല്യങ്ങളെ സൂചിപ്പിക്കുന്നു. തരംഗത്തിലെ ചില സ്ഥാനീയമായ മാറ്റങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്‌. ഇപ്രകാരമുള്ള മാറ്റങ്ങള്‍ (ചിത്രം) മസ്‌തിഷ്‌കവീക്കം, ട്യൂമര്‍, ഹെമറ്റോമ, ക്ഷതം എന്നിവയ്‌ക്ക്‌ നിദര്‍ശനമാണ്‌. നിദ്രാവൈകല്യങ്ങള്‍, അല്‍ഷിമേഴ്‌സ്‌ രോഗം, ജലശീര്‍ഷത തുടങ്ങിയവ നിര്‍ണയിക്കാന്‍ ഇ.ഇ.ജി. വളരെ ഉപയോഗപ്രദമാണ്‌. അപസ്‌മാര രോഗനിര്‍ണയത്തില്‍ ഇ.ഇ.ജി. വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. അപസ്‌മാരം ബാധിക്കുന്ന സമയത്ത്‌ മസ്‌തിഷ്‌കത്തില്‍നിന്നും ധാരാളം വൈദ്യുതിപ്രവാഹം ഉണ്ടായിക്കൊണ്ടിരിക്കും. അപസ്‌മാരബാധയില്ലാത്ത സമയത്തും അത്തരം രോഗികളുടെ ഇ.ഇ.ജി. പ്രത്യേകതരം തരംഗങ്ങളായിരിക്കും കാണിക്കുക. ഗ്രാഫിലെ രേഖകള്‍ പഠിച്ച്‌ അപസ്‌മാരങ്ങളെ വേര്‍തിരിച്ചറിയാം. പെറ്റിറ്റ്‌മാല്‍ അപസ്‌മാരത്തില്‍ വൈദ്യുതപ്രവര്‍ത്തനങ്ങളുടെ വേഗം കൂടിയും കുറഞ്ഞും മാറി മാറി വരുമെന്നും ഗ്രാന്‍ഡ്‌മാല്‍ അപസ്‌മാരത്തില്‍ കോര്‍ട്ടക്‌സിലെ വൈദ്യുതപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാകുമെന്നും മനസ്സിലായിട്ടുണ്ട്‌. പാന്‍ എന്‍സെഫലൈറ്റിസ്‌, ജേക്കബ്‌ ക്രൂട്‌സ്‌ഫെല്‍ഡ്‌ രോഗം തുടങ്ങിയ രോഗാവസ്ഥകളില്‍ ലഭ്യമാകുന്ന സവിശേഷ ആവര്‍ത്തന സ്വഭാവമുള്ള ഇ.ഇ.ജി. തരംഗകോംപ്ലക്‌സുകള്‍, ഹെപാറ്റിക്‌ കോമയിലുണ്ടാവുന്ന ത്രിരൂപ തരംഗങ്ങള്‍, മസ്‌തിഷ്‌ക മരണത്തിലെ നിശ്ചലതരംഗങ്ങള്‍ ഒക്കെ രോഗനിര്‍ണയത്തിന്‌ ഏറെ സഹായകമാണ്‌.

ഇലക്‌ട്രോ മയോഗ്രഫി. പേശികളില്‍ നിന്നുള്ള വൈദ്യുത സ്‌പന്ദനങ്ങള്‍ നിര്‍ണയിക്കുന്ന പരിശോധനയാണിത്‌. പേശികളിലെ വൈദ്യുതപ്രവര്‍ത്തനങ്ങള്‍ ഒരു സൂചി ഇലക്‌ട്രോഡ്‌ (needle electrode) കൊണ്ട്‌ പിടിച്ചെടുത്ത്‌ ഒരു കാഥോഡ്‌-റേ ഓസിലോസ്‌കോപ്പിലൂടെയും ഉച്ചഭാഷിണിയിലൂടെയും കടത്തിവിട്ട്‌ ദൃശ്യ-ശ്രാവ്യ അപഗ്രഥന വിധേയമാക്കുന്നു. ഒരു പേശി സാധാരണനിലയിലാണോ എന്നും മയോപതിയോ നാഡീജന്യക്ഷതമോ ഉണ്ടായിട്ടുണ്ടോ എന്നും അറിയാന്‍ ഇത്‌ സഹായകമാണ്‌. വിശ്രമാവസ്ഥയില്‍ ഒരു സാധാരണ പേശിയില്‍ വൈദ്യുതപ്രവാഹം ഒന്നും ഉണ്ടാകുന്നില്ല. എന്നാല്‍ ഇച്ഛാപൂര്‍വമായി ലഘുസങ്കോചത്തിനു വിധേയമാകുമ്പോള്‍ ഒരു നിശ്ചിത ആകൃതിയും ആയാമവും ദൈര്‍ഘ്യവുമുള്ള ഒരു തരംഗം ഓസിലോസ്‌കോപ്പില്‍ ദൃശ്യമാകുന്നു. ഇത്തരം സങ്കോചങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതിന്റെ ഫലമായി ഒരു പൂര്‍ണ ഇ.എം.ജി. ചിത്രം ലഭ്യമാകുന്നു. ഇതില്‍നിന്നും തികച്ചും വിഭിന്നമായ ഇ.എം.ജി. ആയിരിക്കും മയോപതിപോലുള്ള രോഗാവാസ്ഥകളില്‍ ലഭ്യമാകുന്നത്‌. കാരണം വിശ്രമാവസ്ഥയില്‍പ്പോലും രോഗബാധിത പേശികളില്‍ ദ്രുത വൈദ്യുത സ്‌പന്ദനങ്ങള്‍ സ്വാഭാവികമായിത്തന്നെ ഉണ്ടാകുന്നു.

നെര്‍വ്‌ കണ്ടക്ഷന്‍ വെലോസിറ്റി സ്റ്റഡി (NCV). എന്‍.സി.വി സുപ്രധാനമായ ഒരു ഇലക്‌ട്രോ ഡയഗ്നോസിസ്‌ സംവിധാനമാണ്‌. ഒരു നാഡിയുടെ ക്ഷതം സംഭവിച്ച ഭാഗങ്ങള്‍ വൈദ്യുത സ്‌പന്ദനങ്ങളുടെ ആവൃത്തി പരിശോധിച്ച്‌ കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിയുമെന്നതാണ്‌ ഈ പഠനത്തിന്റെ മെച്ചം. ഇ.എം.ജി.ക്ക്‌ പൂരകമായ ഈ പ്രവിധി ഇ.എം.ജി.ക്കൊപ്പം ആണ്‌ ചെയ്യുന്നത്‌.

ഇലക്‌ട്രോഗ്യാസ്‌ട്രോഗ്രാം. ആമാശയപേശികളുടെ ചലനത്തെ നിയന്ത്രിക്കുന്ന വൈദ്യുതസിഗ്നലുകളെക്കുറിച്ചു പഠിക്കുന്ന ഗ്രാഫാണ്‌ ഇലക്‌ട്രോഗ്യാസ്‌ട്രോഗ്രാഫ്‌. എന്നാല്‍ കുടല്‍, ആമാശയം എന്നിവയുടെ ചലനങ്ങള്‍ ഒരുമിച്ചു പഠിക്കുന്ന സങ്കേതമാണ്‌ ഇലക്‌ട്രോഗ്യാസ്‌ട്രോ-എന്ററോഗ്രാം. വാള്‍ട്ടര്‍ സി. അല്‍വാരസ്‌ എന്ന ശാസ്‌ത്രജ്ഞന്‍ 1921-22 ലാണ്‌ ഇലക്‌ട്രോ-ഗ്യാസ്‌ട്രോഗ്രഫിയില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കിയത്‌.

ഒരു മിനിട്ടില്‍ 3 ആവൃത്തിയാണ്‌ ആമാശയത്തില്‍ നിന്നും തരംഗങ്ങള്‍ ഉണ്ടാകുന്നത്‌. വൈദ്യുത തരംഗങ്ങളുടെ ആവൃത്തി മിനിട്ടില്‍ രണ്ടില്‍ കുറഞ്ഞാല്‍ അതിന്‌ ബ്രാഡിഗ്യാസ്‌ട്രിയ എന്നാണു പറയുക. എന്നാല്‍ മിനിട്ടില്‍ നാല്‌ ആവൃത്തിയില്‍ക്കൂടിയാല്‍ അതിന്‌ ടാക്കിഗ്യാസ്‌ട്രിയ എന്നാണു പറയുന്നത്‌. അന്നപഥത്തിന്റെ വൈദ്യുത തരംഗപ്രക്രിയ ഇലക്‌ട്രിക്കല്‍ കണ്‍ട്രോള്‍ ആക്‌ടിവിറ്റി (ECA), ഇലക്‌ട്രിക്കല്‍ റസ്‌പോണ്‍സ്‌ ആക്‌ടിവിറ്റി (ERA) എന്നിങ്ങനെ രണ്ടുവിധത്തിലുണ്ട്‌. ഓക്കാനം, വയറിളക്കം, ദഹനക്കേട്‌ എന്നിവ ഉണ്ടാകുമ്പോള്‍ ട്രോക്കിഗ്യാസ്‌ട്രിയ ആണ്‌ കാണപ്പെടുന്നത്‌. ആമാശയത്തില്‍നിന്നും ഭക്ഷണം ഒഴിഞ്ഞുപോകാതെ കിടക്കുമ്പോഴുള്ള ഛര്‍ദി, ഓക്കാനം എന്നീ അവസ്ഥകളില്‍ ഇലക്‌ട്രോ ഗ്യാസ്‌ട്രോഗ്രാം ഉപകാരപ്രദമാണ്‌.

വ്യാജ ഇലക്‌ട്രോ ഡയഗ്നോസ്റ്റിക്‌ ഉപകരണങ്ങള്‍. ഇലക്‌ട്രോ ഡയഗ്നോസിസിന്റെ വിശ്വാസ്യത ഉപയോഗപ്പെടുത്തിക്കൊണ്ട്‌ അശാസ്‌ത്രീയമോ അര്‍ധശാസ്‌ത്രീയമോ ആയ അനേകം ഉപകരണങ്ങള്‍ പ്രചരിക്കുന്നുണ്ട്‌. ചില ഉപകരണങ്ങള്‍ രോഗനിര്‍ണയത്തോടൊപ്പം ചികിത്സയ്‌ക്കും ഉപയോഗിക്കുന്നു. ശരീരത്തിലെ ഊര്‍ജനിലയിലുള്ള വ്യതിയാനം കണ്ടുപിടിക്കുക, അലര്‍ജി കണ്ടുപിടിക്കുക, ദന്തക്ഷയം കണ്ടെത്തുക, പോഷകാഹാരക്കുറവ്‌ കണ്ടുപിടിക്കുക തുടങ്ങി കാന്‍സറും എയ്‌ഡ്‌സും കണ്ടുപിടിക്കാന്‍ സാധിക്കും എന്ന ഉറപ്പുമായി വ്യാജ ഉപകരണങ്ങളുമായി പ്രചാരണം നടത്തുന്നവര്‍ ലോകത്തില്‍ എല്ലായിടത്തുമുണ്ട്‌. ഇത്തരം വ്യാജ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ രോഗനിര്‍ണയ-ചികിത്സകള്‍ നടത്തുന്നത്‌ അമേരിക്കയില്‍ നിരോധിച്ചിട്ടുമുണ്ട്‌. ഇലക്‌ട്രോ അക്യുപങ്‌ചര്‍, ഇലക്‌ട്രോ ഡര്‍മല്‍ സ്‌ക്രീനിങ്‌, ബയോ ഇലക്‌ട്രിക്‌ ഫങ്‌ഷന്‍ ഡയഗ്നോസിസ്‌, ബയോ റെസോണന്‍സ്‌ തെറാപ്പി, ബയോറിതമിക്‌ മെഡിസിന്‍, മെറിഡിയന്‍ എനര്‍ജി അനാലിസിസ്‌, ലിംബിക്‌ സ്‌ട്രസ്‌ അസസ്‌മെന്റ്‌ തുടങ്ങി വിവിധ പേരുകളില്‍ ഇത്തരം വ്യാജ ഇലക്‌ട്രോ ഡയഗ്നോസിസ്‌ സങ്കേതം അറിയപ്പെടുന്നു.

(സുരേന്ദ്രന്‍ ചുനക്കര; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍