This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രോണിക വാർത്താവിനിമയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഇലക്‌ട്രോണിക വാർത്താവിനിമയം

Electronic telecommunication

ഇലക്‌ട്രോണികോപകരണങ്ങള്‍ ഉപയോഗിച്ച്‌ നടത്തുന്ന വാര്‍ത്താവിനിമയം. ഇത്‌ പ്രധാനമായി രണ്ടു രീതിയിലുണ്ട്‌; ലൈന്‍ വാര്‍ത്താവിനിമയം (line communication), റേഡിയോ വാര്‍ത്താവിനിമയം (radio communication). വൈദ്യുതകമ്പികള്‍ വഴി രണ്ടുസ്ഥലങ്ങള്‍ക്കിടയിലേര്‍പ്പെടുത്തുന്ന വാര്‍ത്താവിനിമയ സമ്പ്രദായമാണ്‌ ലൈന്‍ വാര്‍ത്താവിനിമയം. വിദ്യുത്‌കാന്തിക തരംഗങ്ങള്‍ (electromagnetic waves) ഉപയോഗിച്ച്‌ അന്തരീക്ഷത്തിലൂടെ സന്ദേശങ്ങള്‍ കൈമാറുന്നതിനുള്ള സംവിധാനമാണ്‌ റേഡിയോ വാര്‍ത്താവിനിമയം. ലൈന്‍ വാര്‍ത്താവിനിമയത്തിന്റെ ഉപവിഭാഗങ്ങളാണ്‌ ലൈന്‍ടെലിഗ്രാഫി, ലൈന്‍ടെലിഫോണി എന്നിവ. റേഡിയോ വാര്‍ത്താവിനിമയത്തില്‍ കമ്പിയില്ലാക്കമ്പി (wireless telegraphy), റേഡിയോ, ടെലിവിഷന്‍, റഡാര്‍, ടെലിമെട്രി, മൊബൈല്‍ ഫോണ്‍ എന്നിവ ഉള്‍പ്പെടുന്നു. കംപ്യൂട്ടറുകളും ഇന്റര്‍നെറ്റും ആവിര്‍ഭവിച്ചതോടെ തികച്ചും നൂതനമായൊരു വാര്‍ത്താവിനിമയരീതിക്ക്‌ തുടക്കമായി.

ടെലിഗ്രാഫി

ചരിത്രം

ടെലി (tele) എന്നാല്‍ വിദൂരത്തില്‍ എന്നും, ഗ്രാഫോസ്‌ (graphos) എന്നാല്‍ എഴുതുക എന്നുമാണര്‍ഥം. എഴുതപ്പെട്ട വാര്‍ത്തകള്‍ (written messages) കോഡുകള്‍ (codes) ഉപയോഗിച്ച്‌ കമ്പികളില്‍ക്കൂടി വിനിമയം ചെയ്യുന്ന രീതിയാണിത്‌.

1. ചരിത്രം. 26 കമ്പികളും അവയുടെ അഗ്രഭാഗത്ത്‌ ഘടിപ്പിക്കുന്ന 26 മണികളും (bells) കൊണ്ട്‌ ഇംഗ്ലീഷ്‌ഭാഷയിലെ 26 അക്ഷരങ്ങളെ പ്രതിനിധാനം ചെയ്യാമെന്ന്‌ അജ്ഞാതനായ ഒരു വ്യക്തി സി.എം. എന്ന പേരുവച്ച്‌ 1753-ല്‍ ഇംഗ്ലണ്ടിലെ ഒരു മാസികയിലെഴുതി. തുടര്‍ന്ന്‌ 1816-ല്‍ ബ്രിട്ടീഷുകാരനായ ഫ്രാന്‍സിസ്‌ റൊനാള്‍ഡ്‌സ്‌ ഈ സാധ്യതയെ അവലംബിച്ച്‌ ഒരു ടെലിഗ്രാഫ്‌ ഉപകരണം ഉണ്ടാക്കി. 1820-ല്‍ ആമ്പിയര്‍ മണികളുടെ സ്ഥാനത്ത്‌ വൈദ്യുതകാന്തസൂചികള്‍ (electromagnetic needles) ഉപയോഗിച്ച്‌ ഇത്‌ വീണ്ടും പരിഷ്‌കരിച്ചു. ഇവയെല്ലാം വെറും പരീക്ഷണങ്ങളായിരുന്നു. പ്രയോഗക്ഷമതയുള്ള ആദ്യത്തെ ടെലിഗ്രാഫ്‌ ഉപകരണം (practical system) ചാള്‍സ്‌ വീറ്റ്‌സ്റ്റണ്‍ (Charles Wheatstone) എന്ന ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞനാണ്‌ ഉണ്ടാക്കിയത്‌. 1837 ജൂല. 25-ന്‌ ലണ്ടന്‍-ബര്‍മിങ്‌ഹാം റെയില്‍വേ ലൈനിലുള്ള യൂസ്റ്റണ്‍, കേംഡന്‍ എന്നീ സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ട ഈ ടെലിഗ്രാഫ്‌ സംവിധാനം 5 കമ്പികളും 5 വൈദ്യുതകാന്തസൂചികളും ഉപയോഗിച്ചുകൊണ്ടുള്ളതായിരുന്നു. ഇത്‌ ഫൈവ്‌ നീഡില്‍ സിസ്റ്റം (five needle system) എന്നറിയപ്പെട്ടു.

1837-ല്‍ സാമുവല്‍ എഫ്‌.ബി. മോഴ്‌സ്‌ എന്ന അമേരിക്കക്കാരന്‍ മോഴ്‌സ്‌ എംബോസര്‍ (Morse embosser) എന്ന ഉപകരണം കണ്ടുപിടിച്ചു. ഈ ഉപകരണത്തില്‍ മോഴ്‌സ്‌ കോഡ്‌ (Morse code) ഉപയോഗിച്ച്‌ പേപ്പര്‍ടേപ്പില്‍ സിഗ്നലുകള്‍ രേഖപ്പെടുത്തിയിരുന്നു. ഇതേവര്‍ഷംതന്നെ, മോഴ്‌സ്‌ കോഡുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഹൈട്ടന്‍ സിംഗിള്‍ നീഡില്‍ സംവിധാനം (Highton single needle system) എന്ന മറ്റൊന്നുകൂടി പ്രവര്‍ത്തനത്തില്‍ വന്നു. ഇതില്‍ ഒരു ഗാല്‍വനോമീറ്റര്‍ സൂചിയുടെ വ്യക്തിചലനമാണ്‌ "ഡോട്ട്‌-ഡാഷ്‌' സിഗ്നലുകള്‍ കാണിച്ചിരുന്നത്‌ (നോ. മോഴ്‌സ്‌ കോഡ്‌). പിന്നീട്‌ ഗാല്‍വനോമീറ്ററിന്റെ സ്ഥാനത്ത്‌ സൗണ്ടറുകള്‍ പുറപ്പെടുവിക്കുന്ന രണ്ടു ശബ്‌ദങ്ങളുടെ ഇടയിലെ സമയാന്തരാളം (time interval) മനസ്സിലാക്കി സിഗ്നലുകള്‍ അയയ്‌ക്കാന്‍ കഴിയുമെന്ന്‌ കണ്ടുപിടിച്ചു. ഇതാണ്‌ ഇന്നത്തെ ടെലിഗ്രാഫ്‌ സംവിധാനതത്ത്വം. ചിത്രം 1-ല്‍ മോഴ്‌സ്‌ കീയും സൗണ്ടറും കാണിച്ചിരിക്കുന്നു.

1862-ല്‍ ആദ്യത്തെ ആട്ടോമാറ്റിക്‌ ടെലിഗ്രാഫ്‌ സമ്പ്രദായം വീറ്റ്‌സ്റ്റണ്‍ കണ്ടുപിടിച്ചു. ഫ്രഞ്ചുകാരനായ എമിലി ബാദേ ആദ്യത്തെ "4 ചാനല്‍ മള്‍ട്ടിപ്ലെക്‌സ്‌ ടെലിഗ്രാഫ്‌ സംവിധാനം' 1874-ല്‍ ഫ്രാന്‍സില്‍ ഏര്‍പ്പെടുത്തി. ഇതുപയോഗിച്ച്‌ നാല്‌ ഓപ്പറേറ്റര്‍മാര്‍ക്ക്‌ ഒരേ ലൈനില്‍ക്കൂടി തന്നെ തുടര്‍ച്ചയായി സിഗ്നലുകള്‍ അയയ്‌ക്കാന്‍ സാധിച്ചിരുന്നു.

20-ാം ശതകത്തിന്റെ ആരംഭത്തോടുകൂടി "സ്റ്റാര്‍ട്ട്‌ സ്റ്റോപ്പ്‌' (start-stop) ടെലിഗ്രാഫി പ്രചാരത്തില്‍ വന്നു. 1922-ല്‍ എഫ്‌.ജി. ക്രീഡ്‌ എന്ന ബ്രിട്ടീഷുകാരന്‍ ഇതിന്റെ തത്ത്വം ഉപയോഗിച്ച്‌ ആദ്യത്തെ ടെലിപ്രിന്റര്‍ (teleprinter) നിര്‍മിച്ചു. 1840-ല്‍ ബ്രിട്ടീഷുകാരനായ ഇ.എ.കൂപ്പര്‍ പ്രതിരൂപ ടെലിഗ്രാഫി(facsimile telegraphy)യുടെ ആദ്യത്തെ മാതൃക ഉണ്ടാക്കി. 1878-ല്‍ അദ്ദേഹം ഇതിനെ കുറേക്കൂടി പരിഷ്‌കരിച്ച്‌ ടെലിറൈറ്റര്‍ (telewriter) എന്ന ഉപകരണം കണ്ടുപിടിച്ചു. 1850 ആഗ. 28-ന്‌ ബ്രറ്റ്‌ സഹോദരന്മാര്‍ ഡോവര്‍, കെപ്‌ഗ്രിസ്‌നെസ്‌ എന്നീ സ്ഥലങ്ങള്‍ക്കിടയ്‌ക്ക്‌ ഇംഗ്ലീഷ്‌ ചാനലില്‍ കടലിനടിയില്‍ക്കൂടിയുള്ള ആദ്യത്തെ കേബിള്‍ സ്ഥാപിച്ചു. 1858-ല്‍ അത്‌ലാന്തിക്‌ സമുദ്രത്തിനടിയില്‍ക്കൂടിയുള്ള ആദ്യത്തെ കേബിളും നിക്ഷേപിക്കപ്പെട്ടു.

ലഘുതത്ത്വങ്ങള്‍

ടെലിഗ്രാഫ്‌ കമ്പികളില്‍ക്കൂടി വാര്‍ത്തകള്‍ അയയ്‌ക്കുവാന്‍ അക്ഷരങ്ങളെയും നമ്പരുകളെയും പ്രതിനിധാനം ചെയ്യുന്ന കോഡുകള്‍ ആവശ്യമാണ്‌. ഏറ്റവുമധികം പ്രചാരത്തിലുള്ളത്‌ മോഴ്‌സ്‌ കോഡും മറേ കോഡും (Murray code) ആണ്‌. സാധാരണ ടെലിഗ്രാഫ്‌ ഉപകരണങ്ങളില്‍ മോഴ്‌സ്‌ കോഡാണ്‌ ഉപയോഗിക്കുന്നത്‌. ഇതില്‍ ഡോട്ട്‌, ഡാഷ്‌ എന്നീ രണ്ടു പ്രത്യേക ഘടകയൂണിറ്റുകളുണ്ട്‌. അടുത്തടുത്ത രണ്ടു സൗണ്ടര്‍ ശബ്‌ദങ്ങള്‍ക്കിടയിലെ ഏറ്റവും ലഘുവായ സമയാന്തരാളമാണ്‌ ഡോട്ട്‌. മൂന്നു ഡോട്ടുകളുടെ സമയാന്തരാളമാണ്‌ ഒരു ഡാഷ്‌.

മറേ കോഡ്‌ ആണ്‌ ടെലിപ്രിന്ററുകളില്‍ ഉപയോഗിക്കുന്നത്‌. ഇതില്‍ ഒരു ആരംഭഘടകം (start element), 5 സിഗ്നല്‍ യൂണിറ്റുകള്‍, ഒരു നിറുത്തല്‍ഘടകം (stop element)എന്നിവ ഉണ്ട്‌. ആരംഭഘടകവും 5 സിഗ്നല്‍ യൂണിറ്റുകളും തുല്യ സമയാന്തരാളമുള്ളവയും നിറുത്തല്‍ ഘടകം ആരംഭഘടകത്തിന്റെ ഒന്നര ഇരട്ടി സമയാന്തരാളമുള്ളതും ആണ്‌; അതായത്‌, ആകെ 1 + 5 + 1œ = 7œ യൂണിറ്റ്‌, 5 സിഗ്നല്‍ യൂണിറ്റുകളില്‍ ഓരോന്നും "+' (മാര്‍ക്കിങ്-marking), "-' (സ്‌പേസിങ്-spacing) എന്നീ രണ്ടവസ്ഥകളിലൊന്നില്‍ സ്ഥിതി ചെയ്യുന്നു. ആകെ 25 = 32 തരത്തില്‍ മാത്രമേ ഇപ്രകാരം സിഗ്നലുകള്‍ സാധ്യമാകൂ. ഇതില്‍ 26 എച്ചം ഇംഗ്ലീഷ്‌ അക്ഷരമാലയ്‌ക്കുതന്നെ വേണം. അതുകൊണ്ട്‌, അക്കങ്ങളെയും മറ്റും പ്രതിനിധാനം ചെയ്യുന്നതിന്‌ ഇതേ സിഗ്നലുകള്‍ വീണ്ടും ഉപയോഗിക്കുന്നു. രണ്ടുകൂട്ടം സിഗ്നലുകളെയും തിരിച്ചറിയാന്‍ പ്രത്യേകം പ്രത്യേകം "ലെറ്റര്‍ ഷിഫ്‌റ്റ്‌' (letter shift), "ഫിഗര്‍ ഷിഫ്‌റ്റ്‌' (figure shift) സിഗ്നലുകള്‍ ഉപയോഗിക്കുന്നു.

സിംപ്‌ളെക്‌സ്‌ പരിപഥം

ഏറ്റവും ലഘുവായ ടെലിഗ്രാഫ്‌ ഉപകരണമാണിത്‌. ലൈനിന്റെ രണ്ടഗ്രഭാഗങ്ങളിലും ഓരോ പ്രഷകവും (transmitter) റിസീവറും (receiver) ഉണ്ട്‌. പ്രഷകത്തിലുള്ള സ്വിച്ച്‌ കീ (switch key) അതിലുള്ള ഒരു ലോഹപ്രതല(metal contact)ത്തിന്മേല്‍ മുട്ടുമ്പോള്‍ ലൈനില്‍ക്കൂടി വൈദ്യുതി റിസീവറിലേക്ക്‌ ഒഴുകുന്നു. റിസീവറിലുള്ള വൈദ്യുതകാന്തം പ്രവര്‍ത്തനോന്മുഖമാവുകയും ഒരു ആര്‍മേച്ചറിനെ ആകര്‍ഷിക്കുകയും ചെയ്യുന്നു (ചിത്രം 1). ചിത്രം 2-ല്‍ റിലേ എന്നു കാണിച്ചിരിക്കുന്നത്‌ ചിത്രം 1-ലെ ചുരുള്‍ ആര്‍മേച്ചര്‍ സെറ്റിനെയാണ്‌. ഈ സമയത്ത്‌ ആര്‍മേച്ചറിനോട്‌ ചേര്‍ന്നുള്ള ഒരു ലോഹദണ്ഡ്‌ ചുരുളിലുള്ള മറ്റൊരു ലോഹപ്രതലത്തില്‍ മുട്ടി ശബ്‌ദം പുറപ്പെടുവിക്കുന്നു. ഇപ്രകാരം അടുത്തടുത്തുണ്ടാകുന്ന രണ്ടു ശബ്‌ദങ്ങളുടെ ഇടയിലുള്ള സമയാന്തരാളമാണ്‌ നിര്‍ണായകഘടകം. ഈ രീതിയില്‍ ഒരു സമയത്ത്‌ ഒരു പ്രഷകവും ഒരു റിസീവറും മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. നോ. ടെലിഗ്രാഫി

ടെലിപ്രിന്റര്‍

സ്വയം പ്രവര്‍ത്തിച്ച്‌ വാര്‍ത്തകള്‍ ടൈപ്പ്‌ ചെയ്യുന്ന ടെലിഗ്രാഫ്‌ സംവിധാനമാണ്‌ ടെലിപ്രിന്റര്‍. ഒരു സ്റ്റേഷനിലെ പ്രഷകവും റിസീവറും ഒരേ യന്ത്രത്തില്‍ത്തന്നെ സ്ഥിതിചെയ്യുന്നു. പ്രഷകത്തിന്റെ മുഖ്യഭാഗങ്ങള്‍ ടൈപ്പ്‌റൈറ്റര്‍ യന്ത്രത്തിന്റേതുപോലെയുള്ള ഒരു കീബോര്‍ഡും അതിനോടു ചേര്‍ന്ന്‌ സിഗ്നലുകള്‍ പുറപ്പെടുവിക്കുന്ന ഒരുപകരണവും ആണ്‌. ഇതിലെ ഓരോ കീയിലും വിരല്‍ അമര്‍ത്തുമ്പോള്‍, അതിനോടനുബന്ധിച്ചുള്ള അക്ഷരത്തിനനുസരണമായി 7മ്മ യൂണിറ്റ്‌കോഡില്‍ ലൈനില്‍ക്കൂടി സിഗ്നല്‍ ഒഴുകുന്നു. ആദ്യത്തെ 1 യൂണിറ്റ്‌ റിസീവറിനെ പ്രവര്‍ത്തനത്തിന്‌ തയ്യാറാക്കുന്നു. അടുത്ത 5 യൂണിറ്റുകള്‍ക്കനുസരിച്ച്‌ റിസീവര്‍യന്ത്രം പേപ്പറില്‍ അക്ഷരം ടൈപ്പു ചെയ്യുന്നു. അവസാനത്തെ 1œ യൂണിറ്റ്‌ റിസീവറിന്റെ പ്രവര്‍ത്തനം നിറുത്തുന്നു. ഇപ്രകാരം ഓരോ അക്ഷരം ടൈപ്പു ചെയ്യപ്പെടുമ്പോഴും താത്‌കാലികമായി റിസീവറിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും നിലയ്‌ക്കുകയും ചെയ്യുന്നു. നോ. ടെലിപ്രിന്റര്‍

വാഹക ടെലിഗ്രാഫി

റേഡിയോതരംഗങ്ങള്‍ ഉപയോഗിച്ച്‌ കമ്പികളില്‍ക്കൂടി സിഗ്നലുകള്‍ കടത്തിവിടുന്ന സമ്പ്രദായമാണിത്‌. ഈ രീതിയില്‍ അനേകം വാര്‍ത്തകള്‍ ഒരേ സമയം, ഒരേ ലൈനില്‍ക്കൂടി അയയ്‌ക്കാന്‍ സാധിക്കും. ഒരേസമയം 24 ഓപ്പറേറ്റര്‍മാര്‍ക്ക്‌ വാര്‍ത്തകള്‍ അയയ്‌ക്കുവാന്‍ കഴിയുന്ന ഒരു സംവിധാനം-24 ചാനല്‍ വാഹക ടെലിഗ്രാഫ്‌ (24 channel carrier telegraph) സമ്പ്രദായം-ചിത്രം 3-ല്‍ കാണിച്ചിരിക്കുന്നു. മോഡുലക(modulator)ത്തില്‍ ദോലക(oscillator)ത്തില്‍നിന്നു കിട്ടുന്ന ഉന്നതാവൃത്തി(high frequency)യുള്ള വൈദ്യുതിയും മോഴ്‌സ്‌കീയില്‍നിന്നുള്ള സിഗ്നലുകളും ചേര്‍ത്ത്‌ മോഡുലനം (modulate) ചെയ്യുന്നു. പിന്നീട്‌ ഒരു ഫില്‍റ്റര്‍ കൊണ്ടുനിയന്ത്രിച്ച്‌ ആവശ്യമായ ആവൃത്തികളെ മാത്രം ലൈനിലേക്കു കടത്തിവിടുന്നു.

24 ദോലകങ്ങളില്‍നിന്ന്‌ 24 വ്യത്യസ്‌ത ആവൃത്തികള്‍ കിട്ടുന്നതുകൊണ്ട്‌, സിഗ്നലുകള്‍ എപ്പോഴും വ്യത്യസ്‌തമായിത്തന്നെ സ്ഥിതിചെയ്യുന്നു. ചിത്രം 4-ല്‍ വാഹക ടെലിഗ്രാഫില്‍ ഉണ്ടാകുന്ന സിഗ്നല്‍രൂപങ്ങളും പട്ടിക 1-ല്‍ 24 ചാനല്‍ വാഹക ടെലിഗ്രാഫ്‌ സംവിധാനത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന ആവൃത്തികളും കൊടുത്തിരിക്കുന്നു.

ഈ സിഗ്നലുകളെല്ലാം ഒരേ സമയത്ത്‌ കമ്പിയില്‍ക്കൂടി പ്രവഹിക്കുകയും റിസീവര്‍ഭാഗത്തുള്ള 24 ഫില്‍റ്ററുകള്‍ അവയെ വേര്‍തിരിച്ച്‌ അതത്‌ വിമോഡുലകങ്ങള്‍ക്ക്‌ (demodulators) കൊടുക്കുകയും ചെയ്യുന്നു. വിമോഡുലകങ്ങള്‍ (ചിത്രം 5) സിഗ്നലുകളെ വാഹക ആവൃത്തികളില്‍ നിന്നു വേര്‍തിരിച്ച്‌ അതത്‌ സൗണ്ടറുകളെ ബന്ധിപ്പിക്കുന്നു.

പ്രതിരൂപ ടെലിഗ്രാഫി

ഒരു വാര്‍ത്തയുടെയോ ചിത്രത്തിന്റെയോ ശരിയായ പകര്‍പ്പ്‌ ദൂരെയുള്ള കേന്ദ്രത്തില്‍ എത്തിക്കുന്ന ടെലിഗ്രാഫ്‌ സംവിധാനമാണിത്‌. പ്രഷകത്തിന്റെ മുഖ്യഭാഗം (ചിത്രം 6A) കറക്കാവുന്നതും മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാവുന്നതും (rotating and traversing) ആയ ഒരു ഡ്രം (drum-D1) ആണ്‌. അയയ്‌ക്കേണ്ട വാര്‍ത്തയോ പേപ്പറില്‍ എഴുതിയ ചിത്രമോ ഈ ഡ്രമ്മിനു ചുറ്റും ഒട്ടിക്കുന്നു. അതിനുശേഷം S1 എന്ന ദീപത്തില്‍നിന്നുള്ള പ്രകാശം ഒരു ലെന്‍സ്‌ (Lens-L1) ഉപയോഗിച്ച്‌ ഇതിന്റെ മുകള്‍ഭാഗത്തുള്ള ഒരു ചെറിയ സ്ഥലം പ്രകാശമാനമാക്കുന്നു. പ്രതിഫലിക്കുന്ന രശ്‌മികള്‍ ഒരു ഫോട്ടോ ഇലക്‌ട്രിക്‌ സെല്ലില്‍ (P) വീഴുകയും പ്രകാശരശ്‌മിയുടെ ശക്തിയനുസരിച്ച്‌ സെല്ലില്‍നിന്ന്‌ ഇലക്‌ട്രോണുകള്‍ പുറപ്പെടുകയും ചെയ്യുന്നു. ഉ1 കറങ്ങുകയും നീങ്ങുകയും ചെയ്യുന്നതനുസരിച്ച്‌ ഒരു സ്‌പ്രിങ്ങിന്റെ ആകൃതിയില്‍ പ്രകാശരശ്‌മി, അതിന്റെ മുകള്‍ഭാഗത്തുനിന്ന്‌ താഴെയറ്റംവരെ സഞ്ചരിക്കുന്നതോടെ വാര്‍ത്തയോ ചിത്രമോ മുഴുവനും ക്രമവീക്ഷണം (scan) ചെയ്യപ്പെടുന്നു.

ചിത്രത്തിന്റെ വിവിധ സ്ഥലങ്ങളിലെ പ്രകാശതീവ്രതകളനുസരിച്ച്‌ അവിടങ്ങളില്‍നിന്നു പുറപ്പെടുന്ന ഇലക്‌ട്രോണുകളുടെ എച്ചം വ്യത്യസ്‌തമായിരിക്കും. ഇലക്‌ട്രോണുകളെ പ്രവര്‍ധകം (amplifier) ഉപയോഗിച്ചു പ്രവര്‍ധിപ്പിക്കുകയും ലൈനിലൂടെയോ അന്തരീക്ഷത്തിലൂടെയോ റേഡിയോതരംഗങ്ങളിലൂടെയോ റിസീവറിലേക്ക്‌ അയയ്‌ക്കുകയും ചെയ്യുന്നു. റിസീവറിലെ ഏറ്റവും പ്രധാനഭാഗം ലൈറ്റ്‌ വാല്‍വ്‌ (A) ആണ്‌. S2 എന്ന ദീപത്തില്‍നിന്നുള്ള പ്രകാശരശ്‌മികള്‍ ഒരു ദ്വാരത്തില്‍ക്കൂടി കടന്ന്‌-അ -യില്‍ പതിക്കുന്നു. A എന്ന ഉപകരണം രണ്ട്‌ നിക്കോള്‍ പ്രിസങ്ങളും (Nicol Prisms)ഒരു കെര്‍സെല്ലും (Kerr cell) ഉപയോഗിച്ചുണ്ടാക്കിയതാണ്‌. Aക്കു ലഭിക്കുന്ന വോള്‍ട്ടതയുടെ ഏറ്റക്കുറച്ചിലനുസരിച്ച്‌ അതില്‍ക്കൂടി പ്രകാശരശ്‌മിക്കു കടന്നുപോകാം. ഈ വോള്‍ട്ടത പ്രഷകത്തില്‍നിന്നു വരുന്ന കറണ്ടാണ്‌ നല്‌കുന്നത്‌. അങ്ങനെ പ്രഷകകറണ്ടിലെ വ്യത്യാസമനുസരിച്ച്‌ അയില്‍ക്കൂടി പോകുന്ന പ്രകാശരശ്‌മികളുടെ തീവ്രതയും വ്യത്യാസപ്പെടുന്നു. ഈ രശ്‌മികള്‍ പ്രഷകത്തിലെപ്പോലെ റിസീവറിലുള്ള ഡ്രം ഉ-യില്‍ പതിക്കുമ്പോള്‍ ആദ്യത്തെ വാര്‍ത്തയുടെയോ ചിത്രത്തിന്റെയോ യഥാര്‍ഥരൂപം D2-നു ചുറ്റും ഒട്ടിച്ചിരിക്കുന്ന ഫോട്ടോഗ്രാഫിക്‌ പ്ലേറ്റില്‍ നിദര്‍ശിതമാകുന്നു.

മേല്‌പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കു പ്രധാനമായി വേണ്ടത്‌ പ്രഷക റിസീവര്‍ഡ്രമ്മുകളുടെ (D1-D2) കറക്കങ്ങള്‍ തമ്മിലുള്ള സിങ്ക്രണന (സഹകാലീന) പ്രവര്‍ത്തനമാണ്‌.

ടെലിഫോണി

രണ്ടു സ്ഥലങ്ങള്‍ തമ്മില്‍, കമ്പികളില്‍ക്കൂടി, സംഭാഷണരൂപത്തില്‍ വാര്‍ത്താവിനിമയ ബന്ധം സ്ഥാപിക്കുന്നതിനുള്ള സംവിധാനമാണ്‌ ടെലിഫോണി.

ചരിത്രം

ശബ്‌ദം വൈദ്യുതതരംഗങ്ങളാക്കി മാറ്റി കമ്പികളില്‍ക്കൂടി അയയ്‌ക്കാമെന്നും, തിരികെ ശബ്‌ദമാക്കി മാറ്റാമെന്നും 1861-ല്‍ ജര്‍മന്‍ സ്‌കൂള്‍ അധ്യാപകന്‍ ഫിലിപ്പ്‌ റൈസ്‌ കണ്ടുപിടിച്ചു. തുടര്‍ന്ന്‌ 1876-ല്‍ അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍, എലീഷാ ഗ്ര എന്നീ യു.എസ്‌. ശാസ്‌ത്രജ്ഞര്‍ സ്വതന്ത്രമായി ഓരോ ടെലിഫോണ്‍ സമ്പ്രദായം കണ്ടുപിടിച്ചു. എന്നാല്‍ അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത ഇറ്റലിക്കാരനായ അന്റോണിയൊ മ്യൂച്ചി വളരെ മുമ്പുതന്നെ (1850-62) ടെലിട്രോഫോണോ എന്ന്‌ അദ്ദേഹം നാമകരണം ചെയ്‌ത ടെലിഫോണ്‍ വികസിപ്പിച്ചെടുക്കുകയും അതിനുള്ള പേറ്റന്റ്‌ കരസ്ഥമാക്കുകയും ചെയ്‌തിരുന്നു (നോ. ടെലിഫോണ്‍). പക്ഷേ പേറ്റന്റ്‌ പുതുക്കാന്‍ ദാരിദ്യ്രംമൂലം സാധിക്കാത്തതിനാല്‍ ബെല്ലിനു പുതിയ പേറ്റന്റ്‌ ലഭിച്ചു. 2002 ജൂണില്‍ ചേര്‍ന്ന യു.എസ്‌. കോണ്‍ഗ്രസ്സിന്റെ 107-ാം സമ്മേളനം ടെലിഫോണിന്റെ ഉപജ്ഞാതാവ്‌ എന്നു സ്ഥാനം തിരികെ നല്‍കി മ്യൂച്ചിയെ ബഹുമാനിച്ചു. രണ്ടുപേരും ഒരേ ദിവസംതന്നെ പേറ്റന്റിന്‌ അപേക്ഷിക്കുകയും ചെയ്‌തു. അവര്‍ തമ്മിലുണ്ടായ നിയമകോലാഹലങ്ങള്‍ ഇരുവരുടെയും അവകാശങ്ങള്‍ ഒരേ കമ്പനി വിലയ്‌ക്കുവാങ്ങിയതോടെ അവസാനിച്ചു. ബെല്‍ കണ്ടുപിടിച്ച പ്രഷകത്തിന്റെ സ്ഥാനത്ത്‌ തോമസ്‌ ആല്‍വ എഡിസന്‍ 1877-ല്‍ കണ്ടുപിടിച്ച കാര്‍ബണ്‍ യൂണിറ്റ്‌ പിന്നീട്‌ ഉപയോഗിക്കാന്‍ തുടങ്ങി. 1878-ല്‍ കാര്‍ബണ്‍ യൂണിറ്റിനുപകരം ഹഗ്‌ എന്നൊരാള്‍ കണ്ടുപിടിച്ച മൈക്രാഫോണ്‍ ഉപയോഗത്തിലായി. ആധുനിക ടെലിഫോണ്‍ പ്രഷകങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ മൈക്രാഫോണിന്റെ തത്ത്വത്തെ ആധാരമാക്കിയാണ്‌. റിസീവറുകള്‍ക്കാകട്ടെ, ബെല്‍ അവതരിപ്പിച്ച റിസീവറില്‍ നിന്നു വലിയ മാറ്റമില്ലതാനും.

ലഘുടെലിഫോണ്‍ പരിപഥങ്ങള്‍

ചിത്രം 7-ല്‍ ഒരു ലഘു ടെലിഫോണ്‍പരിപഥം കാണിച്ചിരിക്കുന്നു. മൈക്രാഫോണിലെ ഇ എന്ന കാര്‍ബണ്‍കട്ടയില്‍ ഘടിപ്പിച്ചിരിക്കുന്ന ചലിപ്പിക്കാവുന്ന ഒരു ഡയഫ്രം ആണ്‌ D. C,D എന്നിവയ്‌ക്കിടയില്‍ കാര്‍ബണ്‍ തരികള്‍ നിറച്ചിരിക്കുന്നു.

റിസീവറിലെ EM എന്ന വൈദ്യുതകാന്തത്തിന്റെ ചുരുള്‍ ആണ്‌ ട. ഇതിനുമുമ്പില്‍ ചലിപ്പിക്കാവുന്ന ഒരു ഡയഫ്രം (v) ഘടിപ്പിച്ചിരിക്കുന്നു. B എന്ന ബാറ്ററിയില്‍ നിന്നും ആവശ്യമായ നേര്‍ധാര പരിപഥത്തിന്‌ ലഭിക്കുന്നു. സംസാരിക്കുമ്പോള്‍ മൈക്രാഫോണിലുള്ള ഡയഫ്രം D മുമ്പോട്ടും പുറകോട്ടും ചലിക്കുന്നു. ഈ ചലനം കാര്‍ബണ്‍ തരികളുടെ ഘനത്വ(density)ത്തിനു വ്യത്യാസമുണ്ടാക്കുന്നു. തത്‌ഫലമായി C,D എന്നിവയ്‌ക്കിടയിലുള്ള പ്രതിരോധം (resistance) വ്യത്യാസപ്പെടുന്നു. ഈ പ്രതിരോധവ്യത്യാസംമൂലം നേര്‍ധാരയില്‍ വ്യത്യാസം വരികയും അതില്‍ ഒരു പ്രത്യാവര്‍ത്തിധാരാഘടകം (alternating current component) ഉണ്ടാവുകയും ചെയ്യുന്നു. ഈ പ്രത്യാവര്‍ത്തിധാര സംസാരഭാഷയുടെ വൈദ്യുതാവിഷ്‌കരണമാണ്‌.

റിസീവറിലെ ചുരുളുകളില്‍ക്കൂടി ഈ ധാര ഒഴുകുമ്പോള്‍ വൈദ്യുതകാന്തം ശക്തിപ്രാപിച്ച്‌ Vയെ ചലിപ്പിക്കുന്നു. ഈ ചലനം Vയുടെ മുന്നിലുള്ള വായുവിനെ ചലിപ്പിക്കുകയും അത്‌ സംസാരഭാഷയായി നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യുന്നു (ചിത്രം 8).

വാഹക ടെലിഫോണി

റേഡിയോ തരംഗങ്ങളുപയോഗിച്ച്‌ കമ്പിയില്‍ക്കൂടിയുള്ള ടെലിഫോണ്‍ സംവിധാനമാണിത്‌. ഇത്‌ വാഹകടെലിഗ്രാഫ്‌ സംവിധാനത്തിന്‌ തുല്യമായ ടെലിഫോണ്‍സമ്പ്രദായമാണ്‌. ചിത്രം 9-ല്‍ ഒരു 4 ചാനല്‍ വാഹക ടെലിഫോണ്‍ സമ്പ്രദായം (4 channel carrier T P system) കാണിച്ചിരിക്കുന്നു. ഇതില്‍ മോഴ്‌സ്‌കീക്കുപകരം ഒരു മൈക്രാഫോണും മോഴ്‌സ്‌ സൗണ്ടറിനുപകരം ഒരു ടെലിഫോണ്‍ റിസീവറും പ്രവര്‍ത്തിക്കുന്നു. വാഹകടെലി്രഗാഫിയുമായുള്ള മറ്റൊരു വ്യത്യാസം ഉപയോഗിക്കുന്ന ആവൃത്തികളിലാണ്‌. വാഹകടെലിഫോണിലുപയോഗിക്കുന്ന ആവൃത്തികളാണ്‌ പട്ടിക 2-ല്‍ കൊടുത്തിട്ടുള്ളത്‌. വാഹകടെലിഫോണ്‍ സമ്പ്രദായം സാധാരണയായി പരസ്‌പരവിദൂരങ്ങളായ പ്രധാന കേന്ദ്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുവാനാണ്‌ ഉപയോഗിക്കുന്നത്‌. ഇത്തരം ലൈനുകള്‍ക്ക്‌ ട്രങ്ക്‌ ലൈനുകള്‍ (trunk lines) എന്നു പറയുന്നു. നോ. ടെലിഫോണി

റേഡിയോ

വിദ്യുത്‌കാന്തതരംഗരൂപത്തിലുള്ള സിഗ്നലുകളുടെ പ്രഷണവും സ്വീകരണവുമാണ്‌ റേഡിയോ എന്ന പദംകൊണ്ട്‌ പൊതുവേ വിവക്ഷിക്കപ്പെടുന്നത്‌. ആദ്യകാലങ്ങളില്‍ പ്രക്ഷേപണത്തിനാണ്‌ ടെലിഫോണ്‍ ഉപയോഗിച്ചിരുന്നത്‌ എന്നതുകൊണ്ട്‌ റേഡിയോ ടെലിഫോണി എന്നും ചിലപ്പോള്‍ പറയാറുണ്ട്‌.

ചരിത്രം

ജയിംസ്‌ ക്ലാര്‍ക്ക്‌ മാക്‌സ്‌വെല്‍ എന്ന ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞന്‍ 1864-ല്‍ പ്രകാശരശ്‌മികള്‍ അനുപ്രസ്ഥ (transverse) വൈദ്യുതകാന്തികതരംഗങ്ങളാല്‍ നിര്‍മിക്കപ്പെട്ടതാണ്‌ എന്ന്‌ ഗണിതശാസ്‌ത്രസിദ്ധാന്തങ്ങള്‍ മുഖേന തെളിയിച്ചു. 1888-ല്‍ ജര്‍മന്‍ ശാസ്‌ത്രകാരനായ ഹെന്‌റിക്‌ റുഡോള്‍ഫ്‌ ഹെര്‍ട്‌സ്‌ ഇത്‌ ഒരു പരീക്ഷണം മുഖേന തെളിയിക്കുകയുണ്ടായി.

ഹെര്‍ട്‌സിന്റെ പ്രഷക(ചിത്രം 10)ത്തിന്റെ പ്രധാനഭാഗം രണ്ടു സ്‌ഫുലിംഗഗോളങ്ങള്‍ക്കിടയിലുള്ള അന്തരാളം ആണ്‌. ഈ ഗോളങ്ങള്‍ ഒരു പ്രരണച്ചുരുളില്‍ (induction coil) ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതിനോടനുബന്ധമായി ഒരു കമ്പകവും (vibrator) ഉണ്ട്‌. പ്രഷകത്തിന്റെ റിസീവര്‍ കട്ടിയുള്ള വൃത്താകാരമായ കമ്പിയുടെ രണ്ടഗ്രങ്ങളില്‍ സ്ഥിതിചെയ്യുന്ന രണ്ടു ഗോളങ്ങളാണ്‌ (ചിത്രം 10). കമ്പകം പ്രവര്‍ത്തിക്കുമ്പോള്‍ സ്‌ഫുലിംഗഗോളങ്ങള്‍ക്കിടയിലും റിസീവറിലെ ഗോളങ്ങള്‍ക്കിടയിലും അഗ്നിസ്‌ഫുലിംഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു. തരംഗങ്ങളുടെ സഞ്ചാരത്തിന്‌ ചുരുള്‍ ലംബമായിരിക്കുമ്പോഴാണ്‌ ഇങ്ങനെ സംഭവിച്ചത്‌. മാക്‌സ്‌ വെല്ലിന്റെ നിഗമനങ്ങള്‍ ശരിയാണെന്ന്‌ ഇതു തെളിയിച്ചു.

എഡ്വേര്‍ഡ്‌ ബ്രാന്‍ലി എന്ന ഫ്രഞ്ചുകാരന്‍ 1890-ല്‍ കണ്ടുപിടിച്ചതും ലോഡ്‌ജ്‌ എന്ന ബ്രിട്ടീഷുകാരന്‍ 1894-ല്‍ പ്രയോഗത്തില്‍ കൊണ്ടുവന്നതുമായ ഒരു റിസീവര്‍ ഉപകരണമാണ്‌ കോഹിറര്‍ (coherer); തരംഗങ്ങളെ വിമോഡുലനം (detect) ചെയ്യാന്‍ ഹെര്‍ട്‌സ്‌ ചുരുളിനുപകരം റേഡിയോ ഉപയോഗിച്ചു. ഇരുമ്പുതരികള്‍ നിറച്ച ഒരു ഗ്ലാസ്‌ ട്യൂബ്‌ കോഹിറര്‍ ആയി ഉപയോഗിക്കാവുന്നതാണ്‌. ഈ ട്യൂബില്‍ക്കൂടി റേഡിയോതരംഗങ്ങള്‍ കടന്നുപോകുമ്പോള്‍ ട്യൂബിന്റെ പ്രതിരോധം കുറയുന്നു. പിന്നീട്‌ ഈ ഗ്ലാസ്‌ട്യൂബിനെ മെല്ലെ തട്ടിയാല്‍ കോഹിറന്‍സ്‌ (coherence) അപ്രത്യക്ഷമാകുന്നതുകാണാം. റേഡിയോയുടെ ചരിത്രത്തില്‍ ഏറ്റവുമധികം സ്‌മരിക്കപ്പെടുന്ന ഒരു നാമധേയമാണ്‌ ഇറ്റാലിയന്‍ ഭൗതികശാസ്‌ത്രജ്ഞനായ ഗുല്യേര്‍മോ മാര്‍ക്കോണിയുടേത്‌. മാര്‍ക്കോണി 1895-ല്‍ അന്തരീക്ഷത്തില്‍ക്കൂടി ഒരു പ്രത്യേകദിശയിലേക്ക്‌ റേഡിയോ തരംഗങ്ങള്‍ അയയ്‌ക്കുകയും സ്വീകരിക്കുകയും ചെയ്‌തു. ഇതിനായി, പ്രഷകത്തിന്റെ ഭൂയോജനം ചെയ്‌ത (grounded) ആന്റിനയും, റിസീവറിന്റെ സ്ഥാനത്ത്‌ കോഹിററും ഉപയോഗിച്ചു. 1897-ല്‍ അദ്ദേഹം വൈറ്റ്‌ദ്വീപിലുള്ള നീഡില്‍സ്‌ എന്ന സ്ഥലത്ത്‌ ലോകത്തിലെ ആദ്യത്തെ റേഡിയോനിലയം സ്ഥാപിച്ചു. ഇവിടെനിന്ന്‌, 1898-ല്‍ പ്രതിഫലം ഈടാക്കിയ ആദ്യത്തെ കമ്പിയില്ലാക്കമ്പി സന്ദേശം (wireless telegram) അയയ്‌ക്കപ്പെട്ടു. യു.എസ്സിലെ റെജിനാള്‍ഡ്‌ ഫ്രസന്‍ഡന്‍ 1900-ഡിസംബറില്‍ ഒരു സ്‌ഫുലിംഗപ്രഷകം (spark transmitter) ഉപയോഗിച്ച്‌ 1.5 കി.മീ. അകലെയുള്ള ഒരു സ്ഥലത്തേക്ക്‌ ശബ്‌ദം പ്രഷണം ചെയ്‌തു. അദ്ദേഹം തന്നെയാണ്‌ ആദ്യത്തെ റേഡിയോ പ്രക്ഷേപണം നടത്തിയതും. ഇതാണ്‌ ലോകത്തിലെ ആദ്യത്തെ റേഡിയോ ടെലിഫോണ്‍ സന്ദേശം. ഇത്‌ 1906-ല്‍ ക്രിസ്‌മസ്‌ തലേന്നായിരുന്നു. ഈ പ്രക്ഷേപണം ഏതാണ്ട്‌ 250 കി.മീ. ചുറ്റളവിലുള്ള സ്ഥലങ്ങളില്‍ ശ്രവ്യമായി.

റേഡിയോ പ്രക്ഷേപണത്തില്‍ വിപ്ലവാത്മകങ്ങളായ പരിവര്‍ത്തനങ്ങള്‍ ദൃശ്യമാകുന്നത്‌ ബ്രിട്ടീഷ്‌ശാസ്‌ത്രജ്ഞനായ ജോണ്‍ അംബ്രാസ്‌ ഫ്‌ളെമിങ്‌ 1904-ല്‍ ഡയോഡ്‌ എന്ന ആദ്യത്തെ ഇലക്‌ട്രോണ്‍വാല്‍വ്‌ കണ്ടുപിടിച്ചതോടെയാണ്‌. രണ്ടു ഇലക്‌ട്രോഡുകള്‍ മാത്രമുണ്ടായിരുന്ന ഇത്‌ കോഹിററിനുപകരം റേഡിയോ തരംഗങ്ങളെ വിമോഡുലനം ചെയ്യാന്‍ ഉപയോഗിക്കപ്പെട്ടു.

1906-ല്‍ ലീ ഡി ഫാറിസ്റ്റ്‌ എന്ന യു.എസ്‌. ശാസ്‌ത്രജ്ഞന്‍ മൂന്ന്‌ ഇലക്‌ട്രോഡുകള്‍ അടങ്ങിയ ആഡിയോണ്‍ ട്യൂബ്‌ (audion tube) കണ്ടുപിടിച്ചു. ആഡിയോണ്‍ ട്യൂബ്‌, പിന്നീട്‌ ട്രയോഡ്‌ (triode) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഇത്‌ പ്രവര്‍ധകമായും ദോലകമായും (amplifier and oscillator) ഉപയോഗിക്കാമെന്ന്‌ ക്രമേണ ബോധ്യമായി.

1905-ല്‍ ഫ്രസന്‍ഡന്‍ ആവിഷ്‌കരിച്ച "ഹെറ്ററോഡൈന്‍ അഭിഗ്രഹണ സിദ്ധാന്തം' (heterodyne reception theory) പരിഷ്‌കരിച്ച്‌ 1918-ല്‍ മേജര്‍ എഡ്‌വിന്‍ ആംസ്റ്റ്രാങ്‌ എന്ന യു.എസ്‌. സൈനികോദ്യോഗസ്ഥന്‍ സൂപ്പര്‍ ഹെറ്ററോഡൈന്‍ റിസീവര്‍ കണ്ടുപിടിച്ചു. ഇതിലടങ്ങിയിട്ടുള്ള തത്ത്വമാണ്‌ ആധുനിക റേഡിയോ ടെലിവിഷന്‍ റിസീവറുകളുടെ നിര്‍മാണത്തിനാധാരമായ സിദ്ധാന്തം.

1916 വരെ റേഡിയോസ്റ്റേഷനുമുകളില്‍നിന്ന്‌ ടെലിഗ്രാഫ്‌ സിഗ്നലുകള്‍ മാത്രമേ പ്രക്ഷേപണം ചെയ്‌തിരുന്നുള്ളൂ. ആ വര്‍ഷം ന്യൂയോര്‍ക്കിലെ ന്യൂറെഷെല്‍ നിലയത്തില്‍ നിന്ന്‌ ദിവസവും ഒരു മണിക്കൂര്‍ വീതം സംഗീതം പ്രക്ഷേപണം ചെയ്യാനാരംഭിച്ചു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ലഘുതരംഗ (commercial short wave) പ്രക്ഷേപണം 1923-ല്‍ മാര്‍ക്കോണിയാണ്‌ നടത്തിയത്‌.

1931-ല്‍ റേഡിയോ ബീക്കണുകള്‍ (radio beacons) വ്യോമഗതാഗതത്തില്‍ ഉപയോഗിക്കാനാരംഭിച്ചു. 1932 മുതല്‍ മോട്ടോര്‍ വാഹനങ്ങളിലും കമ്പിയില്ലാക്കമ്പി ഉപകരണങ്ങള്‍ ഉപയോഗിക്കപ്പെട്ടുവരുന്നു.

കൂടുതല്‍ റേഡിയോ നിലയങ്ങള്‍ സ്ഥാപിതമാവുകയും ടെലിവിഷന്‍, റഡാര്‍ തുടങ്ങിയ ഉപകരണങ്ങള്‍ പരിഷ്‌കരിക്കപ്പെടുകയും ചെയ്‌തതോടെ റേഡിയോ ബാന്‍ഡുകളുടെ (radio bands) വിസ്‌തൃതി കൂട്ടേണ്ടിവന്നു. ഇതിനു പരിഹാരം കാണാന്‍ 1930-ല്‍ വി.എച്ച്‌.എഫ്‌. തരംഗങ്ങള്‍ (very high frequency waves) ഉപയോഗിച്ചുതുടങ്ങി. 1935 ആയപ്പോഴേക്കും യു.എച്ച്‌.എഫും (ultra high frequency) തുടര്‍ന്ന്‌ മൈക്രാവേവുകളും പ്രചാരത്തില്‍വന്നു.

1948-ല്‍ വില്യം ഷോക്‌ലീ, വാള്‍ട്ടര്‍ ബ്രാറ്റയ്‌ന്‍, ജോണ്‍ ബാര്‍ഡീന്‍ എന്നിവര്‍ ചേര്‍ന്ന്‌ ട്രോന്‍സിസ്റ്റര്‍ കണ്ടുപിടിച്ചതോടുകൂടി "മിനിയേച്ചര്‍ (miniature) യുഗം' ആരംഭിച്ചു. 1960-70 കാലഘട്ടത്തില്‍ മേസറുകള്‍ (masers), ലേസറുകള്‍ (lasers)എന്നിവ സംബന്ധമായ ശാസ്‌ത്രപുരോഗതി ഉപഗ്രഹവാര്‍ത്താവിനിമയത്തില്‍ വിപ്ലവാത്മകങ്ങളായ പരിവര്‍ത്തനങ്ങള്‍ക്കിടയാക്കി. റേഡിയോ ഇന്നും സാങ്കേതികമായി പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.

ഏരിയലില്‍ നിന്നുള്ള വികിരണം

ചിത്രം 11-ല്‍ ഒരു ഋജുവായ കമ്പിയുടെ മധ്യഭാഗത്തായി വിദ്യുത്‌ചാലകബലം പ്രയോഗിച്ചിരിക്കുന്നതായി കാണിച്ചിരിക്കുന്നു. ഈ കമ്പിയില്‍നിന്നു വികിരണം ഉണ്ടാകുന്നത്‌ വളരെ സങ്കീര്‍ണമായ രീതിയിലാണ്‌. ഇതിന്റെ വളരെ ലളിതമായ ഒരു വിവരണം താഴെ ചേര്‍ക്കുന്നു.

വിദ്യുത്‌ചാലകബലത്തിന്റെ ധനാത്മകമായ അര്‍ധസൈക്കിളില്‍ (+ve half cycle) കമ്പിയിലുള്ള ഇലക്‌ട്രോണുകള്‍ മുകളിലേക്കു ചലിക്കുന്നെങ്കില്‍ ഒരു വലംപിരിയാണി(right hand screw)യുടെ ചലനംപോലെ ഏരിയലിനു ചുറ്റും കാന്തികവലയങ്ങളുണ്ടാകുന്നു. ഇവയുടെ പ്രതലം കമ്പിക്കു ലംബമായിട്ടായിരിക്കും. ഋണാത്മകമായ അര്‍ധസൈക്കിളില്‍ (-ve H.C.) ഇലക്‌ട്രോണുകള്‍ മുകളില്‍ നിന്ന്‌ താഴേക്കു പായുന്നു. അപ്പോള്‍ എതിര്‍ദിശയില്‍ കാന്തികവലയങ്ങളുണ്ടാകുന്നു. ഇപ്രകാരം പരസ്‌പരം എതിര്‍ക്കുന്ന കാന്തികവലയങ്ങള്‍ പ്രരണം (induction) മുഖേന, പരസ്‌പരം എതിര്‍ക്കുന്ന വൈദ്യുതമണ്ഡലങ്ങള്‍ (electric fields) സൃഷ്‌ടിക്കുന്നു. ഈ മണ്ഡലങ്ങള്‍, കാന്തമണ്ഡലങ്ങള്‍ക്കു (magnetic field) ലംബവും ഏരിയല്‍കമ്പിക്കു സമാന്തരവുമായിരിക്കും. ഇവയില്‍ വിപരീത ധ്രുവത (opposing polarity) ഉള്ളതുകൊണ്ട്‌ പരസ്‌പരം വികര്‍ഷിക്കുകയും, തത്‌ഫലമായി വൈദ്യുതകാന്തമണ്ഡലങ്ങളെ ഏരിയലില്‍നിന്ന്‌ അകറ്റിക്കൊണ്ടുപോകുകയും ചെയ്യുന്നു. ഈ സഞ്ചാരം തരംഗരൂപത്തിലും പ്രകാശത്തിന്റെ വേഗ(സെക്കന്‍ഡില്‍ 3 x 108 കി.മീ.)ത്തിലും ആയിരിക്കും. വൈദ്യുതകാന്തികമണ്ഡലങ്ങളില്‍ ഊര്‍ജം അടങ്ങിയിട്ടുള്ളതിനാല്‍, ഇപ്രകാരം സഞ്ചരിക്കുന്ന വൈദ്യുതകാന്തികതരംഗങ്ങളിലും (travelling E.M. waves) വികിരണോര്‍ജം അടങ്ങിയിരിക്കുന്നു. ഇപ്രകാരമുള്ള വികിരണത്തിന്‌ ഉയര്‍ന്ന ആവൃത്തിയുണ്ടെങ്കിലേ കൂടുതല്‍ ഊര്‍ജമുണ്ടാകൂ.

ചിത്രം 12-ല്‍ സഞ്ചരിക്കുന്ന ഒരു വിദ്യുത്‌കാന്തികതരംഗം കാണിച്ചിരിക്കുന്നു. വൈദ്യുതകാന്തികമണ്ഡലങ്ങള്‍ പരസ്‌പരവും, തരംഗഗതിക്കും (direction) ലംബമാണെന്ന്‌ ചിത്രത്തില്‍ നിന്നും മനസ്സിലാക്കാം.

മോഡുലനം

ചെറിയ ആവൃത്തിയിലുള്ള ശബ്‌ദതരംഗങ്ങളുടെ വിദ്യുത്‌ രൂപത്തെ, പ്രഷണസൗകര്യത്തിനുവേണ്ടി, ഉന്നതാവൃത്തിയിലുള്ള റേഡിയോ തരംഗങ്ങളായി, ഒരു വാഹകതരംഗത്തിന്റെ സഹായത്താല്‍ രൂപാന്തരപ്പെടുത്തുന്ന പ്രക്രിയയാണ്‌ മോഡുലനം. മോഡുലനം മൂന്നുതരത്തില്‍ പ്രയോജനകരമാണ്‌. ഒരു ഏരിയലില്‍നിന്ന്‌ ശരിയായ വികിരണം സാധ്യമാകുന്നതിന്‌ അതിന്റെ നീളം തരംഗദൈര്‍ഘ്യത്തിന്റെ പകുതിയോ നാലിലൊന്നോ ആയിരിക്കണം. സാധാരണ ശ്രവ്യാവൃത്തി (audio frequency) 30 ഹെര്‍ട്‌സിനും 20 കിലോ ഹെര്‍ട്‌സിനും ഇടയിലാണ്‌. ഇതില്‍ത്തന്നെ ശരിയായ സംഭാഷണ ആവൃത്തികള്‍ (speaking frequency) 100 ഹെര്‍ട്ട്‌സിനും 6000 ഹെര്‍ട്‌സിനും ഇടയ്‌ക്ക്‌ സ്ഥിതിചെയ്യുന്നു. ഈ ആവൃത്തിസീമകള്‍ക്കിടയ്‌ക്ക്‌ വികിരണം സാധ്യമാകണമെങ്കില്‍ ആന്റിനയ്‌ക്ക്‌ 1,500-ഓ 750-ഓ കി.മീ. ഉയരം ഉണ്ടാവണം. ഇത്‌ തികച്ചും അപ്രായോഗികമാണ്‌.

എല്ലാ സ്റ്റേഷനുകള്‍ക്കും ഒരേ ആവൃത്തിപരിധി (frequency range-30 ഹെര്‍ട്‌സ്‌-30 കിലോ ഹെര്‍ട്‌സ്‌) ആയതുകൊണ്ട്‌ ഒരേസ്ഥലത്ത്‌ ഒന്നിലേറെ സ്റ്റേഷനുകള്‍ സാധ്യമല്ല. തരംഗങ്ങള്‍ക്ക്‌ ഊര്‍ജം കുറവായതിനാല്‍ ഓരോ സ്റ്റേഷനും സേവനം ചെയ്യാവുന്ന സ്ഥലം പരിമിതമായിരിക്കും.

മോഡുലനം ഉപയോഗിച്ച്‌ ശ്രവ്യാവൃത്തി റേഡിയോ ആവൃത്തികളാക്കി ഉയര്‍ത്തുമ്പോള്‍, ഉപയോഗിക്കേണ്ടിവരുന്ന ആന്റിനയുടെ നീളം നന്നേ കുറയ്‌ക്കാന്‍ കഴിയുന്നു. ഉദാ. 600 കിലോ ഹെര്‍ട്‌സ്‌ ഉള്ള ഒരു റേഡിയോ തരംഗം പ്രക്ഷേപണം ചെയ്യാന്‍ 250 മീ. അല്ലെങ്കില്‍ 125 മീ. ഉയരം മാത്രമുള്ള ആന്റിന മതിയാകും. അതോടൊപ്പം കൂടുതല്‍ സ്റ്റേഷനുകള്‍ ഏര്‍പ്പെടുത്താനും അവയുടെ സേവനപരിധി കൂട്ടാനും സാധിക്കുന്നു.

മോഡുലന രീതികള്‍

ഏതൊരു തരംഗരൂപത്തെയും ഗണിതശാസ്‌ത്രത്തില്‍ താഴെപ്പറയുംപ്രകാരം രേഖപ്പെടുത്താം.

ഇവിടെ, e = തരംഗത്തിന്റെ ഓരോ നിമിഷത്തിലും ഉള്ള വിസ്ഥാപനം (Instantaneous displacement)

Emax = തരംഗത്തിനെന്റ ആയാമം (Amplitude)

ω = കോണീയാവൃത്തി (Angular frequency)

t = സമയം

Φ = ഫേസ്‌കോണം (Phase angle)

മോഡുലനപ്രക്രിയയില്‍, ഒരു ശ്രവ്യാവൃത്തിയെ റേഡിയോ ആവൃത്തിയാക്കി മാറ്റുന്നതിന്‌ അതിനെ ഒരു ഉന്നതാവൃത്തിയിലുള്ള വാഹകതരംഗത്തില്‍ (carrier wave) ലയിപ്പിക്കുകയാണു ചെയ്യുന്നത്‌. ശ്രവ്യാവൃത്തിയെ em=EmCosωmt എന്ന സമവാക്യംകൊണ്ടും വാഹകതരംഗത്തെ ec=EcCosωct എന്ന സമവാക്യംകൊണ്ടും പ്രതിനിധാനം ചെയ്യുന്നതായി സങ്കല്‌പിക്കുക. എങ്കില്‍, വാഹകതരംഗത്തിന്റെ Ec, ωc, Φ എന്നീ സമഷ്‌ടിജങ്ങള്‍ (parameters) ശ്രവ്യതരംഗത്തിന്‌ ആനുപാതികമായി വ്യത്യാസപ്പെടുത്താന്‍ കഴിയും; ഇങ്ങനെ വ്യത്യാസപ്പെടുത്തി ആയാമമോഡുലനം (amplitude modulation), ആവൃത്തിമോഡുലനം (frequency modulation), ഫേസ്‌മോഡുലനം (phase modulation) എന്നിവ സൃഷ്‌ടിക്കുന്നു. നോ. മോഡുലനം

റേഡിയോ പ്രഷകം

ചിത്രം 14-ല്‍ ഒരു ആയാമമോഡുലനപ്രഷകത്തിന്റെ ബ്ലോക്ക്‌ ചിത്രം (block diagram) കാണിച്ചിരിക്കുന്നു. മൈക്രാഫോണില്‍ക്കൂടി വരുന്ന ശബ്‌ദം ഒരു പ്രവര്‍ധകത്തില്‍ക്കൂടി മോഡുലക(modulator)ത്തില്‍ ചെല്ലുന്നു. ഇതിലേക്ക്‌ ഒരു ദോലക(oscillator)ത്തില്‍ നിന്നുവരുന്ന ഉന്നതാവൃത്തിയിലുള്ള വാഹകതരംഗങ്ങളും കടത്തിവിടുന്നു. ഇവ മോഡുലനത്തിനുശേഷം വീണ്ടും ശക്തിപ്രവര്‍ധകങ്ങളില്‍ക്കൂടി (power amplifiers) കടന്ന്‌, ഏരിയല്‍ വഴിയായി അന്തരീക്ഷത്തിലേക്കു വിക്ഷേപിക്കപ്പെടുന്നു.

ചിത്രം 15-ല്‍ ചെറിയ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മോഡുലകം കാണിച്ചിരിക്കുന്നു. ഇതില്‍ ഠ എന്ന ട്രയോഡ്‌ (triode) ഒരു ഹാര്‍ട്ട്‌ലി ദോലക(Hartley oscillator)മായി പ്രവര്‍ത്തിച്ച്‌ വാഹകതരംഗങ്ങള്‍ സൃഷ്‌ടിക്കുന്നു. ഇതും മൈക്രാഫോണില്‍ക്കൂടി വരുന്ന ശ്രവ്യാവൃത്തിയും കൂടി മോഡുലനം നടന്ന്‌, ഏരിയലില്‍ക്കൂടി അന്തരീക്ഷത്തിലേക്ക്‌ പ്രഷണം ചെയ്യപ്പെടുന്നു.

വിമോഡുലനം

മോഡുലിതതരംഗ(modulated wave)ത്തില്‍നിന്ന്‌ യഥാര്‍ഥ സിഗ്നല്‍ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയയാണ്‌ വിമോഡുലനം. ഇവിടെ ആയാമവിമോഡുലനത്തിന്റെ പരിപഥം (amplitude demodulation circuit) മാത്രം കാണിച്ചിരിക്കുന്നു. ഡയോഡ്‌ ഒരു ദിശയിലേക്കു മാത്രമേ കറണ്ട്‌ ഒഴുകാന്‍ സമ്മതിക്കുകയുള്ളൂ. ചിത്രത്തില്‍ കറണ്ടും (i) പരിപഥവും കാണിച്ചിരിക്കുന്നു.

ചിത്രം 13(c) പരിശോധിച്ചാല്‍ മോഡുലിത തരംഗത്തിന്റെ ഓരോ നിമിഷ(instant)ത്തിലും ഉള്ള ആയാമം, വാഹകതരംഗത്തിന്റെ ആയാമത്തിന്റെയും ശ്രവ്യതരംഗ(audio wave)ത്തിന്റെ ആ നിമിഷത്തിലെ ആയാമത്തിന്റെയും തുക(sum)ആണെന്നു മനസ്സിലാക്കാം. ആവൃത്തി വളരെ ഉയര്‍ന്നതായതുകൊണ്ട്‌, മോഡുലിതതരംഗത്തിന്റെ അഗ്രഭാഗങ്ങള്‍, ഒറ്റ വീക്ഷണത്തില്‍, വാഹകതരംഗത്തിന്റെ പുറത്ത്‌ ശ്രവ്യതരംഗം കയറ്റിവച്ചുണ്ടായതായി തോന്നാം. ഇങ്ങനെ അഗ്രഭാഗങ്ങള്‍ എല്ലാം യോജിപ്പിച്ചുകിട്ടുന്ന സങ്കല്‌പരേഖ(imaginary line)യ്‌ക്ക്‌ മോഡുലിതതരംഗത്തിന്റെ ആവരണം (envelope) എന്നു പറയുന്നു.

ഈ മോഡുലിതതരംഗം ഡയോഡുപഥത്തിലേക്ക്‌ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന മാതിരി പ്രയോഗിക്കുന്നു. ഒരു സാധാരണ ഡയോഡുപഥത്തില്‍ സംഭവിക്കുന്നതുപോലെ ഇവിടെയും തരംഗത്തിന്റെ ധനാത്മക അര്‍ധസൈക്കിളുകളില്‍മാത്രം ധാര ഒഴുകുകയും ഋണാത്മക അര്‍ധസൈക്കിളുകളില്‍ ധാര ഒഴുകാതിരിക്കുകയും ചെയ്യുന്നു. തത്‌ഫലമായി ചിത്രം 16(b)-ല്‍ കാണിച്ചിരിക്കുന്നതുപോലെ കീഴ്‌പാര്‍ശ്വബാന്‍ഡ്‌ മുഴുവനും ഉപേക്ഷിക്കപ്പെടുന്നു.

ഒരു ധനാത്മക അര്‍ധസൈക്കിളില്‍ ഡയോഡില്‍ക്കൂടി ധാര ഒഴുകുമ്പോള്‍ ആ നിമിഷത്തിലെ തരംഗായാമത്തിന്റെ (wave amplitude) ഏറ്റവും ഉയര്‍ന്ന വോള്‍ട്ടത (peak value of voltage)യിലേയ്‌ക്ക്‌ ഇ എന്ന സംധാരിത്രം (capacitor) ചാര്‍ജ്‌ ചെയ്യപ്പെടുന്നു. അടുത്ത ഋണാത്മക അര്‍ധസൈക്കിളില്‍ ഡയോഡ്‌ പ്രവര്‍ത്തിക്കാതിരുന്നാല്‍ C യുടെ ചാര്‍ജ്‌ R എന്ന പ്രതിരോധകത്തിലേക്കു വിസര്‍ജിക്ക(discharge)പ്പെടുന്നു. ഉന്നതാവൃത്തിയുള്ള തരംഗമായതിനാല്‍ രണ്ടു സൈക്കിളുകള്‍ക്കിടയിലുള്ള സമയാന്തരാളം വളരെ കുറവായിരിക്കും; ഉദാ. രണ്ടു മൈക്രാസെക്കന്‍ഡുകള്‍ (micro seconds). അങ്ങനെ വരുമ്പോള്‍ ഇ അതിലെ ഏറ്റവും ഉയര്‍ന്ന ആയാമത്തിന്‌ ചാര്‍ജ്‌ചെയ്യപ്പെടുകയും വളരെ കുറച്ചുമാത്രം വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നതിനാല്‍ ഞ എന്ന പ്രതിരോധകത്തിന്റെ മോഡുലിതതരംഗത്തിന്റെ ആവരണരൂപം ഉടലെടുക്കുന്നു. ഇത്‌ യഥാര്‍ഥ സിഗ്നലിന്റേതായിരിക്കും.

റേഡിയോ റിസീവര്‍

മേല്‌പറഞ്ഞ തത്ത്വം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരു ലഘുക്രിസ്റ്റല്‍ വിമോഡുലകം (simple crystal detector) ചിത്രം 17-ല്‍ കാണിച്ചിരിക്കുന്നു. ഏരിയല്‍ (A) വിദ്യുത്‌കാന്തതരംഗങ്ങളെ പിടിച്ചെടുത്ത്‌ D എന്ന ഡയോഡിലേക്കു കൊടുക്കുന്നു. വിമോഡുലിതകറണ്ട്‌ (demodulated current)H എന്ന ഹെഡ്‌ഫോണില്‍ക്കൂടി ഒഴുകുമ്പോള്‍ സിഗ്നല്‍ ശബ്‌ദം ശ്രവ്യമാകുന്നു. C എന്ന സംധാരിത്രം ഉന്നതാവൃത്തിയിലുള്ള വാഹകകറണ്ട്‌ (carrier current) ഹെഡ്‌ഫോണില്‍ക്കൂടി ഒഴുകാതിരിക്കുന്നതിനു സഹായിക്കുന്നു.

ആധുനിക റേഡിയോ-ടെലിവിഷന്‍ റിസീവറുകള്‍ സൂപ്പര്‍ ഹെറ്ററോഡൈന്‍ (super heterodyne) തത്ത്വമനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരു റേഡിയോ റിസീവര്‍ ചിത്രം 18-ല്‍ കാണിച്ചിരിക്കുന്നു.

അന്തരീക്ഷത്തില്‍ക്കൂടി പോകുന്ന റേഡിയോ തരംഗങ്ങളെ ഏരിയല്‍ പിടിച്ചെടുത്ത്‌ റേഡിയോ ആവൃത്തിപ്രവര്‍ധക(radio frequency amplifier)ത്തിലേക്കു കൊടുക്കുന്നു. അവിടെവച്ച്‌ അത്‌ പ്രവര്‍ധിക്കപ്പെട്ട്‌ മിശ്രക(mixer)ത്തിലേക്കു നയിക്കപ്പെടുന്നു. ദോലകത്തില്‍ നിന്നുള്ള ഉന്നതാവൃത്തിതരംഗങ്ങളും മിശ്രകത്തില്‍ വരുന്നുണ്ട്‌. ഏരിയല്‍ പിടിച്ചെടുക്കുന്ന തരംഗവും (fg), ദോലകതരംഗവും (fo) തമ്മില്‍ എപ്പോഴും ഒരു സ്ഥിര ആവൃത്തിവ്യത്യാസം (constant frequency difference) ഉണ്ടായിരിക്കും. ഇതാണ്‌ മധ്യാവൃത്തി (intermediate frequency-fi). അതായത്‌, f0-fg= fi. സാധാരണയായി എല്ലാ റേഡിയോ റിസീവറുകളിലും ഇത്‌ 445-നും 465-നും ഇടയിലുള്ള ഏതെങ്കിലും ഒരു ആവൃത്തി (കി.ഹെര്‍ട്‌സ്‌) ആയിരിക്കും. ഇങ്ങനെ മധ്യാവൃത്തിയിലേക്ക്‌ റേഡിയോതരംഗത്തെ മാറ്റുന്നതുകൊണ്ട്‌ വളരെയധികം പ്രയോജനമുണ്ട്‌.

മധ്യാവൃത്തിയിലുള്ള ഈ തരംഗം പിന്നീട്‌ ഒരു വിമോഡുലകത്തില്‍വച്ച്‌ വിമോഡുലനം ചെയ്യപ്പെടുന്നു. വേര്‍തിരിഞ്ഞുകിട്ടുന്ന യഥാര്‍ഥ സിഗ്നല്‍ ശ്രവ്യാവൃത്തി പ്രവര്‍ധകങ്ങളില്‍ (audio frequency amplifiers)ക്കൂടി ശക്തമാക്കപ്പെടുകയും ഉച്ചഭാഷിണി (loud speaker)യെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. ആവൃത്തിമോഡുലന റിസീവറുകളുടെയും തത്ത്വം മേല്‌പറഞ്ഞതുതന്നെയാണ്‌; പക്ഷേ പരിപഥത്തില്‍ മാറ്റങ്ങളുണ്ട്‌ എന്നു മാത്രം.

റേഡിയോ തരംഗപ്രസാരണം

റേഡിയോ തരംഗങ്ങളെ, അവയുടെ ആവൃത്തിഭേദമനുസരിച്ച്‌ അനേകം വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു (പട്ടിക 3). പ്രസാരണരീതിയനുസരിച്ച്‌ റേഡിയോതരംഗങ്ങളെ ഭൂതരംഗം (ground wave), ആകാശതരംഗം (sky wave), ബഹിരാകാശതരംഗം (space wave) എന്നു മൂന്നായി തരംതിരിച്ചിട്ടുണ്ട്‌.

വി.എല്‍.എഫ്‌. (V.L.F), എല്‍.എഫ്‌. (L.F.), എം.എഫ്‌. (M.F.) എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന തരംഗങ്ങള്‍ ഭൂതരംഗങ്ങളായാണ്‌ പ്രഷണം ചെയ്യപ്പെടുന്നത്‌. ഇവ ഭൂമിക്കു തൊട്ടുമുകളിലുള്ള അന്തരീക്ഷവിതാനങ്ങളില്‍ക്കൂടി സഞ്ചരിക്കുന്നു. മറ്റു തരംഗങ്ങളെ അപേക്ഷിച്ച്‌ ഭൂസമ്പര്‍ക്കം കൂടുതലായതിനാല്‍ ഇവ വളരെ വേഗംതന്നെ ഭൂമിയാല്‍ അവശോഷണം ചെയ്യപ്പെടുന്നു. അതിനാല്‍ വളരെ ദൂരത്തില്‍ ഈ രീതിയിലുള്ള പ്രക്ഷേപണം സാധ്യമല്ല. മീഡിയം ആവൃത്തി ബാന്‍ഡില്‍ വളരെ ദൂരെയുള്ള റേഡിയോ സ്റ്റേഷനുകളുടെ പ്രക്ഷേപണം കേള്‍ക്കുക അസാധ്യമാണ്‌. എച്ച്‌.എഫ്‌. അഥവാ ഹ്രസ്വതരംഗങ്ങള്‍ (short wave) ആകാശതരംഗ (sky wave) രൂപത്തിലാണ്‌ സഞ്ചരിക്കുന്നത്‌. ഭൂമിയില്‍ നിന്നയയ്‌ക്കുന്ന ഹ്രസ്വതരംഗങ്ങളെ ഭൂമിക്കു ചുറ്റുമുള്ള അയോണോസ്‌ഫിയര്‍ പാളികള്‍ ഭൂമിയിലേക്കു പ്രതിഫലിപ്പിക്കുന്നു. ഇവ ഭൂമിയില്‍ നിന്നു തിരികെ അയോണോസ്‌ഫിയറിലേക്കു പ്രതിഫലിക്കുന്നു. ഇപ്രകാരം പരസ്‌പരപ്രതിഫലനം കൊണ്ട്‌ ഒരു ഹ്രസ്വതരംഗത്തിന്‌ വളരെയേറെ ദൂരം സഞ്ചരിക്കാന്‍ സാധിക്കും. അതുകൊണ്ടാണ്‌ ഹ്രസ്വതരംഗ റേഡിയോ നിലയങ്ങളുടെ (short wave radio stations) പ്രക്ഷേപണം ലോകത്തിന്റെ നാനാഭാഗങ്ങളിലും കേള്‍ക്കാന്‍ സാധിക്കുന്നത്‌.

വി.എച്ച്‌.എഫ്‌. മുതല്‍ മേലോട്ടുള്ള എല്ലാ ആവൃത്തികളും അന്തരീക്ഷതരംഗങ്ങളായാണ്‌ സഞ്ചരിക്കുന്നത്‌. ഇവയുടെ സഞ്ചാരപഥം ഭൂമിക്കും അയോണോസ്‌ഫിയറിനും ഇടയിലുള്ള ട്രോപ്പോസ്‌ഫിയര്‍ (troposphere) എന്ന അന്തരീക്ഷമണ്ഡലത്തിലാണ്‌. ആവൃത്തി കൂടുന്തോറും തരംഗങ്ങള്‍ക്ക്‌ പ്രകാശരശ്‌മികളുടെ മാതിരി ഋജുരേഖയില്‍ സഞ്ചരിക്കാനുള്ള പ്രവണത കൂടുന്നു. അതിനാല്‍ അന്തരീക്ഷതരംഗങ്ങളുടെ സഞ്ചാരം ഋജുപഥങ്ങളിലാണ്‌. അതുകൊണ്ട്‌ കൂടുതല്‍ ദൂരത്തേക്ക്‌ പ്രക്ഷേപണം ചെയ്യുന്നതിന്‌ വളരെ ഉയര്‍ന്ന ആന്റിനകള്‍ ആവശ്യമാണ്‌.

ഇത്തരത്തിലുള്ള തരംഗസഞ്ചാരങ്ങളെ സൂര്യന്റെ ആപേക്ഷികചലനം, ഇടിമിന്നല്‍, കാറ്റ്‌, മഴ, ഭൂപ്രകൃതി തുടങ്ങിയ വിവിധ ഘടകങ്ങള്‍ സ്വാധീനിക്കുന്നു. റേഡിയോതരംഗങ്ങള്‍ മനുഷ്യജീവിതത്തില്‍ വിപ്ലവാത്മകങ്ങളായ പരിവര്‍ത്തനങ്ങള്‍ വരുത്തിയിട്ടുണ്ട്‌. ടെലിഗ്രാഫി, ടെലിഫോണി, ടെലിവിഷന്‍, റേഡിയോ, റഡാര്‍ തുടങ്ങി വളരെയധികം ഉപകരണങ്ങള്‍ ഈ തരംഗങ്ങളെ ആശ്രയിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അന്തരീക്ഷത്തില്‍ക്കൂടി ദീര്‍ഘദൂരം സഞ്ചരിക്കാനും വളരെയധികം സ്ഥലങ്ങളില്‍ വ്യാപരിച്ച്‌, സിഗ്നലുകളെ എത്തിക്കാനും റേഡിയോതരംഗങ്ങള്‍ക്ക്‌ കഴിയുന്നതാണ്‌.

മധ്യതരംഗങ്ങളും (medium waves) ഹ്രസ്വതരംഗങ്ങളും ആണ്‌ സാധാരണ റേഡിയോ പ്രക്ഷേപണത്തിനായി ഉപയോഗിക്കപ്പെടുന്നത്‌. ഇതില്‍ത്തന്നെ മധ്യതരംഗങ്ങള്‍ പ്രാദേശികപ്രക്ഷേപണങ്ങള്‍(local broadcasting)ക്കും ഹ്രസ്വതരംഗങ്ങള്‍ വിദൂരപ്രക്ഷേപണങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു. നോ. റേഡിയോ

ടെലിവിഷന്‍

എന്നാല്‍ കാഴ്‌ച എന്നര്‍ഥം. അന്തരീക്ഷത്തില്‍ക്കൂടി ചിത്രങ്ങളും അവയോടൊപ്പമുണ്ടായേക്കാവുന്ന ശബ്‌ദങ്ങളും ദൂരസ്ഥലങ്ങളിലേക്കു പ്രഷണം ചെയ്‌ത്‌, സ്വീകരിക്കുന്ന സമ്പ്രദായത്തിന്‌ ടെലിവിഷന്‍ എന്നു പറയുന്നു. ഇതും പ്രതിരൂപടെലിഗ്രാഫിയും തമ്മില്‍ സിഗ്നലുകള്‍ പ്രദര്‍ശിപ്പിക്കുന്ന (display) രീതിയിലുള്ള വ്യത്യാസമേയുള്ളൂ. പ്രതിരൂപ ടെലിഗ്രാഫിയില്‍ യഥാര്‍ഥ സിഗ്നലിന്റെ സ്ഥിരമായ റെക്കോര്‍ഡ്‌ (record) സൃഷ്‌ടിക്കപ്പെടുന്നു; ടെലിവിഷന്‍ നൈമിഷികമായി മാത്രമാണ്‌ സിഗ്നലിനെ പ്രദര്‍ശിപ്പിക്കുന്നത്‌.

ചരിത്രം

1875-ല്‍ യു.എസ്സിലെ ജോര്‍ജ്‌ കാരി ആണ്‌ ആദ്യത്തെ ടെലിവിഷന്‍ മാതൃക ഉണ്ടാക്കിയത്‌. അദ്ദേഹം ചിത്രത്തെ അനേകം ഘടകങ്ങളായി തിരിച്ച്‌, ഓരോ ഘടകവും (element) പ്രത്യേകം പ്രത്യേകമായി, ഒരേസമയത്തുതന്നെ (simultaneous) പ്രഷണം ചെയ്‌തിരുന്നു. എന്നാല്‍ 1880-ല്‍ ഡബ്ല്യു.ഇ. സായര്‍ എന്ന യു.എസ്‌. ശാസ്‌ത്രജ്ഞനാണ്‌ ആധുനിക ടെലിവിഷന്റെ തത്ത്വമായ ക്രമവീക്ഷണം (scanning) ആവിഷ്‌കരിച്ചത്‌. ഈ തത്ത്വം ഉപയോഗിച്ച്‌ പൗള്‍ നിപികോവ്‌ എന്ന ജര്‍മന്‍കാരന്‍ 1884-ല്‍ ആദ്യത്തെ ടെലിവിഷന്‍ നിര്‍മിച്ചു. പക്ഷേ, ഇത്‌ തികച്ചും യാന്ത്രികോപകരണങ്ങള്‍ (mechanical instruments)ഒരു നിപ്‌കോവ്‌ ഡിസ്‌ക്കും (Nipkow disk) മറ്റു അനുബന്ധോപകരണങ്ങളും-കൊണ്ടാണ്‌ നിര്‍മിച്ചത്‌. 1907-ല്‍ ബോറിസ്‌ റോസിങ്‌ എന്ന റഷ്യന്‍ ശാസ്‌ത്രജ്ഞന്‍ ടെലിവിഷന്‍ റിസീവറായി ഒരു കാഥോഡ്‌ റേ ട്യൂബ്‌ ഉപയോഗിച്ചു. നിലവിലുള്ള രീതിയില്‍ ഇലക്‌ട്രോണിക ടെലിവിഷന്‍ ആദ്യമായി നിര്‍മിച്ചത്‌ ജോണ്‍ ബെയര്‍ഡ്‌ എന്ന ബ്രിട്ടീഷുകാരനാണ്‌. അദ്ദേഹം 1926-ല്‍ വൈദ്യുതി ഉപയോഗിച്ച്‌ ചിത്രങ്ങള്‍ പ്രഷണം ചെയ്യുകയും സ്വീകരിക്കുകയും ചെയ്‌തു.

പൊതുവേ ഒരേ തത്ത്വമാണ്‌ ടെലിവിഷനിലും റേഡിയോയിലും പ്രവര്‍ത്തിക്കുന്നത്‌. ദൃശ്യറേഡിയോയും (vision radio) ശ്രവ്യറേഡിയോ(hearing radio)യും ചേര്‍ന്നതാണ്‌ ടെലിവിഷന്‍. ദൃശ്യവിഭാഗത്തില്‍ ചിത്രങ്ങളെയും ശ്രവ്യവിഭാഗത്തില്‍ ശബ്‌ദത്തെയും വൈദ്യുതരൂപമാക്കി മാറ്റുന്നു.

ക്രമവീക്ഷണം

ഏതൊരു ചിത്രത്തെയും അനേകം ചെറിയ ഭാഗങ്ങളായി തിരിക്കാം (ചിത്രം 19). ഒരു സമചതുരത്തെ അനേകം ചെറിയ സമചതുരങ്ങളായി ഭാഗിച്ചിരിക്കുന്നു. ഈ സമചതുരങ്ങള്‍ (കറുപ്പിലും വെളുപ്പിലും കാണിച്ചിരിക്കുന്നത്‌, വ്യത്യസ്‌തമായി ഓരോ സമചതുരത്തെയും തിരിച്ചറിയുന്നതിനാണ്‌) ഇതേ രീതിയില്‍ത്തന്നെ, മറ്റൊരു കടലാസ്സില്‍ രേഖപ്പെടുത്തിയാല്‍ ആദ്യത്തെ ചിത്രത്തിന്റെ ഒരു പ്രതിരൂപം ലഭിക്കുന്നു. ഫോട്ടോഗ്രാഫിക്‌ പ്ലേറ്റില്‍ ഫോട്ടോ പതിയുന്നതും വര്‍ത്തമാനപത്രങ്ങളിലും ഗ്രന്ഥങ്ങളിലും ചിത്രങ്ങള്‍ പകര്‍ത്തുന്നതും ഇപ്രകാരം മാതൃകാചിത്രത്തെ ഭാഗിച്ച്‌, ഓരോ ഭാഗത്തെയും പ്രത്യേകമായി അടയാളപ്പെടുത്തിയാണ്‌.

മോഡുലനത്തിന്‌ സഹായകമായ വിധത്തില്‍, ചിത്രത്തിലെ പ്രകാശസത്ത(light content)യെ സമാനമായ വൈദ്യുത സ്‌പന്ദനങ്ങള്‍ (electric impulses) ആക്കി മാറ്റുന്ന പ്രക്രിയയ്‌ക്കാണ്‌ ക്രമവീക്ഷണം എന്നു പറയുന്നത്‌ (ചിത്രം 20). ഇവിടെ, ചിത്രത്തെ അനേകം തിരശ്ചീനരേഖ(horizontal lines)കളാക്കി തിരിച്ചിരിക്കുന്നു. ഈ രേഖകളില്‍ക്കൂടി ഒരു ഇലക്‌ട്രോണ്‍ ബീം (electron beam) ചിത്രത്തിന്റെ ഇടത്തേ മുകളറ്റത്തുനിന്നും തിരിച്ച്‌ വലത്തേ താഴെയറ്റംവരെ സഞ്ചരിക്കുന്നു. അതിനുശേഷം പെട്ടെന്നുതന്നെ ഇടത്ത്‌ ആദ്യത്തെ ബിന്ദുവില്‍ വരികയും വീണ്ടും പഴയ സഞ്ചാരപഥം ആവര്‍ത്തിക്കുകയും ചെയ്യുന്നു.

ഇപ്രകാരം ഇലക്‌ട്രോണ്‍ ബീം സഞ്ചരിക്കുമ്പോള്‍, അതില്‍ ഫോട്ടോഇലക്‌ട്രിക്‌ സെല്ലു(photo electric cell)കളുടെ സഹായത്താല്‍, ചിത്രത്തിന്റെ പ്രകാശതീവ്രത(intensity of light)യ്ക്ക് അനുസരണമായി കറണ്ടിനു വ്യതിയാനങ്ങളുണ്ടാകുന്നു. ഈ വ്യതിയാനങ്ങള്‍ പ്രവര്‍ധകങ്ങള്‍ ഉപയോഗിച്ച്‌ പ്രവര്‍ധിപ്പിക്കുകയും മോഡുലകത്തിലേക്ക്‌ അയയ്‌ക്കുകയും ചെയ്യുന്നു. ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ റേഡിയോയുടേതിനു തുല്യമാണ്‌. ക്രമവീക്ഷണം ഒരു സെക്കന്‍ഡില്‍ 25 ചിത്രങ്ങള്‍ എന്ന തോതില്‍ നടത്തേണ്ടതാണ്‌. എന്നാല്‍ മാത്രമേ വീക്ഷണസ്ഥിരത (persistence of vision) അനുസരിച്ച്‌ ചലനപ്രതീതി ലഭിക്കുകയുള്ളൂ.

ടെലിവിഷന്‍ പ്രക്ഷണം

ടെലിവിഷന്‍ പ്രഷകത്തില്‍ (ചിത്രം 21) ക്രമവീക്ഷണം സാധിക്കുന്നതിനുള്ള ഉപകരണമാണ്‌ ടെലിവിഷന്‍ ക്യാമറ (T.V. Camera). സാധാരണ റേഡിയോയിലെപ്പോലെ തന്നെ ഇതിലും ഉന്നതാവൃത്തിയിലുള്ള വാഹകതരംഗങ്ങളും പ്രകാശരശ്‌മികളുടെ വൈദ്യുതരൂപങ്ങളും ചേര്‍ത്ത്‌ മോഡുലനം ചെയ്‌ത്‌ പ്രഷണം നടത്തുന്നു. പ്രകാശരശ്‌മികളുടെ വൈദ്യുതരൂപങ്ങളുടെ ബാന്‍ഡുവീതി കൂടുതലായതുകൊണ്ട്‌ (ഏതാണ്ട്‌ 4 മെഗാഹെര്‍ട്‌സിനു മേല്‍) ടെലിവിഷന്‍ പ്രഷണത്തിന്‌ വി.എച്ച്‌.എഫും അതില്‍ക്കൂടുതലും ഉള്ള ആവൃത്തികള്‍ ഉപയോഗിക്കുന്നു.

പ്രകാശരശ്‌മികളോടൊപ്പം ശബ്‌ദത്തെയും പ്രഷണം ചെയ്യുന്നു (ചിത്രം 21). രണ്ടും പ്രഷണം ചെയ്യുന്നത്‌ ഒരേ ആന്റിനയില്‍ക്കൂടിയാണ്‌; ചിത്രങ്ങള്‍ ആയാമമോഡുലനത്തിന്റെ ഒരു വിഭാഗമായ അവശേഷി പാര്‍ശ്വ ബാന്‍ഡ്‌ (vestigial side band) സമ്പ്രദായത്തിലും ശബ്‌ദം ആവൃത്തിമോഡുലനത്തിലുമാണ്‌ പ്രഷണം ചെയ്യുന്നത്‌.

ടെലിവിഷന്‍ റിസീവര്‍

ഇതിന്റെ പ്രധാനഭാഗം കാഥോഡ്‌ റേ ട്യൂബ്‌ ആണ്‌. അന്തരീക്ഷത്തില്‍ക്കൂടി പോകുന്ന ടെലിവിഷന്‍ സിഗ്നലുകളെ ഏരിയല്‍ പിടിച്ചെടുത്ത്‌ പ്രവര്‍ധനം ചെയ്‌ത്‌ വിമോഡുലനം ചെയ്യുന്നു (ചിത്രം 22). ഇവിടെവച്ച്‌ ശബ്‌ദവും പ്രകാശവും രണ്ടു പ്രത്യേക ഫില്‍ട്ടറുകള്‍ ഉപയോഗിച്ച്‌ വേര്‍തിരിക്കപ്പെടുന്നു. ശബ്‌ദം വീണ്ടും വിമോഡുലനം ചെയ്യപ്പെടുകയും വേര്‍തിരിയുന്ന ശ്രവ്യാവൃത്തിയിലുള്ള സിഗ്നലുകള്‍ ഉച്ചഭാഷിണിയെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു.

ദൃശ്യാവൃത്തി(video frequencyയ)യിലുള്ള സിഗ്നലുകള്‍ വേര്‍തിരിക്കപ്പെട്ട്‌ കാഥോഡ്‌ റേ ട്യൂബിലെ ഇലക്‌ട്രോണ്‍ ബീമിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു. സിഗ്നലുകള്‍ക്കനുസരണമായി ഇലക്‌ട്രോണ്‍ ബീം ചലിക്കുമ്പോള്‍ ഫ്‌ളൂറസന്റ്‌ സ്‌ക്രീനില്‍ (fluorescent screen) പ്രഷണം ചെയ്യപ്പെട്ട ചിത്രങ്ങളുടെ പ്രതിരൂപങ്ങള്‍ ദൃശ്യമാകുന്നു.

പ്രതിരൂപ ടെലിഗ്രാഫിയിലെപ്പോലെ തന്നെ ഇവിടെയും ടെലിവിഷന്‍ ക്യാമറയും കാഥോഡ്‌ റേ ട്യൂബ്‌ റിസീവറും പ്രവര്‍ത്തനത്തില്‍ സമകാലീനത പുലര്‍ത്തേണ്ടതാണ്‌. കാഥോഡ്‌ റേ ട്യൂബുകള്‍ക്ക്‌ പകരമായി എല്‍.സി.ഡി., എല്‍.ഇ.ഡി. സാങ്കേതിക വിദ്യകള്‍ ഇന്ന്‌ ടെലിവിഷന്‍രംഗത്ത്‌ സാധാരണമായിരിക്കുന്നു. നോ. ടെലിവിഷന്‍

മൊബൈല്‍ ഫോണ്‍

1970-കളില്‍ വികസിപ്പിക്കപ്പെട്ട മൊബൈല്‍ ഫോണുകള്‍ വാര്‍ത്താവിനിമയ രംഗത്ത്‌ വളരെ കുറഞ്ഞകാലംകൊണ്ട്‌ വിസ്‌ഫോടനകരമായ മാറ്റങ്ങളാണ്‌ വരുത്തിയത്‌. സെല്‍ഫോണുകള്‍ എന്നും അറിയപ്പെടുന്ന ഇവയുടെ ആദ്യകാല പ്രത്യേകത കൊണ്ടുനടക്കാവുന്ന ടെലിഫോണ്‍ സംവിധാനം എന്നായിരുന്നു. എന്നാല്‍ സാധാരണ ടെലിഫോണുകള്‍ ചെയ്യുന്ന ശബ്‌ദക്കൈമാറ്റ സേവനത്തിനു പുറമേ മെസ്സേജുകളയയ്‌ക്കല്‍, ചിത്രങ്ങളുള്ള മള്‍ട്ടിമീഡിയ ഡേറ്റ കൈമാറ്റം, ഇന്റര്‍നെറ്റ്‌ സംവിധാനം, വീഡിയോ കാളിങ്‌ തുടങ്ങിയവ കാലക്രമേണ മൊബൈല്‍ ഫോണില്‍ ലഭ്യമായതോടെ വാര്‍ത്താവിനിമയരംഗത്ത്‌ ഒരു നൂതനരീതി തന്നെ സംജാതമായി.

ചരിത്രം

1973-ല്‍ മോട്ടോറോള കമ്പനിയിലെ ഡോ. മാര്‍ട്ടിന്‍ കൂപ്പറാണ്‌ മൊബൈല്‍ഫോണിന്റെ ആദ്യരൂപം വികസിപ്പിച്ചെടുത്തത്‌. ഭാരവും വലുപ്പവും കൂടിയ ഇത്‌ കേബിളുകളുടെ സഹായമില്ലാതെ തന്നെ ശബ്‌ദക്കൈമാറ്റം ചെയ്യാന്‍ കഴിവുള്ളതായിരുന്നു. 1980-കളിലാണ്‌ മൊബൈല്‍ ഫോണുകള്‍ വിപണിയിലിറങ്ങിത്തുടങ്ങുന്നത്‌.

1979-ല്‍ ജപ്പാനില്‍ ആദ്യത്തെ സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക്‌ പ്രവര്‍ത്തനമാരംഭിച്ചു. തുടര്‍ന്ന്‌ ഡെന്മാര്‍ക്ക്‌, സ്വീഡന്‍, ഫിന്‍ലാന്‍ഡ്‌, നൊര്‍വെ എന്നീ രാജ്യങ്ങളില്‍ സമാന നെറ്റ്‌വര്‍ക്കുകള്‍ ആരംഭിച്ചതോടെ മൊബൈല്‍ വാര്‍ത്താവിനിമയം കൂടുതല്‍ പ്രചാരം നേടി. മൊബൈല്‍ ഫോണ്‍ നിര്‍മാണരംഗത്ത്‌ നിരവധി കമ്പനികള്‍ നിലവില്‍ വന്നു. മോട്ടറോള, നോക്കിയ തുടങ്ങിയ കമ്പനികളായിരുന്നു ആദ്യകാലത്ത്‌ ഈ മേഖലയില്‍ മത്സരിച്ചത്‌.

സെല്ലുലാര്‍ നെറ്റ്‌വര്‍ക്കുകള്‍

മൊബൈല്‍ വാര്‍ത്താവിനിമയം സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക്‌ എന്നറിയപ്പെടുന്ന നെറ്റ്‌വര്‍ക്കിലൂടെയാണ്‌ നടക്കുന്നത്‌. ഒരു ഭൂപ്രദേശത്തെ നിശ്ചിത ചുറ്റളവുള്ള നിരവധി സെല്ലുകളായി തിരിച്ച്‌ ഓരോ സെല്ലും ഒരു ബേസ്‌ സ്റ്റേഷനു കീഴിലാക്കിയാണ്‌ ഈ നെറ്റ്‌വര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ ബേസ്‌സ്റ്റേഷനുകളെ മൊബൈല്‍ സ്വിച്ചിങ്‌ സെന്ററുകളിലേക്കും തുടര്‍ന്ന്‌ സാധാരണ ടെലിഫോണ്‍ നെറ്റ്‌വര്‍ക്കിലേക്കും ബന്ധിപ്പിച്ചിരിക്കുന്നു. നഗരങ്ങളില്‍ ഓരോ സെല്ലിന്റെയും പരിധി (Range) ഏകദേശം മുക്കാല്‍ കി.മീ. ദൂരവും ഗ്രാമപ്രദേശങ്ങളില്‍ എട്ടു കി.മീ. ദൂരവും ആയിരിക്കും.

സെല്ലുലാര്‍ നെറ്റ്‌വര്‍ക്കുകളിലെ വാര്‍ത്താവിനിമയത്തിനായി നിരവധി സ്റ്റാന്‍ഡേര്‍ഡുകളും സാങ്കേതികവിദ്യകളും ഇന്ന്‌ ഉപയോഗിക്കുന്നു. GSM (Global System for Mobile Communication), CDMA (Code Division Multiple Access)എന്നിവയാണ്‌ പ്രചാരത്തിലുള്ള പ്രധാന സ്റ്റാന്‍ഡേര്‍ഡുകള്‍. നോ. മൊബൈല്‍ഫോണ്‍, സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക്‌

കംപ്യൂട്ടറും ഇന്റര്‍നെറ്റും

കംപ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും കടന്നുവരവോടെ ഇലക്‌ട്രോണിക വാര്‍ത്താവിനിമയരംഗം പുതിയൊരു ഘട്ടത്തിലേക്ക്‌ കടന്നു. ചെലവുകുറഞ്ഞതും നൂതനവുമായ നിരവധി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇതുവഴി ഉടലെടുത്തു. ഇ-മെയില്‍, ഓണ്‍ലൈന്‍ ചാറ്റിങ്‌, വോയ്‌സ്‌ ചാറ്റിങ്‌, വീഡിയോ ചാറ്റിങ്‌, ടെലികോണ്‍ഫറന്‍സിങ്‌ എന്നിവ ഈ രംഗത്തുണ്ടാക്കിയ മാറ്റം വിപ്ലവകരമാണ്‌. നിലവിലെ ഇലക്‌ട്രോണിക വാര്‍ത്താവിനിമയ രീതികളും കംപ്യൂട്ടര്‍ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ കാര്യക്ഷമമായി. പ്രക്ഷണരംഗത്തും മറ്റും നൂതനമായ കംപ്യൂട്ടര്‍ സോഫ്‌ട്‌വെയറുകള്‍ ഇന്ന്‌ ഉപയോഗപ്പെടുത്തിവരുന്നു. കംപ്യൂട്ടറുകളെ പരസ്‌പരം ബന്ധിപ്പിച്ച്‌ നിര്‍മിക്കുന്ന കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളും ഇന്ന്‌ കമ്പനികളും സ്ഥാപനങ്ങളും സുരക്ഷിതമായ ഡേറ്റാ വിനിമയത്തിനുപയോഗിക്കുന്നു. ഇതുകൂടാതെ പരമ്പരാഗത ഇലക്‌ട്രോണിക വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ ഇന്റര്‍നെറ്റ്‌ രൂപങ്ങളും ഇന്ന്‌ നിലവില്‍ വന്നിട്ടുണ്ട്‌. ഇന്റര്‍നെറ്റ്‌ ടെലിഫോണി (വോയ്‌പ്‌), ഇന്റര്‍നെറ്റ്‌ പ്രാട്ടോക്കോള്‍ ടെലിവിഷന്‍ (ഐ.പി.ടി.വി) എന്നിവ ഉദാഹരണം.

ഇന്റര്‍നെറ്റ്‌ ടെലിഫോണി

സാധാരണ ടെലിഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ക്കു പകരം ഇന്റര്‍നെറ്റിലൂടെ ശബ്‌ദസംഭാഷണങ്ങള്‍ കൈമാറ്റം ചെയ്യുന്ന സാങ്കേതികവിദ്യയാണിത്‌. അതിനാല്‍ ചെലവുകുറഞ്ഞ ദീര്‍ഘദൂര കാളുകള്‍ക്ക്‌ ഇത്‌ സഹായിക്കുന്നു. കംപ്യൂട്ടറില്‍നിന്നോ ഐ.പി. ഫോണുകളില്‍നിന്നോ അല്ലെങ്കില്‍ മൊബൈല്‍ ഫോണുകളില്‍ പ്രത്യേക സോഫ്‌ട്‌വെയറുകള്‍ ഉപയോഗിച്ചോ ഢഛകജ ഉപയോഗപ്പെടുത്താം.

ഇന്റര്‍നെറ്റ്‌ പ്രാട്ടോക്കോള്‍ ടെലിവിഷന്‍

ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച്‌ ടെലിവിഷന്‍ സംപ്രക്ഷണം നടത്തുന്ന സാങ്കേതികവിദ്യയാണിത്‌. കംപ്യൂട്ടര്‍, ടെലിവിഷന്‍ എന്നിവയെ സെറ്റ്‌ടോപ്‌ ബോക്‌സ്‌ എന്ന ഉപകരണവുമായി ബന്ധിപ്പിച്ച്‌ ടെലിവിഷന്‍ പരിപാടികള്‍ കാണാന്‍ ഇത്‌ സഹായിക്കുന്നു. സേവന ദാതാവിന്റെ ശേഖരത്തിലുള്ള ടെലിവിഷന്‍ പ്രാഗാമുകള്‍ ഇഷ്‌ടസമയത്ത്‌ തെരഞ്ഞെടുക്കാനും കാണാനും ഇത്‌ അവസരമൊരുക്കുന്നു.

റഡാര്‍

പ്രതികൂല കാലാവസ്ഥകളില്‍പ്പോലും വിദൂരസ്ഥങ്ങളായ വസ്‌തുക്കളുടെ ഗതി, അകലം, വേഗം തുടങ്ങിയ വിവരങ്ങള്‍ റേഡിയോതരംഗങ്ങളുടെ സഹായത്താല്‍ അതിസൂക്ഷ്‌മമായി അറിയുന്നതിനുപയോഗിക്കുന്ന ഉപകരണമാണിത്‌.

ചരിത്രം

1887-ല്‍ത്തന്നെ റേഡിയോതരംഗങ്ങള്‍ വസ്‌തുക്കളില്‍ തട്ടി പ്രതിഫലിക്കുമെന്ന്‌ ഹെര്‍ട്ട്‌സ്‌ കണ്ടുപിടിച്ചിരുന്നു. ഈ തത്ത്വം ഉപയോഗിച്ച്‌ 1925-ല്‍ യു.എസ്സിലെ കാര്‍ണേഗീ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്യൂവ്‌, ബ്രയ്‌റ്റ്‌ എന്നീ ശാസ്‌ത്രജ്ഞര്‍ ഭൂമിക്കു ചുറ്റുമുള്ള അയണോസ്‌ഫിയറിന്റെ ഉയരം കണ്ടുപിടിച്ചു. അവര്‍ ഹ്രസ്വസ്‌പന്ദനങ്ങളെ (short pulses) നേരെ മുകളിലേക്കയച്ച്‌ പ്രതിഫലിച്ച രശ്‌മിയെ സ്വീകരിച്ചു; ഇതില്‍നിന്ന്‌ പ്രഷണത്തിനും സ്വീകരണത്തിനുമിടയ്‌ക്കുള്ള സമയാന്തരാളം കണക്കാക്കി. ഈ സമയാന്തരാളത്തിന്റെ പകുതിയെ, പ്രകാശവേഗം കൊണ്ടു ഗുണിച്ച്‌ അയണോസ്‌ഫിയറിലേക്കുള്ള ഉയരം നിര്‍ണയിച്ചു. ഇങ്ങനെ പ്രഷണത്തിനും സ്വീകരണത്തിനും ഇടയ്‌ക്കുള്ള സമയാന്തരാളം വസ്‌തുക്കളുടെ അകലത്തിന്‌ ആനുപാതികമാണെന്നു മനസ്സിലായതോടെ ജര്‍മനി, ഫ്രാന്‍സ്‌, യു.കെ., യു.എസ്‌. തുടങ്ങിയ രാജ്യങ്ങള്‍ സൈനികോപയോഗങ്ങള്‍ക്കായി ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ ഉപകരണങ്ങള്‍ നിര്‍മിക്കുവാന്‍ ആരംഭിച്ചു. 1930 മുതല്‍ ഈ രംഗത്ത്‌ വളരെയധികം ഗവേഷണം നടന്നിട്ടുണ്ട്‌. ഒരു പ്രത്യേക വ്യക്തിക്കോ രാജ്യത്തിനോ അവകാശപ്പെടാവുന്നതല്ല റഡാറിന്റെ കണ്ടുപിടിത്തം. എന്നാല്‍ റഡാര്‍ എന്ന പേര്‌ നിര്‍ദേശിച്ചത്‌ യു.എസ്‌. ആണ്‌. റേഡിയോ ഡിറ്റക്‌ഷന്‍ ആന്‍ഡ്‌ റേഞ്ചിങ്‌ (Radio Detection and Ranging) എന്ന ഇംഗ്ലീഷ്‌ സംജ്ഞയുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നതാണ്‌ റഡാര്‍ (radar). രണ്ടാംലോകയുദ്ധകാലത്താണ്‌ റഡാറിന്റെ പ്രാധാന്യം പൂര്‍ണമായി അംഗീകരിക്കപ്പെട്ടത്‌. യുദ്ധവിമാനങ്ങളുടെയും മറ്റും നീക്കങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിന്‌ റഡാര്‍ ഉപയോഗപ്പെടുത്തിത്തുടങ്ങിയതും ഈ കാലഘട്ടത്തിലാണ്‌.

ലഘുതത്ത്വങ്ങള്‍

റഡാറിന്റെ പ്രഷകത്തിനും റിസീവറിനും ഒരേ ആന്റിന തന്നെയാണ്‌ ഉപയോഗിക്കുന്നത്‌; ഡ്യൂപ്ലെക്‌സര്‍ (duplexer) എന്ന ഒരു പ്രത്യേക ഉപകരണം പ്രഷണസമയത്ത്‌ പ്രഷകത്തെയും സ്വീകരണസമയത്ത്‌ റിസീവറിനെയും ആന്റിനയോട്‌ ഘടിപ്പിക്കുന്നു (ചിത്രം 23).

ഉന്നതാവൃത്തിയിലും ശക്തിയിലും ചെറിയ കാലയളവിലും (high frequency and power and short duration) ഉള്ള സ്‌പന്ദനങ്ങള്‍ പുറപ്പെടുവിക്കുന്ന ഒരു ദോലകമാണ്‌ പ്രഷണത്തിന്റെ മുഖ്യഭാഗം. ഇവ കറങ്ങിക്കൊണ്ടിരിക്കുന്ന ആന്റിനവഴി അന്തരീക്ഷത്തിലേക്കു വിക്ഷേപിക്കപ്പെടുന്നു. ഈ ആന്റിന അത്യധികം ദിശാത്മകവും (highly directional) കൂടി ആയതിനാല്‍ റേഡിയോ സ്‌പന്ദനങ്ങള്‍ ഇടുങ്ങിയ ഒരു ബീമായിട്ടാണ്‌ സഞ്ചരിക്കുന്നത്‌.

മേല്‌പറഞ്ഞ റേഡിയോ ബീം കടുത്ത പദാര്‍ഥത്തില്‍ തട്ടുമ്പോള്‍ പ്രതിഫലിക്കപ്പെടുന്നു. ആന്റിന ഇത്‌ പിടിച്ചെടുത്ത്‌ റിസീവറിലേക്ക്‌ കൊടുക്കുന്നു. പ്ലാന്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ (Plan position indicator) റഡാര്‍ എന്നറിയപ്പെടുന്ന സമ്പ്രദായത്തില്‍, റിസീവറായി ഉപയോഗിക്കുന്ന കാഥോഡ്‌ റേ ട്യൂബില്‍ ഛ എന്ന ബിന്ദു കേന്ദ്രമാക്കി ഒരു ഇലക്‌ട്രോണ്‍ ബീം വട്ടത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു (ചിത്രം 24). ഈ കറക്കവും ആന്റിനയുടെ കറക്കവും സഹകാലീന(synchronous)മാണ്‌. 'O' റഡാര്‍ നിലയത്തെ പ്രതിനിധീകരിക്കുന്നു. സ്റ്റേഷനില്‍ നിന്ന്‌ 15 കി.മീ. അകലെ 30o കോണത്തിലുള്ള ഒരു വസ്‌തു റേഡിയോ സ്‌പന്ദനങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന്‌ സങ്കല്‌പിക്കുക. ഈ 30o കോണത്തില്‍ അത്യധികം പ്രഭയുള്ള ഒരു ബിന്ദു (bright spot) T കാഥോഡ്‌ റേ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു. ബിന്ദുവും കേന്ദ്രവും തമ്മിലുള്ള ദൂരം (OT), വസ്‌തുവും റഡാര്‍ സ്റ്റേഷനുമായുള്ള ദൂരത്തിന്റെ ഒരു യഥാര്‍ഥ അനുപാതമാണ്‌. ഈ ദൂരം സാധാരണയായി കിലോമീറ്ററില്‍ അങ്കനം ചെയ്യപ്പെട്ടിരിക്കും. നോ. റഡാര്‍

ടെലിമെട്രി

മെട്രി (metry) എന്നാല്‍ അളക്കല്‍ എന്നാണര്‍ഥം. ഇലക്‌ട്രോണികരീതി ഉപയോഗിച്ച്‌ ഒരു സ്ഥലത്തെ ചൂട്‌ (temperature), ശക്തി (force), മര്‍ദം (pressure), വോള്‍ട്ടത, കറണ്ട്‌ തുടങ്ങിയ ഭൗതികകാര്യങ്ങള്‍ മറ്റൊരു സ്ഥലത്തിരുന്ന്‌ അളക്കുന്നതിനുള്ള സംവിധാനമാണ്‌ ടെലിമെട്രി.

ചരിത്രം

1812-ലെ ഫ്രഞ്ചുയുദ്ധത്തില്‍ മൈനുകള്‍ സ്‌ഫോടനം ചെയ്യുന്നതിനുപയോഗിക്കപ്പെട്ട സംവിധാനം ആണ്‌ ചരിത്രത്തിലെ ആദ്യത്തെ ടെലിമെട്രി സംവിധാനം. 1845-ല്‍ ബി.എസ്‌. യാക്കോബി ഒരു വാര്‍ത്താവിനിമയസമ്പ്രദായം കണ്ടുപിടിച്ചു. അതേവര്‍ഷം തന്നെ കോണ്‍സ്റ്റാന്റിനോവ്‌, പൗളി എന്നിവര്‍ ചേര്‍ന്ന്‌ ഒരു പീരങ്കിയുണ്ടയുടെ പഥം രേഖപ്പെടുത്തുന്നതിനുള്ള ഒരു ടെലിമെട്രി സംവിധാനവും കണ്ടുപിടിച്ചു. 1874-ല്‍ മോണ്ട്‌ ബ്ലാങ്ക്‌ (Mont Blank) കൊടുമുടിയില്‍ നിന്ന്‌ 560 കി.മീ. അകലെയുള്ള പാരിസിലേക്ക്‌ കാലാവസ്ഥയെ സംബന്ധിച്ച വിവരങ്ങള്‍ കമ്പിവഴിയായി അയച്ചു. 1901-ല്‍ സി. മൈക്കല്‍കേ. പൊസിഷന്‍ മോട്ടോര്‍ എന്നൊരുപകരണം കണ്ടുപിടിച്ചു. ഇതാണ്‌ ഇന്ന്‌ സെല്‍സിന്‍ എന്നറിയപ്പെടുന്ന ഉപകരണത്തിന്റെ മാതൃക.

ടെലിമെട്രി ശാസ്‌ത്രശാഖ ഒന്നും രണ്ടും ലോകയുദ്ധങ്ങളുടെ കാലത്ത്‌ വളരെ പുരോഗതി പ്രാപിച്ചു. 1935-ല്‍ എ.വി. ആസ്റ്റിന്‍, എല്‍.എഫ്‌. കര്‍ട്ടിസ്‌ എന്നീ ശാസ്‌ത്രജ്ഞര്‍ റേഡിയോതരംഗങ്ങളും ബലൂണുകളും ഉപയോഗിച്ച്‌ റേഡിയോ സോണ്ട്‌ (radio sonde) നിര്‍മിക്കുകയും കാലാവസ്ഥാനിരീക്ഷണത്തിനുപയോഗിക്കുകയും ചെയ്‌തു.

ബഹിരാകാശയുഗത്തിലേക്കു കടന്നതോടെയാണ്‌ ടെലിമെട്രിക്ക്‌ ഇന്നുണ്ടായിട്ടുള്ള പുരോഗതി കൈവന്നത്‌.

ലഘുതത്ത്വങ്ങള്‍

ബഹിരാകാശോപകരണങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക്‌ അനേകം ടെലിമെട്രിക്‌ സംവിധാനങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്‌. ഉപഗ്രഹങ്ങളുടെയും അവ അന്തരീക്ഷത്തില്‍ നിന്നു സംഭരിക്കുന്ന വാര്‍ത്തകളുടെയും പ്രഷണം ടെലിമെട്രിരീതിയിലാണു നടത്തുന്നത്‌. ട്രോന്‍സ്‌ഡ്യൂസര്‍ (transducer) അല്ലെങ്കില്‍ സെന്‍സിങ്‌ (sensing) ഘടകമാണ്‌ ടെലിമെട്രിയിലെ പ്രധാനഭാഗം. ഒരു രീതിയിലുള്ള ഊര്‍ജം മറ്റൊരു രീതിയിലേക്കു മാറ്റുന്ന ഉപകരണമാണ്‌ ട്രോന്‍സ്‌ഡ്യൂസര്‍. ഭൗതികപദാര്‍ഥങ്ങളുടെ മറ്റവസ്ഥകളെ വൈദ്യുതോര്‍ജമാക്കി മാറ്റുകയും തിരിച്ച്‌ വൈദ്യുതോര്‍ജത്തെ പൂര്‍വാവസ്ഥയിലേക്കു മാറ്റുകയും ചെയ്യുന്ന ട്രോന്‍സ്‌ഡ്യൂസറുകളാണ്‌ പ്രധാനമായി വേണ്ടത്‌.

സാധാരണ ഉപയോഗിക്കപ്പെടുന്ന ട്രോന്‍സ്‌ഡ്യൂസറുകള്‍, പ്രതിരോധം (resistance), പ്രരണം (inductance), സംധാരിത (capacitance), വോള്‍ട്ടത (voltage), ആവൃത്തി (frequency) എന്നിവയെ ആധാരമാക്കിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. പ്രതിരോധവ്യത്യാസതത്ത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഒരു ട്രോന്‍സ്‌ഡ്യൂസറാണ്‌ സ്റ്റ്രയിന്‍ഗേജ്‌ (strainguage). സ്റ്റ്രയിന്‍ഗേജ്‌ ഘടിപ്പിച്ചിട്ടുള്ള ഏതെങ്കിലും ഒരു ഘടകത്തിന്റെ വൈകൃതത്തില്‍ (strain) വ്യത്യാസം വരുമ്പോള്‍, സ്റ്റ്രയിന്‍ഗേജിന്റെ പ്രതിരോധത്തില്‍ വ്യത്യാസം വരുന്നു. ഈ വ്യത്യാസം പ്രവര്‍ധകങ്ങള്‍വഴി ശക്തി വര്‍ധിപ്പിച്ച്‌ പ്രഷണം ചെയ്യുന്നു. ഇതുപോലെയുള്ള മറ്റു ട്രോന്‍സ്‌ഡ്യൂസറുകളാണ്‌ പീസോ, ഇലക്‌ട്രിക്‌ ക്രിസ്റ്റല്‍, ബോര്‍ഡണ്‍ ട്യൂബ്‌ (Bourdon tube), പൊട്ടന്‍ഷ്യോമീറ്റര്‍ തുടങ്ങിയവ.

അളക്കേണ്ട വാര്‍ത്തയെ തത്തുല്യമായ വൈദ്യുതരൂപമാക്കി ട്രോന്‍സ്‌ഡ്യൂസര്‍ മുഖേന മാറ്റി, പ്രവര്‍ധകത്തില്‍ക്കൂടി മോഡുലകത്തിലേക്കു കൊടുക്കുന്നു. മോഡുലകത്തില്‍ നിന്ന്‌ ഈ വാര്‍ത്തകള്‍ കമ്പിവഴിയോ ഏരിയല്‍ വഴിയോ വിക്ഷേപിക്കുന്നു. റിസീവറില്‍ ഈ വാര്‍ത്തകളെ ഒരു വിമോഡുലകംകൊണ്ടു വിമോഡുലനം ചെയ്‌ത്‌ ഒരു റെക്കോര്‍ഡിങ്‌ ഉപകരണത്തെ പ്രവര്‍ത്തിപ്പിക്കുന്നു. റെക്കോര്‍ഡിങ്‌ ഉപകരണമായി, കാഥോഡ്‌റേ ട്യൂബ്‌, പെന്‍ റെക്കോര്‍ഡര്‍ (pen recorder) തുടങ്ങിയവയാണ്‌ ഉപയോഗിക്കാറുള്ളത്‌.

അനേകം വാര്‍ത്തകളെ ഒരേ സമയത്തുതന്നെ പ്രഷണം ചെയ്യേണ്ടതുകൊണ്ട്‌, ബഹുചാനല്‍ (multi channel) സമ്പ്രദായമാണ്‌ ഇതിന്‌ ഉപയോഗപ്പെടുത്തിവരുന്നത്‌. നോ. ടെലിമെട്രി

ഉപഗ്രഹവാര്‍ത്താവിനിമയം

കൃത്രിമോപഗ്രഹങ്ങളുടെ സഹായത്താല്‍ നടത്തപ്പെടുന്ന വാര്‍ത്താവിതരണമാണിത്‌.

ചരിത്രം

1945 ഒക്‌ടോബര്‍ ലക്കം വയര്‍ലെസ്‌ വേള്‍ഡ്‌ (Wireless World) എന്ന മാസികയില്‍ ആര്‍തര്‍ സി. ക്ലാര്‍ക്ക്‌ എന്ന ബ്രിട്ടീഷുകാരന്‍ എഴുതിയ ലേഖനത്തിലാണ്‌ ഉപഗ്രഹവാര്‍ത്താവിനിമയത്തിന്റെ സാധ്യതകളും നേട്ടങ്ങളും ആദ്യമായി പ്രതിപാദിച്ചു കാണുന്നത്‌. ഇതില്‍ ഭൂമിക്കു ചുറ്റും 36,000 കി.മീ. ഉയരത്തില്‍, 120o കോണിക ദൂരത്തില്‍ മൂന്ന്‌ കൃത്രിമോപഗ്രഹങ്ങള്‍ സ്ഥാപിക്കുകയും (ചിത്രം 26) മൈക്രാവേവുകള്‍ ഉപയോഗിച്ച്‌ വാര്‍ത്താവിതരണം നടത്തുകയും ചെയ്യുന്ന സമ്പ്രദായം വിവരിച്ചിരിക്കുന്നു. 1957-ല്‍ സോവിയറ്റ്‌ യൂണിയന്‍ ആദ്യത്തെ കൃത്രിമോപഗ്രഹം സ്‌പുട്‌നിക്‌-1 വിക്ഷേപിച്ചതോടെ ബഹിരാകാശ യുഗത്തിന്‌ തുടക്കമായി.

1959 മേയ്‌ 15-ന്‌ ചന്ദ്രനെ ഒരു പ്രതിഫലക(reflector)മായി ഉപയോഗിച്ചുകൊണ്ട്‌ ഇംഗ്ലണ്ടില്‍നിന്ന്‌ യു.എസ്സിലേക്ക്‌ റേഡിയോതരംഗങ്ങള്‍ അയയ്‌ക്കുകയുണ്ടായി. ഈ തരംഗങ്ങള്‍ 2.6 സെക്കന്‍ഡുകള്‍ക്കുശേഷം യു.എസ്സില്‍ എത്തുകയും ചെയ്‌തു. അലുമിനിയം കലര്‍ത്തിയ പ്ലാസ്റ്റിക്‌ കൊണ്ടു നിര്‍മിച്ചതും 30 മീ. വ്യാസമുള്ളതുമായ ഒരു ബലൂണ്‍ (Echo-1) 1600 കി.മീ. ഉയരത്തിലുള്ള ഒരു പഥത്തിലേക്ക്‌ 1960 ആഗ. 12-ന്‌ വിക്ഷേപിക്കപ്പെട്ടു. ഈ ബലൂണിന്റെ മിനുസമുള്ള ഉപരിതലം, ചന്ദ്രനെപ്പോലെ, റേഡിയോ സിഗ്നലുകളെ പ്രതിഫലിപ്പിച്ചു. ഈ ബലൂണ്‍ കാലക്രമത്തില്‍ ചുരുങ്ങി നശിച്ചുപോയി.

1960 ഒ. 4-ന്‌ കൂറിയര്‍ 1 ബി (Courier 1 B) എന്ന ഉപഗ്രഹം 1,100 കി.മീ. ഉയരത്തിലുള്ള ഒരു പഥത്തിലേക്ക്‌ വിക്ഷേപിക്കപ്പെട്ടു. ഇത്‌, വാര്‍ത്തകളെ സ്വീകരിച്ച്‌ ഒരു ടേപ്‌റെക്കോര്‍ഡില്‍ രേഖപ്പെടുത്തുകയും, പിന്നീട്‌ അവയെ തിരിച്ച്‌ പ്രഷണം ചെയ്യുകയും ചെയ്‌തു. ഇതിന്റെ പ്രവര്‍ത്തനം 17 ദിവസങ്ങള്‍ക്കുശേഷം നിലച്ചുപോയി. ഇതിനെത്തുടര്‍ന്ന്‌ 1962 ജൂല. 10-ന്‌ ടെല്‍സ്റ്റാര്‍-1 (Telstar-1) എന്ന ഉപഗ്രഹം വിക്ഷേപിക്കപ്പെട്ടു. ഇത്‌ യു.എസ്സിനും യൂറോപ്പിനും ഇടയ്‌ക്ക്‌ ടെലിഫോണ്‍-ടെലിവിഷന്‍ ബന്ധങ്ങള്‍ സ്ഥാപിച്ചു. പ്രക്ഷേപണപ്രവര്‍ത്തനം 1963 ഫെ. 20-നു നിലച്ചുപോയി. 1962 ഡി. 13-ന്‌ റിലേ (Relay) എന്ന ഉപഗ്രഹം വാര്‍ത്താവിതരണ പരീക്ഷണങ്ങള്‍ക്കുവേണ്ടി നാസാ (NASA) വിക്ഷേപിച്ചു. തുടര്‍ന്ന്‌ 1963 മേയ്‌ 7-ന്‌ ടെല്‍സ്റ്റാര്‍-2 ഉം വിക്ഷേപിക്കപ്പെട്ടു. 1963 ഫെ. 14-ന്‌ ആദ്യത്തെ സിങ്ക്രണനോപഗ്രഹമായ സിന്‍കോം-1 (Syncom-1) യു.എസ്സിലെ കേപ്‌ കെന്നഡി (അന്ന്‌ കേപ്‌ കനാവരല്‍)യില്‍ നിന്നു വിക്ഷേപിക്കപ്പെട്ടു. ഇത്‌ 36,000 കി.മീ. സിങ്ക്രണന ഉയരത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. പക്ഷേ, വിക്ഷേപണം കഴിഞ്ഞ്‌ 5മ്മ മണിക്കൂറായപ്പോള്‍ പ്രവര്‍ത്തനം നിലച്ചുപോയി. അതേത്തുടര്‍ന്ന്‌ 1963 ജൂല. 26-ന്‌ വിക്ഷേപിക്കപ്പെട്ട സിന്‍കോം-2 ശരിയായി പ്രവര്‍ത്തിക്കുകയും ചെയ്‌തു. വാര്‍ത്താവിനിമയം നടത്തുന്നതിന്‌ വളരെയധികം കൃത്രിമോപഗ്രഹങ്ങള്‍ ബഹിരാകാശത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇന്ത്യയില്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐ.എസ്‌.ആര്‍.ഒ. വിക്ഷേപിച്ച കചടഅഠ, ഏടഅഠ വിഭാഗത്തില്‍പ്പെട്ട നിരവധി വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ഇന്ന്‌ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്‌. നോ. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി

ആവശ്യകത

വര്‍ധിച്ചുവരുന്ന വാര്‍ത്താവിനിമയ ആവശ്യങ്ങള്‍ നിറവേറ്റാനായി മൈക്രാവേവുകളെയും ഉയര്‍ന്ന ആവൃത്തികളിലുള്ള തരംഗങ്ങളെയും പ്രയോജനപ്പെടുത്തിവരുന്നു. പക്ഷേ, ആവൃത്തിപരിധി ഏതാണ്ട്‌ 30 മെഗാഹെര്‍ട്‌സിനുമേല്‍ ആകുമ്പോള്‍, റേഡിയോതരംഗങ്ങള്‍ പ്രകാശരശ്‌മികളെപ്പോലെ നേര്‍രേഖയില്‍ സഞ്ചരിക്കാനാരംഭിക്കുന്നു. ഈ തരംഗങ്ങള്‍ക്ക്‌ ഭൂമിയുടെ വര്‍ത്തുളാകൃതികാരണം വളരെക്കുറച്ചു സ്ഥലത്തുമാത്രമേ വ്യാപരിക്കാന്‍ സാധിക്കുന്നുള്ളൂ. കൂടുതല്‍ അകലത്തേക്ക്‌ തരംഗങ്ങളെ അയയ്‌ക്കാന്‍ ആന്റിനയുടെ ഉയരം കൂട്ടേണ്ടതാവശ്യമാണ്‌. പക്ഷേ, ഇതിനും ഒരു പരിധിയുണ്ട്‌. കൂടാതെ, വളരെ ദൂരത്തിലുള്ള രണ്ടു സ്റ്റേഷനുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഇടയ്‌ക്കിടെ പ്രതിഫലന ആന്റിനകള്‍ ആവശ്യമാണ്‌. കരയിലാണെങ്കില്‍, ഇത്‌ അനായാസേന സാധ്യമാണ്‌; കടലിനപ്പുറവും ഇപ്പുറവുമുള്ള രണ്ടു സ്റ്റേഷനുകള്‍ തമ്മിലാണെങ്കില്‍ ഇടയ്‌ക്കിടയ്‌ക്ക്‌ ആന്റിനകള്‍ സ്ഥാപിക്കുന്നത്‌ എളുപ്പമല്ല. ഇത്തരം അസൗകര്യങ്ങള്‍ ഒഴിവാക്കുവാന്‍ ഭൂമിക്കു മുകളില്‍ നിലയുറപ്പിച്ചിട്ടുള്ള ഒരു കൃത്രിമോപഗ്രഹത്തിനു സാധിക്കും. വിദൂരസ്ഥലങ്ങളിലേക്ക്‌ റേഡിയോതരംഗങ്ങളെ എത്തിക്കുന്നതിന്‌ ഉയരത്തില്‍ വിക്ഷേപിതമായിട്ടുള്ള ഉപഗ്രഹങ്ങള്‍ക്കു കഴിയുന്നു. നോ. കൃത്രിമോപഗ്രഹങ്ങള്‍; ടെല്‍സ്റ്റാര്‍

(ബി. സോമനാഥന്‍ നായര്‍; പ്രാഫ. കെ. പാപ്പൂട്ടി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍