This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രോണിക മാലിന്യങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇലക്‌ട്രോണിക മാലിന്യങ്ങള്‍

E-Wastes

പഴക്കം ചെന്നതും കേടായതും ഉപയോഗശൂന്യമായതുമായ ഇലക്‌ട്രോണിക്‌ വസ്‌തുക്കള്‍. ഇവ കുന്നുകൂടിയുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ സൂചിപ്പിക്കാനും ഇ-വേസ്റ്റ്‌ എന്ന വാക്ക്‌ ഉപയോഗിക്കാറുണ്ട്‌. അനുദിനം വികസിക്കുന്ന സാങ്കേതികവിദ്യകളും കുറഞ്ഞ വിലയ്‌ക്കു ലഭ്യമാകുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും ഒരു നിശ്ചിത കാലയളവിനുശേഷം ഉപയോഗശൂന്യമാകുംവിധമുളള ഇലക്‌ട്രോണിക്‌ സാധനങ്ങളുടെ നിര്‍മിതിയുമെല്ലാമാണ്‌ ഇലക്‌ട്രോണിക്‌ മാലിന്യങ്ങള്‍ വര്‍ധിക്കുന്നതിന്‌ കാരണമാകുന്നത്‌. ഇ-വേസ്റ്റുകളുടെ ശേഖരണം, നിര്‍മാര്‍ജന മുറകള്‍, നിയമത്തിലൂടെയുള്ള നിയന്ത്രണം എന്നിവ സംബന്ധിച്ച്‌ അന്താരാഷ്‌ട്രതലത്തില്‍ നിലനില്‍ക്കുന്ന അവ്യക്തതയാണ്‌ മറ്റൊരു പ്രശ്‌നം. ഇലക്‌ട്രോണിക്‌ ഉപകരണങ്ങളായ കംപ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, ചിലയിനം ടെലിവിഷനുകള്‍, സി.ഡി.കള്‍, ഫ്‌ളോപ്പി ഡിസ്‌ക്കുകള്‍ തുടങ്ങി ഒട്ടനവധി ഉപകരണങ്ങള്‍ ഇന്ന്‌ ഇ-വേസ്റ്റുകളായി ലോകമെമ്പാടും കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നു.

ഇലക്‌ട്രോണിക്‌ വേസ്റ്റുകളില്‍ നിന്ന്‌ ചുറ്റുപാടുമുള്ള മച്ചിലും ജലത്തിലുമെല്ലാം കലരുന്ന ഘനലോഹങ്ങളാണ്‌ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക്‌ മുഖ്യകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ഈയം (Lead), രസം (മെര്‍ക്കുറി), കാഡ്‌മിയം തുടങ്ങിയ ലോഹങ്ങളാണ്‌ ഇ-മാലിന്യങ്ങളിലെ മുഖ്യമാലിന്യകാരികള്‍. ഉപയോഗശേഷം ഉപേക്ഷിക്കപ്പെടുന്ന ഓരോ പേഴ്‌സണല്‍ കംപ്യൂട്ടറിലും രണ്ടു കിലോഗ്രാമോളവും, ഓരോ ടെലിവിഷന്‍ സെറ്റിലും അതിലധികവും ഈയം അടങ്ങിയിട്ടുണ്ടാവും. ഇന്ത്യയില്‍ പ്രതിവര്‍ഷം 1 1/2 ലക്ഷം ടണ്‍ ഇ-മാലിന്യങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നതായി കണക്കാക്കപ്പെടുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്‌ എട്ട്‌ ലക്ഷം ടച്ചായി വര്‍ധിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അന്താരാഷ്‌ട്ര പരിസ്ഥിതി പരിപാടിയുടെ (UNEP) ഒരു റിപ്പോര്‍ട്ട്‌ പ്രകാരം വികസ്വരരാജ്യങ്ങളില്‍ ഇ-മാലിന്യങ്ങളുടെ ഉത്‌പാദനം അടുത്ത ദശകത്തില്‍ 500 ശതമാനം കണ്ട്‌ വര്‍ധിക്കും. ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെ പുനഃചംക്രമണം *(recycling) വഴി ആസിഡുകള്‍ ഉള്‍പ്പെടെ നിരവധി മാലിന്യങ്ങളാണ്‌ പുറന്തള്ളപ്പെടുന്നത്‌. ഇതു കൂടാതെ ഇത്തരം ഉപകരണങ്ങള്‍ കത്തിക്കുന്നതു മൂലം ഡയോക്‌സിന്‍, ഫുറാന്‍ തുടങ്ങിയ മാരക വിഷവസ്‌തുക്കള്‍ അന്തരീക്ഷത്തില്‍ സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്നുണ്ട്‌. ഇത്‌ രൂക്ഷമായ പാരിസ്ഥിതിക-ആരോഗ്യ പ്രശ്‌നങ്ങളാണ്‌ സൃഷ്‌ടിക്കുന്നത്‌. കംപ്യൂട്ടര്‍, ടെലിവിഷന്‍ എന്നിവയുടെ മോണിട്ടറുകളില്‍ ഉപയോഗിക്കുന്ന ഗ്ലാസ്‌ഷീറ്റുകളെ വേര്‍തിരിക്കുന്ന പ്രവര്‍ത്തനം ഡല്‍ഹിക്കു സമീപമുള്ള ഫിറോസാബാദില്‍ വ്യാപകമാണ്‌. ഈയം ഏറ്റവുമധികം പുറന്തള്ളപ്പെടുന്ന ഒരു പ്രക്രിയയാണിത്‌. ഇത്തരത്തില്‍ ചെമ്പ്‌ വേര്‍തിരിക്കുന്ന "മണ്ടോലി' പ്രദേശത്തെ ജനങ്ങള്‍ക്ക്‌ വര്‍ധിച്ച തോതില്‍ ശ്വാസകോശരോഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌.

ആഗോളതലത്തില്‍ പ്രതിവര്‍ഷം 20 മുതല്‍ 50 വരെ ദശലക്ഷം ടണ്‍ മാരകങ്ങളായ ഇ-മാലിന്യങ്ങളാണ്‌ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. ഇവയില്‍ ഒരു ഭാഗം നിലംനികത്താനും മറ്റുമായി ഉപയോഗിക്കപ്പെടുകയും ബാക്കിയുള്ളവ ഏഷ്യയിലെയും ആഫ്രിക്കയിലെയും വികസ്വര രാജ്യങ്ങളിലേക്ക്‌ കയറ്റി അയയ്‌ക്കപ്പെടുകയും ചെയ്യുന്നു. മുന്‍കാലങ്ങളില്‍ പഴക്കം ചെന്നതും ഉപയോഗശൂന്യമായതുമായ ഇലക്‌ട്രോണിക്‌ സാധനങ്ങള്‍ വികസിത രാജ്യങ്ങള്‍ വികസ്വരരാജ്യങ്ങള്‍ക്ക്‌ അനിയന്ത്രിതമാംവിധം വിറ്റഴിക്കുക പതിവായിരുന്നു. എന്നാല്‍ ഐക്യരാഷ്‌ട്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന ബാസല്‍ കണ്‍വെന്‍ഷന്‍ ഇത്തരം വ്യാപാരത്തെ ശക്തമായി നിയന്ത്രിക്കുന്ന പ്രമേയം അംഗീകരിച്ചു. 1989-ല്‍ നടന്ന പ്രസ്‌തുത സമ്മേളനത്തിന്റെ നിര്‍ദേശങ്ങള്‍ 1992 മുതല്‍ പ്രാബല്യത്തിലുണ്ട്‌. പ്രസ്‌തുത നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടവ ഇവയാണ്‌.

ഈയം, ക്രാമിയം, കാഡ്‌മിയം, രസം, ബേരിയം, ബെറീലിയം തുടങ്ങിയ മാരക പദാര്‍ഥങ്ങള്‍ അടങ്ങിയ ഇ-മാലിന്യങ്ങളുടെ ഇറക്കുമതി ശക്തമായി നിയന്ത്രിക്കുക, ഇലക്‌ട്രോണിക്‌ മാലിന്യങ്ങളുടെ പുനഃചംക്രമണത്തിനും പുനരുപയോഗത്തിനുമുള്ള ശാസ്‌ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കുക, ഇ-മാലിന്യ പുനഃചംക്രമണം ഉത്‌പാദകരുടെ (ആഗോള ഇലക്‌ട്രോണിക്‌ കമ്പനികള്‍) ഉത്തരവാദിത്തമായി നിജപ്പെടുത്തുക, ഇലക്‌ട്രോണിക്‌ വേസ്റ്റുകളുടെ പാരിസ്ഥിതിക പ്രശ്‌നങ്ങളെപ്പറ്റി ഉപഭോക്താക്കളെ ബോധവാന്മാരാക്കുക. ഈ മാര്‍ഗങ്ങളിലൂടെ ഇ-മാലിന്യങ്ങള്‍ വഴിയുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ ഒരു പരിധിവരെ കുറയ്‌ക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ജൈവവിഘടനത്തിന്‌ വിധേയമാകുന്ന രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഇലക്‌ട്രോണിക്‌സ്‌ ഘടകനിര്‍മാണമായ ഗ്രീന്‍ കമ്പ്യൂട്ടിങ്ങും ഇ-മലിനീകരണം കുറയ്‌ക്കാന്‍ വലിയ തോതില്‍ സഹായകരമാകും.

(ഡോ. അഖില എസ്‌. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍