This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രിക്‌ വയറിങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇലക്‌ട്രിക്‌ വയറിങ്‌

Electric Wiring

വൈദ്യുതി വിതരണക്കമ്പികളില്‍ നിന്നും മറ്റും സുരക്ഷിതമായി വൈദ്യുതി, വൈദ്യുതോപകരണങ്ങളിലേക്ക്‌ എത്തിച്ചുകൊടുക്കുന്നതിനുള്ള ക്രമീകരണം. വയറിങ്ങും ഉപകരണങ്ങളും പല തരത്തിലുണ്ട്‌. ഗാര്‍ഹിക വയറിങ്ങിനെക്കുറിച്ചാണ്‌ ഈ ലേഖനത്തില്‍ പ്രധാനമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്‌.

ഒരു വയറിങ്‌ പദ്ധതി സാധാരണയായി ഒരു സ്ഥിര വോള്‍ട്ടതയിലാണ്‌ ഊര്‍ജത്തെ വിതരണം ചെയ്യുന്നത്‌. വീടുകള്‍ക്കും വ്യവസായശാലകള്‍ക്കും ഉള്ള വയറിങ്‌ ആരംഭിക്കുന്നത്‌ സാധാരണയായി വീഥികളിലുള്ള വൈദ്യുതിവിതരണക്കമ്പികളില്‍ നിന്നായിരിക്കും. ഒരു പ്രത്യേക വൈദ്യുത ജനറേറ്ററില്‍ നിന്നോ, ബാറ്ററിയില്‍ നിന്നോ വൈദ്യുതി എടുക്കാവുന്നതാണ്‌.

സപ്ലൈ ലൈനില്‍നിന്ന്‌ വിദ്യുച്ഛക്തി ഊര്‍ജമാപകങ്ങള്‍ വഴിയും മുഖ്യ സ്വിച്ചുവഴിയും വീടുകളിലേക്കു കൊണ്ടുവരുന്ന യോജന(connection)ത്തിന്‌ സര്‍വീസ്‌ പ്രവേശനം (service entrance) എന്നു പറയുന്നു. സ്വിച്ചുകള്‍, ഫ്യൂസുകള്‍, പരിപഥവിച്ഛേദകങ്ങള്‍, അമിതമായ വൈദ്യുതപ്രവാഹമുണ്ടായാല്‍ നാശനഷ്‌ടങ്ങള്‍ ഒഴിവാക്കാനുള്ള യന്ത്രസംവിധാനം എന്നിവയാണ്‌ സര്‍വീസ്‌ ഉപകരണങ്ങള്‍. സാധാരണയായി ഒരു കെട്ടിടത്തിലേക്ക്‌ ഒരു സെറ്റ്‌ സര്‍വീസ്‌ വാഹികള്‍ (service conductors) മൊത്രമേ അനുവദിക്കാറുള്ളൂ. എന്നാല്‍ വലിയ കെട്ടിടങ്ങള്‍ക്കും അത്യാവശ്യ സര്‍വീസുകള്‍ക്കും പ്രത്യേകം പ്രത്യേകം സര്‍വീസ്‌ പ്രവേശനങ്ങള്‍ നല്‌കാറുണ്ട്‌.

വയറിങ്‌ പദ്ധതികള്‍. വ്യവസായശാലകളിലും വര്‍ക്‌ഷോപ്പുകളിലും മറ്റും മൂന്ന്‌ ഫേസുകളുള്ള വയറിങ്ങാണ്‌ ചെയ്‌തുവരുന്നത്‌; ഇടത്തരം വീടുകളിലാകട്ടെ ഒറ്റഫേസും. വൈദ്യുതിവിതരണത്തെ പ്രഥമസര്‍വീസ്‌ എന്നും ദ്വിതീയസര്‍വീസ്‌ എന്നും രണ്ടായി വര്‍ഗീകരിക്കാം. പ്രഥമ സര്‍വീസ്‌ സാധാരണയായി 11,000-ഓ അതില്‍ കൂടുതലോ വോള്‍ട്ടിലാണ്‌. ദ്വിതീയ സര്‍വീസ്‌ 415 വോള്‍ട്ട്‌ ത്രീഫേസോ അഥവാ 240 വോള്‍ട്ട്‌ ഒറ്റഫേസോ ആണ്‌. പ്രഥമസര്‍വീസ്‌ വലിയ വ്യവസായശാലകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കുമാണ്‌ കൊടുത്തുവരുന്നത്‌. വൈദ്യുതി, പ്രഥമ വോള്‍ട്ടതയില്‍ പ്രധാന വിതരണ ബോര്‍ഡില്‍ നിന്നും ലോഡുകേന്ദ്രങ്ങളിലേക്ക്‌ പ്രവഹിക്കുന്നു. അവിടെവച്ച്‌ അതിനെ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഉപയോഗിച്ച്‌ നിമ്‌നവോള്‍ട്ടതയിലേക്കു മാറ്റുന്നു. ഇത്‌ ഒരു വിതരണ ബോര്‍ഡുവഴി പല ലോഡുകളിലേക്കു പോകുന്നു. ദ്വിതീയ സര്‍വീസ്‌ കെട്ടിടങ്ങള്‍ക്കും ഓഫീസുകള്‍ക്കും ത്രീഫേസിലും ഏകഫേസിലും വൈദ്യുതി നല്‌കുന്നു. ത്രീഫേസ്‌ സാധാരണയായി മോട്ടോറുകള്‍ക്കും ഏകഫേസ്‌ വിളക്കുകള്‍ കത്തിക്കുന്നതിനും ഉപയോഗിക്കുന്നു. ത്രീഫേസ്‌ പദ്ധതി നാല്‌ വയറുകളുള്ളതും ഭൂയോജനം ചെയ്‌ത ന്യൂട്രലോടുകൂടിയതും ആയിരിക്കും. വൈദ്യുതവിതരണത്തിന്റെ മാതൃകകള്‍ താഴെപ്പറയുന്നവയാണ്‌.

i. ശാഖാമാതൃക (Tree System). ശാഖാമാതൃകയില്‍ പരിപഥങ്ങള്‍ എവിടെ നിന്നുവേണമെങ്കിലും ആരംഭിക്കാം. ചിത്രത്തില്‍ B മുഖ്യശാഖയും A, C എന്നിവ മറ്റു വൈദ്യുതപഥങ്ങളും ആണ്‌. ഇന്ന്‌ പൊതുവേ ഈ മാതൃകയില്‍ വയറിങ്‌ നടത്താറില്ല. എന്തെന്നാല്‍ ഇതില്‍ എവിടെയെങ്കിലും കേടുപാടുകള്‍ ഉണ്ടായാല്‍ ശരിയാക്കുന്നതിന്‌ മുഖ്യ സ്വിച്ച്‌ ഓഫാക്കേണ്ടതുണ്ട്‌. ഇതിന്‌ കൂടുതല്‍ സന്ധികള്‍ കാണും; ഓരോ ശാഖയിലും വോള്‍ട്ടത പലതായിരിക്കുകയും ചെയ്യും, മാത്രമല്ല ഏറ്റവും ഒടുവിലത്തെ ശാഖയില്‍ വോള്‍ട്ടതാവീഴ്‌ച വളരെ കൂടുതലുമായിരിക്കും.

ചിത്രം 1. ശാഖാമാതൃക
ചിത്രം 2. വിതരണബോര്‍ഡ്‌ മാതൃക

ii. വിതരണ ബോര്‍ഡ്‌ മാതൃക (Distribution board system). സാധാരണയായി ഇപ്പോള്‍ വൈദ്യുതി വിതരണം ചെയ്യുന്നത്‌ ഈ മാതൃകയിലാണ്‌. ഇതില്‍ വൈദ്യുത പരിപഥങ്ങള്‍ ഒരു വിതരണബോര്‍ഡില്‍ നിന്നു മാത്രമേ ആരംഭിക്കുകയുള്ളൂ. സര്‍വീസ്‌ പ്രവേശനത്തില്‍നിന്ന്‌ വൈദ്യുതി ആദ്യം മുഖ്യവിതരണ ബോര്‍ഡില്‍ വരുന്നു. അവിടെനിന്ന്‌ മറ്റു വിതരണ ബോര്‍ഡുകളിലേക്കു പോകുന്നു. മുഖ്യ വിതരണ ബോര്‍ഡില്‍ ലോഹകവചിത സ്വിച്ചും ഫ്യൂസും ഉണ്ടായിരിക്കും. കൂടാതെ ഓരോ പരിപഥത്തെയും പ്രത്യേകം വിച്ഛേദിക്കുന്നതിനും അതിധാരയില്‍നിന്നും രക്ഷിക്കുന്നതിനുമുള്ള സജ്ജീകരണങ്ങള്‍ ഇതില്‍ ഉണ്ടായിരിക്കും. വിതരണ ബോര്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള സപ്ലൈയുടെ ഫേസ്‌ എം.സി.ബി./ഇ.എല്‍.സി.ബി. (MCB/ELCB) വഴി വിളക്കുകളിലേക്കും മറ്റുപകരണങ്ങളിലേക്കും പോകുന്നു. ന്യൂട്രലാകട്ടെ ചെമ്പുകമ്പികൊണ്ടുള്ള ഒരു ലിങ്കുവഴി പോകുന്നു. ഒരു വൈദ്യുത പരിപഥത്തില്‍ വരാവുന്ന പരമാവധി ലോഡ്‌ 800 വാട്ട്‌ ആണ്‌. ഓരോ പരിപഥത്തിലും പ്രത്യേകം ഫ്യൂസുകള്‍ വേണം.

iii. ലൂപ്പിങ്‌ മാതൃക (Looping system)). ഈ സംവിധാനത്തില്‍ പ്രധാന വയറുകളില്‍നിന്ന്‌ വിവിധ ശാഖാപരിപഥങ്ങള്‍ ആരംഭിക്കുന്ന രീതി തടയപ്പെട്ടിരിക്കുന്നു.

iv. റിങ്‌ മാതൃക (Ring system). ഒരു കെട്ടിടത്തിലെ എല്ലാ മുറികളിലൂടെയും രണ്ട്‌ ചാലകങ്ങളടങ്ങിയ റിങ്‌ പരിപഥങ്ങള്‍ കടന്നുപോയി തിരിച്ച്‌ പ്രധാന വിതരണ ബോര്‍ഡിലെത്തിച്ചേരുന്നു. ചാലകങ്ങളുടെ രണ്ടഗ്രങ്ങളും ഒരേ വിതരണബോര്‍ഡില്‍ അവസാനിക്കുകയാണെങ്കില്‍ ഓരോ പ്ലഗ്ഗിലും പ്രത്യേകം ഫ്യൂസുകള്‍ ഘടിപ്പിക്കുന്നു. ഇത്‌ ചെലവേറിയ ഒരു വയറിങ്‌ മാതൃകയാണ്‌.

വിതരണ ബോര്‍ഡ്‌

വൈദ്യുതവാഹികള്‍. വയറുകളോ കേബിളുകളോ ആണ്‌ വയറിങ്ങിനുപയോഗിക്കുന്നത്‌. സപ്ലൈടെര്‍മിനല്‍ മുതല്‍ ലോഡ്‌ പോയിന്റു വരെയുള്ള വോള്‍ട്ടതാവീഴ്‌ച മൂന്ന്‌ ശതമാനത്തില്‍ കുറവായിരിക്കത്തവിധത്തിലുള്ള വൈദ്യുതവാഹികളായിരിക്കണം ഉപയോഗിക്കേണ്ടത്‌. ഇതനുസരിച്ച്‌ 800 വാട്ട്‌ ഉള്ള ഒരു പരിപഥത്തില്‍ വരാവുന്ന പരമാവധി ധാര 800 ÷ 240 ≈ 3.3 ആമ്പിയര്‍ ആണ്‌. ഇതിന്‌ 1/1.12 മില്ലിമീറ്റര്‍ അല്ലെങ്കില്‍ 3/0.73 മില്ലിമീറ്റര്‍ ചെമ്പുകേബിളോ അല്ലെങ്കില്‍ 1/1.4 മില്ലിമീറ്റര്‍ അലുമിനിയം കേബിളോ ഉപയോഗിക്കണം. പവര്‍വയറിങ്ങിന്‌ ഏറ്റവും കുറഞ്ഞത്‌ 3/.925 മില്ലിമീറ്റര്‍ ചെമ്പു കേബിളോ അല്ലെങ്കില്‍ 1/1.8 മില്ലിമീറ്റര്‍ അലുമിനിയം കേബിളോ ഉപയോഗിക്കണം.

വയറിനുള്ളിലെ കമ്പികള്‍ നിര്‍മിക്കാന്‍ ചെമ്പ്‌, അലുമിനിയം എന്നീ ലോഹങ്ങളാണ്‌ കൂടുതലായുപയോഗിക്കുന്നത്‌. ചെമ്പിന്‌ അലുമിനിയത്തെക്കാള്‍ കൂടുതല്‍ സംവഹനശക്തി ഉണ്ട്‌. പക്ഷേ അതിന്‌ വില കൂടുതലാണ്‌. കൂടുതല്‍ ധാര കടന്നുപോകേണ്ട വയറിങ്ങിനു വണ്ണംകൂടിയ ചെമ്പുകമ്പികളുള്ള വയറും, വീടുകളും വ്യവസായശാലകളും മറ്റും വയര്‍ചെയ്യുന്നതിന്‌ ഉള്ളില്‍ അലുമിനിയം കമ്പിയുള്ള വയറും ഉപയോഗിക്കുന്നു. ഭൂമിക്കടിയില്‍ക്കൂടിയുള്ള വൈദ്യുതിവിതരണത്തിന്‌ ഇന്‍സുലേറ്റുചെയ്‌ത കേബിളുകളാണുപയോഗിക്കുന്നത്‌. കേബിളിനുള്ളിലെ ചെമ്പുകമ്പികളെ റബ്ബര്‍, കടലാസ്‌, തുണി, ഇനാമല്‍, ഓയില്‍ എന്നീ രോധക പദാര്‍ഥങ്ങളുപയോഗിച്ച്‌ പൊതിഞ്ഞിരിക്കും. വീടുകള്‍ക്കും വ്യവസായശാലകള്‍ക്കും ഓഫീസ്‌ കെട്ടിടങ്ങള്‍ക്കും ഉള്ള വയറിങ്ങിന്‌ താഴെപ്പറയുന്നതരം വയറുകള്‍ യോജിച്ചവയാണ്‌.

i. ക്യാബ്‌ ടയര്‍ ഷീത്ത്‌ഡ്‌ (cts) അഥവാ ടഫ്‌ റബ്ബര്‍ ഷീത്ത്‌ (trs) വെയര്‍. (കടുപ്പമുള്ള റബ്ബര്‍ ആവരണമുള്ള വയര്‍). ദീര്‍ഘകാലം കേടുവരാതെ നില്‌ക്കുന്നതും ഈര്‍പ്പംകൂടിയ സ്ഥലങ്ങളിലെ വയറിങ്ങിന്‌ അനുയോജ്യവുമായ ഇതിന്‌ വില താരതമ്യേന കുറവാണ്‌.

ii. വള്‍ക്കനൈസ്‌ഡ്‌ ഇന്ത്യ റബ്ബര്‍ (vir) വയര്‍. ഇതിനു ചെമ്പുകമ്പിയുടെ പുറമേ റബ്ബര്‍ ഇന്‍സുലേഷനും അതിനുംപുറമേ പരുത്തിത്തുണികൊണ്ടുള്ള ഉറയും ഉണ്ട്‌. റബ്ബര്‍ ഇന്‍സുലേഷന്റെ കനം വോള്‍ട്ടതയെ ആശ്രയിച്ചിരിക്കും. ചെമ്പുകമ്പിയില്‍ വെളുത്തീയം പൂശിയിരിക്കും.

iii. ഈയ-ആവരണമുള്ള വയര്‍. ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നതിനുവേണ്ടിയുള്ള റബ്ബര്‍ ഇന്‍സുലേഷനു പുറമേ ഈയം കൊണ്ടുള്ള ഒരാവരണം കൊടുത്തിരിക്കുന്നു. ഈയ-ആവരണത്തിന്‌ ഏകദേശം 1.2 മി.മീ. കനമുണ്ടായിരിക്കും.

iv. കാലാവസ്ഥാ കവചിതവയര്‍. ഏതു കാലാവസ്ഥയിലും ഇതുപയോഗിക്കാം. വെയിലും മഴയും ഇതിനു കേടുവരുത്തുകയില്ല. പുറംവയറിങ്ങിനു വളരെ യോജിച്ചതാണ്‌. സാധാരണയായി വീഥികളിലുള്ള കമ്പിക്കാലുകളില്‍ നിന്ന്‌ വീടുകളിലേക്കും മറ്റും സപ്ലൈ എടുക്കുന്നതിന്‌ ഈ വയറാണ്‌ പറ്റിയത്‌.

v. വഴങ്ങുന്ന വയര്‍. മേശവിളക്ക്‌, ഇസ്‌തിരിപ്പെട്ടി തുടങ്ങിയ ഗൃഹോപകരണങ്ങളിലേക്കും തൂക്കുവിളക്കുകള്‍ക്കും വൈദ്യുതി എത്തിക്കുന്നത്‌ വഴങ്ങുന്ന വയര്‍ മുഖേനയാണ്‌. ഈ വയറിനുള്ളില്‍ കനംകുറഞ്ഞ നിരവധി ചെമ്പുകമ്പികളുണ്ട്‌. ഇവയ്‌ക്ക്‌ റബ്ബര്‍ ഇന്‍സുലേഷനും അതിനുപുറമേ സില്‍ക്കുതുണികൊണ്ടുള്ള ഉറയും ഉണ്ട്‌. പ്ലാസ്റ്റിക്‌ ഇന്‍സുലേഷനോടുകൂടിയ വഴങ്ങുന്ന വയറുകളും ഇന്നു ധാരാളമായി ലഭ്യമാണ്‌.

vi. പി.വി.സി. വയര്‍. ഇന്ന്‌ നമ്മുടെ നാട്ടില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്‌ പി.വി.സി. വയറാണ്‌. ഇവയുടെ ഉള്ളില്‍ ചെമ്പു (അഥവാ അലൂമിനിയം) കമ്പിയും അതിനുചുറ്റും പോളിത്തീന്‍ ഇന്‍സുലേഷനും പോളിവിനൈല്‍ ആവരണവും ഉണ്ട്‌.

വയറിങ്‌ സമ്പ്രദായങ്ങള്‍. വീടുകള്‍ക്കും വ്യവസായശാലകള്‍ക്കും വര്‍ക്ക്‌ഷോപ്പുകള്‍ക്കും ഉള്ള അന്തര്‍വയറിങ്‌ പ്രധാനമായി അഞ്ച്‌ വിധത്തിലുണ്ട്‌:

i. ക്ലീറ്റ്‌ വയറിങ്‌. ഈര്‍പ്പരഹിതമായ പരിസരങ്ങളില്‍ താത്‌കാലികമായി വൈദ്യുതിവിതരണം ചെയ്യുന്നതിനാണ്‌ ക്ലീറ്റ്‌ വയറിങ്‌ ഉപയോഗിക്കുന്നത്‌. ഇതിന്‌ വി.ഐ.ആര്‍. അഥവാ പി.വി.സി. വയറുകള്‍ ഉപയോഗിക്കുന്നു. വയറുകളെ പോര്‍സലൈന്‍ക്ലീറ്റുകളാല്‍ താങ്ങി നിര്‍ത്തുന്നു. ക്ലീറ്റ്‌ രണ്ടുപകുതികളായിട്ടാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. ഒന്നില്‍ വയറുകള്‍ കടന്നുപോകുന്നതിനുള്ള ചാലുകളും സ്‌ക്രൂ കടന്നുപോകുന്നതിനുള്ള തുളകളും ഉണ്ട്‌. ചാലുകളില്‍ വയറുകള്‍വച്ച ശേഷം മറ്റേ പകുതി ഇതിനു മുകളില്‍വച്ച്‌ അവയെ സ്‌ക്രൂമൂലം ചുമരിലോ തട്ടിലോ നേരത്തേതന്നെ സ്ഥാപിച്ചിട്ടുള്ള ഫിഷറുമായി (Ficher) ബന്ധിക്കുന്നു. രണ്ടു ക്ലീറ്റുകള്‍ തമ്മിലുള്ള അകലം 60 സെന്റിമീറ്ററില്‍ കൂടാന്‍ പാടില്ല. ക്ലീറ്റുകള്‍ പൊതുവേ ഒരു വയര്‍ മാത്രം കടന്നുപോകുന്നവ/രണ്ടുവയര്‍ കടന്നുപോകുന്നവ/മൂന്നു വയര്‍ കടന്നുപോകുന്നവ എന്നിങ്ങനെ മൂന്നുതരത്തില്‍ ലഭ്യമാണ്‌.

വ്യവസായശാലകളിലും വര്‍ക്ക്‌ഷോപ്പുകളിലും താത്‌കാലികമായി വൈദ്യുതിവിതരണം പ്രാവര്‍ത്തികമാക്കാന്‍ ക്ലീറ്റ്‌ വയറിങ്‌ ഉപയോഗിക്കാം. ഇത്‌ താരതമ്യേന ചെലവു കുറഞ്ഞതും നിഷ്‌പ്രയാസം സ്ഥാപിക്കാനും ഇളക്കിമാറ്റാനും സൗകര്യമുള്ളതും ആണ്‌. കൂടാതെ മാറ്റങ്ങള്‍ വരുത്തുന്നതിനും പുതിയതായി ലോഡുകള്‍ക്ക്‌ സപ്ലൈ നല്‌കുന്നതിനും എളുപ്പമാണ്‌. കാഴ്‌ചയ്‌ക്കു ഭംഗി കുറവായതിനാലും ഈര്‍പ്പം തട്ടിയാല്‍ വേഗത്തില്‍ നശിച്ചുപോകുന്നതിനാലും സ്ഥിരമായ വയറിങ്ങുകള്‍ക്ക്‌ ഈ രീതി ഉപയോഗിക്കാറില്ല.

ii. ചാല്‍-പട്ടിക വയറിങ്‌ (Wood casting and Capping). വയറുകള്‍ കടന്നുപോകുന്നതിനുള്ള രണ്ട്‌ പൊഴികളുള്ള തേക്കുമരപ്പാളികൊണ്ട്‌ നിര്‍മിച്ച ഒരു കൂടാണ്‌ കെയ്‌സിങ്‌. ഇതിനു യോജിച്ച വീതിയില്‍ മരപ്പലകകൊണ്ടു നിര്‍മിച്ച മേല്‍മൂടിയാണ്‌ കാപ്പിങ്‌. നേരത്തേ തന്നെ ചുമരിലോ തട്ടിലോ സ്ഥാപിച്ചിട്ടുള്ള മരക്കട്ടകളിന്മേല്‍ കെയ്‌സിങ്‌ സ്‌ക്രൂമൂലം ഉറപ്പിക്കുന്നു. മരക്കട്ടകള്‍ക്കും കെയ്‌സിങ്ങിനുമിടയ്‌ക്ക്‌ പോര്‍സലൈന്‍ ഡിസ്‌ക്‌രോധങ്ങള്‍ വച്ചിരിക്കും. ആദ്യം വയറുകള്‍ ചാലുകളില്‍ ക്രമീകരിക്കും. ഇതിനുമുകളില്‍ കാപ്പിങ്‌ ആണിവച്ച്‌ ഉറപ്പിക്കുന്നു. ഈ വയറിങ്‌ ചെലവുകൂടിയതും തീപിടിക്കാന്‍ സാധ്യതയുള്ളതും ആണ്‌. കൂടാതെ ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ അനുയോജ്യവുമല്ല. നല്ല മരപ്പണിക്കാരും ഇലക്‌ട്രീഷ്യന്മാരും ഉണ്ടെങ്കിലേ ഇതു ഭംഗിയായി ചെയ്‌തു തീര്‍ക്കുവാന്‍ സാധിക്കുകയുള്ളൂ. മേല്‌പറഞ്ഞ കാരണങ്ങളാല്‍ ഇപ്പോള്‍ ഈ വയറിങ്‌ അധികമായി പ്രചാരത്തിലില്ല. ഇത്‌ ആധുനികവത്‌കരിച്ച്‌, തേക്കിനുപകരം ഈര്‍പ്പത്തിനെ അതിജീവിക്കാനും തീപിടിത്തസാധ്യത കുറവായതുമായ പി.വി.സി. ഉപയോഗിച്ച്‌ വയറിങ്‌ ചെയ്യുന്നു. വാസ്‌തുഭംഗി കൂട്ടുന്ന രീതിയിലുള്ള വയറിങ്‌ ആണിത്‌.

iii. സി.ടി.എസ്‌. അഥവാ ടി.ആര്‍.എസ്‌. വയറിങ്‌. അടുത്തകാലത്ത്‌ ഏറ്റവുമധികം പ്രചാരത്തിലുള്ള വയറിങ്‌ ഇതാണ്‌. ഓഫീസ്‌ കെട്ടിടങ്ങള്‍ക്കും പണിശാലകള്‍ക്കും വീടുകള്‍ക്കും ഇത്‌ വളരെയധികം അനുയോജ്യമാണ്‌. തേക്കുകൊണ്ടുള്ള വീതികുറഞ്ഞ പട്ടിയലുകള്‍ക്കു മീതെ ക്ലിപ്പുകള്‍ ഉപയോഗിച്ച്‌ ഉറപ്പിച്ചിട്ടുള്ള സി.ടി.എസ്‌. അഥവാ പി.വി.സി. വയറുകള്‍ വഴിയാണ്‌ വിളക്കുകള്‍ക്കും മറ്റുപകരണങ്ങള്‍ക്കും വൈദ്യുതി എത്തിച്ചുകൊടുക്കുന്നത്‌. തേക്കുപട്ടിയലുകള്‍ സാധാരണയായി 10 മില്ലിമീറ്റര്‍ കനത്തിലും, 13 മുതല്‍ 50 വരെ മില്ലിമീറ്റര്‍ വീതിയിലും നിര്‍മിക്കാറുണ്ട്‌. ഇവയെ സ്‌ക്രൂമൂലം ചുമരില്‍ സ്ഥാപിച്ചിട്ടുള്ള മരക്കട്ടകളിന്മേല്‍ ഉറപ്പിക്കുന്നു. ക്ലിപ്പുകള്‍ ആണി അടിച്ച്‌ പട്ടിയലില്‍ ഉറപ്പിക്കുന്നു. രണ്ടു ക്ലിപ്പുകള്‍ തമ്മിലുള്ള അകലം 10 സെന്റിമീറ്ററില്‍ കുറവായിരിക്കണം. വയറുകളുടെ എണ്ണമനുസരിച്ച്‌ പട്ടിയലിന്റെ വീതിയും ക്ലിപ്പുകളുടെ നീളവും തെരഞ്ഞെടുക്കാം. ഇപ്പോള്‍ പി.വി.സി. വയറാണ്‌ കൂടുതലായി ഉപയോഗിക്കുന്നത്‌.

iv. ലോഹാവരണങ്ങളുള്ള വയറിങ്‌. വെയിലും മഴയും ഈര്‍പ്പവുംകൊണ്ട്‌ കേടുവരാത്തതും വ്യവസായശാലകളിലും വര്‍ക്‌ഷോപ്പുകളിലും ഉപയോഗിക്കാന്‍ പറ്റിയതുമായ വയറിങ്ങാണിത്‌. സി.ടി.എസ്‌. വയറിങ്‌ പോലെയാണ്‌ ഇതും വയറു ചെയ്യുന്നത്‌. ആവരണത്തോടുകൂടിയ വി.ഐ.ആര്‍. ഇന്‍സുലേഷനുള്ള വയറുകളാണ്‌ ഇതിനുപയോഗിക്കുന്നത്‌. ഇതിന്‌ സി.ടി.എസ്‌. വയറിങ്ങിനെക്കാള്‍ ചെലവ്‌ വളരെ കൂടുതലാണ്‌. മേല്‌പറഞ്ഞതരം വയറിങ്ങുകള്‍ നടത്തുമ്പോള്‍ ഭിത്തികള്‍ക്കുള്ളില്‍ക്കൂടിയോ, തട്ടില്‍ക്കൂടിയോ വയറുകള്‍ കടന്നുപോകേണ്ടിവരികയാണെങ്കില്‍ അവ ഇരുമ്പുകുഴലില്‍ കൂടിയായിരിക്കണം എടുക്കേണ്ടത്‌. ഈ രീതിയ്‌ക്കും പ്രചാരം കുറഞ്ഞുവരികയാണ്‌.

v. കുഴലില്‍ക്കൂടിയുള്ള വയറിങ്‌. പോളിത്തീന്‍ കുഴലുകളോ വാര്‍പ്പിരുമ്പുകുഴലുകളോ ആണ്‌ സാധാരണയായി ഉപയോഗിക്കുന്നത്‌. അവയ്‌ക്കുള്ളില്‍ക്കൂടി വി.ഐ.ആര്‍. വയറോ പി.വി.സി. വയറോ വലിച്ചാണ്‌ ഇത്തരം വയറിങ്‌ നടത്തുന്നത്‌. കുഴലുകള്‍ ചുമരിലോ തട്ടിലോ ബാഹ്യമായി ഉറപ്പിക്കുന്നതിനെ ഉപരിതല കുഴല്‍വയറിങ്‌ (surface contact wiring) എന്നും പുറമേ കാണാത്തവിധം ഭിത്തിയിലോ തറയിലോ ഉണ്ടാക്കിയിട്ടുള്ള ചാലുകളില്‍ സ്ഥാപിക്കുന്നതിനെ കണ്‍സീല്‍ഡ്‌ വയറിങ്‌ എന്നും പറയുന്നു. വാര്‍പ്പിരുമ്പുകുഴലുകള്‍ ഉപയോഗിക്കുമ്പോള്‍ അവ ഭൂയോജനം ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌. അന്തരീക്ഷത്തിലെ ഈര്‍പ്പം കേടുവരുത്തുകയില്ല, തീ പിടുത്തത്തിനുള്ള സാധ്യത (വാര്‍പ്പിരുമ്പു കുഴലുകള്‍ ഉപയോഗിക്കുമ്പോള്‍) തീരെ കുറവാണ്‌, വൈദ്യുതാഘാതം ഏല്‌പിക്കാനുള്ള സാധ്യത കുറയുന്നു, യന്ത്രത്തകരാറുകളില്‍നിന്നും വയറിനെ രക്ഷിക്കുന്നു മുതലായവയാണ്‌ ഈ വയറിങ്‌ രീതിയുടെ സവിശേഷതകള്‍. തുണിമില്ലുകള്‍, തടി അറക്കുന്ന മില്ലുകള്‍, എണ്ണമില്ലുകള്‍, യന്ത്രശാലകള്‍ എന്നിവയുടെ ഉപയോഗത്തിന്‌ ഈ വയറിങ്‌ രീതി അത്യുത്തമമാണ്‌. പുറമേ കാണാത്ത കുഴല്‍വയറിങ്‌ വീടുകള്‍ക്ക്‌ കൂടുതല്‍ ഭംഗി പ്രദാനം ചെയ്യുന്നു. പക്ഷേ ഈ വയറിങ്‌ താരതമ്യേന ചെലവുകൂടിയതും വയറുചെയ്യുന്നതിന്‌ അധിക സമയവും ആവശ്യമുള്ളതുമാണ്‌.

ദീപ പരിപഥം. വീടുകളിലും മറ്റും വിളക്കുകള്‍ക്കുള്ള വയറിങ്ങില്‍ ദീപപരിപഥങ്ങളെ അഞ്ചായി തിരിക്കാം:

i. വിദ്യുത്‌ ലഘു പരിപഥം (Simple Circuit). ഇതില്‍ എല്ലാ വിളക്കുകളും സപ്ലൈക്ക്‌ സമാന്തരമായിട്ടാണ്‌ ഘടിപ്പിക്കുന്നത്‌. സപ്ലൈയുടെ ന്യൂട്രല്‍ വിളക്കിന്റെ ഒരഗ്രത്തില്‍ ഘടിപ്പിക്കുന്നു. അവിടെനിന്ന്‌ ലൂപ്പുചെയ്‌ത്‌ അടുത്ത ദീപത്തിലേക്കു കൊണ്ടുപോകുന്നു. സപ്ലൈയുടെ ഫേസ്‌ നേരെ ഏകധ്രുവ സ്വിച്ചിന്റെ ഒരഗ്രത്തില്‍ ഘടിപ്പിക്കുന്നു. മറ്റേ അഗ്രത്തില്‍ നിന്ന്‌ ഫേസ്‌ വിളക്കിലേക്കു പോകുന്നു. അടുത്ത ഏകധ്രുവ സ്വിച്ചിലേക്ക്‌ ഫേസ്‌ ആദ്യത്തെ സ്വിച്ചില്‍ നിന്നും ലൂപ്പുചെയ്‌തെടുക്കുന്നു.

ലഘു പരിപഥം

ഒരു വിളക്ക്‌ രണ്ടു സ്ഥലങ്ങളില്‍നിന്നു നിയന്ത്രിക്കുന്ന സമ്പ്രദായത്തിന്‌ കോവണിവയറിങ്‌ എന്നു പറയുന്നു. ഒന്നില്‍ക്കൂടുതല്‍ നിലകളുള്ള കെട്ടിടങ്ങളില്‍ മുകളിലത്തെയും താഴത്തെയും നിലകളില്‍നിന്ന്‌ വിളക്ക്‌ പ്രവര്‍ത്തിപ്പിക്കുന്നതിന്‌ രണ്ട്‌ ഇരുധ്രുവ സ്വിച്ചുകള്‍ ഉപയോഗിക്കുന്നു. മുകളിലത്തെ സ്വിച്ചോ, താഴത്തെ സ്വിച്ചോ ഉപയോഗിച്ച്‌ വിളക്ക്‌ കത്തിക്കുകയും കെടുത്തുകയും ചെയ്യാം.

ചിത്രം 4: കോവണിവയറിംഗ്

ii. ശ്രേണീസമാന്തര പരിപഥം (Series Parallel Circuit). ആശുപത്രികളിലും കിടപ്പുമുറികളിലും തീവണ്ടിമുറികളിലും ഇത്തരം പരിപഥങ്ങളുപയോഗിച്ച്‌ വിളക്കുകള്‍ കത്തിക്കുന്നു. ഇതിന്‌ മൂന്ന്‌ ധ്രുവങ്ങളുള്ള സ്വിച്ച്‌ ഉപയോഗിക്കുന്നു. സ്വിച്ച്‌ ഒന്നാം സ്ഥാനത്തായിരിക്കുമ്പോള്‍ ഒരു ദീപം മാത്രം തെളിഞ്ഞുപ്രകാശിക്കും. രണ്ടാം സ്ഥാനത്താകുമ്പോള്‍ ഒരു ദീപവും പ്രകാശിക്കുകയില്ല. മൂന്നാം സ്ഥാനത്തായിരിക്കുമ്പോള്‍ രണ്ടു ദീപങ്ങളും മങ്ങിക്കത്തും.

ചിത്രം 5 : ശ്രേണിസമാന്തര പരിപഥം

iii. മാസ്റ്റര്‍ സ്വിച്ച്‌ പരിപഥം. ഒരു പരിപഥത്തിലെ വിളക്കുകളെല്ലാം ഒന്നിച്ചു കത്തിക്കാനും കെടുത്താനും (ഓരോന്നിന്റെയും പ്രത്യേക സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കാതെ) ഒരു മാസ്റ്റര്‍സ്വിച്ച്‌ ഉപയോഗിക്കുന്ന സംവിധാനമാണിത്‌. പ്രധാനമായി ഓഫീസ്‌ കെട്ടിടങ്ങളുടെയും വലിയ കെട്ടിടങ്ങളുടെയും ഇടനാഴിയിലെ വിളക്കുകള്‍ ആരെങ്കിലും മനഃപൂര്‍വം കെടുത്തുകയാണെങ്കിലും അവ കത്തിക്കാനാണ്‌ മാസ്റ്റര്‍ സ്വിച്ച്‌ ഉപയോഗിക്കുന്നത്‌. വലിയ ഓഫീസുകള്‍, ഫാക്‌ടറികള്‍ മുതലായവയില്‍ നിശ്ചിതസമയം ആകുമ്പോള്‍ വിളക്കുകള്‍ ഒരുമിച്ച്‌ കെടുത്തുകയോ കത്തിക്കുകയോ ചെയ്യാനുള്ള സൗകര്യവുമുണ്ട്‌.

iv. പൈലറ്റ്‌ പരിപഥം. അകലെ എവിടെയെങ്കിലും വൈദ്യുതയന്ത്രങ്ങളോ ഉപകരണങ്ങളോ വിളക്കുകളോ പ്രകാശിച്ചാല്‍ ഉടനെ സൂചന നല്‌കുന്നതിനായി പരിപഥങ്ങളുടെ ആരംഭത്തില്‍ ഒരു ദീപം പ്രകാശിക്കും. ഇത്തരം സൂചകദീപങ്ങള്‍ ഘടിപ്പിച്ചവയെ പൈലറ്റ്‌ പരിപഥങ്ങളെന്നു പറയുന്നു.

v. മിശ്രപരിപഥം. സങ്കീര്‍ണങ്ങളായുള്ള സ്വിച്ചുകള്‍ ഘടിപ്പിച്ച പരിപഥങ്ങളെ മിശ്രപരിപഥങ്ങള്‍ എന്നു പറയുന്നു. ഇതില്‍ ശ്രേ+ണീസ്വിച്ചുകള്‍, ധാരയുടെ പ്രവാഹദിശ മാറ്റുന്നതിനുള്ള റിവേഴ്‌സിങ്‌ സ്വിച്ചുകള്‍ എന്നിവ ഉള്‍പ്പെടുന്നു. സ്വിച്ചുകളും മറ്റും ഉറപ്പിച്ചിരിക്കുന്നത്‌ തടി/ഫൈബര്‍ പെട്ടികളിലാണ്‌. ഒറ്റ സ്വിച്ചാണെങ്കില്‍ ഒരു മോഡുലാര്‍ ബോക്‌സില്‍ ഉറപ്പിക്കാവുന്നതാണ്‌.

ഫ്യൂസുകള്‍. സാധാരണ പരിതഃസ്ഥിതികളില്‍ വൈദ്യുതവാഹികളില്‍ക്കൂടി സുരക്ഷിതമായ അളവില്‍ മാത്രമേ വൈദ്യുതി ഒഴുകുന്നുള്ളൂ. എന്നാല്‍ എപ്പോഴെങ്കിലും വൈദ്യുതവാഹികള്‍ തമ്മില്‍ ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ ഉണ്ടാകുമ്പോള്‍ സപ്ലൈ മെയിന്‍സില്‍ നിന്നു വന്‍തോതില്‍ വൈദ്യുതി പ്രവഹിക്കുന്നു. തന്മൂലം വൈദ്യുതവാഹികള്‍ ചൂടായി ഇന്‍സുലേഷനും മറ്റും കേടുവരുന്നു. ഇത്‌ തീപിടുത്തത്തിനും മറ്റും ഇടയാക്കിയേക്കാം. ഈ അപകടം ഒഴിവാക്കുന്നതിനും സപ്ലൈയില്‍നിന്നും ഒരു നിശ്ചിത അളവില്‍ കൂടുതല്‍ വൈദ്യുതി പ്രവഹിക്കാതിരിക്കുന്നതിനും വേണ്ടിയാണ്‌ ഫ്യൂസുകള്‍ ഉപയോഗിക്കുന്നത്‌. ഒരു നിശ്ചിത അളവില്‍ കൂടുതല്‍ വൈദ്യുതി പ്രവഹിക്കാനിടയായാല്‍ ഫ്യൂസ്‌ വയര്‍ ഉരുകി സപ്ലൈ മെയിന്‍സും വയറിങ്ങുമായുള്ള ബന്ധം വേര്‍പെടുന്നു.

കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വയറിങ്ങുകളെ സംരക്ഷിക്കുന്ന ഫ്യൂസ്‌ വയര്‍ ഈയവും തകരവും ചേര്‍ന്ന കൂട്ടുലോഹം കൊണ്ടുണ്ടാക്കിയതാണ്‌. കൂടുതല്‍ അളവില്‍ വൈദ്യുതി കടന്നുപോകുന്ന വയറിങ്ങുകള്‍ക്ക്‌ ഈയം പൂശിയ ചെമ്പുകമ്പികൊണ്ടുള്ള ഫ്യൂസ്‌ വയറും ഉപയോഗിക്കുന്നു.

ഭൂയോജനം (Earthing). വൈദ്യുതാഘാതങ്ങള്‍കൊണ്ടുള്ള അപകടങ്ങള്‍ ഒഴിവാക്കാനാണ്‌ വൈദ്യുതസാമഗ്രികളുടെയും ഉപകരണങ്ങളുടെയും ബാഹ്യകവചങ്ങള്‍ ഭൂയോജനംചെയ്യുന്നത്‌. യാദൃച്ഛികമായി സപ്ലൈയുടെ ഫേസ്‌വയര്‍ ബാഹ്യകവചത്തില്‍ തൊടുകയാണെങ്കില്‍ വന്‍തോതില്‍ വൈദ്യുതി ഭൂമിയിലേക്കു പ്രവഹിക്കും. അപ്പോള്‍ ഫ്യൂസ്‌വയര്‍ ഉരുകി ആ ഉപകരണവുമായുള്ള വൈദ്യുതബന്ധം വേര്‍പെടും. അതുകൊണ്ട്‌ ആ ഉപകരണം ഉപയോഗിക്കുന്ന ആളിന്‌ വൈദ്യുതാഘാതം ഏല്‌ക്കുകയില്ല.

വീടുവയറിങ്ങിന്‌ നല്ല ഭൂയോജനം ആവശ്യമാണ്‌. ഏകദേശം 1 മീ. ചതുരത്തിലും 3 മീ. ആഴത്തിലും ഒരു കുഴിയുണ്ടാക്കി അതില്‍ 4 സെന്റിമീറ്ററില്‍ കുറയാത്ത വ്യാസമുള്ള തുത്തനാകം പൂശിയ ഇരുമ്പുപൈപ്പുവച്ച്‌ അതിനുചുറ്റും കരിയും ഉപ്പും ഇടുകയും, വൈദ്യുത ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും ബാഹ്യകവചങ്ങള്‍ വണ്ണമുള്ള ചെമ്പുകമ്പിമൂലം ഈ ഇരുമ്പുപൈപ്പുമായി ഘടിപ്പിക്കുകയും വേണം.

(എന്‍.കെ. രാധാകൃഷ്‌ണന്‍ നായര്‍; ജോണ്‍സണ്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍