This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രിക്‌ ഡിസ്‌ചാർജ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇലക്‌ട്രിക്‌ ഡിസ്‌ചാര്‍ജ്‌

Electric Discharge

സാധാരണഗതിയില്‍ മിക്ക വാതകങ്ങളും വിദ്യുത്‌ചാലകങ്ങളല്ല. മര്‍ദം വളരെക്കുറച്ച്‌ വോള്‍ട്ടത വര്‍ധിപ്പിക്കുമ്പോള്‍ വാതകത്തില്‍ക്കൂടി വൈദ്യുതധാര പ്രവഹിക്കും. ഈ പ്രതിഭാസത്തെ "ഇലക്‌ട്രിക്‌ ഡിസ്‌ചാര്‍ജ്‌' എന്നുപറയുന്നു. 1859-ല്‍ ജെ. പ്ലക്കര്‍ ഈ പ്രതിഭാസത്തെ ദര്‍ശിച്ചുവെങ്കിലും, അതിനുശേഷം വില്യം ക്രൂക്‌സ്‌, ജെ.ജെ. തോംസണ്‍ എന്നിവരാണ്‌ ഇതേപ്പറ്റി വിശദമായ പഠനം നടത്തിയത്‌.

ഏകദേശം 30 സെ.മീ. നീളവും 5 സെ.മീ. വ്യാസവും ഉള്ളതും രണ്ടുവശവും അടയ്‌ക്കപ്പെട്ടതും ഓരോ പ്ലാറ്റിനം ഇലക്‌ട്രാേഡുകള്‍ ഇരുവശത്തും ഘടിപ്പിക്കപ്പെട്ടതുമായ ഒരു ഗ്ലാസ്‌ കുഴലാണ്‌ പരീക്ഷണത്തിനുപയോഗിക്കാവുന്ന ലളിതമായ ഒരുപകരണം. ഇലക്‌ട്രാേഡുകളില്‍ ആവശ്യമായ വോള്‍ട്ടത കൊടുക്കാം. കുഴലില്‍ നിന്ന്‌ വാതകത്തെ ക്രമേണ നീക്കം ചെയ്യുമ്പോള്‍ പല പ്രതിഭാസങ്ങളും കാണപ്പെടുന്നു. വാതകത്തിന്റെ മര്‍ദം ഏകദേശം ഒരു സെ.മീ. മെര്‍ക്കുറി ആകുമ്പോള്‍ വൈദ്യുതിപ്രവാഹം ആരംഭിക്കുന്നു. കുഴലില്‍ അനിയതമായ രജതരേഖകള്‍ കാണപ്പെടും. ഒരു സ്‌ഫോടനശബ്‌ദവും കേള്‍ക്കാം. മര്‍ദം 0.5 സെ.മീ. ആകുമ്പോള്‍ ഡിസ്‌ചാര്‍ജ്‌ തുടര്‍ച്ചയായുണ്ടാകുകയും കുഴല്‍ ആകമാനം പ്രകാശമാനമാകുകയും ചെയ്യുന്നു. പ്രകാശത്തിന്റെ വര്‍ണം വാതകസ്വഭാവത്തെ ആശ്രയിച്ചിരിക്കും. മര്‍ദം 0.2 സെ.മീ. ആകുന്നതോടെ കുഴല്‍ നിറഞ്ഞിരുന്ന പ്രകാശധാര രണ്ടു പുഞ്‌ജങ്ങളായിത്തീരുന്നു. ആനോഡിനോടു ചേര്‍ന്നുള്ള വലിയ മെര്‍ക്കുറി സ്‌തംഭത്തെ ധനാത്മകം (positive) എന്നും കാഥോഡിനോടുചേര്‍ന്ന ചെറിയ സ്‌തംഭത്തെ ഋണാത്മകം (negative) എന്നും ഇവയ്‌ക്കിടയിലുള്ള ഇടുങ്ങിയ അദീപ്‌ത പ്രദേശത്തെ "ഫാരഡെ അദീപ്‌തപ്രദേശം' (Faraday dark region) എന്നും പറയുന്നു. മര്‍ദം 0.1 സെ.മീ. ആകുന്നതോടെ ധനാത്മകസ്‌തംഭം ചെറുതാകുകയും ഋണാത്മകസ്‌തംഭം കാഥോഡില്‍നിന്നു വിടുകയും അവയ്‌ക്കിടയില്‍ മറ്റൊരു അദീപ്‌തപ്രദേശം ഉണ്ടാകുകയും ചെയ്യുന്നു. ഇത്‌ "ക്രൂക്‌ അദീപ്‌തപ്രദേശം' (Crook dark region) എന്ന പേരിലറിയപ്പെടുന്നു. മര്‍ദം 0.01 സെ.മീ. ആകുമ്പോള്‍ ചെറുതായിത്തീര്‍ന്ന ധനാത്മകസ്‌തംഭം ചെറിയ തിളങ്ങുന്ന തളികകള്‍പോലെ ഭിന്നമായിത്തീരുന്നു. കാഥോഡിലെ പ്രകാശം വളരെക്കൂടുകയും ക്രൂക്‌ അദീപ്‌തപ്രദേശം വളരെ വലുതാകുകയും ചെയ്യുന്നു. മര്‍ദം വീണ്ടും കുറയ്‌ക്കുമ്പോള്‍ പല ഭാഗങ്ങളും ഓരോന്നായി കാഥോഡിലേക്കു നീങ്ങി അപ്രത്യക്ഷമാകുന്നു; ക്രൂക്‌ അദീപ്‌തപ്രദേശം വളരെ വലുതാകുന്നു. ഏകദേശം 0.001 സെ.മീ. മര്‍ദത്തില്‍ കുഴല്‍ മുഴുവനും അദീപ്‌തപ്രദേശമായിത്തീരുന്നു. ഈ അവസ്ഥയില്‍ കുഴല്‍ നിര്‍മിതിക്ക്‌ ഉപയോഗിച്ചിട്ടുള്ള ഗ്ലാസിന്റെ ഘടനയ്‌ക്കനുസരണമായി നീലയോ പച്ചകലര്‍ന്ന നീലയോ ആയ ഫ്‌ളൂറെസന്റ്‌ കിരണങ്ങള്‍ കുഴലില്‍നിന്നും പുറപ്പെടുവാന്‍ തുടങ്ങും. കുഴലില്‍ എക്‌സ്‌-കിരണങ്ങള്‍ ഉണ്ടായി അവ കുഴലിന്റെ ഭിത്തിയില്‍ പതിക്കുന്നതിന്റെ ഫലമായാണ്‌ ഫ്‌ളൂറസെന്റ്‌ കിരണങ്ങള്‍ ഉണ്ടാകുന്നത്‌.

ഡിസ്‌ചാര്‍ജ്‌ ട്യൂബ്‌

കാഥോഡില്‍നിന്ന്‌ ആനോഡിലേക്ക്‌ അദൃശ്യമായ കാഥോഡ്‌ കിരണങ്ങള്‍ പ്രവഹിക്കുന്നു. ഇത്‌ ഇലക്‌ട്രാേണുകളുടെ പ്രവാഹം തന്നെയാണെന്ന്‌ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്‌. കാഥോഡ്‌ കിരണങ്ങള്‍ സിങ്ക്‌ സള്‍ഫൈഡ്‌ പോലെയുള്ള പദാര്‍ഥങ്ങളില്‍ പതിക്കുമ്പോള്‍ ദീപ്‌തി ഉണ്ടാകുന്നു. ടെലിവിഷന്‍ സ്‌ക്രീനിന്‌ അകവശത്ത്‌ ഫ്‌ളൂറസെന്‍സ്‌ ഉണ്ടാക്കുന്ന പദാര്‍ഥങ്ങള്‍ പൂശിയിരിക്കും. ഇതില്‍ കാഥോഡ്‌ കിരണങ്ങള്‍ പതിക്കുമ്പോഴാണ്‌ ടെലിവിഷന്‍ സ്‌ക്രീനിലും അതുപോലെ കംപ്യൂട്ടര്‍ മോണിറ്ററിലും ചിത്രങ്ങള്‍ തെളിയുന്നത്‌. കാഥോഡ്‌ കിരണങ്ങള്‍ പതിയുമ്പോള്‍ പ്രകാശമുണ്ടാകുന്നതിനെ കാഥോഡോ ലൂമിനസെന്‍സ്‌ എന്നുപറയുന്നു. ഇലക്‌ട്രാേണുകള്‍ (പ്രകാശം തന്നെയും ആകാം) പതിക്കുന്നത്‌ നിലച്ചാലും അല്‌പം നേരത്തേക്കുകൂടി പ്രകാശം തരുന്ന പ്രതിഭാസത്തെ ഫോസ്‌ഫോറസെന്‍സ്‌ എന്ന്‌ വിളിക്കുന്നു. എന്നാല്‍ ഫ്‌ളൂറസെന്റ്‌ പദാര്‍ഥങ്ങളില്‍ പ്രകാശം അല്ലെങ്കില്‍ ഇലക്‌ട്രാേണുകള്‍ പതിക്കുന്നതു നിലച്ചാല്‍ പ്രകാശം നിര്‍ഗമിക്കുന്നതും നിലയ്‌ക്കും. ഫ്‌ളൂറസെന്റ്‌ പെയിന്റുകള്‍ പൂശിയ ട്രാഫിക്‌സിഗ്നല്‍ ബോര്‍ഡുകളും പരസ്യബോര്‍ഡുകളും റോഡ്‌സ്റ്റഡുകളും ഇന്ന്‌ ഏറെ ഉപയോഗിച്ചുവരുന്നു.

വ്യത്യസ്‌ത വാതകങ്ങളില്‍ വൈദ്യുതി കടത്തിവിടുമ്പോള്‍ ഉണ്ടാകുന്ന വിവിധ പ്രതിഭാസങ്ങളെ ആസ്‌പദമാക്കിയാണ്‌ ഫ്‌ളൂറസെന്റ്‌ വിളക്കുകള്‍, നിയോണ്‍ വിളക്കുകള്‍ മുതലായവ പ്രവര്‍ത്തിക്കുന്നത്‌.

(ഡോ. എം.ജി. കൃഷ്‌ണപിള്ള; ഡോ. ബി. പ്രേംലെറ്റ്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍