This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇറോം ഷർമിള (1972 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇറോം ഷര്‍മിള (1972 - )

ഇറോം ഷര്‍മിള

മനുഷ്യാവകാശപ്രവര്‍ത്തകയും കവയിത്രിയും. അഫ്‌സ്‌പാ എന്ന നിയമം റദ്ദാക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി ഇറോം ആരംഭിച്ച നിരാഹാരസമരം ദേശീയ-അന്തര്‍ദേശീയ ശ്രദ്ധ നേടുകയുണ്ടായി. 2002-ല്‍ ആരംഭിച്ച്‌ നിലവിലും തുടരുന്ന ഉപവാസം ലോകത്തെ ഏറ്റവും ദീര്‍ഘ നിരാഹാരസമരമാണ്‌ 1972 മാ. 14-ന്‌ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ ഇറോം നന്ദയുടെയും സഖിദേവിയുടെയും മകളായി ജനിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദം അമര്‍ച്ച ചെയ്യാനായി ഇന്ത്യാ ഗവണ്‍മെന്റ്‌ പാസ്സാക്കിയ അഫ്‌സ്‌പ ആക്‌റ്റിനെ പിന്‍പറ്റി ഇന്ത്യന്‍സേന നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള സമരമുഖങ്ങളില്‍ ഇറോം ഷര്‍മിള ചെറുപ്പം മുതല്‍ക്കേ സജീവമായിരുന്നു. ഏതൊരു വ്യക്തിയെയും വാറണ്ടില്ലാതെ അറസ്റ്റ്‌ ചെയ്യാനും, സംശയത്തിന്റെ പേരില്‍ വെടിവയ്‌ക്കാനും, ഇന്ത്യന്‍ സേനയ്‌ക്ക്‌ അനിയന്ത്രിത അധികാരം നല്‍കുന്ന നിയമമാണ്‌ അഫ്‌സ്‌പ.

2002 ന. 2-ല്‍ മണിപ്പൂരിലെ മാലോമില്‍ നടന്ന കൂട്ടക്കൊല ഇറോം ഷര്‍മിളയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു; ഇന്ത്യന്‍ സൈനികത്താവളത്തിനെതിരെ വിഘടനവാദികള്‍ നടത്തിയ ആക്രമണത്തിന്‌ പ്രതികാരമായി സൈനികര്‍ മാലോമിലെ നിഷ്‌കളങ്കരായ സിവിലിയന്മാര്‍ക്കെതിരെ നടത്തിയ വെടിവയ്‌പില്‍ 10 പേരാണ്‌ മരിച്ചത്‌. അഫ്‌സ്‌പയുടെ മറവില്‍ നടക്കുന്ന ഏറ്റുമുട്ടല്‍നാടകങ്ങളുടെ തുടര്‍ച്ചയായി മാലോം കൂട്ടക്കൊലയെ കണ്ട ഇറോം, ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുവാനുള്ള ഏറ്റവും ശക്തമായ ഉപാധിയായി സ്വീകരിച്ചത്‌ നിരാഹാര സമരമാണ്‌. നിരാഹാര സമരത്തില്‍ അന്തര്‍ലീനമായിരുന്ന ആത്മീയതയായിരുന്നു ഈ തീരുമാനത്തിലെത്താന്‍ അവരെ പ്രേരിപ്പിച്ചത്‌. അഫ്‌സ്‌പ റദ്ദാക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി മരണം വരെ ഉപവാസം ആരംഭിക്കുന്നത്‌. 2002 ന. 2-നാണ്‌. സമരത്തിന്റെ മൂന്നാം ദിനം, ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 309 പ്രകാരം ആത്മഹത്യാശ്രമത്തിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടു. ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച ഇറോമിനു മൂക്കിലൂടെ ദ്രവ്യരൂപത്തിലുള്ള ഭക്ഷണം നിര്‍ബന്ധപൂര്‍വമാണ്‌ നല്‌കിവരുന്നത്‌.

ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിരവധി മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഇറോം ഷര്‍മിളയോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയുണ്ടായി. 2006 ഒക്‌ടോബറില്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാര ജേതാവായ ഇബാദി ഷിറിന്‍ ഇവരെ സന്ദര്‍ശിച്ചിരുന്നു. ദക്ഷിണ കൊറിയയുടെ ഗ്‌വാങ്‌ജു മനുഷ്യാവകാശ സമ്മാനത്തിനു ഇവര്‍ അര്‍ഹയായി. സയന്‍സ്‌ ആന്‍ഡ്‌ റാഷണലിസ്റ്റ്‌സ്‌ അസോസിയേഷന്‍, ഹ്യൂമനിസ്റ്റ്‌ അസോസിയേഷന്‍ ഒഫ്‌ ഇന്ത്യന്‍ എന്നീ സംഘടനകള്‍ 2010-ലെ നോബല്‍ സമാധാന പുരസ്‌കാരത്തിന്‌ നാമനിര്‍ദേശം ചെയ്‌തത്‌ ഇറോമിനെയാണ്‌.

ജ്ഞാനപീഠജേതാവായ മഹാശ്വേതാദേവി, 21-ാം നൂറ്റാണ്ടിലെ ഐതിഹാസിക വ്യക്തിത്വം എന്നാണ്‌ ഇറോമിനെ വിശേഷിപ്പിച്ചത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍