This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇറാസ്‌മസ്‌, ഡസിഡീറിയസ്‌ (1466 - 1536)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇറാസ്‌മസ്‌, ഡസിഡീറിയസ്‌ (1466 - 1536)

Erasmus Desiderius

ഡസിഡീറിയസ്‌ ഇറാസ്‌മസ്‌

ഡച്ച്‌ ദൈവശാസ്‌ത്രജ്ഞനും നവോത്ഥാനകാല മാനവികതാവാദിയും. ദാര്‍ശനിക ചിന്തകളിലൂടെ നവോത്ഥാന കാലഘട്ടത്തെ സമ്പന്നമാക്കിയ ഇദ്ദേഹം റോട്ടര്‍ഡാമില്‍ (നെതര്‍ലന്‍ഡ്‌സ്‌) ജനിച്ചു. 1492-ല്‍ പൗരോഹിത്യം സ്വീകരിച്ച ഇറാസ്‌മസ്‌ തുടര്‍ന്ന്‌ ദൈവശാസ്‌ത്രത്തില്‍ ബിരുദം നേടി. ആത്മീയലോകത്തെ കടുത്ത നിയന്ത്രണങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാല്‍ ഇദ്ദേഹം പൗരോഹിത്യം ഉപേക്ഷിക്കുന്നത്‌ 1495-ലാണ്‌. പിന്നീട്‌ കുറച്ചുകാലം ഓക്‌സ്‌ഫഡില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുകയുണ്ടായി.

1501-ല്‍ ഇറാസ്‌മസ്‌ രചിച്ച ഒരു ക്രിസ്‌ത്യന്‍ പോരാളിയുടെ കൈപ്പുസ്‌തകം എന്ന ഗ്രന്ഥത്തില്‍ പാപവിമോചനത്തിനായി പള്ളിക്ക്‌ പണം കൊടുക്കുന്ന സമ്പ്രദായത്തെ അതിനിശിതമായ ഭാഷയിലാണ്‌ വിമര്‍ശിച്ചത്‌. മതകര്‍മങ്ങളുടെ അനുഷ്‌ഠാനമല്ല മറിച്ച്‌, ക്രിസ്‌തു സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തന്ന മാതൃക അനുകരിക്കുന്നതാണ്‌ ക്രിസ്‌തുവിനെ ആരാധിക്കുന്നതിനുള്ള യഥാര്‍ഥമാര്‍ഗം എന്ന്‌ ഇദ്ദേഹം വിശ്വസിച്ചിരുന്നു. ഈ വിശ്വാസത്തെയും ചരിത്ര പശ്ചാത്തലത്തില്‍ ബൈബിള്‍ പഠനം നടത്തുന്നതിലുള്ള ഇദ്ദേഹത്തിന്റെ താത്‌പര്യത്തെയും സര്‍ തോമസ്‌ മോര്‍, കോളെറ്റ്‌, ഫിഷെര്‍, ലിനാക്കര്‍ തുടങ്ങിയ സുഹൃത്തുക്കള്‍ പ്രാേത്സാഹിപ്പിക്കുകയുണ്ടായി. ക്രിസ്‌തീയ വിജ്ഞാനത്തെയും ക്ലാസ്സിക്കല്‍ സംസ്‌കാരത്തെയും സമന്വയിപ്പിക്കുക എന്നതായിരുന്നു ഇറാസ്‌മസിന്റെ മുഖ്യ ലക്ഷ്യം.

റോമന്‍ കത്തോലിക്കാസഭയെ വിവിധ കാരണങ്ങളുടെ പേരില്‍ ഇറാസ്‌മസ്‌ വിമര്‍ശിച്ചത്‌ മാര്‍ട്ടിന്‍ ലൂഥറിനു സഹായകമായിരുന്നെങ്കിലും ഇദ്ദേഹം കത്തോലിക്കനായിത്തന്നെ തുടരുകയും റോമിനെതിരെയുള്ള ലൂഥറിന്റെ വിപ്ലവത്തില്‍ പങ്കുചേരാന്‍ വിസമ്മതിക്കുകയും ചെയ്‌തു; പോപ്പിന്റെ അധികാരത്തോടു അന്ധമായ വിധേയത്വം പുലര്‍ത്തുകയോ ലൂഥറിനിസത്തിന്‌ അന്ധമായ പിന്തുണ നല്‌കുകയോ ചെയ്‌തില്ല. റോമന്‍ കത്തോലിക്കാ സഭയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇറാസ്‌മസ്‌ ലൂഥറനാണെന്നുയര്‍ന്ന ആക്ഷേപത്തെ പ്രതിരോധിക്കുന്നതിനായി ഇദ്ദേഹം രചിച്ചതാണ്‌ ദെ ലിബെറോ ആര്‍ബിത്രിയോ. ലൂഥറിനെ വിമര്‍ശിച്ച ഈ കൃതിക്ക്‌ മറുപടിയായി ലൂഥര്‍ എഴുതിയതാണ്‌ ദെ സെര്‍വോ ആര്‍ബിത്രിയോ. ലൂഥറിന്റെ കൃതിക്ക്‌ പ്രതിവാദം ഉന്നയിച്ചുകൊണ്ട്‌ ഇറാസ്‌മസ്‌ ഹിപ്പൊറാസ്‌ പിത്തെസ്‌ പ്രസിദ്ധീകരിച്ചു.

എഴുത്തുകാരന്‍ എന്ന നിലയിലും ഇറാസ്‌മസ്‌ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മാനവികതാവാദപരമായ ആന്തി ബാര്‍ബറി, അദാഗിയ, കൊളോക്വിയ എന്നിവയ്‌ക്കുശേഷം ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള മാനവികതാവാദത്തിലേക്കു (Biblical humanism) തിരിഞ്ഞു. മോറിയായെ എന്‍കോമിയം, ബൈബിളിലെ പുതിയ നിയമത്തിന്റെ ഗ്രീക്ക്‌ പതിപ്പ്‌ എന്നിവ ഇദ്ദേഹത്തിന്‌ അനശ്വരകീര്‍ത്തി നേടിക്കൊടുത്തു. മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന വിവിധ ത്വരകളുടെ പരസ്‌പര വൈരുധ്യം വിശകലനം ചെയ്യുന്ന കൃതിയാണ്‌ മോറിയായെ എന്‍കോമിയം. പുതിയനിയമത്തിന്‌ ഇറാസ്‌മസ്‌ തയ്യാറാക്കിയ പതിപ്പ്‌ പണ്ഡിതന്മാര്‍ നൂറ്റാണ്ടുകളോളം പഠനത്തിന്‌ ആധാരമാക്കിയിരുന്നു. ലത്തീന്‍ പരിഭാഷയോടെ ഇറാസ്‌മസ്‌ പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ഗ്രീക്ക്‌ പതിപ്പിലെ വ്യാഖ്യാനങ്ങള്‍ "നവീകരണത്തിന്റെ ബൗദ്ധികപിതാവ്‌' എന്ന സംജ്ഞ ഇദ്ദേഹത്തിനു നേടിക്കൊടുത്തു.

വിദ്യാഭ്യാസത്തെക്കുറിച്ചും ഇറാസ്‌മസിന്‌ വ്യക്തമായ വീക്ഷണമുണ്ടായിരുന്നു. ദെറാഷ്യോസ്‌തുദി (1511), ദെ പുയെറിസ്‌ സ്‌താതിം അക്‌ലിബെറാലിത്തെര്‍ ഇന്‍സ്‌തിതുയെന്‍ദിസ്‌ (1529) എന്നിവ ഈ രംഗത്തെ ഇദ്ദേഹത്തിന്റെ സംഭാവനകളാണ്‌. ക്രിസ്‌തുമതത്തിന്റെ അടിസ്ഥാനതത്ത്വങ്ങളും ലത്തീന്‍ഭാഷയുടെ പ്രാഥമിക പാഠങ്ങളും കുട്ടികളെ വീട്ടില്‍ അഭ്യസിപ്പിക്കണമെന്നും സ്‌കൂളിലെ ഔപചാരികപഠനം ഏഴാം വയസ്സില്‍ ആരംഭിക്കണമെന്നും ഇറാസ്‌മസ്‌ വാദിച്ചു. വിദേശഭാഷാ പഠനത്തിന്‌ ഉപയോഗിക്കുന്ന ആധുനിക പാഠ്യപദ്ധതിയോടു വളരെ സാദൃശ്യമുള്ള രീതിയാണ്‌ ഇദ്ദേഹം ലത്തീന്‍പഠനത്തിനായി നിര്‍ദേശിച്ചിട്ടുള്ളത്‌. കഠിനമായ ശിക്ഷണനടപടിയെ വിമര്‍ശിച്ച ഇറാസ്‌മസ്‌ പാഠ്യപദ്ധതിയില്‍ കായികാഭ്യസനത്തിനുള്ള പങ്കിനെപ്പറ്റിയും ഊന്നിപ്പറഞ്ഞിരുന്നു. അന്ധവിശ്വാസത്തിനും അജ്ഞതയ്‌ക്കുമെതിരായി പടവെട്ടിയ ഇറാസ്‌മസ്‌ ദൈവശാസ്‌ത്രജ്ഞന്‍ എന്നതിലുപരി മാനവികതാവാദിയായാണ്‌ അറിയപ്പെടുന്നത്‌. ജോണ്‍ കാല്‍വിനെപ്പോലുള്ള ദൈവശാസ്‌ത്രജ്ഞനോ മാര്‍ട്ടിന്‍ ലൂഥറെപ്പോലെയുള്ള മതപരിഷ്‌കര്‍ത്താവോ ആയിരുന്നില്ല ഇറാസ്‌മസ്‌. എന്നാല്‍ പണ്ഡിതനായ എഴുത്തുകാരന്‍, മാനവികതാവാദി എന്നീ നിലകളില്‍ ചോദ്യം ചെയ്യപ്പെടാനാവാത്ത സ്ഥാനമാണ്‌ ഇദ്ദേഹത്തിനുള്ളത്‌. 1536 ജൂല. 12-ന്‌ അന്തരിച്ചു.

ജര്‍മന്‍ നോവലിസ്റ്റും ജീവചരിത്രകാരനുമായ സ്റ്റെഫന്‍ സ്വെയ്‌ഗ്‌ ഉള്‍പ്പെടെ പല പ്രശസ്‌തരും ഇറാസ്‌മസിന്റെ ജീവചരിത്രം രചിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍