This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരവിവർമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇരവിവര്‍മ

വേണാട്ടുചരിത്രത്തില്‍ "ഇരവിവര്‍മ' എന്ന പേരില്‍ അറിയപ്പെടുന്ന ഒട്ടേറെ രാജാക്കന്മാരുണ്ട്‌.

1. ആദ്യത്തെ ഇരവിവര്‍മ സ്യാനന്ദൂരപുരാണസമുച്ചയത്തില്‍ പരാമൃഷ്‌ടനായ കോതവര്‍മ എന്ന വേണാട്ടുരാജാവിന്റെ നാലുപുത്രന്മാരില്‍ രണ്ടാമനാണ്‌. അച്ഛന്റെ പേരുകൂടി കൂട്ടിച്ചേര്‍ത്തതിന്റെ ഫലമായി വീരകോത ഇരവിവര്‍മ എന്നു ചരിത്രരേഖകളില്‍ ഇദ്ദേഹം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ഈ രാജാവിനെപ്പറ്റിയുള്ള ആദ്യത്തെ പരാമര്‍ശം തിരുച്ചിറപ്പള്ളിജില്ലയില്‍ ശ്രീരംഗം ക്ഷേത്രത്തിലുള്ളതും രണ്ടാം രാജാരാജചോഴന്റെ പതിനൊന്നാം ഭരണവര്‍ഷത്തിലുണ്ടായിരുന്നതുമായ ഒരു ശിലാലിഖിതത്തിലാണ്‌. 1157-ല്‍ തെക്കന്‍ തിരുവിതാംകൂറില്‍ പുരവശ്ശേരി വിഷ്‌ണുക്ഷേത്രത്തില്‍ ഈ രാജാവിന്റെ ചില ശിലാലിഖിതങ്ങള്‍ കാണാനുണ്ട്‌. അതില്‍ ഒന്നാമത്തേത്‌ 1161-ലേതാണ്‌. 1165-ലുണ്ടായ രണ്ടു ലിഖിതങ്ങള്‍ കൂടെ അവിടെയുണ്ട്‌; അവയും ഈ ഇരവിവര്‍മയുടേതുതന്നെ. കോതകേരളവര്‍മയുടെ അനന്തരഗാമിയായും വീരകോത ആദിത്യവര്‍മയുടെ മുന്‍ഗാമിയായും കുറച്ചുകാലം ഇദ്ദേഹം നാടുവാണു. കുലോത്തുംഗ ചോഴനെതിരായി കോതവര്‍മ നടത്തിയ നിര്‍ണായക സമരത്തിലും തുടര്‍ന്നുണ്ടായ സൈനികനീക്കങ്ങളിലും ഇരവിവര്‍മ പങ്കെടുത്തിരുന്നു.

2. അടുത്തതായി നാടുവാണ പ്രശസ്‌തനായ ഇരവിവര്‍മ, സംഗ്രാമധീരനെന്ന്‌ ബഹുമതി സ്വീകരിച്ച രവിവര്‍മ കുലശേഖരനാണ്‌.

3. 1373-എ.ഡി.-യിലെ തിരുവിടൈക്കോട്‌ ലിഖിതത്തില്‍ പരാമര്‍ശിക്കപ്പെടുന്ന വീരഇരവി ഇരവിവര്‍മ. ഇദ്ദേഹം ചിറവാമൂപ്പനായിരുന്നു. തിരുവനന്തപുരത്ത്‌ പദ്‌മനാഭസ്വാമിക്ഷേത്രത്തിലുള്ള ഒരു രേഖയനുസരിച്ച്‌ 1375-ല്‍ നാടുവാണത്‌ ഇദ്ദേഹമാണെന്ന്‌ തെളിയുന്നു. അന്നത്തെ തൃപ്പാപ്പൂര്‍ മൂപ്പന്‍ ഇരവി ആദിത്യവര്‍മ ഇളമുറയാണെന്ന്‌ തെളിയുന്നതുകൊണ്ട്‌ അന്നത്തെ നാടുവാഴി ഇരവി ഇരവിവര്‍മയായിരുന്നുവെന്ന്‌ തീര്‍ച്ചയാക്കാം. ഇദ്ദേഹം എത്രകാലം ഭരിച്ചുവെന്നറിയാന്‍ വഴിയില്ല. 1382-ല്‍ മരിച്ചുവെന്നു ശങ്കുണ്ണിമേനോന്‍ രേഖപ്പെടുത്തിയിരിക്കുന്നു.

4. 15-ാം ശതകത്തില്‍ വേണാട്ടുരാജാവായ ഇരവിവര്‍മ 1484-ല്‍ വീരകോത ആദിത്യവര്‍മയുടെ അനന്തരഗാമിയായി മൂപ്പേറ്റു. തൃപ്പാപ്പൂര്‍ മൂത്തതിരുവടിയായിട്ടാണ്‌ ഇദ്ദേഹം ചരിത്ര രേഖകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്‌. മുത്തളക്കുറിച്ചിയില്‍ വീരകേരളേശ്വരത്തു കുളപ്പുര കോയിക്കല്‍, തിരുവനന്തപുരത്ത്‌ കണ്ടുകൊണ്ടേടത്തു കോയിക്കല്‍, മുത്തളക്കുറിച്ചിയില്‍ പുതിയേടത്തു കോയിക്കല്‍, ഇരണിയല്‍ വലിയ തേവാരക്കെട്ട്‌, തിരുവനന്തപുരത്ത്‌ കുളത്തറമഠം, തിരുവട്ടാറ്റു തോണിമണ്‍ കൊട്ടാരം, തിരുവനന്തപുരത്ത്‌ ശ്രീപാദത്തുകൊട്ടാരം മുതലായ രാജഗൃഹങ്ങളില്‍ അദ്ദേഹം താമസിച്ചിരുന്നു. കല്‌പകശ്ശേരി നായരെ വീരനാരായണശ്ശേരിമഠത്തിലെ ബ്രാഹ്മണര്‍ കൈയേറ്റം ചെയ്യുകയും അതിന്റെ പകവീട്ടുന്നതിന്‌ പടയാളികള്‍ പ്രസ്‌തുത സങ്കേതം ചുട്ടുചാമ്പലാക്കുകയും ഒട്ടേറെ നമ്പ്യാതിരിമാരെ വെട്ടിക്കൊല്ലുകയും ചെയ്‌തതിന്റെപേരില്‍ ഇരവിവര്‍മ പ്രായശ്ചിത്തം ചെയ്‌തെങ്കിലും അത്‌ എട്ടരയോഗത്തെ തൃപ്‌തിപ്പെടുത്തിയില്ല. ഒടുവില്‍ മരിച്ച നമ്പ്യാതിരിമാരുടെ ഇരട്ടിസംഖ്യ നായന്മാരെ "കഴുവേറ്റി' ആള്‍പരിഹാരം നിര്‍വഹിച്ചു.

5. 1537-ല്‍ നാടുവാണിരുന്ന വെന്റുമണ്‍കൊണ്ട ഭൂതലവീരഇരവിവര്‍മ. തിരുനെല്‍വേലി ജില്ലയില്‍ വലിയൊരു ഭൂഭാഗം അദ്ദേഹത്തിന്റെ കീഴിലായിരുന്നു. ശുചീന്ദ്രം ക്ഷേത്രത്തില്‍ ഇദ്ദേഹം ഏര്‍പ്പെടുത്തിയ "ഉദയമാര്‍ത്താണ്ഡന്‍ ശാന്തി' എന്ന പൂജയ്‌ക്കുവേണ്ട ചെലവിനങ്ങള്‍ക്കുവേണ്ടി തിരുനെല്‍വേലി പ്രദേശത്തു പറക്കുടിയില്‍ പുള്ളുമംഗലം, വെപ്പന്‍കുളം എന്നീ ഗ്രാമങ്ങള്‍ ഇദ്ദേഹം ദാനംചെയ്‌ത വിവരം ശുചീന്ദ്രം ക്ഷേത്രത്തിലുള്ളതും 1537-ലുണ്ടായതുമായ ഒരു ശിലാലിഖിതത്തില്‍ നിന്നുഗ്രഹിക്കാം. സ്വന്തമായ "മെയ്‌കീര്‍ത്തിയുള്ള ഒരേയൊരു കേരളരാജാവ്‌ അദ്ദേഹമാണെന്ന്‌ അതില്‍ പറഞ്ഞിരിക്കുന്നു. നല്ല പദ്യച്ചുവയുള്ള തമിഴ്‌ ഗദ്യത്തിലാണ്‌ പ്രസ്‌തുത പ്രശസ്‌തി രചിച്ചിട്ടുള്ളത്‌. തിരുനെല്‍വേലി ജില്ലയിലെ ചേരമഹാദേവി ഗ്രാമത്തിലുള്ള ദ്വാരാപതി അപ്പന്‍ ക്ഷേത്രത്തില്‍ "ഇരവിവര്‍മന്‍ശാന്തി' എന്നൊരു പൂജ ഏര്‍പ്പെടുത്തിയതായും ഒരു പ്രശസ്‌തിപദ്യം സൂചിപ്പിക്കുന്നു. അംബാസമുദ്രം താലൂക്കില്‍ കീഴ്‌-ആമ്പൂര്‍ ഗ്രാമത്തിലെ കുളക്കരയിലുള്ള ഉന്നതമായ പാറക്കെട്ടില്‍ അതിപ്പോഴും കാണാനുണ്ട്‌.

6. 1595-ല്‍ വീരഉദയമാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ മൃതിയടഞ്ഞതിനെത്തുടര്‍ന്ന്‌ മൂപ്പേറ്റ ഇരവിഇരവിവര്‍മ. 1598-ലെ തിരുനയിനാര്‍ക്കുറിച്ചിശാസനം, 1603-ലെ കൊച്ചേപ്പിടാരം ശാസനം, 1606-ലെ ഇളമ്പശാസനം എന്നിവ കൂടാതെ തിരുവനന്തപുരം, തിരുവട്ടാര്‍ എന്നീ സ്ഥലങ്ങളില്‍നിന്നു കണ്ടുകിട്ടിയ ചില ശിലാലിഖിതങ്ങളിലും ഈ രാജാവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്‌; ഇളംബ രേഖയില്‍ പേരില്ല. ഇദ്ദേഹം മധുരയിലേക്ക്‌ സപരിവാരം യാത്രചെയ്‌ത്‌ വീരപ്പനായ്‌ക്കന്റെ ആതിഥ്യം സ്വീകരിച്ചു എന്നും നായ്‌ക്കന്‍ സന്തുഷ്‌ടനായി അദ്ദേഹത്തിനു 40 കുതിരകളെ സമ്മാനിച്ചു എന്നും തെളിയിക്കുന്ന രേഖകളുണ്ട്‌.

7. 1623-ലെ പദ്‌മനാഭപുരം ശാസനം, 1623-ലെ വാള്‍വച്ചഗോഷ്‌ഠം ശാസനം, 1629-ലെ എറിച്ചകുളം ശാസനം, 1639-ലെ തിരുവിതാംകോട്‌ ശാസനം, 1644-ലെ തൊടുവെട്ടി ശാസനം, 1657-ലെ ഭൂതപ്പാണ്ടി ശാസനം മുതലായ ചരിത്രരേഖകളില്‍ പരാമര്‍ശിക്കപ്പെടുന്ന ഇരവിവര്‍മ. ഇദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു തിരുമലനായ്‌ക്കന്റെ പടനായകനായ രാമപ്പയ്യന്‍ വേണാടാക്രമിച്ചത്‌. 1561-ലെ ശ്രീപദ്‌മനാഭസ്വാമിക്ഷേത്രശാസനം ഈ വസ്‌തുത വെളിപ്പെടുത്തുന്നു. ആക്രമണദിനം അദ്ദേഹത്തിന്റെ ഒരു ജന്മദിനംകൂടിയായിരുന്നുവെന്ന്‌ സൂചനയുണ്ട്‌. ഇദ്ദേഹം എത്രകാലം ഭരിച്ചു എന്ന്‌ കൃത്യമായി പറയാവുന്ന രേഖകള്‍ ലഭിച്ചിട്ടില്ല.

8. വേണാടു വാണ ഇരവിവര്‍മമാരില്‍ അവസാനത്തെ രാജാവ്‌ ഉമയമ്മറാണിയുടെ കാലത്തെ ഇരവിവര്‍മയായിരുന്നു. ഉമയമ്മറാണി ആറ്റിങ്ങല്‍ മൂന്നാംമുറയായിരുന്നപ്പോള്‍ വേണാടു വാണ ആദിത്യവര്‍മയുടെ അനന്തരവനായിരുന്നു പ്രസ്‌തുത ഇരവിവര്‍മ.

തിരുവട്ടാറ്റു തോണിമണ്‍ കൊട്ടാരത്തില്‍വച്ച്‌ മരിച്ചു(1609).

(കെ. മഹേശ്വരന്‍നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B5%E0%B5%BC%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍