This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരവിക്കുട്ടിപ്പിള്ളപ്പോര്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇരവിക്കുട്ടിപ്പിള്ളപ്പോര്‌

ദക്ഷിണ തിരുവിതാംകൂറില്‍ (ഇപ്പോള്‍ കന്യാകുമാരി ജില്ല) പ്രചാരത്തിലിരുന്ന ഒരു വില്ലടിച്ചാന്‍പാട്ട്‌. തമിഴ്‌ മിശ്രഭാഷയില്‍ രചിക്കപ്പെട്ട ഈ പാട്ടിന്‌ കണിയാംകുളംപോര്‌ എന്നും പേരുണ്ട്‌. ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു കൃതിയാണിത്‌.

മധുര ഭരിച്ച തിരുമലനായ്‌ക്കനും തിരുവിതാംകൂറുമായി കണിയാംകുളത്തുവച്ച്‌ നടന്ന യുദ്ധവും, യുദ്ധത്തില്‍ തിരുവിതാംകൂറിലെ സേനാനായകനായ ഇരവിക്കുട്ടിപ്പിള്ളയ്‌ക്കുണ്ടായ വീരമൃത്യുവുമാണ്‌ പാട്ടിലെ പ്രതിപാദ്യം. ദക്ഷിണ തിരുവിതാംകൂര്‍ മുന്‍കാലത്ത്‌ പാണ്ഡ്യ-ചോളരാജാക്കന്മാരുടെയും മധുരനായ്‌ക്കന്മാരുടെയും തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കു വിധേയമായിരുന്നു. കൊ.വ. 806 മുതല്‍ 823 വരെ (1631-48) വേണാടു ഭരിച്ചിരുന്നത്‌ ഉണ്ണിക്കേരളവര്‍മ എന്ന രാജാവായിരുന്നു. അദ്ദേഹത്തിന്റെ സവിശേഷപ്രീതിക്കു പാത്രീഭവിച്ച്‌ ചെറുപ്പത്തില്‍ മുഖ്യമന്ത്രിയായും പടനായകനുമായി ഉയര്‍ന്ന വീരപുരുഷനാണ്‌ ഇരവിക്കുട്ടിപ്പിള്ള. ഇരവിക്കുട്ടിപ്പിള്ളയുടെ തലവെട്ടി തന്റെ യജമാനനു കാഴ്‌ചവയ്‌ക്കുന്നതാണെന്ന്‌ ശപഥം ചെയ്‌ത തിരുമലനായ്‌ക്കന്റെ മുഖ്യ സേനാനിയായ രാമപ്പയ്യന്‍ വലിയ സൈന്യസന്നാഹത്തോടെ വേണാടാക്രമിക്കാന്‍ തക്കം പാര്‍ത്തു പണക്കുടിയില്‍ താവളമടിച്ചു. നേര്‍വഴിക്കു ലക്ഷ്യംനേടാന്‍ സാധ്യമല്ലെന്നു മനസ്സിലാക്കിയ പാണ്ടിപ്പടത്തലവന്‍ ഇരവിക്കുട്ടിപ്പിള്ളയുടെ ഉയര്‍ച്ചയില്‍ അസൂയാലുക്കളായിരുന്ന മറ്റു വേണാട്ടു മന്ത്രിമാരുമായി ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടു. പോര്‍ക്കളത്തില്‍വച്ച്‌ തങ്ങള്‍ ഇരവിക്കുട്ടിപ്പിള്ളയുടെ നിഗ്രഹത്തിന്‌ സൗകര്യപ്രദമാംവണ്ണം പ്രവര്‍ത്തിച്ചുകൊള്ളാമെന്ന്‌ അവര്‍ അയാള്‍ക്ക്‌ ഉറപ്പുനല്‌കി.

1645 ജൂല. 18-ന്‌ കണിയാംകുളത്തുവച്ച്‌ നടന്ന യുദ്ധത്തില്‍ വേണാട്ടുസൈന്യത്തിനു വിജയം സുനിശ്ചിതമാണെന്നു തോന്നിയ സന്ദര്‍ഭത്തില്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത നേതാക്കള്‍ മുന്‍നിശ്ചയമനുസരിച്ച്‌ തങ്ങളുടെ സേനാവിഭാഗങ്ങളോടൊപ്പം പോര്‍ക്കളത്തില്‍നിന്നു പിന്‍വാങ്ങി. ഈ പിന്‍വാങ്ങല്‍ വകവയ്‌ക്കാതെ പടവെട്ടി മുന്നേറിയ ആ ധീരസേനാനി രാമപ്പയ്യന്റെ വെട്ടേറ്റു വീരസ്വര്‍ഗം പൂകി. രാമപ്പയ്യന്‍ അദ്ദേഹത്തിന്റെ തലവെട്ടിയെടുത്ത്‌ പട്ടില്‍ പൊതിഞ്ഞ്‌ നായ്‌ക്കനു കാഴ്‌ചവച്ചു. പട്ടില്‍ പൊതിഞ്ഞ ശിരസ്സു കണ്ട നായ്‌ക്കന്റെ പ്രതികരണം പാട്ടില്‍ ഇപ്രകാരം വര്‍ണിച്ചിരിക്കുന്നു:

	"അയ്യോ ഇന്ത തുരയേപ്പോലെ
	അവനിതന്നില്‍ പാര്‍ത്താലൊരുവനുണ്ടോ?
	വയ്യം പുകഴ്‌ന്തിടും ഇവനുടയ
	വൈരപ്പണിയിട്ട കാതഴകോ
	കോതിടും വന്ന മുടിയഴകോ
	കൂറ്റന്‍ കസ്‌തൂരിപ്പൊട്ടഴകോ?'
 

പശ്ചാത്താപവിവശനായ നായ്‌ക്കന്‍ ആ ശിരസ്‌ പാളയത്തിലേക്ക്‌ അയച്ചുകൊടുക്കാന്‍ ഏര്‍പ്പാടുചെയ്‌തു. ഇരവിക്കുട്ടിപ്പിള്ളയുടെ ശിഷ്യനും ആശ്രിതനും ആയോധനവിദഗ്‌ധനുമായിരുന്ന ചക്കാല കാളിനായര്‍ ശിരസ്‌ ഏറ്റുവാങ്ങി. ശവസംസ്‌കാരച്ചടങ്ങിന്‌ നേതൃത്വം നല്‍കിയ മഹാരാജാവ്‌ കാളിനായര്‍ക്ക്‌ കുഞ്ചാക്കോട്ടുദേശത്തില്‍ കുറേ വസ്‌തുവകകള്‍ കരമൊഴിവായി പതിച്ചുകൊടുത്തു. ഇതാണ്‌ പാട്ടിലെ കഥാസാരം.

ഇത്തരം വീരാപദാന ഗാനങ്ങള്‍ സംഭവത്തിന്റെ ചൂടാറുംമുമ്പാണ്‌ സാധാരണയായി ഉടലെടുക്കുക; തന്നിമിത്തം ഈ പാട്ട്‌ 1645-നുമേല്‍ അധികവര്‍ഷങ്ങള്‍ കഴിയുന്നതിനുമുമ്പ്‌ രചിക്കപ്പെട്ടതാണെന്ന്‌ ഊഹിക്കേണ്ടിയിരിക്കുന്നു. ഈ പാട്ടിന്റെ സാരസ്യം പൂര്‍ണമായി അനുഭവപ്പെടുന്നത്‌ അത്‌ സംഘഗാനമായി അവതരിപ്പിക്കുമ്പോഴാണ്‌. വീരരസവും ശോകരസവും നിറഞ്ഞുനില്‍ക്കുന്ന ഭാവങ്ങള്‍ ഇതില്‍ സുലഭമാണ്‌. മകന്റെ വേര്‍പെട്ട ഉടല്‍കണ്ടിട്ട്‌,

 
	"ആള്‍ വീരാ എന്നിരവി!
	എന്നരുമക്കൊടിയഴകേ,
	അഴകുള്ള മന്തിരിയേ
	ആശമകനേ? അയ്യോ!
	അഴകുള്ള കണ്‍മണിയേ'
 

എന്നുള്ള മാതാവിന്റെ വിലാപം ഹൃദയദ്രവീകരണക്ഷമമാണ്‌. ഇരവിക്കുട്ടിപ്പിള്ള യുദ്ധോദ്യതനായി പുറപ്പെടുമ്പോള്‍ പൗരസ്‌ത്രീകള്‍ കുമ്മിയടിച്ചുപാടുന്ന പാട്ടിലെ ഏതാനും വരികള്‍ താഴെ ഉദ്ധരിക്കുന്നു:

 
        "പടൈയ്‌ക്കു പോറാരിരവിപ്പിള്ളൈ
	പമ്പരമുത്തുക്കുടൈ ചേരുമാം
	കുടൈക്കു കീഴേയിരവിപ്പിള്ളൈ
	പോറ കൊലുമൈപ്പാര്‍ തോഴിപ്പെണ്ണേ!
	ആച്ചുമുത്തേയെടീ പേച്ചിമുത്തേ
	ആവിടപ്പെണ്ണേയീ നാട്ടുപെണ്ണേ!
	തങ്കളില്‍ തങ്കവളൈ കിലുങ്ക-
	ത്തവിത്തു കുമ്മിയടിപ്പോമെടീ;
	കണ്ണെനെന്‍പാര്‍ ചിലര്‍ മന്നനെന്‍പാര്‍
	കാമനോ സോമനോ വാറതെന്‍പാര്‍;
	മന്നര്‍ക്കു കണ്ണാന മന്തിരിയാനവന്‍
	വാറ ശിങ്കാരത്തെപ്പാരുങ്കെടീ'
 

ഇംഗ്ലീഷില്‍ ബാലഡ്‌ (Ballad) എന്നു പറയപ്പെടുന്ന ഇത്തരം വീരകഥാഗാനപ്രസ്ഥാനത്തില്‍ മലയാളത്തിന്റെ ആദ്യദശയില്‍ ഉണ്ടായ ഒരു ഉജ്ജ്വലസാഹിത്യസൃഷ്‌ടിയാണ്‌ ഇരവിക്കുട്ടിപ്പിള്ളപ്പാട്ട്‌; പഴയ തെക്കന്‍ പാട്ടുകളില്‍ ഇതിന്‌ അതിപ്രധാനമായ ഒരു സ്ഥാനമുണ്ട്‌.

ഇരവിക്കുട്ടിപ്പിള്ളപ്പോരിനെ ആധാരമാക്കി ഇ.വി.കൃഷ്‌ണപിള്ള,വി. നീലകണ്‌ഠപ്പിള്ള, കെ. കേശവപ്പിള്ള, ബ്രഹ്മവ്രതന്‍ എന്നിവര്‍ ഓരോ നാടകം രചിച്ചിട്ടുണ്ട്‌.

ഇരവിക്കുട്ടിപ്പിള്ളപ്പാട്ട്‌ അല്ലെങ്കില്‍ കണിയാംകുളംപോര്‌ എന്ന പേരില്‍ ഈ പ്രാചീനഗാനം ശൂരനാട്ട്‌ കുഞ്ഞന്‍പിള്ളയുടെ അവതാരികയോടുകൂടി കാഞ്ഞിരംകുളം കൊച്ചുകഷ്‌ണന്‍നാടാര്‍ മുദ്രണം ചെയ്‌തു പ്രകാശിപ്പിച്ചിട്ടുണ്ട്‌. നോ. ഇരവിക്കുട്ടിപ്പിള്ള

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍