This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരണിയൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇരണിയല്‍

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍പ്പെട്ട കല്‍ക്കുളം താലൂക്കിലെ ഒരു പട്ടണം. തിരുവിതാംകൂര്‍ സംസ്ഥാനം നിലവിലിരുന്നകാലത്ത്‌ ഇരണിയല്‍ തെക്കന്‍ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട ഒരു തൊഴില്‍കേന്ദ്രമായിരുന്നു. തിരുവനന്തപുരം-കന്യാകുമാരി റെയില്‍പ്പാത ഇരണിയലിനെ സ്‌പര്‍ശിക്കുന്നു.

മുന്‍കാലത്ത്‌ വേണാടിന്റെ തലസ്ഥാനം ഇരണിയല്‍ ആയിരുന്നു എന്നു വ്യക്തമാക്കുന്ന ചരിത്രരേഖകള്‍ ലഭിച്ചിട്ടുണ്ട്‌. ഒരു പഴയ കൊട്ടാരം ഇപ്പോഴും അവിടെ ഭഗ്നാവശിഷ്‌ടമായി നിലനില്‍ക്കുന്നുണ്ട്‌. തെക്കേ തേവന്‍ചേരിയില്‍ കോയിക്കല്‍ എന്നായിരുന്നു ഇരണിയല്‍ കൊട്ടാരത്തിന്റെ പഴയ പേര്‌. ഇന്നിത്‌ ഇരണിയല്‍കൊട്ടാരം എന്നപേരിലാണ്‌ അറിയപ്പെടുന്നത്‌. ഇരണിയല്‍ കൊട്ടാരത്തിനു സമീപത്തുതന്നെ പാറ തുരന്നുണ്ടാക്കിയ ഒരു ശിവക്ഷേത്രവും (ശിവഗിരി) ആള്‍വാര്‍ കോയില്‍ എന്ന വിഷ്‌ണുക്ഷേത്രവും സ്ഥിതിചെയ്യുന്നു. തൃപ്പാപ്പൂര്‍, കീഴ്‌പേരൂര്‍ ശ്രീവീര മാര്‍ത്തണ്ഡവര്‍മ രാജാവ്‌ കൊട്ടാരത്തില്‍ എഴുന്നള്ളി താമസിച്ചിരുന്നതായും ദേശിങ്ങനാടു കീഴ്‌പേരൂര്‍ ശ്രീവീര കേരളവര്‍മരായ ദേശീങ്ങനാട്ടു മൂത്തതിരുവടി "ഇരണിയങ്കനല്ലൂര്‍' ഇരുന്നരുളിയതായും അവിടെവച്ച്‌ "മുടിഞ്ഞരുളിയതായും മതിലകം രേഖകളില്‍ പ്രസ്‌താവിച്ചുകാണുന്നു.

ചേരമാന്‍ പെരുമാള്‍ കേരളം വിട്ടുപോയത്‌ ഈ കൊട്ടാരത്തില്‍ നിന്നാണെന്നും കൊട്ടാരത്തില്‍ ഉറങ്ങിക്കിടന്ന പെരുമാളിനെ നേരം വെളുത്തപ്പോള്‍ കാണാനില്ലാതായെന്നുമാണ്‌ ഐതിഹ്യം. ഇപ്രകാരം അപ്രത്യക്ഷനായത്‌ വേറെ ഏതോ വേണാട്ടുരാജാവാണെന്നും മതഭേദമുണ്ട്‌. അദ്ദേഹം ഉറങ്ങിക്കിടന്നതായി സങ്കല്‌പിക്കപ്പെടുന്ന കരിങ്കല്‍കട്ടില്‍ ഇപ്പോഴും തേവന്‍ചേരി കോയിക്കലിലെ വസന്തമണ്ഡപത്തില്‍ സൂക്ഷിച്ചുപോരുന്നു. രാജാവ്‌ അപ്രത്യക്ഷനാവുംമുമ്പ്‌ താമസിച്ചിരുന്ന കൊട്ടാരത്തിന്റെ ഭാഗമാണ്‌ വസന്തമണ്ഡപം എന്ന പേരില്‍ അറിയപ്പെടുന്നത്‌. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ സ്ഥാനാരോഹരണത്തിനുമുമ്പ്‌ ഇരണിയല്‍ കൊട്ടാരത്തിലെത്തി വസന്തമണ്ഡപത്തില്‍ ഉടവാള്‍ വച്ചു നമസ്‌കരിക്കുന്ന പതിവുണ്ടായിരുന്നു.

ആദ്യം ആയ്‌ രാജ്യത്തിന്റെയും പിന്നീട്‌ വേണാടിന്റെയും ഭാഗമായിരുന്ന ഇരണിയല്‍ പാണ്ഡ്യന്മാര്‍, ചോളന്മാര്‍, വിജയനഗര രാജാക്കന്മാര്‍ എന്നിവരുടെ ആക്രമണങ്ങള്‍ക്കു വിധേയമായിട്ടുണ്ട്‌. എ.ഡി. 1741-ല്‍ ഡച്ചുകാര്‍ കുളച്ചല്‍ വന്നിറങ്ങി തിരുവിതാംകൂറിന്റെ ഔട്ട്‌പോസ്റ്റുകളായ തേങ്ങാപ്പട്ടണം, ഹടാലം, കടിയപട്ടണം മുതലായ സ്ഥലങ്ങള്‍ ആക്രമിച്ച്‌ സമ്പദ്‌സമൃദ്ധമായ ഇരണിയല്‍വരെ എത്തുകയുണ്ടായി. ഇവരെ ചെറുക്കാന്‍ ഒരു വലിയ സൈന്യത്തോടുകൂടി കല്‍ക്കുളത്തെത്തിയ രാമയ്യന്‍ ദളവ നാഗര്‍കോവിലിനും ഇരണിയലിനും ഇടയ്‌ക്കാണ്‌ സൈന്യങ്ങളെ നിര്‍ത്തിയത്‌. ഇരണിയല്‍ താമസിച്ചിരുന്ന തിരുവിതാംകൂര്‍ മഹാരാജാവ്‌ (മാര്‍ത്താണ്ഡവര്‍മ) ഇടവമാസം 29-ന്‌ പരദേവതാസ്ഥാനമായ തിരുവട്ടാര്‍ ക്ഷേത്രത്തില്‍ ചെന്നിരുന്നുവെന്ന്‌ പ്രസ്‌തുത ക്ഷേത്രംവക ഗ്രന്ഥവരിയില്‍ പറഞ്ഞുകാണുന്നു. കൊ.വ. 916 കര്‍ക്കടകമാസം 15-ന്‌ (1741 ആഗ. 10) കുളച്ചല്‍ വച്ചുനടന്ന യുദ്ധത്തില്‍ ഡച്ചുപട പരാജയപ്പെട്ടുപിന്‍വാങ്ങിയതിനുശേഷം ഇരണിയലിനു ശത്രുക്കളുടെ ആക്രമണഭീഷണി നേരിടേണ്ടിവന്നിട്ടില്ല.

ചരിത്രപ്രധാനമായ പല സംഭവങ്ങള്‍ക്കും സാക്ഷ്യംവഹിച്ചിട്ടുള്ള സ്ഥലമാണ്‌ ഇരണിയല്‍ "ഇരണിയ ചിങ്കനല്ലൂര്‍ ത്രിവിക്രമപുരത്ത്‌ ആഴ്‌വാര്‍ കോവിലിന്റെ ചുറ്റുമണ്ഡപത്തില്‍വച്ച്‌', "എട്ടരയോഗ'ക്കാരുടെ പലസമ്മേളനങ്ങളും കൂടിയിട്ടുണ്ട്‌. തലക്കുളത്തു വേലുത്തമ്പി കാര്യക്കാര്‍ ജയന്തന്‍ നമ്പൂതിരിക്കെതിരായി സംഘടിപ്പിച്ച പ്രക്ഷോഭണം തുടങ്ങിയത്‌ ഇരണിയല്‍ വച്ചാണ്‌. തമ്പിയുടെ ആഹ്വാനമനുസരിച്ച്‌ ആയിരക്കണക്കിനാളുകള്‍ ഇരണിയല്‍ കൊട്ടരത്തിനുമുമ്പില്‍ കൂടിയിട്ടാണ്‌ എല്ലാവരും ചേര്‍ന്ന്‌ തിരുവനന്തപുരത്തെത്തി മഹാരാജാവിനോടു സങ്കടമുണര്‍ത്തിക്കണമെന്നു തീരുമാനിച്ചത്‌.

ഇരണിയലിനോടു ചേര്‍ന്ന തലക്കുളത്ത്‌ "തലക്കുളത്തുശാലൈ' എന്നൊരു വിദ്യാകേന്ദ്രം പണ്ടുണ്ടായിരുന്നെന്നും ചോളന്മാരാണ്‌ അതു നശിപ്പിച്ചതെന്നും തിരുനന്ദിക്കര ശിലാരേഖയില്‍ പറഞ്ഞുകാണുന്നു.

ദക്ഷിണ തിരുവിതാംകൂറിലെ സുപ്രസിദ്ധ ഭഗവതീക്ഷേത്രമായ മണ്ടയ്‌ക്കാട്‌ ഈ പ്രദേശത്തിനടുത്താണ്‌. അവിടത്തെ കൊടയാഘോഷം ആണ്ടുതോറും നിരവധി ആരാധകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.

ഇരണിയലിലെ നെയ്യൂര്‍ സി.എസ്‌.ഐ. ക്രിസ്‌ത്യാനികളുടെ ഒരു കേന്ദ്രമാണ്‌. ദക്ഷിണസൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന നെയ്യൂര്‍ ആശുപത്രി ഇന്ത്യയിലെ പേരുകേട്ട ആതുരശാലകളിലൊന്നാണ്‌. വിശ്വപ്രസിദ്ധനായ ഡോ. സോമര്‍വെല്‍ വളരെക്കാലം ഇവിടത്തെ ഭിഷഗ്വരനായിരുന്നു.

കൈത്തറി നെയ്‌ത്തിനും നേര്യത്‌ നിര്‍മാണത്തിനും പ്രസിദ്ധിയാര്‍ജിച്ച സ്ഥലമാണ്‌ ഇരണിയല്‍. വളരെ വിശേഷപ്പെട്ട കസവുനേര്യതുകള്‍ ഇവിടെ നിര്‍മിക്കപ്പെടുന്നു.

കൃഷി, കരുപ്പെട്ടിനിര്‍മാണം എന്നിവയാണ്‌ മറ്റു പ്രധാന തൊഴിലുകള്‍. കാര്‍ഷികപ്രധാനമായ സ്ഥലമാണ്‌ ഇരണിയല്‍. നെല്ലിനങ്ങളില്‍ അതിപ്രസിദ്ധമാണ്‌ ഇരണിയല്‍ ചമ്പാവ്‌. നിലങ്ങളെ തട്ടുകളായിത്തിരിച്ച്‌ ജലസേചനസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ്‌ നെല്‍കൃഷി നടത്തുന്നത്‌.

ഇരണിയല്‍ എന്ന ദേശനാമത്തിന്റെ ആഗമനം എന്തെന്നു തീര്‍ത്തു പറയാനുതകുന്ന ചരിത്രരേഖകള്‍ ലഭ്യമല്ല. "രണസിംഹനല്ലൂരി'ന്റെ ഒരു ദൂഷിതരൂപമാണ്‌ ഇരണിയല്‍ എന്നു ചിലര്‍ അഭ്യൂഹിക്കുന്നു. അവരുടെ പക്ഷത്തില്‍ "രണസിംഹന്‍' വേണാട്ടിലെ പ്രാചീനരാജാക്കന്മാരില്‍ ഒരാളാണ്‌. ഉവല്‍ നിലം എന്നര്‍ഥമുള്ള "ഇരണ'വും ചേരുക എന്നര്‍ഥമുള്ള "ഇയലും' ചേര്‍ന്നുണ്ടായ സംജ്ഞയാണ്‌ ഇരണിയല്‍ എന്നു വോറൊരു വിധത്തിലും ഈ ദേശനാമം നിഷ്‌പാദിക്കപ്പെട്ടുകാണുന്നുണ്ട്‌. "ഹിരണ്യസിംഹനല്ലര്‍' ആണ്‌ ഇരണിയലിനെ കുറിക്കാന്‍ ഉപയോഗിച്ചുവരുന്ന സംസ്‌കൃതരൂപം. ഹിരണ്യസിംഹനല്ലൂരിന്റെ തദ്‌ഭവരൂപമാണ്‌ ഇരണിയല്‍ എന്ന നിഷ്‌പത്തിവാദത്തിനു കൂടുതല്‍ അംഗീകാരവും പ്രചാരവും ലഭിച്ചിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B0%E0%B4%A3%E0%B4%BF%E0%B4%AF%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍