This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബ്‌സന്‍, ഹെന്‍റിക്‌ ജോഹാന്‍ (1828 - 1906)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:37, 17 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇബ്‌സന്‍, ഹെന്‍റിക്‌ ജോഹാന്‍ (1828 - 1906)

Ibsen, Henrik Johan

ഹെന്‍റിക്‌ ജോഹാന്‍ ഇബ്‌സണ്‍


നോർവീജിയന്‍ നാടകകൃത്തും കവിയും. "ഷെയ്‌ക്‌സ്‌പിയർ കഴിഞ്ഞാൽ അടുത്ത പദവി ഞാന്‍ ഇബ്‌സനു നൽകും' എന്നാണ്‌ ഇറ്റാലിയന്‍ നാടകകൃത്തായ ലൂയിഗി പിരാന്‍ഡലോ ഇബ്‌സനു നൽകുന്ന പ്രശംസ. യൂറോപ്യന്‍ നാടകരംഗത്താകമാനം അതുല്യമായ സ്വാധീനത ചെലുത്തിയ ഇബ്‌സനെ നാടകനവോത്ഥാനത്തിന്റെ ഏറ്റവും ശക്തനായ നേതാവായി പരിഗണിക്കുന്നു. ജീവിതം. ദക്ഷിണനോർവെയിലെ സ്‌കീന്‍ എന്ന ചെറുപട്ടണത്തിൽ ഒരു ബിസിനസ്സുകാരനായ നഡ്‌ ഇബ്‌സന്റെയും മാരിച്ചന്‍ ആൽട്ടന്‍ബെർഗിന്റെയും രണ്ടാമത്തെ പുത്രനായി ഇബ്‌സന്‍ 1828 മാ. 20-ന്‌ ജനിച്ചു. 1834-ൽ ബിസിനസ്‌ ക്ഷയിച്ചതോടെ പിതാവ്‌ വെന്‍സ്റ്റോപ്പിലേക്കു താമസംമാറ്റി; ബാഹ്യലോകവുമായി ബന്ധമില്ലാതെ എട്ടുവർഷം അവിടെ ജീവിച്ചകാലം ഇബ്‌സനെ അന്തർമുഖനും വിചാരശീലനുമാക്കി. മനോരാജ്യവും വായനയും കൊണ്ടുകഴിച്ചുകൂട്ടിയ ഈ കാലത്തെ ധാരണകളും സ്‌മരണകളും പില്‌ക്കാലകൃതികളെ സ്വാധീനിച്ചിട്ടുണ്ട്‌. 16-ാമത്തെ വയസിൽ ഗ്രിംസ്റ്റാഡ്‌ എന്ന ചെറുപട്ടണത്തിൽ ഒരു മരുന്നുകടയിൽ ജോലിക്കാരനായി. അക്കാലത്തുണ്ടായ ഒരവിഹിതബന്ധത്തിൽ ഇദ്ദേഹത്തിനൊരു പുത്രനുണ്ടായി. ഈ വസ്‌തുത സ്വജീവിതത്തിലെ ഒരു നിഗൂഢരഹസ്യമായി ഇദ്ദേഹം സൂക്ഷിച്ചിരുന്നു.

1850-ൽ ക്രിസ്റ്റ്യാനിയാ(ഇന്നത്തെ ഓസ്ലോ)യിലേക്ക്‌ ഇബ്‌സന്‍കുടുംബം താമസംമാറ്റി. വൈദ്യം പഠിക്കണമെന്ന ഉദ്ദേശ്യത്തോടെ സർവകലാശാലയിൽ ചേർന്നു. അവിടെ ഇദ്ദേഹത്തിന്‌ സിസറോയുടെ പ്രഭാഷണങ്ങളെക്കുറിച്ച്‌ പഠിക്കാനുണ്ടായിരുന്നു. അതിൽ നിന്നാർജിച്ച പ്രചോദനം കൊണ്ടെഴുതിയകൃതിയാണ്‌ കാറ്റലിന്‍ (Cataline, 1850) എന്ന ചരിത്രനാടകം. പരീക്ഷയിൽ തോറ്റുപോകയാൽ വൈദ്യപഠനശ്രമം ഉപേക്ഷിച്ച്‌ സാഹിത്യത്തിലും തത്ത്വശാസ്‌ത്രത്തിലും ശ്രദ്ധ ചെലുത്തി. ആന്ധ്രിമ്മർ എന്നൊരു മാസികയ്‌ക്കു ലേഖനങ്ങളെഴുതുകയും അതിന്റെ പ്രസിദ്ധീകരണത്തിൽ സഹായിക്കുകയും ചെയ്‌തത്‌ ഇക്കാലത്താണ്‌. 1851-ൽ ബെർജനിലെ ഒരു നാടകവേദിയിൽ പ്രാഡ്യൂസറായി നിയമിക്കപ്പെടുകയും വർഷന്തോറും ഓരോ നാടകം എഴുതുവാന്‍ നിയുക്തനാവുകയും ചെയ്‌തു. പ്രാഡ്യൂസറായി ജോലിനോക്കിയ 1857 വരെ ഏതാണ്ട്‌ 145 നാടകങ്ങളുടെ അവതരണത്തിൽ ഇബ്‌സന്‍ പങ്കെടുക്കുകയുണ്ടായി. 1868-ൽ സുസന്നാ തൊറേസനെ വിവാഹം കഴിച്ചു. 1857-ൽ ക്രിസ്റ്റ്യാനിയായിലെ നോർവീജിയന്‍ നാടകവേദിയുടെ കലാസംവിധായകനായി. 1862-ൽ നാടകവേദി തകരുകയാൽ തുച്ഛമായ ശമ്പളത്തിൽ വേറൊന്നിന്റെ സാഹിത്യോപദേഷ്‌ടാവായി കുറച്ചുകാലം ജോലിനോക്കിയെങ്കിലും കടബാധ്യതയും മോഹഭംഗവും ഇദ്ദേഹത്തെ നൈരാശ്യത്തിന്റെ വക്കത്തെത്തിച്ചു.

സ്വതന്ത്രമായ സാഹിത്യയത്‌നത്തിന്‌ അനുകൂലമല്ലാത്ത സ്വന്തം നാടിന്റെ പിന്നോക്കാവസ്ഥയിൽ നിരാശനായി 1864-ൽ അദ്ദേഹം റോമിലെത്തി. അപ്പോഴേക്കും നാടകവേദിയുടെ എല്ലാവശങ്ങളെയും സംബന്ധിച്ച്‌ സമഗ്രമായ അറിവ്‌ അദ്ദേഹം നേടിക്കഴിഞ്ഞിരുന്നു. തുടർന്ന്‌ 27 കൊല്ലം റോം, ഡ്രസ്‌ഡന്‍, മ്യൂനിക്‌ മുതലായ സ്ഥലങ്ങളിലാണ്‌ ഇബ്‌സന്‍ കഴിച്ചുകൂട്ടിയത്‌. റോമിൽ വച്ചെഴുതിയ ആദ്യകൃതിയാണ്‌ ബ്രാന്‍ഡ്‌. അതിന്‌ സ്‌കാന്‍ഡിനേവിയയിൽ ആവേശപൂർവമായ സ്വീകരണംകിട്ടി. ലോകപ്രശസ്‌തനായ നാടകകൃത്തായി ഉയർന്നുകഴിഞ്ഞ ഇബ്‌സന്‍ 1891-ൽ സ്വന്തം നാട്ടിലേക്കുമടങ്ങി. തുടർന്നുള്ള വർഷങ്ങളിൽ അദ്ദേഹത്തോട്‌ ഏറ്റവും അടുത്തുവർത്തിച്ചത്‌ സ്‌നേഹിതന്മാരിൽ ഒരാളുടെ മകളായ ഹിൽഡുർ അന്‍ഡേഴ്‌സന്‍ ആയിരുന്നു. 1900-ൽ പൊടുന്നനെ രോഗബാധിതനായ ഇബ്‌സന്‍ അതിൽനിന്നു പിന്നെ മുക്തനായില്ല. 1906 മേയ്‌ 23-ന്‌ ഇദ്ദേഹം അന്തരിച്ചു. ആദ്യകാലകൃതികള്‍. കാറ്റലിന്‍ എന്ന നാടകം എഴുതിയ 1850 മുതൽ വെന്‍ വി ഡെഡ്‌ എവേക്കന്‍ (When We Dead Awaken) എന്ന അവസാനനാടകം രചിച്ച 1899 വരെയുള്ള ഇബ്‌സന്റെ സാഹിത്യജീവിതം കൃത്യമായി 19-ാം ശതകത്തിന്റെ ഉത്തരാർധത്തെ മുഴുവന്‍ ആശ്ലേഷിക്കുന്നു. ഈ സർഗാത്മകപ്രവർത്തനകാലത്തിന്റെ ആദ്യത്തെ പകുതി വിവിധരീതിയിലുള്ള പരീക്ഷണങ്ങള്‍ക്കായാണ്‌ ഇബ്‌സന്‍ വിനിയോഗിച്ചത്‌. രണ്ടാമത്തെ പകുതിയിലാണ്‌ ഇബ്‌സന്റെ പ്രശസ്‌തിക്ക്‌ ആസ്‌പദമായ ഉത്‌കൃഷ്‌ടകൃതികളുടെ ആവിർഭാവം. സത്യാസത്യങ്ങളുടെ സ്വഭാവത്തെപ്പറ്റിയുള്ള അന്വേഷണവും വ്യക്തിയുടെയും സമൂഹത്തിന്റെയും കൃത്രിമവും അകൃത്രിമവുമായ ഭാവങ്ങളെപ്പറ്റിയുള്ള വിചിന്തനവും നടക്കുന്നത്‌ ഈ കാലത്തെഴുതിയ കൃതികളിലാണ്‌. ഈ കൃതികള്‍ ലോകശ്രദ്ധയെ സവിശേഷം ആകർഷിക്കുകയും വിവാദങ്ങള്‍ ഇളക്കിവിടുകയും ചെയ്‌തിട്ടുണ്ട്‌.

നിരൂപകന്മാർ ഇബ്‌സന്റെ സാഹിത്യജീവിതത്തെ മൂന്നുഘട്ടങ്ങളായി വിഭജിച്ചിട്ടുണ്ട്‌. ഒന്ന്‌, തത്ത്വചിന്താപരങ്ങളും കാവ്യാത്മകങ്ങളും പ്രതിരൂപാത്മകങ്ങളുമായ കൃതികള്‍ രചിച്ച ആദ്യഘട്ടം; രണ്ട്‌, സാമൂഹ്യപ്രശ്‌നങ്ങള്‍ വിപ്ലവാത്മകമായി കൈകാര്യംചെയ്‌ത മധ്യഘട്ടം; മൂന്ന്‌ ആത്മകഥാപരങ്ങളായ കൃതികള്‍ രചിച്ച അന്ത്യഘട്ടം.

കാവ്യാത്മകതയും കാല്‌പനികതയും മുന്തിനിന്ന ആദ്യകാലത്ത്‌ നോർവെയുടെ ചരിത്രവും പാരമ്പര്യവും നാടോടിക്കഥകളും ഇബ്‌സനെ ആകർഷിച്ചിരുന്നു. അതിന്റെ ഫലമായി രചിക്കപ്പെട്ട കൃതികളാണ്‌ ദി വാറിയേഴ്‌സ്‌ ബറോ (The Warrier's Burrow, 1850), ലേഡി ഇഞ്ചർ ഒഫ്‌ ഓസ്‌ട്രാറ്റ്‌ (Lady Inger of Ostrat, 1855), ദി ഫീസ്റ്റ്‌ അറ്റ്‌ സോൽഹാങ്‌ (The Feast at Salhang, 1856),, ദി വൈക്കിംഗ്‌സ്‌ അറ്റ്‌ ഹെൽജ്‌ലാന്റ്‌ (The Vikings at Helge land, 1858), ദി പ്രിറ്റന്‍ഡേഴ്‌സ്‌ (The Pretenders, 1864) തുടങ്ങിയ നാടകങ്ങള്‍. സാമൂഹികവും സദാചാരപരവുമായ നിശ്ചലാവസ്ഥയോടുള്ള എതിർപ്പാണ്‌ അദ്ദേഹത്തെ സാഹിത്യരചനയ്‌ക്ക്‌ പ്രരിപ്പിച്ചത്‌. 1848-ലെ യൂറോപ്യന്‍ വിപ്ലവങ്ങള്‍ ഈ മനോഭാവത്തെ ശക്തിപ്പെടുത്തുകയും ഉറപ്പിക്കുകയും ചെയ്‌തു. രാഷ്‌ട്രീയത്തിലുണ്ടായ ഒരു താത്‌കാലികാഭിനിവേശത്തിന്റെ ഫലമാണ്‌ കാറ്റലീന്‍.

ഇറ്റലിയിൽ വച്ചെഴുതിയ ബ്രാന്‍ഡ്‌, പീർ ജിന്റ്‌ (Peer Gint, 1866),എംപറർ ആന്‍ഡ്‌ ഗലീലിയന്‍ (emperor and Galilian, 1873)എന്നീ കാവ്യനാടകങ്ങള്‍ ആദ്യഘട്ടത്തിലെ കൃതികളിൽ മികച്ചുനിൽക്കുന്നു. ആദ്യത്തെ രണ്ടുകൃതികളും സ്വഭാവത്തിലും അന്തസ്സത്തയിലും നോർവീജിയനാണ്‌. ബ്രാന്‍ഡ്‌ എന്ന കഥാപാത്രത്തിലൂടെ ഒരു ദുരന്തനായകനെയാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. സ്‌നേഹത്തിലും കർത്തവ്യത്തിലും അന്ധനായി, ആദർശത്തിൽ അർപ്പിക്കുന്ന അമിതാസക്തിമൂലമാണ്‌ അയാള്‍ക്ക്‌ ദുരന്തം സംഭവിക്കുന്നത്‌. സ്വഭാവചിത്രീകരണത്തിലും അന്തരീക്ഷസൃഷ്‌ടിയിലും ബ്രാന്‍ഡിന്റെ പ്രതിരൂപമാണ്‌ പീർ ജിന്റ്‌. തന്റെ ബാല്യകാലബന്ധങ്ങളുടെ ചിത്രങ്ങളും നാടോടിക്കഥകളുംകൊണ്ട്‌ പശ്ചാത്തലം ഒരുക്കിയിട്ടുള്ള പീർ ജിന്റ്‌ നോർവീജിയരുടെ ദേശീയകാവ്യമാണ്‌. ഭാവനാസമൃദ്ധിയിലും കാവ്യാത്മകതയിലും ചിന്താഗാംഭീര്യത്തിലും മുന്തിനിൽക്കുന്ന ഈ കൃതിയിൽ അവർ തങ്ങളുടെ സ്വപ്‌നസാക്ഷാത്‌കാരം ദർശിച്ചു. രണ്ടുഭാഗങ്ങളിലായി 10 അങ്കങ്ങളുള്ള ഒരു ബൃഹത്തായ നാടകമാണ്‌ എംപറർ ആന്‍ഡ്‌ ഗലീലിയന്‍. സാമൂഹ്യനാടകങ്ങള്‍. ഇബ്‌സന്‍ അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കുന്നത്‌ സമുദായത്തിന്റെ നെടുംതൂണുകള്‍ (Pillars of Society, 1877) എന്ന നാടകത്തിന്റെ രചനയോടുകൂടിയാണ്‌. മുന്‍കൃതികളിൽ സ്വീകരിച്ച പദ്യരൂപം ഉപേക്ഷിച്ച്‌ ഇവിടെ അദ്ദേഹം ഗദ്യരീതി കൈക്കൊള്ളുകയും സാമൂഹ്യപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്‌തു തുടങ്ങുകയും ചെയ്യുന്നു. പ്രസ്‌തുത കൃതിയിൽ സാമൂഹിക നേതാവിന്റെ പൊയ്‌മുഖം നീക്കി അയാളുടെ തനിസ്വരൂപം പ്രത്യക്ഷമാക്കുന്നു. സമൂഹത്തിന്റെ നെടുംതൂണുകള്‍ പ്രമാണിമാരായ നേതാക്കന്മാരല്ല, സത്യവും സ്വാതന്ത്യ്രവുമാണെന്ന നിഗമനത്തിലേക്ക്‌ അനുവാചകരെ നയിക്കുന്ന ഈ കൃതി ഇബ്‌സന്റെ പില്‌ക്കാലനാടകങ്ങളിൽ പലതിന്റെയും പ്രമേയത്തിലേക്കു വിരൽചൂണ്ടുന്നുണ്ടെന്നുപറയാം; സമൂഹസങ്കല്‌പം മൗലികമായി കൃത്രിമമാണെന്ന ആശയം അവയിൽ ആവർത്തിക്കുന്നുണ്ട്‌. സ്വഭർത്താവിനെ ഉപേക്ഷിച്ചും തനിക്കവകാശപ്പെട്ട സ്വാതന്ത്യ്രം സ്ഥാപിക്കുന്ന ഒരു ഭാര്യയെ അവതരിപ്പിക്കുന്ന പാവയുടെ വീട്‌ (A Doll's House, 1879)ഇബ്‌സനെ ഏറെ പ്രശസ്‌തനും വിവാദ നായകനുമാക്കി. 1881-ൽ രചിച്ച പ്രതങ്ങള്‍ സ്‌ത്രീ-പുരുഷബന്ധത്തെപ്പറ്റിയുള്ള തുറന്ന പ്രതിപാദനം കാരണം ഉത്‌കടമായ വിമർശനത്തിനു വിഷയീഭവിച്ചു. ഗുഹ്യരോഗബാധിതനായ ഭർത്താവുമായി സഹശയിച്ചതുമൂലം ഭാര്യയ്‌ക്കുണ്ടായ അനിഷ്‌ടഫലങ്ങള്‍ എടുത്തുകാട്ടുന്ന ഈ കൃതി യൂറോപ്പിലാകെ കോളിളക്കം സൃഷ്‌ടിച്ചു. നോർവേയിൽ ഉത്‌പതിഷ്‌ണുക്കളും യാഥാസ്ഥിതികരും ഒന്നുപോലെ പടവാളിളക്കി. തന്റെ വിമർശകന്മാർക്കുള്ള ഒരു തിരിച്ചടി എന്ന നിലയിൽ എഴുതിയ കൃതിയാണ്‌ ജനശത്രു (An Enemy of the People, 1882). വിചാരശൂന്യമായ "സംഘടിതഭൂരിപക്ഷ'മാണ്‌ ഇതിൽ അദ്ദേഹത്തിന്റെ ആക്ഷേപത്തിനു ശരവ്യമായത്‌. തന്നെപ്പോലുള്ള ഒരു ഏകാന്തപഥികന്റെ വിധി അതിൽ ചിത്രീകരിച്ചിരിക്കുന്നു.

സമുദായപരിഷ്‌കർത്താവിനെയും ആദർശവാദിയെയും പരിഹാസപാത്രങ്ങളാക്കിയിരിക്കുന്ന വൈൽഡ്‌ ഡക്ക്‌ (Wild Duck, 1884) എന്ന കൃതിയോടുകൂടി ഇബ്‌സന്‍ മൂന്നാം ഘട്ടത്തിലേക്കു പ്രവേശിക്കുന്നു. സമൂഹത്തെ വിട്ടു വ്യക്തിയിലേക്കും വ്യക്തിയുടെ ആന്തരികസംഘർഷങ്ങളിലേക്കുമാണ്‌ ഇതുമുതൽ അദ്ദേഹം ശ്രദ്ധകേന്ദ്രീകരിക്കുന്നത്‌. രചനാപ്രക്രിയയിൽ റിയലിസത്തെക്കാള്‍ സിംബലിസത്തിനു പ്രാധാന്യം നൽകി. തുടർന്നെഴുതിയ നാടകങ്ങളിലെല്ലാം അദ്ദേഹം നിഷ്‌കർഷിച്ചിരുന്നത്‌ മനുഷ്യസ്വഭാവത്തിന്റെ ആന്തരികപ്രരണകളെ സ്‌പർശിക്കുന്നതിലായിരുന്നു. അവയിൽ നോർവെയിലുള്ള ദൃശ്യങ്ങള്‍ക്കു കൂടുതൽ പ്രാധാന്യം കൊടുത്തിട്ടുണ്ട്‌. റോസ്‌മെർ ഷോം (Rosmer Sholm, 1886), ദി ലേഡി ഫ്രം ദി സീ(The Lady from the Sea, 1888), ഹെഡ്ഡാ ഗാബ്ലർ (Heada Gabler, 1890) എന്നീ കൃതികള്‍, സ്‌ത്രീകളുടെ അഭിലാഷങ്ങളും സ്വഭാവങ്ങളും തമ്മിലുള്ള സംഘട്ടനത്തിന്റെ ചിത്രീകരണങ്ങളാണ്‌.

പ്രതീകാത്മകത. ഏതെങ്കിലുമൊരു പ്രതീകാത്മകാംശം ഇല്ലാത്ത ഇബ്‌സന്‍ നാടകങ്ങള്‍ വിരളമാണ്‌. ആദ്യകാലത്തെ കാവ്യനാടകങ്ങളിൽ സ്വീകരിച്ച പ്രതീകാത്മകത പില്‌ക്കാലനാടകങ്ങളിലും കാണാം. അവസാന നാടകങ്ങളിൽ പ്രതിരൂപങ്ങളുടെയും ആത്മകഥാംശങ്ങളുടെയും സന്നിവേശം ക്രിയാംശത്തിനു തടസ്സം സൃഷ്‌ടിച്ചിട്ടുണ്ട്‌. മാസ്റ്റർ ബിൽഡർ (Master Builder, 1892), വെന്‍ വി ഡെഡ്‌ എവേക്കന്‍ (When We Dead Awaken, 1900) എന്നീ കൃതികളിൽ തന്നിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ട്‌ സാമൂഹികനാടകങ്ങളിലെപ്പോലെ ഇവയിൽ അദ്ദേഹം വിജയിച്ചിട്ടില്ല.

ആധുനിക പാശ്ചാത്യനാടകത്തിന്റെ വളർച്ചയ്‌ക്ക്‌ ഫലപ്രദമായ പ്രരണ നൽകിയവരിൽ അഗ്രഗണ്യനാണ്‌ ഇബ്‌സന്‍. നിലവിലിരുന്ന നാടകസങ്കേതങ്ങളിൽ സാരമായ പരിവർത്തനം അദ്ദേഹം വരുത്തി. ആവശ്യമില്ലാത്ത എല്ലാ അംശങ്ങളും പരിത്യജിച്ച്‌ ഏകസൂത്രനിബദ്ധമായ ഇതിവൃത്തത്തെ ശക്തവും സുന്ദരവുമായ ഒരു ദൃശ്യകാവ്യരൂപത്തിലൂടെ വികസിപ്പിച്ചു. സംഭവബഹുലമായ ഭൂതകാലത്തിന്റെ ആഘാതപ്രത്യാഘാതങ്ങള്‍ നിറഞ്ഞ പശ്ചാത്തലത്തിൽ വ്യക്തിയുടെ മാനസികസംഘർഷത്തിന്റെ പാരമ്യത്തിൽ നിർവഹണസന്ധിക്ക്‌ തൊട്ടടുത്തുവച്ചു നാടകം ആരംഭിക്കുന്ന രീതി പാശ്ചാത്യരാജ്യങ്ങളിൽ ആദ്യം തുടങ്ങിയത്‌ ഇബ്‌സനാണ്‌. ഇതിവൃത്തത്തിന്റെ ആർജവം, സംഭാഷണത്തിലെ ചടുലത, സംഘട്ടനാത്മകത, തികഞ്ഞ ഏകാഗ്രത എന്നിവ ഇബ്‌സന്‍ നാടകങ്ങളുടെ പ്രത്യേകതകളാണ്‌. ചിന്താമണ്ഡലത്തിൽ അദ്ദേഹം സൃഷ്‌ടിച്ച പരിവർത്തനങ്ങളും നിസ്സാരമല്ല. സമൂഹമധ്യത്തിൽ നിലനിന്നിരുന്ന കാപട്യങ്ങള്‍ക്കും സ്വാർഥതകള്‍ക്കും കാലഹരണപ്പെട്ട സദാചാര സംഹിതകള്‍ക്കും എതിരായി അദ്ദേഹം പേരാടി. മുമ്പൊരിക്കലും വേദിയിൽ അവതരിപ്പിച്ചിട്ടില്ലാത്ത പ്രശ്‌നനാടകങ്ങളാണ്‌ അദ്ദേഹം അവതരിപ്പിച്ചത്‌. നാടകത്തിന്റെ അനുസ്യൂതപുരോഗതിയിൽ ഈ പുതുമകളൊക്കെയും ഇന്ന്‌ ഏറെക്കുറെ പഴഞ്ചനായി തോന്നാമെങ്കിലും മനുഷ്യന്റെ സ്ഥായിയായ ഭാവങ്ങളെയും പ്രമേയങ്ങളെയും കൈകാര്യംചെയ്യുന്ന ഇബ്‌സന്‍ നാടകങ്ങള്‍ ക്ലാസ്സിക്കുകള്‍ എന്നനിലയിൽ ശ്രദ്ധേയങ്ങളാണ്‌.

ഇബ്‌സന്‍ മലയാളത്തിൽ. അനുകരണമായും പരിഭാഷയായും ഇബ്‌സന്‍ കൃതികളിൽ ചിലതു മലയാളത്തിൽ വന്നുകഴിഞ്ഞിട്ടുണ്ട്‌. 1936-ാമാണ്ടോടടുപ്പിച്ച്‌. എ. ബാലകൃഷ്‌ണപിള്ള ഗോസ്റ്റ്‌സ്‌, പ്രതങ്ങള്‍ എന്നപേരിൽ വിവർത്തനംചെയ്‌തു. ഇതേ നാടകംതന്നെ പിന്നീട്‌ സി.ജെ. തോമസ്‌ ഭൂതം എന്നപേരിൽ തർജുമ ചെയ്യുകയുണ്ടായി. കാട്ടുതാറാവ്‌ (വിവ. ഇ.എം. കോവൂർ), പാവയുടെ വീട്‌ (വിവ. ഇ. എം. കോവൂർ), സമുദായത്തിന്റെ നെടുംതൂണുകള്‍ (വിവ. എം.ഐ. വാരിയർ), ദി വൈക്കിങ്‌സ്‌ അറ്റ്‌ ഹെൽജ്‌ ലാന്‍ഡ്‌ (വിവ. കോന്നിയൂർ മീനാക്ഷിഅമ്മ-വീരയോദ്ധാക്കള്‍ ഹെൽഗലന്‍ഡിൽ എന്നപേരിൽ), രാജശില്‌പി (വിവ. കെ. രാമചന്ദ്രന്‍നായർ) എന്നിവയും മലയാളത്തിൽ വന്നുകഴിഞ്ഞു. റോസ്‌മർ ഷോം കേരളീയപശ്ചാത്തലം കൊടുത്ത്‌ മുല്ലയ്‌ക്കൽ ഭവനം എന്നൊരു നാടകമാക്കി സി. നാരായണപിള്ള അവതരിപ്പിച്ചു. ടി.എന്‍. ഗോപിനാഥന്‍നായരുടെ ജനദ്രാഹി, ആന്‍ എനിമി ഒഫ്‌ ദി പീപ്പിളിന്റെ അനുകരണമാണ്‌. ഇബ്‌സനിസ്റ്റു സങ്കേതങ്ങളും പ്രതിബിംബങ്ങളും ഉപയോഗിച്ചു രചിക്കപ്പെട്ടവയാണ്‌ എന്‍. കൃഷ്‌ണപിള്ളയുടെ ബലാബലം, കന്യക, മുടക്കുമുതൽ തുടങ്ങിയ നാടകങ്ങള്‍.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍