This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബ്‌സന്‍, ഹെന്‍റിക്‌ ജോഹാന്‍ (1828 - 1906)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇബ്‌സന്‍, ഹെന്‍റിക്‌ ജോഹാന്‍ (1828 - 1906)

Ibsen, Henrik Johan

ഹെന്‍റിക്‌ ജോഹാന്‍ ഇബ്‌സണ്‍


നോര്‍വീജിയന്‍ നാടകകൃത്തും കവിയും. "ഷെയ്‌ക്‌സ്‌പിയര്‍ കഴിഞ്ഞാല്‍ അടുത്ത പദവി ഞാന്‍ ഇബ്‌സനു നല്‍കും' എന്നാണ്‌ ഇറ്റാലിയന്‍ നാടകകൃത്തായ ലൂയിഗി പിരാന്‍ഡലോ ഇബ്‌സനു നല്‍കുന്ന പ്രശംസ. യൂറോപ്യന്‍ നാടകരംഗത്താകമാനം അതുല്യമായ സ്വാധീനത ചെലുത്തിയ ഇബ്‌സനെ നാടകനവോത്ഥാനത്തിന്റെ ഏറ്റവും ശക്തനായ നേതാവായി പരിഗണിക്കുന്നു.

ജീവിതം. ദക്ഷിണനോര്‍വെയിലെ സ്‌കീന്‍ എന്ന ചെറുപട്ടണത്തില്‍ ഒരു ബിസിനസ്സുകാരനായ നഡ്‌ ഇബ്‌സന്റെയും മാരിച്ചന്‍ ആല്‍ട്ടന്‍ബെര്‍ഗിന്റെയും രണ്ടാമത്തെ പുത്രനായി ഇബ്‌സന്‍ 1828 മാ. 20-ന്‌ ജനിച്ചു. 1834-ല്‍ ബിസിനസ്‌ ക്ഷയിച്ചതോടെ പിതാവ്‌ വെന്‍സ്റ്റോപ്പിലേക്കു താമസംമാറ്റി; ബാഹ്യലോകവുമായി ബന്ധമില്ലാതെ എട്ടുവര്‍ഷം അവിടെ ജീവിച്ചകാലം ഇബ്‌സനെ അന്തര്‍മുഖനും വിചാരശീലനുമാക്കി. മനോരാജ്യവും വായനയും കൊണ്ടുകഴിച്ചുകൂട്ടിയ ഈ കാലത്തെ ധാരണകളും സ്‌മരണകളും പില്‌ക്കാലകൃതികളെ സ്വാധീനിച്ചിട്ടുണ്ട്‌. 16-ാമത്തെ വയസില്‍ ഗ്രിംസ്റ്റാഡ്‌ എന്ന ചെറുപട്ടണത്തില്‍ ഒരു മരുന്നുകടയില്‍ ജോലിക്കാരനായി. അക്കാലത്തുണ്ടായ ഒരവിഹിതബന്ധത്തില്‍ ഇദ്ദേഹത്തിനൊരു പുത്രനുണ്ടായി. ഈ വസ്‌തുത സ്വജീവിതത്തിലെ ഒരു നിഗൂഢരഹസ്യമായി ഇദ്ദേഹം സൂക്ഷിച്ചിരുന്നു.

1850-ല്‍ ക്രിസ്റ്റ്യാനിയാ(ഇന്നത്തെ ഓസ്ലോ)യിലേക്ക്‌ ഇബ്‌സന്‍കുടുംബം താമസംമാറ്റി. വൈദ്യം പഠിക്കണമെന്ന ഉദ്ദേശ്യത്തോടെ സര്‍വകലാശാലയില്‍ ചേര്‍ന്നു. അവിടെ ഇദ്ദേഹത്തിന്‌ സിസറോയുടെ പ്രഭാഷണങ്ങളെക്കുറിച്ച്‌ പഠിക്കാനുണ്ടായിരുന്നു. അതില്‍ നിന്നാര്‍ജിച്ച പ്രചോദനം കൊണ്ടെഴുതിയകൃതിയാണ്‌ കാറ്റലിന്‍ (Cataline, 1850) എന്ന ചരിത്രനാടകം. പരീക്ഷയില്‍ തോറ്റുപോകയാല്‍ വൈദ്യപഠനശ്രമം ഉപേക്ഷിച്ച്‌ സാഹിത്യത്തിലും തത്ത്വശാസ്‌ത്രത്തിലും ശ്രദ്ധ ചെലുത്തി. ആന്ധ്രിമ്മര്‍ എന്നൊരു മാസികയ്‌ക്കു ലേഖനങ്ങളെഴുതുകയും അതിന്റെ പ്രസിദ്ധീകരണത്തില്‍ സഹായിക്കുകയും ചെയ്‌തത്‌ ഇക്കാലത്താണ്‌. 1851-ല്‍ ബെര്‍ജനിലെ ഒരു നാടകവേദിയില്‍ പ്രൊഡ്യൂസറായി നിയമിക്കപ്പെടുകയും വര്‍ഷന്തോറും ഓരോ നാടകം എഴുതുവാന്‍ നിയുക്തനാവുകയും ചെയ്‌തു. പ്രൊഡ്യൂസറായി ജോലിനോക്കിയ 1857 വരെ ഏതാണ്ട്‌ 145 നാടകങ്ങളുടെ അവതരണത്തില്‍ ഇബ്‌സന്‍ പങ്കെടുക്കുകയുണ്ടായി. 1868-ല്‍ സുസന്നാ തൊറേസനെ വിവാഹം കഴിച്ചു.

1857-ല്‍ ക്രിസ്റ്റ്യാനിയായിലെ നോര്‍വീജിയന്‍ നാടകവേദിയുടെ കലാസംവിധായകനായി. 1862-ല്‍ നാടകവേദി തകരുകയാല്‍ തുച്ഛമായ ശമ്പളത്തില്‍ വേറൊന്നിന്റെ സാഹിത്യോപദേഷ്‌ടാവായി കുറച്ചുകാലം ജോലിനോക്കിയെങ്കിലും കടബാധ്യതയും മോഹഭംഗവും ഇദ്ദേഹത്തെ നൈരാശ്യത്തിന്റെ വക്കത്തെത്തിച്ചു.

സ്വതന്ത്രമായ സാഹിത്യയത്‌നത്തിന്‌ അനുകൂലമല്ലാത്ത സ്വന്തം നാടിന്റെ പിന്നോക്കാവസ്ഥയില്‍ നിരാശനായി 1864-ല്‍ അദ്ദേഹം റോമിലെത്തി. അപ്പോഴേക്കും നാടകവേദിയുടെ എല്ലാവശങ്ങളെയും സംബന്ധിച്ച്‌ സമഗ്രമായ അറിവ്‌ അദ്ദേഹം നേടിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന്‌ 27 കൊല്ലം റോം, ഡ്രസ്‌ഡന്‍, മ്യൂനിക്‌ മുതലായ സ്ഥലങ്ങളിലാണ്‌ ഇബ്‌സന്‍ കഴിച്ചുകൂട്ടിയത്‌. റോമില്‍ വച്ചെഴുതിയ ആദ്യകൃതിയാണ്‌ ബ്രാന്‍ഡ്‌. അതിന്‌ സ്‌കാന്‍ഡിനേവിയയില്‍ ആവേശപൂര്‍വമായ സ്വീകരണംകിട്ടി.

ലോകപ്രശസ്‌തനായ നാടകകൃത്തായി ഉയര്‍ന്നുകഴിഞ്ഞ ഇബ്‌സന്‍ 1891-ല്‍ സ്വന്തം നാട്ടിലേക്കുമടങ്ങി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അദ്ദേഹത്തോട്‌ ഏറ്റവും അടുത്തുവര്‍ത്തിച്ചത്‌ സ്‌നേഹിതന്മാരില്‍ ഒരാളുടെ മകളായ ഹില്‍ ഡുര്‍ അന്‍ഡേഴ്‌സന്‍ ആയിരുന്നു. 1900-ത്തില്‍ പൊടുന്നനെ രോഗബാധിതനായ ഇബ്‌സന്‍ അതില്‍ നിന്നു പിന്നെ മുക്തനായില്ല. 1906 മേയ്‌ 23-ന്‌ ഇദ്ദേഹം അന്തരിച്ചു.

ആദ്യകാലകൃതികള്‍. കാറ്റലിന്‍ എന്ന നാടകം എഴുതിയ 1850 മുതല്‍ വെന്‍ വി ഡെഡ്‌ എവേക്കന്‍ (When We Dead Awaken) എന്ന അവസാനനാടകം രചിച്ച 1899 വരെയുള്ള ഇബ്‌സന്റെ സാഹിത്യജീവിതം കൃത്യമായി 19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തെ മുഴുവന്‍ ആശ്ലേഷിക്കുന്നു. ഈ സര്‍ഗാത്മകപ്രവര്‍ത്തനകാലത്തിന്റെ ആദ്യത്തെ പകുതി വിവിധരീതിയിലുള്ള പരീക്ഷണങ്ങള്‍ക്കായാണ്‌ ഇബ്‌സന്‍ വിനിയോഗിച്ചത്‌. രണ്ടാമത്തെ പകുതിയിലാണ്‌ ഇബ്‌സന്റെ പ്രശസ്‌തിക്ക്‌ ആസ്‌പദമായ ഉത്‌കൃഷ്‌ടകൃതികളുടെ ആവിര്‍ഭാവം. സത്യാസത്യങ്ങളുടെ സ്വഭാവത്തെപ്പറ്റിയുള്ള അന്വേഷണവും വ്യക്തിയുടെയും സമൂഹത്തിന്റെയും കൃത്രിമവും അകൃത്രിമവുമായ ഭാവങ്ങളെപ്പറ്റിയുള്ള വിചിന്തനവും നടക്കുന്നത്‌ ഈ കാലത്തെഴുതിയ കൃതികളിലാണ്‌. ഈ കൃതികള്‍ ലോകശ്രദ്ധയെ സവിശേഷം ആകര്‍ഷിക്കുകയും വിവാദങ്ങള്‍ ഇളക്കിവിടുകയും ചെയ്‌തിട്ടുണ്ട്‌.

നിരൂപകന്മാര്‍ ഇബ്‌സന്റെ സാഹിത്യജീവിതത്തെ മൂന്നുഘട്ടങ്ങളായി വിഭജിച്ചിട്ടുണ്ട്‌. ഒന്ന്‌, തത്ത്വചിന്താപരങ്ങളും കാവ്യാത്മകങ്ങളും പ്രതിരൂപാത്മകങ്ങളുമായ കൃതികള്‍ രചിച്ച ആദ്യഘട്ടം; രണ്ട്‌, സാമൂഹ്യപ്രശ്‌നങ്ങള്‍ വിപ്ലവാത്മകമായി കൈകാര്യംചെയ്‌ത മധ്യഘട്ടം; മൂന്ന്‌ ആത്മകഥാപരങ്ങളായ കൃതികള്‍ രചിച്ച അന്ത്യഘട്ടം.

കാവ്യാത്മകതയും കാല്‌പനികതയും മുന്തിനിന്ന ആദ്യകാലത്ത്‌ നോര്‍വെയുടെ ചരിത്രവും പാരമ്പര്യവും നാടോടിക്കഥകളും ഇബ്‌സനെ ആകര്‍ഷിച്ചിരുന്നു. അതിന്റെ ഫലമായി രചിക്കപ്പെട്ട കൃതികളാണ്‌ ദ് വാറിയേഴ്‌സ്‌ ബറോ (The Warrier's Burrow, 1850), ലേഡി ഇഞ്ചര്‍ ഒഫ്‌ ഓസ്‌ട്രാറ്റ്‌ (Lady Inger of Ostrat, 1855), ദ് ഫീസ്റ്റ്‌ അറ്റ്‌ സോല്‍ ഹാങ്‌ (The Feast at Salhang, 1856),, ദ് വൈക്കിംഗ്‌സ്‌ അറ്റ്‌ ഹെല്‍ ജ്‌ലാന്റ്‌ (The Vikings at Helge land, 1858), ദ് പ്രിറ്റന്‍ഡേഴ്‌സ്‌ (The Pretenders, 1864) തുടങ്ങിയ നാടകങ്ങള്‍. സാമൂഹികവും സദാചാരപരവുമായ നിശ്ചലാവസ്ഥയോടുള്ള എതിര്‍പ്പാണ്‌ അദ്ദേഹത്തെ സാഹിത്യരചനയ്‌ക്ക്‌ പ്രേരിപ്പിച്ചത്‌. 1848-ലെ യൂറോപ്യന്‍ വിപ്ലവങ്ങള്‍ ഈ മനോഭാവത്തെ ശക്തിപ്പെടുത്തുകയും ഉറപ്പിക്കുകയും ചെയ്‌തു. രാഷ്‌ട്രീയത്തിലുണ്ടായ ഒരു താത്‌കാലികാഭിനിവേശത്തിന്റെ ഫലമാണ്‌ കാറ്റലീന്‍.

ഇറ്റലിയില്‍ വച്ചെഴുതിയ ബ്രാന്‍ഡ്‌, പീര്‍ ജിന്റ്‌ (Peer Gint, 1866),എംപറര്‍ ആന്‍ഡ്‌ ഗലീലിയന്‍ (emperor and Galilian, 1873)എന്നീ കാവ്യനാടകങ്ങള്‍ ആദ്യഘട്ടത്തിലെ കൃതികളില്‍ മികച്ചുനില്‍ ക്കുന്നു. ആദ്യത്തെ രണ്ടുകൃതികളും സ്വഭാവത്തിലും അന്തസ്സത്തയിലും നോര്‍വീജിയനാണ്‌. ബ്രാന്‍ഡ്‌ എന്ന കഥാപാത്രത്തിലൂടെ ഒരു ദുരന്തനായകനെയാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. സ്‌നേഹത്തിലും കര്‍ത്തവ്യത്തിലും അന്ധനായി, ആദര്‍ശത്തില്‍ അര്‍പ്പിക്കുന്ന അമിതാസക്തിമൂലമാണ്‌ അയാള്‍ക്ക്‌ ദുരന്തം സംഭവിക്കുന്നത്‌. സ്വഭാവചിത്രീകരണത്തിലും അന്തരീക്ഷസൃഷ്‌ടിയിലും ബ്രാന്‍ഡിന്റെ പ്രതിരൂപമാണ്‌ പീര്‍ ജിന്റ്‌. തന്റെ ബാല്യകാലബന്ധങ്ങളുടെ ചിത്രങ്ങളും നാടോടിക്കഥകളുംകൊണ്ട്‌ പശ്ചാത്തലം ഒരുക്കിയിട്ടുള്ള പീര്‍ ജിന്റ്‌ നോര്‍വീജിയരുടെ ദേശീയകാവ്യമാണ്‌. ഭാവനാസമൃദ്ധിയിലും കാവ്യാത്മകതയിലും ചിന്താഗാംഭീര്യത്തിലും മുന്തിനില്‍ക്കുന്ന ഈ കൃതിയില്‍ അവര്‍ തങ്ങളുടെ സ്വപ്‌നസാക്ഷാത്‌കാരം ദര്‍ശിച്ചു. രണ്ടുഭാഗങ്ങളിലായി 10 അങ്കങ്ങളുള്ള ഒരു ബൃഹത്തായ നാടകമാണ്‌ എംപറര്‍ ആന്‍ഡ്‌ ഗലീലിയന്‍.

സാമൂഹ്യനാടകങ്ങള്‍. ഇബ്‌സന്‍ അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കുന്നത്‌ സമുദായത്തിന്റെ നെടുംതൂണുകള്‍ (Pillars of Society, 1877) എന്ന നാടകത്തിന്റെ രചനയോടുകൂടിയാണ്‌. മുന്‍കൃതികളില്‍ സ്വീകരിച്ച പദ്യരൂപം ഉപേക്ഷിച്ച്‌ ഇവിടെ അദ്ദേഹം ഗദ്യരീതി കൈക്കൊള്ളുകയും സാമൂഹ്യപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്‌തു തുടങ്ങുകയും ചെയ്യുന്നു. പ്രസ്‌തുത കൃതിയില്‍ സാമൂഹിക നേതാവിന്റെ പൊയ്‌മുഖം നീക്കി അയാളുടെ തനിസ്വരൂപം പ്രത്യക്ഷമാക്കുന്നു. സമൂഹത്തിന്റെ നെടുംതൂണുകള്‍ പ്രമാണിമാരായ നേതാക്കന്മാരല്ല, സത്യവും സ്വാതന്ത്ര്യവുമാണെന്ന നിഗമനത്തിലേക്ക്‌ അനുവാചകരെ നയിക്കുന്ന ഈ കൃതി ഇബ്‌സന്റെ പില്‌ക്കാലനാടകങ്ങളില്‍ പലതിന്റെയും പ്രമേയത്തിലേക്കു വിരല്‍ ചൂണ്ടുന്നുണ്ടെന്നുപറയാം; സമൂഹസങ്കല്‌പം മൗലികമായി കൃത്രിമമാണെന്ന ആശയം അവയില്‍ ആവര്‍ത്തിക്കുന്നുണ്ട്‌. സ്വഭര്‍ത്താവിനെ ഉപേക്ഷിച്ചും തനിക്കവകാശപ്പെട്ട സ്വാതന്ത്ര്യം സ്ഥാപിക്കുന്ന ഒരു ഭാര്യയെ അവതരിപ്പിക്കുന്ന പാവയുടെ വീട്‌ (A Doll's House, 1879)ഇബ്‌സനെ ഏറെ പ്രശസ്‌തനും വിവാദ നായകനുമാക്കി. 1881-ല്‍ രചിച്ച പ്രേതങ്ങള്‍ സ്‌ത്രീ-പുരുഷബന്ധത്തെപ്പറ്റിയുള്ള തുറന്ന പ്രതിപാദനം കാരണം ഉത്‌കടമായ വിമര്‍ശനത്തിനു വിഷയീഭവിച്ചു. ഗുഹ്യരോഗബാധിതനായ ഭര്‍ത്താവുമായി സഹശയിച്ചതുമൂലം ഭാര്യയ്‌ക്കുണ്ടായ അനിഷ്‌ടഫലങ്ങള്‍ എടുത്തുകാട്ടുന്ന ഈ കൃതി യൂറോപ്പിലാകെ കോളിളക്കം സൃഷ്‌ടിച്ചു. നോര്‍വേയില്‍ ഉത്‌പതിഷ്‌ണുക്കളും യാഥാസ്ഥിതികരും ഒന്നുപോലെ പടവാളിളക്കി. തന്റെ വിമര്‍ശകന്മാര്‍ക്കുള്ള ഒരു തിരിച്ചടി എന്ന നിലയില്‍ എഴുതിയ കൃതിയാണ്‌ ജനശത്രു (An Enemy of the People, 1882). വിചാരശൂന്യമായ "സംഘടിതഭൂരിപക്ഷ'മാണ്‌ ഇതില്‍ അദ്ദേഹത്തിന്റെ ആക്ഷേപത്തിനു ശരവ്യമായത്‌. തന്നെപ്പോലുള്ള ഒരു ഏകാന്തപഥികന്റെ വിധി അതില്‍ ചിത്രീകരിച്ചിരിക്കുന്നു.

സമുദായപരിഷ്‌കര്‍ത്താവിനെയും ആദര്‍ശവാദിയെയും പരിഹാസപാത്രങ്ങളാക്കിയിരിക്കുന്ന വൈല്‍ ഡ്‌ ഡക്ക്‌ (Wild Duck, 1884) എന്ന കൃതിയോടുകൂടി ഇബ്‌സന്‍ മൂന്നാം ഘട്ടത്തിലേക്കു പ്രവേശിക്കുന്നു. സമൂഹത്തെ വിട്ടു വ്യക്തിയിലേക്കും വ്യക്തിയുടെ ആന്തരികസംഘര്‍ഷങ്ങളിലേക്കുമാണ്‌ ഇതുമുതല്‍ അദ്ദേഹം ശ്രദ്ധകേന്ദ്രീകരിക്കുന്നത്‌. രചനാപ്രക്രിയയില്‍ റിയലിസത്തെക്കാള്‍ സിംബലിസത്തിനു പ്രാധാന്യം നല്‍കി. തുടര്‍ന്നെഴുതിയ നാടകങ്ങളിലെല്ലാം അദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നത്‌ മനുഷ്യസ്വഭാവത്തിന്റെ ആന്തരികപ്രേരണകളെ സ്‌പര്‍ശിക്കുന്നതിലായിരുന്നു. അവയില്‍ നോര്‍വെയിലുള്ള ദൃശ്യങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം കൊടുത്തിട്ടുണ്ട്‌. റോസ്‌മെര്‍ ഷോം (Rosmer Sholm, 1886), ദ് ലേഡി ഫ്രം ദ് സീ(The Lady from the Sea, 1888), ഹെഡ്ഡാ ഗാബ്ലര്‍ (Heada Gabler, 1890) എന്നീ കൃതികള്‍, സ്‌ത്രീകളുടെ അഭിലാഷങ്ങളും സ്വഭാവങ്ങളും തമ്മിലുള്ള സംഘട്ടനത്തിന്റെ ചിത്രീകരണങ്ങളാണ്‌.

പ്രതീകാത്മകത. ഏതെങ്കിലുമൊരു പ്രതീകാത്മകാംശം ഇല്ലാത്ത ഇബ്‌സന്‍ നാടകങ്ങള്‍ വിരളമാണ്‌. ആദ്യകാലത്തെ കാവ്യനാടകങ്ങളില്‍ സ്വീകരിച്ച പ്രതീകാത്മകത പില്‌ക്കാലനാടകങ്ങളിലും കാണാം. അവസാന നാടകങ്ങളില്‍ പ്രതിരൂപങ്ങളുടെയും ആത്മകഥാംശങ്ങളുടെയും സന്നിവേശം ക്രിയാംശത്തിനു തടസ്സം സൃഷ്‌ടിച്ചിട്ടുണ്ട്‌. മാസ്റ്റര്‍ ബില്‍ഡര്‍ (Master Builder, 1892), വെന്‍ വി ഡെഡ്‌ എവേക്കന്‍ (When We Dead Awaken, 1900) എന്നീ കൃതികളില്‍ തന്നില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ട്‌ സാമൂഹികനാടകങ്ങളിലെപ്പോലെ ഇവയില്‍ അദ്ദേഹം വിജയിച്ചിട്ടില്ല.

ആധുനിക പാശ്ചാത്യനാടകത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ഫലപ്രദമായ പ്രേരണ നല്‍കിയവരില്‍ അഗ്രഗണ്യനാണ്‌ ഇബ്‌സന്‍. നിലവിലിരുന്ന നാടകസങ്കേതങ്ങളില്‍ സാരമായ പരിവര്‍ത്തനം അദ്ദേഹം വരുത്തി. ആവശ്യമില്ലാത്ത എല്ലാ അംശങ്ങളും പരിത്യജിച്ച്‌ ഏകസൂത്രനിബദ്ധമായ ഇതിവൃത്തത്തെ ശക്തവും സുന്ദരവുമായ ഒരു ദൃശ്യകാവ്യരൂപത്തിലൂടെ വികസിപ്പിച്ചു. സംഭവബഹുലമായ ഭൂതകാലത്തിന്റെ ആഘാതപ്രത്യാഘാതങ്ങള്‍ നിറഞ്ഞ പശ്ചാത്തലത്തില്‍ വ്യക്തിയുടെ മാനസികസംഘര്‍ഷത്തിന്റെ പാരമ്യത്തില്‍ നിര്‍വഹണസന്ധിക്ക്‌ തൊട്ടടുത്തുവച്ചു നാടകം ആരംഭിക്കുന്ന രീതി പാശ്ചാത്യരാജ്യങ്ങളില്‍ ആദ്യം തുടങ്ങിയത്‌ ഇബ്‌സനാണ്‌. ഇതിവൃത്തത്തിന്റെ ആര്‍ജവം, സംഭാഷണത്തിലെ ചടുലത, സംഘട്ടനാത്മകത, തികഞ്ഞ ഏകാഗ്രത എന്നിവ ഇബ്‌സന്‍ നാടകങ്ങളുടെ പ്രത്യേകതകളാണ്‌. ചിന്താമണ്ഡലത്തില്‍ അദ്ദേഹം സൃഷ്‌ടിച്ച പരിവര്‍ത്തനങ്ങളും നിസ്സാരമല്ല. സമൂഹമധ്യത്തില്‍ നിലനിന്നിരുന്ന കാപട്യങ്ങള്‍ക്കും സ്വാര്‍ഥതകള്‍ക്കും കാലഹരണപ്പെട്ട സദാചാര സംഹിതകള്‍ക്കും എതിരായി അദ്ദേഹം പേരാടി. മുമ്പൊരിക്കലും വേദിയില്‍ അവതരിപ്പിച്ചിട്ടില്ലാത്ത പ്രശ്‌നനാടകങ്ങളാണ്‌ അദ്ദേഹം അവതരിപ്പിച്ചത്‌. നാടകത്തിന്റെ അനുസ്യൂതപുരോഗതിയില്‍ ഈ പുതുമകളൊക്കെയും ഇന്ന്‌ ഏറെക്കുറെ പഴഞ്ചനായി തോന്നാമെങ്കിലും മനുഷ്യന്റെ സ്ഥായിയായ ഭാവങ്ങളെയും പ്രമേയങ്ങളെയും കൈകാര്യംചെയ്യുന്ന ഇബ്‌സന്‍ നാടകങ്ങള്‍ ക്ലാസ്സിക്കുകള്‍ എന്നനിലയില്‍ ശ്രദ്ധേയങ്ങളാണ്‌.

ഇബ്‌സന്‍ മലയാളത്തില്‍. അനുകരണമായും പരിഭാഷയായും ഇബ്‌സന്‍ കൃതികളില്‍ ചിലതു മലയാളത്തില്‍ വന്നുകഴിഞ്ഞിട്ടുണ്ട്‌. 1936-ാമാണ്ടോടടുപ്പിച്ച്‌. എ. ബാലകൃഷ്‌ണപിള്ള ഗോസ്റ്റ്‌സ്‌, പ്രേതങ്ങള്‍ എന്നപേരില്‍ വിവര്‍ത്തനംചെയ്‌തു. ഇതേ നാടകംതന്നെ പിന്നീട്‌ സി.ജെ. തോമസ്‌ ഭൂതം എന്നപേരില്‍ തര്‍ജുമ ചെയ്യുകയുണ്ടായി. കാട്ടുതാറാവ്‌ (വിവ. ഇ.എം. കോവൂര്‍), പാവയുടെ വീട്‌ (വിവ. ഇ. എം. കോവൂര്‍), സമുദായത്തിന്റെ നെടുംതൂണുകള്‍ (വിവ. എം.ഐ. വാരിയര്‍), ദ് വൈക്കിങ്‌സ്‌ അറ്റ്‌ ഹെല്‍ ജ്‌ ലാന്‍ഡ്‌ (വിവ. കോന്നിയൂര്‍ മീനാക്ഷിഅമ്മ-വീരയോദ്ധാക്കള്‍ ഹെല്‍ ഗലന്‍ഡില്‍ എന്നപേരില്‍ ), രാജശില്‌പി (വിവ. കെ. രാമചന്ദ്രന്‍നായര്‍) എന്നിവയും മലയാളത്തില്‍ വന്നുകഴിഞ്ഞു. റോസ്‌മര്‍ ഷോം കേരളീയപശ്ചാത്തലം കൊടുത്ത്‌ മുല്ലയ്‌ക്കല്‍ ഭവനം എന്നൊരു നാടകമാക്കി സി. നാരായണപിള്ള അവതരിപ്പിച്ചു. ടി.എന്‍. ഗോപിനാഥന്‍നായരുടെ ജനദ്രോഹി, ആന്‍ എനിമി ഒഫ്‌ ദ് പീപ്പിളിന്റെ അനുകരണമാണ്‌. ഇബ്‌സനിസ്റ്റു സങ്കേതങ്ങളും പ്രതിബിംബങ്ങളും ഉപയോഗിച്ചു രചിക്കപ്പെട്ടവയാണ്‌ എന്‍. കൃഷ്‌ണപിള്ളയുടെ ബലാബലം, കന്യക, മുടക്കുമുതല്‍ തുടങ്ങിയ നാടകങ്ങള്‍.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍