This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബാദാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇബാദാന്‍

Ibadan

ഇബാദാനിലെ ഏറ്റവും വലിയ പട്ടണം

നൈജീരിയയിലെ ഓയോ സംസ്ഥാനത്തിന്റെ തലസ്ഥാനം. ലാഗോസിനു നേര്‍വടക്ക്‌ സമുദ്രതീരത്തുനിന്ന്‌ 160 കി.മീ. ഉള്ളിലായാണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്‌. 200 മീറ്ററിലേറെ ഉയരമുള്ള ഏഴു കുന്നുകളിലും അവയ്‌ക്കിടയ്‌ക്കുള്ള താഴ്‌വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഇബാദാന്‍ നൈജീരിയയിലെ മൂന്നാമത്തെ ഏറ്റവും വലിയ പട്ടണമാണ്‌. നഗരത്തിന്റെ ഒത്ത മധ്യത്ത്‌ തെക്കുവടക്കായി തുടര്‍ച്ചയുള്ള ഒരു കുന്നിന്‍നിരയുണ്ട്‌. ഓഗന്‍പ, കുഡെറ്റി തുടങ്ങി നഗരത്തെ മുറിച്ചൊഴുകുന്ന അനേകം ചെറുനദികളുമുണ്ട്‌. വര്‍ധിച്ച ചൂടും ഉയര്‍ന്ന ഈര്‍പ്പനിലയുമുള്ള അത്ര സുഖകരമല്ലാത്ത കാലാവസ്ഥയാണ്‌ ഇബാദാനില്‍ അനുഭവപ്പെടുന്നത്‌. എന്നാല്‍ മഴക്കാടുകള്‍ക്കും സാവന്നയ്‌ക്കുമിടയ്‌ക്കായുള്ള സ്ഥിതിയും ചിരപുരാതനമായ പ്രാമാണ്യവും ഈ നഗരത്തെ അഭിവൃദ്ധിയിലേക്കു നയിച്ചിരിക്കുന്നു. അത്‌ലാന്തിക്‌ തീരവുമായി റെയില്‍ മാര്‍ഗം ബന്ധിപ്പിക്കപ്പെട്ടതോടെ ഇബാദാന്റെ വാണിജ്യപ്രാധാന്യം ഇരട്ടിച്ചിട്ടുണ്ട്‌. രാസദ്രവ്യങ്ങള്‍, ഇലക്‌ട്രോണിക ഉപകരണങ്ങള്‍, പ്ലാസ്റ്റിക്‌സാധനങ്ങള്‍, വാഹനങ്ങള്‍ എന്നിവ ഉത്‌പാദിപ്പിക്കുന്ന വ്യവസായശാലകള്‍ ഈ നഗരത്തിലുണ്ട്‌. കൃഷി, വാണിജ്യം, കരകൗശലവസ്‌തുക്കളുടെ നിര്‍മാണം എന്നിവയാണ്‌ ഇബാദാനിലെ പ്രധാന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍. ഭരണകേന്ദ്രമെന്നതിലുപരി ഇബാദാന്‍ പശ്ചിമ നൈജീരിയയിലെ ഒരു വിദ്യാഭ്യാസകേന്ദ്രവുമാണ്‌. ഭരണസൗകര്യാര്‍ഥം നഗരത്തെ വാര്‍ഡുകളായി തിരിച്ചിട്ടുണ്ട്‌. നഗരസഭയില്‍ വനിതകള്‍ക്ക്‌ മതിയായ പ്രാതിനിധ്യം സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ജനസംഖ്യ 1,285,966 (2011).

1829-ല്‍ യോറുബാ വര്‍ഗക്കാരുടെ സൈനികത്താവളമായി മാറിയതിനെത്തുടര്‍ന്നാണ്‌ ഇബാദാനില്‍ നഗരാധിവാസം വികസിച്ചത്‌. ദായക്രമമനുസരിച്ചുള്ള നേതൃത്വം ഒഴിവാക്കി പ്രാബല്യത്തിന്റെയും സമ്പത്തിന്റെയും അടിസ്ഥാനത്തില്‍ വ്യക്തികള്‍ക്കു പ്രാമാണ്യം നല്‌കുന്ന സാമൂഹികവ്യവസ്ഥ പശ്ചിമ നൈജീരിയയില്‍ ഇബാദാനിലാണ്‌ ആദ്യമായി നിലവില്‍ വന്നത്‌. 1851-ല്‍ സര്‍വസൈന്യാധിപന്‍ (ബലോഗന്‍) തന്റെ അധികാരങ്ങള്‍ ഭാഗികമായി യുവസൈന്യവിഭാഗത്തിന്റെ നേതാവിന്‌ ഏല്‌പിച്ചുകൊടുക്കുകയും പൊതുഭരണനിര്‍വഹണത്തില്‍ പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും തുല്യപ്രാതിനിധ്യം ഏര്‍പ്പെടുത്തുകയുമുണ്ടായി. 1893-ല്‍ ബ്രിട്ടീഷ്‌ കോളനിയായി മാറിയതോടെ ഗോത്രത്തലവന്മാരെ ഉള്‍പ്പെടുത്തിയുള്ള ഭരണോപദേശകസമിതി പ്രാബല്യത്തില്‍ വന്നു.

നഗരവാസികളില്‍ 90 ശതമാനത്തിലേറെ യോറുബാ വിഭാഗത്തില്‍ പ്പെട്ടവരാണ്‌. പ്രാചീനനഗരത്തെ കേന്ദ്രീകരിച്ചാണ്‌ ഇബാദാന്റെ വികസനം. ഇന്ന്‌ ആധുനികവും പുരാതനവുമായ വ്യത്യസ്‌തഭാഗങ്ങള്‍ ഈ നഗരം ഉള്‍ക്കൊള്ളുന്നു. ആധുനികരീതിയിലുള്ള ഓഫീസുകളും വാണിജ്യസ്ഥാപനങ്ങളും ഭവനങ്ങളും ധാരാളമായി നിര്‍മിക്കപ്പെട്ടിട്ടുണ്ടെങ്കിലും നഗരത്തിന്റെ മുഖച്ഛായ മാറിയിട്ടില്ല. പഴയമാതൃകയില്‍ മണ്‍കട്ടകളോ ഇഷ്‌ടികകളോ കൊണ്ടുനിര്‍മിക്കപ്പെട്ട ആയിരക്കണക്കിനു ഭവനങ്ങള്‍ ഇന്നും അവിടെ അവശേഷിക്കുന്നു.

ഇബാദാന്‍ പൂര്‍ണമായും വൈദ്യുതീകൃതമാണ്‌. ആരോഗ്യപരിപാലനരംഗത്ത്‌ തൃപ്‌തികരമായ പുരോഗതി ആര്‍ജിച്ചിരിക്കുന്നു. പൊതുഉടമയിലും സ്വകാര്യമേഖലയിലുംപെട്ട ഒട്ടേറെ ആശുപത്രികളും മാതൃശുശ്രൂഷാകേന്ദ്രങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. ആധുനിക ഗവേഷണസൗകര്യങ്ങളും വ്യാപകമായ ഗ്രന്ഥശേഖരങ്ങളും ഉള്‍ക്കൊള്ളുന്ന ഇബാദാന്‍ സര്‍വകലാശാല രാജ്യത്തെ ആദ്യത്തെ സര്‍വകലാശാലയാണ്‌. പൊതു ഉദ്യാനങ്ങള്‍, കാഴ്‌ചബംഗ്ലാവുകള്‍, സ്റ്റേഡിയങ്ങള്‍, മൃഗശാലകള്‍, ഉപവനങ്ങള്‍ തുടങ്ങിയവയും ഈ നഗരത്തില്‍ ധാരാളമുണ്ട്‌. അനുസ്യൂതമായ വികസനത്തിനുവിധേയമായി വരുന്ന നഗരമാണിത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍