This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍ഫ്‌ളുവന്‍സ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്‍ഫ്‌ളുവന്‍സ

Influenza

ഇന്‍ഫ്‌ളുവന്‍സ വൈറസിന്റെ ഘടന

വൈറസ്‌ മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധി. "ഫ്‌ളൂ' എന്നാണ്‌ സാധാരണയായി ഇത്‌ അറിയപ്പെടുന്നത്‌. ഇന്‍ഫ്‌ളുവന്‍സ ശ്വസനേന്ദ്രിയ വ്യൂഹത്തെയാണ്‌ പ്രധാനമായും ബാധിക്കുന്നത്‌. പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, വിറയല്‍, തലവേദന, കടുത്ത ചുമ, മൂക്കൊലിപ്പ്‌, തൊണ്ടവീക്കം, വിശപ്പില്ലായ്‌മ, ശരീരമാസകലം പ്രത്യേകിച്ചും സന്ധികളില്‍ വേദന, ക്ഷീണം എന്നിവയാണ്‌ ഇന്‍ഫ്‌ളുവന്‍സയുടെ ലക്ഷണങ്ങള്‍. സാധാരണയായി ഇന്‍ഫ്‌ളുവന്‍സയെ ജലദോഷമായി തെറ്റിദ്ധരിക്കാറുണ്ടെങ്കിലും രോഗലക്ഷണങ്ങള്‍ ജലദോഷത്തിന്റേതിനെക്കാള്‍ ഗൗരവമേറിയതായിരിക്കും.

രോഗി തുമ്മുകയോ ചുമയ്‌ക്കുകയോ ചെയ്യുമ്പോള്‍ വായുവിലെത്തിച്ചേരുന്ന വൈറസുകള്‍ ആണ്‌ പ്രധാനമായും രോഗം പരത്തുന്നത്‌. ആരോഗ്യവാനായ ഒരു മനുഷ്യന്‍ ഈ മലിനവായു ശ്വസിക്കുന്നതോടൊപ്പം രോഗാണുക്കളും ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നു. രോഗാണുക്കള്‍ നിറഞ്ഞ പ്രതലത്തില്‍ സ്‌പര്‍ശിക്കുന്നതും രോഗം പരത്താം. എന്നാല്‍ അണുനാശകങ്ങള്‍, സൂര്യപ്രകാശം എന്നിവയാല്‍ ഇന്‍ഫ്‌ളുവന്‍സാ വൈറസുകള്‍ നിഷ്‌ക്രിയമാകുമെന്നതിനാല്‍ കൈകള്‍ കൂടെക്കൂടെ കഴുകുന്നതും സൂര്യപ്രകാശമേല്‍ക്കുന്നതും മറ്റും രോഗസംക്രമണത്തെ ഒരുപരിധിവരെ ചെറുക്കുന്നതിന്‌ സഹായകമാണ്‌. തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും വായും മൂക്കും പൊത്തിപ്പിടിക്കുന്നതിലൂടെയും രോഗസംക്രമണം തടയാം.

ചരിത്രം. മനുഷ്യചരിത്രത്തില്‍ പല കാലങ്ങളിലും ഇന്‍ഫ്‌ളുവന്‍സ ഒരു മഹാമാരിയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, 1580-ല്‍ റഷ്യയില്‍ ആരംഭിച്ച്‌ യൂറോപ്പിലേക്ക്‌ വ്യാപിച്ച ഇന്‍ഫ്‌ളുവന്‍സയാണ്‌ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ആദ്യസംഭവം. 1918-ല്‍ യൂറോപ്പില്‍ പടര്‍ന്നു പിടിച്ച്‌ ഇരുപതുലക്ഷത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ "സ്‌പാനിഷ്‌ ഇന്‍ഫ്‌ളുവന്‍സ'യാണ്‌ ഇതുവരേക്കുമുണ്ടായതില്‍വച്ച്‌ ഏറ്റവും ഭീകരം. 1957-ലെ "ഏഷ്യന്‍ ഫ്‌ളൂ' യൂറോപ്പില്‍ ഒന്നരലക്ഷത്തോളം ആളുകളുടെ ജീവനെടുത്തു. താരതമ്യേന കടുപ്പംകുറഞ്ഞ ഹോങ്കോങ്‌ ഫ്‌ളൂ 1968-ല്‍ ഹോങ്കോങ്ങ്‌ മുതല്‍ യൂറോപ്പ്‌ വരെ വ്യാപിച്ചു. 1995-ല്‍ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്‌ ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിലെല്ലാം വ്യാപിച്ച പക്ഷിപ്പനി (H5N1) രോഗബാധിതമായ പക്ഷിയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയും പക്ഷിയെ സ്‌പര്‍ശിക്കുന്നതിലൂടെയും മനുഷ്യരിലേക്ക്‌ പകര്‍ന്ന്‌ ദുരന്തം വിതച്ചു. 2009-ലെ പന്നിപ്പനി(H1N1) പനിയെന്ന്‌ പൊതുവേ അറിയപ്പെട്ട ഇന്‍ഫ്‌ളുവന്‍സ ആയിരുന്നു ആധുനികകാലത്തെ ഒരു മഹാമാരി.

ഓര്‍തോമിക്‌സോവിറിഡേ കുടുംബത്തില്‍പ്പെട്ട ആര്‍എന്‍എ വൈറസുകളാണ്‌ ഇന്‍ഫ്‌ളുവന്‍സ രോഗകാരികള്‍. ഗ്ലൈക്കോ പ്രോട്ടീനുകളാല്‍ ആവൃതമായ ഒരു ആര്‍.എന്‍.എ. ജീനോമാണ്‌ ഒരു ഇന്‍ഫ്‌ളുവന്‍സ വൈറസ്‌ (ആര്‍ എന്‍ എ വൈറസ്‌). ഹീം അഗ്ലൂട്ടിനിന്‍ (H), ന്യൂറാമിനിഡേസ്‌ (N) എന്നിവയാണ്‌ പ്രധാന ഗ്ലൈക്കോപ്രോട്ടീനുകള്‍. ഇതാണ്‌ വൈറസിലെ ആന്റിജനിക പദാര്‍ഥങ്ങള്‍.

എ, ബി, സി എന്നിങ്ങനെ മൂന്ന്‌ ടൈപ്പ്‌ ഇന്‍ഫ്‌ളുവന്‍സ വൈറസുകളുണ്ട്‌. ഇന്‍ഫ്‌ളുവന്‍സാ വൈറസ്‌ എ-യെ ആദ്യമായി കണ്ടെത്തുന്നതും വേര്‍തിരിച്ചെടുക്കുന്നതും 1933-ലാണ്‌. ബിയും സിയും യഥാക്രമം 1940, 1949 വര്‍ഷങ്ങളിലായി കണ്ടെത്തി. പക്ഷികളിലും സസ്‌തനികളിലും രോഗം ഉണ്ടാക്കുന്നവയാണ്‌. ഈ വൈറസുകള്‍. എന്നാല്‍ ടൈപ്പ്‌ ബി വൈറസ്‌ വളരെ അപൂര്‍വമായി മാത്രമേ ജന്തുക്കളെ ബാധിക്കുകയുള്ളു. എ വൈറസ്‌ ഇവയില്‍ ഏറ്റവും അപകടകാരി. ലോകവ്യാപകമായി പടര്‍ന്നുപിടിച്ച ഇന്‍ഫ്‌ളുവന്‍സകളിലെല്ലാം തന്നെ എ ടൈപ്പ്‌ ആണ്‌ രോഗഹേതു. ആന്റിജനിക പദാര്‍ഥങ്ങളുടെ ഘടനയിലെ വ്യത്യാസം അനുസരിച്ച്‌ എ ടൈപ്പ്‌ വൈറസിന്‌ നിരവധി ഉപവിഭാഗങ്ങളുണ്ട്‌. 16 തരം ഹീംഅഗ്ലൂട്ടിനിനും ഒമ്പത്‌ തരം ന്യൂറാമിനിഡേസും ആണ്‌ ഉള്ളത്‌. ഈ ആന്റിജനിക പദാര്‍ഥങ്ങളില്‍ ഏതാണ്‌ അടങ്ങിയിരിക്കുന്നത്‌ എന്നതാണ്‌ H1N1, H3N2 തുടങ്ങിയ ഉപവിഭാഗങ്ങളെ ഇപ്രകാരം നാമകരണം ചെയ്‌തിരിക്കുന്നതിനടിസ്ഥാനം. പ്രധാനമായും H1, 2, 3-ഉം N1, 2-ഉം അടങ്ങുന്നതാണ്‌ മനുഷ്യരില്‍ രോഗകാരികളാകുന്ന എ വൈറസ്‌ ഉപവിഭാഗങ്ങള്‍.

ജനിതക പുനര്‍മിശ്രണം (genetic reassortment), മ്യൂട്ടേഷന്‍ എന്നീ പ്രതിഭാസങ്ങളിലൂടെയാണ്‌ പുതിയ വൈറസിനങ്ങള്‍ ഉടലെടുക്കുന്നത്‌. ഈ പുതിയ ഇനങ്ങള്‍ക്ക്‌ വ്യത്യസ്‌ത സ്വഭാവ സവിശേഷതകള്‍ ആയിരിക്കും ഉണ്ടാവുക. വിവിധ ഖണ്ഡങ്ങളടങ്ങിയ (segmented) ഘടനയോടുകൂടിയ ജനിതകദ്രവ്യമുള്ള വൈറസുകളിലാണ്‌ ജനിതക പുനര്‍മിശ്രണം കൂടുതലായി കണ്ടുവരുന്നത്‌. എട്ട്‌ ആര്‍ എന്‍ എ ഭാഗങ്ങളടങ്ങിയ ഇന്‍ഫ്‌ളുവന്‍സാ വൈറസില്‍ ജനിതക പുനര്‍മിശ്രണം സാധാരണയായി നടക്കുന്നു. ടൈപ്പ്‌ എയില്‍ ജനിതക പുനര്‍മിശ്രണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്‌. ബി യിലാവട്ടെ താരതമ്യേന കുറവും. സീയില്‍ ഒട്ടുംതന്നെ ഇല്ല എന്നു പറയാനാവും. മ്യൂട്ടേഷനുകളുടെയും മറ്റും ഫലമായി എ ടൈപ്പ്‌ വൈറസിന്റെ ആന്റിജനിക സ്വഭാവത്തില്‍ മാറ്റം വരുന്നതുമൂലം അവ നിലവിലുള്ള വൈറസുകളെക്കാള്‍ കൂടുതല്‍ പ്രതിരോധക്ഷമതയും തീവ്രതയും ആര്‍ജിക്കുന്നു. എ ടൈപ്പ്‌ വൈറസുകള്‍ മഹാമാരികള്‍ക്ക്‌ കാരണമാകുന്നത്‌ ഇത്‌ മൂലമാണ്‌.

ഇന്‍ഫ്‌ളുവന്‍സ വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലഘട്ടം (രോഗാണു പ്രവേശനത്തിനും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനും ഇടയ്‌ക്കുള്ള കാലഘട്ടം) ഒന്നുമുതല്‍ മൂന്നുവരെ ദിവസമാണ്‌. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്‌ പെട്ടെന്നായിരിക്കും. രോഗപ്രതിരോധശേഷി തീരെയില്ലാത്ത വ്യക്തികളില്‍ ഇന്‍ഫ്‌ളുവന്‍സയുടെ തീവ്രത 70 ശതമാനത്തോളം വരാം. എന്നാല്‍ കുറഞ്ഞ അളവിലെങ്കിലുമുള്ള രോഗപ്രതിരോധശേഷി ജലദോഷത്തിനു സമാനമായ രോഗലക്ഷണങ്ങളേ ഉണ്ടാക്കുകയുള്ളൂ.

ഇന്‍ഫ്‌ളുവന്‍സയുടെ രണ്ട്‌ സങ്കീര്‍ണാവസ്ഥകളാണ്‌ വൈറസ്‌ മൂലമുണ്ടാകുന്ന ന്യൂമോണിയയും ബാക്‌റ്റീരിയല്‍ ന്യൂമോണിയയും. വൈറസ്‌ ന്യൂമോണിയ വളരെ അപൂര്‍വമായേ ഉണ്ടാകാറുള്ളൂവെങ്കിലും ഇതുമൂലമുണ്ടാകുന്ന മരണനിരക്ക്‌ 25 മുതല്‍ 30 വരെ ശതമാനമാണ്‌. എന്നാല്‍ ഇന്‍ഫ്‌ളുവന്‍സയെ തുടര്‍ന്നുണ്ടാകുന്ന ബാക്‌റ്റീരിയല്‍ ന്യൂമോണിയ ഒരു സീസണില്‍ ഇരുപതിനായിരം വരെ ആളുകളുടെ മരണത്തിനു കാരണമാകാം. പ്രായമായവരിലും ദീര്‍ഘകാലമായി ശ്വാസകോശരോഗങ്ങളുള്ളവരിലും ഇത്തരം ന്യൂമോണിയയ്‌ക്കുള്ള സാധ്യത വളരെക്കൂടുതലാണ്‌. കുട്ടികളില്‍ ഇന്‍ഫ്‌ളുവന്‍സ ഗുരുതരമായാല്‍ അത്‌ റെയിസ്‌ സിന്‍ഡ്രോമിനു (Reye's Syndrome)കാരണമാകാം. ഛര്‍ദി, കരളിനുണ്ടാകുന്നക്ഷതം, അബോധാവസ്ഥ എന്നീ ലക്ഷണങ്ങളെ തുടര്‍ന്ന്‌ ചിലപ്പോള്‍ മരണം സംഭവിക്കാം.

ആന്റിവൈറല്‍ ഔഷധങ്ങളാണ്‌ ഇന്‍ഫ്‌ളുവന്‍സയുടെ ചികിത്സയില്‍ പ്രധാനമായും ഉപയോഗിച്ചുവരുന്നത്‌. അഡമന്റേനുകളും ന്യൂറാമിനിഡേസ്‌ ഇന്‍ഹിബിറ്ററുകളുമാണ്‌ രണ്ടു പ്രധാന വിഭാഗം ആന്റിവൈറല്‍ മരുന്നുകള്‍. അഡമന്റോന്‍ വിഭാഗത്തില്‍പ്പെട്ട ഔഷധങ്ങള്‍ ആതിഥേയ കോശത്തിനുള്ളില്‍വച്ച്‌ വൈറസ്‌ അനാവൃതമാകുന്നതിനെയാണ്‌ തടസ്സപ്പെടുത്തുന്നത്‌. രോഗബാധിത കോശത്തില്‍നിന്ന്‌ വൈറസ്‌ പുറന്തള്ളപ്പെടുന്നത്‌ ത്വരിതപ്പെടുത്തി ശ്വാസകോശത്തിലാകമാനം വൈറസ്‌ വ്യാപിക്കുന്നതിന്‌ വഴിയൊരുക്കുന്ന ന്യൂമാനിഡേസ്‌ പ്രോട്ടീനിന്റെ പ്രവര്‍ത്തനം രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന ഔഷധങ്ങള്‍ തടസ്സപ്പെടുത്തുന്നു.

ഇന്‍ഫ്‌ളുവന്‍സയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗം വാക്‌സിനേഷന്‍ ആണ്‌. ആരോഗ്യവാനായ ഒരു വ്യക്തിയില്‍ 70 മുതല്‍ 90 വരെ ശതമാനം ഇത്‌ ഫലപ്രദമാണ്‌. പ്രായമുള്ളവരിലാകട്ടെ, വാക്‌സിനേഷന്‍ 60 ശതമാനം വരെ രോഗസാധ്യത കുറയ്‌ക്കും. വര്‍ഷന്തോറുമാണ്‌ വാക്‌സിന്‍ നല്‍കി വരുന്നത്‌. ലോകാരോഗ്യസംഘടനയുടെ നിര്‍ദേശമനുസരിച്ചാണ്‌ വര്‍ഷന്തോറും ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ ഉത്‌പാദിപ്പിക്കുന്നത്‌. അതതുകാലങ്ങളില്‍ വ്യാപകമായുള്ള വൈറസ്‌ ഇനത്തെ തിരിച്ചറിഞ്ഞാണ്‌ ഓരോ വര്‍ഷവും നവീന വാക്‌സിന്‍ നിര്‍മിക്കുന്നത്‌. ഭ്രൂണാവസ്ഥയിലുള്ള കോഴിമുട്ടകളില്‍ വൈറസ്‌ വളര്‍ത്തിയെടുത്താണ്‌ വാക്‌സിന്‍ നിര്‍മാണം നടത്തുന്നത്‌. അതിനാല്‍ കോഴിമുട്ടയിലെ പ്രോട്ടീന്‍ അലര്‍ജിയുള്ളവര്‍ക്ക്‌ ഈ വാക്‌സിനുകള്‍ നല്‌കാന്‍ കഴിയില്ല. ആധുനിക ജൈവസാങ്കേതിക വിദ്യയുടെയും മറ്റും സഹായത്തോടെ ദ്രുതഗതിയില്‍ വാക്‌സിന്‍ നിര്‍മാണം സാധ്യമാണ്‌. വാക്‌സിന്‍ കുത്തിവച്ചശേഷം ശരീരത്തിന്‌ രോഗപ്രതിരോധശേഷി നേടിയെടുക്കാന്‍ ഉദ്ദേശം രണ്ടാഴ്‌ചയോളം വേണ്ടിവരും. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനുശേഷം കുത്തിവയ്‌ക്കുന്നതുകൊണ്ട്‌ യാതൊരു ഫലവുമില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍