This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്റർനെറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഇന്റര്‍നെറ്റ്‌

Internet

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കംപ്യൂട്ടറുകളെ പരസ്‌പരം ബന്ധിപ്പിച്ച്‌ നിര്‍മിക്കപ്പെട്ട ആഗോള കംപ്യൂട്ടര്‍ ശൃംഖല. ദശലക്ഷക്കണക്കിന്‌ കംപ്യൂട്ടറുകളെ കണ്ണിചേര്‍ക്കപ്പെട്ട ഇന്റര്‍നെറ്റും അനുബന്ധ സേവനമായ വേള്‍ഡ്‌ വൈഡ്‌ വെബും മനുഷ്യ ജീവിത ചരിത്രത്തിലെ വിപ്ലവകരമായ കണ്ടുപിടുത്തങ്ങളായി വിശേഷിപ്പിക്കപ്പെടുന്നു.

ചരിത്രം, വികാസം

ഇന്റര്‍നെറ്റിന്റെ ചരിത്രം ആരംഭിക്കുന്നത്‌ 1960-കളില്‍ അമേരിക്കയില്‍നിന്നാണ്‌. ശാസ്‌ത്ര-സാങ്കേതിക രംഗങ്ങളില്‍ സോവിയറ്റ്‌ യൂണിയനും അമേരിക്കയും മത്സരിക്കുന്ന കാലമായിരുന്നു അത്‌. 1957-ല്‍ ലോകത്തെ ആദ്യത്തെ കൃത്രിമോപഗ്രഹമായ സ്‌പുട്‌നിക്‌-1 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്‌ ശാസ്‌ത്ര സാങ്കേതിക രംഗത്ത്‌ സോവിയറ്റ്‌ യൂണിയന്‌ മുന്‍തൂക്കം നല്‍കി. ഇതിനെ മറികടക്കാന്‍ പുതിയ ഗവേഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും അതോടൊപ്പം തങ്ങളുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ കൂടുതല്‍ സാങ്കേതിക മികവുള്ളതാക്കാനുള്ള തീവ്രശ്രമങ്ങള്‍ അമേരിക്കയില്‍ ആരംഭിക്കുകയും ചെയ്‌തു. ആണവാക്രമണത്തില്‍പ്പോലും തകരാത്ത തന്ത്രപ്രധാനമായ ഒരു വാര്‍ത്താവിനിമയ ശൃംഖല വികസിപ്പിച്ചെടുക്കാനും തീരുമാനമായി. ഇതിനായി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം അഡ്വാന്‍സ്‌ഡ്‌ റിസേര്‍ച്‌ പ്രോജക്‌ട്‌സ്‌ ഏജന്‍സി അര്‍പ (ARPA) എന്ന പേരില്‍ ഒരു ഗവേഷണ വിഭാഗം 1958 ഫെബ്രുവരിയില്‍ രൂപീകരിച്ചു. പ്രതിരോധ-ഗവേഷണ സ്ഥാപനങ്ങളിലെ കൂറ്റന്‍ മെയിന്‍ഫ്രെയിം കംപ്യൂട്ടറുകളെ വിവിധ സ്ഥലങ്ങളിലുള്ള കംപ്യൂട്ടര്‍ ടെര്‍മിനലുകളുമായി ബന്ധിപ്പിക്കാനാണ്‌ ആദ്യമായി ശ്രമമുണ്ടായത്‌. ഒരു ആഗോള കംപ്യൂട്ടര്‍ ശൃംഖല എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ജെ.സി.ആര്‍. ലിക്‌ലിഡര്‍ 1962-ല്‍ അര്‍പ(ARPA)യില്‍ നിയമിതനായതോടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി. 1964 വരെ ലിക്‌ലിഡറുടെ നേതൃത്വത്തില്‍ ഗവേഷണങ്ങള്‍ നടന്നു. ചിയന്‍ മൗണ്ടന്‍, പെന്റഗണ്‍ മുതലായ സ്ഥലങ്ങളിലുള്ള കംപ്യൂട്ടറുകളെ പരസ്‌പരം ബന്ധിപ്പിക്കാനും ഡേറ്റാ പ്രഷണം നടത്താനുമുള്ള ഗവേഷണമാണ്‌ ഇക്കാലത്ത്‌ പ്രധാനമായും നടന്നത്‌. ഇതിനിടെ പോള്‍ബാറന്‍ എന്ന കംപ്യൂട്ടര്‍ വിദഗ്‌ധന്‍ "പായ്‌ക്കറ്റ്‌ സ്വിച്ചിങ്‌' എന്നൊരു പുതിയ ഡേറ്റാ വിനിമയ സാങ്കേതികവിദ്യ അവതരിപ്പിച്ചു. പില്‌ക്കാലത്ത്‌ ഡിജിറ്റല്‍ വാര്‍ത്താവിനിമയ സാങ്കേതികവിദ്യയുടെ അടിസ്ഥാനമായിത്തീര്‍ന്ന ഈ രീതി അര്‍പ(ARPA)യിലെ ലിയര്‍നോര്‍ഡ്‌ ക്ലെന്‍റോക്കിന്റെ നേതൃത്വത്തില്‍ കൂടുതല്‍ വികസിപ്പിക്കപ്പെട്ടു. അയയ്‌ക്കേണ്ട സന്ദേശത്തെ പല കഷണങ്ങളാക്കുകയും (Packets) അവ പ്രത്യേകം പ്രത്യേകം അയയ്‌ക്കുകയും സ്വീകരിക്കുന്ന കംപ്യൂട്ടര്‍ ഈ പായ്‌ക്കറ്റുകള്‍ യഥാക്രമം ഒരുമിച്ചുചേര്‍ത്ത്‌ യഥാര്‍ഥ സന്ദേശമാക്കുകയും ചെയ്യുന്നതാണ്‌ പായ്‌ക്കറ്റ്‌ സ്വിച്ചിങ്‌ രീതിയുടെ അടിസ്ഥാനം. നിലവില്‍ ഉപയോഗത്തിലിരുന്ന ടെലിഫോണ്‍ രംഗത്തെ സര്‍ക്യൂട്ട്‌ സ്വിച്ചിങ്‌ രീതിയിലുള്ള വാര്‍ത്താവിനിമയത്തെക്കാള്‍ മെച്ചപ്പെട്ട സംവിധാനമായിരുന്നു ഇത്‌.

ലിക്‌ലിഡര്‍ക്കുശേഷം നിയമിതനായ റോബര്‍ട്ട്‌ ടെയ്‌ലര്‍, ലിക്‌ലിഡറുടെ ഗവേഷണങ്ങളെയും പായ്‌ക്കറ്റ്‌ സ്വിച്ചിങ്‌ സാങ്കേതികവിദ്യയെയും ഒരുമിപ്പിച്ച ഒരു നെറ്റ്‌വര്‍ക്ക്‌ സംവിധാനത്തിനായാണ്‌ ശ്രമിച്ചത്‌. നിരവധി വര്‍ഷങ്ങളായി നടന്ന ഗവേഷണങ്ങള്‍ ഇതോടെ പുതിയൊരു ദിശയിലായി. ഇന്റര്‍നെറ്റ്‌ യുഗത്തിന്‌ തുടക്കം കുറിച്ചുകൊണ്ട്‌ 1969 ഒ. 29 രാത്രി 11.30-ന്‌ പ്രാദേശിക സമയം ലോസ്‌ ആഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെയും കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ്‌ ഗവേഷണ കേന്ദ്രത്തിലെയും കംപ്യൂട്ടറുകള്‍ ആദ്യത്തെ നെറ്റ്‌വര്‍ക്ക്‌ സന്ദേശം കൈമാറി. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കംപ്യൂട്ടറില്‍ ടൈപ്പ്‌ ചെയ്‌ത അക്ഷരങ്ങള്‍ സ്റ്റാന്‍ഫോര്‍ഡ്‌ ഗവേഷണ കേന്ദ്രത്തിലെ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ ദൃശ്യമായതായിരുന്നു ആദ്യത്തെ വിവരക്കൈമാറ്റം. ഈ നെറ്റ്‌വര്‍ക്ക്‌ അര്‍പനെറ്റ്‌ (ARPANET) എന്ന്‌ നാമകരണം ചെയ്യപ്പെട്ടു. അതേ വര്‍ഷം ഡിസംബര്‍ ആയപ്പോഴേക്കും സാന്റെ ബര്‍ബറ(Santa Barbara)യിലെ കാലിഫോര്‍ണിയ സര്‍വകലാശാലാകേന്ദ്രം കൂടി അര്‍പാനെറ്റിലേക്ക്‌ ചേര്‍ക്കപ്പെട്ടു. പിന്നീട്‌ ദ്രുതഗതിയിലാണ്‌ ഈ നെറ്റ്‌വര്‍ക്കിലേക്ക്‌ കൂടുതല്‍ കേന്ദ്രങ്ങളിലെ കംപ്യൂട്ടറുകള്‍ ചേര്‍ക്കപ്പെട്ടത്‌.

ഏതാണ്ട്‌ ഇതേ കാലയളവില്‍ത്തന്നെ ഇംഗ്ലണ്ടിലും പായ്‌ക്കറ്റ്‌ സ്വിച്ചിങ്‌ രീതി അടിസ്ഥാനമാക്കിയുള്ള ഒരു കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ലണ്ടനിലെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയിലെ ഡൊണാര്‍ഡ്‌ ഡേവിസ്‌ ആയിരുന്നു ഇതിന്‌ ചുക്കാന്‍ പിടിച്ചത്‌. 1970-ല്‍ ലണ്ടനിലെ വിവിധ പരീക്ഷണശാലകളെ ബന്ധിപ്പിച്ചുകൊണ്ട്‌ മാര്‍ക്ക്‌-1 (Mark-1)എന്ന പേരില്‍ ഒരു കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്‌ വികസിപ്പിക്കപ്പെട്ടു. പിന്നീടുള്ള വര്‍ഷങ്ങളില്‍ അമേരിക്കയിലും ഇംഗ്ലണ്ടിലും നിരവധി കംപ്യൂട്ടര്‍ ശൃംഖലകള്‍ വികസിപ്പിക്കപ്പെട്ടു തുടങ്ങി. സ്വകാര്യ കമ്പനികളും ഈ മേഖലയിലേക്ക്‌ കടന്നുവന്നു. 1971-ല്‍ അമേരിക്കയിലെ 23 കേന്ദ്രങ്ങള്‍ ARPANET-ല്‍ കണ്ണിചേര്‍ക്കപ്പെട്ടു. 1972-ല്‍ ARPA-യുടെ പേര്‌ ഡാര്‍പാ (DARPA (Defense Advanced Research Projects Agency) എന്നാക്കി മാറ്റി. 1975-ല്‍ അമേരിക്കന്‍ കമ്പനിയായ ബോള്‍ട്‌- ബരനാക്‌ ന്യൂമാന്‍ (BBN) അര്‍പാനെറ്റിനോട്‌ സാമ്യമുള്ള ടെലിനെറ്റ്‌ എന്നൊരു നെറ്റ്‌വര്‍ക്ക്‌ ആവിഷ്‌കരിച്ചു. സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക്‌ ഉപയോഗിക്കത്തക്കവിധമായിരുന്നു ഇതിന്റെ പ്രവര്‍ത്തനം.

വിവിധ നെറ്റ്‌വര്‍ക്കുകള്‍ വ്യത്യസ്‌ത നിയമ/മാനദണ്ഡങ്ങ(പ്രാട്ടോക്കോളു)ളിലായിരുന്നു അക്കാലത്ത്‌ പ്രവര്‍ത്തിച്ചിരുന്നത്‌. മറ്റൊരു നെറ്റ്‌വര്‍ക്കിലേക്ക്‌ ബന്ധിപ്പിക്കുമ്പോഴും ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുമ്പോഴും നിരവധി ബുദ്ധിമുട്ടുകള്‍ ഇത്‌ സൃഷ്‌ടിച്ചിരുന്നു. അര്‍പ(ARPA)യിലെ ഗവേഷണങ്ങളെ അവലംബിച്ച്‌ ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്റെ (ITU) നേതൃത്വത്തില്‍ X.25 എന്ന പേരില്‍ നെറ്റ്‌വര്‍ക്ക്‌ മേഖലയില്‍ സ്വീകരിക്കേണ്ട ഒരു പൊതുമാനദണ്ഡത്തിന്‌ (സ്റ്റാന്‍ഡേര്‍ഡ്‌) രൂപംനല്‍കി വികസിപ്പിച്ചു. വ്യത്യസ്‌ത കമ്പനികളുടെ നെറ്റ്‌വര്‍ക്കുകളെ പരസ്‌പരം ബന്ധിപ്പിക്കുന്നതിന്‌ നിലവിലുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ X.25 എന്ന പേരുള്ള ഈ സ്റ്റാന്‍ഡേര്‍ഡിന്റെ ആവിര്‍ഭാവം സഹായകമായി. ബ്രിട്ടനിലെ നിരവധി നെറ്റ്‌വര്‍ക്കുകള്‍ ഇതിനെ സ്വീകരിച്ചു.

1978-ല്‍ ബ്രിട്ടീഷ്‌ പോസ്റ്റ്‌ഓഫീസ്‌, വെസ്റ്റേണ്‍ യൂണിയന്‍ ഇന്റര്‍നാഷണല്‍, ടൈംനെറ്റ്‌ എന്നീ നെറ്റ്‌വര്‍ക്ക്‌ കമ്പനികള്‍ ആദ്യത്തെ അന്താരാഷ്‌ട്ര കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്‌ രൂപപ്പെടുത്തി. ഇന്റര്‍നാഷണല്‍ പായ്‌ക്കറ്റ്‌ സ്വിച്ചഡ്‌ സര്‍വീസ്‌ (IPSS) എന്നായിരുന്നു ഇതിന്റെ പേര്‌. ഇന്നു കാണുന്ന ഇന്റര്‍നെറ്റ്‌ സംവിധാനത്തിന്റെ ആദ്യരൂപങ്ങളിലൊന്നാണിത്‌. യൂറോപ്പിലെയും അമേരിക്കയിലെയും നിരവധി നെറ്റ്‌വര്‍ക്കുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ പതുക്കെ വളര്‍ന്ന ഇത്‌ കാനഡയിലേക്കും ഹോങ്‌കോങ്ങിലേക്കും പിന്നീട്‌ ആസ്റ്റ്രേലിയയിലേക്കും വ്യാപിച്ചു.

അര്‍പാനെറ്റി(ARPANET)ല്‍ ആദ്യമായി ഉപയോഗിക്കപ്പെട്ട ഇ-മെയില്‍ സംവിധാനം കംപ്യൂസേര്‍വ്‌ കമ്പനി ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ അവരുടെ നെറ്റ്‌വര്‍ക്കില്‍ ലഭ്യമാക്കി. 1980-ല്‍ ഇതേ കമ്പനി തന്നെ ചാറ്റിങ്‌ രീതിയും ഉപയോക്താക്കളിലെത്തിച്ചു. ടെലിനെറ്റ്‌ കമ്പനിയുടെ ടെലിമെയില്‍ എന്ന സേവനവും അതേവര്‍ഷം നിലവില്‍വന്നു. 1980-കളില്‍ നിരവധി പുതിയ കമ്പനികള്‍ നെറ്റ്‌വര്‍ക്കിങ്‌ രംഗത്തെത്തി. ഇ-മെയില്‍, വാര്‍ത്തകള്‍ പങ്കുവയ്‌ക്കാനുള്ള ബുള്ളറ്റിന്‍ ബോര്‍ഡ്‌ സംവിധാനം എന്നിവയായിരുന്നു ഇക്കാലത്തെ പ്രധാന സേവനങ്ങള്‍. ടെലിഫോണ്‍ കേബിളുകള്‍ കംപ്യൂട്ടറുമായി ബന്ധിപ്പിച്ചുള്ള ഡയല്‍-അപ്‌ രീതിയിലാണ്‌ ഈ നെറ്റ്‌വര്‍ക്കുകള്‍ പ്രവര്‍ത്തിച്ചിരുന്നത്‌.

കൂടുതല്‍ കാര്യക്ഷമമായ ഒരു നെറ്റ്‌വര്‍ക്ക്‌ പ്രോട്ടൊക്കോള്‍ സംവിധാനം വികസിപ്പിച്ചെടുക്കാന്‍ നിരവധി ഗവേഷണങ്ങള്‍ നടന്നു. ഈ ഉദ്ദേശ്യം മുന്‍നിര്‍ത്തി സ്റ്റാന്‍ഫോര്‍ഡ്‌ സര്‍വകലാശാലയിലെ ഗവേഷകനായ വിന്റെണ്‍ സെര്‍ഫ്‌ അര്‍പാ(ARPA)യില്‍ നിയമിക്കപ്പെട്ടു. ആധുനിക ഇന്റര്‍നെറ്റിന്റെ അടിസ്ഥാനമായ TCP/IP (Transmission Control Protocol/Internet Protocol)യുടെ ആദ്യരൂപം 1974-ല്‍ വിന്റെണ്‍ ജി. സെര്‍ഫിന്റെയും റോബെര്‍ട്ട്‌ ഇ. കാന്റിന്റെയും നേതൃത്വത്തില്‍ വികസിപ്പിക്കപ്പെട്ടത്‌ വ്യത്യസ്‌ത കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളെ പരസ്‌പരം ബന്ധിപ്പിക്കുന്നത്‌ എളുപ്പമാക്കി. പഴയ NCP(Network Control Protocol)തിനെ മാറ്റി TCP ഉപയോഗിക്കുന്നതിലേക്ക്‌ 1983 പുതുവര്‍ഷ ദിനത്തില്‍ അര്‍പാനെറ്റ്‌ (ARPANET) മാറി. ഇന്റര്‍നെറ്റിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായാണ്‌ TCP-യുടെ കടന്നുവരവിനെ കണക്കാക്കുന്നത്‌. TCP പിന്നീട്‌ കൂടുതല്‍ പരിഷ്‌കരിച്ച്‌ TCP/IP എന്നപേരില്‍ അറിയപ്പെടുകയും ചെയ്‌തു.

1983-ല്‍ അര്‍പാനെറ്റി(ARPANET)നെ വിഭജിച്ച്‌ മില്‍നെറ്റ്‌ (MILNET)എന്നൊരു പ്രത്യേക നെറ്റ്‌വര്‍ക്കുണ്ടാക്കുകയും ഇതിനെ അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാത്രമാക്കുകയും ചെയ്‌തു. അക്കാലത്തുതന്നെ അമേരിക്കയിലെ നാസയടക്കമുള്ള സ്ഥാപനങ്ങള്‍ ഇന്റര്‍നെറ്റ്‌ രംഗത്ത്‌ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുകയും, അതിന്റെ ഫലമായി മികച്ച മൂന്ന്‌ നെറ്റ്‌വര്‍ക്കുകള്‍ നിലവില്‍ വരുകയും ചെയ്‌തു. നാസയുടെ നാസ സയന്‍സ്‌ നെറ്റ്‌വര്‍ക്ക്‌ (NSN), നാഷണല്‍ സയന്‍സ്‌ ഫൗണ്ടേഷന്റെ കംപ്യൂട്ടര്‍ സയന്‍സ്‌ നെറ്റ്‌വര്‍ക്ക്‌ (CSNET) അമേരിക്കന്‍ ഊര്‍ജമന്ത്രാലയത്തിന്റെ എനര്‍ജി സയന്‍സ്‌ നെറ്റ്‌വര്‍ക്ക്‌ (ESnet)എന്നിവയായിരുന്നു അവ. TCP/IP പ്രാട്ടോക്കോള്‍ ആയിരുന്നു ഈ നെറ്റ്‌വര്‍ക്കുകളുടെയെല്ലാം അടിസ്ഥാനം.

ഇതേ കാലത്ത്‌ ഇന്ത്യയിലും ഒരു നെറ്റ്‌വര്‍ക്ക്‌ സംവിധാനം പ്രവര്‍ത്തിച്ചിരുന്നു. ഇലക്‌ട്രോണിക മന്ത്രാലയത്തിന്റെയും യു.എന്‍.സംഘടനയായ UNDPയുടെയും സാമ്പത്തിക സഹായത്തോടെ 1986-ലാണ്‌ എജ്യുക്കേഷന്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ നെറ്റ്‌വര്‍ക്ക്‌ (ERNET) സ്ഥാപിക്കപ്പെടുന്നത്‌. രാജ്യത്തെ അഞ്ച്‌ ഐ.ഐ.ടി.കള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സയന്‍സ്‌, ഡിപ്പാര്‍ട്ട്‌മെന്റ്‌ ഒഫ്‌ ഇലക്‌ട്രോണിക്‌സ്‌ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പരസ്‌പരം ബന്ധിപ്പിച്ചായിരുന്നു ഇത്‌ പ്രവര്‍ത്തിച്ചിരുന്നത്‌. 1995 വരെ ഈ നെറ്റ്‌വര്‍ക്ക്‌ പ്രവര്‍ത്തിച്ചു.

യു.എസ്സിലെ നാഷണല്‍ സയന്‍സ്‌ ഫൗണ്ടേഷന്റെ കംപ്യൂട്ടര്‍ സയന്‍സ്‌ നെറ്റ്‌വര്‍ക്ക്‌ (CSNET) ഇന്റര്‍നെറ്റിനെ ഒരു ആഗോളശൃംഖലയാക്കിത്തീര്‍ക്കുന്നത്‌ കൂടുതല്‍ വേഗത്തിലാക്കി. ഈ നെറ്റ്‌വര്‍ക്കിനെ കൂടുതല്‍ പരിഷ്‌കരിച്ച്‌ നാഷണല്‍ സയന്‍സ്‌ ഫൗണ്ടേഷന്‍ നെറ്റ്‌വര്‍ക്ക്‌ (NSFNET) എന്നൊരു നൂതന ശൃംഖല 1986-ല്‍ നിലവില്‍ വന്നു. നാഷണല്‍ സയന്‍സ്‌ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട സൂപ്പര്‍കംപ്യൂട്ടിങ്‌ കേന്ദ്രങ്ങള്‍, ഗവേഷണ നിലയങ്ങള്‍, വിവിധ വിദ്യാഭ്യാസ നെറ്റ്‌വര്‍ക്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തി. 1988-ല്‍ NSFNET ലേക്ക്‌ സ്വകാര്യ കമ്പനികളെ ബന്ധിപ്പിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇലക്‌ട്രോണിക മെയില്‍ സേവനം നല്‍കുന്ന ഓണ്‍ ടൈം ലാബ്‌സ്‌ (On Time Labs), കംപ്യൂസെര്‍വ്‌ (Compuserve) തുടങ്ങിയ കമ്പനികള്‍ ഇതിനോട്‌ ചേര്‍ന്നതോടെ ഇന്റര്‍നെറ്റിന്റെ വളര്‍ച്ച കൂടുതല്‍ വേഗത്തിലായി. ഏതൊരു വ്യക്തിക്കും ലോകത്തെവിടെനിന്നും ഡേറ്റ ലഭ്യമാക്കാവുന്ന ഒരു ആഗോള കംപ്യൂട്ടര്‍ ശൃംഖല എന്ന ആശയം കൂടുതല്‍ യാഥാര്‍ഥ്യമായിത്തുടങ്ങി. TCP/IP പ്രോട്ടൊക്കോളിന്റെ അനായാസത ലോകത്തെ എവിടെയുള്ള നെറ്റ്‌വര്‍ക്കുകളെയും NSFNET തുടക്കമിട്ട നെറ്റ്‌വര്‍ക്ക്‌ ശൃംഖലയിലേക്ക്‌ ബന്ധിപ്പിക്കുന്നത്‌ ലളിതമാക്കി. നെറ്റ്‌വര്‍ക്കിനാവശ്യമായ സോഫ്‌ട്‌വെയറുകളും, റൂട്ടര്‍ പോലുള്ള ഹാര്‍ഡ്‌വെയര്‍ ഘടകങ്ങളുടെ നിര്‍മാണവും വിപണനവും വ്യാപകമായി.

1990-കളില്‍ ഇന്റര്‍നെറ്റിലൂടെ വിനിമയം ചെയ്യുന്ന ഡേറ്റയുടെ അളവ്‌ വലിയ തോതില്‍ വര്‍ധിച്ചു തുടങ്ങി. നെറ്റ്‌വര്‍ക്കിലൂടെ കടന്നുപോകുന്ന ഫയലുകളെയും വിവരങ്ങളെയും ക്രമപ്പെടുത്തുന്നതിനും, തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നതുമായ സംവിധാനങ്ങള്‍ക്കുവേണ്ടിയുള്ള നിരവധി ശ്രമങ്ങള്‍ അക്കാലത്ത്‌ നടന്നു. പ്രശസ്‌ത യൂറോപ്യന്‍ ഗവേഷണ ഏജന്‍സിയായ CERN (യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസേര്‍ച്ച്‌). ഇന്റര്‍നെറ്റ്‌ രംഗത്ത്‌ പ്രവേശിച്ചതോടെ യൂറോപ്പില്‍ ഈ രംഗത്തെ ഗവേഷണങ്ങളും വികസനങ്ങളും കൂടുതല്‍ ത്വരിതപ്പെട്ടു. ജപ്പാനിലെ JUNET, സിംഗപ്പൂരിലെ TECHNET, ആസ്റ്റ്രേലിയയിലെ AARNETഎന്നീ നെറ്റ്‌വര്‍ക്കുകള്‍ NSFNETലേക്ക്‌ ബന്ധിപ്പിച്ചതോടെ ആധുനിക ഇന്റര്‍നെറ്റ്‌ പിറവിയെടുത്തു. 1990-കളുടെ അവസാനത്തോടെ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളും ഇന്റര്‍നെറ്റിന്റെ ഭാഗമായി.

ഇന്റര്‍നെറ്റ്‌ ചരിത്രം: ചില നാഴികക്കല്ലുകള്‍

1969 -	അര്‍പാനെറ്റിലൂടെ ആദ്യത്തെ സന്ദേശം അയയ്‌ക്കപ്പെട്ടു.
1972 -	റേ ടോമില്‍സണ്‍ ഇ-മെയില്‍ വികസിപ്പിച്ചു.
1973 - 	യു.എസ്സിലെ അര്‍പാനെറ്റിലേക്ക്‌ ഇംഗ്ലണ്ടിലെ ലണ്ടന്‍ സര്‍വകലാശാല ബന്ധിപ്പിക്കപ്പെട്ടു.
1974 -	TCP-യുടെ ആദ്യരൂപം നിലവില്‍വന്നു.
1975 - 	ടെലിനെറ്റ്‌-പൊതുജനങ്ങള്‍ ഉപയോഗിച്ച ആദ്യ നെറ്റ്‌വര്‍ക്ക്‌ ഉപയോഗത്തില്‍വന്നു.
1978 -	IPSS- ആദ്യത്തെ അന്താരാഷ്‌ട്ര കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്‌
1978 - അര്‍പാനെറ്റില്‍ TCP ഉപയോഗിച്ചുതുടങ്ങി
1979 -	യൂസ്‌നെറ്റ്‌ (USENET) വാര്‍ത്തകള്‍ പങ്കുവയ്‌ക്കാന്‍ കഴിയുന്ന സേവനം-നിലവില്‍വന്നു.
1980 - ഈതര്‍നെറ്റ്‌ സ്റ്റാന്‍ഡേര്‍ഡ്‌ നിലവില്‍വന്നു.
1982 - ആദ്യമായി ഇന്റര്‍നെറ്റ്‌ എന്ന പദം പ്രയോഗത്തില്‍ വന്നു.
1983 - ഡൊമയിന്‍ നെയിം സിസ്റ്റം (DNS) നിലവില്‍വന്നു.
1986 - 	നാഷണല്‍ സയന്‍സ്‌ ഫൗണ്ടേഷന്‍ നെറ്റ്‌വര്‍ക്ക്‌  (NSFNET); ഇന്റര്‍നെറ്റ്‌ ന്യൂസ്‌ ഗ്രൂപ്പുകള്‍ നിലവില്‍ 	വന്നു.
1989 - ടീം ബെര്‍നേഴ്‌സ്‌-ലീ വേള്‍ഡ്‌ വൈഡ്‌ വെബ്‌ കണ്ടുപിടിച്ചു.
1992 - ഇന്റര്‍നെറ്റിലൂടെ ആദ്യമായി വീഡിയോ ഓഡിയോ സന്ദേശങ്ങള്‍ അയയ്‌ക്കപ്പെട്ടു.
1993 - മൊസെയ്‌ക്‌ വികസിപ്പിക്കപ്പെട്ടു- (ആദ്യത്തെ ബ്രൗസര്‍).
1998 - ഗുഗിള്‍ കമ്പനി നിലവില്‍ വന്നു.
 

CERN വേള്‍ഡ്‌ വൈഡ്‌ വെബ്‌ പ്രോജക്‌ട്‌ ആരംഭിച്ചതാണ്‌ ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായത്‌. CERN-ലെ ഗവേഷകനായ ടിം ബര്‍ണേഴ്‌സ്‌ ലി ഹൈപ്പര്‍ടെക്‌സ്റ്റ്‌ (Hypertext)സംവിധാനം ആവിഷ്‌കരിച്ചു. അക്ഷരങ്ങളും ചിത്രങ്ങളും പ്രത്യേക രീതിയില്‍ സജ്ജീകരിക്കാനും ദൃശ്യമാക്കാനും മറ്റ്‌ ഹൈപര്‍ ടെക്‌സ്റ്റ്‌ സംവിധാനങ്ങളിലേക്ക്‌ ബന്ധിപ്പിക്കാനും (Hyperlink) ഇത്‌ സഹായിച്ചതോടെ നെറ്റിലെ വിവരങ്ങള്‍ പേജുകളായി നിര്‍മിക്കാനും ദൃശ്യമാക്കാനും കഴിഞ്ഞു. ഇത്തരം പേജുകളെ പ്രത്യേക രീതിയില്‍ ക്രമപ്പെടുത്തി വെബ്‌ എന്നൊരു ആശയം കൂടി പ്രായോഗികമാക്കപ്പെട്ടു. ഇത്‌ വേള്‍ഡ്‌ വൈഡ്‌ വെബ്‌ എന്നു വിളിക്കപ്പെട്ടു. വെബിലെ വിവരങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഗോഫര്‍, വെയ്‌സ്‌ മുതലായ നിരവധി സംവിധാനങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടു. 1993-ല്‍ മാര്‍ക്‌ ആന്‍ഡേഴ്‌സണ്‍ ആദ്യത്തെ ബ്രൗസര്‍ സോഫ്‌ട്‌വെയറായ മൊസെയ്‌ക്‌ വികസിപ്പിച്ചെടുത്തതോടെ ഇന്റര്‍നെറ്റും വെബും സമാനതകളില്ലാത്ത മറ്റൊരു ലോകം യാഥാര്‍ഥ്യമാക്കി.

അടിസ്ഥാന സംവിധാനം

നെറ്റ്‌വര്‍ക്കുകള്‍

കംപ്യൂട്ടറുകളെ പരസ്‌പരം ബന്ധിപ്പിച്ചു നിര്‍മിക്കുന്ന നെറ്റ്‌വര്‍ക്കുകളാണ്‌ ഇന്റര്‍നെറ്റിന്റെ അടിസ്ഥാനം. കംപ്യൂട്ടര്‍ശേഷിയെ പങ്കുവയ്‌ക്കാനും പ്രവൃത്തികള്‍ കൂടുതല്‍ വേഗത്തിലാക്കാനും നെറ്റ്‌വര്‍ക്കിങ്‌ സഹായിക്കുന്നു. കേബിളുകള്‍ വഴിയോ റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ചുള്ള വയര്‍ലെസ്‌ രീതിയിലോ ആണ്‌ കംപ്യൂട്ടറുകളെ പരസ്‌പരം ബന്ധിപ്പിക്കുന്നത്‌. ഇതിനായി പ്രത്യേകം സോഫ്‌ട്‌വെയര്‍, ഹാര്‍ഡ്‌ വെയര്‍ ഘടകങ്ങള്‍ ഉപയോഗിക്കുന്നു. ഒന്നിലധികം കംപ്യൂട്ടറുകളുള്ളിടത്ത്‌ ഒരൊറ്റ പ്രിന്റര്‍ എല്ലാ കംപ്യൂട്ടറുകളിലേക്കും ഘടിപ്പിക്കുന്നതും, എല്ലാ കംപ്യൂട്ടറുകളുടെയും വിവരങ്ങള്‍ ഒരൊറ്റ സെര്‍വര്‍ കംപ്യൂട്ടറില്‍ സംഭരിക്കുന്നതുമെല്ലാം നെറ്റ്‌വര്‍ക്കിങ്ങിന്റെ പ്രയോജനങ്ങളില്‍ ചിലതാണ്‌.

കാര്യക്ഷമതയേറിയ ഒരു കംപ്യൂട്ടറും (സെര്‍വര്‍) അതിനോട്‌ ബന്ധപ്പെടുത്തിയ നിരവധി കംപ്യൂട്ടറുകളും (ക്ലയന്റ്‌ കംപ്യൂട്ടറുകള്‍) അടങ്ങുന്നതാണ്‌ മിക്ക നെറ്റ്‌വര്‍ക്കുകളും. ക്ലയന്റ്‌-സെര്‍വര്‍ മോഡല്‍ എന്നാണിത്‌ അറിയപ്പെടുന്നത്‌. ക്ലയന്റുകളില്‍ നിന്നുള്ള ആവശ്യ പ്രകാരം സെര്‍വറില്‍ സംഭരിക്കുന്ന വിവരങ്ങള്‍ ക്ലയന്റ്‌ കംപ്യൂട്ടറിലെത്തുന്നു.

കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകള്‍ അവയുടെ വലുപ്പത്തിനനുസരിച്ച്‌ വിവിധ പേരുകളില്‍ അറിയപ്പെടുന്നു. ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്ക്‌ (ലാന്‍-LAN), വൈഡ്‌ ഏരിയ നെറ്റ്‌വര്‍ക്ക്‌ (വാന്‍-WAN) എന്നിവയാണ്‌ പ്രധാനമായവ. ഒരു ഓഫീസിലെയോ, ഒരു കെട്ടിടത്തിലെയോ കംപ്യൂട്ടറുകളെ തമ്മില്‍ ബന്ധിപ്പിച്ച്‌ നിര്‍മിക്കുന്ന നെറ്റ്‌വര്‍ക്കാണ്‌ ലാന്‍. എന്നാല്‍ ഒരു നഗരത്തിലെയോ ഒരു രാജ്യത്തിലെയോ വിവിധ സ്ഥലങ്ങളിലെ കംപ്യൂട്ടറുകളെ തമ്മില്‍ ബന്ധിപ്പിച്ച്‌ രൂപപ്പെടുത്തുന്ന ബൃഹത്‌ ശൃംഖലയാണ്‌ വാന്‍. ഭൂമിയെ മൊത്തത്തില്‍ ഉള്‍ക്കൊള്ളുന്ന ഇന്റര്‍നെറ്റ്‌ ഒരു "വാനി'ന്‌ ഉദാഹരണമാണ്‌. വന്‍കരകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ സമുദ്രാന്തര്‍ഭാഗത്തിലൂടെ ദീര്‍ഘദൂര കേബിളുകള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു. കംപ്യൂട്ടറുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഗേറ്റ്‌വേ, സ്വിച്ച്‌, റൂട്ടര്‍, ഹബ്‌ എന്നീ ഉപകരണങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. കംപ്യൂട്ടറുകളിലുള്ള "നെറ്റ്‌വര്‍ക്‌ കാര്‍ഡുകള്‍' എന്നറിയപ്പെടുന്ന ഹാര്‍ഡ്‌വെയര്‍ ഘടകത്തിലൂടെയാണ്‌ കംപ്യൂട്ടറുകളെ നെറ്റ്‌വര്‍ക്കിലേക്ക്‌ ബന്ധിപ്പിക്കുന്നത്‌. നെറ്റ്‌വര്‍ക്കില്‍ അംഗമായ ഓരോ കംപ്യൂട്ടറിനും ഒരു പ്രത്യേക അഡ്രസ്സ്‌ ഉണ്ടാകും. ഐ.പി. അഡ്രസ്സ്‌ എന്നാണിതിനെ വിളിക്കുന്നത്‌. കംപ്യൂട്ടറിലെ നെറ്റ്‌വര്‍ക്ക്‌ കാര്‍ഡിലുള്ള ഫിസിക്കല്‍ അഡ്രസ്സ്‌ എന്നൊരു അഡ്രസ്സും കംപ്യൂട്ടറുകള്‍ക്കുണ്ടാകും.

ഐ.പി. അഡ്രസ്സ്

ഇന്റര്‍നെറ്റ്‌ പ്രോട്ടൊക്കോള്‍ എന്നതിന്റെ ചുരുക്കരൂപമാണ്‌ ഐ.പി. ഏതൊരു നെറ്റ്‌വര്‍ക്കിലും കംപ്യൂട്ടറുകളെ തിരിച്ചറിയുന്നത്‌ ഐ.പി. അഡ്രസ്സ് മുഖേനയാണ്‌. ഒരു ചെറിയ നെറ്റ്‌വര്‍ക്കില്‍ സാധാരണ നെറ്റ്‌വര്‍ക്കിന്റെ മേല്‍നോട്ടം വഹിക്കുന്നവര്‍ തന്നെയാണ്‌ ആവശ്യമായ ഐ.പി. അഡ്രസ്സ്ഓരോ കംപ്യൂട്ടറിനും നല്‍കുന്നത്‌. IPv4 രീതിയിലുള്ള 32 ബിറ്റുള്ള ഐ.പി. അഡ്രസ്സായിരുന്നു (ഉദാ. 192.168.8.4) ഉപയോഗത്തിലിരുന്നത്‌. എന്നാല്‍ ഇന്ന്‌ 128 ബിറ്റുകളുള്ള IPv6 അഡ്രസ്സുകളും ഉപയോഗപ്പെട്ടുതുടങ്ങിയിരിക്കുന്നു. ക്രമേണ എല്ലാ ഐ.പി. അഡ്രസ്സുകളും IPv6-ലേക്കു മാറ്റപ്പെടും. ഇന്റര്‍നെറ്റ്‌ പോലെയുള്ള ബൃഹത്തായ നെറ്റ്‌വര്‍ക്കിലേക്ക്‌ ഒരു കംപ്യൂട്ടര്‍ ബന്ധിപ്പിക്കുമ്പോള്‍ ഇന്റര്‍നെറ്റിലെ ലക്ഷക്കണക്കിനു മറ്റ്‌ കംപ്യൂട്ടറുകളില്‍നിന്നും വ്യത്യസ്‌തമായ ഒരു അഡ്രസ്സ് അതിനും ആവശ്യമാണ്‌. ഐ.പി. അഡ്രസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്ന സംഘടനയാണ്‌ (Internet Assigned Number Authority-IANA). ചില അഡ്രസ്സുകള്‍ പ്രത്യേക ആവശ്യങ്ങള്‍ക്കുവേണ്ടിമാത്രം നീക്കിവച്ചിരിക്കുന്നു. ക്ലാസ്‌ A, B, C, D, E എന്നിങ്ങനെ ഐ.പി. അഡ്രസ്സുകളെ തരം തിരിച്ചിരിക്കുന്നു.

വിവിധ കമ്പനികള്‍ പുറത്തിറക്കുന്ന കംപ്യൂട്ടറുകളെയും മറ്റ്‌ ഉപകരണങ്ങളെയുമെല്ലാം പരസ്‌പരം ബന്ധിപ്പിക്കുമ്പോള്‍ പൊതുവായ മാനദണ്ഡങ്ങളും മറ്റും ഉറപ്പുവരുത്തേണ്ടതാവശ്യമാണ്‌. പ്രോട്ടൊക്കോളുകള്‍ എന്നറിയപ്പെടുന്ന നിയമ/മാനദണ്ഡങ്ങളാണ്‌ ഇതിന്‌ സഹായിക്കുന്നത്‌.

പ്രോട്ടൊക്കോള്‍

രണ്ട്‌ വ്യത്യസ്‌ത ഭാഷകള്‍ സംസാരിക്കുന്നവര്‍ തമ്മില്‍ വിവരക്കൈമാറ്റം നടക്കണമെങ്കില്‍ ഒരു ദ്വിഭാഷിയുടെ സഹായം അത്യാവശ്യമാണ്‌. വ്യത്യസ്‌തതരം കംപ്യൂട്ടറുകള്‍ വിവരവിനിമയം നടത്തുന്ന കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്‌ രംഗത്ത്‌ പ്രോട്ടൊക്കോളുകളാണ്‌ ഈ കര്‍ത്തവ്യം നിര്‍വഹിക്കുന്നത്‌. ഒരു കംപ്യൂട്ടറിനെ മറ്റൊന്നുമായി ബന്ധിപ്പിക്കുക, അയയ്‌ക്കപ്പെടുന്ന ഓരോ ബിറ്റും എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന്‌ സൂചിപ്പിക്കുക തുടങ്ങിയവയെല്ലാം ഓരോ കംപ്യൂട്ടറും മനസ്സിലാക്കുന്നതും പ്രോട്ടൊക്കോളിന്റെ സഹായത്തോടെയാണ്‌. TCP/IP ആണ്‌ ഇന്റര്‍നെറ്റില്‍ ഇന്ന്‌ ഉപയോഗിക്കുന്ന പ്രധാന പ്രോട്ടൊക്കോള്‍. നിരവധി പ്രോട്ടൊക്കോളുകള്‍ അടങ്ങിയ ഒരു സംവിധാനമാണിത്‌. സാങ്കേതിക തലത്തില്‍ നിരവധി ലെയറു(Layer)കളായാണ്‌ ഇവ പ്രവര്‍ത്തിക്കുന്നത്‌.

ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ പ്രോട്ടൊക്കോള്‍/ഇന്റര്‍നെറ്റ് പ്രോട്ടൊക്കോള്‍

നാല്‌ ലെയറുകളിലായി പത്തിലധികം വിവിധ പ്രോട്ടോക്കോള്‍ അടങ്ങിയതാണ്‌ ടി.സി.പി./ഐ.പി.

വേള്‍ഡ്‌ വൈഡ്‌ വെബ്‌

ലോകത്താകമാനമുള്ള കംപ്യൂട്ടറുകളിലൂടെ പരസ്‌പരം ബന്ധിപ്പിക്കപ്പെട്ട ഇന്റര്‍നെറ്റ്‌ എന്ന ബൃഹത്‌ കംപ്യൂട്ടര്‍ശൃംഖല നിരവധി സേവനങ്ങള്‍ നല്‍കുന്നുണ്ട്‌. അതില്‍ പരമപ്രധാനമായതാണ്‌ വേള്‍ഡ്‌ വൈഡ്‌ വെബ്‌. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള കംപ്യൂട്ടറുകളില്‍ സംഭരിച്ചിരിക്കുന്ന ചിത്രങ്ങളും അക്ഷരങ്ങളും ദൃശ്യങ്ങളുമെല്ലാം ഇന്റര്‍നെറ്റിലൂടെ കാണാനും അനുഭവിക്കാനും കഴിയുന്നത്‌ വേള്‍ഡ്‌ വൈഡ്‌ വെബിന്റെ സഹായത്തോടെയാണ്‌. വെബ്‌ എന്നും അറിയപ്പെടുന്ന ഇതിനെ ഇന്റര്‍നെറ്റ്‌ എന്നതിന്റെ പകരമായി പോലും ഇന്ന്‌ വിശേഷിപ്പിക്കാറുണ്ട്‌. വെബിലെ ഓരോ വിവരത്തിനും പ്രത്യേകം ഐഡന്റിഫയറുകളും (URI-Universal Resource Identifier) ഓരോ സംഭരണ സ്ഥലത്തിനും പ്രത്യേക അഡ്രസ്സുകളുമുണ്ടാകും. വെബ്‌ പേജുകള്‍ അഥവാ ഹൈപ്പര്‍ ടെക്‌സ്റ്റ്‌ ഡോക്യുമെന്റുകളായാണ്‌ വെബിലെ വിവരങ്ങള്‍ കംപ്യൂട്ടറുകളില്‍ ദൃശ്യമാകുന്നത്‌. വെബിലെ പേജുകള്‍ യൂണിവേഴ്‌സല്‍ റിസോഴ്‌സ്‌ ലൊക്കേറ്ററുകള്‍ (URL)ഉപയോഗിച്ച്‌ പരസ്‌പരം ലിങ്ക്‌ ചെയ്യപ്പെട്ടിരിക്കുന്നു. വെബിലെ വിവരങ്ങളെ കംപ്യൂട്ടറുകളിലേക്കു കാണാനും എടുക്കാനും സാധിക്കുന്നത്‌ ബ്രൗസര്‍ എന്നറിയപ്പെടുന്ന സോഫ്‌ട്‌വെയറിന്റെ സഹായത്തോടെയാണ്‌.

വെബ്‌പേജ്‌

ഹൈപ്പര്‍ടെക്‌സ്റ്റ്‌ മാര്‍ക്‌അപ്‌ ലാങ്‌ഗ്വേജ്‌ (HTML) എന്ന പ്രത്യേക കംപ്യൂട്ടര്‍ മാര്‍ക്‌അപ്‌ ഭാഷയിലാണ്‌ വെബ്‌ പേജുകള്‍ നിര്‍മിക്കുന്നത്‌. ഇതില്‍ അക്ഷരങ്ങള്‍, ചിത്രങ്ങള്‍, വീഡിയോ, ഓഡിയോ മുതലായ മള്‍ട്ടിമീഡിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാനാകും. ജാവ, പി.എച്ച്‌.പി തുടങ്ങിയ പ്രോഗ്രാമിങ്‌ ഭാഷകള്‍ ഉപയോഗിച്ച്‌ വെബ്‌ പേജുകള്‍ തയ്യാറാക്കാന്‍ കഴിയും.

വെബ്‌സൈറ്റ്‌

വെബ്‌ പേജുകളുടെ ഒരു കൂട്ടമാണ്‌ വെബ്‌സൈറ്റുകളും വെബ്‌ പോര്‍ട്ടലുകളും. വിവിധ പ്രോഗ്രാമിങ്‌ ഭാഷകളിലൂടെ ആകര്‍ഷകമായി തയ്യാറാക്കുന്ന വെബ്‌ സൈറ്റുകള്‍ വെബ്‌ സെര്‍വറുകളിലാണ്‌ സംഭരിക്കുന്നത്‌. ഈ പ്രക്രിയയെ വെബ്‌ ഹോസ്റ്റിങ്‌ എന്നാണ്‌ പറയുക. ഇത്തരം ഹോസ്റ്റിങ്‌ സേവനം നല്‍കുന്ന നിരവധി കമ്പനികള്‍ ആഗോളതലത്തിലും ഇന്ത്യയിലും കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്‌. അവശ്യം വേണ്ട സംഭരണ അളവിനനുസരിച്ച്‌ വാര്‍ഷികാടിസ്ഥാനത്തില്‍ നിശ്ചിത തുക ഇതിനായി ഇത്തരം കമ്പനികള്‍ ഈടാക്കുന്നു. സൗജന്യ സേവനം നല്‍കുന്ന കമ്പനികളും പ്രവര്‍ത്തനത്തിലുണ്ട്‌. വന്‍കിട കമ്പനികള്‍ തങ്ങളുടെ വെബ്‌ വിവരങ്ങള്‍ സ്വന്തമായ സെര്‍വറുകളിലാണ്‌ സൂക്ഷിക്കുന്നത്‌. കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട വെബ്‌ സൈറ്റുകളിലെ വിവരങ്ങള്‍ തിരുവനന്തപുരത്തെ സ്റ്റേറ്റ്‌ ഡേറ്റ സെന്ററിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌.

ബ്രൗസര്‍

സെര്‍വര്‍ കംപ്യൂട്ടറുകളില്‍ ഹോസ്റ്റ്‌ ചെയ്യപ്പെട്ട വെബ്‌പേജുകള്‍ കാണാന്‍ ഇന്റര്‍നെറ്റ്‌ ഉപയോക്താവിനെ സഹായിക്കുന്ന സോഫ്‌ട്‌വെയറുകളാണ്‌ വെബ്‌ ബ്രൗസറുകള്‍. മോസില്ല ഫയര്‍ഫോക്‌സ്‌, ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍, ഗൂഗിള്‍ ക്രോം, സഫാരി എന്നിവ സാധാരണയായി ഉപയോഗിക്കപ്പെടുന്ന ബ്രൗസറുകളാണ്‌. ഉപയോക്താവിന്റെ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്‌തിരിക്കുന്ന ബ്രൗസറിന്റെ അഡ്രസ്സ്‌ ബാറിലാണ്‌ ആവശ്യമായ വെബ്‌ വിലാസം ടൈപ്പ്‌ ചെയ്യുന്നത്‌.

വെബിന്റെ പ്രവര്‍ത്തനം

ഇന്റര്‍നെറ്റ്‌ കണക്‌ഷനുള്ള ഒരു കംപ്യൂട്ടറിലെ ബ്രൗസര്‍ സോഫ്‌ട്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിലൂടെയാണ്‌ ഒരു സാധാരണ ഉപയോക്താവ്‌ വെബിലേക്ക്‌ കടക്കുന്നത്‌. അഡ്രസ്‌ ബാറില്‍ വെബ്‌ അഡ്രസ്സ് അഥവാ (URL) Universal Resource Locator) ടൈപ്പ്‌ ചെയ്യുന്നു. ഉദാ.www. kerala.gov.in. ഈ വെബ്‌സൈറ്റിന്റെ വെബ്‌ പേജുകള്‍ സൂക്ഷിച്ചിരിക്കുന്ന സെര്‍വര്‍ കംപ്യൂട്ടറിന്റെ സ്ഥാനം കണ്ടെത്തുകയാണ്‌ അടുത്തപടി. ഇതിനായി ഈ അഡ്രസ്സിനെ ഇന്റര്‍നെറ്റിന്‌ മനസ്സിലാക്കാന്‍ കഴിയുന്ന ഐ.പി. അഡ്രസ്സാക്കി മാറ്റേണ്ടതുണ്ട്‌. DNS (Domain Name System)എന്ന സംവിധാനമാണ്‌ ഈ ധര്‍മം

നിര്‍വഹിക്കുന്നത്‌. ഇങ്ങനെ ലഭിക്കുന്ന ഐ.പി. അഡ്രസ്സിലൂടെ ബ്രൗസര്‍ സെര്‍വറുമായി ബന്ധം സ്ഥാപിക്കുന്നു. സെര്‍വറിലുള്ള ഓരോ വിവരം ലഭ്യമാക്കാനും ബ്രൗസര്‍ ഓരോ റിക്വസ്റ്റ്‌ നല്‍കിയിരിക്കണം. ഓരോ തവണയും ഉപയോക്താവ്‌ ഒരു പേജ്‌ തുറക്കുമ്പോഴും ലിങ്കുകളില്‍ ക്ലിക്കു ചെയ്യുമ്പോഴും ബ്രൗസര്‍ വെബ്‌ സെര്‍വറുമായി ബന്ധം സ്ഥാപിക്കുന്നു. റിക്വസ്റ്റിനു അനുസൃതമായ HTML കോഡുകള്‍ ബ്രൗസറിലേക്ക്‌ സെര്‍വര്‍ അയയ്‌ക്കുന്നു. HTML കോഡുകളായി ബ്രൗസറിലെത്തുന്ന വിവരങ്ങളെ ബ്രൗസര്‍ എക്‌സിക്യൂട്ട്‌ ചെയ്‌ത്‌ യഥാര്‍ഥ വെബ്‌ പേജുകള്‍ ദൃശ്യമാകുന്നു.അജാക്‌സ്‌ പോലുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇന്ന്‌ കൂടുതല്‍ വേഗത്തില്‍ വിവരങ്ങള്‍ ബ്രൗസറിനു ലഭ്യമാക്കാനാകൂം.

സേര്‍ച്ച്‌ എന്‍ജിന്‍

ഇന്റര്‍നെറ്റിലെ കോടിക്കണക്കിന്‌ വെബ്‌ പേജുകളില്‍ നിന്ന്‌ നമുക്കാവശ്യമായ വിവരം തേടിപ്പിടിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ്‌ സേര്‍ച്ച്‌ എന്‍ജിനുകള്‍. ഗൂഗിള്‍ ആണ്‌ ഈ രംഗത്തെ അതികായന്‍. യാഹൂ, ബിങ്‌ മുതലായവ അടുത്ത സ്ഥാനങ്ങളില്‍ വരും. സെര്‍വറുകളിലെ ഫയലുകളുടെ പട്ടിക ശേഖരിക്കുന്ന വെബ്‌ ക്രാളര്‍ പ്രോഗ്രാമുകളാണ്‌ സേര്‍ച്ച്‌ എന്‍ജിനുകളുടെ അടിസ്ഥാനഘടകം.

ഡൊമൈന്‍ നാമം

ചില ഡൊമൈന്‍ നാമങ്ങളും അവയുടെ ഐ.പി. അഡ്രസ്സും

ഉദാ. http://www.google.com എന്നത്‌ പ്രശസ്‌തമായ ഗൂഗിള്‍ കമ്പനിയുടെ ഡൊമൈന്‍ നാമമാണ്‌. ഇത്‌ യഥാര്‍ഥത്തില്‍ ഗൂഗിള്‍ കമ്പനിയുടെ വെബ്‌ പേജുകള്‍ സൂക്ഷിച്ചിട്ടുള്ള സെര്‍വര്‍ കംപ്യൂട്ടറിന്റെ ഐ.പി. അഡ്രസ്സിന്റെ ഇംഗ്ലീഷ്‌ നാമമാണ്‌; യഥാര്‍ഥ IP അഡ്രസ്സുകള്‍ 66.233.160.0 മുതല്‍ 64.233. 191.255 വരെയാണ്‌. അക്കങ്ങള്‍ മാത്രമുള്ള ഈ ഐ.പി. അഡ്രസ്സിനെ ലളിതമായ ഒരു ഇംഗ്ലീഷ്‌ പേരില്‍ ഓര്‍ത്തുവയ്‌ക്കാന്‍ കംപ്യൂട്ടര്‍ ഉപയോക്താവിനെ സഹായിക്കുന്ന സങ്കേതമാണ്‌ ഡൊമൈന്‍ നെയിം സിസ്റ്റം (DNS). ഒരു ഡൊമൈന്‍ നാമത്തിന്റെ വ്യത്യസ്‌തഭാഗങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

ഡൊമെയിന്‍ നാമങ്ങളുടെ അവസാനഭാഗമായ "ടോപ്‌ ലെവല്‍ ഡൊമൈന്‍' പ്രസ്‌തുത സൈറ്റ്‌ ഏതു വിഭാഗത്തിലാണെന്ന്‌ സൂചിപ്പിക്കുന്നു. വെബ്‌ വിലാസങ്ങളെ ഇന്റര്‍നെറ്റിന്‌ മനസ്സിലാകുന്ന ഐ.പി. അഡ്രസ്സിലേക്ക്‌ മാറ്റുന്ന പ്രവൃത്തിയെ DNS നെയിം റസല്യൂഷന്‍ എന്നാണ്‌ വിളിക്കുന്നത്‌. ഉപയോക്താവിന്റെ ഇന്റര്‍നെറ്റിലേക്ക്‌ ബന്ധം സ്ഥാപിക്കുമ്പോള്‍ ആഗോളമായി ഉപയോഗിക്കുന്ന ഒരു DNS ഡേറ്റാബേസിന്റെ സഹായത്തോടെയാണ്‌ ഈ പ്രവൃത്തി ചെയ്യുന്നത്‌. ഈ ഡേറ്റാബേസ്‌ പരിപാലനം ചെയ്യാനും, പുതിയ ഡൊമൈന്‍ നാമങ്ങള്‍ അനുവദിക്കാനും അനുമതിയുള്ള നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഡൊമൈന്‍ നെയിം റെജിസ്‌ട്രാറുകള്‍ എന്നാണിവ അറിയപ്പെടുന്നത്‌. ഡൊമൈന്‍ നാമങ്ങള്‍ റജിസ്റ്റര്‍ ചെയ്‌തുപയോഗിക്കാന്‍ ഇത്തരം കമ്പനികള്‍ക്ക്‌ വാര്‍ഷികാടിസ്ഥാനത്തില്‍ നിശ്ചിത തുക നല്‍കണം.

ഇ-മെയില്‍

ഇന്റര്‍നെറ്റില്‍ ലഭ്യമായ മറ്റൊരു പ്രധാന സേവനമാണ്‌ ഇലക്‌ട്രോണിക്‌ മെയില്‍ അഥവാ ഇ-മെയില്‍. 1960-കളില്‍ ഉപയോഗത്തില്‍വന്ന ഇത്‌ അര്‍പാനെറ്റിന്റെ കൂടെ ഉപയോഗിച്ചു തുടങ്ങിയതോടെയാണ്‌ കൂടുതല്‍ കാര്യക്ഷമമാകുന്നത്‌. തുടര്‍ന്ന്‌ കംപ്യൂസേര്‍വ്‌, അമേരിക്ക ഓണ്‍ലൈന്‍ മുതലായ സ്വകാര്യ കമ്പനികള്‍ ഇ-മെയിലിനെ കൂടുതല്‍ പരിഷ്‌കരിക്കുകയും വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തുകയും ചെയ്‌തു. 1970-കളില്‍ റേ ടോംലിന്‍സണ്‍ ആണ്‌ ഇ-മെയിലിന്‌ ഇന്നത്തെ രൂപം നല്‍കിയത്‌.

ഉപയോക്താവിന്റെ കംപ്യൂട്ടറില്‍ പ്രവര്‍ത്തിക്കുന്ന "ഇ-മെയില്‍ ക്ലയന്റ്‌' എന്നറിയപ്പെടുന്ന പ്രോഗ്രാമുകളാണ്‌ ഇ-മെയില്‍ സംവിധാനത്തിന്റെ പ്രധാന ഘടകം. മൈക്രാസോഫ്‌ട്‌ ഔട്ട്‌ലുക്‌, മോസില്ല തണ്ടര്‍ബേര്‍ഡ്‌, ആപ്പിള്‍ മെയില്‍, ഉബുന്‍ഡുവിലെ ഇവല്യൂഷന്‍ എന്നിവ ഇ-മെയില്‍ ക്ലയന്റുകള്‍ക്കുദാഹരണമാണ്‌. ടൈപ്പു ചെയ്‌ത്‌ സന്ദേശങ്ങളെ അയയ്‌ക്കേണ്ട രൂപത്തിലാക്കുന്നത്‌ ഈ പ്രോഗ്രാമാണ്‌. ഇന്റര്‍നെറ്റ്‌ സര്‍വീസ്‌ പ്രൊവൈഡര്‍മാര്‍ ഒരുക്കുന്ന മെയില്‍ സബ്‌മിഷന്‍ ഏജന്റ്‌ (MSA) എന്ന സംവിധാനം DNS-ന്റെ സഹായത്തോടെ സന്ദേശങ്ങളെ അയയ്‌ക്കുന്നു. ഇവ കൂടാതെ യാഹൂ, ഗൂഗിള്‍ തുടങ്ങിയ സേവന ദാതാക്കളും സൗജന്യമായി പബ്ലിക്‌ ഇ-മെയില്‍ സൗകര്യം നല്‌കുന്നുണ്ട്‌.

ഇന്റര്‍നെറ്റ്‌ പ്രചാരം

1990-കള്‍ മുതലാണ്‌ ഇന്റര്‍നെറ്റ്‌ വ്യാപകമാകാന്‍ തുടങ്ങുന്നത്‌. കംപ്യൂട്ടര്‍ സാങ്കേതിക രംഗത്തുണ്ടായ കുതിച്ചുചാട്ടങ്ങള്‍ ഇന്റര്‍നെറ്റിന്റെയും തദ്വാര, ഡിജിറ്റല്‍ വാര്‍ത്താവിനിമയത്തിന്റെയും വ്യാപനത്തിലും വികസനത്തിലും ഉണ്ടാക്കിയ മാറ്റങ്ങള്‍ വിസ്‌മയകരമായിരുന്നു. ഇന്റര്‍നെറ്റ്‌ എന്ന ആഗോള കംപ്യൂട്ടര്‍ ശൃംഖലയിലേക്ക്‌ ദിനംപ്രതിയെന്നോണം ആയിരക്കണക്കിന്‌ കംപ്യൂട്ടറുകള്‍ കണ്ണിചേര്‍ക്കപ്പെട്ടു. സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും രാജ്യങ്ങള്‍ക്കുമെല്ലാം വെബ്‌സൈറ്റുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ ലോകത്തിന്റെ ഒരു പ്രതിഫലനംതന്നെ ഇന്റര്‍നെറ്റിലൂടെ ഉണ്ടായി എന്നു പറയാം. സൈബര്‍ലോകം എന്നറിയപ്പെടുന്ന ഈ ലോകം ഇന്ന്‌ മനുഷ്യജീവിത ശൈലികളുടെയും കര്‍മവ്യാപാരങ്ങളുടെയും അവിഭാജ്യഘടകമായി മാറിയിരിക്കുന്നു.

1995-ല്‍ ഏകദേശം 1.6 കോടി ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളാണ്‌ ലോകത്തുണ്ടായിരുന്നത്‌. ഇത്‌ 2005 ആയപ്പോഴേക്കും 101.8 കോടിയായി വളര്‍ന്നു. 2011-ലെ കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളുടെ എണ്ണം ഏകദേശം 226 കോടിയാണ്‌. ഇന്റര്‍നെറ്റിന്റെ അതിദ്രുതമായുള്ള വളര്‍ച്ച ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തം ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളില്‍ 44.5 ശതമാനവും ഏഷ്യയില്‍ നിന്നാണ്‌. ഇതില്‍ 13 ശതമാനം മാത്രമാണ്‌ ഇന്ത്യയുടെ പങ്ക്‌. രാജ്യങ്ങളുടെ കണക്കെടുത്താല്‍ ചൈനയിലാണ്‌ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍. മൊത്തം ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളില്‍ 23 ശതമാനം ചൈനയില്‍നിന്നും 11.6 ശതമാനം യു.എസ്സില്‍നിന്നുമാണ്‌. ഇതിനു രണ്ടിനും പിന്നിലായാണ്‌ ഇന്ത്യയുടെ സ്ഥാനം.

ഇന്റര്‍നെറ്റില്‍ വ്യാപകമായ ഭാഷ ഇംഗ്ലീഷാണ്‌. ചൈനീസും സ്‌പാനിഷും ജാപ്പനീസും തൊട്ടടുത്ത സ്ഥാനങ്ങളില്‍ വരും.

ഇന്റര്‍നെറ്റ്‌ ലഭ്യത വിപുലപ്പെടുത്താന്‍ ഇന്ന്‌ മിക്ക രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്‌. അമേരിക്ക, ഫ്രാന്‍സ്‌, സ്‌പെയിന്‍, ഫിന്‍ലന്‍ഡ്‌, ഗ്രീസ്‌ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്റര്‍നെറ്റിന്റെ ലഭ്യത പൗരന്റെ അവകാശമായി നിയമംമൂലം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഉത്തര കൊറിയയില്‍ പൊതുജനങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ അനുമതിയില്ല. ഇന്റര്‍നെറ്റ്‌ ലഭ്യത ഉള്ളതും ഇല്ലാത്തതിനെയും സൂചിപ്പിക്കുന്ന സംജ്ഞയായ ഡിജിറ്റല്‍ വിടവ്‌ (Digital divide) കുറച്ചുകൊണ്ടുവരാന്‍ ലോകത്താകമാനം ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌.


ഇവ കൂടാതെ ഐക്യരാഷ്‌ട്ര സഭയുടെ ഇന്റര്‍നെറ്റ്‌ ഗവേര്‍ണന്‍സ്‌ പോലുള്ള സംഘടനകളും നിരവധി പ്രാദേശിക രജിസ്‌ട്രികളും ഇന്റര്‍നെറ്റ്‌ രംഗത്തുണ്ട്‌.

ഇന്റര്‍നെറ്റ്‌ കണക്‌ഷനുകള്‍

ഇന്റര്‍നെറ്റ്‌ സേവന ദാതാക്കാള്‍ എന്നറിയപ്പെടുന്ന കമ്പനികളാണ്‌ ഇന്ന്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ സഹായിക്കുന്നത്‌. വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ്‌ കഫേകളിലും മൊബൈല്‍ ഫോണുകളിലുമെല്ലാം ഇന്റര്‍നെറ്റ്‌ എത്തുന്നത്‌ ഇത്തരം കമ്പനികളുടെ സേവനം നിശ്ചിത തുകയ്‌ക്ക്‌ ലഭ്യമാക്കുന്നതിലൂടെയാണ്‌. വേഗത കുറഞ്ഞ ഡയല്‍ അപ്‌ രീതി മുതല്‍ അതിവേഗതയുള്ള വൈമാക്‌സ്‌ രീതി വരെ വിപുലവും വ്യത്യസ്‌തവുമായ സാങ്കേതിക രീതികളിലൂടെ ഇത്തരം കമ്പനികള്‍ ഉപയോക്താക്കളെ ഇന്റര്‍നെറ്റിലേക്ക്‌ ബന്ധിപ്പിക്കുന്നു. ബി.എസ്‌.എന്‍.എല്‍., ഏഷ്യാനെറ്റ്‌, റിലയന്‍സ്‌ കമ്യൂണിക്കേഷന്‍ തുടങ്ങിയവരാണ്‌ കേരളത്തില്‍ ഈ രംഗത്തെ പ്രമുഖര്‍.

ഡയല്‍ അപ്‌

ടെലിഫോണ്‍ കേബിളുകള്‍വഴി മോഡത്തിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ്‌ സേവനം നല്‍കുന്നതാണ്‌ ഡയല്‍ അപ്‌ രീതി. 56 കെ.ബി/സെ. ആണ്‌ ഈ കണക്‌ഷനുകളിലെ പരമാവധി ഡേറ്റാ വിനിമയ വേഗത. വേഗത കുറഞ്ഞ ഈ രീതി ഗ്രാമപ്രദേശങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ബ്രോഡ്‌ബാന്‍ഡ്‌

256 കെ.ബി/സെ. അല്ലെങ്കില്‍ അതിലധികമോ വേഗതയുള്ള ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ സാങ്കേതികവിദ്യകള്‍ പൊതുവേ ബ്രോഡ്‌ബാന്‍ഡ്‌ എന്നറിയപ്പെടുന്നു. ബ്രോഡ്‌ബാന്‍ഡ്‌ സാങ്കേതിക രീതിയിലുള്ള ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ താഴെ പറയുന്നവയാണ്‌.

കേബിള്‍ ഇന്റര്‍നെറ്റ്‌

ഒപ്‌ടിക്കല്‍ ഫൈബര്‍ കേബിളുകളിലൂടെയും മറ്റും നല്‍കുന്ന താരതമ്യേന വേഗത കൂടിയ ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ രീതിയാണിത്‌. 700 ജി.ബി/സെ. വരെ വേഗത നല്‍കാന്‍ ഇത്തരം കണക്‌ഷനു കഴിയും. കേബിള്‍ ടിവി ശൃംഖലയിലെ കേബിളുകളിലൂടെ ഇവ നല്‍കുന്നു.

വൈഫൈ

കേബിളുകളില്ലാതെ ഒരു പ്രത്യേക ഭൂപരിധിയിലെ കംപ്യൂട്ടറുകളില്‍ ഇന്റര്‍നെറ്റ്‌ ലഭ്യമാക്കുന്ന സാങ്കേതിക വിദ്യയാണ്‌ വയര്‍ലെസ്‌ ഫിഡെലിറ്റി അഥവാ വൈഫൈ. ഒരു സ്ഥലത്ത്‌ സ്ഥാപിക്കുന്ന വയര്‍ലെസ്‌ അക്‌സസ്‌ പോയിന്റ്‌ (WA) എന്ന ഉപകരണവുമായി കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വൈഫൈ കാര്‍ഡുകള്‍ റേഡിയോ തരംഗങ്ങള്‍ വഴി ബന്ധം സ്ഥാപിച്ചാണ്‌ ഇത്‌ പ്രവര്‍ത്തിക്കുന്നത്‌.

വൈമാക്‌സ്‌

വൈഫൈയെക്കാള്‍ മികച്ച വേഗതയും കൂടുതല്‍ കവേറജും വൈമാക്‌സ്‌ രീതി പ്രദാനം ചെയ്യുന്നു. 1 ജി.ബി./സെ. വരെ വേഗത നല്‍കാന്‍ ഇതിനാകും. ഒരു നഗരം ആകമാനം വയര്‍ലെസ്‌ രീതിയില്‍ ഇന്റര്‍നെറ്റ്‌ ലഭ്യമാക്കാന്‍ ഇതിനു കഴിയും.

ഉപഗ്രഹ ഇന്റര്‍നെറ്റ്‌

കൃത്രിമോപഗ്രഹങ്ങളും ഡിഷ്‌ ആന്റിനകളും ഉപയോഗിച്ചാണ്‌ ഈ രീതിയില്‍ ഇന്റര്‍നെറ്റ്‌ ലഭ്യമാക്കുന്നത്‌. താഴ്‌ന്ന ഭ്രമണപഥത്തിലുള്ള(low orbit) ഉപഗ്രഹങ്ങളാണ്‌ ഇതിനായി ഉപയോഗപ്പെടുത്തുന്നത്‌. ഇതര രീതികള്‍ അപ്രാപ്യമായ സമുദ്രങ്ങളിലും മരുഭൂമിയിലും വിദൂരമായ സ്ഥലങ്ങളിലും ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നു.

മൊബൈല്‍ ഇന്റര്‍നെറ്റ്‌

മൊബൈല്‍ ടവറുകള്‍ വഴി മൊബൈല്‍ ഫോണുകളില്‍ ഇന്റര്‍നെറ്റ്‌ എത്തിക്കുന്ന സാങ്കേതിക രീതിയാണിത്‌. ഇന്ന്‌ മിക്ക മൊബൈല്‍ സേവന ദാതാക്കളും ഈ സേവനം നല്‍കുന്നുണ്ട്‌. യു.എസ്‌.ബി. ഉപകരണങ്ങളിലൂടെ കംപ്യൂട്ടറില്‍ ഇന്റര്‍നെറ്റ്‌ ലഭ്യമാകുന്നതിനും ഈ രീതിയാണ്‌ പ്രയോജനപ്പെടുത്തുന്നത്‌.

ഇന്റര്‍നെറ്റ്‌ സ്വാധീനം

മാധ്യമരംഗം

മാധ്യമരംഗത്തെ ഇന്റര്‍നെറ്റ്‌ സ്വാധീനം അതിവിപുലമാണ്‌. ടെലിവിഷന്‍ പരിപാടികളും പത്രമാസികകളും ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന സാങ്കേതിക വികാസം കൈവരിച്ചതോടെ ഭൂമിശാസ്‌ത്രപരവും രാഷ്‌ട്രീയവുമായ അതിര്‍ത്തികളെ ഭേദിച്ചുകൊണ്ട്‌ വാര്‍ത്തകളും വിവരണങ്ങളും ലോകത്തിന്റെ ഭാഗമായി മാറി. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും പ്രാദേശിക വാര്‍ത്തകള്‍ വരെ ഇ-പത്രങ്ങളിലൂടെ വായിച്ചറിയുവാന്‍ ആളുകള്‍ക്ക്‌ സാധ്യമായി. ഇതോടെ വികസിത രാജ്യങ്ങളിലെ പല വമ്പന്‍ പത്രസ്ഥാപനങ്ങളുടെയും അച്ചടിപ്പതിപ്പുകള്‍ പ്രതിസന്ധി നേരിടാന്‍ തുടങ്ങി. വികസിത രാജ്യങ്ങളിലെ പത്രങ്ങളുടെ സര്‍ക്കുലേഷനിലുണ്ടായ ഇടിവ്‌ അവ അടച്ചു പൂട്ടുന്നതിലേക്കുവരെ നയിച്ചു. എന്നാല്‍ ടി.വി. ചാനലുകളുടെ ദൃശ്യ സാധ്യതയെ ഇത്‌ കൂടുതല്‍ വിപുലമാക്കി.

അച്ചടിപ്പത്രങ്ങള്‍ അവരുടെ പ്രവര്‍ത്തനം ഇന്റര്‍നെറ്റ്‌ പത്രങ്ങളില്‍ക്കൂടി വ്യാപിപ്പിച്ചു. കൂടാതെ നൂറുകണക്കിന്‌ ഇന്റര്‍നെറ്റ്‌ പത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടുതുടങ്ങി. ഈ രംഗത്തെ മൂലധന നിക്ഷേപം താരതമ്യേന വളരെ കുറവ്‌ മതിയെന്ന കാര്യം ഈ നിലയെ കൂടുതല്‍ ശക്തമാക്കി. ഇന്റര്‍നെറ്റ്‌ ടെലിവിഷനുകളും ഇന്റര്‍നെറ്റ്‌ റേഡിയോയും ഇ-ജേര്‍ണലുകളും ഉള്‍ക്കൊള്ളും വിധം വിപുലവും സാങ്കേതിക മികവുറ്റതുമായ മറ്റൊരു മാധ്യമ ലോകം തന്നെ ഇന്റര്‍നെറ്റ്‌ സാങ്കേതികവിദ്യ സാധ്യമാക്കി. പരമ്പരാഗതമായ ഈ മാധ്യമങ്ങള്‍ ഇന്റര്‍നെറ്റിന്റെ വരവോടെ പുതു രീതിയില്‍ അവതരിപ്പിക്കപ്പെടുകയായിരുന്നു. എന്നാല്‍ ഇവയില്‍നിന്ന്‌ തികച്ചും വ്യത്യസ്‌തമായി ബ്ലോഗുകള്‍ മാധ്യമത്തിന്റെ പരമ്പരാഗത നിര്‍വചനങ്ങളെ അട്ടിമറിച്ചു. ആത്മപ്രകാശനത്തിന്റെ രൂപമാണ്‌ ബ്ലോഗുകള്‍. എന്നാല്‍ അതിനുമപ്പുറം അത്‌ പ്രചാരണമായും വാര്‍ത്തയെഴുത്തായും പ്രതിഷേധമായും കലയായും ഒക്കെ മാധ്യമങ്ങളുടെ ധര്‍മംകൂടി ഏറ്റെടുക്കുന്നുണ്ട്‌.

ഇന്റര്‍നെറ്റിലേക്ക്‌ വരുമ്പോള്‍ നേരത്തേയുണ്ടായിരുന്ന അച്ചടിമഷി പുരണ്ട പ്രസിദ്ധീകരണങ്ങളുടെ ഏകമാനത, ദൃശ്യവും ചലനവും ശബ്‌ദവും ഉള്‍ച്ചേരുന്ന ത്രിമാനതയെക്കൂടി ഉള്‍പ്പെടുന്നതായി വികസിച്ചു. പത്രവാര്‍ത്തയ്‌ക്കൊപ്പം വാര്‍ത്തയുടെ വീഡിയോകൂടി ചേര്‍ക്കുമ്പോള്‍ പത്രസങ്കല്‌പം പുനര്‍ നിര്‍വചിക്കപ്പെട്ട്‌ മറ്റൊന്നായി മാറുന്നു. വെബ്‌സൈറ്റുകള്‍ പ്രത്യക്ഷത്തില്‍ ഒരു വാര്‍ത്താമാധ്യമം അല്ലെങ്കിലും അതിന്‌ പരമ്പരാഗത അര്‍ഥത്തിലല്ലാത്ത മാധ്യമത്തിന്റെ സ്വഭാവം പലപ്പോഴും കൈവരുന്നുണ്ട്‌. വിക്കി ലീക്ക്‌സ്‌ പരമ്പരാഗത അര്‍ഥത്തിലുള്ള മാധ്യമമല്ല. എന്നാല്‍ അമേരിക്കയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ടതോടെ അവര്‍ മാധ്യമത്തിന്റെ ധര്‍മം നിര്‍വഹിച്ചു. പത്രസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നിരവധി സങ്കീര്‍ണമായ ചോദ്യങ്ങള്‍ ഇത്‌ ഉന്നയിക്കുകയുണ്ടായി.

ഗൂഗിളിന്റെ യുട്യൂബ്‌ ഒരു വീഡിയോ ഷെയറിങ്‌ സൈറ്റാണെങ്കിലും അത്‌ മാധ്യമത്തിന്റെ സ്വഭാവവും കൈവരിക്കുന്നുണ്ട്‌. സിനിമകളുടെ ട്രെയിലറുകള്‍, സംഭവങ്ങളുടെ ദൃശ്യങ്ങള്‍, കമ്പനി പരസ്യങ്ങള്‍ തുടങ്ങിയവ യുട്യൂബില്‍ അപ്‌ലോഡ്‌ ചെയ്‌ത്‌ കാഴ്‌ചക്കാരിലേക്ക്‌ എത്തുമ്പോള്‍ അത്‌ മാധ്യമ ധര്‍മം നിര്‍വഹിക്കുന്നു. അതുപോലെതന്നെ ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റുകള്‍ക്കും ഈ മാധ്യമ സ്വഭാവമുണ്ട്‌. തങ്ങളുടെ കുറിപ്പുകളും വാര്‍ത്തകളും ചിത്രങ്ങളും മറ്റും പങ്കുവയ്‌ക്കുമ്പോള്‍ വിവരവിനിമയത്തിന്റേതായ പുതിയ മാധ്യമ സ്വഭാവം കൂടിയാണ്‌ കൈവരുന്നത്‌. ബഹുസ്വരമാണ്‌ ഇതിന്റെ പ്രത്യേകത. ഇവയൊന്നും പരമ്പരാഗത മാധ്യമ സങ്കല്‌പങ്ങളുടെ പരിധിയില്‍ നില്‍ക്കുന്നവയല്ല എന്നുമാത്രം.

വൈജ്ഞാനികരംഗം

ഇന്റര്‍നെറ്റിന്റെ വരവ്‌ വിവര വിപ്ലവത്തിന്‌ വഴിതെളിച്ചു. പുസ്‌തകങ്ങളിലും ലൈബ്രറികളിലും മാത്രം ഒതുങ്ങിയിരുന്ന അറിവുകള്‍ വിരല്‍ത്തുമ്പിലേക്ക്‌ വന്നു. ആയിരക്കണക്കിന്‌ ലൈബ്രറികള്‍ ഒന്നുചേര്‍ന്നാലുണ്ടാകുന്നതിലേറെ വിവരങ്ങളാണ്‌ നമുക്കിന്ന്‌ ഇന്റര്‍നെറ്റിലൂടെ വായിക്കാന്‍ പറ്റുന്നത്‌. ലോകത്തിലെ എന്തിനെക്കുറിച്ചും ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്‌. സാങ്കേതികവിദ്യ ലഭ്യമാക്കിയ വിപ്ലവസാധ്യത സമാനതകളില്ലാത്തതത്രെ. ആവശ്യമുള്ള വിവരങ്ങള്‍ തെരഞ്ഞെടുക്കാനും, അത്‌ ഞൊടിയിടയ്‌ക്കുള്ളില്‍ ലഭ്യമാക്കാനും ഇന്റര്‍നെറ്റ്‌ സാങ്കേതികവിദ്യ നമ്മെ സഹായിക്കുന്നു. ലക്ഷക്കണക്കിന്‌ വെബ്‌സൈറ്റുകള്‍ മുഴുവന്‍ സമയവും ഇതിനായി പ്രവര്‍ത്തനസജ്ജമാണ്‌.

വിക്കിപീഡിയ എന്ന ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ഇത്തരത്തില്‍ എടുത്തുപറയേണ്ടുന്ന ഒരു സംരംഭമാണ്‌. ലോകത്തിലെ ഏതു കോണില്‍ നിന്നും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും എഡിറ്റുചെയ്‌ത്‌ മെച്ചപ്പെടുത്താനും സാധിക്കുംവിധം തുറന്നതും, സ്വതന്ത്രവുമായ പ്രവര്‍ത്തനരീതിയാണ്‌ ഇതിന്‌ അവലംബിച്ചിരിക്കുന്നത്‌. വിവരങ്ങളുടെ സ്വകാര്യത എന്ന സങ്കല്‌പത്തെ നിരാകരിക്കുന്ന ഈ സംരംഭം കൂട്ടായ്‌മയില്‍ രൂപപ്പെടുന്ന അറിവ്‌ എന്ന തത്ത്വത്തില്‍ വിശ്വസിക്കുന്നു. ചെറുതും വലുതുമായ ഭാഷകളില്‍ വിക്കിപീഡിയ ഇന്ന്‌ സജീവമാണ്‌. കൂടാതെ വിക്കി ഡിക്‌ഷണറി (വിക്‌ഷനറി), വിക്കിമീഡിയ, വിക്കിമാപിയ, വിക്കിബുക്‌സ്‌ തുടങ്ങിയവ ഉള്‍പ്പെട്ട വിക്കി സമൂഹം വിവര വിപ്ലവത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകള്‍ ഉപയോഗിച്ചാണ്‌ ഇവ പ്രവര്‍ത്തിക്കുന്നത്‌.

ഗൂഗിള്‍ എര്‍ത്ത്‌, ഗൂഗിള്‍ മാപ്പ്‌ തുടങ്ങിയവയിലൂടെ ഭൗമോപരിതലത്തെ ഉപഗ്രഹസംവിധാനം ഉപയോഗിച്ച്‌ നമ്മുടെ മുന്നിലെ കംപ്യൂട്ടറിലൂടെ കാണാനുള്ള സംവിധാനമൊരുക്കുന്നു. ഭൂമിശാസ്‌ത്രപരമായ മാപ്പിങ്ങിന്റെ സങ്കീര്‍ണതകളും സ്ഥലനിര്‍ണയവും എളുപ്പമാക്കിമാറ്റുന്നു. ഗൂഗിള്‍ മ്യൂസിയം, അന്താരാഷ്‌ട്ര മ്യൂസിയങ്ങളെ നമുക്ക്‌ മുന്നില്‍ എത്തിക്കുന്നു. ലോകപ്രശസ്‌തരുടെ പെയിന്റിങ്ങുകള്‍, കലാസൃഷ്‌ടികള്‍ തുടങ്ങിയവയെ ഇമേജുകളായി ഇത്തരം സംരംഭങ്ങള്‍ ഉപയോക്താക്കളില്‍ എത്തിക്കുന്നു.

പുസ്‌തകങ്ങള്‍ പേപ്പര്‍ താളുകളെ ഉപേക്ഷിച്ച്‌ ഇ-ബുക്കുകളായി മാറിക്കൊണ്ടിരിക്കുന്നു. സൂക്ഷിക്കാന്‍ ചെറിയ സ്ഥലം മതി എന്നതും, കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്‌ എന്നതും ഇതിനെ കൂടുതല്‍ ജനപ്രിയമാക്കുന്നു. പകര്‍പ്പവകാശം കഴിഞ്ഞ സുപ്രധാന പുസ്‌തകങ്ങള്‍ ഇത്തരത്തില്‍ വിലകൊടുക്കാതെ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ ധാരാളം പങ്കുവയ്‌ക്കല്‍ (Sharing) സൈറ്റുകള്‍ പകര്‍പ്പവകാശം ഉള്ളതും ഇല്ലാത്തതുമായ പുസ്‌തകങ്ങളെ ഇ-രൂപത്തില്‍ നമുക്ക്‌ ലഭ്യമാക്കുന്നുണ്ട്‌. വന്‍തോതില്‍ പണം മുടക്കി, പുസ്‌തകങ്ങള്‍ വാങ്ങാന്‍ കഴിയാത്ത വികസ്വര രാജ്യങ്ങളിലെ വായനക്കാരുടെ വൈജ്ഞാനിക മേഖലയില്‍ വന്‍ മാറ്റം സൃഷ്‌ടിക്കാന്‍ പോന്നതാണ്‌ ഇത്തരം "പങ്കുവയ്‌ക്കല്‍' വെബ്‌ സൈറ്റുകള്‍. "ഗൂഗിള്‍ സ്‌കോളര്‍' പോലുള്ള സംവിധാനങ്ങള്‍ അക്കാദമിക്‌ പഠനങ്ങളെ വേര്‍തിരിച്ച്‌ ഉപയോക്താക്കളില്‍ എത്തിക്കുന്നു.

നേരത്തേ പുസ്‌തക രൂപത്തില്‍ ലഭ്യമായിരുന്ന ലോകത്തിലെ ഒന്നാംകിട ജേര്‍ണലുകള്‍ വെബ്‌ സൈറ്റുകളില്‍ നേരിട്ട്‌ വായിക്കുകയോ പണം കൊടുത്ത്‌ ഡൗണ്‍ലോഡ്‌ ചെയ്യുകയോ ചെയ്യാം. അക്കാദമിക്‌ ജേര്‍ണലുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന്‌ ഉപയോക്താക്കളില്‍ എത്തിക്കുന്ന ജെസ്റ്റോര്‍ സംവിധാനം വിജ്ഞാനമേഖലയെ വന്‍തോതില്‍ സ്വാധീനിക്കുന്നതാണ്‌. വിവിധ തരം വിജ്ഞാനകോശങ്ങളും ഇത്തരത്തില്‍ ലഭ്യമാണ്‌. ചിത്രങ്ങളും ചലച്ചിത്രങ്ങളും രേഖകളുമൊക്കെ ഇത്തരത്തില്‍ നമുക്ക്‌ മുന്നിലെത്തുന്നുണ്ട്‌. മാത്രവുമല്ല, ഓരോ വിഷയവുമായി ബന്ധപ്പെട്ട്‌ ആധികാരിക വിവരങ്ങള്‍ക്ക്‌ അതതിന്റെ സൈറ്റുകളെത്തന്നെ നമുക്ക്‌ സമീപിക്കാം. വെബ്‌സൈറ്റുകളുടെ വരവ്‌ വിജ്ഞാന മണ്ഡലത്തെ അതിവേഗം വളരുന്നതിന്‌ സഹായിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങും ബ്ലോഗിങ്ങും

സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകള്‍ വെബ്‌ലോകത്തിലെ ശിശുവാണ്‌. സാമൂഹികബന്ധങ്ങളെ വെര്‍ച്വല്‍ സ്‌പെയിസില്‍ സാധ്യമാക്കുകയാണ്‌ ഇത്തരം സൈറ്റുകള്‍ ചെയ്യുന്നത്‌. വിദ്യാലയങ്ങളില്‍ ഒരുമിച്ച്‌ പഠിച്ചവര്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന സൈറ്റുകള്‍, പരിചയമുള്ളവര്‍ തമ്മില്‍ ആശയവിനിമയത്തിന്‌ സാധിക്കുന്ന സൈറ്റുകള്‍ തുടങ്ങിയവ ഇതിന്റെ ആദ്യകാല രൂപങ്ങളായിരുന്നു. എന്നാല്‍ ഫെയ്‌സ്‌ബുക്ക്‌, ട്വിറ്റര്‍, ഓര്‍ക്കൂട്ട്‌, ഗൂഗിള്‍ പ്ലസ്‌ തുടങ്ങിയവ കുറച്ചുകൂടി വിപുലമായ സേവനങ്ങള്‍ നല്‍കുന്നു. ചിത്രങ്ങള്‍, വീഡിയോക്ലിപ്പുകള്‍, ചെറുകുറിപ്പുകള്‍, അവയോടുള്ള പ്രതികരണങ്ങള്‍ തുടങ്ങി സജീവമായ ദൈനംദിന സാമൂഹിക ബന്ധത്തിന്റെ വികാസമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ മാറിയിട്ടുണ്ട്‌. കൂടുതലും യുവാക്കളാണ്‌ വിപുലമായ തോതില്‍ ഇത്തരം സൈറ്റുകളെ ഉപയോഗപ്പെടുത്തുന്നത്‌.

വിവിധ വിഷയങ്ങളെക്കുറിച്ച്‌ ആശയങ്ങള്‍ കൈമാറാനും അഭിപ്രായ രൂപീകരണങ്ങള്‍ക്കും ഇവ ഉപയോഗപ്പെടുന്നുണ്ട്‌. എന്നാല്‍ ഇവ ആഴത്തിലുള്ളതും ഗൗരവമേറിയതുമാണെന്ന്‌ പറയാനാവില്ല. സുഹൃത്തുക്കളുമായി തത്സമയം സംസാരിക്കാനോ ചാറ്റ്‌ ചെയ്യാനോ സാധിക്കുന്നു എന്നത്‌ ഇവയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.

2010-2012 വര്‍ഷങ്ങളില്‍ നടന്ന അറബ്‌ വിപ്ലവങ്ങളില്‍ ജനങ്ങളെ ഒന്നിപ്പിക്കുന്നതിലും ആശയവിനിമയങ്ങള്‍ക്കും ഫേസ്‌ബുക്ക്‌ പോലുള്ള സൈറ്റുകള്‍ കാര്യമായ സ്വാധീനം ചെലുത്തുകയുണ്ടായി. ആദ്യമായാണ്‌ ഇത്തരമൊരു സാമൂഹ്യ മുന്നേറ്റത്തിന്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റുകള്‍ ഉപയോഗപ്പെടുത്തുന്നത്‌. 2011-ല്‍ ഇന്ത്യയില്‍, അന്നാ ഹസാരെ നടത്തിയ അഴിമതിവിരുദ്ധസമരത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നിര്‍ത്തുന്നതിനും ആളുകളെ സംഘടിപ്പിക്കുന്നതിനും ഇത്തരം സൈറ്റുകള്‍ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. 2011-ല്‍ അമേരിക്കന്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രാജ്യത്ത്‌ പൊട്ടിപ്പുറപ്പെട്ട "വാള്‍സ്‌ട്രീറ്റ്‌ പിടിച്ചെടുക്കല്‍' (occupy wallstreet) സമരവും, ലണ്ടനില്‍ നടന്ന ആക്രമണ സംഭവങ്ങളും സംഘടിപ്പിക്കപ്പെട്ടത്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റുകള്‍ വഴിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നേര്‍ബന്ധങ്ങളാല്‍ രൂപപ്പെട്ട സാമൂഹിക ബന്ധങ്ങളുടെ വിപുലനമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റുകള്‍ മാറി എന്നാണ്‌ ഇത്‌ കാണിക്കുന്നത്‌.

ഇന്റര്‍നെറ്റിന്റെ വളര്‍ച്ച സാധ്യമാക്കിയ മറ്റൊരു നേട്ടമാണ്‌ ബ്ലോഗുകള്‍. 1990-കളുടെ അന്ത്യത്തോടെയാണ്‌ ബ്ലോഗുകള്‍ ആരംഭിക്കുന്നത്‌. ആത്മാവിഷ്‌കാരത്തിന്റെ അനന്ത സാധ്യതയാണ്‌ ബ്ലോഗുകള്‍ ഉപയോക്താക്കളുടെ മുന്നില്‍ തുറന്നിട്ടത്‌. ഡയറി എഴുത്തുകളുടെ ഓണ്‍ലൈന്‍ മാതൃകയാണ്‌ പലപ്പോഴും ബ്ലോഗുകള്‍. പലതിനോടുമുള്ള പ്രതികരണങ്ങളും ബ്ലോഗുകളില്‍ സജീവമാണ്‌. വീഡിയോകളും ഫോട്ടോകളും ബ്ലോഗുകളിലെ സജീവ സാന്നിധ്യമാണ്‌. വ്യക്തിഗതമായ ബ്ലോഗെഴുത്തുകള്‍ കൂടാതെ കമ്പനികളും സംഘടനകളും പ്രൊഫഷനലുകളും മറ്റും അവരുടെ താത്‌പര്യാനുസരണം ബ്ലോഗുകള്‍ ഉപയോഗിക്കുന്നുണ്ട്‌.

അച്ചടിമാധ്യമങ്ങളിലൂടെയുള്ള ആത്മാവിഷ്‌കാര സാധ്യതകള്‍ വളരെ കുറവും ധാരാളം നിയന്ത്രണങ്ങള്‍ക്ക്‌ വിധേയവുമായി വരുന്നു. എന്നാല്‍ അത്തരം നിയന്ത്രണങ്ങള്‍ ബാധകമല്ലാത്തതും സ്വന്ത ഇഷ്‌ടാനുസരണം പ്രകാശനം സാധ്യമാക്കുന്നതുമായ ഒന്നാണ്‌ ബ്ലോഗുകള്‍. വന്‍പ്രചാരമുള്ള ബ്ലോഗെഴുത്തുകാര്‍ പല ഭാഷകളിലും ഇന്ന്‌ നിലവിലുണ്ട്‌. ഈജിപ്‌തിലെ കരീം അമീര്‍ എന്ന ബ്ലോഗെഴുത്തുകാരന്‍ മുബാറഖ്‌ ഭരണകാലത്ത്‌ തടവിലടയ്‌ക്കപ്പെട്ടിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ പല രാഷ്‌ട്രീയ നേതാക്കളും സജീവ ബ്ലോഗെഴുത്തുകാര്‍ കൂടിയാണ്‌.

അപ്പപ്പോള്‍ പ്രതികരണങ്ങള്‍ നല്‍കി സജീവമായ സംവാദാത്മകത നിലനിര്‍ത്താന്‍ ബ്ലോഗുകള്‍ക്ക്‌ കഴിയുന്നുണ്ട്‌. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റുകളുടെ മട്ടിലുള്ള ചില സ്വഭാവങ്ങളും ബ്ലോഗുകള്‍ അതുവഴി നിലനിര്‍ത്തുന്നു. മനുഷ്യരുടെ സാമൂഹികലോകത്തെ ബ്ലോഗുകള്‍ ഒരുപടികൂടി മുന്നോട്ടു കൊണ്ടുപോകുന്നു.

പ്രസ്ഥാനങ്ങള്‍

വെബ്‌സൈറ്റുകള്‍ സാമൂഹ്യപ്രസ്ഥാനങ്ങളുടെ സ്വഭാവത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്‌. പാരിസ്ഥിതിക പ്രസ്ഥാനങ്ങള്‍, സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍, മുതലാളിത്ത വിരുദ്ധ സമരങ്ങള്‍, മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍, ലിംഗനീതി പ്രസ്ഥാനങ്ങള്‍, യുദ്ധവിരുദ്ധ മുന്നേറ്റങ്ങള്‍ തുടങ്ങിയവയുടെ പ്രചാരണത്തിനും സംഘാടനങ്ങള്‍ക്കും ഇന്റര്‍നെറ്റ്‌ കാര്യമായി സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ തികച്ചും പ്രാദേശികമായ പല സമരങ്ങളും ആഗോളശ്രദ്ധയിലേക്കു വരുന്നതിന്‌ ഇത്‌ സഹായിച്ചിട്ടുണ്ട്‌. നര്‍മദ അണക്കെട്ടിനെതിരായ സമരം ഇത്തരത്തില്‍ ആഗോളശ്രദ്ധ നേടിയ ഒന്നാണ്‌. അതുപോലെ ഐ.എം.എഫ്‌., ലോകബാങ്ക്‌ നയങ്ങള്‍ക്കെതിരെ അവരുടെ ഉച്ചകോടികള്‍ നടക്കുമ്പോള്‍ നടത്തപ്പെട്ട സമരങ്ങള്‍ പോലുള്ളവ ഇന്റര്‍നെറ്റ്‌ വഴി സംഘടിപ്പിക്കപ്പെടുന്നുണ്ട്‌.

പല വിഷയങ്ങളിലും വിവരശേഖരണത്തിനും പ്രചാരണത്തിനും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നു. പ്രാദേശികം, ആഗോളം എന്ന വേര്‍തിരിവുകള്‍ ഇന്റര്‍നെറ്റില്‍ ഇല്ലാതാകാന്‍ ഇത്‌ വഴിയൊരുക്കുന്നു.

സ്വതന്ത്ര ഓപ്പണ്‍ സോഴ്‌സ്‌ സോഫ്‌ട്‌വെയറുകളുടെ(FOSS) വികാസത്തിന്‌ സുപ്രധാന കാരണവും ഇന്റര്‍നെറ്റാണ്‌. ഈ മേഖലയിലെ പ്രവര്‍ത്തകര്‍ സോഫ്‌ട്‌വെയര്‍ വ്യാപനം ചെയ്യുന്നത്‌ ഇന്റര്‍നെറ്റിലൂടെയാണ്‌. അവരുടെ യൂസര്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തിന്‌ ഇന്റര്‍നെറ്റ്‌ സൗകര്യമേകുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവര്‍ ഒന്നിച്ചുചേര്‍ന്നാണ്‌ സോഫ്‌ട്‌വെയര്‍ വികസിപ്പിക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്നത്‌. അതുപോലെ പകര്‍പ്പവകാശം എന്ന സങ്കല്‌പത്തിനെതിരായ കോപ്പി ലെഫ്‌റ്റ്‌ പ്രസ്ഥാനവും ഇത്തരത്തില്‍ ശ്രദ്ധേയമാണ്‌.

വ്യക്തിസ്വാതന്ത്ര്യം

ഇന്റര്‍നെറ്റിന്റെ വളര്‍ച്ച വ്യക്തിസ്വാതന്ത്ര്യത്തെ കുറച്ചുകൂടി വിപുലപ്പെടുത്തിയിട്ടുണ്ട്‌. വിവിധ മേഖലകളിലെ അന്വേഷണങ്ങള്‍ ഇത്‌ എളുപ്പമാക്കി. ബ്ലോഗുകള്‍ പോലുള്ളവ ആത്മാവിഷ്‌കാര സാധ്യതകളെ വര്‍ധിപ്പിച്ചു. തന്റെ ചിന്തകളും അഭിപ്രായങ്ങളും പങ്കുവച്ചുകൊണ്ട്‌ ഇന്റര്‍നെറ്റ്‌ സമൂഹത്തിലെ അംഗങ്ങളുമായി സംവദിക്കാനുള്ള സാധ്യതകള്‍ വര്‍ധിച്ചു. വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയം ഇ-മെയിലുകള്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റുകള്‍ തുടങ്ങിയവയിലൂടെ കൂടുതല്‍ ശക്തമായി. അച്ചടി മാധ്യമങ്ങളുടെ നിയന്ത്രിത ലോകത്തെ അപേക്ഷിച്ച്‌ വ്യക്തികള്‍ക്കുപോലും കുറേക്കൂടി ലളിതമായി പ്രസിദ്ധീകരണം സാധ്യമായി. ഇത്തരത്തില്‍ നോക്കുമ്പോള്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ചക്രവാളങ്ങള്‍ വികസിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌.

എന്നാല്‍ വ്യക്തിയുടെ സ്വകാര്യത വലിയ തോതില്‍ ഇല്ലാതാകുന്നു. ഏതൊരാളുടെയും മെയിലുകളും ചാറ്റുകളും സേവനം നല്‍കുന്ന കമ്പനിയുടെ സെര്‍വറുകളില്‍ സൂക്ഷിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന്‌ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അയാളുടേതല്ലാതാവുകയും കമ്പനിയുടെ സ്വന്തമാവുകയും ചെയ്യുന്നു. ഗവണ്‍മെന്റുകള്‍ക്ക്‌ വേണമെങ്കില്‍ അവ പരിശോധിക്കാവുന്നതാണ്‌. മെയിലുകളുടെ ഉള്ളടക്കത്തിനനുസരിച്ച്‌ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനര്‍ഥം നമ്മുടെ എഴുത്തുകളുടെ ഉള്ളടക്കം നിരീക്ഷിക്കുകയും അത്‌ പരസ്യക്കമ്പനികള്‍ക്ക്‌ വില്‍ക്കുകയും ചെയ്യുന്ന അതിസൂക്ഷ്‌മമായ കച്ചവടം നിലനില്‍ക്കുന്നു എന്നതാണ്‌.

വെബ്‌സൈറ്റുകള്‍ എല്ലാംതന്നെ വിവിധ സെര്‍വറുകളിലായാണ്‌ അവയുടെ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്‌. വിവിധ കമ്പനികളാണ്‌ ഇതിനുള്ള സൗകര്യം ലഭ്യമാക്കുന്നത്‌. കോടിക്കണക്കായ വിവരങ്ങള്‍ ഇങ്ങനെ മറ്റേതെങ്കിലും കമ്പനികള്‍ ശേഖരിക്കുന്ന അവസ്ഥയുണ്ടാക്കുന്നു. ഇത്‌ സ്വകാര്യത എന്ന സങ്കല്‍പ്പത്തെ ഇല്ലാതാക്കുന്നതാണ്‌. പുതിയതായി വികസിച്ചുവരുന്ന ക്ലൗഡ്‌ കംപ്യൂട്ടിങ്‌ ഈ സ്വകാര്യതാ നഷ്‌ടത്തെ ഇന്റര്‍നെറ്റിന്റെ ലോകത്ത്‌ പൂര്‍ത്തീകരിക്കും.

സര്‍ക്കാരുകള്‍, അവരുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോയെന്ന ഭീതിയില്‍ ഇന്റര്‍നെറ്റ്‌ മേഖലയില്‍ കൂടുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു തുടങ്ങിയിട്ടുണ്ട്‌. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റുകള്‍ നിയന്ത്രിക്കുക, വെബ്‌സൈറ്റുകളുടെ ഉള്ളടക്കം നിരീക്ഷണവിധേയമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുക, ബ്ലോഗെഴുത്തുകളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ താരതമ്യേന സ്വതന്ത്ര മേഖലയായ ഇന്റര്‍നെറ്റ്‌ സേവനങ്ങളെ വരുതിയിലാക്കാന്‍ ഭരണകൂടം ശ്രമിച്ചുവരുന്നു.

വാണിജ്യരംഗം

ഇന്റര്‍നെറ്റിന്റെ കടന്നുവരവും വികാസവും ഒരു പ്രത്യേക വിപണിതന്നെ യാഥാര്‍ഥ്യമാക്കി. കംപ്യൂട്ടര്‍ സോഫ്‌ട്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ സംവിധാനങ്ങളും അനുബന്ധ സേവനങ്ങളും ലോകസാമ്പത്തിക രംഗത്ത്‌ മാറ്റങ്ങള്‍ സൃഷ്‌ടിച്ചു തുടങ്ങുന്നത്‌ 1980-കളുടെ അവസാനകാലത്താണ്‌. മൈക്രാസോഫ്‌റ്റ്‌, ഐ.ബി.എം. പോലുള്ള കമ്പനികള്‍ ലോകത്തെ ഏറ്റവും ആസ്‌തിയുള്ള കമ്പനികളായി വളര്‍ന്നു തുടങ്ങി. മൈക്രാസോഫ്‌റ്റ്‌ ഉടമ ബില്‍ഗേറ്റ്‌സ്‌ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളിലൊരാളായി മാറി. ഇന്റര്‍നെറ്റിന്റെ പ്രചാരം ഇത്തരം കമ്പനികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. മിക്ക കമ്പനികളും അവരുടെ വെബ്‌സൈറ്റുകളും ഓണ്‍ലൈന്‍ സേവനങ്ങളും ആരംഭിച്ചതോടെ പരമ്പരാഗത വിപണിയെയും ഇന്റര്‍നെറ്റ്‌ സ്വാധീനിച്ചു തുടങ്ങി. ഉത്‌പന്നങ്ങളുടെ വാങ്ങലും വില്‍ക്കലും ഇന്റര്‍നെറ്റിലൂടെ സാധ്യമാകുന്ന ഇലക്‌ട്രാണിക കൊമേഴ്‌സ്‌ (ഇ-കൊമേഴ്‌സ്‌) എന്ന പുതിയ വിപണി മാതൃകതന്നെ ഉടലെടുത്തു. ആവശ്യമായ ഉത്‌പന്നങ്ങള്‍ കമ്പനികളുടെ വെബ്‌സൈറ്റുകളില്‍നിന്ന്‌ തെരഞ്ഞെടുക്കാനും താരതമ്യപ്പെടുത്താനും നേരിട്ട്‌ ഓര്‍ഡര്‍ ചെയ്യാനും ഇത്‌ ഉപഭോക്താക്കളെ സഹായിച്ചു. പുസ്‌തകങ്ങള്‍, സംഗീതം, സിനിമകള്‍, കംപ്യൂട്ടര്‍ ഘടകങ്ങള്‍ എന്നിവയെല്ലാം ഇന്ന്‌ ഈ രംഗത്ത്‌ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉത്‌പന്നങ്ങളാണ്‌. ഓണ്‍ലൈന്‍ ബാങ്കിങ്‌, ഓണ്‍ലൈന്‍ ലേലം, ഓണ്‍ലൈന്‍ ഗെയിംസ്‌, ഓണ്‍ലൈന്‍ ടിക്കറ്റ്‌ ബുക്കിങ്‌ തുടങ്ങിയവയെല്ലാം ഇന്റര്‍നെറ്റ്‌ അധിഷ്‌ഠിത വിപണിയെ കൂടുതല്‍ വിപുലമാക്കുന്നു. ഗൂഗിള്‍ കമ്പനിയുടെ കടന്നുവരവോടെ വെബ്‌ അധിഷ്‌ഠിത പരസ്യ പ്രചാരണത്തിലും പുതിയ മാതൃക സൃഷ്‌ടിക്കപ്പെട്ടു. സെര്‍ച്ച്‌ എന്‍ജിനുകളില്‍ തിരയുന്ന വാക്കുകള്‍ക്കനുസരിച്ചും, ഇ-മെയിലുകളിലെ ഉള്ളടക്കത്തിനനുസരിച്ചുമുള്ള പരസ്യങ്ങള്‍ ഉപയോക്താവിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതോടെ മിക്ക കമ്പനികളും ഇന്ന്‌ വെബ്‌ അധിഷ്‌ഠിത പരസ്യ പ്രചാരണത്തിന്‌ പ്രത്യേക ശ്രദ്ധ നല്‍കുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റുകളിലും ഉപയോക്താവിന്റെ വ്യക്തിവിവരങ്ങള്‍ക്കും താത്‌പര്യങ്ങള്‍ക്കും അനുസരിച്ചുള്ള പരസ്യം എത്തിക്കാന്‍ കഴിയുന്നു. ഗൂഗിള്‍, ഫേസ്‌ബുക്ക്‌, യാഹു തുടങ്ങിയ വെബ്‌ രംഗത്തെ വമ്പന്‍ കമ്പനികളുടെയെല്ലാം വരുമാനത്തിന്റെ സിംഹഭാഗവും ഇത്തരം പരസ്യങ്ങളില്‍ നിന്നാണ്‌.

വെബ്‌സൈറ്റ്‌ നിര്‍മാണം, സെര്‍ച്ച്‌ എന്‍ജിന്‍ ഒപ്‌ടിമൈസേഷന്‍, വെബ്‌ പ്രോമോഷന്‍ എന്നിവ മറ്റുചില നൂതനവും കുറഞ്ഞ മുതല്‍മുടക്കുള്ളതുമായ വെബ്‌ അധിഷ്‌ഠിത വ്യവസായങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌.

ഇന്റര്‍നെറ്റ്‌ കുറ്റകൃത്യങ്ങള്‍

ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ വ്യാപകമായതോടെ ഇന്റര്‍നെറ്റിനെ ദുരുപയോഗപ്പെടുത്തുന്നതും വര്‍ധിച്ചു. മറ്റൊരാളുടെ ഇ-മെയില്‍ വിവരങ്ങള്‍ മോഷ്‌ടിക്കുന്നതു മുതല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍വരെ ചെറുതും വലുതുമായ കുറ്റകൃത്യങ്ങള്‍ ഇന്ന്‌ ഈ മേഖലയില്‍ നിലനില്‍ക്കുന്നു. കംപ്യൂട്ടറുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന പ്രോഗ്രാമുകള്‍ അഥവാ കംപ്യൂട്ടര്‍ വൈറസുകള്‍ നിര്‍മിക്കുക, കംപ്യൂട്ടര്‍ ശൃംഖലകളെയും വെബ്‌സൈറ്റുകളെയും ആക്രമിക്കുന്ന ഹാക്കിങ്‌, വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന ഫിഷിങ്‌, ഡൊമെയിന്‍ നാമങ്ങളെ ദുരുദ്ദേശ്യത്തോടെ കൈക്കലാക്കുന്ന സൈബര്‍ സ്‌ക്വാട്ടിങ്‌ എന്നിവ ഇന്റര്‍നെറ്റ്‌ രംഗത്തെ ഭീഷണികളില്‍ ചിലതാണ്‌. അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതും ഇന്ന്‌ വ്യാപകമായിരിക്കുന്നു.

ഇന്റര്‍നെറ്റ്‌ രംഗത്തെ കുറ്റകൃത്യങ്ങളെ തടയാനായി പ്രത്യേക സൈബര്‍ നിയമങ്ങള്‍ ഇന്ന്‌ മിക്ക രാജ്യങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഇന്ത്യയില്‍ 2000 മേയ്‌ മാസത്തിലാണ്‌ ഐ.ടി. ആക്‌റ്റ്‌ 2000 എന്ന സൈബര്‍ നിയമം പാര്‍ലമെന്റ്‌ പാസ്സാക്കിയത്‌. 2000 ഒക്‌ടോബര്‍ മാസം മുതലാണ്‌ ഇത്‌ പ്രാബല്യത്തില്‍ വന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍