This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ നാവികസേന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഇന്ത്യന്‍ നാവികസേന

ഏഴിമല നാവിക അക്കാദമി: കേരളം (ഏഷ്യയിലെ ഏറ്റവും വലിയ സൈനിക പരിശീലനകേന്ദ്രം)

ഇന്ത്യന്‍ സേനയിലെ മൂന്നു പ്രധാന വിഭാഗങ്ങളിലൊന്ന്‌; കരസേന, വ്യോമസേന എന്നിവയാണ്‌ മറ്റു വിഭാഗങ്ങള്‍.

ഇന്ത്യന്‍ സമുദ്രതീരങ്ങളുടെയും അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും അങ്ങിങ്ങായി ചിതറികിടക്കുന്ന നിരവധി ഇന്ത്യന്‍ ദ്വീപുകളുടെയും പ്രതിരോധം, സമുദ്രാതിര്‍ത്തിയില്‍ക്കൂടി സഞ്ചരിക്കുന്ന ചരക്കുകപ്പലുകള്‍ക്കുവേണ്ട സഹായമെത്തിക്കല്‍, സുരക്ഷിതമായി കപ്പല്‍ഗതാഗതത്തിനു വേണ്ടിയുള്ള കപ്പല്‍ചാലുകളുടെ ചാര്‍ട്ടുണ്ടാക്കല്‍, ചാലുകള്‍ തെറ്റിയാത്രയില്‍ മണല്‍ത്തിട്ടയില്‍ ഉറയ്‌ക്കുന്ന കപ്പലുകളുടെ രക്ഷയ്‌ക്കുവേണ്ടിയുള്ള ഏര്‍പ്പാടുണ്ടാക്കല്‍, മത്സ്യബന്ധനബോട്ടുകളുടെയും കപ്പലുകളുടെയും സുരക്ഷിതത്വം തുടങ്ങിയ ചുമതലകള്‍ ഇന്ത്യന്‍ നേവി നിര്‍വഹിച്ചുവരുന്നു. കൂടാതെ പണിമുടക്കുമൂലമോ മറ്റേതെങ്കിലും കാരണത്താലോ തുറമുഖപ്രവര്‍ത്തനങ്ങള്‍ സ്‌തംഭനാവസ്ഥയിലെത്തിയാല്‍ അത്‌ ഏറ്റെടുക്കുക, കൊടുങ്കാറ്റ്‌, ചുഴലിക്കാറ്റ്‌, ഭൂമികുലുക്കം, വരള്‍ച്ച, വെള്ളപ്പൊക്കം മുതലായ കെടുതികള്‍ ഉണ്ടാകുമ്പോള്‍ അതില്‍പ്പെട്ടുഴലുന്നവര്‍ക്ക്‌ ആശ്വാസമെത്തിക്കുക എന്നിവയും ഇന്ത്യന്‍ നേവിയുടെ കര്‍ത്തവ്യങ്ങളില്‍പ്പെടുന്നു. നേവിയിലെ മുങ്ങല്‍വിദഗ്‌ധര്‍ വിലയേറിയ സേവനങ്ങള്‍ നല്‌കാറുണ്ട്‌.

യുദ്ധസമയത്ത്‌ ഇന്ത്യയുടെയും സുഹൃദ്‌ രാജ്യങ്ങളുടെയും കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതത്തിനുറപ്പുവരുത്തുകയും തദ്വാര അവശ്യവസ്‌തുക്കളുടെ സംഭരണവും വിതരണവും സുഗമമാക്കുകയും ഇന്ത്യന്‍ നാവികസേനയുടെ കര്‍ത്തവ്യങ്ങളാണ്‌. സമാധാനകാലങ്ങളില്‍ ഇന്ത്യന്‍ നാവികസേനാകപ്പലുകള്‍ സൗഹൃദസന്ദര്‍ശനങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തുറമുഖങ്ങളിലേക്കു പോകാറുണ്ട്‌. ഈവിധ സന്ദര്‍ശനങ്ങള്‍ നാവികസേനയുടെ അനുഭവപരിജ്ഞാനത്തിനൊപ്പം സുഹൃദ്‌രാജ്യങ്ങളുമായുള്ള മൈത്രീബന്ധവും അന്താരാഷ്‌ട്ര സന്മനോഭാവവും ദൃഢമാക്കുന്നു.

ചരിത്രം

അതിപുരാതനകാലത്ത്‌തന്നെ ഇന്ത്യന്‍ പ്രദേശങ്ങളില്‍ നാവികസേനകള്‍ നിലവിലുണ്ടായിരുന്നു. ഋഗ്വേദം, മഹാഭാരതം, രാമായണം തുടങ്ങിയ കൃതികളില്‍ നാവികസൈന്യങ്ങളെക്കുറിച്ചുള്ള നിരവധി വിവരണങ്ങള്‍ കാണാം.

ബി.സി. നാലാം നൂറ്റാണ്ടില്‍ ചന്ദ്രഗുപ്‌തമൗര്യനാണ്‌ മികച്ച ഒരു നാവികസൈന്യത്തെ ഇന്ത്യന്‍ തീരങ്ങളില്‍ ആദ്യമായി സംഘടിപ്പിച്ചത്‌. ചന്ദ്രഗുപ്‌തമൗര്യന്റെ സൈന്യത്തെ ആറായി വിഭജിച്ചിരുന്നുവെന്നും ആദ്യത്തേത്‌ ഒരു നാവികത്തലവന്റെ കീഴിലായിരുന്നുവെന്നും ചന്ദ്രഗുപ്‌തമൗര്യന്റെ രാജധാനിയിലെ ഗ്രീക്ക്‌ പ്രതിപുരുഷനായിരുന്ന മെഗസ്‌തനീസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. സമുദ്രയാത്രകള്‍ സുഗമമാക്കുക, കടല്‍ക്കൊള്ളക്കാരെയും സമുദ്രാതിര്‍ത്തി ലംഘിക്കുന്ന ശത്രുരാജ്യത്തിലെ നൗകകളെയും നശിപ്പിക്കുക എന്നിവയായിരുന്നു ഈ നാവികസൈന്യത്തിന്റെ പ്രധാന ചുമതലകള്‍. മൗര്യചക്രവര്‍ത്തിയായ അശോകനും മികച്ച രീതിയില്‍ നാവിക സൈന്യത്തെ സജ്ജീകരിച്ചിരുന്നു.

ദക്ഷിണേന്ത്യയില്‍ പല്ലവര്‍ക്ക്‌ കോറമണ്ഡലം ആസ്ഥാനമാക്കിയ ഒരു നാവികസൈന്യം ഉണ്ടായിരുന്നു. നരസിംഹവര്‍മന്‍ എന്ന പല്ലവരാജാവ്‌ ശ്രീലങ്ക പടിച്ചടക്കിയത്‌ വലിയൊരു നാവികസൈന്യത്തിന്റെ സഹായത്തോടെയാണ്‌. സംഘസാഹിത്യത്തില്‍ കേരളതീരങ്ങളിലെ പൗരാണിക നാവിക യുദ്ധങ്ങളെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. ചേരരാജാക്കന്മാരായ ഇമയവരമ്പന്‍, ചെങ്കുട്ടുവന്‍ എന്നിവരുടെ നാവിക യുദ്ധവിജയങ്ങളെക്കുറിച്ച്‌ പതിറ്റുപ്പത്തില്‍ വിവരിക്കുന്നുണ്ട്‌.

മധ്യകാലത്ത്‌ ഇന്ത്യയിലെ പ്രമുഖ നാവികശക്തികള്‍ മറാത്ത, കേരളതീരങ്ങളിലെ സൈന്യങ്ങളായിരുന്നു. മറാത്തയിലെ കനോജി അംറോ, സാമൂതിരിയുടെ കപ്പല്‍പ്പടയിലെ തലവന്മാരായ കുഞ്ഞാലിമരയ്‌ക്കാര്‍മാര്‍ എന്നിവര്‍ അക്കാലത്തെ ഏറ്റവും മികച്ച നാവികത്തലവന്മാരായിരുന്നു. മലബാറിലെ കടത്തനാട്‌, അറക്കല്‍ എന്നീ ചെറിയ രാജവംശങ്ങള്‍ക്കുപോലും മികച്ച നാവികസേന അക്കാലത്തുണ്ടായിരുന്നു.

ഇന്ത്യന്‍ തീരങ്ങളിലൂടെയുള്ള ഈസ്റ്റിന്ത്യാക്കമ്പനിയുടെ കപ്പല്‍ ഗതാഗതങ്ങളുടെ സുരക്ഷിതത്വത്തെ ലക്ഷ്യമാക്കി 1612-ല്‍ സൂററ്റില്‍ രൂപീകരിക്കപ്പെട്ട "റോയല്‍ ഇന്ത്യന്‍ നേവി'യില്‍ നിന്നാണ്‌ ആധുനിക ഇന്ത്യന്‍ നാവികസേന രൂപംകൊണ്ടത്‌. ഈ നാവികസേനയെ 1685-ല്‍ സൂററ്റില്‍ നിന്ന്‌ ബോംബെയിലേക്കു മാറ്റുകയും "ബോംബെ മറൈന്‍' എന്ന്‌ പുനര്‍നാമകരണം ചെയ്യുകയുമുണ്ടായി. 1892-ല്‍ "റോയല്‍ ഇന്ത്യന്‍ മറൈന്‍' എന്ന പേരിലറിയപ്പെട്ട ഇത്‌ 1934-ല്‍ ബ്രിട്ടനിലെ റോയല്‍ നേവിയുടെ മാതൃകയില്‍ "ദി റോയല്‍ ഇന്ത്യന്‍ നേവി' ആയി രൂപാന്തരപ്പെട്ടു. 1939-ല്‍ 114 ആഫീസര്‍മാര്‍, 1,732 നാവികര്‍, ഒരു നിരീക്ഷണക്കപ്പല്‍, ഒരു പെട്രാളിങ്‌ സ്റ്റീമര്‍ എന്നീ രീതിയിലുള്ള നാമമാത്ര സംവിധാനമാണ്‌ റോയല്‍ ഇന്ത്യന്‍നേവിക്കുണ്ടായിരുന്നത്‌. രണ്ടാംലോകയുദ്ധകാലത്ത്‌ ഇന്ത്യാസമുദ്രത്തിന്റെ തന്ത്രപരമായ പ്രാധാന്യം വര്‍ധിച്ചതോടെ ഇന്ത്യാതീരത്തെ നാവികസേനാകേന്ദ്രങ്ങള്‍ വിപുലീകരിക്കേണ്ടിവന്നു. നേരത്തെ നിലവിലുണ്ടായിരുന്ന, കല്‍ക്കത്ത, ബോംബെ, കറാച്ചി എന്നിവിടങ്ങളിലെ നാവികസങ്കേതങ്ങളില്‍ ആധുനിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതോടൊപ്പം വിശാഖപട്ടണം, മദ്രാസ്‌, കൊച്ചി തുടങ്ങിയ ഇടങ്ങളില്‍ പുതിയ താവളങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തു. റോയല്‍ ഇന്ത്യന്‍ നേവിയുടെ സംഖ്യാബലം 1942-ല്‍ ഇരുപതുമടങ്ങായി വര്‍ധിപ്പിച്ചു. രണ്ടാംലോകയുദ്ധകാലത്ത്‌ ഇറ്റലിയുടെ സൈന്യത്തെ ആഫ്രിക്കന്‍വന്‍കരയില്‍നിന്നു പിന്തിരിപ്പിക്കുന്നതിലും, പേര്‍ഷ്യന്‍ ഉള്‍ക്കടല്‍മേഖല വിജയകരമായി പ്രതിരോധിക്കുന്നതിലും ബര്‍മ(മ്യാന്മര്‍)യിലെ ജാപ്പനീസ്‌ അധിനിവേശം അവസാനിപ്പിക്കുന്നതിലും ബ്രിട്ടന്‍ ഉള്‍പ്പെട്ട സഖ്യകക്ഷികള്‍ക്കുവേണ്ടി നിസ്‌തുല സേവനം അനുഷ്‌ഠിക്കുവാന്‍ റോയല്‍ ഇന്ത്യന്‍ നേവിക്കു കഴിഞ്ഞു.

സ്വാതന്ത്ര്യപ്രാപ്‌തിയെത്തുടര്‍ന്ന്‌ ഈ സേനയ്‌ക്ക്‌ ഇന്ത്യന്‍ നേവി എന്ന പേര്‌ നല്‌കപ്പെട്ടു. നാവികസേനയുടെ കപ്പലുകളുടെയും കരയിലുള്ള സങ്കേതങ്ങളുടെയും പേരിനുമുമ്പ്‌ ഐ.എന്‍.എസ്‌. എന്ന ത്രയാക്ഷരി മുദ്രിതമായി. ഇന്ത്യന്‍ നാവികസേന കൈക്കൊണ്ട ആദ്യത്തെ സൈനികനടപടി 1947 ഒക്‌ടോബറിലാണ്‌ നടന്നത്‌. കത്തിയവാഡ്‌ ഉപദ്വീപില്‍ നിലവിലിരുന്ന ജൂനാഗഡ്‌ എന്ന നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുവാന്‍ വിസമ്മതിക്കുകയും പാകിസ്‌താനോട്‌ കൂറു പ്രഖ്യാപിക്കുകയും ചെയ്‌തതിനെത്തുടര്‍ന്ന്‌, നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ പോര്‍ബന്തര്‍, ജാഫറാബാദ്‌ എന്നിവിടങ്ങളില്‍ ആയുധസജ്ജരായി താവളമുറപ്പിച്ചു. ജൂനാഗഡ്‌ നവാബിന്റെ പലായനത്തെത്തുടര്‍ന്ന്‌ ആ ചെറുരാജ്യം ഇന്ത്യയുടെ ഭാഗമായി മാറിയതിനാല്‍ യുദ്ധം ഒഴിവായി.

1947-ല്‍ സമുദ്രതലത്തില്‍മാത്രം പ്രവര്‍ത്തിക്കാവുന്ന പഴയ കപ്പലുകളും അകമ്പടിക്കപ്പലുകളും മാത്രമടങ്ങുന്ന ഒന്നായിരുന്നു ഇന്ത്യന്‍ നാവികസേന. 1948-ല്‍ ആദ്യമായി എച്ച്‌.എം.എസ്‌. അക്കിലീസ്‌ എന്ന 7,000 ടണ്‍ കേവുഭാരമുള്ള ലിയാന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ക്രൂസര്‍ ഇന്ത്യ വാങ്ങി. അതിനെ ഐ.എന്‍.എസ്‌. ദില്ലി എന്നു പുനര്‍നാമകരണം ചെയ്‌തു. തുടര്‍ന്ന്‌ ചുരുങ്ങിയ കാലംകൊണ്ട്‌ ഡിസ്റ്റ്രോയര്‍ വിഭാഗത്തില്‍പ്പെട്ട രജ്‌പുത്ത്‌, രഞ്‌ജിത്ത്‌, റാണാ എന്നീ മൂന്നു കപ്പലുകളും 11-ാം ഡിസ്റ്റ്രോയര്‍ സ്‌ക്വാഡ്രനിലേക്കു വാങ്ങുകയുണ്ടായി. ശത്രുക്കളെ കടലില്‍ വേട്ടയാടി നശിപ്പിക്കുന്നതിനുപയോഗിക്കുന്ന "ഹണ്ട്‌ ക്ലാസ്‌ ഡിസ്റ്റ്രോയേഴ്‌സ്‌' വിഭാഗത്തില്‍പ്പെട്ട ഗംഗ, ഗോമതി, ഗോദാവരി എന്നീ കപ്പലുകള്‍ 1952-ല്‍ ഇന്ത്യന്‍ നേവിയില്‍ ഉള്‍പ്പെടുത്തി.

1957-ല്‍ കോളണി ക്ലാസ്‌ ക്രൂസര്‍ വിഭാഗത്തില്‍പ്പെട്ട ഐ.എന്‍.എസ്‌. മൈസൂര്‍ കമ്മിഷന്‍ ചെയ്യപ്പെട്ടു. 1958-60 കാലഘട്ടത്തില്‍ ആന്റി എയര്‍ ക്രാഫ്‌ട്‌-ആന്റി സബ്‌മൈറന്‍ ഫ്രിഗേറ്റ്‌ വിഭാഗത്തില്‍പ്പെട്ട എട്ട്‌ പടക്കപ്പലുകള്‍ നേവി സമ്പാദിച്ചു. ഇവയില്‍ ഐ.എന്‍.എസ്‌. കുക്രി, കൃപാണ്‍, കുഠാര്‍ എന്നീ കപ്പലുകള്‍ 14-ാം ഫ്രിഗേറ്റ്‌ സ്‌ക്വാഡ്രനിലും, തല്‍വാര്‍, ത്രിശൂല്‍ എന്നീ കപ്പലുകള്‍ 15-ാം ഫ്രിഗേറ്റ്‌ സ്‌ക്വാഡ്രനിലും, ബിയാസ്‌, ബേത്‌വ, ബ്രഹ്മപുത്ര എന്നീ കപ്പലുകള്‍ 16-ാം ഫ്രിഗേറ്റ്‌ സ്‌ക്വാഡ്രനിലും ചേര്‍ന്നു. ഈ എട്ട്‌ കപ്പലുകളും ഇന്ത്യന്‍ നേവിക്കുവേണ്ടി പ്രത്യേകമായി ഇംഗ്ലണ്ടില്‍ നിര്‍മിച്ചവയായിരുന്നു. വിമാനവാഹിനികപ്പലായി ഐ.എന്‍.എസ്‌. വിക്രാന്ത്‌ 1961-ല്‍ നാവികസേനയ്‌ക്ക്‌ ലഭ്യമായി. സമുദ്രത്തിന്റെ ഉപരിതലത്തില്‍ പ്രവര്‍ത്തിക്കുന്ന കപ്പലുകളുടെ എച്ചം വര്‍ധിച്ചതോടുകൂടി നേവിക്ക്‌ മുങ്ങിക്കപ്പല്‍ വിഭാഗത്തിന്റെ അഭാവംകൂടി നികത്തേണ്ട ആവശ്യം അനുഭവപ്പെട്ടു.

1961-ല്‍ പോര്‍ച്ചുഗീസ്‌ കോളനികളായി അവശേഷിച്ചിരുന്ന ഗോവ, ദാമന്‍ ദിയു എന്നിവിടങ്ങളെ കൈവശപ്പെടുത്തി ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ ലയിപ്പിച്ച സൈനികനടപടികളില്‍ മറ്റു സേനാവിഭാഗങ്ങള്‍ക്കൊപ്പം നിസ്‌തുലമായ സേവനം കാഴ്‌ചവയ്‌ക്കുവാന്‍ നാവികസേനയ്‌ക്കു കഴിഞ്ഞു. ഇന്ത്യയുടെ പടക്കപ്പലുകള്‍ നാലുവിഭാഗങ്ങളായി പിരിഞ്ഞു നടത്തിയ മുന്നേറ്റങ്ങളിലൂടെ ഗോവ, ദാമന്‍ ദിയു, അഞ്ചിദ്വീപ്‌ എന്നിവിടങ്ങളില്‍ തമ്പടിച്ചിരുന്ന പോര്‍ച്ചുഗീസ്‌ നാവികസേനയെ നിര്‍വീര്യമാക്കി. 1965-ലെ ഇന്ത്യാ-പാകിസ്‌താന്‍ യുദ്ധത്തില്‍ നാവികസേന നേരിട്ടു പങ്കെടുത്തില്ല; പാകിസ്‌താന്റെ അന്തര്‍വാഹിനികളെ ഇന്ത്യാതീരത്തുനിന്ന്‌ അകറ്റിനിര്‍ത്തുവാനുള്ള പ്രതിരോധച്ചുമതലമാത്രമാണ്‌ ഉണ്ടായിരുന്നത്‌.

1968-ല്‍ സോവിയറ്റ്‌ യൂണിയനില്‍നിന്നും ഇന്ത്യന്‍നേവി ഒരു മുങ്ങിക്കപ്പല്‍ സമ്പാദിച്ചു; തുടര്‍ന്ന്‌ ചുരുങ്ങിയ കാലംകൊണ്ട്‌ മറ്റു മൂന്നു മുങ്ങിക്കപ്പലുകള്‍ കൂടി ലഭ്യമായി. അങ്ങനെ ഇന്ത്യന്‍ നേവിയുടെ മുങ്ങിക്കപ്പല്‍വിഭാഗം ഭാരതത്തിന്റെ കിഴക്കന്‍ സമുദ്രതീരത്തിലെ വിശാഖപട്ടണത്തുള്ള ഐ.എന്‍.എസ്‌. വീരബാഹു എന്ന താവളത്തില്‍ വികസിക്കാന്‍ തുടങ്ങി. മുങ്ങിക്കപ്പലുകളുടെ വരവോടുകൂടി ഒരു സമീകൃതകപ്പല്‍പ്പട എന്ന ആശയം യാഥാര്‍ഥ്യമായിത്തീര്‍ന്നു. അങ്ങനെ നാവികസേനയ്‌ക്ക്‌ കടല്‍പ്പരപ്പിലും കടലിനു മുകളിലും കടലിനടിയിലും യുദ്ധംനടത്താനുള്ള കഴിവ്‌ ആര്‍ജിക്കാന്‍ കഴിഞ്ഞു.

1971-ല്‍ പൂര്‍വപാകിസ്‌താന്‍ ബാംഗ്ലദേശ്‌ ആയിമാറിയതിനോടനുബന്ധിച്ചുണ്ടായ ഇന്ത്യാ-പാക്‌ സംഘട്ടനങ്ങളില്‍ ഇന്ത്യന്‍ നാവികസേനയ്‌ക്ക്‌ ഗണ്യമായ പങ്കുവഹിക്കേണ്ടിവന്നു. 1971 ഡി. 3-ന്‌ വിശാഖപട്ടണത്തിനു സമീപം രഹസ്യമായി സഞ്ചരിച്ചെത്തിയ ഘാസി എന്ന പാക്‌ അന്തര്‍വാഹിനി ഇന്ത്യന്‍ നാവികസേനയാല്‍ നശിപ്പിക്കപ്പെട്ടു. തുടര്‍ന്ന്‌ ദിവസങ്ങള്‍ക്കകം കിഴക്കന്‍ പാകിസ്‌താനെ നാവിക-ഉപരോധത്തിനു വിധേയമാക്കുകയും ചെയ്‌തു. ഡി. 6-ന്‌ മുന്‍പ്‌ പാക്‌ നേവിയുടെ ജസ്സോര്‍, കോമില്ല, സില്‍ഹട്ട്‌ എന്നീ യുദ്ധക്കപ്പലുകളെയും 17 ചരക്കുകപ്പലുകളെയും നശിപ്പിക്കുകയും മറ്റു മൂന്നു കപ്പലുകള്‍ പിടിച്ചെടുക്കുകയും ചെയ്യുവാന്‍ ഇന്ത്യന്‍ നാവികസേനയ്‌ക്കു കഴിഞ്ഞു. ഇവയ്‌ക്കു സമാന്തരമായി പശ്ചിമസമരമുഖത്ത്‌, ഇന്ത്യന്‍ നാവികസേന കറാച്ചി തുറമുഖത്തെ രണ്ടുതവണ ആക്രമിക്കുകയും പാകിസ്‌താന്റെ ഒരു നശീകരണക്കപ്പല്‍, മൈന്‍ സ്വീപ്പര്‍ (Mine Sweeper) എന്നിവയ്‌ക്കും തുറമുഖത്തു നങ്കൂരമുറപ്പിച്ചിരുന്ന ഒരു ചരക്കുകപ്പലിനും കേടുപാടുകള്‍ വരുത്തുകയും ചെയ്‌തു. കറാച്ചിയുടെ മേല്‍നടത്തിയ വിജയകരമായ ആക്രമണത്തിന്റെ സ്‌മരണ നിലനിര്‍ത്തുവാന്‍ പ്രതിവര്‍ഷം നാവികസേനാദിനം (Navy Day) ആഘോഷിക്കുന്നത്‌ ഡി. 4-നാണ്‌.

ആദന്‍ കടലില്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളാണ്‌ ഇന്ത്യന്‍ നാവികസേനയുടെ സമീപകാലത്തെ പ്രധാന ഓപ്പറേഷനുകള്‍ (2008). കടല്‍ക്കൊള്ളക്കാര്‍ തടവിലാക്കിയ വിവിധ രാജ്യങ്ങളിലെ നാവികരെ രക്ഷിക്കാനും ആദന്‍ കടലിലെ കടല്‍യാത്രകള്‍ക്ക്‌ സ്ഥിരഭീഷണിയായ കടല്‍ക്കൊള്ളക്കാരെ പിടികൂടാനും ഇന്ത്യന്‍ സേനയ്‌ക്ക്‌ കഴിഞ്ഞു. ഐ.എന്‍.എസ്‌. തബര്‍, ഐ.എന്‍.എസ്‌. മൈസൂര്‍ തുടങ്ങിയ പടക്കപ്പലുകളാണ്‌ ഈ ഓപ്പറേഷനുകളില്‍ പ്രധാന പങ്കുവഹിച്ചത്‌.

യുദ്ധക്കപ്പലുകള്‍

ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍

ലോകത്തെ ഏതൊരു നാവികസേനയോടും കിടപിടിക്കുന്ന ആധുനികവും മികവുറ്റതുമായ പടക്കപ്പലുകള്‍ ഇന്ത്യന്‍ നാവികസേനയ്‌ക്കുണ്ട്‌. പടക്കപ്പലുകളുടെ പേര്‌ ഐ.എന്‍.എസ്‌. (ഇന്ത്യന്‍ നേവല്‍ ഷിപ്പ്‌ അല്ലെങ്കില്‍ ഇന്ത്യന്‍ നേവി സ്റ്റേഷന്‍) എന്ന പേരിലാണ്‌ ആരംഭിക്കുന്നത്‌. ഉദാ. ഐ.എന്‍.എസ്‌. ഡല്‍ഹി, ഐ.എന്‍.എസ്‌. രജപുത്ര. റഷ്യ, യു.എസ്‌., ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച്‌ പടക്കപ്പലുകള്‍ നിര്‍മിക്കുന്ന പദ്ധതികള്‍ രാജ്യത്തിനുണ്ട്‌. ആദ്യകാലങ്ങളില്‍ റഷ്യന്‍നിര്‍മിത കപ്പലുകളും അല്ലെങ്കില്‍ റഷ്യയില്‍നിന്നും വാടകയ്‌ക്കെടുക്കുന്ന കപ്പലുകളും ആയിരുന്നു ഇന്ത്യ ഉപയോഗിച്ചിരുന്നത്‌. എന്നാല്‍ ഇന്ന്‌ കപ്പല്‍നിര്‍മാണ രംഗത്ത്‌ ഇന്ത്യ സ്വയംപര്യാപ്‌തത കൈവരിച്ചു കഴിഞ്ഞിട്ടുണ്ട്‌. കൊച്ചിന്‍ ഷിപ്‌യാര്‍ഡ്‌, മസഗോണ്‍ ഡോക്‌ ലിമിറ്റഡ്‌, ഗോവ ഷിപ്‌യാര്‍ഡ്‌, ഗാര്‍ഡന്‍ റീച്ച്‌ ഷിപ്‌ ബില്‍ഡേഴ്‌സ്‌ ആന്‍ഡ്‌ എന്‍ജിനിയേഴ്‌സ്‌ തുടങ്ങിയ കപ്പല്‍ നിര്‍മാണ ശാലകളിലാണ്‌ ഇന്ത്യന്‍ പടക്കപ്പലുകള്‍ നിര്‍മിക്കുന്നത്‌.

വിമാനവാഹിനിക്കപ്പല്‍

INS വിരാട് : ഇന്ത്യയുടെ പ്രധാന വിമാനവാഹിനിക്കപ്പല്‍

ഇന്ത്യയുടെ പ്രധാനവിമാനവാഹിനികപ്പലായ ഐ.എന്‍.എസ്‌ വിരാടിന്‌ 24 യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ട്‌. ഐ.എന്‍.എസ്‌. വിക്രമാദിത്യ എന്നു പേരുള്ള ഒരു വിമാനവാഹിനി റഷ്യയിലും മറ്റൊന്ന്‌ കൊച്ചിന്‍ ഷിപ്‌യാര്‍ഡിലും നിര്‍മാണ ഘട്ടത്തിലാണ്‌.

അന്തര്‍വാഹിനികള്‍

INS ചക്ര: ആണവ മുങ്ങിക്കപ്പല്‍

ഇന്ന്‌ ഡീസല്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്നതും അണുശക്തികൊണ്ട്‌ പ്രവര്‍ത്തിക്കുന്നതുമായ അന്തര്‍വാഹിനികള്‍ ഇന്ത്യന്‍സേനയുടെ ഭാഗമാണ്‌. ശിശുമാര്‍, സിന്ധുഘോഷ്‌ എന്നീ രണ്ട്‌ ക്ലാസ്സുകളിലായി 14 അന്തര്‍വാഹിനികളുണ്ട്‌. ഇന്ത്യ സ്വയം നിര്‍മിച്ച ആണവ അന്തര്‍വാഹിനിയാണ്‌ ഐ.എന്‍.എസ്‌. അരിഹന്ദ്‌ (Arihant). 2009 ജൂല. 26-ന്‌ ഇത്‌ ആദ്യമായി പുറത്തിറക്കി. INS ചക്ര എന്ന ആണവ മുങ്ങിക്കപ്പല്‍ റഷ്യയില്‍നിന്ന്‌ ഇന്ത്യ വാടകയ്‌ക്ക്‌ എടുക്കുകയുണ്ടായി (2012).

ഡിസ്റ്റ്രോയറുകള്‍

ഡല്‍ഹി, രജപുത്രക്ലാസ്സുകളില്‍പ്പെടുന്ന ഒമ്പത്‌ ഡിസ്റ്റ്രോയര്‍ യുദ്ധക്കപ്പലുകളാണ്‌ ഇന്ന്‌ ഇന്ത്യന്‍ നാവികസേനയ്‌ക്കുള്ളത്‌. കൊല്‍ക്കത്ത ക്ലാസ്‌ വിഭാഗത്തിലുള്ള പുതിയ ഡിസ്റ്റ്രോയറുകള്‍ 2013-ല്‍ പുറത്തിറങ്ങും.

ഫ്രിഗേറ്റുകള്‍

ഗോദാവരി, തല്‍വര്‍, ബ്രഹ്മപുത്ര, നീലഗിരി എന്നിങ്ങനെ വിവിധ ക്ലാസ്സുകളിലായി 13 ഫ്രിഗേറ്റുകള്‍ ഇപ്പോള്‍ നാവികസേനയുടെ പക്കലുണ്ട്‌ (2012).

കോര്‍വെറ്റകള്‍

ഫ്രിഗേറ്റുകളെക്കാള്‍ വലുപ്പം കുറഞ്ഞ കപ്പലുകളായ 24 കോര്‍വെറ്റകള്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാണ്‌. ഖുക്രി, കോറ, വീര്‍, അഭയ എന്നിങ്ങനെയാണ്‌ കോര്‍വെറ്റകളുടെ വിവിധ ക്ലാസ്സുകള്‍.

മൈന്‍വാരികള്‍

കടലില്‍ നിന്നും മൈനുകള്‍ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന 12 മൈന്‍ വാരിക്കപ്പലുകള്‍ ഇപ്പോള്‍ നാവികസേനയുടെ കൈവശമുണ്ട്‌. പോണ്ടിച്ചേരി/കര്‍വര്‍ ക്ലാസ്‌ എന്നാണിവ അറിയപ്പെടുന്നത്‌.

ഇവ കൂടാതെ കടലിലും കരയിലും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ആംഫിബിയന്‍ അസള്‍ട്‌ ടാപ്പുകള്‍ (ഉദാ. ഐ.എന്‍.എസ്‌. ജലാശ്വ) നിരവധി പട്രോള്‍ യാനങ്ങള്‍, മിസൈല്‍ ബോട്ടുകള്‍, പരിശീലനക്കപ്പലുകള്‍, സര്‍വേ ആന്‍ഡ്‌ റിസര്‍ച്ച്‌ ഷിപ്പുകള്‍ എന്നിവയുടെ ഒരു വലിയ നിരതന്നെ നാവിക സേനയുടെ ഭാഗമായുണ്ട്‌. ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലമര്‍ന്ന ലിബിയയില്‍നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിന്‌ നാവികസേന ഐ.എന്‍.എസ്‌. ജലാശ്വയാണ്‌ ഉപയോഗിച്ചത്‌ (2011).

നാവികസേനയോടൊന്നിച്ച്‌ പ്രവര്‍ത്തിക്കുന്ന വ്യോമവിഭാഗമാണ്‌ നേവല്‍-എയര്‍ആം എന്നറിയപ്പെടുന്നത്‌. ഈ വിഭാഗത്തിന്‌ അത്യാധുനികമായ നിരവധി എയര്‍ക്രാഫ്‌റ്റുകളും ഹെലികോപ്‌റ്ററുകളുമുണ്ട്‌. മിഖോയന്‍ മിഗ്‌ 29K, ബി.എ.ഇ. സിഹാരിയര്‍, ടുപലെവ്‌ ടി.യു. 142 തുടങ്ങിയവ ഈ വിഭാഗത്തിന്റെ യുദ്ധവിമാനങ്ങളാണ്‌. കൂടാതെ പൈലറ്റില്ലാ വിമാനങ്ങളായ ഹെറേന്‍, സെര്‍ച്ചര്‍ എം.കെ. II-എന്നിവയും ഇതിന്റെ ഭാഗമാണ്‌. എച്ച്‌.എ.എല്‍.ധ്രുവ്‌, കാമേവ്‌, വെസ്റ്റ്‌ലാന്‍ഡ്‌ സികിങ്‌ തുടങ്ങിയവയാണ്‌ പ്രധാന ഹെലികോപ്‌റ്ററുകള്‍. നാവികസേനയിലെ കമാന്‍ഡോ വിഭാഗമാണ്‌ മറൈന്‍ കമാന്‍ഡോഫോഴ്‌സ്‌ അഥവാ മാര്‍കോസ്‌. 2008 മുംബൈ തീവ്രവാദ ആക്രമണസമയത്ത്‌ ഈ സേനയും പങ്കെടുത്തിരുന്നു.

ആയുധങ്ങള്‍

ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിവുള്ള വിവിധതരം മിസൈലുകള്‍, ടോര്‍പിഡോകള്‍, നൂതന നാവികത്തോക്കുകള്‍ എന്നിവയെല്ലാം ഇന്ന്‌ ഇന്ത്യന്‍ നാവികസേനയെ കൂടുതല്‍ മികച്ചതാക്കുന്നു. ഇവയില്‍ വിദേശരാജ്യങ്ങളില്‍നിന്നും വാങ്ങുന്നവയും ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്നവയുമുണ്ട്‌. ബ്രഹ്മോസ്‌ പോലുള്ള സൂപ്പര്‍സോണിക്‌ മിസൈലുകള്‍ ഇന്ത്യ സ്വയം നിര്‍മിച്ചതാണ്‌. മിസൈലുകള്‍ കപ്പലുകളില്‍നിന്നും തൊടുക്കാവുന്നവയും, അന്തര്‍വാഹിനികളില്‍ നിന്നും പ്രയോഗിക്കാവുന്നവയുമുണ്ട്‌. ഇതുകൂടാതെ കപ്പലുകളില്‍ ഘടിപ്പിക്കുന്ന നാവികത്തോക്കുകളുടെയും റോക്കറ്റ്‌ ലോഞ്ചറുകളുടെയും ഒരു മികച്ച നിരതന്നെ ഇന്ത്യന്‍ നാവികസേനയ്‌ക്കുണ്ട്‌.

മിഗ് 29K: നാവികസേനയുടെ യുദ്ധവിമാനം

ഘടന

സൂപ്പര്‍സോണിക് മിസൈലായ ബ്രഹ്മോസ് കപ്പലില്‍നിന്ന് വിക്ഷേപിക്കുന്നു
INS ദീപക് ഫ്ളീറ്റ് ടാങ്കര്‍

ഇന്ത്യയിലെ മൂന്ന്‌ സായുധവിഭാഗങ്ങളുടെയും സുപ്രീംകമാന്‍ഡര്‍ ഇന്ത്യന്‍ പ്രസിഡന്റാണ്‌. നാവികസേനയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത്‌ അഡ്‌മിറലിന്റെ പദവിയിലുള്ള നാവികസേനാമേധാവിയാണ്‌ (Chief of Naval Staff). ചീഫ്‌ ഒഫ്‌ നേവല്‍ സ്റ്റാഫ്‌, ചീഫ്‌സ്‌ ഒഫ്‌ സ്റ്റാഫ്‌ കമ്മിറ്റിയിലെ ഒരംഗമായിരിക്കും. ഈ കമ്മിറ്റി ദേശരക്ഷാപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ഉപദേശങ്ങള്‍ പ്രതിരോധവകുപ്പ്‌ മന്ത്രിക്കു നല്‌കുന്നു. ചീഫ്‌ ഒഫ്‌ നേവല്‍ സ്റ്റാഫിനെ സഹായിക്കാന്‍ ഒരു വൈസ്‌ ചീഫും, മറ്റു മൂന്ന്‌ പ്രിന്‍സിപ്പല്‍ സ്റ്റാഫ്‌ ഓഫീസര്‍മാരും ഉണ്ടായിരിക്കും.

എക്‌സിക്യുട്ടീവ്‌, എന്‍ജിനീയറിങ്‌, ഇലക്‌ട്രിക്കല്‍, വിദ്യാഭ്യാസം, മെഡിക്കല്‍ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായി നാവികസേന വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. സീമെന്‍ഷിപ്പ്‌, നേവിഗേഷന്‍, ഗണ്ണറി, ടോര്‍പ്പിഡോ, ആന്റിസബ്‌മറൈന്‍, ഡൈവിങ്‌, വാര്‍ത്താവിനിമയം, സബ്‌മറൈന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെയാണ്‌ എക്‌സിക്യുട്ടീവ്‌ വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നത്‌. നാവികസേനയുടെ യന്ത്രാപകരണങ്ങളുടെയും സബ്‌മറൈന്‍ നേവല്‍ എയര്‍ക്രാഫ്‌റ്റ്‌ തുടങ്ങിയവയുടെയും സുരക്ഷാക്രമീകരണങ്ങള്‍ നടത്തുന്നവരാണ്‌ എന്‍ജിനീയറിങ്‌ വിഭാഗം. ഇലക്‌ട്രിക്കല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ വൈദ്യുത, ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍, കപ്പലുകള്‍, അന്തര്‍വാഹിനികള്‍, നേവല്‍വിമാനങ്ങള്‍ എന്നിവയിലുള്ള റഡാര്‍ സംവിധാനം, കരയിലുള്ള നാവികവൈദ്യുത നിലയങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ്‌. നാവിക ഭടന്മാര്‍ക്ക്‌ ഗണിതം, ശാസ്‌ത്രവിഷയങ്ങള്‍, കാലാവസ്ഥാവിജ്ഞാനം, സാമാന്യവിജ്ഞാനം തുടങ്ങിയവയില്‍ കൂടുതല്‍ പരിജ്ഞാനം നല്‌കുന്നത്‌ വിദ്യാഭ്യാസവിഭാഗത്തിന്റെ ചുമതലയാണ്‌; നാവികോദ്യോഗസ്ഥന്മാരും സിവിലിയന്മാരും കൂട്ടായി സേവനമനുഷ്‌ഠിക്കുന്നുവെന്നതാണ്‌ ഈ വിഭാഗത്തിന്റെ സവിശേഷത. നാവിക സേനാംഗങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മെഡിക്കല്‍ വകുപ്പാണ്‌ കൈകാര്യം ചെയ്യുന്നത്‌.

നാവിക കമാന്‍ഡുകള്‍

മുംബൈ, വിശാഖപട്ടണം, കൊച്ചി എന്നിവിടങ്ങളെ ആസ്ഥാനമാക്കുന്ന പശ്ചിമ, പൂര്‍വ, ദക്ഷിണ കമാന്‍ഡുകളായി ഇന്ത്യന്‍ നാവികസേനയെ വികേന്ദ്രീകരിച്ചിരിക്കുന്നു. ഇവ ഓരോന്നും വൈസ്‌ അഡ്‌മിറല്‍ റാങ്കിലുള്ള ഫ്‌ളാഗ്‌ ആഫീസര്‍ കമാന്‍ഡിങ്‌ ഇന്‍ ചീഫ്‌മാരുടെ നിയന്ത്രണത്തിലാണ്‌. ദക്ഷിണ-പൂര്‍വ ഏഷ്യന്‍ പ്രദേശങ്ങളില്‍ തന്ത്രപ്രധാനമായ പങ്കുവഹിക്കുന്നതാണ്‌ ഇന്ത്യന്‍ സൈന്യത്തിന്റെ 2001-ല്‍ ആരംഭിച്ച ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡ്‌. ആന്‍ഡമാന്‍ ദ്വീപുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ കമാന്‍ഡില്‍ ഇന്ത്യന്‍ കര-നാവിക-വ്യോമ-സേനകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു. പശ്ചിമ, പൂര്‍വ കമാന്‍ഡുകള്‍ സദാ യുദ്ധസജ്ജരായി വര്‍ത്തിക്കുന്നു; ദക്ഷിണകമാന്‍ഡിന്റെ മുഖ്യധര്‍മം സൈനികപരിശീലനമാണ്‌. കേരളത്തിന്റെ തീരദേശ സുരക്ഷയുടെ ചുമതലയും ദക്ഷിണ കമാന്‍ഡില്‍ നിക്ഷിപ്‌തമായിരിക്കുന്നു. നാവികസേനയോടനുബന്ധിച്ചുള്ള സുസജ്ജമായ വൈമാനികവിഭാഗമായ നേവല്‍ എയര്‍ ആമിന്റെ (നാവിക-വ്യോമസേന) മുഖ്യതാവളങ്ങള്‍ ഗോവ, ആര്‍ക്കോണം എന്നിവിടങ്ങളാണ്‌. ഇവിടങ്ങളിലേതു കൂടാതെ വിശാഖപട്ടണം, പോര്‍ട്ട്‌ബ്ലയര്‍, കാര്‍നിക്കോബാര്‍ എന്നിവിടങ്ങളിലും നാവികസേനയുടെ അധീനതയിലുള്ള വിമാനത്താവളങ്ങളുണ്ട്‌. കപ്പല്‍പ്പടയുടെ മുഖ്യവ്യൂഹങ്ങള്‍ മുംബൈ, വിശാഖപട്ടണം എന്നീ കമാന്‍ഡ്‌ ആസ്ഥാനങ്ങള്‍ക്കു സമീപമാണ്‌ താവളമുറപ്പിച്ചിട്ടുള്ളത്‌. ചെന്നൈ, കൊല്‍ക്കത്ത, ചില്‍ക്ക, ലോണാവ്‌ല, ജാംനഗര്‍ എന്നിവിടങ്ങളിലും നാവികസേനാത്താവളങ്ങള്‍ വികസിപ്പിച്ചിരിക്കുന്നു. കര്‍ണാടകയിലെ കാര്‍വാറില്‍ ഏഷ്യയിലെ ഏറ്റവും വലിയ നാവികത്താവളം പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്‌.

പരിശീലന വിഭാഗം

നാവികസേനയിലേക്കുള്ള ഓഫീസര്‍മാര്‍ക്ക്‌ പരിശീലനം നല്‍കുന്ന ഏഴിമല നാവിക അക്കാദമി ഏഷ്യയിലെതന്നെ ഏറ്റവും വലിയ സൈനിക പരിശീലനകേന്ദ്രമാണ്‌. 2009-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇത്‌ കണ്ണൂര്‍ ജില്ലയിലെ ഏഴിമലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. നാഷണല്‍ ഡിഫന്‍സ്‌ അക്കാദമിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്ന നാവികസേനയിലേക്കുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്‌, അവസാന രണ്ട്‌ വര്‍ഷത്തെ പരിശീലനം ഏഴിമല അക്കാദമിയിലാണ്‌ നല്‍കുന്നത്‌. യു.പി.എസ്‌.സി, സര്‍വീസ്‌ സെലക്ഷന്‍ ബോര്‍ഡ്‌ എന്നിവ നടത്തുന്ന പരീക്ഷകളിലൂടെയാണ്‌ ഓഫീസര്‍ ട്രയിനികളെ തെരഞ്ഞെടുക്കുന്നത്‌. ഇതുകൂടാതെ ഏഴിമല നാവിക അക്കാദമിയിലേക്ക്‌ നേരിട്ടുള്ള തെരഞ്ഞെടുപ്പുമുണ്ട്‌. ഇന്ത്യയിലെ മാത്രമല്ല, വിദേശത്തെയും നാവികഭടന്മാര്‍ക്ക്‌ പരിശീലനം നല്‍കത്തക്ക രീതിയിലാണ്‌ ഇതിന്റെ പ്രവര്‍ത്തനം. ഇലക്‌ട്രിക്കല്‍, കമ്യൂണിക്കേഷന്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ വിഭാഗങ്ങളില്‍ ബി.ടെക്‌. ബിരുദമാണ്‌ ഇവിടെ പരിശീലനം നല്‍കുന്നവര്‍ക്ക്‌ ലഭിക്കുക. നീന്തല്‍, കടല്‍സുരക്ഷാ പ്രവര്‍ത്തനങ്ങള്‍, സാഹസിക വിനോദങ്ങള്‍ എന്നിവയിലും ഇവിടെ പരിശീലനം നല്‍കുന്നു.

അതിവേഗം വികസിച്ചുവരുന്ന നാവികസേനയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്‌ ഡയറക്‌ട്‌ എന്‍ട്രി, യൂണിവേഴ്‌സിറ്റി എന്‍ട്രി എന്നീ വ്യത്യസ്‌തപദ്ധതികളിലൂടെയും നേവിയിലേക്ക്‌ ആഫീസര്‍മാരെയും സെയിലര്‍മാരെയും തെരഞ്ഞെടുത്തുവരുന്നു. ഇവരെ പ്രാഥമികപരിശീലനങ്ങള്‍ക്കായി ഏഴിമലയിലും കൊച്ചി, പൂണെ, ജാംനഗര്‍, മുംബൈ തുടങ്ങിയയിടങ്ങളിലെ പരിശീലനകേന്ദ്രങ്ങളിലേക്കും അയയ്‌ക്കുന്നു. കൊച്ചിയിലെ പരിശീലനകേന്ദ്രമായ ഐ.എന്‍.എസ്‌. വെണ്ടുരുത്തി നാവിഗേഷന്‍ & ഡയറക്ഷന്‍, സബ്‌മറൈന്‍ പ്രതിരോധം, ഡൈവിങ്‌ തുടങ്ങിയ വിഷയങ്ങള്‍ക്കുള്ള പ്രത്യേക പരിശീലനകേന്ദ്രമാണ്‌. ഐ.എന്‍.എസ്‌. ദ്രോണാചാര്യ കൊച്ചിയില്‍ത്തന്നെയുള്ള ഒരു ഗണ്ണറി സ്‌കൂളാണ്‌.

നേവല്‍ ഏവിയേഷന്‍ വിഭാഗക്കാര്‍ക്ക്‌ പരിശീലനം നല്‌കുന്നത്‌ കൊച്ചിയിലെ ഐ.എന്‍.എസ്‌. ഗരുഡയിലാണ്‌; സാധാരണ വിമാനം, ജറ്റ്‌ വിമാനം, ഹെലികോപ്‌റ്റര്‍, നിരീക്ഷണവിമാനം എന്നിവ പറപ്പിക്കുന്നതിനുള്ള പരിശീലനകേന്ദ്രവും ഐ.എന്‍.എസ്‌. ഗരുഡയിലാണ്‌. മുംബൈയില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഐ.എന്‍.എസ്‌. ഹംല എന്ന പേരിലുള്ള കേന്ദ്രം ലോജിസ്റ്റിക്‌സില്‍ പരിശീലനം നല്‌കുന്നുണ്ട്‌.

ലോണാവ്‌ലയിലുള്ള ഐ.എന്‍.എസ്‌. ശിവജിയില്‍ എന്‍ജിനീയറിങ്‌, ന്യൂക്ലിയര്‍, ബയോളജിക്കല്‍ & കെമിക്കല്‍ വാര്‍ഫെയര്‍ എന്നിവയിലുള്ള പരിശീലനവും നല്‌കപ്പെടുന്നു. മെഡിക്കല്‍ വിഭാഗത്തിന്‌ പ്രത്യേക പരിശീലനം നല്‌കാനുള്ള സ്ഥാപനമാണ്‌ മുംബൈയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ നേവല്‍ മെഡിസിന്‍. ജാംനഗറിലെ ഐ.എന്‍.എസ്‌. വത്സുറ ഇലക്‌ട്രിക്കല്‍ ആര്‍ട്ടിഫൈസര്‍ കോഴ്‌സും ഇലക്‌ട്രോണിക്‌ റഡാര്‍, റേഡിയോ തുടങ്ങിയവയില്‍ പരിശീലനവും നല്‌കുന്ന കേന്ദ്രമാണ്‌.

ഇന്ത്യന്‍ നാവികസേനയില്‍ പ്രവര്‍ത്തിക്കുക എന്നത്‌ വളരെ സാഹസികമായ ഒരു കാര്യമാണ്‌. ഇപ്പോള്‍ വനിതകളും ഈ മേഖലകളിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടുവരുന്നു. നേവല്‍ ആര്‍ക്കിടെക്‌റ്റ്‌, നിയമം, വിദ്യാഭ്യാസം, എയര്‍ട്രാഫിക്‌ കണ്‍ട്രോള്‍, ഗതാഗതം എന്നീ തുറകളിലാണ്‌ വനിതകള്‍ക്ക്‌ നിയമനം ലഭിക്കുന്നത്‌. നാവികസേനയില്‍നിന്ന്‌ അനുഭവസമ്പത്തോടെ പിരിഞ്ഞുവരുന്നവര്‍ക്ക്‌ മറ്റു തുറകളില്‍ മെച്ചപ്പെട്ട ജോലികള്‍ ലഭിക്കുന്നതിന്‌ സാധ്യതയുണ്ട്‌.

കരയിലും കടലിലും ആകാശത്തും ആക്രമണപ്രത്യാക്രമണ പ്രതിരോധങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള വൈദഗ്‌ധ്യം നേടിയ ഇന്ത്യന്‍ നാവികസേന ലോകത്തിലെ അഞ്ചാമത്തെ വലിയ നാവികശക്തിയാണ്‌. ഇന്ത്യന്‍ നിര്‍മിതപടക്കപ്പലുകള്‍ ഗുണമേന്മയില്‍ വികസിതരാഷ്‌ട്രങ്ങളുടെ കപ്പലുകളോട്‌ കിടനില്‌ക്കുന്നവയാണ്‌. ആയുധസന്നാഹങ്ങളുടെ പര്യാപ്‌തതയിലും ഇന്ത്യന്‍ നാവികസേന മുന്‍പന്തിയിലാണ്‌.

(കമഡോര്‍ എ.സി. മാമ്മന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍