This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇദ്‌രിസിയ്യാ വംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇദ്‌രിസിയ്യാ വംശം

ഇദ്‌രിസ്‌ ഇബ്‌നു അബ്‌ദുള്ളാ, മഗ്‌രിബില്‍ (വടക്കുപടിഞ്ഞാറേ ആഫ്രിക്ക) സ്ഥാപിച്ച രാജവംശം. അബാസിയ്യ ഖലീഫയായിരുന്ന അല്‍-ഹാദി(ഭ.കാ. 785-86)ക്കെതിരായി മദീനയില്‍ നടന്ന കലാപത്തില്‍ പങ്കെടുത്തു പരാജയപ്പെട്ടു. പരാജയാനന്തരം ഈജിപ്‌തിലേക്കു രക്ഷപ്പെടുകയും ഒരു സഹചാരിയുടെ സഹായത്താല്‍ മഗ്‌രിബില്‍ എത്തിച്ചേരുകയും ചെയ്‌തു. ബെര്‍ബര്‍ ഗോത്രത്തലവന്മാരുടെ പിന്തുണയോടുകൂടി ഇദ്ദേഹം മഗ്‌രിബില്‍ ഇദ്‌രിസിയ്യ രാജവംശം സ്ഥാപിച്ചു. 789-90 കാലത്താണ്‌ മഗ്‌രിബിന്റെ പൂര്‍വപ്രാന്തങ്ങളില്‍ നിവസിച്ചിരുന്ന യഹൂദ ക്രിസ്‌ത്യന്‍ ഗോത്രങ്ങളെ തോല്‌പിച്ച്‌ ഇദ്ദേഹം രാജ്യം വിപുലമാക്കിയത്‌. ഇദ്‌രിസിന്റെ മരണശേഷം 11-ാമത്തെ വയസ്സില്‍ ഇദ്‌രിസ്‌ കക സിംഹാസനാരോഹണം ചെയ്‌തു (804). അറബികളെ പ്രധാന ഉദ്യോഗങ്ങളില്‍ നിയമിച്ചതിനാല്‍ ഇദ്‌രിസ്‌ കക ബെര്‍ബര്‍ ഗോത്രങ്ങളുടെ ശത്രുതയ്‌ക്കിരയായി. 808-ല്‍ അദ്ദേഹം ഫെസ്സില്‍ (Fez) തന്റെ പുതിയ തലസ്ഥാനം സ്ഥാപിച്ചു. ബെര്‍ബെര്‍ ഗോത്രങ്ങളുമായി വീണ്ടും ഇണങ്ങുകയും അഗാദിര്‍ ആക്രമിച്ചു കീഴടക്കുകയും ചെയ്‌തു. ഖാരിജി ബെര്‍ബെറുകളുമായി തുടര്‍ച്ചയായി യുദ്ധം നടത്തിയ ഇദ്‌രിസ്‌ കക 828 ജൂണില്‍ അന്തരിച്ചു.

ഇദ്‌രിസ്‌ കക-ന്റെ കാലശേഷം ഇദ്‌രിസിയ്യാ രാജവംശം അധഃപതിക്കാന്‍ തുടങ്ങി. ഇദ്‌രിസ്‌ കക ന്റെ മൂത്തപുത്രനായ മുഹമ്മദ്‌ രാജാവായെങ്കിലും തന്റെ പത്തു സഹോദരന്മാരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ വാഴിച്ചതുനിമിത്തം ഉണ്ടായ അധികാരമത്സരം രാജ്യത്തിന്റെ ശിഥിലീകരണത്തില്‍ കലാശിച്ചു. താവഴികളില്‍ ഫെസ്സിലെ ഗവര്‍ണറായ യഹ്‌യായുടെ മരണത്തെത്തുടര്‍ന്നുണ്ടായ കുഴപ്പങ്ങള്‍ പ്രയോജനപ്പെടുത്തി അദ്ദേഹത്തിന്റെ ശ്വശുരന്‍ അലി ഇബ്‌നു ഉമര്‍ ഫെസ്‌ കൈവശപ്പെടുത്തി. ഫെസ്സിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ ആക്രമിച്ച്‌, ഇദ്‌രിസ്‌ കക ഭരിച്ചിരുന്ന പ്രദേശങ്ങളില്‍ ഭൂരിഭാഗവും തിരിച്ചെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. എന്നാല്‍ വളരെ വേഗം തന്നെ ഫെസ്സിന്റെ ആധിപത്യവും അപകടത്തിലായി. ഇഫ്‌രീകിയ്യാ, മധ്യമഗ്‌രിബ്‌ എന്നീ പ്രദേശങ്ങള്‍ ഈജിപ്‌തിലെ ഫാതിമിയ്യാ വംശം കരസ്ഥമാക്കി. സ്‌പെയിനില്‍ അധികാരത്തിലിരുന്ന അമവിയ്യാക്കള്‍ പശ്ചിമ മഗ്‌രിബിനൊരു ഭീഷണിയായിത്തീര്‍ന്നു. ഇദ്‌രിസിയ്യാ വംശത്തിന്‌ ഫെസ്സിലുണ്ടായിരുന്ന അധികാരം 922-ല്‍ ഫാതിമിയ്യാക്കള്‍ നശിപ്പിച്ചു. ഫെസ്സിലെ രാജകുടുംബാംഗങ്ങള്‍ റീഫില്‍ രക്ഷതേടി. ഈ കുടുംബത്തിന്റെ സ്ഥിതി ഹസന്‍ ഇബ്‌നു മുഹമ്മദിന്റെ കീഴില്‍ അഭിവൃദ്ധിപ്പെട്ടു. ഫാതിമിയ്യാ സൈന്യങ്ങളെ തോല്‌പിച്ച്‌ തന്റെ പൈതൃകത്തിന്റെ വലിയൊരുഭാഗം തിരിച്ചുപിടിക്കാന്‍ ഹസനുകഴിഞ്ഞു. എന്നാല്‍ ഫെസ്സിലെ ഗവര്‍ണര്‍ ചതിയില്‍ ഹസനെ ഫാതിമിയ്യാ സേനാനായകന്‌ ഏല്‌പിച്ചുകൊടുത്തു; തടവില്‍നിന്നും രക്ഷനേടാനുള്ള ശ്രമത്തില്‍ ഹസന്‍ വധിക്കപ്പെടുകയും ചെയ്‌തു.

ഇദ്‌രിസിയ്യാ വംശത്തിന്‌ ഇതിനുശേഷം രണ്ടുപ്രദേശങ്ങള്‍ മാത്രമേ കൈവശമുണ്ടായിരുന്നുള്ളൂ. ഇതിനിടയില്‍ ക്യൂട്ടാ സ്‌പെയിനിലെ അമ അവിയ്യാക്കള്‍ കീഴടക്കി (931). ഇദ്‌രിസിയ്യാവംശം അവസാനം ഹജറുന്നസറില്‍ ഒതുങ്ങിക്കൂടി. എ.ഡി. 974-ല്‍ഈ പ്രദേശവും അവര്‍ക്കു നഷ്‌ടപ്പെട്ടു.

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍