This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇങ്ക്വിലാബ്‌ സിന്ദാബാദ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇങ്ക്വിലാബ്‌ സിന്ദാബാദ്‌

വിപ്ലവം (ഇങ്ക്വിലാബ്‌) ജയിക്കട്ടെ (സിന്ദാബാദ്‌) എന്നര്‍ഥംവരുന്ന ഈ മുദ്രാവാക്യം ഉര്‍ദുഭാഷയില്‍നിന്ന്‌ 20-ാം ശ.-ത്തില്‍ സാര്‍വദേശീയ പ്രചാരം നേടി. വിപ്ലവം എന്നുപറഞ്ഞാല്‍ പാടേയുള്ള മാറ്റമാണ്‌. ഒരു വ്യവസ്ഥിതിയുടെ ഇത്തരത്തിലുള്ള മാറ്റമാണ്‌ ഈ മുദ്രാവാക്യംകൊണ്ട്‌ അര്‍ഥമാക്കുന്നത്‌. അക്രമപരമോ അക്രമരഹിതമോ ആയ മാര്‍ഗങ്ങളില്‍കൂടി ഈ മാറ്റം കൈവരുത്താം. 1929-ല്‍ കേന്ദ്രനിയമസഭാമന്ദിരത്തിനുള്ളില്‍ ഭഗത്‌സിംഗ്‌ ബോംബെറിഞ്ഞത്‌ ഈ മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു. ആ സംഭവത്തെത്തുടര്‍ന്നാണ്‌ ഈ മുദ്രാവാക്യത്തിന്‌ ഇന്ത്യയില്‍ പ്രചാരം സിദ്ധിച്ചത്‌. സ്വാതന്ത്യ്രസമരകാലത്ത്‌ ഈ മുദ്രാവാക്യത്തിന്‌ പരക്കെ അംഗീകാരം ലഭിച്ചു. എന്നിരുന്നാലും ഇടതുപക്ഷപാര്‍ട്ടികളാണ്‌ ഇതിനു കൂടുതല്‍ പ്രാധാന്യം നല്‌കിവരുന്നത്‌. ഇന്ത്യന്‍ സ്വാതന്ത്യ്രസമരം അക്രമരഹിതമായ മാര്‍ഗങ്ങളില്‍കൂടിമാത്രം ആയിരിക്കണമെന്ന്‌ മഹാത്മാഗാന്ധി നിര്‍ബന്ധിച്ചിരുന്നുവെങ്കിലും അക്രമം ഉപയോഗിക്കേണ്ടിവന്നാല്‍ അങ്ങനെയും ബ്രിട്ടീഷ്‌ സാമ്രാജ്യപ്രഭുത്വത്തെ തുരത്തണമെന്ന്‌ വിചാരിച്ചിരുന്നവരും വളരെ ഉണ്ടായിരുന്നു. അങ്ങനെയുള്ളവര്‍ക്ക്‌ ഈ മുദ്രാവാക്യം വളരെയധികം പ്രചോദനം നല്‌കിയിരുന്നു. ഇന്ന്‌ ഇന്ത്യയില്‍ ഉടനീളം വിപ്ലവത്തില്‍ വിശ്വസിക്കുന്ന എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളും ഈ മുദ്രാവാക്യം ഉപയോഗിച്ചുവരുന്നു. ട്രേഡ്‌ യൂണിയനുകള്‍, വിദ്യാര്‍ഥിസംഘടനകള്‍, സിവില്‍സര്‍വീസ്‌ യൂണിയനുകള്‍ എന്നിവയും ഇങ്ക്വിലാബ്‌ സിന്ദാബാദ്‌ പ്രധാനപ്പെട്ട ഒരു മുദ്രാവാക്യമായി സ്വീകരിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍