This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇക്കേരി നായ്‌ക്കന്മാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇക്കേരി നായ്‌ക്കന്മാര്‍

ദക്ഷിണ കര്‍ണാടകത്തിലെ ഇക്കേരി കേന്ദ്രമാക്കി ഭരണംനടത്തിയിരുന്ന രാജവംശം; ഇവരുടെ മൂലസ്ഥാനം കേളടി ആയിരുന്നതുകൊണ്ട്‌ ഇവര്‍ കേളടിനായ്‌ക്കന്മാരെന്നും അറിയപ്പെടുന്നു. വിജയനഗരചക്രവര്‍ത്തിമാരുടെ സാമന്തന്മാരായിരുന്നു ഇവര്‍.

ഈ രാജവംശത്തിന്റെ സ്ഥാപകന്‍ ചൗഡപ്പഗൗഡ ആണ്‌. അദ്ദേഹത്തിന്റെ പുത്രനായ സദാശിവനായ്‌ക്കന്‍ (1513-1563) ഇക്കേരി രാജ്യത്തിന്‌ ശക്തിയും വിസ്‌തൃതിയും വര്‍ധിപ്പിച്ചു. വിജയനഗര ചക്രവര്‍ത്തിയുടെ ഒരു പ്രധാന സഹായിയായിരുന്നു സദാശിവനായ്‌ക്കന്‍.

ബാഹ്മനിസുല്‍ത്താന്മാരുമായും തുളുവ-കേരളരാജാക്കന്മാരുമായും അദ്ദേഹം യുദ്ധംചെയ്‌തു. പോര്‍ച്ചുഗീസുകാരുമായി മമതയില്‍ വര്‍ത്തിച്ചിരുന്ന ഇക്കേരി നായ്‌ക്കന്മാര്‍ക്കെതിരായി കേരളത്തിലെ നാടുവാഴികള്‍ അവരുടെ പ്രതിയോഗികളെ സഹായിച്ചിരുന്നു. 1582-ല്‍ സ്ഥാനാരോഹണംചെയ്‌ത വെങ്കടപ്പ (1582-1629) ചന്ദ്രഗിരിപ്പുഴയ്‌ക്ക്‌ വടക്കുള്ള പ്രദേശങ്ങള്‍ ആക്രമിച്ചു കീഴടക്കുകയും കുമ്പള, കാസര്‍ഗോഡ്‌, ചന്ദ്രഗിരി എന്നീ സ്ഥലങ്ങളില്‍ കോട്ടകെട്ടുകയും ചെയ്‌തു. ഇക്കേരിക്കു ചുറ്റുമുള്ള സമുദ്രതീരപ്രദേശം ആക്രമിച്ചു കീഴടക്കി, "പശ്ചിമസമുദ്രാധിപതി' എന്ന സ്ഥാനപ്പേര്‌ വെങ്കടപ്പ സ്വീകരിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ കാലത്ത്‌ ഇക്കേരി രാജ്യത്തിന്റെ തലസ്ഥാനം ഇക്കേരിയില്‍നിന്നും ബിന്ദൂരിലേക്കു മാറ്റി.

വെങ്കടപ്പനായ്‌ക്കനെത്തുടര്‍ന്ന്‌ രാജാവായ വീരഭദ്ര നായ്‌ക്കന്റെ ഭരണകാലത്ത്‌ (1629-45) രാജ്യം ആഭ്യന്തര കലാപങ്ങള്‍കൊണ്ടും പുറമേനിന്നുള്ള ആക്രമണങ്ങള്‍കൊണ്ടും അസ്വസ്ഥമായിരുന്നു; എന്നാല്‍ അദ്ദേഹം തന്റെ ശ്വശൂരനായ ശിവപ്പനായ്‌ക്കന്റെ സഹായത്തോടുകൂടി ഈ അസ്വസ്ഥകളൊക്കെ അവസാനിപ്പിക്കുകയും ഭരണം ഭദ്രമാക്കുകയും ചെയ്‌തു; ശിവപ്പനായ്‌ക്കന്റെ ഭരണകാലത്ത്‌ (1645-1660) ഇക്കേരിക്കെതിരായി പ്രവര്‍ത്തിച്ച പ്രഭുക്കന്മാരെ അമര്‍ച്ചവരുത്തി. ശിവപ്പ കോലത്തിരി രാജ്യം ആക്രമിച്ച്‌ നീലേശ്വരം കൈവശമാക്കി. പോര്‍ച്ചുഗീസുകാരുടെ ബാര്‍സലൂര്‍-മംഗലാപുരം കോട്ടകള്‍ ആക്രമിച്ച ശിവപ്പയ്‌ക്കെതിരായി യുദ്ധം ചെയ്യാന്‍ അവര്‍ കോലത്തിരിയെ പ്രരിപ്പിച്ചു. സോമശേഖരനായ്‌ക്കന്റെ ഭരണകാലത്ത്‌ (1663-77) ശിവാജി കാനറതീരത്തുള്ള ബാര്‍സലൂര്‍, കുന്താപ്പൂര്‍ എന്നീ നഗരങ്ങള്‍ ആക്രമിച്ചു. അധികം വൈകാതെ കോലത്തിരിസൈന്യം ഡച്ചുകാരുടെ സഹായത്തോടുകൂടി ഇക്കേരിസൈന്യത്തെ തോല്‌പിച്ചോടിച്ചു.

സോമശേഖരനായ്‌ക്കന്റെ വിധവയായ ചെന്നമ്മാജി 1697 വരെ ഇക്കേരി രാജ്യം ഭരിച്ചു. കോലത്തുനാടും ഇക്കേരിയും തമ്മില്‍ തുറന്നസംഘട്ടനങ്ങള്‍ നടന്നില്ലെങ്കിലും അഭിപ്രായഭിന്നതകളും ഉരസലുകളും തുടര്‍ന്നുകൊണ്ടിരുന്നു. ചെന്നമ്മാജിയുടെ ദത്തുപുത്രനായ ബസവപ്പനായ്‌ക്കന്‍ (ഭ.കാ. 1697-1714) പോര്‍ച്ചുഗീസ്‌ സഹായത്തോടെ കോലത്തിരിയില്‍നിന്ന്‌ ചന്ദ്രഗിരിക്കോട്ട തിരിച്ചുപിടിച്ചു. കോലത്തിരിയുമായുള്ള യുദ്ധം സോമശേഖരനായ്‌ക്കന്‍ ക-ന്റെ ഭരണകാലത്തും (1714-39) തുടര്‍ന്നിരുന്നു. ബ്രിട്ടീഷുകാര്‍ ഈ യുദ്ധത്തില്‍ കോലത്തിരിയെ സഹായിച്ചു. എന്നാല്‍ 1727-ല്‍ കച്ചൂര്‍ ആക്രമിച്ച കോലത്തിരിക്കെതിരായി ആലി രാജാവ്‌ ഇക്കേരി രാജാവിന്റെ സഹായം അഭ്യര്‍ഥിച്ചു. ഇതനുസരിച്ച്‌ ഇക്കേരിസൈന്യം നീലേശ്വരം നദികടന്ന്‌ കോലത്തുനാട്‌ ആക്രമിച്ചു. യുദ്ധത്തില്‍ പരാജിതനായ കോലത്തിരി ബ്രിട്ടീഷുകാരുടെ സഹായം തേടി. ഇതിനിടയില്‍ ഇക്കേരിസൈന്യം വളപട്ടണംപുഴവരെ ആക്രമിച്ചു കീഴടക്കി; തന്നിമിത്തം ഇക്കേരിയുമായി സന്ധിചെയ്യാന്‍ കോലത്തിരി നിര്‍ബന്ധിതനായി. 1732 അവസാനം ഇക്കേരിയുമായി ഉണ്ടാക്കിയ സന്ധിപ്രകാരം മടക്കര, കണ്ണായി, നീലേശ്വരം എന്നീ സ്ഥലങ്ങളില്‍ കോട്ടകെട്ടുവാന്‍ ഇക്കേരിരാജാവിനെ അനുവദിക്കാനും, വളപട്ടണം പുഴയ്‌ക്കും നീലേശ്വരംപുഴയ്‌ക്കും ഇടയ്‌ക്കുള്ള പ്രദേശം ഇക്കേരി രാജാവിന്റെ സാമന്തനായി കോലത്തിരി ഭരിക്കാനും വ്യവസ്ഥ ചെയ്‌തിരുന്നു. ഈ സന്ധിക്കുശേഷം കോലത്തിരി-ഇക്കേരി സംയുക്തസൈന്യം കോലത്തിരിയുടെ ശത്രുവായ ആലി രാജായുടെ കച്ചൂര്‍ക്കോട്ട രണ്ട്‌ പ്രാവശ്യം ആക്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്‌. ബ്രിട്ടീഷുകാരുടെ സഹായത്തോടുകൂടി പിന്നീട്‌ കോലത്തിരി ഇക്കേരിസൈന്യത്തെ തുരത്തിയെങ്കിലും, കുടുംബവഴക്കുമൂലം തുടര്‍ന്നുള്ള ഇക്കേരി ആക്രമണം ഒഴിവാക്കാന്‍ കോലത്തിരിക്കു സാധിച്ചില്ല. തന്നിമിത്തം ബ്രിട്ടീഷുകാരുടെ ശ്രമഫലമായി നീലേശ്വരം പുഴയ്‌ക്കു വടക്കുള്ള പ്രദേശങ്ങള്‍ ഇക്കേരിരാജാവിനു വിട്ടുകൊടുത്തുകൊണ്ട്‌ 1737-ല്‍ സന്ധിചെയ്യുകയുണ്ടായി. സന്ധിക്കുശേഷവും ഇക്കേരിയും കോലത്തിരിയും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തുടര്‍ന്നു; 1751 അവസാനം വരെ ഈ യുദ്ധാവസ്ഥ നിലനിന്നു. മയ്യഴിയിലെ ഫ്രഞ്ചുകാരുടെ സഹായത്തോടെ കോലത്തിരി ഇക്കേരി സൈന്യത്തെ തോല്‌പിച്ചോടിച്ചു. കോലത്തിരിയുമായുള്ള തുടര്‍ച്ചയായ യുദ്ധംമൂലം ഇക്കേരിരാജ്യത്തിന്റെ സാമ്പത്തികഭദ്രത തകര്‍ന്നു; കൂറുമത്സരങ്ങള്‍ രാജശക്തിയെ ഉലച്ചു. ഈ അവസരത്തില്‍ റീജന്റായി അധികാരത്തില്‍ വന്ന വീരമ്മാജി (1757-63)ക്കു ശക്തിയായ എതിര്‍പ്പു നേരിടേണ്ടിവന്നു. 1763-ല്‍ ഹൈദരാലി ബിദനൂര്‍ പിടിച്ചടക്കുകയും വീരമ്മാജിയെയും അവരുടെ ദത്തുപുത്രനായ സോമശേഖരനായ്‌ക്കന്‍ മൂന്നാമനെയും തടവിലാക്കുകയും ചെയ്‌തു. ഇതോടെ ഇക്കേരി മൈസൂര്‍ രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നു. (ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍