This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇംപീച്ച്‌മെന്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇംപീച്ച്‌മെന്റ്‌

Impeachment

ഒരു ഉദ്യോഗസ്ഥ മേധാവിക്കെതിരെ ജനപ്രതിനിധിസഭയോ ഭരണനിര്‍വാഹകസമിതിയോ എടുക്കുന്ന ക്രിമിനല്‍ ശിക്ഷാനടപടി. ചില പ്രത്യേക സാഹചര്യങ്ങളില്‍ വലിയ കുറ്റകൃത്യങ്ങള്‍ (ഉദാ. രാജ്യദ്രോഹം) ചെയ്യുന്ന സ്വകാര്യ വ്യക്തികള്‍ക്കെതിരെയും ഇംപീച്ച്‌മെന്റ്‌ നടപടിക്രമം ഉണ്ടാകാറുണ്ട്‌. മദര്‍ ഒഫ്‌ പാര്‍ലമെന്റ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ബ്രിട്ടീഷ്‌ പാര്‍ലമെന്റിലാണ്‌ ഇതിന്റെ ഉദ്‌ഭവം. പതിനാലും പതിനേഴും നൂറ്റാണ്ടുകളെ ബ്രിട്ടനില്‍ ഇംപീച്ചുമെന്റുകളുടെ കാലഘട്ടങ്ങള്‍ എന്നു വിശേഷിപ്പിക്കാം. രാജകീയ സ്വേച്ഛാധിപത്യത്തിനെതിരെ ജനസഭയുടെ പരമാധികാരം സ്ഥാപിക്കാനുള്ള പോരാട്ടങ്ങളുടെ ഭാഗമായാണ്‌ ഈ വിചാരണകള്‍ നടന്നത്‌. ജനസഭ (House of Commons) വിചാരണ നടത്തുകയും പ്രഭുസഭ (House of lords) വിധി കല്‌പിക്കുകയും ചെയ്യുന്ന ഇംപീച്ച്‌മെന്റിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ടായിരുന്നില്ല; രാജ്യദ്രോഹം, മറ്റു ഗുരുതരമായ കുറ്റങ്ങള്‍ ഇവയ്‌ക്ക്‌ ആരെയും ശിക്ഷിക്കാനുള്ള അനിഷേധ്യമായ അവകാശം തങ്ങള്‍ക്കുണ്ടെന്ന്‌ 1681-ല്‍ ജനസഭ പ്രഖ്യാപിച്ചു. പിഴ, തടവു മുതല്‍ വധശിക്ഷ വരെയുള്ള ശിക്ഷാനടപടികള്‍ ഇംഗ്ലണ്ടില്‍ നല്‍കപ്പെട്ടിട്ടുണ്ട്‌. അതേസമയം യു.എസ്സിലാകട്ടെ ഇംപീച്ച്‌മെന്റിന്‌ വിധേയനായ വ്യക്തിയെ തത്സ്‌ഥാനത്തു നിന്നും നീക്കം ചെയ്യുന്നതില്‍ ഒതുങ്ങുന്നു ശിക്ഷാനടപടി. ഇംപീച്ച്‌മെന്റിനു വിധേയരായവരില്‍ ലാറ്റിമര്‍പ്രഭു (1376), സ്റ്റാന്‍ലിപ്രഭു (1359), ഫ്രാന്‍സിസ്‌ ബേക്കണ്‍ (1621), ബക്കിങ്‌ഹാം പ്രഭു (1626), സ്റ്റാഫോര്‍ഡ്‌ പ്രഭു (1640-41) ക്ലാരണ്ടന്‍പ്രഭു (1667), ഡാന്‍ബിപ്രഭു, വാറന്‍ ഹേസ്റ്റിങ്‌സ്‌ എന്നിവര്‍ ഉള്‍പ്പെടുന്നു. 1806-ല്‍ നാവികസേനാവകുപ്പിലെ ധനദുര്‍വിനിയോഗത്തിന്റെ പേരില്‍ മെല്‍വിന്‍ പ്രഭുവിനെ ഇംപീച്ച്‌ ചെയ്‌തതാണ്‌ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ഒടുവിലത്തെ ഇംപീച്ച്‌മെന്റ്‌. മന്ത്രിസഭയ്‌ക്ക്‌ പാര്‍ലമെന്റിനോടുള്ള കൂട്ടഉത്തരവാദിത്വം അംഗീകരിക്കപ്പെട്ടതോടെ ബ്രിട്ടനില്‍ ഇംപീച്ച്‌മെന്റ്‌ പ്രസക്തമല്ലാതായി തീര്‍ന്നു; ബ്രിട്ടനില്‍ ഇന്ന്‌ ഇംപീച്ച്‌മെന്റ്‌ അത്യപൂര്‍വമായാണ്‌ നടക്കുന്നത്‌.

ഭരണഘടനയനുസരിച്ച്‌ യു.എസ്സില്‍ രാജ്യദ്രോഹം, കോഴവാങ്ങല്‍, ദുര്‍നടപടികള്‍, ഗുരുതരമായ കുറ്റങ്ങള്‍ എന്നിവയ്‌ക്കു പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, സിവില്‍ ഉദ്യോഗസ്ഥന്മാര്‍, ഫെഡറല്‍ ജഡ്‌ജിമാര്‍ ഇവരെല്ലാംതന്നെ ഇംപീച്ച്‌മെന്റിനു വിധേയരാണ്‌. അവിടെ ഇംപീച്ച്‌മെന്റിന്റെ നടപടിക്രമം ഇപ്രകാരമാണ്‌.

പ്രതിനിധിസഭയില്‍ (House of Representatives) കുറ്റാരോപണങ്ങള്‍ ഉന്നയിക്കപ്പെടുകയും, ആരോപണങ്ങള്‍ പരിശോധനാര്‍ഹങ്ങളാണെന്നു കാണപ്പെടുകയും ചെയ്യുന്ന പക്ഷം പ്രതിനിധിസഭയുടെ ഒരു പ്രത്യേക സമിതിയെ ആരോപണങ്ങളെക്കുറിച്ചന്വേഷിച്ച്‌ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ നിയോഗിക്കുന്നു. ഇംപീച്ച്‌മെന്റിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ട്‌ കേവലഭൂരിപക്ഷത്തോടെ സഭ അംഗീകരിച്ചാല്‍ അന്വേഷണവിധേയനായ വ്യക്തിക്കെതിരെ ഒരു കുറ്റപത്രം തയ്യാറാക്കി സെനറ്റിലേക്കയയ്‌ക്കുന്നതാണ്‌ അടുത്ത നടപടി. അതേത്തുടര്‍ന്ന്‌ സെനറ്റ്‌ ഒരു നീതിന്യായപീഠമായി രൂപാന്തരപ്പെടുകയും പ്രതിനിധിസഭ പ്രോസിക്യൂട്ടറായിത്തീരുകയും ചെയ്യുന്നു. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ സെനറ്റ്‌ തെറ്റുകാരനെന്നു കല്‌പിക്കുന്ന വ്യക്തി സ്ഥാനഭ്രഷ്‌ടനാക്കപ്പെടുന്നു. ഇങ്ങനെ ഇംപീച്ച്‌മെന്റിനു വിധേയരായവരുടെ കൂട്ടത്തില്‍ ഉന്നത ഉദ്യോഗസ്ഥന്മാര്‍, ന്യായാധിപന്മാര്‍, തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ബഹുഭൂരിപക്ഷവും ന്യായാധിപന്മാരാണ്‌ യു.എസ്സില്‍ ഇംപീച്ച്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. ഇവരെ നീക്കം ചെയ്യാന്‍ മറ്റുപാധികളൊന്നുമില്ല എന്നതാണ്‌ ഇതിനുകാരണം. 1868-ല്‍ പ്രസിഡന്റ്‌ ആന്‍ഡ്രൂ ജാക്‌സന്‍ ഇംപീച്ച്‌മെന്റില്‍നിന്നു രക്ഷപ്പെട്ടത്‌ കേവലം ഒരു വോട്ടിന്റെ ബലത്തിലാണ്‌ .

സമയദൈര്‍ഘ്യമേറിയതും സങ്കീര്‍ണവും ശ്രമകരവുമാണ്‌ ഇംപീച്ച്‌മെന്റിന്റെ നടപടിക്രമമെങ്കിലും ചെക്ക്‌സ്‌ ആന്‍ഡ്‌ ബാലന്‍സസ്‌ (Checks and Balances)എന്ന തത്ത്വത്തില്‍ അധിഷ്‌ഠിതമായ യു.എസ്‌. ഭരണഘടനയുടെ അവിഭാജ്യഘടകമത്രെ ഇത്‌. ഇംപീച്ച്‌മെന്റ്‌ നടപടിക്രമങ്ങള്‍ പൂര്‍ണമാകും മുമ്പേ ആരോപണ വിധേയനായ വ്യക്തി രാജിവയ്‌ക്കുകയാണെങ്കില്‍ നടപടികള്‍ അതോടെ അവസാനിക്കും; 1974-ല്‍ പ്രസിഡന്റ്‌ റിച്ചാര്‍ഡ്‌ നിക്‌സന്റെ കാര്യത്തില്‍ ഇതാണു സംഭിവച്ചത്‌.

ബില്‍ ക്ലിന്റണ്‍ ഇംപീച്ച്‌മെന്റിന്‌ വിധേയനായെങ്കിലും കുറ്റക്കാരനല്ല (1998-99) എന്ന്‌ സെനറ്റ്‌ വിധികല്‌പിച്ചതോടെ അദ്ദേഹം കുറ്റവിമുക്തനായി. അമേരിക്കയില്‍ ദേശീയതലത്തിലും സംസ്ഥാനാടിസ്ഥാനത്തിലും ഇംപീച്ച്‌മെന്റ്‌ നടത്താം. അമേരിക്കയില്‍ കോണ്‍ഗ്രസ്സ്‌ അംഗങ്ങളെയും ഇംപീച്ച്‌മെന്റിന്‌ വിധേയരാക്കണം എന്ന കാര്യത്തില്‍ ഭരണഘടനാപരമായ സംവാദം തുടര്‍ന്നുവരികയാണ്‌.

ഇന്ത്യന്‍ പ്രസിഡന്റിനെ ഇംപീച്ച്‌ ചെയ്യുന്നതിനുള്ള വിശദമായ നടപടിക്രമം ഭരണഘടനയില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്‌. ഭരണഘടനയെ സംരക്ഷിച്ച്‌ നിലനിര്‍ത്താന്‍ ബാധ്യസ്ഥനായ പ്രസിഡന്റ്‌ അതിനെതിരായി പ്രവര്‍ത്തിച്ചാല്‍ അദ്ദേഹത്തെ ഇംപീച്ച്‌ ചെയ്യാം. ഭരണഘടനാലംഘനം എന്ന പദത്തില്‍ രാജ്യദ്രോഹം, കൈക്കൂലി മുതലായ പെരുമാറ്റദൂഷ്യങ്ങള്‍ ഉള്‍പ്പെടുന്നു. പ്രസിഡന്റിനെതിരായുള്ള കുറ്റാരോപണം പാര്‍ലമെന്റിന്റെ ഏതു സഭയിലും കൊണ്ടുവരാവുന്നതാണ്‌. (അമേരിക്കയിലാകട്ടെ, പ്രതിനിധിസഭയ്‌ക്കു(House of Representatives)മാത്രമേ പ്രസിഡന്റിനെ വിചാരണ ചെയ്യാന്‍ അധികാരമുള്ളൂ.) ഏതെങ്കിലുമൊരു സഭയിലെ നാലിലൊന്ന്‌ അംഗങ്ങള്‍ ഒപ്പിട്ടു പതിനാലു ദിവസത്തെ നോട്ടീസിനുശേഷം പ്രസിഡന്റിനെ ഇംപീച്ച്‌ ചെയ്യണമെന്നാവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ച്‌ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അംഗീകരിച്ചാല്‍ ഇതരസഭ അതിനെപ്പറ്റി അന്വേഷിക്കുകയായി. പ്രസിഡന്റ്‌ കുറ്റക്കാരനാണെന്നുള്ള പ്രമേയം മൊത്തം അംഗസംഖ്യയുടെ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പ്രസ്‌തുത സഭ അംഗീകരിച്ചാല്‍ ആ നിമിഷം മുതല്‍ അദ്ദേഹം സ്ഥാനഭ്രഷ്‌ടനാക്കപ്പെടുന്നു.

ഇന്ത്യയില്‍ സുപ്രീംകോടതി-ഹൈക്കോടതി ജഡ്‌ജിമാര്‍, കംപ്‌ട്രോളര്‍ ആന്‍ഡ്‌ ആഡിറ്റര്‍ ജനറല്‍, അറ്റോര്‍ണി ജനറല്‍, ഇലക്ഷന്‍ കമ്മീഷണര്‍ എന്നീ പദവികളിലുള്ളവരെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കാം.

ഇന്ത്യന്‍ പാര്‍ലമെന്റ്‌ ചരിത്രത്തിലെ ആദ്യത്തെ ഇംപീച്ച്‌മെന്റ്‌ നടപടി ലോക്‌സഭയിലാണുണ്ടായത്‌. അഴിമതി ആരോപണത്തിന്‌ വിധേയനായ ജസ്റ്റിസ്‌ വി. രാമസ്വാമിക്കെതിരെ ഒരു ഇംപീച്ച്‌മെന്റ്‌ പ്രമേയം കൊണ്ടുവന്നെങ്കിലും പരാജയപ്പെടുകയുണ്ടായി (1996). രാജ്യസഭയില്‍ ഇംപീച്ച്‌ ചെയ്യപ്പെട്ട ആദ്യത്തെ ജഡ്‌ജിയാണ്‌ സൗമിത്രസെന്‍. ഹൈക്കോടതി നിയമിച്ച റിസീവര്‍ ആയിരിക്കവേ, സൗമിത്രസെന്‍ സാമ്പത്തിക ക്രമക്കേടുകള്‍ കാട്ടുകയും ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തുവെന്ന്‌ രാജ്യസഭ കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ഇംപീച്ച്‌മെന്റ്‌. ജസ്റ്റിസ്‌ സൗമിത്രസെന്നിനെ കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയം രാജ്യസഭ മഹാഭൂരിപക്ഷത്തോടെ പാസ്സാക്കി (2011 ആഗ. 18). എന്നാല്‍, ഇംപീച്ച്‌മെന്റ്‌ നടപടികളില്‍നിന്ന്‌ ഒഴിവാകുന്നതിനായി കുറ്റവിചാരണ പ്രമേയം ലോക്‌സഭ പരിഗണിക്കും മുമ്പ്‌ ജസ്റ്റിസ്‌ സെന്‍ രാജിവച്ചു (2011 സെപ്‌. 1).

അയര്‍ലണ്ട്‌, ആസ്‌ട്രിയ, ജര്‍മനി, നോര്‍വെ, ഇറാന്‍, ഫിലിപ്പൈന്‍സ്‌, ബ്രസീല്‍, ഇറ്റലി, റഷ്യ, തായ്‌വാന്‍ എന്നീ രാജ്യങ്ങളിലും ഇംപീച്ച്‌മെന്റ്‌ സമ്പ്രദായമുണ്ട്‌. ഇറാനിലെ അബുള്‍ഹസ്സന്‍ ബനിസാദര്‍ 1981 ജൂണ്‍ 21-ന്‌ ഇംപീച്ച്‌മെന്റിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. ബ്രസീലിയന്‍ പ്രസിഡന്റ്‌ ഫെര്‍ണാണ്ടോ കോളര്‍ ഫെല്ലോ (1992), വെനിസ്വേലന്‍ പ്രസിഡന്റ്‌ കാര്‍ലോസ്‌ ആന്‍ഡ്രേഡ്‌ പെരസ്‌ (1993), ലിത്വാനിയന്‍ പ്രസിഡന്റ്‌ റോളന്‍ഡാസ്‌ പാകാസ്‌ (2004) എന്നിവരാണ്‌ സമീപകാലത്ത്‌ ഇംപീച്ച്‌മെന്റിന്‌ വിധേയരായ രാഷ്‌ട്രത്തലവന്മാര്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍