This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

മലയാള അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരം. സംസ്‌കൃതഭാഷയുടെയും പാലി, പ്രാകൃതം, അപഭ്രംശം തുടങ്ങിയ പ്രാചീന ഭാഷാഭേദങ്ങളുടെയും ഇതരദ്രാവിഡഭാഷകളുടെയും അക്ഷരമാലകളിലെ മൂന്നാമത്തെ അക്ഷരവും "ഇ' തന്നെയാണ്‌. സ്വരാക്ഷരങ്ങളിലും മൂന്നാമത്തേതാണിത്‌. വ്യഞ്‌ജനങ്ങളോട്‌ ഇകാരം ചേര്‍ക്കുന്നതിന്‌ "ി' എന്ന ചിഹ്നം വ്യഞ്‌ജനത്തിന്റെ വലതുവശത്തു കൂട്ടിച്ചേര്‍ത്തെഴുതുന്നു. ഉദാ. ക്‌ + ഇ= കി വ്യാകരണപരമായ സവിശേഷതകള്‍. സ്ഥാനഭേദമനുസരിച്ച്‌ ഉച്ചാരണാന്തരം സംഭവിക്കാറുണ്ട്‌. (1) ചില പദങ്ങളുടെ ആദിയിലും ആദിയിലെ വ്യഞ്‌ജനത്തോടുചേര്‍ന്ന്‌ പിന്നിലും നില്‌ക്കുന്ന "ഇ'കാരത്തിന്‌ എകാരത്തിന്റെ ഉച്ചാരണം വരും.

ഉദാ.	(എ)	ഇണക്കം	-	എണക്കം
		ഇര		-	എര
		ഇല		-	എല
	(ബി)	കിഴക്ക്‌	-	കെഴക്ക്‌
		ചില	-	ചെല
		വില	-	വെല
 

(2) ഏതെങ്കിലും ഒരു ധാതുവിന്റെയോ പദത്തിന്റെയോ അവസാനത്തില്‍ "ക്ക്‌' പ്രത്യയം ചേരുമ്പോള്‍ സാധാരണ ഉണ്ടാകാറുള്ള യകാരാഗമം ഇകാരാന്തപദങ്ങളില്‍ എഴുതാറില്ല. ഉദാ. ആന+ക്ക്‌=ആനയ്‌ക്ക്‌ എന്നും വേല+ക്ക്‌=വേലയ്‌ക്ക്‌ എന്നും ആകുമ്പോള്‍ വടി+ക്ക്‌= വടിക്ക്‌ എന്നും ഇരി+ക്ക്‌= ഇരിക്ക്‌ എന്നും പടി+ക്കല്‍=പടിക്കല്‍ എന്നും മാത്രം നിലനില്‌ക്കുന്നതേയുള്ളൂ. (3) പദാദിയിലെ വ്യഞ്‌ജനത്തോടുചേര്‍ന്നു പിന്നില്‍ നില്‌ക്കുന്ന ഇകാരം ചിലപ്പോള്‍ ഉകാരമായി ഉച്ചരിക്കപ്പെടാറുണ്ട്‌:

ഉദാ. 	പിറം 			- 	പുറം
	പിരികുഴല്‍	-	പുരികുഴല്‍
 

(4) ഇകാരം ഒരു ചുട്ടെഴുത്ത്‌ എന്ന നിലയിലും പ്രയോഗിക്കാറുണ്ട്‌. ഉദാ. ഇമ്മാതിരി, ഇക്കുതിര. ഉത്തരപദത്തിന്‌ ഇത്തരം ദ്വിതം വരുത്താതെ ഇകാരം ദീര്‍ഘരൂപത്തിലും പ്രയോഗിക്കാറുണ്ട്‌. ഉദാ. ഈ മാതിരി, ഈ കുതിര. (5) പല ക്രിയാപദങ്ങള്‍ക്കും ഇ ഒരു ഭൂതകാലപ്രത്യയം ആണ്‌. ഉദാ. കയറുക-കയറി, പോവുക-പോയി, എത്തുക-എത്തി. (6) ഒരു പ്രയോജകപ്രത്യയം. ഉദാ. കാണുക-കാണിക്കുക, കരയുക-കരയിക്കുക, തെളിയുക-തെളിയിക്കുക. (7) ഒരു സ്‌ത്രീലിംഗപ്രത്യയം. ഉദാ. കള്ളന്‍-കള്ളി, കിഴവന്‍-കിഴവി, മിടുക്കന്‍-മിടുക്കി. (8) ഒരു കൃതികൃത്‌പ്രത്യയം. ഉദാ. ചെവിത്തോണ്ടി (ചെവിയില്‍ തോണ്ടുന്നത്‌), പാക്കുവെട്ടി (പാക്കുവെട്ടുന്നത്‌). (9) വ്യഞ്‌ജനാന്തമായ നാമത്തില്‍നിന്നും ക്രിയാപദം നിഷ്‌പാദിപ്പിക്കാനുള്ള ഒരു ഇടനില. ഉദാ. കല്ല്‌-കല്ലിക്കുക, കുന്ന്‌-കുന്നിക്കുക.

സംസ്‌കൃതധാതുവില്‍നിന്ന്‌ മലയാളത്തില്‍ ക്രിയാരൂപമുണ്ടാക്കുന്നതിനും ഇകാരാന്തം ഇടനിലയാകാറുണ്ട്‌. ഉദാ. ഉഷ്‌ണിക്കുക, വര്‍ഷിക്കുക, മധുരിക്കുക, ദുഃഖിക്കുക. രൂപപരിവര്‍ത്തനം. സംസ്‌കൃതത്തിലെ ഈകാരാന്തസ്‌ത്രീലിംഗം മലയാളത്തില്‍ ഇകാരാന്തമായിത്തീരുന്നു. ഉദാ. നദി, രുദ്രാണീ-രുദ്രാണി, കാളീ-കാളി സമസ്‌തപദങ്ങളിലും ഏകാക്ഷരപദങ്ങളിലും ഈ മാറ്റം സംഭവിക്കുന്നില്ല. ഉദാ. ശ്രീ, സ്‌ത്രീ, നദീമുഖം. കാളീസേവ. തദ്‌ഭവനിഷ്‌പാദനം. യകാരലകാരങ്ങളിലും രേഫത്തിലും ആരംഭിക്കുന്ന ചില സംസ്‌കൃതപദങ്ങള്‍ പ്രാചീനകാലത്ത്‌ ഭാഷയില്‍ വ്യവഹരിക്കപ്പെട്ടുവന്നത്‌ ആദിയില്‍ ഇകാരംകൂട്ടിച്ചേര്‍ത്തായിരുന്നു. ഉദാ. യന്ത്രം-ഇയന്തിരം, രവി-ഇരവി, ലങ്ക-ഇലങ്ക, രാമന്‍-ഇരാമന്‍.

ചില സംസ്‌കൃതപദങ്ങളുടെ തദ്‌ഭവങ്ങളില്‍ ഇടയ്‌ക്കു വരുന്ന വ്യഞ്‌ജനങ്ങളുടെ നടുവിലും ഇകാരം ചേര്‍ക്കാറുണ്ടായിരുന്നു. ഉദാ. പാക്കിയം-ഭാഗ്യം, നാട്ടിയം-നാട്യം അര്‍ഥഭേദങ്ങള്‍. (1) കോപം, അമര്‍ഷം, പരിഹാസം, നിന്ദ തുടങ്ങിയ വികാരങ്ങള്‍ പ്രകാശിപ്പിക്കേണ്ട അവസരങ്ങളില്‍ "ഇ' ശബ്‌ദം വ്യാക്ഷേപകമായും പ്രയോഗിക്കപ്പെട്ടുവരുന്നു. (2) ഇകാരത്തിന്‌ കാമദേവന്‍ എന്ന അര്‍ഥം ഉള്ളതായി ഏകാക്ഷരകോശത്തില്‍ പറഞ്ഞിരിക്കുന്നു. (3) ഗണപതി എന്നും ഇതിനര്‍ഥമുണ്ട്‌. (4) സംസ്‌കൃതത്തില്‍, "പോവുക' എന്ന്‌ അര്‍ഥംവരുന്ന ധാതു. അയനം എന്ന വാക്ക്‌ "ഇ'യില്‍ നിന്നാണ്‌ രൂപംകൊണ്ടത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍