This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽഗകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ഗകള്‍

Algae

ഹരിതകം അടങ്ങിയിട്ടുള്ള താലോഫൈറ്റുകള്‍. സസ്യജാലത്തെ മൊത്തത്തില്‍ അപുഷ്‌പികള്‍ എന്നും സപുഷ്‌പികള്‍ എന്നും രണ്ടായി വര്‍ഗീകരിച്ചിരിക്കുന്നു; ഇവയില്‍ അപുഷ്‌പികളെ താലോഫൈറ്റുകള്‍, ബ്രയോഫൈറ്റുകള്‍, ടെറിഡോഫൈറ്റുകള്‍ എന്നിങ്ങനെ മൂന്നായി വിഭജിച്ചിട്ടുണ്ട്‌. താലോഫൈറ്റുകള്‍ മറ്റു സസ്യങ്ങളുടെ മുന്‍ഗാമികളാണെന്ന്‌ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. താലോഫൈറ്റുകളില്‍ ഹരിതകം ഉള്ളവയെ ആല്‍ഗകള്‍ എന്നും ഇല്ലാത്തവയെ ഫംഗസുകള്‍ എന്നും വേര്‍തിരിച്ചിരിക്കുന്നു. ഏറ്റവും ലളിതഘടനയുള്ളതും പരിണാമപരമായി പ്രാചീനതമവുമായ സസ്യങ്ങളാണ്‌ ആല്‍ഗകള്‍.

വ്യത്യസ്‌തങ്ങളായ ഒട്ടനവധി ആവാസക്രമങ്ങളില്‍ ആല്‍ഗകളെ കാണാം. കടലിന്റെ മുകള്‍പ്പരപ്പില്‍ അതിസൂക്ഷ്‌മങ്ങളായ നിരവധി സ്‌പിഷീസുകള്‍ കാണപ്പെടുന്നു. കടലോരങ്ങളോടുചേര്‍ന്ന്‌ ഏകദേശം 10 മീ. ആഴം വരെയുള്ള വെള്ളത്തിലും ഒട്ടേറെയെച്ചത്തെ കാണാന്‍ കഴിയും. ശുദ്ധജലാശയങ്ങളിലും ആല്‍ഗകള്‍ സമൃദ്ധിയായി വളരുന്നുണ്ട്‌. കടലാല്‍ഗകളെ അപേക്ഷിച്ച്‌ അവ വളരെ ചെറുതാണ്‌. നദീപ്രവാഹങ്ങളിലും കുളങ്ങളിലെ നിശ്ചലജലത്തിലും ആല്‍ഗകള്‍ വളരാറുണ്ട്‌. അപൂര്‍വം ചില സ്‌പീഷീസുകള്‍ താപജല ഉറവകളിലും കാണപ്പെടുന്നു. മച്ചിന്റെ ഉപരിതലത്തിലും, സൂര്യപ്രകാശമെത്താനുള്ള സൗകര്യമുണ്ടെങ്കില്‍ ഏതാനും സെ.മീ. താഴെവരെയും, ആല്‍ഗകള്‍ വളര്‍ന്നു പടരുന്നു. അനുകൂലസാഹചര്യം ലഭ്യമായാല്‍ എവിടെയും പറ്റിപ്പിടിച്ചുവളരുവാന്‍ ആല്‍ഗകള്‍ക്കു സാധിക്കും. മരങ്ങളുടെ പുറംതൊലി, ചില ജീവികളുടെ പുറംതോട്‌, പാറകളുടെ ഉപരിതലം എന്നിവപോലും പ്രയോജനപ്പെടുത്താന്‍ ആല്‍ഗകള്‍ക്കു പ്രയാസമില്ല.

കടലോരങ്ങളില്‍ കാണപ്പെടുന്ന ആല്‍ഗകള്‍
സമുദ്രാടിത്തറയില്‍ കാണുന്ന കെല്‍പ്‌ ആല്‍ഗകള്‍

ആകൃതിയിലും വലുപ്പത്തിലും ആല്‍ഗകള്‍ പ്രദര്‍ശിപ്പിക്കുന്ന വൈവിധ്യം അദ്‌ഭൂതാവഹമാണ്‌. അതിസൂക്ഷ്‌മങ്ങളായ ഏകകോശ-ആല്‍ഗകള്‍ തുടങ്ങി സാധാരണ വൃക്ഷങ്ങളോടു കിടപിടിക്ക ത്തക്ക വലുപ്പത്തിലുള്ള "കെല്‌പ്‌'(kelp)കള്‍ വരെ വ്യാപിച്ചുകിടക്കുന്നു ഇവയുടെ രൂപവൈവിധ്യം. ജലാശയങ്ങളടെ മുകള്‍പ്പരപ്പില്‍ ഒഴുകി നടക്കുന്ന പ്ലവകങ്ങള്‍ (planktons) മിക്കവാറും ഏകകോശ-ആല്‍ഗകളാണ്‌. പ്ലവനസ്വഭാവം പ്രകടിപ്പിക്കുന്ന മറ്റ്‌ ആല്‍ഗകള്‍ മിക്കവയും അനവധി കോശങ്ങള്‍ അടങ്ങിയ, ചരടുപോലെ നീണ്ട, ഘടനയുള്ളവയാണ്‌; അവ മിക്കവാറും ചെറിയ കുളങ്ങളിലോ അരുവികളിലോ കരയോടു ചേര്‍ന്ന്‌ ആയിരിക്കും വളരുന്നത്‌. ആകൃതിയില്‍ ഇവ തികഞ്ഞ വൈവിധ്യം പ്രദര്‍ശിപ്പിക്കുന്നു. കടലിന്റെ അടിത്തട്ടില്‍ ഉറച്ചുനില്‌ക്കുന്ന ആല്‍ഗകളില്‍ ചിലതിന്‌ 50 മീ. വരെ ഉയരം കാണാറുണ്ട്‌.

ഏകകോശ-ആല്‍ഗകളില്‍ ഡയാറ്റമുകളും ഡൈസ്‌മിഡുകളും വ്യക്തമായ രൂപവൈചിത്ര്യം പ്രദര്‍ശിപ്പിക്കുന്നവയാണ്‌. ചലിക്കുന്ന ഏകകോശസ്‌പീഷീസുകള്‍ക്ക്‌ മിക്കവാറും ഒന്നോ അതിലധികമോ സിലിയകള്‍ (cilia) ഉണ്ടായിരിക്കും. ബഹുകോശ-ആല്‍ഗകളില്‍ ഏറ്റവും ലളിതഘടന ശിഖരങ്ങളുള്ളവയോ ഇല്ലാത്തവയോ ആയ ചരടുരൂപത്തില്‍ ഉള്ളവയാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. ചിലവ പരന്ന്‌ തകിടുപോലെ വളരുന്നു. പരിണാമശ്രണിയില്‍ ഏറ്റവും മുന്നിട്ടു നില്‌ക്കുന്ന ചിലതരം ആല്‍ഗകള്‍ക്ക്‌ സപുഷ്‌പി സസ്യങ്ങളുടേതുപോലുള്ള ആകാരം സിദ്ധിച്ചിട്ടുണ്ടെങ്കിലും അവയുടെ ആന്തരികഘടന അതീവ ലളിത(simple)മാണ്‌.

വര്‍ഗീകരണം. കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന വര്‍ണകങ്ങളെ (pigments) ആസ്‌പദമാക്കിയാണ്‌ ആല്‍ഗകളെ വര്‍ഗീകരിച്ചിട്ടുള്ളത്‌. ഏതെങ്കിലും ഒരു സ്വഭാവത്തെമാത്രം ആശ്രയിച്ചുള്ള ഇത്തരം വര്‍ഗീകരണം കൃത്രിമമായിത്തോന്നാമെങ്കിലും ആല്‍ഗകളെ സംബന്ധിച്ചിടത്തോളം ഇത്‌ വളരെ ശാസ്‌ത്രീയമായ ഒരു വിഭജന രീതിയാണ്‌; കാരണം ശരീരഘടന, സംഭരണകോശങ്ങളുടെ പ്രത്യേകതകള്‍, പ്രത്യുത്‌പാദനരീതികള്‍ തുടങ്ങിയ മുഖ്യസ്വഭാവങ്ങളുടെ വൈവിധ്യം ഈ വര്‍ഗീകരണരീതിയില്‍ സ്വാഭാവികമായും പ്രതിഫലിച്ചു കാണുന്നു.

ആല്‍ഗകളെ പൊതുവേ ഏഴ്‌ ഡിവിഷനുകളായി (ഫൈലങ്ങള്‍) തരംതിരിച്ചിട്ടുണ്ട്‌. ഇവയില്‍ ഏറ്റവും കുറച്ച്‌ അംഗങ്ങള്‍ ഉള്ളവ യൂഗ്ലിനോഫൈറ്റ (Euglenophyta) ക്രസോഫൈറ്റ (മഞ്ഞ-പച്ച ആല്‍ഗകള്‍-Chlorophyta), പൈറോഫൈറ്റ (Pyrrhophyta or Cryptomonads)എന്നീ ഫൈലങ്ങള്‍ ആണ്‌; ക്ലോറോഫൈറ്റ (Chlorophyta), ഫെയോഫൈറ്റ (Phaeophyta), സയാനോഫൈറ്റ (Cyanophyta), റോഡോഫൈറ്റ (Rhodophyta) എന്നിവയാണ്‌ മറ്റു ഡിവിഷനുകള്‍. വളരെ കുറച്ചുമാത്രം അംഗങ്ങള്‍ അടങ്ങിയ ക്ലോറോമോണാഡോഫൈറ്റ എന്ന ഒരു ഡിവിഷന്‍ കൂടി ചില വര്‍ഗീകരണങ്ങളില്‍ ചേര്‍ത്തു കാണുന്നുണ്ട്‌.

നീലഹരിത ആല്‍ഗകള്‍ (Cyanophyta or Blue green algae). നീലഹരിത-ആല്‍ഗകളില്‍ ഹരിതകത്തിനു (chlorophyll) പുറമേ ഫൈക്കോസയാനിന്‍ (phycocyanin) എന്ന ഒരു നീലവര്‍ണകം കൂടി അവയുടെ പ്രോട്ടോപ്ലാസത്തില്‍ കാണാറുണ്ട്‌. കോശഭിത്തി സെല്ലുലോസുകൊണ്ട്‌ നിര്‍മിതമാണെങ്കിലും അതിന്റെ ബാഹ്യഭാഗം രാസഘടനയില്‍ മറ്റുഭാഗങ്ങളില്‍നിന്നും തികച്ചും വ്യത്യസ്‌തമാണ്‌. അവ വെള്ളത്തില്‍ അലിയുമ്പോള്‍ ഒരുതരം പശ (mucilage) പോലെ രൂപാന്തരപ്പെടുന്നു. ഈ രാസവസ്‌തു ചൂടില്‍നിന്നും രക്ഷനേടാനുള്ള ഒരു കവചമായി വര്‍ത്തിക്കുന്നതിനാലായിരിക്കണം ഉഷ്‌ണസ്രാതസ്സുകളിലും മറ്റും ചിലതരം ആല്‍ഗകള്‍ക്ക്‌ നിര്‍ബാധം ജീവിക്കുവാന്‍ സാധിക്കുന്നത്‌. ജീനുകള്‍ അടങ്ങിയിട്ടുള്ള "ക്രമാറ്റിന്‍' കോശത്തിന്റെ മധ്യഭഗത്തു സ്ഥിതിചെയ്യുന്നുണ്ടെങ്കിലും അവ യഥാര്‍ഥ കോശമര്‍മ(nucleus)മായി രൂപംകൊണ്ടിട്ടില്ല. കോശങ്ങളില്‍ സുവ്യക്തമായ കോശ മര്‍മങ്ങള്‍ ഇല്ലാത്തതിനാലാണ്‌ ആല്‍ഗകളെ സസ്യവംശത്തിലെ ഏറ്റവും താഴ്‌ന്നപടിയിലുള്ളവയായി കണക്കാക്കുന്നത്‌. ഇത്തരം സ്വഭാവം ബാക്‌ടീരിയയിലും കാണാം.

നീലഹരിത-ആല്‍ഗകളില്‍ പലതും ഏകകോശഘടന പ്രദര്‍ശിപ്പിക്കുന്നു. കോശങ്ങള്‍ പൂര്‍ണമായി വേര്‍പെട്ടോ, അഥവാ ഒരുതരം ജലാറ്റിന്‍ (gelatin) പശകൊണ്ട്‌ പരസ്‌പരം യോജിച്ച രൂപത്തിലോ കാണപ്പെടും. ഇവയില്‍ ചിലത്‌ മനുഷ്യജീവിതത്തെയും ചെറിയ തോതിലെങ്കിലും ബാധിക്കുന്നുണ്ട്‌. ജലസംഭരണകേന്ദ്രങ്ങളിലും മറ്റും ഇവ പ്രത്യക്ഷപ്പെട്ടാല്‍ ജലം മലിനമായിത്തീരാറുണ്ട്‌.

കുറേക്കൂടി സങ്കീര്‍ണങ്ങളായ നീലഹരിത-ആല്‍ഗകളില്‍, കോശങ്ങള്‍ നിരയായി ചേര്‍ന്നു ചരടുപോലുള്ള ഘടനയായി രൂപപ്പെട്ടിരിക്കും. ചിലപ്പോള്‍ ഇത്തരം ആല്‍ഗതന്തുക്കള്‍ പരസ്‌പരം ഇടകലര്‍ന്ന്‌ ജലത്തില്‍ ഒരു മെത്തപോലെ വ്യാപിച്ചുകിടക്കാറുണ്ട്‌; ചില സ്‌പീഷീസുകളില്‍ ഈ തന്തുക്കള്‍ ഒരുതരം പശദ്രാവകത്തില്‍ പൊതിഞ്ഞ രൂപത്തിലാണു കാണപ്പെടുക.

ഉഷ്‌ണമേഖലകളില്‍ എല്ലാക്കാലത്തും മറ്റു സ്ഥലങ്ങളില്‍ ഉഷ്‌ണകാലാവസ്ഥയിലും നീല ഹരിത-ആല്‍ഗകള്‍ ധാരാളം കാണപ്പെടാറുണ്ട്‌. അവ ജലാശയങ്ങളും മറ്റും മലിനമാക്കുന്നു എന്നതുപോലെതന്നെ നനഞ്ഞ ഭിത്തികളിലും മതിലുകളിലും വളര്‍ന്ന്‌ അവയ്‌ക്ക്‌ നിറപ്പകര്‍ച്ച വരുത്തുകയും ചെയ്യുന്നു. ചില സ്‌പീഷീസുകള്‍ക്ക്‌ വായുവില്‍നിന്നും നൈട്രജന്‍ സംഭരിക്കുവാന്‍ കഴിവുള്ളതിനാല്‍ അത്തരം സ്‌പീഷീസുകളെ നെല്‌പാടങ്ങളില്‍ വളര്‍ത്തിയാല്‍ മച്ചിന്റെ ഫലപുഷ്‌ടി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്‌.

ഹരിത-ആല്‍ഗകള്‍ (Chlorophyta or Green Algae). ശുദ്ധ ജലത്തിലും ഉപ്പുവെള്ളത്തിലും ഒരുപോലെ വളരുന്നു. ഇത്തരം ആല്‍ഗകള്‍ക്ക്‌ കടും പച്ചനിറമായിരിക്കും. പ്രഭാകലനം മുഖേന ഇവയില്‍ സംഭൃതമാകുന്ന സ്റ്റാര്‍ച്ച്‌, ക്ലോറോപ്ലാസ്റ്റുകളിലെ പൈറിനോയ്‌ഡ്‌കള്‍ക്കു ചുറ്റുമായാണ്‌ നിക്ഷേപിക്കപ്പെടുന്നത്‌. ഇത്തരം ആല്‍ഗകളില്‍ നിന്നായിരിക്കണം ഉയര്‍ന്നതരം സസ്യങ്ങളുടെ ഉദ്‌ഭവം. തന്മൂലം ഹരിത-ആല്‍ഗകളെ സംബന്ധിച്ച പഠനം സസ്യങ്ങളുടെ പൊതു പരിണാമഗതി മനസ്സിലാക്കാന്‍ സഹായകമായിത്തീരുന്നു.

കോശഘടന. ആല്‍ഗയുടെ കോശഭിത്തിക്കു രണ്ട്‌ അടുക്കുകള്‍ ഉണ്ടായിരിക്കും; ഉള്ളിലേത്‌ സെലുലോസുകൊണ്ടും, പുറത്തേത്‌ പെക്‌റ്റിന്‍ കൊണ്ടും നിര്‍മിതമായിരിക്കുന്നു. ജീവദ്രവത്തില്‍ (Protoplasm) ഒന്നോ അതിലധികമോ ക്ലോറോപ്ലാസ്റ്റുകള്‍ അടങ്ങിയിട്ടുണ്ട്‌. ഇവയുടെ രൂപവും വലുപ്പവും സ്‌പീഷീസനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും. സ്‌പൈറൊഗൈറയില്‍ റിബണ്‍ പോലുള്ള രണ്ടോ അതിലധികമോ ക്ലോറോപ്ലാസ്റ്റുകളാണുള്ളതെങ്കില്‍ ക്‌ളാമിഡോമോണാസില്‍ "കപ്പ്‌' പോലുള്ള ഒന്നും, സിഗ്നീമയില്‍ നക്ഷത്രം പോലെയുള്ള രണ്ടും ക്ലോറോപ്ലാസ്റ്റുകളാണ്‌ ഓരോ കോശത്തിലുമുള്ളത്‌. ഇവയില്‍ അടങ്ങിയിട്ടുള്ള വര്‍ണകങ്ങള്‍ മിക്കവാറും ഉയര്‍ന്നതരം സസ്യങ്ങളിലേതിനു തുല്യമാണ്‌. കോശമര്‍മങ്ങളും മറ്റു സസ്യങ്ങളുടേതുപോലെ വിപുലമാണ്‌. പല ഏകകോശ-ആല്‍ഗകള്‍ക്കും സിലിയകള്‍ ഉള്ളതുകൊണ്ട്‌ സ്വയം ചലിക്കുവാന്‍ സാധിക്കുന്നു.

വിവിധയിനം ഹരിത ആല്‍ഗകള്‍

ഹരിത-ആല്‍ഗകളിലെ പ്രത്യുത്‌പാദനം പല രീതിയിലാണ്‌. കായിക പ്രത്യുത്‌പാദനം (vegetative reproduction) കോശങ്ങളുടെയോ തന്തുക്കളുടെയോ വിഭജനവും വേര്‍പെടലും മൂലം സാധ്യമാകുന്നു. ഒരു കോശം രണ്ടോ അതിലധികമോ ആയി വിഭജിക്കപ്പെടുകയും അവ ഓരോന്നും പിന്നീട്‌ ഓരോ പ്രത്യേക സസ്യമായി വളരുകയും ചെയ്യുന്നു. അലൈംഗിക പ്രത്യുത്‌പാദനം (asexual reproduction) കോശവിഭജനമോ സൂവോസ്‌പോറുകളോ മുഖേനയാണ്‌ നടക്കുന്നത്‌. സൂവോസ്‌പോറുകള്‍ ഏതു തരം കായിക കോശത്തില്‍നിന്നും ഏകമായോ അല്ലെങ്കില്‍ മൈറ്റോട്ടിക്‌ വിഭജനംകൊണ്ട്‌ രണ്ടോ അതിലധികമോ എച്ചമായോ ഉണ്ടാകുന്നു. സാധാരണഗതിയില്‍ രണ്ട്‌ സിലിയകളാണുള്ളതെങ്കിലും വൗച്ചേറിയ എന്ന ആല്‍ഗയിലെ സൂവോസ്‌പോറുകള്‍ ധാരാളം സിലിയകള്‍കൊണ്ട്‌ ആവരണം ചെയ്യപ്പെട്ടിട്ടുള്ളവയാണ്‌. കുറച്ചുസമയത്തെ പ്രവര്‍ത്തനത്തിനുശേഷം സിലിയകള്‍ ജീവദ്രവത്തിലേക്ക്‌ പിന്‍വലിയുകയും ഓരോ സൂവോസ്‌പോറും വളര്‍ന്ന്‌ മാതൃസസ്യത്തെപ്പോലെയായിത്തീരുകയും ചെയ്യുന്നു. ലൈംഗികപ്രത്യുത്‌പാദനപ്രക്രിയ പല ആല്‍ഗകളിലും പല തരത്തിലാണ്‌; ചിലതില്‍ രണ്ട്‌ ഗമീറ്റുകളുടെ (gametes) സംയോഗത്തില്‍ നിന്നുണ്ടാകുന്ന യുഗ്മനജം (Zygote) വളര്‍ന്ന്‌ ഒരു പുതിയ സസ്യമാകുന്നു.

ഹരിത-ആല്‍ഗകളില്‍ത്തന്നെ വിവിധപരിണാമപരമ്പരകളെ കാണാന്‍ സാധിക്കും. ചലനശക്തിയുള്ള ധാരാളം ആല്‍ഗകള്‍ അടങ്ങിയ ഒരു പരമ്പരയില്‍പ്പെട്ടതാണ്‌ ക്‌ളാമിഡോമോണാസ്‌. അണ്ഡാകൃതിയിലുള്ള ഈ സസ്യം സെലുലോസുകൊണ്ടുള്ള ഒരു കോശഭിത്തിയാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കന്നു. അതിന്റെ നേര്‍ത്ത മുന്‍ഭാഗത്തായി രണ്ടു സിലിയകളുണ്ട്‌. കപ്പുപോലുള്ള ഒരു ഹരിതബിന്ദു കോശത്തിന്റെ പുറകുഭാഗത്തായി, ജീവദ്രവത്തില്‍ കാണാം. കോശത്തിന്റെ മധ്യഭാഗത്തായി ഒരു കോശ മര്‍മവും കോശത്തിന്റെ മുന്‍ഭാഗത്തായി സിലിയകളുടെ ഉദ്‌ഭവസ്ഥാനത്തിനടുത്ത്‌ നേത്രബിന്ദു (eye-spot)എന്ന പ്രകാശസംവേദിയായ (light sensitive) ഒരു ചുവപ്പവയവവും ഉണ്ട്‌. സാധാരണഗതിയില്‍ പ്രത്യുത്‌പാദനം സുവോസ്‌പോറുകള്‍ മുഖേനയാണ്‌ നിര്‍വഹിക്കപ്പെടുന്നത്‌. ജീവദ്രവം രണ്ടോ, നാലോ, എട്ടോ ആയി വിഭജിക്കപ്പെടുകയും ഓരോ ഭാഗവും രണ്ട്‌ സിലിയകളോടു കൂടിയ ഓരോ സൂവോസ്‌പോറായിത്തീരുകയും ചെയ്യുന്നു. മാതൃകോശത്തിന്റെ ഭിത്തികള്‍ ദ്രവിക്കുന്നതോടുകൂടി അവ വെള്ളത്തില്‍ നീന്തിനടന്ന്‌, ക്രമേണ പൂര്‍ണവളര്‍ച്ച പ്രാപിച്ച സസ്യങ്ങളായിത്തീരുന്നു.

ലൈംഗിക പ്രത്യുത്‌പാദനത്തിന്‌ കോശത്തിലെ ജീവദ്രവം വിഭജിക്കപ്പെട്ട്‌ ഗമീറ്റുകളായിത്തീരുന്നു. ഓരോ ഗമീറ്റിനും രണ്ട്‌ സിലിയകള്‍വീതം ഉള്ളതിനാല്‍ അവ സ്വയം ഗമനശക്തിയുള്ളവയാണ്‌. അവ സ്വതന്ത്രമാക്കപ്പെടുന്നതോടുകൂടി രണ്ടു വിഭിന്ന സസ്യങ്ങളില്‍നിന്നും ഉണ്ടായ രണ്ട്‌ ഗമീറ്റുകളുടെ സംയോഗംമൂലം "യുഗ്മനജം' എന്ന സംയോഗകോശം ഉണ്ടാകുന്നു. ഈ കോശത്തിന്‌ കട്ടിയുള്ള ഒരു കോശഭിത്തിയുള്ളതിനാല്‍ അത്യുഷ്‌ണത്തിലും ശൈത്യത്തിലും നിന്ന്‌ അവയ്‌ക്ക്‌ രക്ഷപ്പെടാന്‍ സാധിക്കും. നല്ല കാലാവസ്ഥയില്‍ ഈ കോശങ്ങള്‍ വിഭജിക്കപ്പെടുകയും അവയില്‍നിന്നും സൂവോസ്‌പോറുകള്‍ വളര്‍ന്ന്‌ സസ്യങ്ങളായിത്തീരുകയും ചെയ്യുന്നു.

ചലനശേഷിയുള്ള ആല്‍ഗകളെ അവയുടെ ഘടനയിലെ സങ്കീര്‍ണതയെ ആസ്‌പദമാക്കി ശ്രണീകരിക്കാവുന്നതാണ്‌. ഗോണിയം സോഷിയേലിന്‌ നാലു കോശങ്ങളും ഗോണിയം പെക്‌ടൊറേലിന്‌ 16 കോശങ്ങളും ഉണ്ട്‌. ഈ കോശങ്ങള്‍ ഒരു പശദ്രാവകം കൊണ്ട്‌ കൂട്ടിയോജിപ്പിക്കപ്പെട്ടിരിക്കുന്നു. പാന്‍ഡൊറൈനയിലെ കോശങ്ങള്‍ എല്ലാം കൂടി യോജിച്ച്‌ ഗോളാകൃതിയിലിരിക്കും. അവയുടെ ഗമീറ്റുകള്‍ രണ്ടുവിധമുണ്ട്‌: ചെറിയവയും, വലിയവും. അവയില്‍ ചെറുത്‌ കൂടുതല്‍ ചലനശീലം പ്രകടിപ്പിക്കുന്നു; ലിംഗവ്യത്യാസത്തിലേക്കുള്ള ആദ്യപടിയാണ്‌ ഈ രൂപവൈഭിന്യം.

യൂഡൊറൈനയില്‍ 32 കോശങ്ങളാണുള്ളത്‌. ഓരോ കോശവും ഓരോ ക്‌ളാമിഡോമോണാസിനെപ്പോലെ പെരുമാറും. ഇവയ്‌ക്ക്‌ അലൈംഗികപ്രത്യുത്‌പാദനത്തിനു കഴിവുണ്ട്‌. ഇത്തരം കോളനികളില്‍ ചിലവ പുരുഷസ്വഭാവവും മറ്റുള്ളവ സ്‌ത്രീസ്വഭാവവും ഉള്ളവ ആയിരിക്കും. ആണ്‍കോളനിയിലെ ഓരോ കോശവും 64 പുരുഷബീജങ്ങള്‍ ഉത്‌പാദിപ്പിക്കുമ്പോള്‍ പെണ്‍കോളനികളിലെ കോശങ്ങള്‍ ഓരോന്നും അല്‌പം വലുതായി സ്‌ത്രീബീജമായിത്തീരുന്നു. പ്‌ള്യൂഡൊറൈനയില്‍ സാധാരണ 64 കോശങ്ങളാണുള്ളതെങ്കിലും അതിന്റെ മുന്‍ഭാഗത്തെ കോശങ്ങള്‍ മിക്കവാറും പ്രത്യുത്‌പാദനത്തില്‍ പങ്കെടുക്കാറില്ല. ഈ പരമ്പരയിലെ ഏറ്റവും പുരോഗമിച്ച വോള്‍വോക്‌സില്‍ (Volvex) ചിലപ്പോള്‍ 20,000 കോശങ്ങള്‍വരെ കാണാറുണ്ട്‌; അവയില്‍ വളരെ ചുരുക്കം ചിലവ മാത്രമേ ഉത്‌പാദനകോശങ്ങളായിത്തീരാറുള്ളൂ. ഇത്രയധികം കോശങ്ങളുണ്ടെങ്കിലും ഓരോ കോശത്തിന്റെയും ആകൃതി-പ്രകൃതികള്‍ ഏതാണ്ട്‌ ക്‌ളാമിഡോമോണാസിനോടു തുല്യമാണ്‌.

ഹരിത-ആല്‍ഗകളിലെ മറ്റു ചില ശ്രണികളിലെ അംഗങ്ങള്‍ക്കു ചലനശേഷിയില്ല. ചില സന്ദര്‍ഭങ്ങളില്‍ ക്‌ളാമിഡോമോണാസിന്‌ അതിന്റെചലനശക്തി നഷ്‌ടപ്പെടാറുമുണ്ട്‌. "പാല്‍മെല്ല' അവസ്ഥ എന്നറിയപ്പെടുന്ന ഈ സ്ഥിതിയില്‍ സീലിയകള്‍ നഷ്‌ടപ്പെട്ട കോശങ്ങള്‍ ഒരു പശദ്രാവകത്തില്‍ മൂടപ്പെട്ടു കഴിയുന്നു. ഈ അവസ്ഥ ചലനശേഷി നഷ്‌ടപ്പെടുന്ന ഒരു അവസ്ഥയിലേക്കു നയിക്കുന്നു. യൂളോത്രിക്‌സില്‍പരിണാമം ഒരുപടികൂടി പുരോഗമിച്ചിട്ടുണ്ട്‌. കോശഭിത്തികള്‍ക്കുള്ളില്‍ത്തന്നെ കോശവിഭജനം നടക്കുന്നതിനാല്‍ പുതിയതായി രൂപമെടുക്കുന്ന കോശങ്ങള്‍ വേറിട്ടു നില്‌ക്കാതെ, ശിഖര രഹിതമായ ഒരു തന്തുപോലെ സ്ഥിതിചെയ്യുന്നു. ഈ തന്തുവിലെ കോശങ്ങള്‍ പരസ്‌പരം കോശത്തട്ടുകള്‍കൊണ്ട്‌ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. നാലു സിലിയകള്‍ വീതമുള്ള സൂവോസ്‌പോറുകള്‍ മുഖേനയാണ്‌ അലൈംഗികപ്രത്യുത്‌പാദനം നടക്കുന്നത്‌. ഓരോ സൂവോസ്‌പോറില്‍നിന്നും ഓരോ യൂളോത്രിക്‌സ്‌ വളര്‍ന്നുണ്ടാകും. ലൈംഗികപ്രത്യുത്‌പാദനം രണ്ട്‌ സിലിയകള്‍ വീതമുള്ള ഗമീറ്റുകള്‍ മുഖേനയാണ്‌. രണ്ട്‌ ഗമീറ്റുകള്‍ സംയോജിച്ചുണ്ടാകുന്ന യുഗ്മനജം കട്ടിയുള്ള കോശഭിത്തികള്‍കൊണ്ട്‌ സൈഗോസ്‌പോറുകള്‍ ആയിത്തീരുന്നു; അവയില്‍നിന്നും സൂവോസ്‌പോറുകള്‍ ഉണ്ടാകുകയും ചെയ്യും.

ഈ പരമ്പരയില്‍ ഏറ്റവും പുരോഗതി ആര്‍ജിച്ച കോളിയോകീറ്റെ എന്ന ആല്‍ഗ പരന്ന ഒരു ചെറിയ തകിടുപോലെ മറ്റു സസ്യങ്ങളില്‍ പറ്റിപ്പിടിച്ചാണു വളരുന്നത്‌; ശിഖരങ്ങളോടുകൂടിയ തന്തുക്കള്‍ കൊണ്ട്‌ തകിടുപോലുള്ള ശരീരഭാഗം ഉണ്ടാക്കപ്പെട്ടിരിക്കുന്നു. അലൈംഗിക പ്രത്യുത്‌പാദനം രണ്ട്‌ സിലിയകളോടുകൂടിയ സൂവോസ്‌പോറുകള്‍ മുഖേനയാണ്‌. ഒരു കോശത്തില്‍നിന്നും ഒരു സ്‌പോര്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ; എന്നാല്‍ ലൈംഗികപ്രത്യുത്‌പാദനം നടക്കുന്നത്‌ വിഷമയുഗ്മത (oogamy) മുഖേനയാണ്‌. ചില തന്തുക്കളിലെ അഗ്രകോശങ്ങളില്‍ ഉണ്ടാകുന്ന അണ്ഡധാനി (oogonium) എന്ന ഈ കോശങ്ങള്‍, മറ്റു തന്തുക്കള്‍ക്കൊണ്ട്‌ ആവരണം ചെയ്യപ്പെടുന്നു. ട്രക്കോഗൈന്‍ എന്നറിയപ്പെടുന്ന "കൊക്കു' പോലുള്ള ഒരു മുഴ അതില്‍നിന്നും വളരുന്നുണ്ട്‌. ഈരണ്ട്‌ സിലിയകളോടുകൂടിയ പുരുഷബീജങ്ങള്‍, ആന്തറിഡിയങ്ങള്‍ എന്നറിയപ്പെടുന്ന പ്രത്യേക കോശങ്ങളില്‍ ഉദ്‌ഭവിക്കുന്നു. സ്വതന്ത്രമാക്കപ്പെട്ട പുരുഷബീജങ്ങളില്‍ ഒരെച്ചം ട്രക്കാഗൈനില്‍കൂടി അണ്ഡത്തില്‍ പ്രവേശിക്കുകയും അങ്ങനെ ബീജസങ്കലനം നടക്കുകയും ചെയ്യുന്നു. ബീജസങ്കലനം കഴിഞ്ഞ അണ്ഡം വികസിച്ച്‌, കട്ടിയുള്ള കോശഭിത്തിയാല്‍ ആവരണം ചെയ്യപ്പെടുന്നു. അത്‌ വീണ്ടും വളരുവാന്‍ ആരംഭിക്കുമ്പോള്‍ അതിലെ പ്രാട്ടോപ്ലാസം പതിനാറോ മുപ്പത്തിരണ്ടോ ആയി വിഭദിക്കപ്പെടുകയും, അവ ഓരോന്നും ഓരോ സൂവോസ്‌ പോറായി പുറത്തുവരികയും, വളര്‍ന്ന്‌ ഓരോ സസ്യമായിത്തീരുകയും ചെയ്യുന്നു.

മറ്റുചില ശ്രേണികള്‍. ഹരിത ആല്‍ഗകളില്‍ മറ്റു പല പരിണാമശ്രേണികളും കാണാം. വൗച്ചേറിയ എന്ന ആല്‍ഗയില്‍ കുറുകേ ഭിത്തികള്‍ ഉണ്ടാകുന്നില്ല. ശിഖരങ്ങളോടുകൂടിയ ഓരോ ചെടിയും ഒരേഒരു കോശം മാത്രമാണ്‌. കോശഭിത്തികള്‍ ഉണ്ടാകുന്നില്ലെങ്കിലും കോശകേന്ദ്രവിഭജനം ധാരാളമായി നടക്കുന്നുണ്ട്‌. കടലില്‍ വളരുന്ന ഈ ആല്‍ഗയുടെ അടുത്ത ബന്ധുക്കള്‍ക്ക്‌ വളരെ വിപുലമായ ശരീരഘനടയാണുള്ളതെന്നു മാത്രമല്ല അവയുടെ ശരീരത്തില്‍ കാല്‍സിയം കാര്‍ബണേറ്റ്‌ വളരെ ശീഘ്രഗതിയില്‍ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. കൗളര്‍പ്പയില്‍ ചില ഭാഗങ്ങള്‍ ഇലകള്‍പോലെയും മറ്റു ചിലവ തണ്ടുകള്‍, വേരുകള്‍ തുടങ്ങിയവപോലെയും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും അവയ്‌ക്കെല്ലാംതന്നെ പൊതുവില്‍ തന്തുഘടനയാണുള്ളത്‌.

ഹരിത-ആല്‍ഗകളിലെ കോഞ്ചുഗേലീസ്‌ എന്ന വിഭാഗം വളരെ ശ്രദ്ധേയമാണ്‌. സ്‌പൈറൊഗൈറയില്‍ റിബണ്‍ പോലുള്ള രണ്ടോ അതിലധികമോ ഹരിതബിന്ദുക്കള്‍ (chloroplasts) സെര്‍പ്പിളാകൃതിയിലാണ്‌ സജ്ജീകരിച്ചിരിക്കുന്നത്‌; എന്നാല്‍ സൈഗ്നീമയില്‍ താരാകൃതിയിലുള്ള രണ്ട്‌ ഹരിതബിന്ദുക്കള്‍ മാത്രമാണ്‌ ഓരോ കോശത്തിലുമുള്ളത്‌. ലൈംഗികപ്രത്യുത്‌പാദനം സംയുഗ്മനം (conjugation) എന്നറിയപ്പെടുന്ന രീതിയിലാണ്‌. ഡെസ്‌മിഡേസീ എന്ന കുടുംബത്തിലെ ആല്‍ഗകള്‍ ഏകകോശഘടന ഉള്ളവയാണെങ്കിലും അവ രണ്ട്‌ സമഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മിക്കവയിലും ഈ രണ്ടു ഭാഗങ്ങളും യോജിക്കുന്നിടം ഇടുങ്ങിയതാണ്‌. സംയുഗ്മനം മുഖേനയാണ്‌ ഇവയിലും ലൈംഗികപ്രത്യുത്‌പാദനം നടക്കുന്നത്‌.

ഹരിത-ആല്‍ഗകള്‍ പല ജലജീവികള്‍ക്കും ഒരു ആഹാരസാധനമാണ്‌. ആല്‍ഗകളെ മനുഷ്യര്‍ക്കും ഒരു ആഹാരസാധനമായി വളര്‍ത്തിയെടുക്കാനുള്ള പരീക്ഷണങ്ങള്‍ അടുത്തകാലത്ത്‌ ആരംഭിച്ചിട്ടുണ്ട്‌. ഇതുവരെ പരീക്ഷിക്കപ്പെട്ടവയില്‍ ഏറ്റവും അനുയോജ്യമായത്‌ ക്‌ളോറെല്ല എന്ന ഒരു ഏകകോശ-ആല്‍ഗയാണ്‌; കള്‍ച്ചര്‍മാധ്യമങ്ങളില്‍ അവ നന്നായി വളരുന്നു. ആവശ്യത്തിനു വെളിച്ചവും ഭക്ഷണപദാര്‍ഥങ്ങളും ലഭിച്ചാല്‍ അവ അതിവേഗം പെരുകും. ഒരേക്കര്‍ സ്ഥലത്തുനിന്നും ഉത്‌പാദിപ്പിക്കുന്ന ഏതൊരു വിളയേക്കാളും കൂടുതല്‍ പോഷകപദാര്‍ഥങ്ങള്‍ ക്‌ളോറെല്ലയില്‍നിന്നു ലഭിക്കുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്‌; പ്രധാനമായി ക്‌ളോ.പൈറീനോയ്‌ഡിയയും ക്‌ളോ.എലിപ്‌സിനോയ്‌ഡിയയും ആണ്‌ ഇപ്രകാരം പരീക്ഷണങ്ങളുടെ ഫലമായി ഉത്‌പാദിപ്പിക്കപ്പെട്ടിട്ടുള്ളത്‌; ഇവയില്‍നിന്നുണ്ടാക്കുന്ന ആഹാരസാധനങ്ങള്‍ രുചികരമാണെന്നുകൂടി തെളിഞ്ഞിട്ടുണ്ട്‌.

തവിട്ട്‌-ആല്‍ഗകള്‍ (Phaeophyceae or Brown algae). ഇവയുടെ കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന "ഫ്യൂക്കോസാന്തിന്‍' എന്ന തവിട്ടുവര്‍ണകങ്ങളാണ്‌ ഇവയ്‌ക്ക്‌ ഈ നിറം നല്‌കുന്നത്‌. ഈ വിഭാഗത്തിലെ സസ്യങ്ങള്‍ എല്ലാം തന്നെ സമുദ്രത്തിലാണുള്ളത്‌. ഈ വിഭാഗത്തിലുള്ളവ ഏകകോശഘടന പ്രദര്‍ശിപ്പിക്കുന്നില്ല. എക്‌റ്റോകാര്‍പ്പസ്‌ (Ectocarpus) ആെണ്‌ ഇവയില്‍ ഏറ്റവും ലളിതമായ സസ്യം; എന്നാല്‍ മറ്റു ചിലവ ആകൃതി-പ്രകൃതികളില്‍ വളരെ വിപുലമാണ്‌. ഇവ മിക്കവാറും സമശീതോഷ്‌ണമേഖലയിലും, ശീതമേഖലയിലുംപെട്ട സമുദ്രതീരങ്ങളിലെ പാറകളിലാണ്‌ ധാരാളമായി പറ്റിപ്പിടിച്ചു വളരുന്നത്‌. സര്‍ഗാസം അത്‌ലാന്തിക്‌സമുദ്രത്തിന്റെ ചിലഭാഗങ്ങളില്‍ കപ്പല്‍ഗതാഗതത്തിന്‌ വിഘാതമാകത്തക്ക വിധത്തില്‍ ധാരാളമായി വളരുന്നുണ്ട്‌. തവിട്ട്‌ ആല്‍ഗകളിലെ ഓരോ കോശത്തിലും ഓരോ കോശമര്‍മത്തിനു പുറമേ നിരവധി ഹരിതകണങ്ങളും കരോട്ടിന്‍, സാന്തോഫില്‍, ഫ്യൂക്കോസാന്തിന്‍ എന്നീ വര്‍ണകങ്ങള്‍ അടങ്ങിയിട്ടുള്ള ഹരിതബിന്ദുക്കളും ഉള്‍പ്പെട്ടിരിക്കുന്നു. പ്രകാശസംശ്ലേഷണത്തില്‍നിന്നും ഉണ്ടാകുന്ന പഞ്ചസാര ലാമിനാറിന്‍ എന്ന വസ്‌തുവായിട്ടാണ്‌ ഇതില്‍ സംഭരിക്കപ്പെടുന്നത്‌. ഈ സസ്യങ്ങളിലെ മറ്റൊരു പ്രത്യേകത ഇവയിലെല്ലാംതന്നെ "തലമുറകളുടെ ഏകാന്തരണം' (alternation of generations) ഉണ്ടെന്നുള്ളതാണ്‌. ലൈംഗികതലമുറ (Sexual Generation) ഗമീറ്റുകളെ ഉത്‌പാദിപ്പിക്കുന്നു. ഗമീറ്റുകളുടെ സംയോഗം മൂലം ഉണ്ടാകുന്ന യുഗ്മനജം വളര്‍ന്നു സൂവോസ്‌പോറുകള്‍ ഉത്‌പാദിപ്പിക്കുന്നു. തവിട്ട്‌-ആല്‍ഗകളിലെ സൂവോസ്‌പോറുകളുടെ പ്രത്യേകത, ഒന്നു മുമ്പോട്ടും മറ്റേതു പുറകോട്ടും ആയി അവയിലെ രണ്ട്‌ സീലിയകള്‍ ഘടിപ്പിച്ചിരിക്കുന്നു എന്നതാണ്‌.

തവിട്ട്‌-ആല്‍ഗളില്‍ എക്‌റ്റൊകാര്‍പ്പസ്‌ എന്ന ജീനസ്സിന്റെ ജീവിതചക്രം വളരെ ശ്രദ്ധേയമാണ്‌. ഏക്‌റ്റൈകാര്‍പ്പേല്‍സ്‌ എന്ന ഗ്രാത്രത്തിലാണ്‌ ഈ സസ്യം ഉള്‍പ്പെടുക. മറ്റു സമുദ്രസസ്യങ്ങളിലും പാറകളിലും മറ്റും പറ്റിപ്പിടിച്ചാണ്‌ ഇവ വളരുന്നത്‌. ശിഖരങ്ങളോടുകൂടിയ ഇതിന്റെ തന്തുക്കളില്‍ കോശങ്ങള്‍ ഒരു നിരയായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. ക്രമമായ തലമുറകളുടെ ഏകാന്തരണം ഉണ്ടെങ്കിലും രണ്ട്‌ തലമുറയിലേയും സസ്യങ്ങളെ അവയുടെ കായികദശയില്‍ പരസ്‌പരം തിരിച്ചറിയാന്‍ പ്രയാസമാണ്‌. ഇവയിലെ ലൈംഗികദശ "ഹാപ്‌ളോയിഡും' അലൈംഗികദശ "ഡിപ്ലോയ്‌ഡും' ആണ്‌. ലൈംഗികദശയില്‍ അവ ഏതാണ്ട്‌ ഗദയുടെ ആകൃതിയിലുള്ള ബഹുകോശനിര്‍മിതമായ "ഗാമറ്റാന്‍ജിയ'കള്‍ ഉത്‌പാദിപ്പിക്കുന്നു. ഓരോ കോശത്തില്‍നിന്നും ഓരോ ഗമീറ്റ്‌ (ബീജം) മാത്രമേ ഉണ്ടാകുന്നുള്ളൂ. ഗമീറ്റുകളെല്ലാം സ്വരൂപത്തില്‍ ഒരുപോലെയാണെങ്കിലും സ്വഭാവത്തില്‍ വ്യത്യസ്‌തങ്ങളാണ്‌; ചിലവയ്‌ക്ക്‌ ചലനത്തില്‍ മന്ദഗതിയാണ്‌; മറ്റുള്ളവയ്‌ക്കാകട്ടെ ദ്രുതഗതിയും. മന്ദഗതിശീലമുള്ള ഗമീറ്റുകളുടെ ചുറ്റും മറ്റു ചെടികളില്‍നിന്നും ഉദ്‌ഭവിച്ച്‌ ദ്രുതഗതിയുള്ള ഗമീറ്റുകള്‍ വന്നുചേരുന്നു. മന്ദഗതിയുള്ളവയെ സ്‌ത്രീ-ഗമീറ്റുകള്‍ എന്നും ദ്രുതഗതിയുള്ളവയെ പുരുഷ-ഗമീറ്റുകള്‍ എന്നും നാമകരണം ചെയ്യാം. ഒരു പുരുഷ-ഗമീറ്റ്‌ ഒരു സ്‌ത്രീ-ഗമീറ്റുമായി സംയോജിച്ച്‌ യുഗ്മനജം ഉണ്ടാകുന്നു. ഈ യുഗ്മനജം വളര്‍ന്ന്‌ അലൈംഗികദശയിലുള്ള ചെടിയായിത്തീരുന്നു. അലൈംഗികദശയില്‍ രണ്ടുതരം സൂവോസ്‌പോറുകളുണ്ട്‌: ഒന്ന്‌ ബഹുകോശ സ്‌പൊറാഞ്ചിയകള്‍ (Plurilocular sporaugia) ഉത്‌പാദിപ്പിക്കുന്നു. ഇവയില്‍നിന്നും ഉണ്ടാകുന്ന സൂവോസ്‌പോറുകള്‍ അല്‌പനേരത്തെ സ്വച്ഛന്ദഗതിക്കുശേഷം ഏതെങ്കിലും ഉറച്ച സ്ഥലത്ത്‌ പറ്റിപ്പിടിച്ച്‌ ഓരോ ചെടിയായി വളരുന്നു.

ഏകകോശഘടനയുള്ള സൂവോസ്‌പോറാന്‍ജിയകളില്‍ നിന്നുമാണ്‌ രണ്ടാമത്തെയിനത്തില്‍പ്പെട്ട സൂവോസ്‌പോറുകള്‍ ഉണ്ടാകുന്നത്‌. ഇവ സൂവോസ്‌പോറാന്‍ജിയത്തിനുശേഷം അനവധി മെറ്റോട്ടിക്‌ വിഭജനങ്ങള്‍വഴി ധാരാളം ഹാപ്ലോയ്‌ഡ്‌ സൂവോസ്‌പോറുകള്‍ ഉത്‌പാദിപ്പിക്കുന്നു. ഈ സൂവോസ്‌പോറുകളില്‍നിന്നുമാണ്‌ ലൈംഗികദശയിലെ ചെടികള്‍ ഉണ്ടാകുന്നത്‌. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഈ സൂവോസ്‌പോറുകള്‍, ഗമീറ്റുകള്‍പോലെ പരസ്‌പരം സംയോഗം നടത്തുന്നതും കണ്ടിട്ടുണ്ട്‌. സാധാരണ രണ്ടുജാതി സൂവോസ്‌പോറാന്‍ജിയകളും ഒരേ ചെടിയില്‍ തന്നെയാണ്‌ കാണാറുള്ളത്‌. കാലാവസ്ഥാവ്യത്യാസംകൊണ്ടും മറ്റും ചില സ്ഥലങ്ങളില്‍ ഇത്തരം ക്രമമായ തലമുറകളുടെ "ഏകാന്തരണം' കാണാറില്ല. ലാമിനാരിയേല്‍സ്‌, കട്‌ലീറിയേല്‍സ്‌, ഫ്യൂക്കേല്‍സ്‌ തുടങ്ങിയ മറ്റു ഗോത്രങ്ങളും തവിട്ട്‌-ആല്‍ഗകള്‍ തന്നെയാണ്‌. തവിട്ട്‌ ആല്‍ഗകളാണ്‌ ആള്‍ഗകളില്‍വച്ച്‌ ഏറ്റവും ഉപകാരപ്രദം. വളത്തിനായി ഇവയെ സാധാരണ ഉപയോഗിക്കാറുണ്ട്‌. അതുപോലെതന്നെ ഈ വിഭാഗത്തിലെ ചില സ്‌പീഷീസുകളില്‍നിന്നും അയൊഡിന്‍, പൊട്ടാസിയം തുടങ്ങിയവ എടുക്കാറുണ്ട്‌, ചില രാജ്യങ്ങളില്‍ ഇവയില്‍ ചിലതിനെ ആഹാരസാധനമായും ഉപയോഗിച്ചുവരുന്നു.

ചുവന്ന-ആല്‍ഗകള്‍ (Red Algae or Rhodophyceae) സാധാരണയായി അധികം വലുതാകാറില്ലെങ്കിലും കാഴ്‌ചയ്‌ക്ക്‌ ഭംഗിയുള്ളവയാണ്‌. മിക്കവാറും എല്ലാംതന്നെ സമുദ്രത്തിലാണ്‌ കാണപ്പെടുന്നത്‌. ഉഷ്‌ണമേഖലയില്‍പ്പെട്ട കടല്‍ത്തീരങ്ങളിലാണ്‌ അവ അധികവും കാണപ്പെടുന്നത്‌. ഫൈക്കോഎരിത്രീനെന്ന ചുവന്ന വര്‍ണകങ്ങളാണ്‌ അവയ്‌ക്കു ചുവപ്പുനിറം നല്‌കുന്നത്‌. ഫൈക്കോഎരിത്രീന്റെ കൂടെ മറ്റു വര്‍ണകങ്ങളും പ്ലാസ്‌ററിഡിനുള്ളില്‍ അടങ്ങിയിരിക്കും.

ചുവന്ന ആല്‍ഗകളുടെ ആകൃതി-പ്രകൃതികള്‍ വൈവിധ്യമേറിയതാണ്‌. പല സ്‌പീഷീസുകളിലും താലസ്‌ വളരെ മൃദുലമായ ഒരു തന്തുമാത്രമാണ്‌; ചിലവയില്‍ ഇത്‌ ബലമുള്ളതായിരിക്കുന്നു. മറ്റു ചിലതില്‍ ഇത്‌ പരന്ന്‌ ഒരു തകിടുപോലിരിക്കുന്നു. ചിലവയുടെ കോശങ്ങളില്‍ കാല്‍സിയം നിക്ഷേപിക്കപ്പെടുന്നതുകൊണ്ട്‌ അവ പവിഴപ്പുറ്റുകള്‍ (corals) പോലെ കാണാം. ചുവന്ന-ആല്‍ഗകള്‍ക്കുള്ള ഒരു പ്രത്യേകത അവയിലൊന്നിലും തന്നെ ചലനശേഷിയുള്ള ഗമീറ്റുകള്‍ ഉണ്ടാകുന്നില്ല എന്നതാണ്‌. ലൈംഗിക പ്രത്യുത്‌പാദനം പൊതുവില്‍ വളരെ വിപുലമാണ്‌. ഒരു വലിയ സ്‌ത്രീബീജവുമായി ഒരു ചെറിയ പുരുഷബീജം സംയോഗം നടത്തുന്നു. പുരുഷബീജങ്ങള്‍ സ്‌പെര്‍മഗോണിയ എന്നറിയപ്പെടുന്ന കോശങ്ങളില്‍ ഒന്നുവീതം ഉണ്ടാകുന്നു. ഈ കോശങ്ങളില്‍ നിന്നും അവ വേര്‍പെടുത്തപ്പെട്ടോ അല്ലെങ്കില്‍ കോശത്തോടുകൂടിയോ ജലത്തില്‍ ഒഴുകി നടക്കുന്നു.

സ്‌ത്രീബീജങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന അവയവങ്ങളെ "പ്രാക്കാര്‍പ്‌' എന്ന്‌ വിളിക്കുന്നു. ലളിതഘടനയുള്ള ചെടികളില്‍ ഇവയുടെ അടിഭാഗത്ത്‌ വികസിച്ച കാര്‍പൊഗോണിയായും അതിന്റെ മുകള്‍ഭാഗത്ത്‌ ചെറിയ "ട്രക്കോഗൈനും' ഉണ്ടായിരിക്കും. പുരുഷ-ഗമീറ്റുകള്‍ ട്രക്കോഗൈനില്‍ വന്നു തട്ടുമ്പോള്‍ അവ അതിനോട്‌ ഒട്ടിച്ചേരുകയും, അതിലെ കോശമര്‍മം ട്രക്കോഗൈനില്‍ കൂടി കാര്‍പൊഗോണിയത്തിനുള്ളില്‍ പ്രവേശിച്ച്‌ അതിലെ കോശമര്‍മ(സ്‌ത്രീബീജം)വുമായി സംയോഗം നടത്തുകയും ചെയ്യുന്നു. സംയോഗം നടന്ന കാര്‍പൊഗോണിയത്തില്‍നിന്നും കാര്‍പോസ്‌പോറുകള്‍ എന്ന ഒരുതരം സ്‌പോറുകള്‍ ഉണ്ടാകുന്നു. അവ മിക്കവാറും കാര്‍പൊഗോണിയത്തില്‍നിന്നും ഉണ്ടാകുന്ന ചില ശിഖരങ്ങളുടെ അഗ്രഭാഗത്താണ്‌ ഉണ്ടാകുക. ഈ കാര്‍പോസ്‌പോറുകള്‍ (ലളിതഘടനയുള്ള ചുവന്ന-ആല്‍ഗകളില്‍) ഉടനെതന്നെ വീണ്ടും ലൈംഗികദശയിലെ ചെടികളെ ഉത്‌പാദിപ്പിക്കുന്നു. എന്നാല്‍ ചുവന്ന-ആല്‍ഗകളില്‍ മിക്കവയിലും ഇവ അലൈംഗികദശയാണുണ്ടാക്കുന്നത്‌. അലൈംഗികദശകള്‍ ലൈംഗികദശകള്‍പോലെതന്നെ ആയിരിക്കും കാഴ്‌ചയില്‍. അലൈംഗികദശകള്‍ അലൈംഗികസ്‌പോറുകളായ ടെട്രാസ്‌പോറുകളെ (ഒരു സ്‌പൊറാന്‍ജിയത്തില്‍ നാലു സ്‌പോറുകള്‍മാത്രം) ഉത്‌പാദിപ്പിക്കുന്നു. ഈ ഒരോ ടെട്രാസ്‌പോറും ഓരോ ലൈംഗികദശയിലെ ചെടിയെ ഉത്‌പാദിപ്പിക്കുന്നു; അതിനാല്‍ ചുവന്ന ആല്‍ഗകളിലെല്ലാം "തലമുറകളുടെ എകാന്തരണം' ഉണ്ടായിരിക്കും.

വടക്കന്‍ അത്‌ലാന്തിക്‌ കടല്‍ത്തീരങ്ങളില്‍നിന്നും ലഭിക്കുന്ന റൊഡിമീനിയ പാമേറ്റ (Rhodymenia Palmata) സ്വാദുള്ള ഒരു ആഹാര പദാര്‍ഥം (delicacy) ആയി ഉപയോഗിക്കപ്പെടാറുണ്ട്‌. പോര്‍ഫൈറ (Porphyra) സ്‌പീഷീസുകള്‍, കോണ്‍ഡ്രസ്‌ ക്രിസ്‌പസ്‌ (Chondrus Crispus- irishmoss)എന്നിവയും സാധാരണയായി ഭക്ഷണപദാര്‍ഥമായി പ്രയോജനപ്പെടുത്തിവരുന്നു.

(ഡോ. ജോസ്‌ കെ. മംഗലി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B5%BD%E0%B4%97%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍