This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽക്കെമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ക്കെമി

Alchemy

കോപ്പര്‍, ലെഡ്‌ തുടങ്ങിയ സാധാരണ ലോഹങ്ങളെ സ്വര്‍ണമായി പരിവര്‍ത്തനം ചെയ്യാന്‍ കഴിയുമെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കുന്ന രസവിദ്യ. പാശ്ചാത്യ-പൗരസ്‌ത്യ സംസ്‌കാരങ്ങളുടെ സമന്വയത്തിന്റെ ഫലമായി എ.ഡി. ഒന്നാം ശ.-ത്തില്‍ ഈജിപ്‌തിലെ അലക്‌സാണ്ട്രിയയിലാണ്‌ ആല്‍ക്കെമി ആവിര്‍ഭവിച്ചത്‌. പ്രാചീന ഗ്രീക്കു ചിന്തകര്‍ പദാര്‍ഥ ഘടനയെക്കുറിച്ച്‌ പല പരികല്‌പനകളും ആവിഷ്‌കരിച്ചിരുന്നു. ബി.സി. നാലാം ശ.-ത്തില്‍ അരിസ്റ്റോട്ടല്‍ വികസിപ്പിച്ച ഭൗതിക വിജ്ഞാനീയം ക്രമേണ ആധികാരിക ശാസ്‌ത്രത്തിന്റെ പദവി ആര്‍ജിക്കുകയുണ്ടായി. എല്ലാ ഭൗതിക പദാര്‍ഥങ്ങളുടെയും അടിസ്ഥാന മൂലകങ്ങള്‍ മണ്ണ്, ജലം, വായു, അഗ്നി എന്നിവയാണെന്ന്‌ അരിസ്റ്റോട്ടല്‍ സിദ്ധാന്തിച്ചു. ചൂട്‌, തണുപ്പ്‌, ഈര്‍പ്പം, വരള്‍ച്ച എന്നീ ഗുണങ്ങളുടെ ചേരുവയാണ്‌ മൂലഘടകങ്ങളെ നിര്‍ണയിക്കുന്നത്‌. അതിനാല്‍ ഈ ഗുണങ്ങളുടെ അനുപാതത്തില്‍ വ്യതിയാനം സൃഷ്‌ടിച്ചാല്‍ ഓരോ മൂല ഘടകത്തെയും മറ്റൊന്നായി പരിവര്‍ത്തിപ്പിക്കാമെന്ന്‌ അരിസ്റ്റോട്ടല്‍ വിശ്വസിച്ചു.

പില്‌ക്കാലത്ത്‌ ഈജിപ്‌ത്യന്‍ കരകൗശല വിദഗ്‌ധര്‍ മെസൊപ്പോട്ടെമിയന്‍ ജ്യോതിശാസ്‌ത്രത്തെയും ഗ്രീക്കു തത്ത്വചിന്തയെയും തങ്ങളുടെ കരകൗശല-ലോഹ വിദ്യകളുമായി സമന്വയിപ്പിച്ചു. സ്വര്‍ണം, ശ്രഷ്‌ഠ ലോഹമാണെന്നു കരുതിയ ഇവരെ, ലോഹങ്ങളെ പരിവര്‍ത്തിപ്പിക്കാമെന്ന ഗ്രീക്കു സിദ്ധാന്തം സ്വാധീനിക്കുകയുണ്ടായി. ഭൗതിക പദാര്‍ഥങ്ങളെക്കുറിച്ചും അവയുടെ ഘടനയെക്കുറിച്ചും നിലവിലുണ്ടായിരുന്ന താത്വിക-ശാസ്‌ത്ര സിദ്ധാന്തങ്ങളെ അവലംബിച്ചു കൊണ്ടാണ്‌ ആല്‍ക്കെമി എന്ന ശാസ്‌ത്രശാഖ രൂപം കൊണ്ടത്‌.

ലോഹങ്ങളെ പരീക്ഷണ ശാലയില്‍ പല സാന്ദ്രതകളിലുള്ള താപ-അഭികാരകങ്ങള്‍ക്കു വിധേയമാക്കിയാല്‍ സ്വര്‍ണമാക്കി മാറ്റാമെന്നാണ്‌ രസവാദികള്‍ (ആല്‍ക്കെമിസ്റ്റുകള്‍) വിശ്വസിച്ചത്‌. ഈ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ പ്രധാനമായും കരകൗശല വിദഗ്‌ധരായിരുന്നു. പരീക്ഷണ ഫലങ്ങളെയും വിശകലനങ്ങളെയും ഒരു ഗൂഢഭാഷ(Cryptic language)യിലാണ്‌ ഇവര്‍ രേഖപ്പെടുത്തിയിരുന്നത്‌. സ്വര്‍ണത്തെ സൂര്യനോടും വെള്ളിയെ ചന്ദ്രനോടും ഇതര ലോഹങ്ങളെ മറ്റു ഗ്രഹങ്ങളോടും ബന്ധിപ്പിക്കുന്ന സംജ്ഞാവലിയിലാണ്‌ ആല്‍ക്കെമിയുടെ ഗൂഢവ്യവഹാരം ആവിഷ്‌കരിച്ചത്‌. ആല്‍ക്കെമിയുടെ നിഗൂഢത അതീന്ദ്രിയ വാദികളെയും അതിലേക്ക്‌ ആകര്‍ഷിക്കാനിടയാക്കി. തുടര്‍ന്ന്‌ ഒരു "നിഗൂഢവിജ്ഞാനീയ'ത്തിന്റെ പരിവേഷമാര്‍ജിച്ച ആല്‍ക്കെമി 4-ാം ശ.-ത്തോടെ രണ്ടു ശാഖകളായി പിരിയുകയുണ്ടായി. ലോഹത്തെ പരിശുദ്ധമാക്കുന്ന വിദ്യ ഉപയോഗിച്ച്‌ ആങ്ങശുദ്ധീകരണം നടത്താമെന്ന്‌ വിശ്വസിച്ച നിഗൂഢ വാദികളുടെ പ്രയോജനവാദികളുടെ ആശയങ്ങള്‍ ആല്‍ക്കെമിയുടെ വികാസത്തിനു സംഭാവന നല്‍കിയിട്ടുണ്ട്‌.

ആല്‍ക്കെമിയെ സംബന്ധിച്ച ഒരു ലിഖിത ഗ്രന്ഥം രചിച്ചത്‌ നിഗൂഢവാദികളായതുകൊണ്ട്‌ ഈ ശാസ്‌ത്രശാഖ സാധാരണക്കാര്‍ക്ക്‌ അപ്രാപ്യമായിത്തീര്‍ന്നു. പില്‌ക്കാല ബൈസാന്തിയന്‍ ഭരണകാലത്ത്‌ ആവിഷ്‌കരിക്കപ്പെട്ട വ്യാഖ്യാനങ്ങളും അന്യാപദേശ രചനകളും ആല്‍ക്കെമിയെ ഒരു നിഗൂഢ വിജ്ഞാനീയമെന്ന നിലയില്‍ കൂടുതല്‍ പ്രബലമാക്കി. നെസ്റ്റോറിയന്‍ ക്രിസ്‌ത്യാനികളുടെ സിറിയന്‍ പരിഭാഷകളിലൂടെയാണ്‌ ഈ കൃതികള്‍ അറബ്‌ ലോകത്തെത്തുന്നത്‌.

അറേബ്യന്‍ ആല്‍ക്കെമി. ഇസ്‌ലാം മതത്തിന്റെ രൂപീകരണത്തിനുശേഷം നെസ്റ്റോറിയന്‍ ക്രിസ്‌ത്യാനികളുമായുള്ള സമ്പര്‍ക്കത്തിന്റെ ഫലമായി ഗ്രീക്ക്‌ ചിന്തയുമായി പരിചയപ്പെട്ട അറബ്‌ പണ്ഡിതര്‍ ആല്‍ക്കെമിയെക്കുറിച്ചുള്ള സിറിയന്‍ രചനകള്‍ അറബി ഭാഷയിലേക്കു പരിഭാഷപ്പെടുത്തി. ഇവര്‍ക്ക്‌ ചൈനീസ്‌ ആല്‍ക്കെമിയുമായും ബന്ധമുണ്ടായിരുന്നു. ആല്‍ക്കെമിയുടെ വാണിജ്യ പ്രയോജനത്തിനു പ്രാമുഖ്യം നല്‌കിയ അറബികളുടെ പരീക്ഷണങ്ങള്‍ അഗ്നിക്ഷാര(Caustic alkalies)ങ്ങെളുടെ കണ്ടുപിടുത്തത്തിനു കാരണമായി ആല്‍ക്കെമിയെ നിഗൂഢ ആങ്ങവിദ്യയായി കരുതിയവരും ഇവര്‍ക്കിടയിലുണ്ടായിരുന്നു. ഈ വിഭാഗമാണ്‌ ആല്‍ക്കെമിയെക്കുറിച്ചുള്ള സാഹിത്യത്തിനു ഏറ്റവുമധികം സംഭാവനകള്‍ നല്‌കിയത്‌. 8-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ജാബിര്‍-ഇബ്‌നു ഖയ്യാം ഇസ്‌ലാമിക ലോകത്തെ ഏറ്റവും പ്രമുഖനായ ആല്‍ക്കെമിസ്റ്റായി കരുതപ്പെടുന്നു.

ചൈനീസ്‌ ആല്‍ക്കെമി. പാശ്ചാത്യ ലോകത്ത്‌ ആല്‍ക്കെമിരൂപം കൊണ്ട കാലയളവില്‍ത്തന്നെ ചൈനയിലും സമാന്തരമായ അന്വേഷണങ്ങള്‍ ആരംഭിച്ചിരുന്നു. സ്വര്‍ണം പ്രകൃതിയുടെ ഏറ്റവും ഉദാത്തമായ സംഭാവനയാണെന്ന്‌ സങ്കല്‌പിച്ച താവോയിസ്റ്റു ചിന്തകരാണ്‌ ചൈനയില്‍ ആല്‍ക്കമിക്കു ബീജാവാപം ചെയ്‌തത്‌. ഒരു അടിസ്ഥാന ലോഹത്തോടൊപ്പം മറ്റൊരു ഭൗതിക പദാര്‍ഥം കൂടി ചേര്‍ത്ത്‌ അതിനെ സ്വര്‍ണമാക്കി മാറ്റാമെന്ന ആശയമാണ്‌ ചൈനയില്‍ പരീക്ഷിക്കപ്പെട്ടത്‌. ഈ പരിവര്‍ത്തന പ്രക്രിയയിലെ ഒരു രാസത്വരകമെന്ന നിലയ്‌ക്കാണ്‌ ദാര്‍ശനികന്റെ ശില(Philosopher's stone)യെന്ന സങ്കല്‌പം ആവിഷ്‌കരിക്കപ്പെട്ടത്‌. രോഗശമനത്തിനും ആയുര്‍ദൈര്‍ഘ്യത്തിനുമുള്ള വിശിഷ്‌ടൗഷധമാണ്‌ സ്വര്‍ണമെന്നും ചൈനീസ്‌ ആല്‍ക്കെമിസ്‌റ്റുകള്‍ വിശ്വസിച്ചിരുന്നു.

മധ്യകാലയൂറോപ്പിലെ ആല്‍ക്കെമി. മധ്യകാലത്തിന്റെ അവസാനമായപ്പോഴേക്കും നവോത്ഥാന ആശയങ്ങളുടെ ഫലമായി യൂറോപ്പിലും ആല്‍ക്കെമിയെ സംബന്ധിച്ച ആശയങ്ങള്‍ക്ക്‌ പ്രചാരം ലഭിക്കുകയുണ്ടായി. ധാരാളം അറബിക്‌ ഗ്രന്ഥങ്ങള്‍ ലാറ്റിന്‍ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു. 14-ാം ശ.-ത്തില്‍ സ്‌പെയിന്‍കാരനായ ഗെബര്‍ (Geber), ആല്‍ക്കെമിയെയും ലോഹവിജ്ഞാനീയത്തെയും കുറിച്ച്‌ നാല്‌ ഗ്രന്ഥങ്ങള്‍ രചിച്ചു. സള്‍ഫറും രസവുമാണ്‌ ലോഹങ്ങളുടെ മൂലഘടകങ്ങള്‍ എന്ന്‌ ഗെബര്‍ സിദ്ധാന്തിച്ചു. ഈ മൂലഘടകങ്ങളുടെ അനുപാതത്തിനു മാറ്റം വരുത്തി അടിസ്ഥാന ലോഹങ്ങളെ സ്വര്‍ണമാക്കി മാറ്റാമെന്ന്‌ ഗെബര്‍ അഭിപ്രായപ്പെട്ടു. ലോഹശാസ്‌ത്രത്തിന്‌ ഗെബര്‍ നല്‌കിയ സംഭാവനകള്‍ ശ്രദ്ധേയമാണ്‌.

നവോത്ഥാനത്തിന്റെയും ശാസ്‌ത്രത്തിന്റെയും വികാസത്തോടെ ഒരു വിജ്ഞാനശാഖയെന്ന നിലയിലുള്ള ആല്‍ക്കെമിയുടെ പ്രസക്തി നഷ്‌ടപ്പെട്ടു. എന്നിരുന്നാലും പ്രായോഗിക പരീക്ഷണങ്ങള്‍ക്കു പ്രാമുഖ്യം നല്‌കിയ ആല്‍ക്കെമിസ്റ്റുകളുടെ അന്വേഷണങ്ങള്‍ പുതിയ രാസപദാര്‍ഥങ്ങളുടെയും രാസപ്രക്രിയകളുടെയും കണ്ടെത്തലിന്‌ ഇടയാക്കി. യഥാര്‍ഥ രസതന്ത്രത്തിന്റെ വികാസത്തിന്‌ ഈ പരീക്ഷണങ്ങള്‍ പ്രരകമായിട്ടുണ്ട്‌.

18-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ ലാവോസിയര്‍ ആധുനിക രസതന്ത്രത്തിനു രൂപം നല്‌കിയതോടെ ആല്‍ക്കെമിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയും ഈ നിഗൂഢ വിജ്ഞാനം തികച്ചും അപ്രത്യക്ഷമാകുകയും ചെയ്‌തു. എങ്കിലും രസതന്ത്രം എന്ന ആധുനിക ശാസ്‌ത്രത്തിന്റെ ആദ്യകാല വികാസത്തില്‍ ആല്‍ക്കെമി നല്‌കിയ പങ്ക്‌ വിസ്‌മരിക്കാനാവില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍