This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർണള്‍ഡ്‌, മാത്യു (1822 - 88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർണള്‍ഡ്‌, മാത്യു (1822 - 88)

Arnold, Mathew

മാത്യു ആര്‍ണള്‍ഡ്‌

ഇംഗ്ലീഷ്‌ സാഹിത്യവിമര്‍ശകനും കവിയും. വളരെക്കാലം ഇംഗ്ലണ്ടിലെ സ്‌കൂള്‍ ഇന്‍സ്‌പക്‌ടറും ഓക്‌സ്‌ഫഡിലെ കവിതാവകുപ്പിന്റെ പ്രാഫസറും ആയി ജീവിതം നയിച്ചിട്ടുള്ള ആര്‍ണള്‍ഡിന്റെ സാംസ്‌കാരികസേവനമുദ്ര വിദ്യാഭ്യാസപ്രശ്‌നങ്ങളിലും ആധ്യാങ്ങിക ചിന്താപഥങ്ങളിലും സവിശേഷം പതിഞ്ഞിരുന്നു. മധ്യവയസ്സെത്തിയതോടുകൂടി ആര്‍ണള്‍ഡിലുള്ള കവി മൃതിയടയുകയും തത്‌സ്ഥാനത്ത്‌ വിമര്‍ശകന്‍ ജന്മം കൊള്ളുകയും ചെയ്‌തു എന്ന്‌ സാഹിത്യചരിത്രകാരന്മാര്‍ പറയുന്നത്‌ ഏറെക്കുറെ ശരിയാണ്‌; പില്‌ക്കാലത്തുള്ള ഇദ്ദേഹത്തിന്റെ സാരവത്തായ രചനകള്‍ മുഴുവന്‍ ഗദ്യത്തിലായിരുന്നു.

പ്രസിദ്ധ വിദ്യാഭ്യാസപരിഷ്‌കര്‍ത്താവും റഗ്‌ബി സ്‌കൂളിലെ ഹെഡ്‌മാസ്റ്ററുമായിരുന്ന തോമസ്‌ ആര്‍ണള്‍ഡിന്റെ (1795-1842) സീമന്തപുത്രനായി മാത്യു 1822 ഡി. 24-ന്‌ മിഡില്‍സെക്‌സിലെ ലാലെഹാം എന്ന പ്രദേശത്തു ജനിച്ചു. റഗ്‌ബിസ്‌കൂളിലും പിന്നീട്‌ ഓക്‌സ്‌ഫഡിലെ ബാലിയോള്‍ കോളജിലും പഠിച്ച്‌ മാത്യു 1844-ല്‍ ഓണേഴ്‌സ്‌ ബിരുദം നേടി. 1847-ല്‍ പ്രിവികൗണ്‍സില്‍ പ്രസിഡന്റായ ലാന്‍സ്‌ഡൗണ്‍ പ്രഭുവിന്റെ പ്രവറ്റ്‌ സെക്രട്ടറിയായി നിയമിതനായ മാത്യു നാലു കൊല്ലത്തിനുശേഷം സ്‌കൂള്‍ ഇന്‍സ്‌പക്‌ടര്‍ ഉദ്യോഗം സ്വീകരിച്ചു. മരിക്കുന്നതിനു രണ്ടു വര്‍ഷം മുമ്പുവരെയും ഇദ്ദേഹത്തിന്റെ ഔദ്യോഗികപദവി ഇതായിരുന്നു. ഇടത്തരക്കാരെ പ്രധാനമായും മുന്നില്‍കണ്ടുകൊണ്ട്‌ പ്രമറി-സെക്കന്‍ഡറി വിദ്യാഭ്യാസ സമ്പ്രദായം സ്റ്റേറ്റുടമയില്‍ കൊണ്ടുവരുന്നതിന്‌ മാത്യു ആര്‍ണള്‍ഡ്‌ ചെയ്‌ത ശ്രമങ്ങള്‍ ഇദ്ദേഹത്തിന്റെ പ്രഗല്‌ഭസാഹിത്യ സേവനങ്ങളെക്കാള്‍ ഒട്ടും തരം കുറഞ്ഞതായിരുന്നില്ല. യൂറോപ്പിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും അവിടെനിന്നും ലഭിച്ച അനുഭവസമ്പത്തിനെ വിലയേറിയ ചില റിപ്പോര്‍ട്ടുകളില്‍ ക്രാഡീകരിക്കാനും അദ്ദേഹം തന്റെ പദവി ശരിക്കും പ്രയോജനപ്പെടുത്തി. ദ്‌ പോപ്പുലര്‍ എഡ്യൂക്കേഷന്‍ ഒഫ്‌ ഫ്രാന്‍സ്‌ വിത്ത്‌ നോട്ടീസസ്‌ ഒഫ്‌ ദാറ്റ്‌ ഒഫ്‌ ഹോളന്‍ഡ്‌ ആന്‍ഡ്‌ സ്വിറ്റ്‌സര്‍ലന്‍ഡ്‌ (1861), വിദേശരാജ്യങ്ങളിലെ സെക്കന്‍ഡറി വിദ്യാഭ്യാസം (On Secondary Education in Foreign Countries, 1866), യൂറോപ്പിലെ വിദ്യാലയങ്ങളും സര്‍വകലാശാലകളും (Schools and Universities on the Continent, 1868)തുടങ്ങിയവ ഈ മേഖലയിലുള്ള ആര്‍ണള്‍ഡിന്റെ അമൂല്യ സംഭാവനകളാണ്‌. സ്‌കൂള്‍ഭരണം സംബന്ധിച്ച ജോലികള്‍ക്കു പുറമേയാണ്‌ ആര്‍ണള്‍ഡ്‌ പത്തു വര്‍ഷക്കാലം (1857-67) ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയിലെ കാവ്യപീഠത്തിന്റെ അഗ്രാസനം (Oxford Chair of Poetry) വഹിച്ചത്‌.

ഫ്രാന്‍സസ്‌ ലൂസി വൈറ്റ്‌മാനായിരുന്നു ആര്‍ണള്‍ഡിന്റെ പത്‌നി. ഈ ദാമ്പത്യത്തിലുണ്ടായ മൂന്നു പുത്രന്മാരും ചെറുപ്പത്തില്‍ത്തന്നെ മൃതിയടഞ്ഞു. ആര്‍ണള്‍ഡ്‌ 1888 ഏ. 15-ന്‌ ലിവര്‍പൂളില്‍വച്ച്‌ ഹൃദയസ്‌തംഭനം മൂലം അന്തരിച്ചു.

കൃതികള്‍. "സാഹിത്യം ജീവിതവിമര്‍ശനമാണ്‌' എന്ന ചൊല്ലിന്റെ ആദ്യപ്രയോക്താവായ മാത്യു ആര്‍ണള്‍ഡില്‍നിന്നും വിവിധ ശാഖകളിലുള്ള വിലയേറിയ അനേകം സൃഷ്‌ടികള്‍ ഇംഗ്ലീഷ്‌ സാഹിത്യത്തിനു ലഭിച്ചിട്ടുണ്ട്‌. വിശാലമായ ഒരു യൂറോപ്യന്‍ വീക്ഷണ കോണില്‍ നിന്നുകൊണ്ട്‌ ബ്രിട്ടിഷ്‌ ദേശീയമനഃസാക്ഷിയെ ഉണര്‍ത്തി പുതിയ മൂല്യകല്‌പനകളിലേക്കു നയിക്കാന്‍ വിക്‌ടോറിയന്‍ കാലഘട്ടത്തിലെ ഏറ്റവും പ്രഗല്‌ഭനായ കവിയും സാഹിത്യനിരൂപകനും എന്ന നിലയില്‍ ആര്‍ണള്‍ഡിനു കഴിഞ്ഞു. രചയിതാവിന്റെ പേരായി "ഏ' എന്ന അക്ഷരം മാത്രം ഉപയോഗിച്ചു കൊണ്ടുള്ള രണ്ട്‌ കവിതാസമാഹാരങ്ങളാണ്‌ ആദ്യമായി ആര്‍ണള്‍ഡ്‌ പ്രകാശിപ്പിച്ചത്‌. മാര്‍ഗഭ്രഷ്‌ടനായ മദോന്മത്തനും മറ്റു കവിതകളും (The Strayed Reveller, and Other Poems, 1849),എംപിഡോക്ലിള്‍സ്‌ ഓണ്‍ എറ്റ്‌നയും മറ്റു കവിതകളും (Empedocles on Etna and Other Poems, 1853), മെറോപ്‌ (Merope, 1858), പുതിയ കവിതകള്‍ (New Poems, 1867)എന്നിവയാണ്‌ ആര്‍ണള്‍ഡിന്റെ ശ്രദ്ധേയമായ കൃതികള്‍. രണ്ടു വാല്യങ്ങളിലായി 1869-ല്‍ പ്രകാശിതമായ സമ്പൂര്‍ണകൃതികളില്‍ (Collected Poems) അടങ്ങുന്ന സോറാബും റസ്റ്റമും, ഡോവര്‍ കടല്‍ പുറവും (Dover Beach) തിര്‍സിസും (Thyrsis)മറ്റും പ്രതിപാദനത്തിലും പ്രതിപാദ്യത്തിലും ഇദ്ദേഹത്തിന്റെ കവിതയ്‌ക്ക്‌ എത്രമാത്രം ഐതിഹാസികൗന്നത്യം നേടാന്‍ കഴിഞ്ഞു എന്നു വ്യക്തമാക്കുന്നുണ്ട്‌.

പാരമ്പര്യരീതിയനുസരിച്ചുള്ള ആഡംബരശൈലിയോട്‌ ആഭിമുഖ്യമില്ലാതിരുന്ന ആര്‍ണള്‍ഡ്‌, ഗ്രീക്ക്‌ ആര്‍ജവം ഉള്‍കൊണ്ട്‌ കവിതകളെഴുതി. ഇക്കാരണങ്ങളാല്‍ ഇദ്ദേഹം വിക്‌ടോറിയന്‍ കാലഘട്ടത്തിലെ കവികളില്‍ അഗ്രഗണ്യനായിത്തീര്‍ന്നു. "കഴിഞ്ഞ കാല്‍ ശതാബ്‌ദത്തിന്റെ മനഃസാക്ഷിക്കുണ്ടായ മാറ്റത്തിന്റെ മൊത്തം പ്രതിഫലനം എന്റെ കവിതകളിലുണ്ട്‌' എന്ന്‌ ഇദ്ദേഹം 1869-ല്‍ അമ്മയ്‌ക്ക്‌ എഴുതിയ ഒരു കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. ആധുനികയുഗത്തിന്റെ വികാസപ്രക്രിയകളെ കവിതയുമായി കൂട്ടിയിണക്കാന്‍ ആര്‍ണള്‍ഡ്‌ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്‌. മതത്തെ കവിത ആദേശം ചെയ്യും എന്നാണ്‌ ആര്‍ണള്‍ഡിന്റെ വിശ്വാസം. എല്ലാം ശാസ്‌ത്രത്തിന്റെ കീഴിലാവണം എന്ന ഹക്‌സ്‌ലിയുടെ സിദ്ധാന്തത്തോട്‌ ഇദ്ദേഹം വിയോജിച്ചു. സാഹിത്യം മാനുഷികസത്യത്തെയും സൗന്ദര്യത്തെയും ഉള്‍ക്കൊള്ളുന്നതിനാല്‍ ശാസ്‌ത്രവും അതിലടങ്ങും എന്നും മനുഷ്യജീവിതത്തിന്റെ കരുപ്പിടിപ്പിക്കലില്‍ സാഹിത്യസംസ്‌കാരം ആണ്‌ സ്വാധീനം ചെലുത്തുന്നത്‌ എന്നും ആര്‍ണള്‍ഡ്‌ സിദ്ധാന്തിച്ചു. സാഹിത്യം ആധുനികമായിരിക്കണമെന്ന്‌ 1853-ല്‍ പ്രസിദ്ധീകരിച്ച കവിതാസമാഹാരത്തിന്റെ മുഖവുരയില്‍ ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌.

നിരൂപകന്‍. 1867-നുശേഷം ചില പുതിയ പതിപ്പുകളുണ്ടായിട്ടുണ്ടെന്നല്ലാതെ ആര്‍ണള്‍ഡ്‌ കവിതാരചന തുടര്‍ന്നു നടത്തിയില്ല എന്നു പറയാം. സാഹിത്യത്തിന്റെ പൊതുവായും, കവിതയുടെ പ്രത്യേകമായും, ഉള്ള സ്വഭാവങ്ങളെയും കര്‍ത്തവ്യങ്ങളെയും കുറിച്ച്‌ ഇദ്ദേഹം ഗാഢമായി ചിന്തിച്ചു. രണ്ടു ഭാഗങ്ങളായി (1865, 1888) പ്രസിദ്ധീകൃതമായ വിമര്‍ശനോപന്യാസങ്ങളും (Essays in Criticism), 1869-ല്‍ പുറത്തുവന്ന സംസ്‌കാരവും അരാജകത്വവും (Culture and Anarchy) വിമര്‍ശനരംഗത്ത്‌ പുതിയ ചൈതന്യമുളവാക്കി. രണ്ടാം വാല്യത്തിലെ, കവിതാപഠനം (The Study of Poetry) എന്ന ആദ്യത്തെ ഉപന്യാസത്തില്‍ ഉത്തമത്തെ അധമത്തില്‍നിന്നും യഥാര്‍ഥത്തെ കപടത്തില്‍ നിന്നും നിര്‍ധാരണം ചെയ്‌ത്‌ എടുക്കേണ്ട ആവശ്യത്തെക്കുറിച്ച്‌ ഇദ്ദേഹം ഊന്നിപ്പറയുന്നു. തുടര്‍ന്നുവരുന്നവയില്‍ മില്‍ടണ്‍, തോമസ്‌ ഗ്ര, കീറ്റ്‌സ്‌, വേഡ്‌സ്‌വര്‍ത്ത്‌, ബൈറണ്‍, ഷെല്ലി തുടങ്ങിയവരുടേതിനോടൊപ്പം സ്വിസ്‌ ദാര്‍ശനികനും കവിയുമായിരുന്ന ഹെന്‌റി-ഫ്രഡറിക്‌ ആമിയേലിന്റെയും (1821-81) റഷ്യന്‍ സാഹിത്യചക്രവര്‍ത്തിയായ ലിയോ ടോള്‍സ്റ്റോയിയുടെയും ആങ്ങപ്രകാശനങ്ങളില്‍ ദ്രഷ്‌ടവ്യമായ "ജീവിതവിമര്‍ശന' ചാതുര്യത്തെ ആര്‍ണള്‍ഡ്‌ പ്രഗല്‌ഭമായി വിലയിരുത്തുന്നു. ഇദ്ദേഹത്തിന്റെ ഏറ്റവും മുഖ്യമായ സാഹിത്യസൃഷ്‌ടി എന്ന്‌ പ്രകീര്‍ത്തിതമായ സംസ്‌കാരവും അരാജകത്വവും എന്ന കൃതിയില്‍ "സമ്പൂര്‍ണതയുടെ പഠനമായ സംസ്‌കാരം നിലവാരമോ ലക്ഷ്യബോധമോ ഇല്ലാത്ത പുതിയ ജനാധിപത്യത്തിന്റെ അരാജകത്വത്തില്‍നിന്ന്‌' എത്രമാത്രം അകന്നാണ്‌ വര്‍ത്തിക്കുന്നതെന്ന്‌ ആര്‍ണള്‍ഡ്‌ കാണിച്ചുതരുന്നു. ആധ്യാങ്ങികതയുമായി ബന്ധപ്പെട്ട ആര്‍ണള്‍ഡിന്റെ രചനകള്‍ ദൈവവും ബൈബിളും (God and the Bible), സെന്റ്‌ പോളും പ്രാട്ടസ്റ്റന്റ്‌ മതവും (St. Paul and Protestantism, 1870), സാഹിത്യവും വരട്ടുവാദവും (Literature and Dogma, 1873), സഭയെയും മതത്തെയും പറ്റിയുള്ള അവസാനത്തെ ഉപന്യാസങ്ങള്‍ (Last Essays on Church and Religion, 1877) എന്നിവയാണ്‌.

മരണശേഷം ആര്‍ണള്‍ഡിന്റെ നോട്ട്‌ബുക്കുകളും (Note Books, 1902), 15 വൊല്യങ്ങളായി അദ്ദേഹത്തിന്റെ സമ്പൂര്‍ണ കൃതികളും (The Works of Mathew Arnold, 190304) പ്രസിദ്ധീകൃതമായി. "ജീവിതവിമര്‍ശനമാണ്‌ കവിത' (Literature is the criticism of life) എന്ന ആര്‍ണള്‍ഡിന്റെ പ്രസ്‌താവനപോലെ മറ്റൊന്നും തന്നെ ലോകമെമ്പാടുമുള്ള സാഹിത്യവിമര്‍ശനശൈലികളെ സ്വാധീനിച്ചിട്ടില്ല. ആര്‍ണള്‍ഡിന്റെ സോറാബും റസ്റ്റമും എന്ന കാവ്യം മലയാളത്തില്‍ സി.എസ്‌. സുബ്രഹ്മണ്യന്‍ പോറ്റി സൗരഭനും രാഷ്‌ട്രനും എന്ന പേരില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍