This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർട്ടിക്‌ സമുദ്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർട്ടിക്‌ സമുദ്രം

Artic Ocean

ഫ്രിജോഫ്‌ നാന്‍സന്‍

ആര്‍ട്ടിക്‌ വൃത്തം (66º 30' h.) മുതല്‍ ഉത്തരധ്രുവം വരെ വ്യാപിച്ചുകിടക്കുന്നസമുദ്രം. വിസ്‌തീര്‍ണം 1,40,84,160 ച.കി.മീ; വ്യാപ്‌തം 169.80 ലക്ഷം ഘ.കി.മീ.; ശരാശരി ആഴം 1,205 മീ. ബ്യൂഫോട്ട്‌ കടല്‍, അമുണ്‍സണ്‍ കടല്‍, ബാരെന്റ്‌സ്‌ ഉള്‍ക്കടല്‍, നോര്‍ഡെന്‍സ്‌ ക്യോല്‍ കടല്‍, ബുത്ത്യ ഉള്‍ക്കടല്‍, ബാഫിന്‍ ഉള്‍ക്കടല്‍, ഓബ്‌ ഉള്‍ക്കടല്‍, യെനീസി ഉള്‍ക്കടല്‍, ക്വീന്‍മാഡ്‌ ഉള്‍ക്കടല്‍, വൈറ്റ്‌ സീ തുടങ്ങി വന്‍കരഭാഗങ്ങളിലേക്ക്‌ കയറിക്കിടക്കുന്ന നിരവധി ഉള്‍ക്കടലുകള്‍ ഈ സമുദ്രത്തിനുണ്ട്‌.

ഐസ്‌ലന്‍ഡ്‌, ഗ്രീന്‍ലന്‍ഡ്‌, ബാഫിന്‍, ഡെവണ്‍, വിക്‌ടോറിയ, മെല്‍വില്‍ ബാങ്ക്‌സ്‌, എല്ലിസ്‌മെയര്‍, ക്വീന്‍ എലിസബത്ത്‌ തുടങ്ങി ഒട്ടേറെ ദ്വീപുകള്‍ ആര്‍ട്ടിക്കിലുണ്ട്‌. ഈ സമുദ്രത്തിന്റെ അടിത്തട്ട്‌ തടങ്ങളും മലനിരകളും നിറഞ്ഞതാണ്‌. ലോകസമുദ്രങ്ങളിലെ ഏറ്റവും വീതികൂടിയ വന്‍കരയോരങ്ങള്‍ (Continenetal Shelves) ആര്‍ട്ടിക്കിലാണുള്ളത്‌. ആര്‍ട്ടിക്കിലെ ജലപ്പരപ്പ്‌ മിക്കവാറും ഹിമാവൃതമാണ്‌. 2 മുതല്‍ 31/2 വരെ മീറ്റര്‍ കനവും 60 ലക്ഷം ച.കി.മീ. വിസ്‌താരവുമുള്ള ഒരു ഹിമപാളി ആര്‍ട്ടിക്കിന്റെ മധ്യഭാഗത്ത്‌ സ്ഥിരമായുണ്ട്‌; ഇതിനുപുറമേ ധാരാളം ഒഴുകുന്ന ഹിമാനികളും കാണാം.

പഠനങ്ങള്‍. ലോകസമുദ്രങ്ങളില്‍ ഏറ്റവും കുറച്ചുമാത്രം അറിയപ്പെടുന്ന സമുദ്രമാണ്‌ ആര്‍ട്ടിക്‌. മഞ്ഞുമൂടിയ മേഖലകളില്‍ കപ്പലുകള്‍ക്ക്‌ കടന്നുചെല്ലാനും ശാസ്‌ത്രജ്ഞന്മാര്‍ക്ക്‌ നിരീക്ഷണങ്ങള്‍ നടത്താനും പറ്റിയ ചുറ്റുപാടുകളല്ല ഇതിലുള്ളത്‌.

ഉത്തരധ്രുവസമുദ്രത്തില്‍ ആദ്യം കടന്നുചെന്നത്‌ തിമിംഗലവേട്ടക്കാരുടെ കപ്പലുകളാണ്‌. 16-ാം ശ.-ത്തില്‍ സ്‌കോഴ്‌സ്‌ബി എന്ന ബ്രിട്ടിഷ്‌ തിമിംഗലവേട്ടക്കാരന്‍ 81° 30' വ. വരെ യാത്ര ചെയ്‌തു. അതിനുശേഷം സ്‌കോഴ്‌സ്‌ബിയുടെ മകന്‍ പാരി ഹിമപാളികള്‍ക്കു മുകളിലൂടെ കാല്‍നടയായി സഞ്ചരിച്ച്‌, അക്ഷാ. 82° 45' വരെ എത്തി. ഫ്രിജോഫ്‌ നാന്‍സന്‍ എന്ന ശാസ്‌ത്രജ്ഞന്‍ ഫ്രാം (Fram) എന്ന ഗവേഷണക്കപ്പലില്‍ 1893 മുതല്‍ 1896 വരെ നീണ്ടുനിന്ന പര്യവേക്ഷണങ്ങള്‍ നടത്തുകയുണ്ടായി. 1886-നും 1909-നു മിടയിക്ക്‌ അഡ്‌മിറല്‍ പിയറി ഉത്തരധ്രുവത്തിലെത്താന്‍ അനേകശ്രമങ്ങള്‍ നടത്തുകയും അവസാനം വിജയിക്കുകയും ചെയ്‌തു.

അടുത്തകാലത്ത്‌ ഹിമഭേദിനിക്കപ്പലുകളും വിമാനങ്ങളുമുപയോഗിച്ച്‌ റഷ്യയും അമേരിക്കയും ആര്‍ട്ടിക്‌ സമുദ്രത്തില്‍ പര്യവേക്ഷണങ്ങള്‍ നടത്തുകയുണ്ടായിട്ടുണ്ട്‌. 1937-38-ല്‍ പാപാനിന്റെ നേതൃത്വത്തില്‍ റഷ്യക്കാര്‍ ആര്‍ട്ടിക്‌ പര്യവേക്ഷണയാത്രകള്‍ നടത്തി. 1952-ല്‍ അമേരിക്കക്കാര്‍ ആദ്യത്തെ "പ്ലവനിരീക്ഷണാലയം' (Floating Observatory) സ്ഥാപിച്ച്‌ രണ്ടുവര്‍ഷക്കാലത്തെ പഠനം നടത്തി. ഇപ്പോള്‍ ആര്‍ട്ടിക്‌ സമുദ്രത്തില്‍ ദൈനംദിന സ്ഥിതിഗതികള്‍ പഠിക്കുന്ന ഏതാനും സ്ഥിരം നിരീക്ഷണാലയങ്ങളും സഞ്ചരിക്കുന്ന വേറേ ചില നിരീക്ഷണാലയങ്ങളുമുണ്ട്‌.

1969-ല്‍ മാന്‍ഹട്ടന്‍ എന്ന അമേരിക്കന്‍ ഹിമഭേദിനി-എണ്ണക്കപ്പല്‍ 72 ശാസ്‌ത്രജ്ഞന്മാരും ഒരു വീപ്പ എണ്ണയുമായി ആര്‍ട്ടിക്കിലെ 1,280 കി.മീ. ദൈര്‍ഘ്യമുള്ള ഒരു മഞ്ഞുകട്ടി ഭേദിച്ചു കടന്നുപോയതോടെ ആര്‍ട്ടിക്കിന്റെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം തുടങ്ങി. അലാസ്‌കയുടെ വടക്കുഭാഗത്തെ വിഭവസമ്പന്നമായ നോര്‍ത്ത്‌ സ്ലോപ്പില്‍നിന്ന്‌ ഫിലാഡല്‍ഫിയയിലേക്ക്‌ ഒരു പുതിയ വാണിജ്യമാര്‍ഗം തുറന്നുകൊടുക്കുകയാണ്‌ മാന്‍ഹാട്ടന്‍ ചെയ്‌തത്‌. ഈ പുതിയ മാര്‍ഗം ലണ്ടനില്‍നിന്നു ടോക്കിയോയിലേക്കുള്ള കപ്പല്‍മാര്‍ഗത്തിന്റെ ദൈര്‍ഘ്യത്തില്‍ 10,600 കി.മീ. കുറവുവരുത്തി. 1970 മുതല്‍ യു.എസ്‌, റഷ്യ, കാനഡ, സ്വീഡന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ നിരവധി പര്യവേക്ഷണ-ഗവേഷണങ്ങള്‍ ആര്‍ടിക്‌ മേഖലയില്‍ നടന്നു. ബ്യൂഫോര്‍ട്‌ ഗൈര്‍ എക്‌സ്‌പ്ലൊറേഷന്‍ പ്രാജക്‌റ്റ്‌ (Beaufort Gyer Exploration Project), വെസ്റ്റേണ്‍ ആര്‍ട്ടിക്‌ ഷെല്‍ഫ്‌ ബേസിന്‍ ഇന്ററാക്ഷന്‍ (Western Arctic Shelf-basin Interaction), ആര്‍ട്ടിക്‌/സബ്‌ ആര്‍ട്ടിക്‌ ഫ്‌ളക്‌സസ്‌ പ്രാഗ്രാം (Arctic/Subarctic Fluxes Programme-ASOF), എ സ്റ്റഡി ഒഫ്‌ എന്‍വയോണ്‍മെന്റല്‍ ആര്‍ട്ടിക്‌ ചേഞ്ച്‌ (A study of Environmental Arctic change-SEARCH), ആര്‍ട്ടിക്‌ കമ്മ്യൂണിറ്റി-വൈഡ്‌ ഹൈഡ്രാളജിക്കല്‍ അനാലിസിസ്‌ ആന്‍ഡ്‌ മോണിറ്ററിങ്‌ പ്രാഗ്രാം. (Arctic Community-wide Hydrological Analysis and Monitoring Programme- Arctic-CHAMP), നോര്‍ത്ത്‌ പോള്‍ എന്‍വയോണ്‍മെന്റല്‍ ഒബ്‌സര്‍വേറ്ററി (North Pole Environmental observatory-NPEO), ജോയിന്റ്‌ വെസ്റ്റേണ്‍ ആര്‍ട്ടിക്‌ ക്ലൈമറ്റ്‌ സ്റ്റഡി (Joint Western Arctic Climate Study-JWACS) തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്‌ ഇപ്പോള്‍ (2008) ആര്‍ട്ടിക്‌ പര്യവേക്ഷണം പുരോഗമിക്കുന്നത്‌.

അധസ്‌തലപ്രകൃതി. നിരീക്ഷണങ്ങളുടെ അപര്യാപ്‌തതമൂലം ഈ സമുദ്രത്തിന്റെ അടിത്തട്ടിനെ സംബന്ധിച്ച വ്യക്തമായ അറിവുകള്‍ ലഭിച്ചിട്ടില്ല. 1940-വരെ ആര്‍ട്ടിക്കില്‍ ആകെ 150 ആഴനിര്‍ണയനങ്ങളാണ്‌ നടത്തിയിട്ടുണ്ടായിരുന്നത്‌. 1957-ല്‍ നാട്ടിലസ്‌ എന്ന അന്തര്‍വാഹിനി ഹിമപാളികള്‍ക്കിടയില്‍ കടന്നുചെന്ന്‌ അടിത്തട്ടിനെപ്പറ്റി കുറച്ചുകൂടി വിവരങ്ങള്‍ ശേഖരിച്ചു. സ്ഥലാകൃതി(topography)യിലെ പ്രധാനഘടകങ്ങള്‍ ആഴംകൂടിയ ഒറ്റപ്പെട്ട തടങ്ങളും (basins), വീതിയേറിയ കരയോരങ്ങളും (shelves) ആകുന്നു. ഉത്തരധ്രുവതടം, നോര്‍വീജിയന്‍തടം, ബാഫിന്‍തടം എന്നിവയാണ്‌ ആര്‍ട്ടിക്കിലെ തടങ്ങള്‍. കനേഡിയന്‍ ആര്‍ച്ചിപ്പെലാഗോ, ഗ്രീന്‍ലന്‍ഡ്‌, യൂറോപ്പ്‌, ഏഷ്യ എന്നിവയുടെ കരയോരങ്ങള്‍ വളരെ വിസ്‌തൃതങ്ങളാണ്‌.

ഉത്തരധ്രുവതടം ഏതാണ്ട്‌ ദീര്‍ഘവൃത്താകൃതിയിലാണ്‌. 1937-38-ല്‍ നടന്ന റഷ്യന്‍ പര്യവേക്ഷണഫലങ്ങളനുസരിച്ച്‌ ഈ തടത്തിന്റെ പല ഭാഗത്തിനും 3,000 മീറ്ററിലധികം ആഴമുണ്ട്‌. ധ്രുവത്തില്‍നിന്ന്‌ 100 കി.മീ. അകലെ ചിലേടങ്ങളില്‍ 4,300 മീ. ആഴം അളന്നിട്ടുണ്ട്‌. ഉത്തരധ്രുവത്തിനും ബെറിങ്‌ കടലിടുക്കിനുമിടയ്‌ക്ക്‌ ഏതാണ്ട്‌ മധ്യഭാഗത്തായി 5,440 മീ. ആഴം അളക്കപ്പെട്ടിട്ടുണ്ട്‌. ഉത്തരധ്രുവതടത്തിനും നോര്‍വീജിയന്‍ തടത്തിനുമിടയ്‌ക്കുള്ള കടലിടുക്കിന്റെ ആഴം 1,500 മീ. ആണ്‌.

നോര്‍വീജിയന്‍ തടത്തില്‍ രണ്ടു കിടങ്ങുകള്‍ (depressions) ഉണ്ട്‌. ഇവ 3,000 മീറ്ററിലധികം ആഴമുള്ളവയാണ്‌. ഗ്രീന്‍ലന്‍ഡിനും സ്‌കോട്ട്‌ലന്‍ഡിനുമിടയിലൂടെയുള്ള ഒരു സമുദ്രാന്തരവരമ്പ്‌ നോര്‍വീജിയന്‍തടത്തെ അത്‌ലാന്തിക്കില്‍നിന്നും വേര്‍തിരിക്കുന്നു. ഫാരോ ദ്വീപുകള്‍ ഈ വരമ്പിന്മേലാണ്‌. ഗ്രീന്‍ലന്‍ഡിനും ഐസ്‌ലന്‍ഡിനുമിടയ്‌ക്ക്‌ (ഡന്‍മാര്‍ക്ക്‌ കടലിടുക്ക്‌) കടലിന്റെ ആഴം 500 മീ. ആകുന്നു.

ആര്‍ട്ടിക്‌ പ്രതലഭൂപടം

ബാഫിന്‍തടം ബാഫിന്‍ ദ്വീപിനും ഗ്രീന്‍ലന്‍ഡിനുമിടയില്‍ കിടക്കുന്നു. ആഴം 2,000 മീ.-ല്‍ അധികം വരും. ബാഫിന്‍തടത്തിനെ അത്‌ലാന്തിക്‌ സമുദ്രത്തില്‍ നിന്നു വേര്‍തിരിക്കുന്ന ഡേവിസ്‌ കടലിടുക്കിന്റെ ആഴം 700 മീ. ആണ്‌.

ആര്‍ട്ടിക്കിലെ വന്‍കരയോരങ്ങള്‍ വീതികൂടിയവയാണ്‌. ബാരെന്റ്‌സ്‌ കടലിലെ വന്‍കരയോരത്തിന്‌ 1,200 കി.മീ. ലേറെ വീതിയുണ്ട്‌. U-ആകൃതിയിലുള്ള ദ്രാണി(through)കള്‍ ഈ വന്‍കരയോരങ്ങളെ അങ്ങിങ്ങായി കുറുകെ മുറിക്കുന്നു. കടലിലെ ജലവിതാനം ഇന്നത്തെക്കാള്‍ വളരെ താണിരുന്ന ഒരു കാലത്ത്‌ ഹിമാനികളുടെ സഞ്ചാരം കൊണ്ടുണ്ടായതായിരിക്കണം ഈ ദ്രാണികള്‍ എന്നു കരതുപ്പെടുന്നു. നോര്‍വേയുടെ തെക്കെ അറ്റത്തും റഷ്യയുടെ വടക്കുഭാഗത്തും കനേഡിയന്‍ ആര്‍ച്ചിപ്പെലാഗോയിലെ ദ്വീപുകള്‍ക്കിടയിലും 200 മീറ്ററോളം ആഴമുള്ള ഇത്തരം ദ്രാണികള്‍ കാണാം.

ജലപിണ്ഡങ്ങള്‍. ആര്‍ട്ടിക്‌ സമുദ്രവും അത്‌ലാന്തിക്‌ സമുദ്രവുമായുള്ള ജലവിനിമയം ഈ സമുദ്രങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന സമുദ്രാന്തര മലനിരകള്‍ക്കു മുകളിലൂടെ വേണം സാധിക്കാന്‍. ഓര്‍ണീസ്‌, ഫാരോ എന്നീ ദ്വീപുകള്‍ക്കിടയിലൂടെയുള്ള വിവില്‍ തോംസണ്‍ വരമ്പ്‌, ഫാരോ-ഐസ്‌ലന്‍ഡ്‌ വരമ്പ്‌, ഐസ്‌ലന്‍ഡ്‌-ഗ്രീന്‍ലന്‍ഡ്‌ വരമ്പ്‌ എന്നിവ ആര്‍ട്ടിക്കിനും അത്‌ലാന്തിക്കിനും ഇടയിലുള്ള ജലാന്തരവരമ്പുകളാണ്‌.

ആര്‍ട്ടിക്കും പസഫിക്കുമായുള്ള സമ്പര്‍ക്കം ബെറിങ്‌ കടലിടുക്കുവഴിയാണ്‌; ആര്‍ട്ടിക്കും അത്‌ലാന്തിക്കുമായുള്ള പ്രധാന ജലപ്രവാഹങ്ങള്‍ സ്‌കോട്ട്‌ലന്‍ഡിനും ഗ്രീന്‍ലന്‍ഡിനും ഇടയ്‌ക്കുള്ള കടലിടുക്കുകളിലൂടെയും. തെക്കുകിഴക്കന്‍ കടലിടുക്കുകളിലൂടെ അത്‌ലാന്തിക്‌ ജലം ആര്‍ട്ടിക്കിലേക്കും വടക്കു പടിഞ്ഞാറന്‍ കടലിടുക്കുകളിലൂടെ ആര്‍ട്ടിക്‌ ജലം അത്‌ലാന്തിക്കിലേക്കും ഒഴുകുന്നു. വിവില്‍ തോംസണ്‍വരമ്പിനു മുകളിലൂടെയാണ്‌ ഉള്ളിലേക്കുള്ള പ്രധാന പ്രവാഹം. അകത്തേക്കൊഴുകുന്ന ജലത്തിന്റെ ലവണത 3.525 ശ.മാ.-ത്തിനും ഊഷ്‌മാവ്‌ 8°C-നും മുകളിലാണ്‌. ഡന്‍മാര്‍ക്ക്‌ കടലിടുക്കിലൂടെ പുറത്തേക്കൊഴുകുന്ന ആര്‍ട്ടിക്‌ ജലത്തിന്റെ ലവണത 3.1ശ.മാ.-ത്തിനും 3.5ശ.മാ.-ത്തിനുമിടയ്‌ക്കും ഊഷ്‌മാവ്‌ 2°C-നും 1.5°C-നും ഇടയ്‌ക്കുമാണ്‌.

ഓര്‍ണീസ്‌-ഗ്രീന്‍ലന്‍ഡ്‌ വരമ്പ്‌ അത്‌ലാന്തിക്‌ അഗാധജലം ആര്‍ട്ടിക്‌ സമുദ്രത്തില്‍ കടക്കുന്നതിനു പ്രതിബന്ധമായി നിലകൊള്ളുന്നു. ആകയാല്‍ അഗാധമേഖലകളില്‍ ആര്‍ട്ടിക്‌ ജലവും അത്‌ലാന്തിക്‌ ജലവും തമ്മില്‍ സമ്പര്‍ക്കമില്ല.

ആര്‍ട്ടിക്‌ ജലത്തിന്റെയും അത്‌ലാന്തിക്‌ ജലത്തിന്റെയും ഒരു മിശ്രിതമാണ്‌ നോര്‍വീജിയന്‍ കടലില്‍ കാണുന്നത്‌. ഇതിന്റെ ലവണത 3.49 ശ.മാ. ആണ്‌. ഊഷ്‌മാവ്‌ ഋതുഭേദമനുസരിച്ചുമാറുന്നു. ശീതകാലത്ത്‌ ഉപരിതലജലം തണുത്ത്‌ സാന്ദ്രമായി അടിയിലേക്കു താഴുന്നു. ഈ വെള്ളമാണ്‌ 600 മീ. നു താഴെ നോര്‍വീജിയന്‍ തടം നിറയ്‌ക്കുന്നത്‌. ഇതിന്റെ ലവണത 3.492 ശ.മാ.-നും 3.493 ശ.മാ.-നും ഇടയ്‌ക്കും ഊഷ്‌മാവ്‌ -1ºC നും -1.2ºCഇ നും ഇടയ്‌ക്കുമായിരിക്കും.

റോബര്‍ട്ട്‌ പിയറിയുടെ നേതൃത്വത്തില്‍ ഉത്തരധ്രുവത്തിലെത്തിയ ആദ്യസംഘം

പൊതുവെ ആര്‍ട്ടിക്കിലെ ജലത്തെ മൂന്നായി തിരിക്കാം: (1) ആര്‍ട്ടിക്‌ ഉപരിതലജലപിണ്ഡം; (2) അത്‌ലാന്തിക്‌ ജലപിണ്ഡം; (3) ആര്‍ട്ടിക്‌ അഗാധജലപിണ്ഡം. കുറഞ്ഞ ലവണതയും (3.3 ശ.മാ.-ത്തിനു താഴെ), ശീതകാലത്ത്‌ 0°C-നു താഴെയും ഉഷ്‌ണകാലത്ത്‌ 0°C-നു മുകളിലുമായി താപനിലയും ഉള്ളതാണ്‌ ആര്‍ട്ടിക്‌ ഉപരിതലജലം. ഈ ജലത്തിനു താഴെ ആര്‍ട്ടിക്‌ അഗാധജലത്തിനു മുകളിലായി അത്‌ലാന്തിക്‌ ജലം കാണപ്പെടുന്നു. ഇതിന്റെ ലവണത 3.5 ശ.മാ.-ത്തിനു മുകളിലും ഊഷ്‌മാവ്‌ 3°C-നും 4°C-നുമിടയ്‌ക്കുമായിരിക്കും. ഈ ജലം 75 മീ. മുതല്‍ 400 മീ. വരെ ആഴത്തില്‍ കാണപ്പെടുന്നു. ആര്‍ട്ടിക്‌ അഗാധജലം 3.492 ശ.മാ. ലവണതയും -0.85°C ഊഷ്‌മാവുമുള്ള സാന്ദ്രതകൂടിയ ജലപിണ്ഡമാണ്‌. ഇത്‌ നോര്‍വീജിയന്‍ തടത്തില്‍നിന്ന്‌ സ്‌പിറ്റ്‌സ്‌ ബര്‍ഗന്‍-ഗ്രീന്‍ലന്‍ഡ്‌ വരമ്പിനുമുകളിലൂടെ ഒഴുകിയെത്തുന്ന നോര്‍വീജിയന്‍ തടജലമാണെന്നു കരുതപ്പെടുന്നു.

ജലപ്രവാഹങ്ങള്‍. ആര്‍ട്ടിക്കിലെ ജലപ്രവാഹങ്ങളെക്കുറിച്ച്‌ വളരെ കുറച്ചറിവേ ഉള്ളൂ. പ്രധാനപ്പെട്ട പ്രവാഹങ്ങള്‍ നോര്‍വീജിയന്‍ പ്രവാഹവും പൂര്‍വ ഗ്രീന്‍ലന്‍ഡ്‌ പ്രവാഹവുമാണ്‌.

ഉത്തര അത്‌ലാന്തിക്കിലെ "ഗള്‍ഫ്‌സ്‌ട്രീമി'ന്റെ വടക്കേ അറ്റത്തെ ശാഖയാണ്‌ നോര്‍വീജിയന്‍ പ്രവാഹം. വടക്കു കിഴക്കോട്ടൊഴുകി വടക്കന്‍ നോര്‍വേക്കെതിരെ വച്ചു രണ്ടായി പിരിയുന്നതില്‍ ഒരു ശാഖ ബാരെന്റ്‌സ്‌ കടലിലേക്കും രണ്ടാമത്തേത്‌ സ്‌പിറ്റ്‌സ്‌ബര്‍ഗന്‍ ദ്വീപുകളുടെ നേര്‍ക്കും പ്രവഹിക്കുന്നു. നോര്‍വീജിയന്‍ പ്രവാഹത്തിന്റെ പരമാവധി പ്രവേഗം 30 സെ.മീ. ആകുന്നു.

പൂര്‍വ ഗ്രീന്‍ലന്‍ഡ്‌ പ്രവാഹം ഗ്രീന്‍ലന്‍ഡിന്റെ കിഴക്കന്‍ കരയോരത്തുനിന്നു ഡെന്‍മാര്‍ക്ക്‌ കടലിടുക്കിലേക്കൊഴുകുന്നു. ഇതിന്റെതന്നെ വേറൊരു ശാഖയാണ്‌ കിഴക്കോട്ടൊഴുകുന്ന "ഐസ്‌ലന്‍ഡ്‌-ആര്‍ട്ടിക്ക്‌ പ്രവാഹം'. ഗ്രീന്‍ലന്‍ഡ്‌ പ്രവാഹത്തിന്റെ പ്രവേഗം 25cm./secനും 35cm./secനുമിടയ്‌ക്കാണ്‌. ഇവയ്‌ക്കു പുറമേ കാറ്റിന്റെ ഗതിക്കനുസരിച്ചു സ്ഥാനീയമായുണ്ടാവുന്ന ധാരാളം ചുഴലിപ്രവാഹങ്ങളും ആര്‍ട്ടിക്കില്‍ കാണുന്നുണ്ട്‌.

ജലബജറ്റ്‌. അത്‌ലാന്തിക്കില്‍നിന്ന്‌ ആര്‍ട്ടിക്കിലേക്കുള്ള നീരൊഴുക്ക്‌ സെക്കന്‍ഡില്‍ ശരാശരി 30 ലക്ഷം ഘനമീറ്റര്‍ വീതം ആണെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്‌. ഇതിനു പുറമേ പസഫിക്കില്‍നിന്നു ബെറിങ്‌ കടലിടുക്കുവഴി ഓരോ സെക്കന്‍ഡിലും ഉദ്ദേശം 3 ലക്ഷം ഘനമീറ്റര്‍ ജലവും ആര്‍ട്ടിക്കിലെത്തുന്നു. ഈ സമുദ്രത്തില്‍ സൈബീരിയയിലെയും കാനഡയിലെയും നദികളില്‍നിന്നുള്ള ശുദ്ധജലവും പതിക്കുന്നുണ്ട്‌. സൈബീരിയയിലെ നദികളില്‍നിന്നുള്ള ജലപ്രവാഹം സെക്കന്‍ഡില്‍ 1.6 ലക്ഷം ഘനമീറ്റര്‍ എന്ന തോതിലാണ്‌.

ആര്‍ട്ടിക്‌ ഹിമപാളികളിലെ പര്യവേക്ഷണസംഘം

ആര്‍ട്ടിക്കിലെ മഴയുടെ അളവ്‌ അവിടത്തെ ബാഷ്‌പീകരണത്തെ അപേക്ഷിച്ച്‌ 0.9 ലക്ഷം ഘനമീറ്റര്‍ പ്രതിസെക്കന്‍ഡ്‌ കൂടുതലാണ്‌. ഇത്‌ മറ്റൊരു ജലാഗമന മാര്‍ഗമാണ്‌. ആര്‍ട്ടിക്കില്‍നിന്നു പുറത്തേക്കുള്ള ജലപ്രവാഹം പ്രധാനമായും ഡന്‍മാര്‍ക്ക്‌ കടലിടുക്കുവഴിയാണ്‌. ജലബജറ്റിലെ സമീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഇത്‌ 35.5 ലക്ഷം ഘ.മീ. പ്രതിസെക്കന്‍ഡ്‌ ആണെന്നു കരുതാം. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ ആര്‍ട്ടിക്കിലെ ജലമെല്ലാം പുറത്തുപോയി പുതിയ ജലംകൊണ്ട്‌ ആര്‍ട്ടിക്‌ സമുദ്രം നിറയാന്‍ 165 കൊല്ലം വേണ്ടിവരും എന്നു കാണാം.

ലവണബജറ്റ്‌. മുകളില്‍ കൊടുത്ത വ്യാപ്‌തപരിമാണങ്ങളില്‍നിന്ന്‌ ആര്‍ട്ടിക്‌ സമുദ്രത്തിന്റെ ലവണബജറ്റ്‌ ഇങ്ങനെ കണക്കാക്കാം. ആര്‍ട്ടിക്കിലേക്ക്‌ ഒഴുകുന്ന അത്‌ലാന്തിക്‌ ജലത്തിന്റെ ശരാശരി ലവണത 3.53 ശതമാനം. ബെറിങ്‌ ജലത്തിന്റെ ശരാശരി ലവണത 3.2 ശ.മാ. പുറത്തേക്കൊഴുകുന്ന ആര്‍ട്ടിക്‌ ജലത്തിന്റെ ലവണത S ശ.മാ. ആണെങ്കില്‍,

35.5s - 30 X 3.53 + 3 X 3.2

ഇതില്‍നിന്ന്‌ S= 3.25 ശ.മാ. എന്നു കിട്ടുന്നു. ഇത്‌ യഥാര്‍ഥ ലവണതയോട്‌ വളരെ അടുത്ത മൂല്യമാണെന്നു കണ്ടിട്ടുണ്ട്‌.

താപബജറ്റ്‌. മുകളില്‍ പറഞ്ഞ വ്യാപ്‌തക്കണക്കുകളില്‍നിന്ന്‌ ആര്‍ട്ടിക്കിന്റെ താപബജറ്റ്‌ ഏകദേശമായി കണക്കാക്കാം. ആര്‍ട്ടിക്കിലേക്കൊഴുകുന്ന ജലത്തിന്റെ ഊഷ്‌മാവ്‌ 8°C. ആര്‍ട്ടിക്കില്‍നിന്നു പുറത്തേക്കൊഴുകുന്ന ജലത്തിന്റെ ഊഷ്‌മാവ്‌-1°C. ആയി കരുതിയാല്‍, ആര്‍ട്ടിക്കിന്റെ താപലാഭം = 24 x 1012 ഗ്രാം കലോറി/സെക്കന്‍ഡ്‌ ആണെന്നു കണക്കാക്കാം. ഇത്‌ അത്രത്തോളം കൃത്യമാണെന്നു പറയുകവയ്യ. അത്‌ലാന്തിക്‌ ജലം യൂറോപ്പിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളുടെ കാലാവസ്ഥ നിര്‍ണയിക്കുന്നതില്‍ എത്ര സുപ്രധാനമായ പങ്കാണ്‌ നിര്‍വഹിക്കുന്നതെന്നതിന്‌ തെളിവാണ്‌ ഈ താപലാഭം.

ഹിമപാളികള്‍. ആര്‍ട്ടിക്‌ സമുദ്രത്തിന്റെ ഉപരിതലം ഒട്ടുമുക്കാലും മിക്കമാസങ്ങളിലും മഞ്ഞുമൂടിക്കിടക്കുന്നു. ഉയര്‍ന്ന ഊഷ്‌മാവിലുള്ള അത്‌ലാന്തിക്‌ ജലത്തിന്റെ സ്വാധീനതയുള്ള ഭാഗങ്ങള്‍ (പ്രധാനമായും നോര്‍വേയുടെ പടിഞ്ഞാറേതീരം) മാത്രമാണ്‌ ആണ്ടുമുഴുവന്‍ ഹിമവിമുക്തമായിട്ടുള്ളത്‌.

ആര്‍ട്ടിക്കിന്റെ ഉപരിതലത്തില്‍ ആണ്ടോടാണ്ട്‌ സ്ഥിരമായി കണ്ടുവരുന്ന ഒരു ഹിമപാളിയാണ്‌ "ധ്രുവത്തൊപ്പി' (Polar Cap) എന്നു വിളിക്കപ്പെടുന്ന ആര്‍ട്ടിക്‌ ഹിമപാളി. 3 മീറ്ററോളം കനമുള്ള ഈ സ്ഥിരപാളിക്കുപുറമേ, ശീതകാലത്തു ജന്മംകൊള്ളുകയും ഉഷ്‌ണകാലത്ത്‌ അലിഞ്ഞുപോവുകയും ചെയ്യുന്ന മഞ്ഞുകൂനകളും ഗ്രീന്‍ലന്‍ഡിന്റെ തീരങ്ങളിലുള്ള വമ്പന്‍ മഞ്ഞുമലകളും ഒഴുകിനടക്കുന്ന ഹിമാനികളുമുണ്ട്‌.

ആര്‍ട്ടിക്കിലെ ഹിമത്തെ മൂന്നു വിഭാഗമായി തിരിക്കാം: (1) ഉത്തരധ്രുവപ്രദേശത്തെ ആര്‍ട്ടിക്‌ ഹിമപാളി; (2) ദ്വീപുകളുടെ തീരത്തോടടുത്തു കാണപ്പെടുന്ന ഹിമവരമ്പുകള്‍; (3) ഇവയ്‌ക്കു രണ്ടിനുമിടയില്‍ ഒഴുകിനടക്കുന്ന ഹിമക്കട്ടകള്‍ എന്നിങ്ങനെ.

ആര്‍ട്ടിക്‌ ഹിമപാളിയാണ്‌ ഏറ്റവും വിസ്‌തൃതമായത്‌. ഈ ഹിമപാളിക്കു യു.എസ്സിനോളം വലുപ്പമുണ്ട്‌; അതായത്‌ 60 ലക്ഷം ച.കി.മി. ഇത്‌ അലാസ്‌ക മുതല്‍ സ്‌പിറ്റ്‌സ്‌ബര്‍ഗന്‍വരെയും ഗ്രീന്‍ലന്‍ഡുമുതല്‍ സൈബീരിയ വരെയും ദീര്‍ഘവൃത്താകൃതിയില്‍ പരന്നുകിടക്കുന്നു. ഭൂമിയുടെ ഉത്തരധ്രുവം ഈ ഹിമപാളിയുടെ കേന്ദ്രബിന്ദുവിലല്ല. ഇതിന്റെ കേന്ദ്രബിന്ദുവിനെ (84º h., 175º) "ഹിമധ്രുവം' എന്നു വിളിക്കുന്നു. ഈ ഹിമപാളിയുടെ അരികില്‍ സമുദ്രത്തിന്റെ ആഴം ശരാശരി 1,000 മീ. വരും. ആര്‍ട്ടിക്‌ ഹിമപാളിയെ വിസ്‌താരമേറിയ ഒരൊറ്റഹിമക്കട്ട എന്നു കരുതുന്നതു ശരിയല്ല. ഈ ഹിമപാളി അവിടവിടെ പൊട്ടിമുറിഞ്ഞു കാണാം. ഉഷ്‌ണകാലത്ത്‌ ഇതിന്മേല്‍ ചെറുതടാകങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്‌. ഇതിലെ ഹിമം നൂറ്റാണ്ടുകള്‍ പ്രായമുളളതാണ്‌. ശീതകാലത്ത്‌ ഇതിന്റെ കനം 21/2-4 മീ-ഉം ഉഷ്‌ണകാലത്ത്‌ 11/2-3 മീ-ഉം ആണ്‌. തീരങ്ങളിലെ ഹിമവരമ്പുകള്‍ ആണ്ടില്‍ 9 മാസമേ ഉണ്ടാവുള്ളൂ. അവ കരയോടുചേര്‍ന്ന്‌ കടലിലേക്കു 15.5 മീ. ആഴംവരെ തള്ളിനില്‌ക്കുന്നു. ഹിമവരമ്പിന്റെ വീതി തീരത്തുടനീളം വ്യത്യസ്‌തമായിരിക്കും.

ഹിമപാളിക്കും ഹിമവരമ്പിനുമിടയ്‌ക്ക്‌ ഒഴുകിനടക്കുന്ന ഹിമക്കട്ടകള്‍ ജലപ്രവാഹത്തിന്റെയും കാറ്റിന്റെയും ഗതിയനുസരിച്ച്‌ വിസ്ഥാപനത്തിനു(drift)വിധേയമാകുന്നു. ഇവ ഒടുവില്‍ ഹിമപാളിയിലേക്ക്‌ അലിഞ്ഞുചേരുകയോ, ഹിമവരമ്പില്‍ അടിഞ്ഞുകൂടുകയോ, ഉഷ്‌ണകാലത്ത്‌ ഉരുകിപ്പോവുകയോ, ഹിമവാഹിനിപ്രവാഹങ്ങളില്‍പെട്ട്‌ തെക്കോട്ട്‌ ഒഴുകിപ്പോവുകയോ ചെയ്യുന്നു.

ഹിമപര്‍വതങ്ങളും ഹിമാനികളും.

ആര്‍ട്ടിക്കില്‍ എത്ര ഹിമപര്‍വതങ്ങളുണ്ടെന്നതിന്‌ കൃത്യമായ കണക്കുകള്‍ ഇല്ല. ഗ്രീന്‍ലന്‍ഡിന്റെ പടിഞ്ഞാറന്‍തീരത്ത്‌ കേവലം 300 കി.മീ. ഉള്ളിലായി 14 വലിയ ഹിമപര്‍വതങ്ങള്‍ ഉണ്ട്‌. ഈ തീരത്ത്‌ 78° വ. അക്ഷാംശത്തില്‍ സ്ഥിതിചെയ്യുന്ന ഹംബോള്‍ട്ട്‌ ഹിമപര്‍വതത്തിന്റെ നീളവും വീതിയും 100 കി.മീ.-ല്‍ കൂടുതലും ഉയരം 90 മീറ്ററുമാണ്‌. ഹിമപര്‍വതങ്ങളില്‍നിന്നാണ്‌ ഹിമാനികളുടെ ജനനം. മാര്‍ച്ചു മുതല്‍ ജൂലായ്‌ വരെയുള്ള മാസങ്ങളില്‍ ഇവ സമുദ്രപ്രവാഹങ്ങളില്‍പെട്ട്‌ തെക്കോട്ടൊഴുകി ന്യൂഫൗണ്ട്‌ലന്‍ഡ്‌ തീരം വരെ എത്തും. തന്മൂലം ഇക്കാലത്ത്‌ ഈ ഭാഗങ്ങളിലൂടെയുള്ള കപ്പല്‍യാത്ര അത്യന്തം അപകടകരമാണ്‌. 1912-ലെ ടൈറ്റാനിക്ക്‌ ദുരന്തത്തിനുശേഷം ഇപ്പോള്‍, ഹിമാനികളുടെ ഗതിയെയും അപകടസാധ്യതകളെയും കുറിച്ച്‌ മുന്നറിയിപ്പുകള്‍ നല്‌കാന്‍ വ്യവസ്ഥയുണ്ട്‌ (International Ice Patrol).

വിഭവങ്ങള്‍. അലാസ്‌കയുടെ വടക്കന്‍ തീരം വമ്പിച്ച എച്ച നിക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളുന്നു. തീരത്തോടടുത്തുള്ള ബാര്‍ട്ടര്‍ ദ്വീപ്‌, നോര്‍ത്ത്‌ സ്ലോപ്‌, തുന്ദ്ര എന്നിവിടങ്ങളിലൊക്കെ അനേകായിരം ബാരല്‍ എച്ചയുണ്ടെന്നു കരുതപ്പെടുന്നു. നോര്‍ത്ത്‌സ്ലോപ്‌, തുന്ദ്ര അനേകശതം കി.മീ. വിസ്‌താരമുള്ള എച്ചപ്പാടമാണ്‌. 2008-ല്‍ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ജിയോളജിക്കല്‍ സര്‍വേ (United States Geological Survey-USGS) ആര്‍ട്ടിക്‌ മേഖലയിലെ പ്രകൃതി എച്ച-വാതക നിക്ഷേപത്തെക്കുറിച്ചും ഖനനയോഗ്യമായ നിക്ഷേപങ്ങളെക്കുറിച്ചും ഒരു അവലോകനം പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം സു. 412 ബില്യണ്‍ ബാരലിനു തുല്യമായി പ്രകൃതി എച്ച വാതകം ഇവിടെനിന്നും ഖനനം ചെയ്യാമെന്ന്‌ ഇവര്‍ ചൂണ്ടിക്കാട്ടി. ആര്‍ട്ടിക്‌ മേഖലയിലെ പ്രകൃതി എച്ച-വാതക ശേഖരം ഈ അളവുകളെക്കാള്‍ കൂടുതലാണെങ്കിലും ഖനന ചെലവുകളും മറ്റു പാരിസ്ഥിതിക ബുദ്ധിമുട്ടുകളും ഖനനത്തിനു ഒരു പരിധിവരെ പ്രതിബന്ധം സൃഷ്‌ടിക്കുന്നു. പ്രഡ്‌ഹോബേ എച്ചപ്പാടത്തില്‍ത്തന്നെ 2,000 കോടി ബാരല്‍ എച്ച അവസ്ഥിതമാണെന്നു കരുതപ്പെടുന്നു. ശീതകാലത്ത്‌ -53°C വരെ ഊഷ്‌മാവ്‌ താഴുന്ന ഈ സ്ഥലങ്ങളില്‍ മനുഷ്യാധിവാസവും ഖനനവും ദുഷ്‌കരമാകുന്നതിനാല്‍ ഇവിടെ എച്ചയുടെ ഉത്‌പാദച്ചെലവ്‌ കൂടിയിരിക്കും. ഈ എച്ചപ്പാടങ്ങളില്‍നിന്ന്‌ അലാസ്‌കാ ഉള്‍ക്കടല്‍ വരെ 1,280 കി.മീ. നീളമുള്ള ഒരു പൈപ്പുലൈന്‍ സ്ഥാപിക്കുകയും അവിടെനിന്ന്‌ എച്ച കപ്പലുകളില്‍ കയറ്റി അമേരിക്കയുടെ പശ്ചിമതീരത്തുള്ള എച്ച ശുദ്ധീകരണശാലകളിലേക്കു കൊണ്ടുപോകുകയുമാണ്‌ യു.എസ്സിന്റെ ആസൂത്രിത പരിപാടി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍