This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർഎന്‍എ ലോകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർഎന്‍എ ലോകം

The RNA World

വാള്‍ട്ടര്‍ ഗില്‍ബെര്‍ട്ട്‌

ജനിതക വിവരങ്ങള്‍ സംഭരിക്കുക, ജൈവരാസിക പ്രതിപ്രവര്‍ത്തനങ്ങളുടെ ത്വരകമായി പ്രവര്‍ത്തിക്കുക തുടങ്ങി, ഇന്ന്‌ ഡിഎന്‍എയും പ്രാട്ടീനുകളും നിര്‍വഹിക്കുന്ന ധര്‍മങ്ങള്‍ ആര്‍എന്‍എ തന്മാത്രകള്‍ നിര്‍വഹിച്ചിരുന്ന പരിണാമ ഘട്ടം. ഇത്തരമൊരു പരിണാമഘട്ടത്തെക്കുറിച്ചുള്ള ആശയങ്ങള്‍ 1960-കളില്‍ത്തന്നെ അലക്‌സാണ്ടര്‍ റിച്ച്‌ (1963), കാള്‍ വോസെ (1968) തുടങ്ങിയ ജീവശാസ്‌ത്രജ്ഞര്‍ അവതരിപ്പിച്ചിരുന്നെങ്കിലും "ആര്‍എന്‍എ ലോകം'’എന്ന പദം ആദ്യമായി ഉപയോഗിച്ചത്‌ 1986-ല്‍ അമേരിക്കന്‍ ഭൗതിക ശാസ്‌ത്രജ്ഞനും ജൈവരസന്ത്രജ്ഞനും തന്മാത്രാജീവശാസ്‌ത്രത്തിലെ അഗ്രഗാമിയുമായ വാള്‍ട്ടര്‍ ഗില്‍ബെര്‍ട്ട്‌ ആണ്‌. ആര്‍എന്‍എയുടെ ഉത്‌പ്രരക സ്വഭാവത്തെയും ആര്‍എന്‍എ എന്‍സൈമുകളായ റൈബോസൈമുക(ribozyme)ളെയും സംബന്ധിച്ച കണ്ടെത്തലുകളുടെ വിശകലനത്തിലാണ്‌ (Thomas Cech, 1982) അദ്ദേഹം ഈ പദം പ്രയോഗിച്ചത്‌. ഫോസ്‌ഫോഡൈഎസ്റ്റര്‍ ബോണ്ടുകള്‍ പിളര്‍ക്കാനും ബന്ധിക്കാനും ആര്‍എന്‍എയ്‌ക്കു സാധിക്കും എന്ന കണ്ടെത്തലാണ്‌ "ആര്‍എന്‍എ ലോകം' എന്ന പരികല്‌പനയിലേക്ക്‌ നയിച്ചത്‌. സ്വയം പകര്‍ത്തലിലൂടെ നിലനിന്നിരുന്ന പ്രാകൃത ജീവവ്യവസ്ഥകളില്‍ (Primitive living systems) ആര്‍എന്‍എ ഒരു ത്വരകമായി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ത്തന്നെ ഡിഎന്‍എയുടെയോ പ്രാട്ടീനുകളുടെയോ ആവശ്യമില്ലായിരുന്നുവെന്ന്‌ ഗില്‍ബെര്‍ട്ട്‌ ചൂണ്ടിക്കാണിച്ചു. ഫോസ്‌ഫോഡൈഎസ്റ്റര്‍ ബോണ്ടുകള്‍ പിളര്‍ക്കാനും ബന്ധിക്കാനും ആര്‍എന്‍എയ്‌ക്കു സാധിക്കുമെന്നതിന്റെ കൂടുതല്‍ ദൃഷ്‌ടാന്തങ്ങള്‍ കണ്ടെത്തിയതും ബാക്‌റ്റീരിയയുടെ 50 ട റൈബോസോമീയ ഉപഘടകത്തിലെ പെപ്‌റ്റിഡൈല്‍ ട്രാന്‍സ്‌ഫറേസ്‌ കേന്ദ്ര(Peptidyl transferase centre)ത്തില്‍ പ്രോട്ടീനുകള്‍ക്ക്‌ പകരം ആര്‍എന്‍എ ആണ്‌ ഉള്ളത്‌ എന്ന കണ്ടെത്തലും ഇതിന്‌ ഉപോദ്‌ബലകമായി. ആര്‍എന്‍എക്കു നിരവധി വ്യത്യസ്‌ത ഉത്‌പ്രരക പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനാകുമെന്ന്‌ ആധുനിക പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ജീവോത്‌പത്തിയുടെ പ്രാരംഭഘട്ടങ്ങളിലെ ആര്‍എന്‍എയ്‌ക്കു ഇന്നത്തെ ആര്‍എന്‍എയുടെ രാസഘടനയായിരിക്കുവാന്‍ സാധ്യതയില്ല എന്നാണ്‌ ശാസ്‌ത്രജ്ഞര്‍ വിലയിരുത്തുന്നത്‌. ആദിമഭൂമിയിലെ അതികഠിന സാഹചര്യങ്ങളില്‍ നിലനില്‍ക്കുവാന്‍ പര്യാപ്‌തമായ രാസഘടനയുള്ള ആര്‍എന്‍എ ആയിരിക്കാം അന്നുണ്ടായിരുന്നത്‌. അത്തരം ആര്‍എന്‍എ, ജനിതക-ഉത്‌പ്രരക ധര്‍മങ്ങള്‍ നിര്‍വഹിച്ചിരുന്ന ഒരു ഘട്ടം ജൈവപരിണാമത്തില്‍ ഉണ്ടായിരുന്നു എന്ന്‌ ഏറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌.

പരിണാമത്തിന്റെ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ കൂടുതല്‍ സങ്കീര്‍ണമായ കോശസംവിധാനങ്ങളോടുകൂടിയ ജീവികള്‍ രൂപംകൊണ്ടു. ആര്‍എന്‍എയുടെ ഘടനയില്‍ ന്യൂക്ലിയോറ്റൈഡുകളുടെ ഒരിഴമാത്രമേ ഉള്ളു എന്നതിനാല്‍ മ്യൂട്ടേഷനുകള്‍ വളരെ വേഗം സംഭവിക്കുകയും ജീവികളില്‍ നിരന്തരം മാറ്റങ്ങളുണ്ടാവുകയും ചെയ്യും. ഇത്‌ ചെറുക്കാനും താരതമ്യേന കൂടുതല്‍ സ്ഥിരത കൈവരിക്കുവാനും ഇരട്ട ഇഴയുള്ള ഡിഎന്‍എ ഉത്‌പാദിപ്പിക്കപ്പെട്ടതോടെ സാധ്യമായി. അതിനാലായിരിക്കാം ക്രമേണ ഡിഎന്‍എ പ്രധാന ജനിതക പദാര്‍ഥമായി മാറിയത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍