This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്‌തെക്കുസംസ്‌കാരം.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസ്‌തെക്കുസംസ്‌കാരം.

ഭൂമിയും കൃഷിയും. ചോളം, പയറുവർഗങ്ങള്‍, പരുത്തി, തക്കാളി എന്നിവയായിരുന്നു ആസ്‌തെക്കുകളുടെ പ്രധാന വിളകള്‍. കൈതനാരുകൊണ്ട്‌ വസ്‌ത്രം നെയ്യുന്നതിൽ ഇവർ പ്രഗല്‌ഭരായിരുന്നു. മഗ്‌വ (maguey) എന്ന ചെടിയിൽനിന്നും പുൽക്ക്‌ (pulque) എന്നു പേരുള്ള ഒരു പാനീയം ഉണ്ടാക്കിയിരുന്നു. ഈ മദ്യം കഴിക്കുന്നതിന്‌ ചില നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നതായി കാണാം. ആസ്‌തെക്കുസമുദായത്തിൽ ഭൂമിയുടെ ഉടമാവകാശം ഗോത്രങ്ങള്‍ക്കായിരുന്നു. അതിൽനിന്നും വിഭജിച്ച്‌ ഓരോ പങ്ക്‌ ഓരോ വർഗക്കാർക്കും നല്‌കിവന്നു. ഓരോ കുടുംബത്തിനും ജീവസന്ധാരണത്തിനാവശ്യമായ ഭൂമി മാത്രമേ പതിച്ചുകൊടുത്തിരുന്നുള്ളൂ. എന്നാൽ ഭൂമിയുടെ കൈവശാവകാശി അന്തരിച്ചാലോ കൃഷി ചെയ്യാതെ വെറുതെ ഇട്ടാലോ, ആ ഭൂമി ഗോത്രസമൂഹത്തിലേക്ക്‌ തിരിച്ചെടുക്കാന്‍ വ്യവസ്ഥ ഉണ്ടായിരുന്നു. പ്രഭുക്കന്മാർ, പുരോഹിതന്മാർ എന്നിവർക്കുവേണ്ടി മറ്റുള്ള ഭൂമിയിൽ പൊതുവായി കൃഷിയിറക്കും. നിലം പൂട്ടാന്‍ മൃഗങ്ങളെ ഉപയോഗിച്ചിരുന്നില്ല; അതിനാൽ കലപ്പകളും ഉപയോഗിച്ചിരുന്നില്ല. തുർക്കിക്കോഴികള്‍, താറാവുകള്‍, ചിലതരം പട്ടികള്‍ എന്നിവയെ മാത്രമേ അവർ വളർത്തിയിരുന്നുള്ളൂ. ആസ്‌തെക്കുകള്‍ക്ക്‌ മാംസഭക്ഷണത്തിൽ വലിയ താത്‌പര്യമില്ലായിരുന്നു എന്നുവേണം കരുതാന്‍.

നഗരനിർമാണം. ഇപ്പോഴത്തെ മെക്‌സിക്കോ സിറ്റിയുടെ അടിഭാഗങ്ങളിൽനിന്നാണ്‌ ആസ്‌തെക്ക്‌ കേന്ദ്രമായ തിനോച്‌തിത്‌ലാന്‍ പട്ടണത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെടുത്തിട്ടുള്ളത്‌ ഉത്‌ഖനനത്തിലൂടെ പഴയ നഗരിയിൽ നിരവധിക്ഷേത്രങ്ങളും ധവളഹർമ്യങ്ങളും ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്‌. നഗരസംവിധാനത്തിലും അവർ നിപുണരായിരുന്നുവെന്ന്‌ ഈ രേഖകള്‍ സൂചിപ്പിക്കുന്നു. പട്ടണത്തിന്‌ തലങ്ങും വിലങ്ങും നിരവധി തോടുകള്‍ അവർ നിർമിച്ചു; അവയിലൂടെ കച്ചവടച്ചരക്കുകള്‍ വഹിച്ചുകൊണ്ടുള്ള വഞ്ചികള്‍ സഞ്ചരിച്ചിരുന്നു. തടാകതീരത്ത്‌ മൂന്നു കൽച്ചിറകള്‍ കെട്ടിയിരുന്നു. ഇവയ്‌ക്കിടയിൽ ശക്തമായ തൂക്കുപാലങ്ങളും പണിതിരുന്നു. ആഗ്നേയശില, ചെങ്കല്ല്‌, ചുടാത്ത ഇഷ്‌ടിക, തടി, കുമ്മായക്കൂട്ട്‌ എന്നിവയാണ്‌ ആസ്‌തെക്കുകള്‍ കെട്ടിടനിർമാണത്തിന്‌ ഉപയോഗിച്ചിരുന്നത്‌. ഇപ്പോഴത്തെ സ്‌പാനിഷ്‌ കുരിശുപള്ളിക്കും സെന്‍ട്രൽ സ്‌ക്വയറിനും ചുറ്റുമായിട്ടാണ്‌ ആസ്‌തെക്കുക്ഷേത്രങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്‌. 1485-ൽ പണിതീർത്തതും മഴയുടെയും യുദ്ധത്തിന്റെയും ദേവതമാർക്കുള്ളതുമായ ക്ഷേത്രമാണ്‌ അവയിൽ പ്രാധാന്യമർഹിക്കുന്നത്‌. പിരമിഡുപോലെ തട്ടുകളായാണ്‌ ക്ഷേത്രനിർമാണം. ക്ഷേത്രത്തിൽനിന്നും താഴോട്ടിറങ്ങാന്‍ കോണികള്‍ ഘടിപ്പിച്ചിരിക്കുന്നു. താഴെയുള്ള തറയിലായിരുന്നു ദേവീദേവന്മാരെ പ്രതിഷ്‌ഠിച്ചിരുന്ന മണ്ഡപം. 256 ക്ഷേത്രങ്ങളും ബലിപ്പുരകള്‍, പുരോഹിതഭവനങ്ങള്‍, സ്‌നാനഘട്ടങ്ങള്‍ തുടങ്ങി അനവധി കെട്ടിടങ്ങളും സ്ഥിതിചെയ്‌തിരുന്നു. ഇവിടെത്തന്നെയാണ്‌ വലിയ പിരമിഡും സ്ഥിതിചെയ്‌തിരുന്നത്‌. മൂന്ന്‌ പടിക്കെട്ടുകളാണ്‌ ഈ പിരമിഡിലേക്കു നയിച്ചിരുന്നത്‌. പിരമിഡിന്റെ ഏറ്റവും മുകളിലായി രണ്ടു ക്ഷേത്രങ്ങളും നിർമിച്ചിരുന്നു. വെള്ളയും നീലയും ചായം തേച്ച്‌ മനോഹരമാക്കിയിരുന്ന ദേവാലയം വരുണദേവനും ചുവപ്പുപശ്ചാത്തലത്തിൽ വെള്ളച്ചായം തേച്ച്‌, തലയോടുകള്‍കൊണ്ട്‌ അലങ്കരിച്ചിരുന്ന രണ്ടാമത്തെ ക്ഷേത്രം യുദ്ധദേവനായ സൂര്യനുംവേണ്ടി സമർപ്പിച്ചിരുന്നു. വാസ്‌തുശില്‌പങ്ങളെപ്പോലെ തന്നെ സുശക്തങ്ങളായ കൂറ്റന്‍ പ്രതിമാശില്‌പങ്ങളും ഇവർ നിർമിച്ചിരുന്നു. ആസ്‌തെക്കുകളുടെ ശില്‌പശൈലി മതപരമായ ശില്‌പങ്ങളിൽ ഉദാത്തരൂപംപൂണ്ടു നിലകൊള്ളുന്നതു കാണാം.

കലയും വാസ്‌തുശില്‌പവും. കരകൗശല വിദഗ്‌ധന്മാരായിരുന്നു ആസ്‌തെക്കുകള്‍. സ്വർണം, വെള്ളി, ചെമ്പ്‌ എന്നിവയിലുള്ള വേലിയിൽ അവർ പ്രഗല്‌ഭരായിരുന്നു. വിവിധതരം കല്ലുകളും കെട്‌സാൽ പക്ഷിയുടെ തൂവലുകളുമായിരുന്നു ഇവരുടെ മുഖ്യ സമ്പത്ത്‌. സ്‌പാനിഷ്‌ പടയാളിയും ചരിത്രകാരനുമായ ബെർനാഡൊ ഡയസ്‌ഡെൽ കസ്റ്റിലൊ ആസ്‌തെക്കു കമ്പോളങ്ങളിൽ കണ്ട കച്ചവടസാധനങ്ങളെക്കുറിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. കലയിലും കൈത്തൊഴിലുകളിലും അവർ ഉന്നതനിലവാരം പുലർത്തിയിരുന്നു. ശിലകൊണ്ട്‌ പ്രതിമ നിർമിക്കുന്നതിലും അവരുടെ കരവിരുത്‌ തെളിഞ്ഞുകാണാം. അവർ നിർമിച്ച "പഞ്ചാംഗശില' വിശിഷ്‌ടമാണ്‌ (നോ: ആസ്‌തെക്ക്‌ കലണ്ടർ). കച്ചാടികള്‍, കളിമണ്‍ വസ്‌തുക്കള്‍ എന്നിവ വിവിധരൂപത്തിൽ അവർ നിർമിച്ചിരുന്നു. അവയെ ചിത്രാങ്കിതമാക്കുകയും മനോഹരമാക്കുകയും ചെയ്യുന്നതിൽ അവർ വൈദഗ്‌ധ്യം കാട്ടി. മുഖംമൂടി നിർമാണത്തിലായിരുന്നു അവർ ഏറെപ്രശസ്‌തരായത്‌. സ്വർണം, ചെമ്പ്‌, എന്നിവകൊണ്ടുള്ള ആഭരണങ്ങള്‍ ആസ്‌തെക്കുകള്‍ നിർമിച്ചിരുന്നു. പഞ്ഞിയിൽനിന്നു നൂലെടുത്ത്‌ അവർ വസ്‌ത്രം നെയ്‌തുണ്ടാക്കിയിരുന്നു; അവയെ തൂവൽ തുടങ്ങിയ വസ്‌തുക്കള്‍കൊണ്ട്‌ മോടിപിടിപ്പിക്കുകയും ചെയ്‌തു. ആഘോഷാവസരങ്ങളിൽ സംഗീതം ആലപിക്കാനും അവർ മറന്നിരുന്നില്ല. ചെണ്ട, ഓടക്കുഴൽ, മണി തുടങ്ങിയവയായിരുന്നു സംഗീതോപകരണങ്ങള്‍. ചിത്രമെഴുത്തിലും അവർ ഉന്നതനിലവാരം പുലർത്തി. ഈ കലാവൈദഗ്‌ധ്യം ആസ്‌തെക്കുകള്‍ വശമാക്കിയത്‌ ദക്ഷിണ മെക്‌സിക്കന്‍ ജനതയിൽനിന്നായിരുന്നു. മായാ ജനതയിൽനിന്നും അവർ ഗ്രന്ഥരചന അഭ്യസിച്ചു. ഉത്‌ഖനനം വഴി കണ്ടെടുത്തിട്ടുള്ള അവരുടെ ഗ്രന്ഥങ്ങളിൽ ഏറ്റവും നല്ല ഒരു മാതൃക ബ്രിട്ടീഷ്‌ മ്യൂസിയത്തിൽ ഉണ്ട്‌. പുരാതനജനതയുടെ വേട്ടയാടൽ, ആഹാരരീതി, കുട്ടികളുടെ വിദ്യാഭ്യാസസമ്പ്രദായം എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ പല ഗ്രന്ഥങ്ങളിലും കാണാം.

കൊത്തുപണി ചെയ്‌തിട്ടുള്ള ധാരാളം ഒറ്റക്കൽ സ്‌തൂപങ്ങളും ആസ്‌തെക്കുകളുടേതായിട്ടുണ്ട്‌. സൂര്യദേവ ക്ഷേത്രത്തിലെ ഒറ്റക്കൽ സ്‌മാരകസ്‌തൂപം ഇവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നു. ആസ്‌തെക്ക്‌ കലയിലെ അവിഭാജ്യപ്രമേയമാണ്‌ ജന്തുക്കള്‍. കുരങ്ങുകള്‍, മുയലുകള്‍, വിട്ടിലുകള്‍, കെട്ടുപിണഞ്ഞ പാമ്പുകള്‍ തുടങ്ങിയവയൊക്കെ ഇവരുടെ ശില്‌പരചനയ്‌ക്ക്‌ വിഷയീഭവിച്ചിട്ടുണ്ട്‌. വിലയേറിയ കല്ലുകള്‍കൊണ്ട്‌ നിർമിച്ച വളരെയധികം പ്രതിമകളും ആഭരണങ്ങളും മുഖംമൂടികളും കണ്ടുകിട്ടിയിട്ടുണ്ട്‌.

മണ്‍പാത്രനിർമാണത്തിൽ ആസ്‌തെക്കുകള്‍ക്ക്‌ സ്വന്തമായ ഒരു ശൈലി ഉള്ളതായി രേഖകളില്ല. മിക്‌സ്‌തെക്കുകളുടെ (Mixtecs) ശൈലി അനുകരിക്കുക മാത്രമാണിവർ ചെയ്‌തത്‌. ജന്തുക്കളുടെയും പൂക്കളുടെയും രൂപങ്ങള്‍കൊണ്ടലങ്കരിച്ച പാത്രങ്ങള്‍, കോപ്പകള്‍, പാനകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്‌. മഞ്ഞകലർന്ന ഓറഞ്ച്‌ പശ്ചാത്തലത്തിൽ കറുപ്പോ വെള്ളയോ ചായം ഉപയോഗിച്ചാണ്‌ ചിത്രപ്പണി നടത്തിയിട്ടുള്ളത്‌. സസ്യനാരുകൊണ്ട്‌ നിർമിച്ച്‌ വെള്ളപൂശിയ നീണ്ട ചുരുളുകളാണ്‌ ഇവർ എഴുതുന്നതിന്‌ ഉപയോഗിച്ചിരുന്നത്‌. ചിത്രലിപിയാണുണ്ടായിരുന്നത്‌. ഇത്തരത്തിലുള്ള വളരെയധികം ആസ്‌തെക്കു കൈയെഴുത്തു പ്രതികള്‍ കണ്ടുകിട്ടിയിട്ടുണ്ട്‌. ഹ്രസ്വകാലംകൊണ്ട്‌ വളർന്ന്‌ വികാസം പ്രാപിച്ച്‌ വിദേശാക്രമണത്തിനു വിധേയമായി തകർന്ന ആസ്‌തെക്കു സംസ്‌കാരത്തിന്റെ കലാവശിഷ്‌ടങ്ങളിൽ ശേഷിച്ചിട്ടുള്ള പലതും മെക്‌സിക്കോസിറ്റിയിലെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

ആസ്‌തെക്ക്‌ ഭാഷ. ആസ്‌തെക്കു ഭാഷയ്‌ക്ക്‌ നാഹുവ അഥവാ നൈവതൽ എന്നുംകൂടി പേരുണ്ട്‌. യൂറോ-ആസ്‌തെക്ക്‌ ഭാഷാഗ്രാതത്തിൽ പെട്ടതാണിത്‌. യൂറോപ്യന്‍ അധിനിവേശക്കാലത്ത്‌ ഈ ഭാഷയായിരുന്നു ആ വന്‍കരയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിൽ ഉപയോഗത്തിലിരുന്നത്‌. തദ്ദേശീയരുമായി ഇടപഴകാന്‍ സ്‌പാനിഷ്‌ ആക്രമണകാരികള്‍ ഈ ഭാഷ ഉപയോഗിക്കുകയും ഇതിലുള്ള ദൈനംദിന വ്യവഹാരം സാർവത്രികമാക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. മെക്‌സിക്കോയിലെ 10 ലക്ഷത്തിലേറെ ജനങ്ങള്‍ ഇപ്പോഴും ഈ ഭാഷ ഉപയോഗിച്ചുവരുന്നു.

സാമൂഹിക-രാഷ്‌ട്രീയസംഘടനകള്‍. ആസ്‌തെക്‌വർഗം 20 ഗ്രാതങ്ങള്‍ (calpullis) ചേർന്നുണ്ടായതാണ്‌. മതത്തിന്‌ പ്രാധാന്യം നല്‌കിക്കൊണ്ടുള്ള ഒരു സൈനികഭരണക്രമമാണ്‌ ആസ്‌തെക്കുകള്‍ സ്വീകരിച്ചിരുന്നത്‌. ഭരണപരവും മതപരവുമായ ഈ വിഭജനം ഭൂമിശാസ്‌ത്രപരമായ നിലനില്‌പിനെ ആസ്‌പദമാക്കിയായിരുന്നു. ഓരോ ഗോത്രവും അവരുടെ ഉദ്യോഗസ്ഥന്മാരെയും ഭരണസമിതികളിലേക്കുള്ള പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു. ഗോത്രത്തിന്‌ അതിന്റേതായ ക്ഷേത്രവും പുരോഹിതനും ഉണ്ട്‌. ഈ സമിതികള്‍ ചില നിർവാഹകാംഗങ്ങളെയും തെരഞ്ഞെടുത്തിരുന്നു. അവരിൽനിന്ന്‌ ഒരാളിനെയാണ്‌ ആസ്‌തെക്‌വർഗത്തിന്റെ മുഖ്യ തലവനായി നാമനിർദേശം ചെയ്‌തിരുന്നത്‌. ചില കുടുംബങ്ങളിൽനിന്നു മാത്രമേ ഭരണമേധാവികളെ തെരഞ്ഞെടുക്കാറുള്ളൂ. ദൈവതുല്യം കരുതിപ്പോന്ന ഈ മേധാവിയെ പരമാധികാരസമിതിക്ക്‌ മാത്രമേ മാറ്റാന്‍ കഴിയുമായിരുന്നുള്ളൂ.


മതവിശ്വാസം. അഗ്നിയിൽ ആങ്ങാഹുതി നടത്തി സൂര്യചന്ദ്രന്മാരായി പരിണമിച്ച രണ്ടു ദേവതകളിൽനിന്നാണ്‌ ഭൂമിയുടെ ഉദ്‌ഭവമെന്ന്‌ അവർ വിശ്വസിച്ചു. സൂര്യനും അഗ്നിക്കും പുറമേ വൃഷ്‌ടി, നദീപ്രവാഹം, കൃഷി തുടങ്ങിയവയോട്‌ ബന്ധപ്പെട്ട അധിഷ്‌ഠാന ദേവകളാണിവ. ആസ്‌തെക്കുകള്‍ ആക്രമിച്ച്‌ കീഴ്‌പ്പെടുത്തിയ ജനവിഭാഗങ്ങളുടെ ചില ആരാധനാമൂർത്തികളെയും അവർ അംഗീകരിച്ചിട്ടുണ്ട്‌. അടുക്കടുക്കായി 13 സ്വർഗങ്ങളും 9 പാതാളങ്ങളും ഉള്ളതായി അവർ വിശ്വസിക്കുന്നു. ഏറ്റവും ഉയർന്ന സ്വർഗത്തിലാണ്‌ സൃഷ്‌ടികർത്താവ്‌ സ്ഥിതിചെയ്യുന്നത്‌. ഏറ്റവും അടിയിലെ പാതാളമാണ്‌ മരണദേവന്റെയും അദ്ദേഹത്തിന്റെ പത്‌നിയുടെയും ആസ്ഥാനം. മരിക്കുന്നവർ പോകുന്നത്‌ അങ്ങോട്ടാണ്‌. എന്നാൽ വീരയോദ്ധാക്കളും ത്യാഗികളും ആകാശത്തിൽ സൂര്യദേവനെ പ്രാപിക്കും. മുങ്ങിമരിക്കുന്നവരും ജലരോഗങ്ങള്‍കൊണ്ടു മരിക്കുന്നവരും ത്‌ളാലോക്‌സ്‌ എന്ന വൃഷ്‌ടിദേവതയെ പ്രാപിക്കും. ഭൂമി അഞ്ചു പ്രാവശ്യം സൃഷ്‌ടിക്കപ്പെട്ടുവെന്നും നാല്‌ പ്രാവശ്യം നശിപ്പിക്കപ്പെട്ടുവെന്നും അവർ വിശ്വസിച്ചിരുന്നു. ചിലപ്പോഴൊക്കെ അവർ നരബലിയും നടത്തിയിരുന്നു. യുദ്ധത്തടവുകാരെയോ അടിമകളെയോ ആണ്‌ ഇതിന്‌ ഉപയോഗിച്ചിരുന്നത്‌. വൃഷ്‌ടിദേവതയ്‌ക്ക്‌ കുട്ടികളെ ഹോമിച്ച്‌ അർപ്പിക്കുന്നതാണ്‌ പ്രിയമെന്ന്‌ അവർ കരുതിയിരുന്നു. ബലിയർപ്പിക്കുവാന്‍ ആളുകളെ ലഭിക്കാനാണ്‌ പലപ്പോഴും ആസ്‌തെക്കുകള്‍ യുദ്ധം ചെയ്‌തിരുന്നത്‌. സൂര്യനെ പ്രസാദിപ്പിക്കാനും നരബലി നടത്തുന്ന പതിവുണ്ടായിരുന്നു. പുരോഹിതന്മാർ അവരുടെ മൂപ്പനുസരിച്ച്‌ അധ്യക്ഷത വഹിച്ചിരുന്നു. പഞ്ചാംഗശിലനോക്കി ഭാവി പ്രവചിക്കുവാനും പുരോഹിതർ പഠിച്ചിരുന്നു. ജനനസമയം നോക്കി ഭാവി പ്രവചിക്കുകയും ജാതകം എഴുതിക്കൊടുക്കുകയും ചെയ്യുന്ന പതിവ്‌ അന്നുണ്ടായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍