This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്ഥാനകവി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസ്ഥാനകവി

രാജസദസ്സിലെ പ്രമുഖകവിക്കു നല്‌കിയിരുന്ന ബിരുദം. ഈ പദവി നല്‌കി പ്രശസ്‌തകവികളെ ബഹുമാനിക്കുന്ന പതിവ്‌ മിക്കരാജ്യങ്ങളിലും നടപ്പിലിരുന്നു. ഭാരതത്തിലെ ഏതാണ്ടെല്ലാ രാജസദസ്സുകളിലുമുണ്ടായിരുന്നു ഇത്തരം ആസ്ഥാനകവികള്‍. ഭോജന്‍, കനിഷ്‌കന്‍, ഹർഷന്‍ തുടങ്ങിയ ചക്രവർത്തിമാർ ആസ്ഥാന കവികള്‍ക്ക്‌ സംരക്ഷണം നല്‌കിയിരുന്നതായി ചരിത്ര രേഖകളുണ്ട്‌. അശ്വഘോഷന്‍ കനിഷ്‌കന്റെയും ബാണഭട്ടന്‍ ഹർഷന്റെയും ആസ്ഥാനകവികളായിരുന്നു. കവികളെകൂടാതെ ശാസ്‌ത്രകാരന്മാരെയും സംഗീതജ്ഞരെയും ഭാഷാപണ്ഡിതന്മാരെയും മറ്റും ആസ്ഥാനപദവി നല്‌കി രാജാക്കന്മാർ ആദരിച്ചിരുന്നു. ആസ്ഥാനപണ്ഡിതന്‍, ആസ്ഥാനവിദ്വാന്‍ എന്നിങ്ങനെയുള്ള ബിരുദനാമങ്ങളും അപൂർവമല്ല. പഴയകാലത്തെ ഒരു നല്ല ദൃഷ്‌ടാന്തം വിക്രമാദിത്യസദസ്സിലെ നവരത്‌നങ്ങളാണ്‌.

	"ധന്വന്തരി, ക്ഷപണകാƒമരസിംഹ, ശംകു,
	വേതാളഭട്ട, ഘടകർപര, കാളിദാസാഃ,
	ഖ്യാതോവരാഹമിഹിരോ നൃപതേസ്സഭായാം
	രത്‌നാനിവൈ, വരരുചിർ നവവിക്രമസ്യ.'
 

ധന്വന്തരി ഭിഷഗ്വരനും അമരസിംഹന്‍ ശബ്‌ദകോശകാരനും വരാഹമിഹിരന്‍ ഗണിതശാസ്‌ത്രജ്ഞനും വരരുചി വൈയാകരണനുമായിരുന്നു; ഇവരെയെല്ലാം ആസ്ഥാന വിദ്വാന്മാരെന്നു പറയുന്നതായിരിക്കും ശരി. രാജസദസ്സിൽ കവികള്‍ക്കെന്നപോലെ മറ്റുവിദ്യകളിൽ പ്രാവീണ്യവും പ്രശസ്‌തിയും നേടിയവർക്കും സ്ഥാനമുണ്ടായിരുന്നു എന്ന്‌ ഇതിൽനിന്നു വ്യക്തമാകുന്നു.

തമിഴിൽ. സംഘകാലത്തെ പ്രമുഖരായ ആസ്ഥാന കവികളായിരുന്നു ചിലപ്പതികാരകർത്താവായ ഇളങ്കോ അടികളും മണിമേഖലാകർത്താവായ ചിത്തലൈ ചാത്തനാരും. ഇവർക്കുപുറമേ കുമട്ടൂർ കച്ചനാർ, പാലൈ ഗൗതമനാർ, കാപ്പിയാറ്റ്‌ കാപ്പിയനാർ, പരണർ, കാക്കൈവാടിനിയാർ, നച്ചെളൈയാർ, കാപ്പിലർ, അരിശിൽകിഴാർ, പെരുംകുന്റൂർകിഴാർ എന്നിവരും ആസ്ഥാനകവികളായിരുന്നു. കവി കച്ചദാസന്‌ തമിഴ്‌നാട്‌ ആസ്ഥാനകവിപ്പട്ടം നല്‌കി ആദരിച്ചിട്ടുണ്ട്‌.


മലയാളത്തിൽ. കോഴിക്കോട്‌ സാമൂതിരിയുടെ ആസ്ഥാനകവികള്‍ "പതിനെട്ടരക്കവികള്‍' എന്ന പേരിൽ പ്രസിദ്ധരാണ്‌ (അന്യത്ര).

രാജശേഖരന്റെ ആസ്ഥാനകവിയായിരുന്നു തോലന്‍. കൊല്ലം ഭരിച്ചിരുന്ന (14-ാം ശതകം) സംഗ്രാമധീരന്റെ രാജസദസ്സിൽ സമുദ്രബന്ധന്‍, കവിഭൂഷണന്‍ എന്ന രണ്ട്‌ കവികള്‍ ഉണ്ടായിരുന്നു. കോലത്തിരി രാജാവിന്റെ ആസ്ഥാനകവിയായിരുന്നു ചെറുശ്ശേരി നമ്പൂതിരി; കോലഭൂപന്റെ ആജ്ഞയനുസരിച്ചാണ്‌ താന്‍ കൃഷ്‌ണഗാഥ രചിച്ചതെന്ന്‌ ചെറുശ്ശേരി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. പുനംനമ്പൂതിരിയും ഉദ്ദണ്ഡശാസ്‌ത്രികളും കൊച്ചിരാജാവിന്റെ ആസ്ഥാന കവികളായിരുന്നു. തിരുവിതാംകൂറിൽ മാർത്താണ്ഡവർമ മഹാരാജാവിന്റെ കാലം മുതൽ ആസ്ഥാനകവിസമ്പ്രദായം നിലനിന്നിരുന്നു. കുചേലവൃത്തം രചിച്ച രാമപുരത്തുവാര്യരെ മാർത്താണ്ഡവർമ, കൃഷ്‌ണന്‍ കുചേലനെയെന്ന പോലെ, സർവൈശ്വര്യങ്ങളും നല്‌കി അനുഗ്രഹിച്ച കഥ പ്രസിദ്ധമാണ്‌. മാർത്താണ്ഡവർമയുടെയും പിന്നീട്‌ ധർമരാജാവിന്റെയും കാലത്ത്‌ തിരുവിതാംകൂർ രാജസദസ്സിലെ പ്രമുഖ കവിയായിരുന്നു കുഞ്ചന്‍നമ്പ്യാർ. സ്വാതിതിരുനാളിന്റെ ആസ്ഥാന കവികളായിരുന്നു ഇരയിമ്മന്‍തമ്പിയും വിദ്വാന്‍ കോയിത്തമ്പുരാനും. ആയില്യം തിരുനാളിന്റെ കാലത്ത്‌ ഇലത്തൂർ രാമസ്വാമി ശാസ്‌ത്രികളും വിശാഖംതിരുനാളിന്റെ കാലത്ത്‌ കേരളവർമ വലിയകോയിത്തമ്പുരാനുമായിരുന്നു ആസ്ഥാന കവികള്‍.

മഹാകവി, കവിതിലകന്‍, സാഹിത്യഭൂഷണന്‍, സാഹിത്യനിപുണന്‍, സാഹിത്യകുശലന്‍, പണ്ഡിതരാജന്‍ തുടങ്ങിയ ബിരുദങ്ങള്‍ നല്‌കിയും കവികളെ തിരുവിതാംകൂർ-കൊച്ചി രാജസ്ഥാനങ്ങള്‍ ബഹുമാനിച്ചിരുന്നു. വള്ളത്തോള്‍ നാരായണമേനോന്‍, ഉള്ളൂർ പരമേശ്വരയ്യർ, കെ.പി. കറുപ്പന്‍ എന്നിവരുടെ പേരുകള്‍ ഇക്കൂട്ടത്തിൽ പ്രസ്‌താവ്യമാണ്‌. സ്വാതന്ത്യ്രാനന്തരഘട്ടത്തിൽ മഹാകവി വള്ളത്തോളിന്‌ മദ്രാസ്‌ ഗവണ്മെന്റ്‌ ആസ്ഥാനകവി എന്ന ബഹുമതി നല്‌കുകയുണ്ടായി.

രാജാക്കന്മാരെ കൂടാതെ പൊതുജനങ്ങളും അവരുടെ ജിഹ്വകളായ പത്രമാസികാദികളും കവികള്‍ക്ക്‌ സരസദ്രുതകവി കിരീടമണി, സരസഗായകകവി, ദ്രുതകവി, ഭക്തകവി തുടങ്ങിയ ബിരുദങ്ങള്‍ നല്‌കിവരുന്നു. കേന്ദ്ര, സംസ്ഥാനങ്ങളിൽ സാഹിത്യ-സംഗീതനാടക അക്കാദമികളും തത്തുല്യങ്ങളായ മറ്റ്‌ സാംസ്‌കാരിക സ്ഥാപനങ്ങളും നിലവിൽവന്നതോടെ കവികളെയും കലാകാരന്മാരെയും ബഹുമാനിക്കുന്ന രീതി അവാർഡുകളിൽക്കൂടിയായിത്തീർന്നു. ബ്രിട്ടനിൽ. നിശ്ചിതവേതനം നല്‌കി രാജകീയകുടുംബത്തിൽ ഒരു ഉദ്യോഗസ്ഥന്റെ പദവിയിൽ ഒരു കവിയെ നിയമിക്കുന്ന പതിവിൽനിന്നാണ്‌ ബ്രിട്ടനിൽ "ആസ്ഥാനകവി' സ്ഥാനത്തിന്റെ ഉദ്‌ഭവം. പ്രാചീനകാലങ്ങളിൽ ഗ്രീസിലും റോമിലും കവികളെ ലാറൽ എന്ന ചെടിയുടെ ഇലകള്‍കൊണ്ടുണ്ടാക്കിയ ശിരോലങ്കാരം അണിയിച്ച്‌ ആദരിക്കുന്ന സമ്പ്രദായമുണ്ടായിരുന്നതിൽനിന്ന്‌ ഈ അംഗീകാരം ലഭിക്കുന്ന കവിക്ക്‌ "പോയറ്റ്‌ ലാറേറ്റ്‌' (Poet laureate) എന്ന ബിരുദം നല്‌കുന്ന രീതി നിലവിൽവന്നു. മധ്യകാലത്ത്‌ ഇംഗ്ലണ്ടിലെ സർവകലാശാലകളും കവികളെയും പണ്ഡിതന്മാരെയും മാല അണിയിച്ച്‌ തത്തുല്യമായ ബിരുദം (Poetae laureati)നല്‌കിയിരുന്നു. നിശ്ചിതശമ്പളത്തിൽ ആദ്യകാലങ്ങളിൽ നിയമിതരായ ഇംഗ്ലീഷ്‌ കവികളുടെ മുഖ്യകർത്തവ്യം രാജാവിന്റെയും രാജകുടുംബാംഗങ്ങളുടെയും ജനനമരണാവസരങ്ങളിലും ദേശീയപ്രാധാന്യമുള്ള മറ്റ്‌ ദിനങ്ങളിലും പ്രത്യേകം ഗീതങ്ങള്‍ രചിക്കുക എന്നതായിരുന്നു.

ബ്രിട്ടനെ സംബന്ധിച്ചിടത്തോളം, പതിനേഴാം ശ.-ത്തിന്റെ ആരംഭം മുതൽ, ഇടതടവില്ലാതെ എന്നും ആസ്ഥാനകവികള്‍ ഇപ്രകാരം നിയമിക്കപ്പെട്ടിരുന്നു. 1616-ൽ ജയിംസ്‌ - ക ബെന്‍ ജോണ്‍സണ്‌ കവിയെന്നനിലയിൽ ഒരു അടുത്തൂണ്‍ അനുവദിച്ചതോടുകൂടി ഈ സ്ഥാനം അവിടെ നിലവിൽവന്നു. ചാറൽസ്‌-ക ആസ്ഥാനകവികള്‍ക്ക്‌ ഒരു നിശ്ചിതഅളവ്‌ വീഞ്ഞുകൂടി കൊടുക്കുന്ന ഏർപ്പാടിനു തുടക്കമിട്ടു (1630); എന്നാൽ, 1790-ൽ ഈ പദവിയിൽ നിയമിതനായ ഹെന്‌റി ജെയിംസ്‌ പൈ വീഞ്ഞിന്‌ പകരം അതിന്റെ വില രൊക്കം പണമായി കൊടുത്താൽ മതിയെന്ന്‌ അഭ്യർഥിച്ചതിന്റെ ഫലമായി പരിഷ്‌കരിച്ച ആ പതിവ്‌ ആരംഭിക്കപ്പെട്ടു. ഒരു ഔദ്യോഗികകവി മരിച്ചാലുടന്‍ തത്‌സ്ഥാനത്തേക്ക്‌ മറ്റൊരാള്‍ നിയമിതനാകുന്ന പതിവ്‌ ഇന്നും അഭംഗം തുടർന്നുവരുന്നു. 1688-ലെ കലാപത്തെത്തുടർന്ന്‌ അന്നത്തെ ആസ്ഥാനകവിയായിരുന്ന ജോണ്‍ ഡ്രഡന്‍ രാജസ്ഥാനത്തെ വാഴ്‌ത്തിപ്പാടാന്‍ കൂട്ടാക്കാതിരുന്നതിനാൽ അദ്ദേഹം തത്‌സ്ഥാനത്തുനിന്ന്‌ നിഷ്‌കാസിതനാവുകയും പകരം തോമസ്‌ ഷാഡ്‌വെൽ നിയമിക്കപ്പെടുകയും ചെയ്‌തു. 1896-ൽ യാഥാസ്ഥിതികനായ ആൽഫ്രഡ്‌ ആസ്റ്റിന്‍ ആസ്ഥാനകവിയായി അവരോധിതനാകും വരെ, കവികള്‍ക്കുള്ള അംഗീകരണം അവരുടെ രാഷ്‌ട്രീയ വിശ്വാസങ്ങളെ അടിസ്ഥാനമാക്കി നിർണയിക്കുന്ന മാനദണ്ഡം നിഷ്‌കൃഷ്‌ടമായി പ്രയോഗിക്കപ്പെട്ടുവന്നു. 1813-ൽ റോബർട്‌ സതേ ഈ സ്ഥാനത്തേക്ക്‌ നിയമിതനായപ്പോള്‍ അദ്ദേഹം ഈ പതിവിനെ എതിർക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവിൽ അദ്ദേഹവും സ്വന്തം രാഷ്‌ട്രീയ വിശ്വാസങ്ങളെക്കാള്‍ ആസ്ഥാനകവിപ്പട്ടത്തെ മുറുകെപ്പിടിക്കുന്നതിനാണ്‌ മുന്‍ഗണന നല്‌കിയത്‌. പിന്നീടുള്ള കാലഘട്ടത്തിൽ വില്യം വേർഡ്‌സ്‌വർത്തൊഴികെയുള്ള ഒരൊറ്റ ആസ്ഥാനകവിയും, ടെന്നിസണ്‍പ്രഭുവുള്‍പ്പെടെ, രാജസ്‌തുതിപരമായ കവിതകളെഴുതി രാജകീയാനുകൂല്യങ്ങള്‍ കൂടുതൽ നേടുക എന്ന പ്രലോഭനത്തിൽനിന്ന്‌ വിമുക്തരായിരുന്നിട്ടില്ല. "പോയറ്റ്‌ ലാറേറ്റ്‌' ബഹുമതിനേടിയ പ്രസിദ്ധ ഇംഗ്ലീഷ്‌ കവികളാണ്‌ ജോണ്‍ ഡ്രഡന്‍ (1668), തോമസ്‌ ഷാഡ്‌വെൽ (1688), നാഹും ടേറ്റ്‌ (1692), നിക്കോളസ്‌ റോവ്‌ (1715), ലാറന്‍സ്‌ യൂസ്‌ഡന്‍ (1718), കോളിസിമ്പർ (1730), വില്യംവൈറ്റ്‌ഹെഡ്‌ (1757), തോമസ്‌ മാർടണ്‍ (1785), ഹെന്‌റി ജെയിംസ്‌ പൈ (1790), റോബർട്‌ സതേ (1813), വില്യം വേർഡ്‌സ്‌വർത്‌ (1843), ടെന്നിസണ്‍പ്രഭു (1850), ആൽഫ്രഡ്‌ ആസ്റ്റിന്‍ (1896), റോബർട്‌ ബ്രിഡ്‌ജസ്‌ (1913), ജോണ്‍ മേസ്‌ഫീൽഡ്‌ (1930), സി. ഡേവി ലൂയിസ്‌ (1968), ജോണ്‍ ബൈറ്റ്‌ജമാന്‍ (1972) എന്നിവർ. രാജകീയമായ ആസ്ഥാനകവിപദവി നിരാകരിച്ചവരുടെ കൂട്ടത്തിൽ തോമസ്‌ ഗ്ര (1757), സർ വാള്‍ട്ടർസ്‌കോട്‌ (1813), വില്യം മോറിസ്‌ (1894) എന്നിവരുള്‍പ്പെടുന്നു.

പ്രാചീന, ഗ്രീക്‌റോമന്‍ ജനപദങ്ങളിൽ പ്രശസ്‌തരായ കവികളെ കിരീടധാരണം ചെയ്‌ത്‌ ബഹുമാനിക്കുന്ന പതിവ്‌ ബ്രിട്ടനിൽ പുനരുദ്ധരിച്ചതാണ്‌ ആസ്ഥാനകവി പദവിക്ക്‌ നിദാനം എന്ന്‌ കരുതപ്പെടുന്നു. കവികളുടെ കിരീടധാരണം. നവോത്ഥാനകാലത്തെ ഇറ്റലിയിലാണ്‌ ഈ പ്രാചീന യവനാനുഷ്‌ഠാനം പുനഃസ്വീകൃതമായത്‌. രാജാക്കന്മാരും ചക്രവർത്തിമാരും മാർപ്പാപ്പമാരും ഇഷ്‌ടകവികളെ തിരഞ്ഞെടുത്ത്‌ അവരെ കിരീടം അണിയിക്കാന്‍ അക്കാലത്ത്‌ അഹമഹമികയാ മുന്നോട്ടുവന്നിരുന്നു. പാദുവയിലെ മനുഷ്യസ്‌നേഹിയായ പ്രശസ്‌തകവി ആൽബർടിനോ മുസ്സാത്തോ, 1315 ഡി. 13-ന്‌ ഇത്തരം ഒരു ബഹുമതിക്ക്‌ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജ്യമാസകലം പൊതു അവധി പ്രഖ്യാപിക്കപ്പെട്ടു. അന്ന്‌ ഫ്‌ളോറന്‍സിൽ പ്രവാസമനുഷ്‌ഠിച്ചുകൊണ്ടിരുന്ന ദാന്തേക്കും ഈ അംഗീകാരം ലഭിച്ചാൽ കൊള്ളാമെന്ന്‌ ആഗ്രഹം തോന്നിയെങ്കിലും, അത്‌ സാധിതപ്രായമാകുംമുമ്പ്‌ അദ്ദേഹം അന്തരിക്കുകയാണുണ്ടായത്‌. നവോത്ഥാനകവികളിൽ ഈ വിധമുള്ള രാജകീയ ബഹുമതിക്ക്‌ ഏറ്റവും ഒടുവിൽ തിരഞ്ഞെടുക്കപ്പെട്ട ആള്‍ പെറ്റ്രാർക്ക്‌ ആണ്‌. 1341 ഏ. 8-ന്‌ നടന്ന ഈ ചടങ്ങിനെക്കുറിച്ച്‌ അദ്ദേഹം ഒരു കവിത എഴുതിയിട്ടുണ്ട്‌; അതു കൂടാതെ കാവ്യധർമത്തെക്കുറിച്ച്‌ പെറ്റ്രാർക്ക്‌ തദവസരത്തിൽ ചെയ്‌ത പ്രഭാഷണവും ലഭ്യമാണ്‌. ടൊർക്വാതോ ടാസ്സോയെ കിരീടധാരണം ചെയ്യിക്കാന്‍ മാർപ്പാപ്പ ക്ലെമന്റ്‌ എട്ടാമന്‍ നടത്തിയ സംരംഭം കവിയുടെ മരണം മൂലം പൂർത്തിയായില്ല. 1355-ൽ ഫ്‌ളോറന്‍സിലെ ചാറൽസ്‌ നാലാമന്‍ സാനോബിദെല്ലാ സ്റ്റ്രാഡയെ ഈ രീതിയിൽ ബഹുമാനിച്ചതിനെ ബൊക്കാച്ചിയോ നിശിതമായി അപലപിച്ചിട്ടുണ്ട്‌. പില്‌ക്കാലങ്ങളിൽ ഈ പതിവ്‌ ക്രമേണ പ്രചാരലുപ്‌തമായിത്തീർന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍