This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആശുപത്രി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്


ഉള്ളടക്കം

ആശുപത്രി

രോഗികളെ താമസിപ്പിച്ചു ചികിത്സിക്കുന്നതിനുള്ള സ്ഥലം. ആശുപത്രി, ആസ്‌പത്രി എന്നീ വാക്കുകള്‍ "ഹോസ്‌പിറ്റൽ' എന്ന ഇംഗ്ലീഷ്‌പദത്തിന്റെ മലയാളമാണ്‌. ഹോസ്‌പിറ്റിയം (Hospitium) എന്ന ലാറ്റിന്‍ ശബ്‌ദത്തിൽനിന്നാണ്‌ "ഹോസ്‌പിറ്റൽ' നിഷ്‌പാദിതമായിട്ടുള്ളത്‌. ഹോസ്‌പിറ്റിയം എന്നതിന്‌ ഹോസ്‌പസുകളെ-അതിഥികളെ-സ്വീകരിക്കുന്ന സ്ഥലം എന്നർഥം. ഒരു ഡിസ്‌പെന്‍സറിയിൽനിന്നും വ്യത്യസ്‌തമാണ്‌ ആശുപത്രി. ഡിസ്‌പെന്‍സറികളിൽ രോഗികളെ പരിശോധിക്കുകയും ചികിത്സ നിശ്ചയിക്കുകയും പതിവാണ്‌; പക്ഷേ അവരെ കിടത്തി ചികിത്സിക്കാറില്ല.

ആശുപത്രികളുടെ ചരിത്രം

പുരാതനകാലങ്ങളിൽ ചികിത്സകളെല്ലാംതന്നെ മതപരമായ ചടങ്ങുകളുമായി വളരെയേറെ ബന്ധപ്പെട്ടുകിടന്നിരുന്നു. പുരോഹിതന്മാരായിരുന്നു അന്നത്തെ വൈദ്യന്മാർ. ഇത്തരത്തിലൊരു സംവിധാനം ക്രിസ്‌തുവിനു 4,000 കൊല്ലങ്ങള്‍ക്കു മുമ്പുമുതൽ നിലവിലുണ്ട്‌. അന്ന്‌ സൂര്യന്‍, എസ്‌കുലാപിയസ്‌ (Aesculapius), ഹൈജിയാ (Hygiea), ശനി എന്നീ ദേവതകള്‍ക്കായി നിർമിക്കപ്പെട്ട ദേവാലയങ്ങള്‍ ആശുപത്രികളും വൈദ്യവിദ്യാലയങ്ങളുമായിരുന്നു. ഗ്രീസ്‌, ഈജിപ്‌ത്‌, ബാബിലോണിയ, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ ചരിത്രത്തിൽ തദൃശസ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു എന്നതിന്‌ തെളിവുണ്ട്‌.

ക്രിസ്‌തുമതം സ്ഥാപിതമായതോടെ ആശുപത്രികള്‍ വഴിയാത്രക്കാർക്കും അപകടങ്ങളിൽപ്പെട്ടവർക്കുമുള്ള അഭയകേന്ദ്രങ്ങളായി. എ.ഡി. 4-ാം ശ.-ത്തോടുകൂടി ക്രിസ്‌തീയപള്ളികള്‍ ആശുപത്രികള്‍ സ്ഥാപിക്കുകയും അവ അന്ധർക്കും ബധിരർക്കും കുഷ്‌ഠരോഗികള്‍ക്കും മറ്റു ദരിദ്രരോഗികള്‍ക്കും തുറന്നുകൊടുക്കുകയും ചെയ്‌തു. എ.ഡി. 369-ൽ സിസേറിയ എന്ന സ്ഥലത്ത്‌ സെയ്‌ന്റ്‌ ബേസിൽ സ്ഥാപിച്ചതാണ്‌ ഇന്ന്‌ അറിവിൽപ്പെട്ട ഏറ്റവും പഴക്കം ചെന്ന ആശുപത്രി.

ഇന്ത്യയിൽ വൈദികകാലത്തുതന്നെ ആയുർവേദചികിത്സാലയങ്ങളുണ്ടായിരുന്നു. മഹാനായ അശോകചക്രവർത്തി ആശുപത്രികള്‍ക്കു വിപുലമായ പ്രചാരം നല്‌കിയിട്ടുണ്ട്‌. ബുദ്ധന്റെ അഹിംസാസിദ്ധാന്തത്തെ തെറ്റിദ്ധരിച്ച അനുയായികള്‍ ആശുപത്രികളിൽ ശസ്‌ത്രക്രിയ പാടില്ലെന്നു വിധിച്ചു എങ്കിലും ആ സ്ഥാപനങ്ങള്‍ നല്ല രീതിയിൽതന്നെ പ്രവർത്തിച്ചുപോന്നിരുന്നു.

ക്രിസ്‌ത്യന്‍ പാതിരിമാരും കന്യാസ്‌ത്രീകളും ആതുരാലയങ്ങള്‍ സ്ഥാപിക്കുന്നതിലും കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകുന്നതിലും ശുഷ്‌കാന്തി കാണിച്ചിരുന്നു; വിശേഷിച്ചും നഴ്‌സിംഗ്‌ പരിചരണത്തിൽ. സെന്റ്‌ അഗസ്‌തീനിയന്‍ കന്യാസ്‌ത്രീകളാണ്‌ ആദ്യത്തെ നഴ്‌സുകള്‍. (എ.ഡി. 1115). റോമാസാമ്രാജ്യത്തിന്റെ പലഭാഗങ്ങളിലും കോണ്‍സ്റ്റന്റൈന്റെ (എ.ഡി. 335) ഉത്തരവനുസരിച്ച്‌ അനേകം ആശുപത്രികള്‍ ഉണ്ടായിട്ടുണ്ട്‌. 1123-ൽ ഇംഗ്ലണ്ടിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ആശുപത്രിയാണ്‌ സെയ്‌ന്റ്‌ ബർത്തലോമ്യോ ആശുപത്രി. ഹെന്‌റി എട്ടാമന്‍ ഈ ആശുപത്രി ഏറ്റെടുത്തതോടുകൂടി വൈദികരല്ലാത്തവരും ഏതാദൃശപ്രവർത്തനങ്ങളിൽ താത്‌പര്യം പ്രകടിപ്പിച്ചു തുടങ്ങി. അമേരിക്കയിൽ ആദ്യമായി (1524) സ്ഥാപിച്ച ആശുപത്രി നസറത്തിലെ ജീസസിന്റെ പേരിലുള്ളതാണ്‌.

പട്ടാള-ആശുപത്രികള്‍. രാജ്യരക്ഷാ പ്രവർത്തനങ്ങള്‍ ആശുപത്രികളുടെ സ്ഥാപനത്തിൽ പണ്ടുകാലംമുതല്‌ക്കുതന്നെ അനല്‌പമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. 1588-ൽ യുദ്ധത്തിനുപോയ സ്‌പാനിഷ്‌ ആർമേഡയോടൊപ്പം ഒരു ആശുപത്രിക്കപ്പലുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പട്ടാള ആശുപത്രിയായിരുന്നു അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്ത്‌ കോണ്‍ഫെഡറേറ്റ്‌ ഗ്രൂപ്പുകാർ നിർമിച്ച ചിമറോസോ ആശുപത്രി. യുദ്ധങ്ങളിലുണ്ടാവുന്ന അപകടങ്ങളും ക്ഷതങ്ങളും ശസ്‌ത്രക്രിയകളേയും ആശുപത്രി പ്രവർത്തനങ്ങളെയും മെച്ചപ്പെടുത്തുവാന്‍ സഹായകരമായി. ക്രമത്തിൽ അത്‌ ആരോഗ്യശാസ്‌ത്രത്തിന്റെ ചക്രവാളങ്ങളെ വികസിപ്പിക്കുകയും ആതുരശുശ്രൂഷാരംഗത്ത്‌ നഴ്‌സിംഗ്‌ സമ്പ്രദായം ആസൂത്രണം ചെയ്യുന്നതിനു പ്രരിപ്പിക്കുകയും ചെയ്‌തു. 1853-ലെ ക്രിമിയന്‍ യുദ്ധത്തിൽ ബ്രിട്ടിഷ്‌ പട്ടാളത്തിന്റെ കൂടെയുണ്ടായിരുന്ന സ്വേച്ഛാസേവികയായ നഴ്‌സ്‌ ആയിരുന്നു ഫ്‌ളോറന്‍സ്‌ നൈറ്റിംഗേൽ. ആധുനിക-നഴ്‌സിംഗ്‌ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവും അവർതന്നെ. നഴ്‌സിംഗ്‌ ഒരു അന്തസ്സുള്ള ജോലിയാണെന്ന്‌ തെളിയിച്ച അവരുടെ സിദ്ധാന്തങ്ങള്‍ ഇന്ന്‌ ലോകത്തെല്ലായിടത്തും അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതേമാതിരി 1865-ൽ സ്ഥാപിതമായ റെഡ്‌ക്രാസ്‌ സംഘടനയും ആശുപത്രിപ്രവർത്തനങ്ങള്‍ വികസിപ്പിക്കുന്നതിനും ശാസ്‌ത്രീയാടിസ്ഥാനത്തിലാക്കുന്നതിനും വളരെ സഹായിച്ചിട്ടുണ്ട്‌. ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ ആശുപത്രികളുടെ ആസൂത്രണത്തിലും വികസനത്തിലും അദ്‌ഭുതകരമായ പരിവർത്തനങ്ങള്‍ സാധ്യമാക്കി. അതിന്റെ ഫലങ്ങള്‍ ഇപ്രകാരം സംഗ്രഹിക്കാം: (1) വളരെ പരിമിതവും വിഷമം നിറഞ്ഞതുമായ പരിതഃസ്ഥിതികളിൽകൂടി ചികിത്സാസൗകര്യങ്ങള്‍ സംഘടിപ്പിക്കുവാന്‍ പ്രയാസമില്ല. ടെന്റുകളിലും കപ്പലുകളിലും തീവണ്ടികളിലും ആംബുലന്‍സുകളിലും മുങ്ങിക്കപ്പലുകളിലും പോലും ഇന്ന്‌ രോഗികള്‍ ശുശ്രൂഷിക്കപ്പെടുന്നു; (2) യുദ്ധപ്രവർത്തനങ്ങളെ സഹായിക്കുവാനും പട്ടാളക്കാരുടെ സുഖസൗകര്യങ്ങളെ ഉദ്ദേശിച്ചും ചലിക്കുന്ന (mobile) ആശുപത്രികള്‍ സജ്ജീകരിക്കപ്പെടുന്നു; (3) മുറിവേറ്റവരും ചികിത്സയിലിരിക്കുന്നവരുമായ രോഗികളെ വൈഷമ്യം കൂടാതെ ബഹുദൂരം കൊണ്ടുപോകുവാന്‍ പ്രയാസമില്ല; (4) സാധാരണ നടത്താറുള്ള പ്രതിരോധ നടപടികള്‍ ക്രാഡീകരിച്ചു വലിയതോതിൽ സമൂഹത്തിനാകെ പ്രയോജനകരമാം വിധം സംഘടിപ്പിക്കാമെന്നായി.


വർഗീകരണം

ആശുപത്രികളെ, നിയന്ത്രിക്കുന്ന സംഘടനയുടെ സംവിധാനമനുസരിച്ച്‌-ഉടമസ്ഥതയനുസരിച്ച്‌-രണ്ടായി വിഭജിക്കാം. സർക്കാർ ഉടമയിൽ നടത്തുന്നവയും സ്വകാര്യ ഉടമയിൽ നടത്തുന്നവയും. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും അർധസർക്കാർ സ്ഥാപനങ്ങളും നടത്തുന്ന എല്ലാ ആശുപത്രികളും ആദ്യത്തെ വകുപ്പിൽപ്പെടുന്നു. സ്വകാര്യസ്ഥാപനങ്ങള്‍ മിക്കവയും ഡോക്‌ടർമാർ ഒറ്റയ്‌ക്കോ കൂട്ടായോ നടത്തുന്നവയാണ്‌. സാധാരണയായി ഇവയെ ക്ലിനിക്കുകളെന്നും നഴ്‌സിംഗ്‌ഹോമുകളെന്നും വിളിച്ചുവരുന്നു. ലോകത്താകമാനമുള്ള ആശുപത്രികളിൽ ബഹുഭൂരിപക്ഷവും സർക്കാരുടമയിൽ നടക്കുന്നവയാണ്‌. ഇന്ത്യയിൽ ആരോഗ്യരക്ഷാപ്രവർത്തനങ്ങള്‍ സംസ്ഥാനഗവണ്‍മെന്റുകളുടെ ചുമതലയിലാണ്‌. ആകയാൽ പൂണെ, ഡൽഹി, പോണ്ടിച്ചേരി, ഗോവ എന്നിവിടങ്ങളിലുള്ള മെഡിക്കൽകോളജ്‌ ആശുപത്രികളും, ദേശീയപ്രാധാന്യമുള്ള ഗവേഷണപ്രവർത്തനങ്ങള്‍ നടത്തുന്ന ചില ആശുപത്രികളുമൊഴിച്ചു ബാക്കിയെല്ലാം തന്നെ അതാതു സംസ്ഥാനഗവണ്‍മെന്റുകള്‍ നടത്തുന്നവയാണ്‌. ഒരു ചെറിയ ശതമാനത്തോളം സ്വകാര്യആശുപത്രികളുമുണ്ട്‌. സോഷ്യലിസ്റ്റ്‌ രാജ്യങ്ങളിലെല്ലാം തന്നെ ആരോഗ്യരക്ഷാപ്രവർത്തനങ്ങള്‍ നൂറുശതമാനവും ഗവണ്‍മെന്റിന്റെ ചുമതലയിലാണ്‌; "ദേശീയ ആരോഗ്യ ആക്‌റ്റ്‌' നടപ്പാക്കിയശേഷം ഇംഗ്ലണ്ടിൽ ഒട്ടുമുക്കാലും ആശുപത്രികള്‍ ഗവണ്‍മെന്റുടമയിലാണ്‌. സ്‌പെഷ്യലൈസേഷന്‍ (specialisation) ആസ്‌പദമാക്കി ആശുപത്രികളെ വിഭജിക്കാം. കച്ചാശുപത്രി, ചിത്തരോഗാശുപത്രി, പ്രസവാശുപത്രി, ക്ഷയരോഗാശുപത്രി, കുഷ്‌ഠരോഗാശുപത്രി, ശിശുചികിത്സാശുപത്രി, അർബുദാശുപത്രി എന്നിവ ചില ഉദാഹരണങ്ങളാണ്‌. ജനറൽ ആശുപത്രികളിൽ എല്ലാ രോഗവും ചികിത്സിക്കാന്‍ പരിമിതമായ സൗകര്യമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെയാണ്‌ പ്രത്യേകരോഗത്തിന്‌ പ്രത്യേക ആശുപത്രി എന്ന സംവിധാനം നിലവിൽ വന്നത്‌. ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്‌, നെഫ്രാളജി, ഒഫ്‌താൽമോളജി, യൂറോളജി തുടങ്ങി വിവിധ സ്‌പെഷ്യാലിറ്റികളിൽ വിദ്‌ഗധസേവനം ലഭ്യമാക്കുന്ന ഒട്ടനവധി ആശുപത്രികള്‍ ഉണ്ട്‌. ഒരു പ്രത്യേക വിഭാഗത്തിൽത്തന്നെ പഠന-നിരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താനും നൽകുന്ന സേവനങ്ങള്‍ക്ക്‌ നിയതമായ സംവിധാനം ആവിഷ്‌കരിക്കാനും ഇതു മൂലം സാധിക്കും.

ഹൃദയം, മസ്‌തിഷ്‌കം തുടങ്ങിയ അവയവങ്ങളിലെ രോഗങ്ങള്‍ക്കുള്ള സൂപ്പർസ്‌പെഷ്യാലിറ്റി ആശുപത്രികളും ഒരു പ്രത്യേകരോഗത്തിനു മാത്രം ചികിത്സ നല്‌കുന്ന അതിവിദഗ്‌ധ കേന്ദ്രങ്ങളും ഉണ്ട്‌. ഹൃദ്രാഗം, മസ്‌തിഷ്‌കരോഗങ്ങള്‍ എന്നിവയ്‌ക്കായുള്ള തിരുവനന്തപുരം ശ്രീ ചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മെഡിക്കൽ സയന്‍സും അർബുദ ചികിത്സയ്‌ക്കും ഗവേഷണത്തിനുമായുള്ള റീജണൽ കാന്‍സർ സെന്ററും കേരളത്തിലെ സർക്കാർ ഉടമയിലുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി കേന്ദ്രങ്ങളാണ്‌. ചികിത്സാ സമ്പ്രദായത്തിനനുസരിച്ചും ആശുപത്രികളെ വർഗീകരിക്കാം. ഇന്ന്‌ ഏറ്റവും പ്രചാരത്തിലുള്ള ആയുർവേദം, ഹോമിയോ, യൂനാനി, സിദ്ധവൈദ്യം തുടങ്ങിയ ചികിത്സാരീതികള്‍ അവലംബിക്കുന്ന ആശുപത്രികളും ഉണ്ട്‌.

ആസൂത്രണം

സാമൂഹ്യപരമായ വൈദ്യശാസ്‌ത്രപരിപാടിയുടെ അവിഭാജ്യഘടകമായ ആശുപത്രി, എല്ലാ ജനവിഭാഗങ്ങള്‍ക്കും സമ്പൂർണവൈദ്യപരിരക്ഷ നല്‌കുവാനുതകുന്ന തരത്തിൽ സംഘടിപ്പിച്ചതായിരിക്കണമെന്നും ഇതിലെ പ്രവർത്തനങ്ങള്‍ ചികിത്സയിലെന്നപോലെ ആരോഗ്യരക്ഷാപ്രവർത്തനങ്ങളിലും രോഗനിവാരണനടപടികളിലും ശ്രദ്ധിക്കണമെന്നും ആശുപത്രിയുടെ ഔട്ട്‌ പേഷ്യന്റ്‌ (out patient) വിഭാഗം രോഗികളുടെ വീടിനെയും ജീവിക്കുന്ന മറ്റു പരിതഃസ്ഥിതികളെയും കണക്കിലെടുക്കണമെന്നുമാണ്‌ ലോകാരോഗ്യസംഘടന ആശുപത്രിയെക്കുറിച്ചുള്ള പുതിയ നിർവചനത്തിൽ ഉള്‍കൊള്ളിച്ചിട്ടുള്ള ആശയങ്ങള്‍. ആശുപത്രി ആരോഗ്യരക്ഷാപ്രവർത്തകരുടെ പരിശീലനകേന്ദ്രമായും സാമൂഹ്യാരോഗ്യഗവേഷണങ്ങളുടെ പരീക്ഷണശാലയായും പ്രവർത്തിക്കേണ്ടിവരുന്നു. ചരിത്രപരമായ പ്രാധാന്യവും, ചെലവഴിക്കേണ്ടിവരുന്ന ഭീമമായ തുകയും, ലഭിക്കുന്ന മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും, പ്രവർത്തിക്കുന്ന ഡോക്‌ടർമാരുടെ ഉയർന്ന പരീക്ഷായോഗ്യതകളും ചേർന്ന്‌ ആശുപത്രികളെ ഇന്ന്‌ ആരോഗ്യരക്ഷാപ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായി മാറ്റിയിരിക്കുകയാണ്‌. ആശുപത്രികളെ അതാതു സ്ഥലത്തുള്ള സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചു സംവിധാനം ചെയ്യാവുന്നതാണ്‌. ലോകാരോഗ്യസംഘടന(W.H.O.)യുടെ റിപ്പോർട്ട്‌ അനുസരിച്ചുള്ള സംവിധാനക്രമം താഴെപറയും പ്രകാരമാണ്‌.

ഗ്രാമ-ആശുപത്രി (Rural hospital). ഇരുപതു മുതൽ നൂറുവരെ കിടക്കകളുള്ള ഈ ആശുപത്രിയിൽ പ്രത്യേക ചികിത്സകള്‍ (specialised treatment) ലഭ്യമല്ലെങ്കിൽപോലും സാധാരണഗതിയിലുള്ള എല്ലാചികിത്സകളും രോഗികള്‍ക്കു ലഭ്യമാക്കേണ്ടതാണ്‌. ജില്ലാ (District) ആശുപത്രി. ശതക്കണക്കിനു കിടക്കകളുള്ള ആശുപത്രി. മെഡിസിന്‍, പ്രസവചികിത്സ, സർജറി, മറ്റു പ്രത്യേകചികിത്സകള്‍ എന്നിവയ്‌ക്കു സൗകര്യമുണ്ടായിരിക്കണം.

മേഖലാ ആശുപത്രി (Regional hospital). ഇതു മിക്കവാറും എല്ലാത്തരം ചികിത്സയും നല്‌കുവാന്‍ പര്യാപ്‌തമായിരിക്കണം. റേഡിയോ തെറാപ്പി (Radio therapy), ന്യൂറൊ സർജറി (Neuro surgery), തൊറാസിക്‌ സർജറി (Thoracic surgery), പ്ലാസ്റ്റിക്‌ സർജറി (Plastic surgery) എന്നിങ്ങനെ എല്ലാവിധ ചികിത്സകളും നടത്തുന്നതിനു സൗകര്യങ്ങളുള്ള ഈ ആശുപത്രി ഒരു മെഡിക്കൽ കോളജിനോടനുബന്ധിച്ചു നടത്തുന്നതാണ്‌ ഉത്തമം.

മേൽവിവരിച്ച സംവിധാനക്രമത്തിൽ അവശ്യം ആവശ്യമായിവരുന്ന എല്ലാ ചികിത്സാവിധികളും അടുത്തുതന്നെ കിട്ടുന്നതിനു സൗകര്യമുണ്ടായിരിക്കും. അതേ അവസരത്തിൽ ഏറെ സങ്കീർണസ്വഭാവമുള്ള ഉപകരണങ്ങളും അവ ഉപയോഗിച്ചുള്ള സ്‌പെഷ്യലിസ്റ്റ്‌ ചികിത്സാവിധികളും അധികം ദൂരെയല്ലാത്ത മേഖല-ആശുപത്രികളിൽ ലഭ്യമാവുകയും ചെയ്യും.

ആശുപത്രി ഭരണ സംവിധാനം

ആശുപത്രിയിൽ സാധാരണയായി ഭരണംനടത്തുന്നത്‌ ഒരു സൂപ്രണ്ട്‌ ആണ്‌. അദ്ദേഹത്തിന്റെ കീഴിൽ ഡെപ്യൂട്ടിസൂപ്രണ്ടുമാർ, ആർ.എം.ഒ., അസിസ്റ്റന്റ്‌ ആർ.എം.ഒ.-മാർ എന്നിവരും ഉണ്ടായിരിക്കും. നഴ്‌സിംഗ്‌ വിഭാഗത്തിന്റെ ഭരണച്ചുമതല വഹിക്കുന്നത്‌ മേറ്റ്രണ്‍ അഥവാ നഴ്‌സിംഗ്‌സൂപ്രണ്ട്‌ ആണ്‌. ആശുപത്രിയുടെ അകവും പുറവും പരിസരവും ശുചിയാക്കിവയ്‌ക്കൽ, രോഗികള്‍ക്ക്‌ മരുന്നുകളും ഭക്ഷണവും യഥാകാലം എത്തിച്ചുകൊടുക്കൽ മുതലായവ ഇവരുടെ മേൽനോട്ടത്തിലാണ്‌ നടക്കാറുള്ളത്‌.

ആശുപത്രിയിലെ വിവിധ വിഭാഗങ്ങള്‍

സാമാന്യം മെച്ചപ്പെട്ട ആശുപത്രികളിൽ വിവിധ രോഗങ്ങള്‍ക്കും അവയുടെ ചികിത്സയ്‌ക്കുമായി പ്രത്യേക യൂണിറ്റുകളുണ്ടായിരിക്കും; ഓരോ യൂണിറ്റിന്റെയും തലവനായി ഒരു പ്രധാന ഡോക്‌ടറും അദ്ദേഹത്തിനു സഹായികളായി വേറെ രണ്ടോ മൂന്നോ ഡോക്‌ടർമാരും കാണും. നഴ്‌സുകളുടെ സംഖ്യ ആറു കിടക്കയ്‌ക്ക്‌ ഒന്ന്‌ എന്ന അനുപാതത്തിലാണ്‌ പതിവ്‌. ഒരു ആശുപത്രിയുടെ പ്രധാനവിഭാഗങ്ങള്‍ ഇവയാണ്‌:

ഔട്ട്‌പേഷ്യന്റ്‌ വിഭാഗം (Out Patient Department). പേുറമേനിന്നു വരുന്ന രോഗികളെ നോക്കി ചികിത്സ കല്‌പിക്കുകയും അവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കണമോ എന്നു നിശ്ചയിക്കുകയും ചെയ്യുന്ന വിഭാഗമാണിത്‌. വികസ്വരരാജ്യങ്ങളിൽ ഈ വിഭാഗം വളരെ തിക്കും തിരക്കുമുള്ള ഒന്നാണ്‌.

അത്യാഹിതവിഭാഗം (കാഷ്വാലിറ്റി). ഇത്‌ ഒ.പി.ഡി-യുടെ അനുബന്ധമായിട്ടാണ്‌ സാധാരണയായി പ്രവർത്തിക്കുന്നതെങ്കിലും ഇതിന്റെ പ്രവർത്തന സംവിധാനം വിഭിന്നമാണ്‌. ഈ വിഭാഗം ഇരുപത്തിനാല്‌ മണിക്കൂറും പ്രവർത്തിക്കേണ്ടതുണ്ട്‌. അതുകൊണ്ടുതന്നെ ഈ വകുപ്പിൽ കൂടുതൽ ഡോക്‌ടർമാരും നഴ്‌സുമാരും വേണം. നല്ല നിലയിൽ സംവിധാനം ചെയ്യപ്പെടുന്ന കാഷ്വാലിറ്റി വിഭാഗത്തോടു ബന്ധപ്പെട്ട്‌ ഒരു ഓപ്പറേഷന്‍ തിയേറ്ററുമുണ്ടായിരിക്കും. പരിഷ്‌കാരവും വിജ്ഞാനവും വികസിച്ചുവരുന്നതനുസരിച്ച്‌ അത്യാഹിതങ്ങളും കൂടിക്കൂടിവരുന്നതുകൊണ്ട്‌ കാഷ്വാലിറ്റിവിഭാഗത്തിന്‌ പ്രാധാന്യം വർധിച്ചുകൊണ്ടേ ഇരിക്കുന്നു.

ഇന്റന്‍സീവ്‌ കെയർ യൂണിറ്റ്‌ (ICU). ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രത്യേക പരിഗണന നൽകുവാനായി പ്രവേശിപ്പിക്കുന്ന ആശുപത്രിവിഭാഗമാണിത്‌. ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനസജ്ജമായ ഈ വിഭാഗത്തിൽ രോഗി - ഡോക്‌ടർ, നഴ്‌സ്‌ അനുപാതം കൂടുതലായിരിക്കും. സാധാരണ വാർഡുകള്‍. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സ്ഥലമാണ്‌ വാർഡുകള്‍. മുന്‍കാലങ്ങളിൽ വാർഡുകളിൽ രോഗികളുടെ സംഖ്യ വളരെ കൂടുതലായിരുന്നു. പുതിയ ചിന്താഗതിയനുസരിച്ച്‌ എട്ടോ പത്തോ രോഗികളെ മാത്രമേ ഒരു വാർഡിൽ കിടത്താവൂ എന്നുണ്ട്‌. ഈ രീതി പ്രായോഗികമാക്കുന്നതിനു വളരെ വൈഷമ്യങ്ങള്‍ (മുഖ്യമായും സാമ്പത്തികം) ഉണ്ട്‌. ദാരിദ്യ്രരേഖയ്‌ക്കു താഴെയുള്ളവർക്ക്‌ ചികിത്സ സൗജന്യമാണ്‌. കൂടുതൽ വരുമാനമുള്ളവർക്ക്‌ ഗവ. നിരക്കിൽ ഫീസ്‌ കൊടുക്കേണ്ടിവരും.

സ്‌പെഷ്യൽ വാർഡുകള്‍. ഗവണ്‍മെന്റ്‌ ആശുപത്രികളിൽ സാധാരണയായി പാവപ്പെട്ട രോഗികളെ സൗജന്യമായി ചികിത്സിക്കുന്നതിനുള്ള സംവിധാനമാണുള്ളത്‌. എന്നാലും സമൂഹത്തിലെ ഉയർന്ന വരുമാനക്കാർക്ക്‌ ചികിത്സ പണംകൊടുത്തു ലഭ്യമാക്കാനുള്ള സൗകര്യത്തിനായി സ്‌പെഷൽ വാർഡുകളും സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ട്‌. അത്തരത്തിൽ ഉണ്ടാക്കാവുന്ന വരുമാനം അവശവിഭാഗങ്ങളുടെ ചികിത്സയ്‌ക്കായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ ഇന്ന്‌ സ്‌പെഷ്യൽവാർഡുകള്‍ പലേടുത്തും ചുരുങ്ങിയ തോതിലേ ഉള്ളൂ. കേരളത്തിൽ അഞ്ചുകൊല്ലംകൊണ്ടു 3,400 സ്‌പെഷൽ വാർഡുകള്‍ (paywards) നിർമിക്കുവാനുള്ള ഒരു പദ്ധതി 1974-ൽ കേരളസർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്‌. അതനുസരിച്ച്‌ ധാരാളം പേവാർഡുകള്‍ ഉണ്ട്‌.

ഓപ്പറേഷന്‍ തിയെറ്ററുകള്‍. ആധുനികോപകരണങ്ങള്‍ ഘടിപ്പിച്ചതും രോഗാണുവിമുക്തവുമായ ഓപ്പറേഷന്‍ തിയെറ്ററുകള്‍ ഇന്നത്തെ ആശുപത്രികളുടെ അച്ചാണിയാണെന്നു പറയാം. അനസ്‌തേഷ്യാ വിഭാഗം. ശസ്‌ത്രക്രിയയ്‌ക്കും മറ്റും മുന്‍പായി രോഗിയെ പൂർണമായോ ഭാഗികമായോ ബോധരഹിതമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഈ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്‌ പ്രവർത്തിക്കുന്നത്‌. അനസ്‌തേഷ്യയിൽ പ്രത്യേക പഠനം നടത്തിയ ഡോക്‌ടർമാർക്കാണ്‌ ഈ വിഭാഗത്തിന്റെ ചുമതല. കാർഡിയോളജി വിഭാഗം. ഹൃദയം, രക്തചംക്രമണം എന്നിവയ്‌ക്കുണ്ടാകുന്ന തകരാറുകള്‍ പരിശോധിച്ച്‌ ആവശ്യമായ ചികിത്സ വിധിക്കുന്നത്‌ കാർഡിയോളജി വിഭാഗമാണ്‌.

അസ്ഥിരോഗ വിഭാഗം (Orthopaedics). അസ്ഥിവ്യൂഹത്തിനും പേശീവ്യൂഹത്തിനും സംഭവിക്കുന്ന അപാകതകള്‍ ചികിത്സിക്കുകയാണ്‌ അസ്ഥിരോഗ വിഭാഗത്തിന്റെ ജോലി. ഇവിടെ രോഗനിർണയത്തിന്‌ എക്‌സ്‌-റേ, സ്‌കാനിങ്‌ തുടങ്ങിയ റേഡിയോളജിക്കൽ ടെക്‌നിക്കുകളെ ആശ്രയിക്കുന്നു. പാലിയേറ്റീവ്‌ കെയർ യൂണിറ്റ്‌. ഇന്നത്തെ ആശുപത്രികളുടെ ഒരു പ്രധാന വിഭാഗമാണിത്‌. രോഗവും വേദനയും മൂലം ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക്‌ മാനസികവും ശാരീരികവുമായ ആശ്വാസം നൽകുവാനും ശുശ്രൂഷകള്‍ നൽകുവാനും സന്നദ്ധരായ ആളുകളുടെ ഒരു കൂട്ടായ്‌മയാണ്‌ പാലിയേറ്റീവ്‌ കെയർ യൂണിറ്റ്‌, അസഹനീയമായ വേദന അനുഭവിക്കുന്ന അർബുദരോഗബാധിതർക്കും മറ്റും വലിയൊരാശ്വാസമാണ്‌ പാലിയേറ്റീവ്‌ കെയർ യൂണിറ്റിലെ അംഗങ്ങളുടെ പ്രവർത്തനം.

ഫിസിയോതെറാപ്പി. അസ്ഥിവ്യൂഹത്തിനുണ്ടാകുന്ന ഒടിവ്‌, ക്ഷതം എന്നിവ ഭേദപ്പെടുന്നതിനും ഇവയുടെ പ്രവർത്തനം സാധാരണനിലയിലേക്ക്‌ കൊണ്ടുവരുന്നതിനുമായി ചെയ്യുന്ന ചില ലഘു വ്യായമങ്ങളും മറ്റും ഉള്‍ക്കൊള്ളുന്നതാണ്‌ ഫിസിയോതെറാപ്പി. റേഡിയോളജി വിഭാഗം. എക്‌സ്‌റേ, ഇ.സി.ജി., സ്‌കാനറുകള്‍ എന്നീ ഉപാധികള്‍വഴി രോഗനിർണയം സാധ്യമാകുന്നു എന്നതാണ്‌ ആധുനികവൈദ്യശാസ്‌ത്രത്തിന്റെ മികച്ച ഒരു നേട്ടം. ഒരു അവയവത്തിന്റെ ആന്തരികവും ഘടനാപരവുമായ വ്യതിയാനത്തെക്കുറിച്ചു വിശദാംശങ്ങള്‍ നൽകുവാന്‍ റേഡിയോളജിക്കൽ ഇമേജിങ്ങിലൂടെ സാധ്യമാകുന്നു. നവീനമായ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും ആവിഷ്‌കാരത്തോടുകൂടി രോഗനിർണയം കൂടുതൽ കൃത്യതയാർന്നതും വേഗതയാർന്നതുമായി മാറി. സി.ടി. സ്‌കാനിങ്‌ (കംപ്യൂട്ടഡ്‌ ടോമോഗ്രഫി സ്‌കാനിങ്‌), അള്‍ട്രാസൗണ്ട്‌ സ്‌കാനിങ്‌, എം.ആർ.ഐ (മാഗ്നറ്റിക്‌ റസൊണന്‍സ്‌ ഇമേജിങ്‌) സ്‌കാനിങ്‌ എന്നിവ ഇന്ന്‌ പരക്കെ പ്രചാരത്തിലുള്ള സ്‌കാനിങ്‌ ഉപാധികളാണ്‌. പോസിട്രാണ്‍ എമീഷന്‍ ടോമോഗ്രഫി (PET), സിംഗിള്‍ ഫോട്ടോണ്‍ എമീഷന്‍ കംപ്യൂട്ടഡ്‌ ടോമോഗ്രഫി (SPECT), സിന്റിഗ്രഫി (Sintigraphy)എന്നിവ അത്യന്താധുനിക രോഗനിർണയ രീതികളാണ്‌. ഇത്തരം രീതികളിൽ റേഡിയോ ഐസോടോപ്പുകള്‍ നൽകി രോഗാതുരമായ ശരീരഭാഗം കണ്ടെത്തുകയും അവയുടെ ദ്വിമാനമോ ത്രിമാനമോ ആയ ചിത്രങ്ങള്‍ ഗാമാക്യാമറയുടെ സഹായത്തോടെ ലഭ്യമാക്കുകയും ചെയ്യുന്നു.

ഒരു നീണ്ട കുഴൽ ശരീരത്തിനുള്ളിലേക്കിറക്കി അവയുടെ സഹായത്തോടെ ആന്തരാവയവങ്ങളുടെ ചിത്രമെടുക്കുന്ന രോഗനിർണയ രീതിയാണ്‌ എന്‍ഡോസ്‌കോപ്പി. ശ്വാസനാളം, ജഠരാന്ത്രപഥം, കർണനാളം, മൂത്രനാളി എന്നീ ശരീരഭാഗങ്ങളിലെ രോഗനിർണയത്തിനായി എന്‍ഡോസ്‌കോപ്പി ഫലപ്രദമാണ്‌. രക്തധമനികളുടെ പ്രത്യേകിച്ചും ഹൃദയധമനികളുടെ ഉള്‍ഭാഗം ദൃശ്യവത്‌കരിക്കുന്ന ആന്‍ജിയോഗ്രാഫി മറ്റൊരു നവീന ഇമേജിങ്‌ രീതിയാണ്‌. ഇവ കൂടാതെ, സ്‌തനാർബുദ നിർണയത്തിനുപയുക്തമായ മാമോഗ്രഫി, ഇലക്‌ട്രാഫിസിയോളജിക്കൽ ആലേഖന രീതികളായ ഇ.സി.ജി. (ഇലക്‌ട്രാ കാർഡിയോഗ്രാഫി-ഹൃദയം), ഇ.ഇ.ജി (ഇലക്‌ട്രാ എന്‍സെഫലോഗ്രാഫി-മസ്‌തിഷ്‌കം), ഇ.എം.ജി. (ഇളക്‌ട്രാമയോഗ്രാഫി-പേശികള്‍) തുടങ്ങിയ രോഗനിർണയ സംവിധാനങ്ങള്‍ മിക്കവാറും എല്ല ആശുപത്രികളിലും ഇന്ന്‌ നിലവിലുണ്ട്‌. രോഗം നിർണയിച്ചശേഷം അർബുദ ചികിത്സയ്‌ക്കു റേഡിയോ തെറാപ്പി വിഭാഗം ആവശ്യമാണ്‌; ആകയാൽ രോഗനിർണയനത്തിനുതകുന്ന റേഡിയോ ഡയഗ്നോസിസ്‌ വിഭാഗവും രോഗചികിത്സയ്‌ക്കുതകുന്ന റേഡിയോ തെറാപ്പി വിഭാഗവും ഇന്ന്‌ ആശുപത്രികളുടെ അവിഭാജ്യഘടകങ്ങളായിത്തീർന്നിരിക്കുകയാണ്‌.

പാരാമെഡിക്കൽ വിഭാഗം. റേഡിയോളജി വിഭാഗംപോലെ തന്നെ രോഗനിർണയത്തിൽ പ്രധാനപ്പെട്ടതാണ്‌ പാരാമെഡിക്കൽ വിഭാഗവും. രോഗിയുടെ രക്തം, കഫം, മലം, മൂത്രം എന്നിവ വിവിധ പരിശോധനകള്‍ക്കു വിധേയമാക്കി രോഗകാരികളായ സൂക്ഷ്‌മാണുക്കളെ കണ്ടെത്തുകയും രോഗനിർണയം സാധ്യമാക്കുകയുമാണ്‌ ഈ വിഭാഗത്തിന്റെ ജോലി. ആധുനിക ഉപകരണങ്ങളോടുകൂടിയ സുസജ്ജമായ ഒരു ലബോറട്ടറി പാരാമെഡിക്കൽ വിഭാഗത്തിലുണ്ടാവും.



ന്യൂട്രീഷന്‍ ആന്‍ഡ്‌ ഡയറ്റെറ്റിക്‌സ്‌. പോഷകമൂല്യമുള്ള ആഹാരക്രമം നിർദേശിക്കുകയെന്നതാണ്‌ ന്യൂട്രിഷ്യനിസ്റ്റുകളുടെയും ഡയറ്റീഷ്യന്മാരുടെയും ജോലി. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികള്‍ക്കു വേണ്ടിയും പുറമേനിന്ന്‌ ചികിത്സ നേടി വരുന്നവർക്കും ഇവർ അനുയോജ്യമായ ആഹാരക്രമം നിർദേശിക്കുന്നു. ഫാർമസി. ആശുപത്രിയിലെ എല്ലാ വിഭാഗത്തിനും ആവശ്യമായ മരുന്നുകള്‍ ശേഖരിച്ചുവയ്‌ക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്‌ ഫാർമസിയിലൂടെയാണ്‌.

പേഷ്യന്റ്‌ അക്കൗണ്ട്‌സ്‌ വിഭാഗം. ഈ വിഭാഗം ചികിത്സാച്ചെലവിനേയും ബില്ലിനേയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവയ്‌ക്കുന്നു. ഹെൽത്ത്‌ ഇന്‍ഷുറന്‍സ്‌ സംബന്ധിയായ പ്രശ്‌നങ്ങളും ഈ വിഭാഗമാണ്‌ കൈകാര്യം ചെയ്യുന്നത്‌. മെഡിക്കൽ രേഖകള്‍ (Medical Records).എല്ലാ ആശുപത്രികളിലും രോഗിയുടേതായ ഒരു മെഡിക്കൽ രേഖ സൂക്ഷിച്ചിരിക്കും. ഓരോ മെഡിക്കൽ രേഖയിലും രോഗസ്വഭാവം, ഉപയോഗിച്ച രോഗനിർണയ രീതിയും ചികിത്സാരീതിയും, ലബോറട്ടറി രേഖകള്‍, എക്‌സ്‌-റേകള്‍, നഴ്‌സുമാരുടെ കുറിപ്പുകള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കും. രോഗി ആശുപത്രി വിട്ടാലും തുടർന്നുള്ള ഇരുപത്തഞ്ച്‌ വർഷത്തേക്കെങ്കിലും മെഡിക്കൽ രേഖകള്‍ ആശുപത്രിയിൽ സൂക്ഷിക്കേണ്ടതാണ്‌ എന്നാണ്‌ ആശുപത്രി നിയമങ്ങള്‍ അനുശാസിക്കുന്നത്‌.

എക്‌സ്റ്റെന്‍റ്റഡ്‌ ഹെൽത്ത്‌ കെയർ യൂണിറ്റ്‌. ഗുരുതരമായി രോഗം ബാധിച്ചതോ, ശസ്‌ത്രക്രിയയ്‌ക്കു വിധേയമായതോ ആയ രോഗികള്‍ക്കും വാർധക്യം ബാധിച്ച്‌ അവശരായ രോഗികള്‍ക്കും ആശുപത്രിയിൽ എത്താതെ തന്നെ ആശുപത്രിയുടേതായ എല്ലാ ചികിത്സകളും ലഭ്യമാക്കുന്ന സംവിധാനങ്ങള്‍ ഇന്ന്‌ മിക്കവാറും ആശുപത്രികളിലും ഉണ്ട്‌. പൊതുവിഭാഗം. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന്‌ പൊതുവായി ലഭിക്കേണ്ട എല്ലാ സേവനങ്ങളും ഇതിലുള്‍പ്പെടും. അടുക്കള, കാന്റീന്‍, വസ്‌ത്രധാവന വിഭാഗം, ശുചീകരണ വിഭാഗം, സെന്‍ട്രൽ സ്റ്റെറിലൈസേഷന്‍ റൂം എന്നിവ ഉദാഹരണങ്ങളാണ്‌.

കേരളത്തിലെ ചില സ്ഥിതി വിവരക്കണക്കുകള്‍

എല്ലാ രാജ്യങ്ങളിലും വലിയ ആശുപത്രികള്‍ പ്രായേണ മെഡിക്കൽ കോളജുകളോട്‌ അനുബന്ധിച്ചാണ്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌. പ്രത്യേകം ചില ആവശ്യങ്ങള്‍ക്കുള്ള ആശുപത്രികളൊഴിച്ചു ബാക്കി എല്ലാ വലിയ ആശുപത്രികളും ഇന്ത്യയിൽ അപ്രകാരമുള്ളവയാണെന്നു പറയാം. സാധാരണഗതിയിൽ ഒരു മെഡിക്കൽ വിദ്യാർഥിയെ കോളജിൽ പ്രവേശിപ്പിക്കുന്നതിന്‌ വേണ്ടത്ര കിടക്കരോഗികള്‍ ഉണ്ടായിരിക്കണമെന്നാണ്‌ ഇന്ത്യന്‍ മെഡിക്കൽ കൗണ്‍സിലിന്റെ നിർദേശം. മെഡിക്കൽ കോളജുകളോടനുബന്ധിച്ചുള്ള എല്ലാ ആശുപത്രികളിലും ഈ അനുപാതം പ്രായോഗികമായി ക്കഴിഞ്ഞിട്ടില്ല. എങ്കിലും പ്രവേശിപ്പിക്കുന്ന ഓരോ വിദ്യാർഥിക്കും 5 മുതൽ 7 വരെ കിടക്കരോഗികള്‍ കണ്ടുവരാറുണ്ട്‌. കേരളത്തിൽ 16 മെഡിക്കൽ കോളജുകളും അതിനോടനുബന്ധിച്ച്‌ ആശുപത്രികളുമുണ്ട്‌. ഇതിനു പുറമേ എല്ലാ ജില്ലാ തലസ്ഥാനങ്ങളിലും ആശുപത്രികളുണ്ട്‌. ഇവയിൽ സാമാന്യമായി 200-നും 500-നും ഇടയിലായിരിക്കും കിടക്കകളുടെ സംഖ്യ. നൂറു മുതൽ ഇരുനൂറുവരെ കിടക്കകളുള്ള ആശുപത്രികള്‍ താലൂക്കു തലസ്ഥാനങ്ങളിലും മറ്റു നഗരങ്ങളിലുമായി വേറെയും സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. വലുതും ചെറുതും ചേർന്നു കണക്കാക്കിയാൽ കേരളത്തിൽ ഇന്ന്‌ ഒട്ടാകെ 1274 സർക്കാർ ആശുപത്രികളുണ്ട്‌. അവയിലെല്ലാംകൂടി 38943 കിടക്കകളും. 785 ആളുകള്‍ക്ക്‌ ഒരു കിടക്ക എന്ന തോതിലാണ്‌ ഇതിന്റെ സ്ഥിതി.

ജനറൽ ആശുപത്രികളുടെ കാര്യമാണ്‌ മുകളിൽ പ്രസ്‌താവിച്ചത്‌. ഇവയ്‌ക്കുപുറമേയാണ്‌ പ്രത്യേക ചികിത്സയ്‌ക്കുവേണ്ടിയുള്ള സ്‌പെഷ്യലൈസ്‌ഡ്‌ ആശുപത്രികള്‍. കോഴിക്കോട്ടുള്ള കുതിരവട്ടം, തിരുവനന്തപുരത്തുള്ള ഊളന്‍പാറ, തൃശ്ശൂർ എന്നിവിടങ്ങളിലാണ്‌ കേരളത്തിലെ മുഖ്യമായ ചിത്തരോഗാശുപത്രികളുള്ളത്‌. ഇവയിലെല്ലാംകൂടി 1998 കിടക്കകളുണ്ട്‌. തിരുവനന്തപുരം, തൃശ്ശൂർ, പരിയാരം (കച്ചൂർജില്ല) എന്നിവിടങ്ങളിൽ ക്ഷയരോഗാശുപത്രികള്‍ പ്രവർത്തിച്ചുവരുന്നു. മൊത്തം 1176 കിടക്കകളാണ്‌ ഈ മൂന്നാശുപത്രികളിലും കൂടിയുള്ളത്‌. കേരളത്തിലെ മൂന്ന്‌ പ്രധാന കുഷ്‌ഠ രോഗാശുപത്രികള്‍ നൂറനാട്‌ (ആലപ്പുഴ), കൊരട്ടി (തൃശ്ശൂർ), ചേവായൂർ (കോഴിക്കോട്‌) എന്നീ സ്ഥലങ്ങളിൽ സ്ഥിതിചെയ്യുന്നു (മൊത്തം 1868 കിടക്കകള്‍). നൂറനാടുള്ള കുഷ്‌ഠരോഗാശുപത്രിക്കു നൂറിൽപരം വർഷത്തെ പഴക്കമുണ്ട്‌. കേരളത്തിൽ കച്ചുചികിത്സയ്‌ക്കുള്ള ഏറ്റവും മുഖ്യമായ സ്ഥാപനം തിരുവനന്തപുരം നഗരത്തിലാണു നിലകൊള്ളുന്നത്‌. മേല്‌പറഞ്ഞ സർക്കാർ ആശുപത്രികള്‍ക്കുപുറമേ ഒട്ടുവളരെ സ്വകാര്യ ആശുപത്രികളും നഴ്‌സിംഗ്‌ഹോമുകളുമുണ്ട്‌. ഇവയ്‌ക്കു പുറമേ സ്വകാര്യ ഉടമയിൽ ഇടത്തരത്തിലുള്ള നിരവധി ആശുപത്രികളും കേരളത്തിൽ ഇന്നു പ്രവർത്തിച്ചുവരുന്നു.

ഇ.എസ്‌.ഐ. ആശുപത്രികള്‍

പ്രത്യേക വിഭാഗത്തിൽപ്പെട്ട ആശുപത്രികളുടെ നല്ല ദൃഷ്‌ടാന്തമാണ്‌ ഇ.എസ്‌.ഐ. ആശുപത്രികള്‍. അംഗീകൃത തൊഴിലാളികള്‍ക്ക്‌ പ്രത്യേകമായി ഇന്ത്യാഗവണ്‍മെന്റിന്റെ തൊഴിൽവകുപ്പിന്റെ സഹായത്തോടെ വിവിധ സംസ്ഥാനങ്ങളിൽ നടത്തപ്പെടുന്ന ആതുരശുശ്രൂഷാലയങ്ങളാണ്‌ ഇവ. പലതരം തൊഴിൽശാലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതർക്കും ഈ സ്ഥാപനങ്ങളിൽ സൗജന്യചികിത്സ നല്‌കിവരുന്നു. കേരളത്തിൽ ഇത്തരത്തിലുള്ള 136 മുഴുവന്‍-സമയ-ഡിസ്‌പെന്‍സറികളും 13 റെഫറൽ ആശുപത്രികളുമാണ്‌ ഉള്ളത്‌. ആലുവായിലെ ഉദ്യോഗമണ്ഡലിലുള്ള എഫ്‌.എ.സി.ടി.യുടെ അടുത്തായി പ്രവർത്തിക്കുന്നതും (120 കിടക്ക), എഴുകോണിലുള്ളതും (150 കിടക്ക) ആണ്‌ ഏറ്റവും വലിയവ. ഇതിനുപുറമേ ഇ.എസ്‌.ഐ. വിഭാഗത്തിൽ രണ്ട്‌ സഞ്ചരിക്കുന്ന ആശുപത്രികളുമുണ്ട്‌. കേന്ദ്രഗവണ്‍മെന്റിന്റെ പദ്ധതിയനുസരിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും (പ്രസവചികിത്സ, കുടുംബത്തിനാകമാനമുള്ള ചികിത്സാസൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ) സാധിതപ്രായമാക്കിയിട്ടുള്ള സംസ്ഥാനമാണ്‌ കേരളം എന്നുള്ളത്‌ അഭിമാനാർഹമായ ഒരു വസ്‌തുതയാണ്‌. കേരളത്തിലെ ഇ.എസ്‌.ഐ. ആശുപത്രികളുടെ ഭരണച്ചുമതലകള്‍ വഹിക്കുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പിലെ ഒരു അഡീഷണൽ ഡയറക്‌ടറുടെ കീഴിൽ പ്രത്യേകവിഭാഗം പ്രവർത്തിച്ചുവരുന്നു.

ആയുർവേദാശുപത്രികള്‍

ആയുർവേദത്തെ സംബന്ധിച്ചിടത്തോളം കേരളത്തിനു വളരെ അഭിമാനാർഹമായ ഒരു പാരമ്പര്യമുണ്ട്‌; കേരളത്തിന്റേതായ ചില പ്രത്യേകചികിത്സകളും നിലവിലുണ്ട്‌. കേരളത്തിലുടനീളം സർക്കാർ-ഉടമസ്ഥതയിലും സ്വകാര്യ-ഉടമസ്ഥതയിലും നടത്തപ്പെടുന്ന ഒട്ടുവളരെ ആയുർവേദാശുപത്രികളുണ്ട്‌. ഇവയിൽ സർവഥാ പ്രാമുഖ്യമർഹിക്കുന്നവയാണ്‌ തിരുവനന്തപുരം, തൃപ്പൂണിത്തുറ, ഷൊർണൂർ, കോട്ടയ്‌ക്കൽ എന്നീ സ്ഥലങ്ങളിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ളവ. ഷൊർണൂർ ഒഴിച്ചു മറ്റു സ്ഥലങ്ങളിലെ ആശുപത്രികള്‍ ആയുർവേദകോളജുകളോടു ബന്ധപ്പെട്ടവയാണ്‌. കേരളത്തിലെന്നതുപോലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും നല്ല നിലയിൽ പ്രവർത്തിക്കുന്ന ആയുർവേദാശുപത്രികള്‍ ഒട്ടുവളരെയുണ്ട്‌.

ഹോമിയോ ആശുപത്രികള്‍

ഹോമിയോ ചികിത്സാസമ്പ്രദായത്തിനു പ്രചാരവും പ്രശസ്‌തിയും അനുദിനം വർധിച്ചു വരുന്നു. ഗവണ്‍മെന്റുതലത്തിലും അതിന്‌ അംഗീകാരം ലഭിച്ചുകഴിഞ്ഞിരിക്കുന്നു. കേരളത്തിൽ ഐരാണിമുട്ടം (തിരുവനന്തപുരം ജില്ല), കുറിച്ചി (കോട്ടയം ജില്ല), എറണാകുളം, കോഴിക്കോട്‌ എന്നീ സ്ഥലങ്ങളിൽ ഹോമിയോ മെഡിക്കൽ കോളജുകളുണ്ട്‌. ഗവണ്‍മെന്റ്‌ കോളജുകളിൽ ബിരുദാനന്തര ബിരുദ പഠനത്തിന്‌ സൗകര്യമുണ്ട്‌. പഞ്ചായത്തുതലത്തിൽവരെ ഹോമിയോ ഡിസ്‌പന്‍സറികളുണ്ട്‌. ഗവണ്‍മെന്റിന്റെയും സ്വകാര്യ-ഉടമകളുടേതുമായി ഹോമിയോ ഡിസ്‌പന്‍സറികള്‍ കേരളത്തിൽ വളരെയുണ്ട്‌. ഹോമിയോ ആശുപത്രികളുടെ എച്ചം താരതമ്യേന കുറവാണ്‌.

സിദ്ധ, യൂനാനി ആശുപത്രികള്‍

ദക്ഷിണേന്ത്യയിൽ അറിയപ്പെടുന്ന സിദ്ധ ചികിസ്‌താസമ്പ്രദായം, ആയുർവേദത്തേക്കാളും പഴക്കമുള്ളതായി പറയപ്പെടുന്നു. പ്രത്യേകിച്ചും തമിഴ്‌നാട്ടിലാണ്‌ ഇതിനു കൂടുതൽ പ്രചാരം ലഭിച്ചിട്ടുള്ളത്‌. കേരളത്തിൽ ഇതിന്റെ പ്രചാരം കുറവാണ്‌. ഇന്ത്യയിലെ ഏഴ്‌ സിദ്ധ മെഡിക്കൽ കോളേജുകളിൽ ആറെച്ചം തമിഴ്‌നാട്ടിലും ഒരെച്ചം തിരുവനന്തപുരത്തുമാണുള്ളത്‌. തിരുവനന്തപുരത്തെ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ്‌ എന്നുപേരുള്ള പ്രസ്‌തുത സ്ഥാപനം ഈ രംഗത്തെ ഇംഗ്ലീഷ്‌ മാധ്യമമായിട്ടുള്ള ഏക സിദ്ധ മെഡിക്കൽ കോളേജാണ്‌. യൂനാനി ചികിത്സാസമ്പ്രദായം ആഴത്തിലും വ്യാപ്‌തിയിലും വർധിച്ചുവരുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ അത്തരം ആശുപത്രികളും വിരളമാണ്‌. ഡൽഹിയിലെ ഹംദർദ്‌ സ്ഥാപനം യൂനാനി ആശുപത്രികളിൽവച്ച്‌ വളരെ പ്രസിദ്ധി നേടിയ ഒന്നത്ര.

ഫാമിലി പോളിക്ലിനിക്കുകള്‍

പ്രമുഖ ആശുപത്രികളിൽ മാത്രം ലഭ്യമാകുന്ന ഉന്നത വൈദ്യപരിശോധനകളും സ്‌പെഷ്യലിസ്റ്റ്‌ ഡോക്‌ടർമാരുടെ സേവന ചികിത്സയും ഉള്‍നാടന്‍ ഗ്രാമങ്ങളിലെ സാധാരണക്കാർക്ക്‌ ലഭ്യമാകുന്ന നവീനസംവിധാനമാണ്‌ ഫാമിലി പോളിക്ലിനിക്കുകള്‍. ഇത്തരത്തിലുള്ള ആദ്യക്ലിനിക്ക്‌ തിരുവനന്തപുരം വട്ടിയൂർക്കാവ്‌ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും കച്ചൂരിലെ പഴയങ്ങാടി, പിണറായി സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിൽ പ്രവർത്തനസജ്ജമായിരിക്കുന്നു. ആഴ്‌ചയിൽ പ്രത്യേക ദിവസങ്ങളിൽ സ്‌പെഷ്യലിസ്റ്റ്‌ ഡോക്‌ടർമാരുടെ ഒ.പി. സേവനം, ഇ.സി.ജി. പരിശോധന, ഗർഭിണികള്‍ക്കും സ്‌ത്രീകള്‍ക്കും ആവശ്യമായ പരിശോധന-ചികിത്സാ സൗകര്യങ്ങള്‍, കൊളസ്‌ട്രാള്‍, കരള്‍-വൃക്കാരോഗങ്ങള്‍ എന്നിവ നിർണയിക്കുന്നതിനുള്ള രക്ത പരിശോധന തുടങ്ങിയ സേവനങ്ങള്‍ പോളിക്ലിനിക്കിലൂടെ ലഭ്യമാണ്‌.

പെരുമാറ്റച്ചട്ടം

ആശുപത്രികളിലെ പെരുമാറ്റച്ചട്ടങ്ങള്‍ ഇന്ന്‌ വളരെയേറെ ക്രാഡീകരിക്കപ്പെട്ടിട്ടുണ്ട്‌. അവയനുസരിച്ചുമാത്രമേ പ്രവർത്തനങ്ങളാകാവൂ. ഉദാഹരണമായി ഒരു വ്യക്തി ശസ്‌ത്രക്രിയയ്‌ക്കു വിധേയനാകുന്നതിനുമുമ്പ്‌ അയാളുടെയും ബന്ധുക്കളുടെയും സമ്മതം വാങ്ങിയിരിക്കേണ്ടതാണ്‌. ചികിത്സിച്ചാൽ മാറാത്ത രോഗമാണെന്നുറപ്പുണ്ടെങ്കിലും ജീവന്‍ നിലനിർത്തുവാന്‍ വേണ്ടതായ കാര്യങ്ങള്‍ രോഗിക്ക്‌ ആശുപത്രിയിൽനിന്നു ചെയ്‌തുകൊടുത്തേ തീരൂ എന്നത്‌ പെരുമാറ്റച്ചട്ടത്തിനു മറ്റൊരു ദൃഷ്‌ടാന്തമാണ്‌. ആരോഗ്യം എന്നതിന്റെ അർഥത്തിനു വ്യാപ്‌തി വന്നതോടെ ആശുപത്രികള്‍ ഇന്നു കേവലം ചികിത്സാലയങ്ങള്‍ മാത്രമല്ലാതായിരിക്കുന്നു. രോഗം തടയുന്നതിനുള്ള പ്രതിവിധികള്‍ നിർദേശിക്കുവാനും, രോഗം അതിന്റെ അങ്കുരാവസ്ഥയിൽത്തന്നെ കണ്ടുപിടിച്ചു നിവാരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാനും, രോഗശങ്കയില്ലെങ്കിൽപോലും ആരോഗ്യനില പരിശോധിക്കുവാനും വലിയ ആശുപത്രികളിൽ എല്ലാവിധ സംവിധാനങ്ങളും ഏർപ്പെടുത്തുന്നതിൽ പരിഷ്‌കൃത രാജ്യങ്ങളിലെ സർക്കാരുകള്‍ കൂടുതൽ ശ്രദ്ധ പതിപ്പിച്ചുകൊണ്ടിരിക്കുന്നു. (ഡോ. കെ. മാധവന്‍കുട്ടി; ചുനക്കര സുരേന്ദ്രന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍