This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആലപ്പുഴ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ആലപ്പുഴ

കേരളത്തിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള ജില്ലയും, അതിന്റെ തലസ്ഥാനമായ മുനിസിപ്പല്‍പട്ടണവും. പഴയ കൊല്ലം ജില്ലയുടേയും കോട്ടയം ജില്ലയുടേയും ഏതാനും ഭാഗങ്ങള്‍ കൂട്ടിയിണക്കി, 1957 ആഗ. 27-നാണ്‌ ആലപ്പുഴ ജില്ല രൂപവത്‌കൃതമായത്‌. എന്നാല്‍ പട്ടണം 1762-ല്‍ത്തന്നെ സ്ഥാപിതമായിരുന്നു.

ആമുഖം

സ്ഥാനം 9º 25' h. 76º 30' കി. കേരളത്തില്‍ ജനസംഖ്യാപരമായി ഒന്നാം സ്ഥാനത്തുനില്‌ക്കുന്ന പട്ടണമാണിത്‌. ജനസംഖ്യ 21,09,160 (2001). മുന്‍ തിരുവിതാംകൂര്‍ സംസ്ഥാനത്തിലെ ഏറ്റവും വലിയ തുറമുഖമായിരുന്നു ആലപ്പുഴ. ധര്‍മരാജാ എന്ന അപരാഭിധാനത്താല്‍ അറിയപ്പെടുന്ന കാര്‍ത്തികതിരുനാള്‍ രാമവര്‍മ മഹാരാജാവിന്റെ കാലത്ത്‌ അദ്ദേഹത്തിന്റെ ദിവാനായിരുന്ന രാജാകേശവദാസനാണ്‌ ഈ തുറമുഖപട്ടണം സ്ഥാപിച്ചത്‌. ആലപ്പുഴയുടെ അഭിവൃദ്ധിക്കായി അദ്ദേഹം ഭാരതത്തിന്റെ നാനാഭാഗത്തുനിന്നും വ്യാപാരി പ്രമുഖന്മാരെവരുത്തി പാര്‍പ്പിക്കുകയും, പാണ്ടകശാലകള്‍ കെട്ടിക്കൊടുത്തും മറ്റു സൗകര്യങ്ങള്‍ നല്‌കിയും അവരെ പ്രാത്സാഹിപ്പിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ കാലശേഷം വേലുത്തമ്പിദളവയും തുറമുഖത്തിന്റെ വികസനകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി കാണാം. 1862-ല്‍ ഇവിടെ വ്യാപാരസൗകര്യത്തിനായി 305 മീ. നീളമുള്ള ഒരു കടല്‍പ്പാലവും പശ്ചിമതീരത്തെ ആദ്യത്തെ ദീപസ്‌തംഭവും (1862) പണികഴിപ്പിക്കപ്പെട്ടു. ഈ ദീപസ്‌തംഭത്തില്‍നിന്നുള്ള പ്രകാശം 20 കി.മീ. ദൂരത്തോളം വ്യാപിക്കുന്നു. ഇതിന്റെ പണി ന്യൂക്രാഫോഡ്‌ എന്ന യൂറോപ്യന്‍ വാസ്‌തുശില്‌പിയുടെ മേല്‍നോട്ടത്തിലാണ്‌ നടന്നത്‌. റോഡുകളും തോടുകളും നിര്‍മിച്ച്‌ പട്ടണത്തിനുള്ളിലും ഉള്‍നാടുകള്‍ തമ്മിലും ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. മലഞ്ചരക്കുകള്‍ തുറമുഖത്ത്‌ എത്തിക്കുന്നതിലും കയറ്റുമതി ചെയ്യുന്നതിലും സര്‍ക്കാര്‍ മേല്‍നോട്ടം വഹിച്ചു. ബോംബെ, കല്‌ക്കത്ത തുടങ്ങിയ തുറമുഖങ്ങളുമായി വ്യാപാരബന്ധം പുലര്‍ത്തുന്നതിന്‌ മൂന്നു കപ്പലുകള്‍ നിര്‍മിച്ചു. പട്ടണത്തിന്റെ വടക്കു കിഴക്കുഭാഗത്ത്‌ പന്ത്രണ്ട്‌ കൊത്തളങ്ങളുള്ള ഒരു കോട്ട പണിയിച്ചതായും രേഖയുണ്ട്‌. തുടര്‍ന്നുള്ളകാലത്ത്‌ ആലപ്പുഴ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു. ഹൃദയഭാഗത്തു കൂടിയുള്ള സമാന്തരജലമാര്‍ഗങ്ങളും, അവയ്‌ക്കു കുറുകെയുള്ള നിരവധി പാലങ്ങളും, സ്വതേയുള്ള പ്രകൃതിസൗന്ദര്യവും, വാണിജ്യപ്രാധാന്യവും ചേര്‍ന്ന്‌ ഈ പട്ടണം "പൗരസ്‌ത്യദേശത്തെ വെനീസ്‌' എന്ന ബഹുമതി നേടിയിട്ടുണ്ട്‌. കയര്‍, കൊപ്ര, കുരുമുളക്‌, ചുക്ക്‌, ഏലം, കശുവണ്ടി, റമ്പര്‍, തേയില തുടങ്ങിയ ഉത്‌പന്നങ്ങളുടെ ലോകവിപണിയായി പരിലസിച്ച ആലപ്പുഴ ക്രമേണ ഒരു വ്യവസായകേന്ദ്രം കൂടിയായിത്തീര്‍ന്നു. ആ നിലയിലും ജില്ലാതലസ്ഥാനം, കേരവിഭവവിപണി എന്നീ നിലകളിലും ആലപ്പുഴ കേരളത്തിലെ പ്രമുഖ പട്ടണങ്ങളിലൊന്നായിത്തീര്‍ന്നിരിക്കുന്നു. 1414 ഗാ2 വിസ്‌തൃതിയുള്ള ഈ നഗരം 91 വാര്‍ഡുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കയര്‍ഫാക്‌ടറികള്‍, ഓയില്‍മില്ലുകള്‍ തുടങ്ങി നിരവധി വ്യവസായസ്ഥാപനങ്ങള്‍ക്കുപുറമേ ബോട്ടുജെട്ടി, ബസ്‌ സ്റ്റേഷന്‍, കളക്‌ടറേറ്റ്‌ തുടങ്ങിയ ഗവണ്‍മെന്റാഫീസുകള്‍, ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളജ്‌, ഇതര വിദ്യാലയങ്ങള്‍, പ്രസവശുശ്രൂഷാ കേന്ദ്രങ്ങള്‍ തുടങ്ങിയവയും ഈ പട്ടണത്തിലുണ്ട്‌. നാഷണല്‍ഹൈവേ 47-ലെ ഒരു പ്രധാന കേന്ദ്രമാണ്‌ ആലപ്പുഴ; കോട്ടയം, ചങ്ങനാശ്ശേരി തുടങ്ങി കിഴക്കുള്ള പട്ടണങ്ങളുമായും ഇത്‌ ബന്ധിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ ജലഗതാഗതത്തിലെ ഒരു പ്രധാനകേന്ദ്രമാണ്‌ ഇവിടം. തിരുവിതാംകൂര്‍ ഭാഗത്തെ ആദ്യത്തെ തപാലാഫീസ്‌ ആലപ്പുഴയിലാണ്‌ സ്ഥാപിക്കപ്പെട്ടത്‌. പഴവങ്ങാടി, പുത്തനങ്ങാടി, മുല്ലയ്‌ക്കല്‍ ഗുജറാത്തി തെരുവ്‌ എന്നിവിടങ്ങളാണ്‌ പട്ടണത്തിലെ വ്യാപാരകേന്ദ്രങ്ങള്‍. മുല്ലയ്‌ക്കല്‍ ഭഗവതീക്ഷേത്രം, കിടങ്ങാമ്പറമ്പു ക്ഷേത്രം, കളര്‍കോട്ട്‌ മഹാദേവര്‍ക്ഷേത്രം, മൗണ്ട്‌കാര്‍മല്‍പള്ളി (1809), ഹോളിക്രാസ്‌പള്ളി (1400) എന്നിവ ആലപ്പുഴയിലെ പ്രസിദ്ധദേവാലയങ്ങളാണ്‌. ഉദയാസ്റ്റുഡിയോ, റേഡിയോസ്റ്റേഷന്‍ എന്നിവ പട്ടണത്തിനോടുചേര്‍ന്നുള്ള മറ്റു സ്ഥാപനങ്ങളാണ്‌. സ്വാതന്ത്യ്രദിനത്തിന്‌ ഇവിടത്തെ പുന്നമടക്കായലില്‍ നടത്തപ്പെടുന്ന നെഹ്‌റുട്രാഫി വള്ളംകളി കേരളത്തിലെ എച്ചപ്പെട്ട ജലോത്സവങ്ങളിലൊന്നായിത്തീര്‍ന്നിരിക്കുന്നു. 1928-ല്‍ കൊച്ചിതുറമുഖം വികസിച്ചതുമുതല്‍ ആലപ്പുഴയുടെ പ്രാധാന്യം കുറഞ്ഞുതുടങ്ങി. കേരള സംസ്ഥാനം രൂപവത്‌കൃതമായത്‌ കൊച്ചിയുടെ പ്രശസ്‌തി വര്‍ധിക്കുന്നതിനു കാരണമായി. അരൂര്‍ പാലം പൂര്‍ത്തിയായതോടെ കോട്ടയം തുടങ്ങിയ കിഴക്കന്‍ വിപണികള്‍ക്ക്‌ കൊച്ചിയുമായി നേരിട്ടു ബന്ധം പുലര്‍ത്തുവാന്‍ സാധ്യതയുണ്ടായിരിക്കുന്നു. തന്മൂലം ആലപ്പുഴ നിന്നും കൊച്ചിയിലേക്കുള്ള ജലഗതാഗതം കുറഞ്ഞു.

വടക്ക്‌ എറണാകുളവും, വ.കി. കോട്ടയവും, കിഴക്കും തെക്കും കൊല്ലവുമാണ്‌ ആലപ്പുഴയുടെ അതിര്‍ത്തിജില്ലകള്‍; പടിഞ്ഞാറതിര്‌ അറേബ്യന്‍ കടല്‍ ആണ്‌. വ. അക്ഷാ. 9മ്പ 05' മുതല്‍ 09മ്പ 55' വരെയും, കി. രേഖാ. 76മ്പ 17' മുതല്‍ 76മ്പ 46' വരെയും ഈ ജില്ല വ്യാപിച്ചുകിടക്കുന്നു. ജനസംഖ്യ 2105349 (2001). നേരത്തേ ഈ ജില്ലയുടെ ഭാഗമായിരുന്ന തിരുവല്ല താലൂക്കും ചെങ്ങന്നൂര്‍ താലൂക്കിലെ ആറന്മുള കിടങ്ങന്നൂര്‍, മെഴുവേലി, കുളനട എന്നീ വില്ലേജുകളും മാവേലിക്കര താലൂക്കിലെ പന്തളം തെക്കേക്കര, തോന്നല്ലൂര്‍ വില്ലേജുകളും 1983-ല്‍ രൂപീകൃതമായ പത്തനംതിട്ട ജില്ലയില്‍ ലയിപ്പിച്ചു. വടക്ക്‌ എറണാകുളം, വടക്ക്‌ കിഴക്ക്‌ കോട്ടയം, കിഴക്ക്‌ പത്തനംതിട്ട തെക്ക്‌ കൊല്ലം എന്നിവയാണ്‌ അതിര്‍ത്തി ജില്ലകള്‍. വിസ്‌തൃതി 1256 ച.കി.മീ. ജനസംഖ്യ 2105349 (2001). 91 വില്ലേജുകളും 69 പഞ്ചായത്തുകളും ജില്ലയില്‍ ഉണ്ട്‌. അഞ്ച്‌ മുനിസിപ്പാലിറ്റുകളും ഉണ്ട്‌.

ഭൂപ്രകൃതി

ജില്ലയിലെ ഭൂപ്രകൃതി തികച്ചും വൈവിധ്യമാര്‍ന്നതാണ്‌. ഒരു കാലത്ത്‌ തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം എന്നീ താലൂക്കുകളുടെ പടിഞ്ഞാറതിര്‍ത്തിയോളം കയറിക്കിടന്നിരുന്ന അറേബ്യന്‍കടല്‍, എ.ഡി. 4-ാം ശ.-ത്തോടെ പിന്‍വാങ്ങിയാണ്‌ ഇന്നത്തെ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകള്‍ ഉദ്‌ഭൂതമായതെന്ന്‌ ഭൂവിജ്ഞാനികള്‍ അനുമാനിക്കുന്നു; ഭൂകമ്പത്തിന്റെ ഫലമായാണ്‌ വേമ്പനാട്ടുകായല്‍ ഉദ്‌ഭവിച്ചതെന്നും കരുതപ്പെടുന്നു. വൃക്ഷനിബിഡമായിരുന്ന കുട്ടനാട്‌ പ്രദേശത്ത്‌ പില്‌ക്കാലത്ത്‌ സമുദ്രാതിക്രമണമുണ്ടായതിന്‌ അവിടെ ധാരാളമായി കാണപ്പെടുന്ന കക്ക, ചിപ്പി തുടങ്ങിയവ തെളിവാണ്‌. ഇപ്പോഴും അമ്പലപ്പുഴയുടെയും ചേര്‍ത്തലയുടെയും പടിഞ്ഞാറന്‍തീരം ഇടയ്‌ക്കിടെയുള്ള കടലാക്രമണങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. ചേര്‍ത്തല താലൂക്കില്‍ വേമ്പനാട്ടുകായലിന്റെ തീരമൊഴിച്ചുള്ള ഭാഗം മണല്‍പ്പരപ്പാണ്‌; കായല്‍ത്തീരം ചെളിപ്രദേശമാണ്‌. അമ്പലപ്പുഴ താലൂക്കിന്റെ പടിഞ്ഞാറേപ്പകുതി മണല്‍പ്പുറവും കിഴക്കേപ്പകുതി ചെളിപ്രദേശവുമാണ്‌. കാര്‍ത്തികപ്പള്ളി താലൂക്കിന്റെ സ്ഥിതിയും വിഭിന്നമല്ല. കുട്ടനാട്‌ ഒന്നാകെയും മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളുടെ പടിഞ്ഞാറരികുകളും ചെളിപ്രദേശമാണ്‌. കിഴക്കോട്ടു പോകുന്തോറും ചെമ്മച്ചും മക്കിക്കല്ലുകളുമാണുള്ളത്‌. കേരളത്തിന്റെ കിഴക്കരികിലുള്ള മലമ്പ്രദേശത്തോളം ഈ ജില്ല വ്യാപിച്ചിട്ടില്ല. ജില്ലയുടെ പടിഞ്ഞാറുഭാഗം മുമ്പ്‌ കടലിനടിയിലായിരുന്നു വെന്നതിന്‌ ചരിത്രപരമായ തെളിവുകളുമുണ്ട്‌. തോമാശ്ലീഹ പള്ളികള്‍ പണികഴിപ്പിച്ചു എന്ന്‌ ഐതിഹ്യമുള്ള സമുദ്രതീരസ്ഥാന ങ്ങളില്‍ നിരണവും കൊക്കമംഗലവും ഉള്‍പ്പെട്ടുകാണുന്നു. കടുത്തുരുത്തി, കടപ്ര തുടങ്ങിയ സ്ഥലനാമങ്ങള്‍ മറ്റൊരു തെളിവാണ്‌.

കാലാവസ്ഥ

മണ്‍സൂണ്‍ കാലാവസ്ഥയാണ്‌ പൊതുവേയുള്ളതെങ്കിലും ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ സമുദ്രതീരത്തെ അപേക്ഷിച്ച്‌ സമീകൃതമായ ആര്‍ദ്രാഷ്‌ണാവസ്ഥ അനുഭവപ്പെടുന്നു. ശരാശരി ചൂട്‌ 18മ്പ ആണ്‌. ഇടവപ്പാതിയും തുലാവര്‍ഷവും മഴ നല്‌കുന്ന ഈ ജില്ലയിലെ വാര്‍ഷികവൃഷ്‌ടിപാതം 302 സെ.മീ. ആണ്‌. കഢ. അപവാഹം. മണിമലയാറ്‌ മണിമല, മല്ലപ്പള്ളി, കവിയൂര്‍, കല്ലൂപ്പാറ, തിരുവല്ല, തലവടി, കോഴിമുക്ക്‌, ചമ്പക്കുളം എന്നീ വില്ലേജുകളിലൂടെ ഒഴുകി വേമ്പനാട്ടു കായലില്‍ പതിക്കുന്നു. തോട്ടപ്പുഴശ്ശേരിയില്‍വച്ച്‌ ആലപ്പുഴ ജില്ലയില്‍ കടക്കുന്ന പമ്പാനദി പല കൈവഴികളായിപ്പിരിഞ്ഞ്‌ വേമ്പനാട്ടുകായലില്‍ പതിക്കുന്നു. കൈപ്പട്ടൂരിന്‌ 5 കി.മീ. പടിഞ്ഞാറായി ജില്ലാതിര്‍ത്തിയില്‍ കടക്കുന്ന അച്ചന്‍കോവിലാറ്‌ മാവേലിക്കര കഴിഞ്ഞ്‌ പല ശാഖകളായി പിരിഞ്ഞും കുറേശ്ശേ ഗതിമാറിയും ഒഴുകി വീയപുരത്തുവച്ച്‌ പമ്പാനദിയില്‍ ലയിക്കുന്നു. മണിമലയാറ്‌ 802.9 ച.കി.മീറ്ററും പമ്പാനദി 1976.17 ച.കി. മീറ്ററും അച്ചന്‍കോവിലാറ്‌ 1155.14 ച.കി.മീറ്ററും പ്രദേശങ്ങള്‍ ജലസിക്തമാക്കുന്നു. ആലപ്പുഴജില്ലയുടെ അകത്തും പുറത്തുമായി കിടക്കുന്നവയാണ്‌ വേമ്പനാട്ടുകായലും കായംകുളം കായലും; ഇവ തോടുകള്‍ മൂലം ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്‌. വേമ്പനാട്ടു കായല്‍ ആലപ്പുഴ മുതല്‍ കൊച്ചി വരെ നീണ്ടുകിടക്കുന്നു.

കൃഷി

ആലപ്പുഴജില്ലയില്‍ മൊത്തമുള്ള 5,00,000 (2001) തൊഴിലാളികള്‍ 2,77,641 പേര്‍ കാര്‍ഷികരംഗത്താണ്‌ പണിയെടുക്കുന്നത്‌. ഇവരില്‍ 95,554 പേര്‍ മാത്രമേ ഭൂവുടമകളായുള്ളൂ. ശേഷിക്കുന്ന 1,82,087 പേരും ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികളാണ്‌. മൊത്തത്തില്‍ ഒരു കാര്‍ഷികമേഖലയായി വ്യവഹരിക്കാവുന്ന ആലപ്പുഴ ജില്ലയില്‍ നെല്‍കൃഷിയ്‌ക്കാണ്‌ പ്രാമുഖ്യം. നെല്ലാണ്‌ മുഖ്യവിള. കുട്ടനാടുപ്രദേശം കേരളത്തിലെ രണ്ടാമത്തെ നെല്ലറയായി വിശേഷിപ്പിക്കപ്പെടുന്നു. ഇവിടത്തെ ഉത്‌പാദനത്തോത്‌ ആണ്ടൊന്നിന്‌ ഒന്നരലക്ഷം ടണ്‍ എന്ന ക്രമത്തിലാണ്‌. വിരിപ്പൂ, മുണ്ടകന്‍, പുഞ്ച എന്നീ മൂന്നിനം കൃഷിസമ്പ്രദായങ്ങളും ഈ ജില്ലയില്‍ സ്വീകരിച്ചു കാണുന്നു. സര്‍ക്കാര്‍ കണക്കുകളനുസരിച്ച്‌ 24,105 ഹെക്‌ടറില്‍ വിരിപ്പൂവും 15,186 ഹെക്‌ടറില്‍ മുണ്ടകനും 40,098 ഹെക്‌ടറില്‍ പുഞ്ചയും കൃഷിചെയ്‌തുവരുന്നു (2001). കായല്‍നിലങ്ങള്‍ കൂടി ഉള്‍പ്പെടുന്ന പുഞ്ച(കരിനിലങ്ങള്‍)യില്‍ രണ്ടാണ്ടിലൊരിക്കലെന്ന ക്രമം മാറ്റി വര്‍ഷംതോറും കൃഷിചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്‌; കരയോരപ്രദേശങ്ങളില്‍ മീനക്കൊയ്‌ത്തിനുശേഷം ഒരു ഹ്രസ്വകാലവിളവുകൂടി തരപ്പെടുത്തിയിരിക്കുന്നു(കുളപ്പാലകൃഷി). കുട്ടനാട്ടിലെ 18 "കരി'കളെ ചുറ്റിക്കിടക്കുന്നതിനാല്‍ ഇവയ്‌ക്ക്‌ കരിനിലങ്ങളെന്ന പേര്‍വന്നു. ജില്ലയിലെ ഇരുപ്പൂനിലങ്ങള്‍ അധികവും വര്‍ഷപാതത്തെ ആശ്രയിക്കുന്നവയാണ്‌. കുട്ടനാട്ടെ പുഞ്ചനിലങ്ങളില്‍ ജലാധിക്യമാണ്‌ പ്രശ്‌നം. വെള്ളം വറ്റിച്ചുകളയുന്നതിനുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കി ഒരുപ്പുനിലങ്ങളില്‍ ആണ്ടുതോറും രണ്ടോ മൂന്നോ വിളവെടുക്കുന്നു.

കൃഷിവികസനത്തിനായി നാനാമുഖ പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇവയില്‍ തച്ചീര്‍മുക്കം ബണ്ട്‌, തോട്ടപ്പള്ളിസ്‌പില്‍വേ, പമ്പാതട പദ്ധതി എന്നിവയാണ്‌ പ്രധാനപ്പെട്ടവ. 408 ലക്ഷം രൂപ ചെലവു കണക്കാക്കിയിട്ടുള്ള തച്ചീര്‍മുക്കം ബണ്ട്‌ പൂര്‍ത്തിയാകുന്നതോടെ കുട്ടനാടുപ്രദേശത്ത്‌ കൃഷിയുടെ തവണ വര്‍ധിപ്പിച്ച്‌ ആണ്ടേക്ക്‌ 1.35 ലക്ഷം ടണ്‍ നെല്ല്‌ കൂടുതലായി ഉത്‌പാദിപ്പിക്കാം. കടലില്‍നിന്നുള്ള ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റം ഒഴിവാക്കുകയാണ്‌ ബണ്ടിന്റെ ഉദ്ദേശ്യം. വേലിയേറ്റങ്ങളോടനുബന്ധിച്ച്‌ സമുദ്രജലം കുട്ടനാടുപ്രദേശത്തു കടക്കാതെ രോധിക്കുന്നതോടൊപ്പം വെള്ളപ്പൊക്കകാലത്ത്‌ ജലത്തെ കടലിലേക്കൊഴുക്കിക്കളയാനും കൂടി ഉപകരിക്കുന്നവിധമാണ്‌ തോട്ടപ്പള്ളി സ്‌പില്‍വേയുടെ സംവിധാനം. 19 കോടി രൂപ ചെലവുവരുന്ന പമ്പാതട പദ്ധതിയിലൂടെ, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി, പത്തനംതിട്ട (കൊല്ലംജില്ല) എന്നീ താലൂക്കുകളിലായി 17,814 ഹെക്‌ടര്‍ നിലങ്ങള്‍ ജലസിക്തമാകും. കല്ലട ജലസേചന പദ്ധതിയിലൂടെയും ആലപ്പുഴ ജില്ലയുടെ ചില ഭാഗങ്ങളില്‍ വെള്ളം ലഭിക്കുന്നതാണ്‌. ചെറുകിട ജലസേചന പദ്ധതികളും പ്രാവര്‍ത്തികമായിട്ടുണ്ട്‌. തന്മൂലം മൊത്തം 16,624 ഹെക്‌ടര്‍ ഭൂമി ജലസിക്തമാണ്‌. ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ തെങ്ങ്‌, സമൃദ്ധമായി വളരുന്നു. നെല്ലും തെങ്ങും കൂടാതെ കരിമ്പ്‌, പയറുവര്‍ഗങ്ങള്‍, മരച്ചീനി, കാച്ചില്‍, ചേന, കുരുമുളക്‌, വാഴ, എള്ള്‌, വെള്ളരി, പാവല്‍, പടവലം തുടങ്ങിയവയും കൃഷിചെയ്യപ്പെടുന്നു; കശുമാവുകൃഷിയും വികസിച്ചിട്ടുണ്ട്‌. ജില്ലയിലൊട്ടാകെ മൊത്തം 11,40,607 കന്നുകാലികളുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതില്‍ എരുമകളുടെ എച്ചം 15,604 ആണ്‌. ആട്‌, പന്നി, കോഴി, താറാവ്‌ എന്നിവയും ധാരാളമായുണ്ട്‌. ആലപ്പുഴ ജില്ലയിലൊട്ടാകെ 33 മൃഗാശുപത്രികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

സമുദ്രതീരപ്രദേശങ്ങളില്‍-വിശിഷ്യ തൃക്കുന്നപ്പുഴ, പുറക്കാട്‌, കക്കാഴം എന്നി ചാകരപ്രദേശങ്ങളില്‍ വന്‍തോതില്‍ മത്സ്യബന്ധനം നടക്കുന്നു. ചെമ്മീന്‍ തുടങ്ങിയ മത്സ്യങ്ങളും തവളകളും കയറ്റുമതി ചെയ്യപ്പെടുന്നു. മത്തി, അയില മുതലായ ഇനങ്ങള്‍ ഐസുകട്ടകളില്‍പൊതിഞ്ഞ്‌ കിഴക്കന്‍ പ്രദേശങ്ങളിലേക്ക്‌ ലോറികളില്‍ കയറ്റി അയയ്‌ക്കുന്നു. കായലുകളിലും നദികളിലും മീന്‍പിടിത്തം നടക്കുന്നുണ്ട്‌. ആഴക്കടല്‍മീന്‍പിടിത്തവും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. കായലുകളിലെ ആഴംകുറഞ്ഞ കരയോരപ്രദേശങ്ങള്‍ നികത്തി കൃഷിയിറക്കുന്ന സമ്പ്രദായവും അടുത്തകാലത്തായി വികസിച്ചുവരുന്നു.

വാണിജ്യവ്യവസായങ്ങള്‍

തുറമുഖമെന്നനിലയില്‍ പ്രാധാന്യം മങ്ങിപ്പോയിട്ടുണ്ടെങ്കിലും ആലപ്പുഴപട്ടണം ഇന്നും ഒരു വാണിജ്യകേന്ദ്രമായി തുടരുന്നു. വെളിച്ചെച്ച, കൊപ്ര, കയറുത്‌പന്നങ്ങള്‍ തുടങ്ങിയവയുടെ പ്രധാന വിപണി ഈ പട്ടണമാണ്‌. കയറുത്‌പന്നങ്ങളുടെ വികസനത്തിനായി രൂപവത്‌കരിച്ചിട്ടുള്ള കയര്‍ കോര്‍പ്പറേഷന്റെ ആസ്ഥാനവും ആലപ്പുഴയാണ്‌.

കയര്‍ ഫാക്‌ടറി

കായംകുളം, മാവേലിക്കര, തിരുവല്ല, പുളിങ്കുന്ന്‌ എന്നിവിടങ്ങളാണ്‌ ജില്ലയിലെ മറ്റു വ്യാപാരകേന്ദ്രങ്ങള്‍. ഇവയില്‍ കായംകുളം മലഞ്ചരക്കുവിപണനത്തിന്‌ പ്രസിദ്ധിനേടിയിരിക്കുന്നു. കയര്‍വ്യവസായമാണ്‌ ഈ ജില്ലയില്‍ ഏറ്റവും മുന്നിട്ടു നില്‌ക്കുന്നത്‌. കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ, ചേര്‍ത്തല എന്നീ താലൂക്കുകളിലെ നല്ലൊരു ശതമാനം ആളുകള്‍ ഈ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എച്ചയാട്ടു വ്യവസായം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. മത്സ്യക്കയറ്റുമതി പുരോഗമിച്ചതോടെ ഐസ്‌ ഫാക്‌ടറികള്‍ ധാരാളമായി പ്രവര്‍ത്തിച്ചുവരുന്നു. പുളിക്കീഴിലും പന്തളത്തും ഓരോ പഞ്ചസാര ഫാക്‌ടറികള്‍ ഉണ്ട്‌. എക്‌സല്‍ഗ്ലാസ്‌ ഫാക്‌ടറിയുടെയും, "കേരളാ സ്റ്റേറ്റ്‌ ഡ്രഗ്‌സ്‌ ആന്‍ഡ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌' എന്ന ഔഷധ നിര്‍മാണശാലയുടെയും ആസ്ഥാനം ആലപ്പുഴയാണ്‌. "സൗത്ത്‌ ഇന്ത്യാ റമ്പര്‍ ഫാക്‌ടറി' ഇവിടെയുള്ള മറ്റൊരു വ്യവസായ സ്ഥാപനമാണ്‌. നഗരത്തിന്‌ 5 കി.മീ. വടക്ക്‌ കോമളപുരത്ത്‌ "കേരളാ സ്‌പിന്നേഴ്‌സ്‌' എന്ന പേരില്‍ ഒരു നൂല്‍നൂല്‌പുമില്‍ ഉണ്ട്‌. പന്തളത്ത്‌ പ്രഭുറാം മില്‍സ്‌ എന്ന പേരില്‍ മറ്റൊരു സ്ഥാപനവും പൂര്‍ത്തിയായിവരുന്നു. വെള്ളമണലുപയോഗിച്ച്‌ ഇഷ്‌ടികയുണ്ടാക്കുന്ന പള്ളിപ്പുറത്തെ (ചേര്‍ത്തല) പള്ളത്രബ്രിക്‌സ്‌, അസംസ്‌കൃതവസ്‌തുവിന്റെ സവിശേഷത വച്ചുനോക്കുമ്പോള്‍, ഇന്ത്യയില്‍ ഈ ഇനത്തിലുള്ള ഏക ഫാക്‌ടറിയാണ്‌. മാവേലിക്കരയ്‌ക്കടുത്തുള്ള കൊല്ലക്കടവിലും അരൂരിലും ഇന്‍ഡസ്‌ട്രിയല്‍ എസ്റ്റേറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. അരൂര്‍ ഒരു വ്യവസായമേഖലയായി മാറിക്കഴിഞ്ഞിട്ടുണ്ട്‌. ചെറുതും വലുതുമായ അനേകം വ്യവസായങ്ങള്‍ ഈ പ്രദേശത്ത്‌ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്‌. ചെങ്ങന്നൂരിലെ സെന്‍ട്രല്‍ ഹാച്ചറി മറ്റൊരു വ്യവസായാമാണ്‌. തിരുവല്ലയിലെ മുട്ടപ്പൊടി ഫാക്‌ടറിയും മാന്നാറിലെ സ്വിച്ച്‌ ഗിയര്‍ ഫാക്‌ടറിയും ശ്രദ്ധേയമാണ്‌. കായംകുളത്തിനു ചുറ്റുമായി അനേകം കശുവണ്ടി ഫാക്‌ടറികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ചെറുകിട വ്യവസായങ്ങള്‍ വന്‍തോതില്‍ അഭിവൃദ്ധിപ്പെട്ടിതീപ്പെട്ടി, മിഠായിത്തരങ്ങള്‍, സ്‌ട്രാബോര്‍ഡ്‌ തുടങ്ങിയവയുടെ നിര്‍മാണം ഈ ജില്ലയില്‍ ആശാസ്യമായ നിലയില്‍ പുരോഗമിച്ചുവരുന്നു. ദേശീയ, അന്തര്‍ദേശീയ ടൂറിസം ഭൂപടത്തില്‍ ആലപ്പുഴയ്‌ക്കു നിര്‍ണായക സ്ഥാനമുണ്ട്‌. ആലപ്പുഴയുടെ ഭൂപ്രകൃതി സൗന്ദര്യം തന്നെയാണ്‌ ടുറിസ്റ്റുകളെ ഇവിടേയ്‌ക്കു ആകര്‍ഷിക്കുന്നത്‌. ആലപ്പുഴയുടെ സാമ്പത്തിക മേഖലയ്‌ക്കു ടൂറിസം ഗണ്യമായ സംഭാവന നല്‍കിവരുന്നു.

തണ്ണീര്‍മുക്കംബണ്ട്‌

ഗതാഗതസൗകര്യങ്ങള്‍

തിരുവനന്തപുരം-എറണാകുളം റെയില്‍പ്പാത ജില്ലയിലെ കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല എന്നീ താലൂക്കുകളിലൂടെ കടന്നുപോകുന്നു. വടക്ക്‌ അരൂര്‍ മുതല്‍ തെക്ക്‌ കൃഷ്‌ണപുരം വരെ നാഷണല്‍ ഹൈവേയുടെ 98 കി.മീ. ദൂരം ഈ ജില്ലയിലാണ്‌. എം.സി. റോഡ്‌ ചെങ്ങന്നൂര്‍, തിരുവല്ല എന്നീ താലൂക്കുകളിലൂടെ കടന്നുപോകുന്നു. കായംകുളം-തിരുവല്ല, തിരുവല്ല-കോഴഞ്ചേരി, മാവേലിക്കര-കോഴഞ്ചേരി, മല്ലപ്പള്ളി-കോഴഞ്ചേരി, ആലപ്പുഴ-ചങ്ങനാശ്ശേരി, അമ്പലപ്പുഴ-തിരുവല്ല, മാവേലിക്കര-ചങ്ങനാശ്ശേരി തുടങ്ങി പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഒട്ടനവധി റോഡുകളുണ്ട്‌. ബസ്‌ സൗകര്യങ്ങള്‍ മിക്കവാറും എല്ലായിടത്തും ലഭ്യമാണ്‌. പൊതുമരാമത്തുവകുപ്പിന്റെ കീഴില്‍ 802 കി.മീ. റോഡുകള്‍ ഈ പ്രദേശത്തിനുവേണ്ടി ഉള്ളതായി കാണുന്നു. തോട്ടപ്പള്ളി, ദാനപ്പടി, കുത്തിയതോട്‌, ആറാട്ടുകടവ്‌, പന്നായ്‌, പുളിക്കീഴ്‌, പരുമല, വള്ളംകുളം, മല്ലപ്പള്ളി, കൊല്ലക്കടവ്‌, എറാപ്പുഴ, തോണ്ടറ, പന്തളം എന്നിവിടങ്ങളില്‍ പാലങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്‌. തച്ചീര്‍മുക്കം പാലവും പൂര്‍ത്തിയായിട്ടുണ്ട്‌. കുട്ടനാടന്‍പ്രദേശത്തെ വിവിധ കേന്ദ്രങ്ങളിലേക്കും കൊല്ലം, ചങ്ങനാശ്ശേരി, എറണാകുളം എന്നിവിടങ്ങളിലേക്കും ബോട്ട്‌ സര്‍വീസുകളുണ്ട്‌. ചരക്കുകള്‍ കയറ്റിയിറക്കുന്നതിന്‌ വള്ളങ്ങള്‍ ധാരാളമായി ഉപയോഗപ്പെടുത്തുന്നു. കുട്ടനാട്ടില്‍ ജലഗതാഗതത്തിന്‌ ജനജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്‌.

കരുമാടിക്കുട്ടന്‍

ചരിത്രം. ഇന്നത്തെ ആലപ്പുഴജില്ലയില്‍പ്പെട്ട ചില സ്ഥലങ്ങളെപ്പറ്റി പെരിപ്ലസ്‌ കര്‍ത്താവും, പ്ലിനിയും ടോളമിയും തങ്ങളുടെ കൃതികളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. റോമാസാമ്രാജ്യവുമായി വ്യാപാരബന്ധം പുലര്‍ത്തിയിരുന്ന കേരളതുറമുഖങ്ങളില്‍ ബക്കറെ (Bacare), നെല്‍ക്കിണ്ട (Nelcynda) എന്നിവ യഥാക്രമം പുറക്കാടും നിരണവുമാണെന്നു കരുതപ്പെടുന്നു. പുരാതന ചരിത്രരേഖകളില്‍ പ്രതിപാദിക്കപ്പെടുന്ന ബാരിസ്‌നദി (Baris) ഇന്നത്തെ പമ്പാനദിയാണ്‌.

ജില്ലയുടെ പ്രാചീനചരിത്രത്തിലെ ഒരു മുഖ്യ ഘടകം ഇവിടെ ബുദ്ധമതം സാര്‍വത്രികമായിരുന്നു എന്നതാണ്‌. ഭരണിക്കാവ്‌, മാവേലിക്കര, കരുമാടി എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ബുദ്ധവിഗ്രഹങ്ങള്‍ ഇതിനു സാക്ഷ്യം വഹിക്കുന്നു. ആയ്‌രാജാവായ വിക്രമാദിത്യവരഗുണന്റെ കാലത്ത്‌ (എ.ഡി. 885-925) പ്രശസ്‌തമായിത്തീര്‍ന്ന ബുദ്ധമതകേന്ദ്രമായിരുന്നു തൃക്കുന്നപ്പുഴയ്‌ക്കും കരുമാടിക്കുമിടയ്‌ക്കു കടലോരത്തു സ്ഥിതിചെയ്‌തിരുന്ന ശ്രീമൂലവാസം. ഗാന്ധാരത്തില്‍നിന്നു ലഭിച്ച ബുദ്ധപ്രതിമയില്‍ കാണുന്ന "ദക്ഷിണാപഥെ മുലവാസ ലോകനാഥ' എന്ന ലിഖിതം ശ്രീമൂലവാസത്തിന്റെ പ്രസിദ്ധിയിലേക്കു വെളിച്ചം വീശുന്നു. ഈ ബൗദ്ധ കേന്ദ്രം എ.ഡി. പത്താം ശ. വരെ പ്രമുഖമായിത്തന്നെ നിലനിന്നിരുന്നു.

സംഘകാലം. സംഘകാലത്ത്‌ കേരളത്തിന്റെ നാല്‌ പ്രധാന ഭാഗങ്ങളില്‍ ഒന്നായ കുട്ടനാട്ടില്‍ ഉള്‍പ്പെട്ടതായിരുന്നു ഇന്നത്തെ ആലപ്പുഴ ജില്ല. കുട്ടനാട്‌ എന്നതിന്‌ തടാകങ്ങളുടെ നാട്‌ എന്നായിരുന്നു അര്‍ഥകല്‌പന. ആദ്യകാലചേരന്മാരുടെ ഒരു പ്രമുഖ കേന്ദ്രമായിരുന്നു കുട്ടനാട്‌. കുട്ടനാട്ടുകാര്‍ എന്ന അര്‍ഥത്തില്‍ ചേരന്മാരെ കുട്ടുവന്മാര്‍ എന്നും വിളിച്ചിരുന്നു. കുട്ടനാടിന്റെ തലസ്ഥാനമായിരുന്ന കുഴുയൂര്‍ ഇന്നത്തെ കുമളി (കോട്ടയം ജില്ലയില്‍) ആണെന്നു പറയപ്പെടുന്നു.

ചേരസാമ്രാജ്യകാലം. 9-ാം ശ. മുതല്‍ 12-ാം ശ. വരെ ചേരസാമ്രാജ്യത്തിന്റെ ഭാഗങ്ങളായിരുന്ന ഓടനാടും നന്തുഴൈനാടും ചേര്‍ന്നതാണ്‌ ഇന്നത്തെ ആലപ്പുഴ ജില്ല. ഓടനാട്‌. ഇപ്പോഴത്തെ കാര്‍ത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകള്‍ ഉള്‍പ്പെട്ടതായിരുന്നു ഓടനാട്‌; തലസ്ഥാനം മാവേലിക്കരയിലെ കണ്ടിയൂര്‍മറ്റവും. 14-ാം ശ.-ത്തില്‍ തലസ്ഥാനം കായംകുളത്തിനുസമീപമുള്ള എരുവയിലേക്കു മാറ്റി. ഇവിടത്തെ ഭരണകര്‍ത്താക്കളെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ ലഭ്യമല്ല. രാമകോതവര്‍മ, രവി ആദിച്ചന്‍, രവികേരളവര്‍മ, രാമന്‍ ആദിച്ചവര്‍മന്‍ എന്നിവര്‍ ഓടനാട്ടു രാജാക്കന്മാരായിരുന്നുവെന്ന്‌ സ്ഥാപിക്കുന്ന ലിഖിതങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. 1225-ലെ വീര രാഘവപ്പട്ടയത്തിലും, തിരുച്ചെന്തൂര്‍ലിഖിതത്തിലും ഓടനാട്‌ അടിമകളെപ്പറ്റി പരാമര്‍ശമുണ്ട്‌. ഉച്ചുനീലി സന്ദേശത്തില്‍ ഓടനാട്ടിലെ ഇരവിവര്‍മയെപ്പറ്റി സൂചിപ്പിച്ചുകാണുന്നു. 1400-നോടടുത്ത്‌ രചിക്കപ്പെട്ട ഉച്ചിയാടിചരിതത്തിലും ഓടനാട്ടുരാജാവായ ഇരവിവര്‍മയെപ്പറ്റി പരാമര്‍ശമുണ്ട്‌. ഇദ്ദേഹത്തിന്റെ പുത്രിയായിരുന്നു ഉച്ചിയാടി. ശിവവിലാസം എന്ന കൃതിയിലും ഓടനാട്ടു രാജാവായ കേരളവര്‍മയെപ്പറ്റിയുള്ള വര്‍ണന കാണുന്നു.

കൃഷ്‌ണപുരം കൊട്ടാരം

നന്തുഴൈനാട്‌. തിരുവല്ല, ചെങ്ങന്നൂര്‍ ഭാഗങ്ങളും കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയും ഉള്‍പ്പെട്ടതായിരുന്നു നന്തുഴൈനാട്‌. ചേരചക്രവര്‍ത്തിമാരുടെ ലിഖിതങ്ങള്‍ നന്തുഴൈനാടിന്റെ പൂര്‍വചരിത്രത്തിലേക്ക്‌ വെളിച്ചം വീശുന്നു. മാമ്പള്ളിപ്പട്ടയം (എ.ഡി. 974) തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം ശാസനങ്ങള്‍ എന്നിവ ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നു. ഭാസ്‌കരരവിവര്‍മന്‍ തന്റെ 14-ാം ഭരണവര്‍ഷത്തില്‍ വേണാട്‌ ഭരണാധികാരിയായ ഗോവര്‍ധനമാര്‍ത്താണ്ഡനെ നന്തുഴൈനാട്ടിന്റെ കൂടി ഭരണാധികാരിയാക്കി. ഇതില്‍നിന്നും നന്തുഴൈനാട്‌ രണ്ടാം ചേരസാമ്രാജ്യത്തിലെ ഒരു സാമന്തരാജ്യമായിരുന്നുവെന്നും അവിടത്തെ ഭരണാധികാരിയെ ചേരചക്രവര്‍ത്തിയാണ്‌ നിയോഗിച്ചിരുന്നതെന്നും അഭ്യൂഹിക്കാന്‍ കഴിയും. നന്തുഴൈനാട്‌ പില്‌ക്കാലത്ത്‌ ഓടനാട്ടില്‍ ലയിച്ചു. പിന്നീടത്‌ തെക്കുംകൂറിന്റെ ഭാഗമായിത്തീര്‍ന്നു.

തെക്കുംകൂര്‍ ഓടനാട്ടിനെ പരാജയപ്പെടുത്തി, ചെങ്ങന്നൂര്‍-തിരുവല്ല പ്രദേശങ്ങള്‍വരെ വ്യാപിച്ചു. ഓടനാട്ടിന്റെ അധികാരപരിധി മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളായി ചുരുങ്ങി. ഓടനാട്ടുരാജാവ്‌ തലസ്ഥാനം കണ്ടിയൂര്‍നിന്നു കായംകുളത്തേക്ക്‌ മാറ്റിയതോടെ കായംകുളം രാജാവ്‌ എന്ന്‌ അറിയപ്പെട്ടുതുടങ്ങി.

കരപ്പുറം. ഇന്നത്തെ ചേര്‍ത്തലപ്രദേശം മുന്‍കാലത്ത്‌ കരപ്പുറം എന്ന പേരിലാണറിയപ്പെട്ടിരുന്നത്‌. മൂത്തേടത്ത്‌, ഇളേടത്ത്‌ എന്നീ രണ്ടുചെറിയ നാടുകള്‍ ഇവിടെ നിലവിലിരുന്നു. ഈ നാടുകളിലെ ഭരണാധികാരികള്‍ കൈമള്‍മാര്‍ ആയിരുന്നു. കൊച്ചിരാജാവുമായി ഇവര്‍ക്കു ബന്ധമുണ്ടായിരുന്നു. കൊച്ചിരാജാക്കന്മാര്‍ കരപ്പുറം, തെക്കുംകൂര്‍, കായംകുളം, ചെമ്പകശ്ശേരി എന്നിവിടങ്ങളിലെ ഭരണാധികാരികളുമായി സൗഹൃദബന്ധം പുലര്‍ത്തിവന്നു. മൂത്തകൈമള്‍ മുട്ടത്തും (ചേര്‍ത്തല) ഇളയകൈമള്‍ തുമ്പോളി (ആലപ്പുഴ)യിലും വസിച്ചിരുന്നു. 1640-ല്‍ ഈ നാടുവാഴിവംശം അന്യം നിന്നു. പിന്നീട്‌ കരപ്പുറത്തെ 72 നാടുവാഴികള്‍ രാജ്യം ഭരിച്ചു. 1718-ല്‍ കൊച്ചി കരപ്പുറം കീഴടക്കി. 1754-ല്‍ മാര്‍ത്താണ്ഡവര്‍മ ഈ പ്രദേശം വേണാടിനോടു ചേര്‍ത്തു.

പോര്‍ച്ചുഗീസുകാരുടെ കാലം. വാസ്‌കോ ദെ ഗാമയുടെ രണ്ടാമത്തെ പര്യടനവേളയില്‍ (1502) പോര്‍ച്ചുഗീസുകാര്‍ ആലപ്പുഴജില്ലയുമായി ബന്ധം ആരംഭിച്ചു. കൊല്ലത്തെ രാജ്ഞിയുടെ ക്ഷണമനുസരിച്ചാണ്‌ വാസ്‌കോ ദെ ഗാമയുടെ കപ്പലുകള്‍ കൊല്ലത്തേക്കുപോയത്‌. ഈ യാത്രാമധ്യേ അവര്‍ കായംകുളവും സന്ദര്‍ശിച്ചു. ലുഡോവിക്കോ ദെ വര്‍തേമ, ദുവാര്‍ ദെ ബാര്‍ബോസ്‌ തുടങ്ങിയ പോര്‍ച്ചുഗീസ്‌ സഞ്ചാരികള്‍ ഇക്കാലത്താണ്‌ പുറക്കാടും കായംകുളവും സന്ദര്‍ശിച്ചത്‌. ഇവരുടെ യാത്രാക്കുറിപ്പുകള്‍ ഈ പ്രദേശങ്ങളുടെ അന്നത്തെ സ്ഥിതിഗതികള്‍ മനസ്സിലാക്കുന്നതിനു സഹായകമാണ്‌. ചെമ്പകശ്ശേരി (പുറക്കാട്‌) അമ്പലപ്പുഴയുടെയും കുട്ടനാടിന്റെയും ചില ഭാഗങ്ങള്‍ ചേര്‍ന്ന്‌ ഒരു ബ്രാഹ്മണനാടുവാഴിയുടെ കീഴില്‍ രൂപംകൊണ്ട സ്വതന്ത്രരാജ്യമായിരുന്നു. ഈ രാജ്യം പുറക്കാട്‌, അമ്പലപ്പുഴ എന്നീ പേരുകളിലും അറിയപ്പെടുന്നു.

ചെമ്പകശ്ശേരിയും പോര്‍ച്ചുഗീസുകാരും തമ്മില്‍ ആദ്യകാലത്ത്‌ സൗഹൃദബന്ധം നിലവിലിരുന്നു. പോര്‍ച്ചുഗീസുകാര്‍ പൊന്നാനി ആക്രമിച്ചപ്പോള്‍ ചെമ്പകശ്ശേരി രാജാവിന്റെ നാവികസൈന്യാധിപനായിരുന്ന പുറക്കാട്‌ അരയന്‍, രാജാവിന്റെ അഭിമതത്തിനെതിരായി പോര്‍ച്ചുഗീസുകാരെ സഹായിച്ചു. എന്നാല്‍ പോര്‍ച്ചുഗീസ്‌ വൈസ്രായി ഹെന്‌റിക്‌ ദെ മെനസസ്‌ പുറക്കാട്‌ അരയനെ വെടിവച്ചു ക്ഷതമേല്‌പിച്ചതിന്റെ പേരിലുണ്ടായ യുദ്ധത്തില്‍ ചെമ്പകശ്ശേരി രാജാവ്‌ പരാജയപ്പെട്ടു (1525). പുറക്കാട്‌ രാജാവ്‌ സാമൂതിരിയുടെ പക്ഷം ചേര്‍ന്നു, രാജാവ്‌ സ്ഥലത്തില്ലാതിരുന്ന അവസരത്തില്‍ പോര്‍ച്ചുഗീസുകാര്‍ പുറക്കാട്‌ ആക്രമിച്ച്‌ കൊള്ളയടിച്ചു (1528); രാജ്ഞിയെയും സഹോദരിയെയും ബന്ധനസ്ഥരാക്കി. വലിയ ഒരു തുക നഷ്‌ടപരിഹാരം നല്‌കി രാജാവ്‌ ഭാര്യയെയും സഹോദരിയെയും വീണ്ടെടുത്തു. പിന്നീട്‌ കരപ്പുറം കൈമളുടെ സഹായത്തോടെ പുറക്കാട്‌ രാജാവ്‌ പോര്‍ച്ചുഗീസുകാരെ ആക്രമിച്ച്‌ നാശനഷ്‌ടങ്ങള്‍ വരുത്തി. പുറക്കാട്‌ രാജാവ്‌ സന്ധിസംഭാഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കവെതന്നെ കൈമള്‍ പോര്‍ച്ചുഗീസുകാരെ ആക്രമിച്ചു. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ കൈമളും സേനയും നശിപ്പിക്കപ്പെട്ടു; പുറക്കാട്‌ രാജാവ്‌ പോര്‍ച്ചുഗീസുകാരുമായി സന്ധിചെയ്‌തു.

ചെമ്പകശ്ശേരി രാജാവും മുത്തേടത്ത്‌ കൈമളും ഇളേടത്തുകൈമളും ക്രിസ്‌തുമതത്തെ പ്രാത്സാഹിപ്പിച്ചിരുന്നു. അര്‍ത്തുങ്കല്‍പള്ളി പണിയാനുള്ള അനുവാദം മൂത്തേടത്തുകൈമള്‍ നല്‌കി (1518). അതിനുവേണ്ട തടി ക്ഷേത്രവളപ്പില്‍നിന്നു നല്‌കുകയും ചെയ്‌തു. കൊച്ചി രാജാക്കന്മാരും മൂത്തേടത്തുകൈമളന്മാരും തമ്മില്‍ നടന്ന മത്സരവേളകളില്‍ ഇരുകക്ഷികളുടെയും വിലപിടപ്പുള്ള വസ്‌തുക്കള്‍ സൂക്ഷിച്ചുപോന്നത്‌ ഈ പള്ളിയിലായിരുന്നു. 16-ഉം 17-ഉം ശ.-ങ്ങളിലെ ആലപ്പുഴയെപ്പറ്റിയുള്ള വിവരങ്ങള്‍ ഡിയോഗോഗൊണ്‍ സാല്‍വസ്‌ രചിച്ച മലബാര്‍ ചരിത്രം (Historica Do Malabar) എന്ന ഗ്രന്ഥത്തില്‍നിന്നു ലഭിക്കുന്നുണ്ട്‌. 1610-ല്‍ അര്‍ത്തുങ്കല്‍ താമസിച്ചിരുന്ന ഒരു ക്രസ്‌തവ മിഷനറിയാണ്‌ ഈ ചരിത്രകാരന്‍. ചെമ്പകശ്ശേരി രാജാക്കന്മാരുടെ തുടര്‍ച്ചയായ പട്ടിക ലഭ്യമല്ല. പോര്‍ച്ചുഗീസ്‌ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പൂരാടം തിരുനാള്‍ ദേവനാരായണന്‍ ആണ്‌ ചെമ്പകശ്ശേരിയിലെ മുഖ്യ രാജാവ്‌.

ലൈറ്റ്‌ഹൗസ്‌
ആലപ്പുഴ റ്റി.ഡി. മെഡിക്കല്‍കോളജ്‌
പുന്നപ്ര രക്തസാക്ഷി മണ്ഡപം

17-ാം ശതകം. 17-ാം ശ.-ത്തിലെ ആലപ്പുഴ ജില്ലയുടെ സ്ഥിതിഗതികള്‍ ഡച്ചുരേഖകളില്‍നിന്നും ലഭ്യമാണ്‌. ജില്ലയുടെ ദക്ഷിണഭാഗങ്ങള്‍ തിരുവിതാംകൂറിന്റെ അധീനതയിലായിരുന്നു. ഇക്കാലത്ത്‌ ആലപ്പുഴ പ്രദേശങ്ങള്‍ താഴെപറയുന്ന വിധം വിഭജിക്കപ്പെട്ടിരുന്നു:

മാര്‍ത (മരുതൂര്‍കുളങ്ങര). മാവേലിക്കര ഉള്‍പ്പെട്ട ഈ പ്രദേശത്ത്‌ മുസ്ലിങ്ങളും ക്രസ്‌തവരും വസിച്ചിരുന്നു.

ബെറ്റിമേനി (വെട്ടുവേനി). കരിമ്പാലി എന്നും അറിയപ്പെട്ടിരുന്നു. കായംകുളത്തിനും പുറക്കാടിനും ഇടയ്‌ക്കാണ്‌ ഇത്‌ സ്ഥിതിചെയ്‌തിരുന്നത്‌. കാര്‍ത്തികപ്പള്ളിയും ചേപ്പാടും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 1664-ല്‍ ഇതിന്റെ ആസ്ഥാനം കാര്‍ത്തികപ്പള്ളിയായിരുന്നു.

കായംകുളം. വടക്ക്‌ പുറക്കാടും തെക്ക്‌ കൊല്ലവും ആയിരുന്നു അതിരുകള്‍. ഇന്നത്തെ കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളിലെ പ്രദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. തൃക്കുന്നപ്പുഴ. കായംകുളത്തിനും പുറക്കാടിനും ഇടയ്‌ക്ക്‌ കടലോരത്ത്‌ സ്ഥിതിചെയ്‌തിരുന്ന ഈ ചെറിയ രാജ്യം ഇടപ്പള്ളി രാജാവിന്റെ അധീനതയിലായിരുന്നു.

പനാപൊളി (പടനായര്‍കുളങ്ങര). കായംകുളത്തിനും കരുനാഗപ്പള്ളിക്കുമിടയ്‌ക്ക്‌ സ്ഥിതിചെയ്‌തിരുന്നു. പിന്നീട്‌ ഈ രാജ്യം കായംകുളത്തില്‍ ലയിച്ചു.

പുറക്കാട്‌ (ചെമ്പകശ്ശേരി: അമ്പലപ്പുഴ). തൃക്കുന്നപ്പുഴ മുതല്‍ വടക്ക്‌ മുട്ടം വരെ വ്യാപിച്ചിരുന്നു.

മുട്ടം. ചേര്‍ത്തലത്താലൂക്കിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെട്ട രാജ്യം; കരപ്പുറം എന്നും അറിയപ്പെട്ടിരുന്നു.

തെക്കുംകൂര്‍. തിരുവല്ല, കുട്ടനാട്‌, ചങ്ങനാശ്ശേരി, കോട്ടയം എന്നീ താലൂക്കുകളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ഒരു സ്വതന്ത്ര രാജ്യമായിരുന്നു ഇത്‌. ബ്രിട്ടീഷുകാരും പുറക്കാട്‌ വാണിജ്യകേന്ദ്രം സ്ഥാപിച്ചിരുന്നു. 1663-ലെ സന്ധിക്കുശേഷം ബ്രിട്ടീഷുകാരുടെ വ്യാപാരകേന്ദ്രങ്ങള്‍ക്കു മാന്ദ്യം സംഭവിച്ചു. ബ്രിട്ടീഷുകാരും ഡച്ചുകാരും കുരുമുളകുവ്യാപാര കുത്തകയ്‌ക്കുവേണ്ടി പരസ്‌പരം മത്സരിച്ചു. പുറക്കാട്ടുരാജാവ്‌ ഡച്ചുപക്ഷത്തായിരുന്നു. 1665-ല്‍ ഡച്ചുകാരും ബ്രിട്ടീഷുകാരും തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ പുറക്കാട്ടെ ബ്രിട്ടിഷ്‌ വാണിജ്യകേന്ദ്രം ഡച്ചുകാര്‍ പിടിച്ചെടുത്തു (1665 ജൂല.). ഡച്ചുകാര്‍ ബെറ്റിമേനി(കരിമ്പാലി)യും യുദ്ധാനന്തരം തങ്ങളുടെ അധികാരപരിധിയില്‍ വരുത്തി. 1665 27-ന്‌ ഡച്ചുകാര്‍ ബെറ്റിമേനിയുമായി സന്ധിയില്‍ ഏര്‍പ്പെട്ടു. 1672 ജൂല. 17-ന്‌ കാര്‍ത്തികപ്പള്ളിയില്‍വച്ച്‌ ഡച്ചുകാരും ബെറ്റിമേനിരാജാവും തമ്മില്‍ സന്ധി പുതുക്കി. ഈ സന്ധികളുടെ ഫലമായി ബെറ്റിമേനി ഡച്ച്‌ രാഷ്‌ട്രീയാധികാരത്തിന്‍ കീഴിലായി. കുരുമുളകുകേന്ദ്രമായിരുന്ന മാര്‍തയുമായി ഡച്ചുകാര്‍ വാണിജ്യക്കരാറില്‍ ഏര്‍പ്പെട്ടു. ക്യാപ്‌റ്റന്‍ ന്യൂഹോഫ്‌ 1664-ല്‍ രാജാവിനെ സന്ദര്‍ശിച്ച്‌ ആനുകൂല്യങ്ങള്‍ സമ്പാദിച്ചു. 1664 ഫെ. 7-ന്‌ ഇരുകൂട്ടരും ഒരു സന്ധിയില്‍ ഒപ്പുവച്ചു. 1665 ജനു. 29-ന്‌ കൂടുതല്‍ വ്യവസ്ഥകളോടുകൂടി വീണ്ടും ഒരു സന്ധി ഉണ്ടാക്കി. ഇതനുസരിച്ച്‌ ഡച്ചുകാരുമായല്ലാതെ മറ്റു യൂറോപ്യന്മാരുമായോ മുസ്‌ലിങ്ങളുമായോ വാണിജ്യം നടത്താന്‍ ഇവിടത്തെ രാജാവിന്‌ അനുവാദം ഇല്ലാതായി. 1672-ല്‍ ഡച്ചുകാര്‍ മൂന്നാമതും സന്ധി പുതുക്കി. തുടര്‍ച്ചയായുള്ള ഈ സന്ധികളുടെ ഫലമായി ഡച്ചുകാര്‍ പരമാധികാരികളായി മാറി; കച്ചവടക്കുത്തകയും അവര്‍ക്കു മാത്രമായി.

കുട്ടനാട്ടിലെ നെല്‍പ്പാടങ്ങള്‍
സിവില്‍സ്റ്റേഷന്‍, ആലപ്പുഴ

18-ാം ശതകം. 18-ാം ശ.-ത്തില്‍ ആലപ്പുഴജില്ലയില്‍ ഡച്ചുകാര്‍ ശക്തന്മാരായിരുന്നു. കുരുമുളകുവ്യാപാരത്തില്‍ കുത്തക സ്ഥാപിക്കുകയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം ക്രമേണ കായംകുളത്തും പുറക്കാട്ടും യഥാര്‍ഥ ഭരണാധികാരികള്‍ ഡച്ചുകാരായിത്തീര്‍ന്നു. കരപ്പുറവും അവരുടെ സ്വാധീനമേഖലയിലായി. 1716-17-ലെ ചേറ്റുവായുദ്ധത്തിനുശേഷം സാമൂതിരിയുടെമേല്‍ അധീശത്വം സ്ഥാപിക്കാന്‍ ഡച്ചുകാര്‍ക്ക്‌ സാധിച്ചു. കായംകുളവും പുറക്കാടുമായി വീണ്ടും പുതിയ സന്ധികളില്‍ ഏര്‍പ്പെട്ടു. ഡച്ചുശക്തി പ്രകടനമായിരുന്നു ലക്ഷ്യം. ഡച്ചുകാര്‍ കേരളത്തിലെ നാടുവാഴികളുടെ മത്സരങ്ങളില്‍ കക്ഷിചേര്‍ന്നു. ഡച്ചുകാര്‍ക്ക്‌ എതിരായി സഖ്യമുണ്ടാക്കുന്നതിന്‌ സാമൂതിരി ശ്രമിച്ചു. ഈ അവസരത്തിലാണ്‌ മാര്‌ത്താണ്ഡവര്‍മയുടെ (1729-58) കീഴില്‍ തിരുവിതാംകൂര്‍ ശക്തിപ്രാപിച്ചുതുടങ്ങിയത്‌. തന്മൂലം പിന്നീട്‌ ഡച്ചുകാര്‍ക്ക്‌ ഇവിടെ രാഷ്‌ട്രീയാധിപത്യം സ്ഥാപിക്കാന്‍ സാധിക്കാതെപോയി. മാര്‍ത്താണ്ഡവര്‍മ. ആലപ്പുഴ ജില്ലയിലെ ചെറുരാജ്യങ്ങളെമുഴുവന്‍ തിരുവിതാംകൂറില്‍ ലയിപ്പിച്ചത്‌ മാര്‍ത്താണ്ഡവര്‍മയാണ്‌. കൊല്ലംരാജാവും കായംകുളംരാജാവും സഖ്യത്തിലേര്‍പ്പെട്ടു. കൊല്ലംരാജാവും തിരുവിതാംകൂര്‍ രാജാവും അക്കാലത്ത്‌ ശത്രുതയിലായിരുന്നു. തിരുവിതാംകൂറിന്റെ വക കല്ലട ആക്രമിക്കപ്പെട്ടതിനാല്‍ ദളവാ ആറുമുഖംപിള്ള കൊല്ലം ആക്രമിച്ച്‌ അവിടത്തെ രാജാവായ ഉച്ചിക്കേരളവര്‍മയെ തടവുകാരനാക്കി. ഇത്‌ കായംകുളം രാജാവില്‍ ഭീതി ഉളവാക്കി. മാര്‍ത്താണ്ഡവര്‍മ കരുനാഗപ്പള്ളിയും കീഴടക്കി. മാര്‍ത്താണ്ഡവര്‍മയ്‌ക്കെതിരായി, കായംകുളവും കൊച്ചിയും തടവില്‍നിന്നു രക്ഷപ്പെട്ട ഉച്ചിക്കേരളവര്‍മയും സംഘടിച്ചു. കായംകുളംരാജാവ്‌ കരുനാഗപ്പള്ളി ആക്രമിച്ചു. അവര്‍ ഡച്ചുകാരോട്‌ സഹായത്തിനപേക്ഷിച്ചെങ്കിലും അത്‌ ലഭ്യമായില്ല. ബ്രിട്ടിഷ്‌-ഫ്രഞ്ച്‌ സഹായത്തോടെ മാര്‍ത്താണ്ഡവര്‍മ കായംകുളം ആക്രമിച്ചു. കായംകുളംരാജാവ്‌ യുദ്ധത്തില്‍ കൊല്ലപ്പെട്ടു (1734); അടുത്ത രാജാവ്‌ യുദ്ധം തുടര്‍ന്നു നടത്തി. ഡച്ചുസഹായമുണ്ടായിരുന്നെങ്കിലും കായംകുളം തോല്‌പിക്കപ്പെട്ടു. 1742-ല്‍ മാന്നാര്‍സന്ധിയില്‍ ഒപ്പുവച്ചു. മാവേലിക്കരവച്ച്‌ ഡച്ചുകാരും തിരുവിതാംകൂര്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ സംഭാഷണങ്ങള്‍ പരാജയപ്പെട്ടു. കായംകുളം രാജാവ്‌ മാന്നാര്‍സന്ധിവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന്‌ വീണ്ടും യുദ്ധമുണ്ടാകുകയും അതില്‍ പരാജിതനായ രാജാവ്‌ ആങ്ങരക്ഷാര്‍ഥം നാട്ടില്‍നിന്നു കുടുംബസമേതം പലായനം ചെയ്യുകയും ചെയ്‌തു; ഈ പോക്കിനിടയില്‍ ജംഗമസ്വത്തുക്കള്‍ എല്ലാം കായംകുളം കായലില്‍ താഴ്‌ത്തി എന്നാണ്‌ ഐതിഹ്യം. രാമയ്യന്‍ദളവയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍സേനയെ 1752-ല്‍ മാത്തൂര്‍ പണിക്കരും തെക്കേടത്തു ഭട്ടതിരിയും തോട്ടപ്പള്ളിയില്‍വച്ച്‌ എതിര്‍ത്തു. രാമയ്യന്‍ അവരെ തോല്‌പിച്ച്‌ അമ്പലപ്പുഴ കീഴടക്കി (1753). തുടര്‍ന്ന്‌ തെക്കുംകൂറും വടക്കുംകൂറും തിരുവിതാംകൂറില്‍ ലയിച്ചു. മാവേലിക്കര സന്ധി(1753)യോടെ ഡച്ചുശക്തി അസ്‌തമിച്ചു. കരപ്പുറം മാര്‍ത്താണ്ഡവര്‍മ കീഴടക്കി. രാജകുടുംബത്തിലെ ഒരു ശാഖയില്‍പ്പെട്ട ചാഴൂര്‍തമ്പാനെ സാമന്തനായി വാഴിച്ചു. അമ്പലപ്പുഴയുദ്ധത്തില്‍ (1754) കൊച്ചി, അമ്പലപ്പുഴ, തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നിവയുടെ സംയുക്തസൈന്യത്തെ തിരുവിതാംകൂര്‍സൈന്യം തോല്‌പിച്ചു. രാമയ്യന്‍ദളവ അരൂക്കുറ്റിവരെയുള്ള പ്രദേശങ്ങള്‍ കീഴടക്കി. അതോടെ കൊച്ചിരാജാവ്‌ സന്ധിക്കു നിര്‍ബന്ധിതനായി. ധര്‍മരാജാവിന്റെ (1758-98) ഭരണകാലത്ത്‌ ആലപ്പുഴ അഭിവൃദ്ധിപ്പെട്ടു. അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ളയും രാജാകേശവദാസനും ഈ ജില്ലയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി. രാജകേശവദാസന്‍ ആലപ്പുഴതുറമുഖം സ്ഥാപിച്ചു. പന്തളം. ഈ ജില്ലയില്‍പ്പെട്ട പന്തളം റാണി പാര്‍വതീഭായിയുടെ കാലത്ത്‌ (1815-29) തിരുവിതാംകൂറില്‍ ലയിച്ചു (1820). മധുരയിലെ പാണ്ഡ്യരാജാക്കന്മാരുടെ വംശപരമ്പരയില്‍പ്പെട്ടവരാണ്‌ പന്തളം രാജാക്കന്മാര്‍ എന്ന്‌ കരുതപ്പെടുന്നു. ചെമ്പഴത്തൂര്‍സ്വരൂപം എന്നും ഈ രാജകുടംബത്തിനു പേരുണ്ട്‌. 904-ല്‍ ഇവര്‍ പന്തളത്തെത്തിയിരിക്കണമെന്ന്‌ ചരിത്രകാരനായ ശങ്കുച്ചിമേനോന്‍ അഭിപ്രായപ്പെടുന്നു. ഉദയമാര്‍ത്താണ്ഡവര്‍മയുടെ കാല(1175-95)ത്തായിരുന്നു പന്തളംരാജ്യം സ്ഥാപിതമായതെന്നും അഭിപ്രായമുണ്ട്‌. എ.ഡി. ഒന്നാം ശ.-ത്തില്‍തന്നെ കേരളത്തില്‍, പ്രത്യേകിച്ച്‌ ആലപ്പുഴജില്ലയില്‍ ക്രിസ്‌തുമതം പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. അക്കാലത്ത്‌ തോമാശ്ലീഹ സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന ഏഴു പള്ളികളില്‍ ഒരെച്ചം പള്ളിപ്പുറത്തും മറ്റൊന്നു നിരണത്തുമാണെന്നു വിശ്വസിക്കപ്പെടുന്നു. രാഷ്‌ട്രീയസാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഈ ജില്ല നേതൃത്വം വഹിച്ചിട്ടുണ്ട്‌. ആലപ്പുഴജില്ലയിലെ പുന്നപ്ര വയലാര്‍ എന്നീ സ്ഥലങ്ങളില്‍വച്ചുനടന്ന കമ്യൂണിസ്റ്റ്‌ നേതൃത്വത്തിലുണ്ടായ വിപ്ലവം (1946) ചരിത്രപ്രസിദ്ധമാണ്‌. (നോ: പുന്നപ്ര വയലാര്‍ സമരം)

ജനങ്ങള്‍

ജില്ലയിലെ ജനസംഖ്യ 1,77,079 (2001) ആണ്‌. ജനസാന്ദ്രത ച.കി.മീറ്ററിന്‌ 1,128 ആണ്‌. 1961-71 ദശകത്തില്‍ ജില്ലയിലെ ജനവര്‍ധനവ്‌ 15.87 ശ.മാ. ആയിരുന്നു. സംസ്ഥാനത്തെ മറ്റു ജില്ലകളുമായി തട്ടിച്ചുനോക്കുമ്പോള്‍ താരതമ്യേന കുറഞ്ഞ ജനപ്പെരുപ്പമേ ഈ ജില്ലയിലുണ്ടായിരുന്നുള്ളൂ. സ്‌ത്രീപുരുഷാനുപാതം എന്ന ക്രമത്തിലാണ്‌. പുരുഷന്മാര്‍ 48% സ്‌ത്രീകള്‍ 52%. ഭാഷ. ജില്ലയിലെ പൊതുഭാഷ മലയാളമാണ്‌. പുറക്കാട്‌, ആലപ്പുഴ, തുറവൂര്‍ എന്നിവിടങ്ങളിലെ ഗൗഢസാരസ്വത ബ്രാഹ്മണര്‍ കൊങ്കണിഭാഷക്കാരാണ്‌. നന്നേ ചുരുക്കം ആളുകള്‍ ഇംഗ്ലീഷ്‌, അറബി, ഹിന്ദി എന്നീ ഭാഷകള്‍ സംസാരിക്കുന്നവരായിട്ടുണ്ട്‌.

സാംസ്‌കാരികരംഗം

ജില്ലയിലെ വിവിധഭാഗങ്ങളെ കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചുപോരുന്ന നിരവധി നാടകസമിതികളും നൃത്തസംഘങ്ങളും കഥകളിയോഗങ്ങളുമുണ്ട്‌. കഥാപ്രസംഗകലയില്‍ മുന്‍പന്തിയില്‍ നില്‌ക്കുന്ന മിക്ക കാഥികന്മാരും ഈ ജില്ലയില്‍നിന്നുള്ളവരാണ്‌. മാവേലിക്കരയിലെ ആർട്ടിസ്റ്റ്‌ രാജാരവിവർമ മെമ്മോറിയല്‍ പെയിന്റിംഗ്‌ സ്‌കൂളും കീരിക്കാട്ടെ സമസ്‌തകേരള കഥകളി വിദ്യാലയവും അതതുരംഗങ്ങളില്‍ പ്രതിഷ്‌ഠനേടിയിരിക്കുന്നു. ആലപ്പുഴയിലെ ഉദയാസ്റ്റുഡിയോ ചലച്ചിത്രരംഗത്ത്‌ പ്രസിദ്ധമാണ്‌. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും സിനിമാതിയെറ്ററുകള്‍ കാണാം. കൃഷ്‌ണപുരത്തെ പഴയകൊട്ടാരം ഇപ്പോള്‍ പുരാവസ്‌തുശേഖരങ്ങളുടെ കാഴ്‌ചബംഗ്ലാവായി മാറ്റിയിരിക്കുന്നു. നിരവധി സായാഹ്നപത്രങ്ങളും ഏതാനും മാസികകളും ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്ന്‌ പ്രസിദ്ധീകരിക്കപ്പെടുന്നു. മൂന്ന്‌ വന്‍കിട പ്രസിദ്ധീകരണശാലകളുമുണ്ട്‌. ആലപ്പുഴയിലെ റേഡിയോ സ്റ്റേഷനും പ്രക്ഷേപണവ്യാപ്‌തിയെ അടിസ്ഥാനമാക്കി നോക്കുമ്പോള്‍ തെന്നിന്ത്യയില്‍ ഗണനീയമാണ്‌.

ദേവാലയങ്ങള്‍. അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമിക്ഷേത്രം, കണ്ടിയൂർ മഹാദേവർ ക്ഷേത്രം, ചെങ്ങന്നൂർ ക്ഷേത്രം, ചുനക്കര മഹാദേവർ ക്ഷേത്രം, ഹരിപ്പാട്‌ സുബ്രഹ്മണ്യക്ഷേത്രം, ചെട്ടികുളങ്ങര ദേവീക്ഷേത്രം, തിരുവന്‍ വണ്ടൂർ ക്ഷേത്രം എന്നിവ പ്രസിദ്ധങ്ങളാണ്‌. അർത്തുങ്കല്‍ പള്ളി, ചേർത്തല ഫെറോന പള്ളി, എടത്വാപള്ളി എന്നിവയും പ്രസിദ്ധമാണ്‌.

അർത്തുങ്കല്‍ പള്ളി
ശ്രീകൃഷ്‌ണസ്വാമിക്ഷേത്രം, അമ്പലപ്പുഴ
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍