This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആരോഗ്യവിജ്ഞാനം,ആയുർവേദത്തിൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആരോഗ്യവിജ്ഞാനം,ആയുർവേദത്തിൽ

ആയുർവേദത്തിന്‌ രണ്ടു മുഖ്യവിഭാഗങ്ങളുണ്ട്‌: (1) രോഗഗ്രസ്‌തമായ ശരീരത്തെ രോഗവിമുക്തമാക്കാനുള്ള ഉപായങ്ങള്‍-രോഗജ്ഞാനത്തിനും ചികിത്സയ്‌ക്കും വേണ്ട നിർദേശങ്ങള്‍-അടങ്ങുന്ന വിഭാഗം; ഇതിനെ ആതുരവൃത്തം (രോഗാതുരന്മാർക്കുവേണ്ടിയുള്ള ശാസ്‌ത്രഭാഗം) എന്നു വിളിക്കുന്നു. (2) അരോഗശരീരത്തെ രോഗബാധയിൽനിന്നു രക്ഷിക്കാനും ആരോഗ്യവും ആയുസ്സും വർധിപ്പിക്കാനുമുള്ള മാർഗങ്ങള്‍ നിർദേശിക്കുന്ന ഭാഗം; ഇതിനു സ്വസ്ഥവൃത്തം (സ്വസ്ഥന്മാർ = രോഗമില്ലാത്തവർ) എന്നു പേർ. ആയുർവേദത്തിലെ "ആരോഗ്യവിജ്ഞാനം', അലോപ്പതിയിലെ "രോഗനിവാരകൗഷധങ്ങളും ആരോഗ്യരക്ഷയും' (Preventive Medicine and Hygiene) എന്ന ചികിത്സാവിഭാഗത്തിന്റെ സ്ഥാനമാണ്‌ വഹിക്കുന്നത്‌. ഇതിൽ ആരോഗ്യരക്ഷയ്‌ക്കുതകുന്ന ദിനചര്യയും ഋതുചര്യകളും ആരോഗ്യപരങ്ങളായ ആഹാരവിഹാരക്രമങ്ങളും വ്യക്തികളുടെയും സമുദായത്തിന്റെയും പെരുമാറ്റച്ചട്ടങ്ങളും സ്ഥലജലകാലദേശാദികളും പ്രതിപാദിച്ചിരിക്കുന്നു.

അഷ്‌ടാംഗഹൃദയത്തിൽ ദിനചര്യ, ഋതുചര്യ, രോഗാനുത്‌പാദനീയം, അന്നരക്ഷാവിധി, വിരുദ്ധാന്നവിജ്ഞാനീയം, മാത്രാശിതീയം എന്നീ വ്യത്യസ്‌താധ്യായങ്ങളിലാണ്‌ ഇവ വിവരിക്കപ്പെട്ടിരിക്കുന്നത്‌. ബ്രഹ്മ മുഹൂർത്തത്തിൽ ഉണർന്നെഴുന്നലേക്കുന്നതു മുതൽ ഒരു ദിവസം ഒരാള്‍ അനുഷ്‌ഠിക്കേണ്ട പലതും "ദിനചര്യ' ഉള്‍ക്കൊള്ളുന്നു. ധർമബോധത്തിന്നാധാരമായ മാനസിക സംസ്‌കാരം വളർത്താനുതകുന്ന ചില ശാശ്വത മാനുഷിക മൂല്യങ്ങളെപ്പറ്റിയുള്ള ഉദ്‌ബോധനങ്ങളും "ദിനചര്യാവിഭാഗ'ത്തിലടങ്ങുന്നു. ഹേമന്തം, ശിശിരം മുതലായ ഋതുഭേദങ്ങളിൽ പ്രകൃതിയിൽ വരുന്ന ഭാവഭേദങ്ങള്‍ ജീവികളിലും പ്രതിഫലിക്കും എന്ന വിശ്വാസത്താൽ അതനുസരിച്ചു വേണ്ട വിശേഷവിധികളാണ്‌ "ഋതുചര്യ'യിലെ പ്രതിപാദ്യം. "രോഗാനുത്‌പാദനീയ'ത്തിൽ പതിനാലു "വേഗ'ങ്ങളെയും അവയെ വേണ്ടസമയത്ത്‌ പ്രവർത്തിപ്പിക്കേണ്ടതിന്റെ ആവശ്യകതയെയും പറ്റി പറയുന്നു. അധോവായു, ഊർധ്വവായു (തികട്ടൽ), മലം, മൂത്രം, തുമ്മൽ, വെള്ളം, ദാഹം, വിശപ്പ്‌, ഉറക്കം, ചുമ, കിതപ്പ്‌ (അണപ്പ്‌), കോട്ടുവായ്‌ (ജൃംഭ), കച്ചുനീര്‌, ഛർദി, ശുക്ലം എന്നിവയുടെ സ്വാഭാവിക പ്രവർത്തനങ്ങള്‍ക്കുള്ള തോന്നലുകളാണ്‌ വേഗങ്ങള്‍. ഇവയുടെ "ഉദീരണധാരണ'ങ്ങള്‍ (തോന്നലില്ലാത്തപ്പോള്‍ മുക്കി പുറപ്പെടുവിക്കലും തോന്നുമ്പോള്‍ അടക്കിപ്പിടിക്കലും) കൊണ്ട്‌ എല്ലാത്തരം രോഗങ്ങളുമുണ്ടാകുന്നു; അതായത്‌ രോഗത്തിന്റെ സന്നികൃഷ്‌ടനിദാനമായ ത്രിദോഷവൈഷമ്യത്തിന്‌ ഇവ നിമിത്തകാരണങ്ങളാകുന്നുവെന്നർഥം. ആഹാരകാര്യത്തെയും നിദ്ര, മൈഥുനം മുതലായവയ്‌ക്കുള്ള ചില വിധിനിഷേധങ്ങളെയും മറ്റും പറ്റി "അന്നരക്ഷാവിധി' തൊട്ടുള്ള മൂന്ന്‌ അധ്യായങ്ങളിലായാണ്‌ വിവരിച്ചിട്ടുള്ളത്‌. ഇങ്ങനെയുള്ള സ്വസ്ഥവൃത്തത്തിന്‌ വ്യക്തിയുടെയും സമുദായത്തിന്റെയും സർവതോമുഖമായ അഭിവൃദ്ധിയെ സംബന്ധിച്ചിടത്തോളം ആതുരവൃത്തത്തോളമോ അതിലേറെയോ പ്രാധാന്യം കല്‌പിച്ചേ തീരൂ.

"പ്രക്ഷാളനാദ്ധി പങ്കസ്യ ദൂപാദസ്‌പർശനം വരം' ചെളി പറ്റിക്കഴിഞ്ഞു കഴുകാന്‍ മിനക്കെടുന്നതിനെക്കാള്‍ ചെളി പറ്റാതെ കഴിച്ചുകൂട്ടുന്നതാണ്‌ നന്ന്‌ എന്ന പ്രമാണവചനം ആരോഗ്യവിജ്ഞാനത്തിന്റെ പ്രാധാന്യത്തിലേക്കുള്ള ചൂണ്ടുപലകയാണ്‌. ത്രിദോഷസിദ്ധാന്തവും ആരോഗ്യലക്ഷണങ്ങളും. ത്രിദോഷസിദ്ധാന്തമാണ്‌ ആയുർവേദശാസ്‌ത്രപ്രകാരം രോഗജ്ഞാനത്തിനും ചികിത്സയ്‌ക്കുമെല്ലാം മുഖ്യാസ്‌പദം. ത്രിദോഷങ്ങള്‍ സമാനാവസ്ഥയിൽ വർത്തിക്കുമ്പോള്‍ ശരീരമനസ്സുകള്‍ക്ക്‌ ആരോഗ്യവും അവയ്‌ക്ക്‌ വിഷമാവസ്ഥയുണ്ടാകുമ്പോള്‍ രോഗാവസ്ഥയും ഉണ്ടാകുന്നു. ശരീരത്തിന്റെ ഘടനാപരമായ ചില വൈഷമ്യങ്ങളെക്കൊണ്ടാണ്‌ ശരീരം രോഗഗ്രസ്‌തമാകുന്നതെന്നും ഇവയെ സമീകരിക്കലാണ്‌ ആരോഗ്യഹേതു എന്നും ഉള്ള തത്ത്വമാണ്‌ ഈ സിദ്ധാന്തത്തിന്റെ കാതൽ. രോഗാണുജന്യങ്ങളായും ആംഗികങ്ങളായും ആഗന്തുകരോഗങ്ങള്‍ ഉണ്ടാകാമെങ്കിലും അവകൊണ്ടുണ്ടാകുന്ന ഘടനാപരങ്ങളായ വൈഷമ്യങ്ങളെ പരിഹരിച്ചുകൊണ്ട്‌ ശരീരത്തിന്റെ സഹജമായ പ്രതിരോധകശക്തിയെ വർധിപ്പിക്കുകയും നിലനിർത്തുകയുമാണ്‌ ത്രിദോഷസിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള ഉപക്രമങ്ങളുടെ ഫലം. മാനസികവും ശാരീരികവുമായ ഭാവങ്ങളെ സമഗ്രമായി സ്‌പർശിച്ചുകൊണ്ടുള്ള ഒരു ശാസ്‌ത്രീയസങ്കല്‌പമാണ്‌ ത്രിദോഷസിദ്ധാന്തമെന്ന്‌ ഇതിൽനിന്നു മനസ്സിലാക്കാം.

ത്രിദോഷങ്ങള്‍ക്കു വൈഷമ്യം സംഭവിക്കുമ്പോള്‍-രോഗാവസ്ഥയുണ്ടാകുമ്പോള്‍-വിവിധ പ്രകൃതികളായ വ്യക്തികളുടെ മാനസികവും ശാരീരകങ്ങവുമായ എല്ലാ ഭാവങ്ങള്‍ക്കും ഒരു പോലെ അസ്വസ്ഥതയുണ്ടാകും. ത്രിദോഷസാമ്യത്തിൽ രണ്ടിനും ഒരുപോലെ സ്വാസ്ഥ്യവും ലഭിക്കുന്നു.

ദേശസ്വഭാവങ്ങള്‍. ആരോഗ്യരക്ഷാതത്ത്വങ്ങളെപ്പറ്റി ചിന്തിച്ചുതുടങ്ങുമ്പോള്‍, ഒരു വ്യക്തിയോ സമുദായമോ അധിവസിക്കുന്ന ദേശത്തിന്റെ സ്വഭാവവിശേഷങ്ങള്‍കൂടി കണക്കിലെടുക്കാതെ തരമില്ല. ആയുർവേദാചാര്യന്മാർ സകലദേശങ്ങളെയും സാമാന്യമായി ആനൂപം, ജാംഗലം, മിശ്രം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. നദികള്‍, ജലാശയങ്ങള്‍ എന്നിവ നിറഞ്ഞതും ചതുപ്പുള്ളതുമായ സ്ഥലമാണ്‌ ആനൂപദേശം; കഫപ്രധാനങ്ങളായ രോഗങ്ങളും വാതരോഗങ്ങളും അവിടെ സാധാരണങ്ങളാണ്‌. ജാംഗലം വരണ്ടിരിക്കുന്ന ദേശമാണ്‌; അവിടെ വെള്ളം ദുർലഭം; പിത്തസംബന്ധമായും രക്ത സംബന്ധമായും ഉള്ള രോഗങ്ങള്‍ അവിടെ അധികം ഉണ്ടാകാനിടയുണ്ട്‌. ആനൂപത്തിന്റെയും ജാംഗലത്തിന്റെയും പ്രകൃതികള്‍ ഇടകലർന്നുള്ളതാണ്‌ മിശ്രദേശം; അവിടെ അധികമായ തണുപ്പോ ചൂടോ ഉണ്ടായിരിക്കയില്ല. ആരോഗ്യത്തിനും ദീർഘായുസ്സിനും അനുകൂലമാകയാൽ ഇതാണ്‌ സ്വഭാവേന ഏറ്റവും നല്ലത്‌. ഇതിന്‌ "സാധാരണദേശം' എന്നും പേർ കൊടുത്തിട്ടുണ്ട്‌.

ജാംഗലദേശത്ത്‌ അധികമായുണ്ടാകുന്ന പക്ഷിമൃഗാദികളെ ജാംഗലജീവികള്‍ എന്നും ആനൂപദേശത്തുള്ളവയെ ആനൂപജീവികള്‍ എന്നും വിളിക്കുന്നു. ഇവയുടെ മാംസത്തിന്‌ (ദേശഭേദേന) ഗുണവ്യത്യാസമുണ്ട്‌; ഔഷധച്ചെടികളിലും ഈ വ്യത്യാസം പ്രതിഫലിക്കും. വിന്ധ്യ-മലയ-സഹ്യപർവതങ്ങള്‍ അഗ്നിഗുണഭൂയിഷ്‌ഠങ്ങളും ഹിമാലയപർവതം സൗമ്യഗുണഭൂയിഷ്‌ഠവുമാകുന്നു. അതിനാൽ വിന്ധ്യാധിപർവതങ്ങളിലുണ്ടാകുന്ന ഔഷധങ്ങള്‍ പ്രായേണ ഉഷ്‌ണവീര്യങ്ങളും ഹിമവാനിൽ ഉണ്ടാകുന്നവ ശീതവീര്യങ്ങളുമാണ്‌. പർവതങ്ങളിലല്ലാതെ വനങ്ങളിലും ഉപവനങ്ങളിലും ഉണ്ടാകുന്ന ഔഷധങ്ങളും ഓരോ ഋതുക്കളിലെ ശീതോഷ്‌ണസ്ഥിതിയനുസരിച്ച്‌ ശീതവീര്യങ്ങളായും ഉഷ്‌ണവീര്യങ്ങളായും ഇരിക്കും. ഈ ദേശ കാലസ്വഭാവഭേദങ്ങള്‍ മനസ്സിലാക്കിവച്ചെങ്കിൽ മാത്രമേ വിഭിന്നപ്രകൃതികളായ വ്യക്തികള്‍ക്ക്‌ വേണ്ടവിധം ആരോഗ്യരക്ഷാമാർഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയൂ. ദിനചര്യ. ആരോഗ്യവും ദീർഘായുസ്സും ആഗ്രഹിക്കുന്നയാള്‍ നിത്യം അനുഷ്‌ഠിക്കേണ്ട ചില കൃത്യങ്ങളുണ്ട്‌; അഷ്‌ടാംഗഹൃദയത്തിൽ "ദിനചര്യ' എന്ന അധ്യായത്തിൽ അവയെ പ്രതിപാദിച്ചിരിക്കുന്നു. ബ്രഹ്മമുഹൂർത്തത്തിൽ ഉണർന്നേഴുന്നേല്‌ക്കുന്നതു തൊട്ടാണ്‌ ദിനചര്യ ആരംഭിക്കേണ്ടത്‌. സൂര്യോദയത്തിന്‌ സുമാർ രണ്ടുമണിക്കൂർ മുമ്പുള്ള സമയമാണ്‌ ബ്രഹ്മമുഹൂർത്തം. ശരീരത്തിന്റെ അന്നന്നത്തെ ആരോഗ്യസ്ഥിതിയെപ്പറ്റി ചിന്തിക്കാനും അതനുസരിച്ച്‌ ശുചീകരണക്രിയകളെല്ലാം ശരിക്കു നടത്തി താന്താങ്ങളുടെ പ്രവൃത്തികള്‍ക്ക്‌ സൂര്യോദയത്തിനു മുമ്പുതന്നെ തയ്യാറെടുക്കാനും ഉള്ള സമയമിതാണ്‌. ഉണർന്നെഴുന്നേറ്റാൽ താമസിയാതെ മലമൂത്രാദികളെ വിസർജിക്കുകയും മലായനങ്ങള്‍ ശുദ്ധിവരുത്തുകയും വേണം. ശൗചകർമത്തിനുപയോഗിക്കുന്ന ജലം നിർമലവും അപ്പോള്‍ കോരിയെടുത്തതും ആകണം. ദൗർഗന്ധ്യാദികള്‍ നീക്കാന്‍ നല്ല മച്ചും ഉപയോഗിക്കാം ("അഭ്യംദ്ധൃതാഭിഃ ശുചിഭിരദ്‌ഭിർമൃദ്‌ശ്ചയോജയേൽ' അ.സം. സൂ.) കുളങ്ങളിലും മറ്റും ചെന്നിരുന്ന്‌ ശൗചം നടത്തുന്ന സമ്പ്രദായം രോഗസംക്രമണത്തിന്‌ കാരണമാണ്‌. അധികം ചൂടുള്ളതോ നാറ്റമുള്ളതോ നുരയും പതയും ക്ഷാരവുമുള്ളതോ ആയ വെള്ളം ഉപയോഗിക്കരുത്‌; മുഖം കഴുകുന്നതിനും മറ്റും രണ്ടുകൈകൊണ്ടും ധാരാളം വെള്ളം കോരിയെടുക്കണം. ("നാഗ്നിപക്വൈർന്ന പൂതിഭിഃനഫേന ബുദ്‌ബുദക്ഷാരൈർനൈകഹസ്‌ താർപ്പിതൈർ ജലൈ:'-അ.സം.സൂ.)

പല്ലുതേപ്പ്‌. ദിനചര്യയിലെ അടുത്ത ഇനം പല്ലുതേപ്പാണ്‌; ഇത്‌ കാലത്തും ഭക്ഷണശേഷവും വേണ്ടതാണ്‌. അതിന്‌ ദന്തചൂർണയോഗങ്ങള്‍ പലതുമുണ്ട്‌. ചുക്ക്‌, മുളക്‌, തിപ്പലി എന്നിവയുടെ തേനിൽക്കുഴച്ച പൊടിയോ എച്ചയിൽ ഭാവനചെയ്‌ത ഇന്തുപ്പുപൊടിയോ, ചെറുപ്പുന്നയരിപ്പൊടിയോ, ത്രിഫലപ്പൊടിയോ ഉപയോഗിക്കാം. ചവർപ്പ്‌, എരുവ്‌, കയ്‌പ്‌ എന്നീ രസങ്ങളുള്ള ദ്രവ്യങ്ങളാണ്‌ ദന്തശുദ്ധിയുണ്ടാവാന്‍ നല്ലത്‌. അങ്ങനെയുള്ള വൃക്ഷങ്ങളുടെയോ ചെടികളുടെയോ ചില്ലകള്‍, ചെറുവിരൽവച്ചത്തിലും സുമാർ 30 സെ.മീ. നീളത്തിലും മുറിച്ചെടുത്ത്‌ ("കനീന്യഗ്രസമസ്ഥൂലം പ്രഗുണം ദ്വാദശാംഗുലം') ഒരഗ്രം ചതച്ച്‌ "മൃദ്വഗ്ര'മാക്കി (ബ്രഷ്‌പോലെ) ദന്തചൂർണത്തിൽ ഒപ്പി പല്ലുതേയ്‌ക്കാം. എരുക്ക്‌, ഉങ്ങ്‌, നീർമരുത്‌, പേരാൽ, കരിങ്ങാലി, പിച്ചകം, കടലാടി, കണവീരം, കൂവളം, മാവ്‌, ചെമ്പകം, കടമ്പ്‌, കുടകപ്പാല എന്നിവയൊക്കെ അതിന്‌ വിധിച്ചിട്ടുള്ളവയാണ്‌; കമുക്‌, തെങ്ങ്‌ (വേരും പൂക്കുലത്തണ്ടും), പന, ഈന്തപ്പന, കൈത (വേരും പൂക്കുലത്തണ്ടും) എന്നിവയും ഉപയോഗിക്കാവുന്നതാണ്‌. ഈ ഔഷധക്കോലുകള്‍ക്ക്‌ ദന്തപവനങ്ങള്‍, ദന്തകാഷ്‌ഠങ്ങള്‍, ദന്തശോധനങ്ങള്‍ എന്നൊക്കെ പര്യായങ്ങളുണ്ട്‌. ഇവകൊണ്ട്‌ ഓരോ പല്ലും വെണ്ണേറെ തേയ്‌ക്കണം ("ഏകൈകം ഘർഷയേൽ ദന്തം'- സുശ്രുതസംഹിത). ഔഷധക്കോലുകള്‍ക്ക്‌ ഔഷധഗുണമുണ്ടെന്നതിനു പുറമേ, അന്നന്നത്തെ ഉപയോഗംകഴിഞ്ഞാൽ വലിച്ചെറിയാമെന്നതുകൊണ്ട്‌, നിത്യവും പുതിയവ ഉപയോഗിക്കയുമാവാം.

ദന്തശുദ്ധിവരുത്തിയശേഷം നാവ്‌ വടിച്ചു വെടിപ്പാക്കണം; അതിന്‌ പൊളിച്ചെടുത്ത ദന്തകാഷ്‌ഠം തന്നെയോ അതിന്റെ ഇലയോ ഉപയോഗിക്കാം. സ്വർണം, ചെമ്പ്‌, വെള്ളി എന്നിവകൊണ്ട്‌ വളഞ്ഞ ആകൃതിയിൽ ഉണ്ടാക്കിയ "ജിഹ്വാനിർലേഖന'ങ്ങള്‍ ഉപയോഗിക്കാനും വിധിയുണ്ട്‌.

അഞ്‌ജനം. അടുത്തതായി കച്ചിൽ അഞ്‌ജനമെഴുതുകയാണ്‌ വേണ്ടത്‌, നിത്യം ശീലിക്കുവാന്‍ പറ്റിയത്‌ "സൗവീരാഞ്‌ജനം' ആണ്‌; ഇത്‌ കച്ചിലെ സ്വാഭാവിക വർണങ്ങളെ തെളിയിക്കും; കണ്‍പീലികള്‍ക്ക്‌ സാന്ദ്രത ഉണ്ടാക്കും; കച്ചിന്‌ കാഴ്‌ചയും ഭംഗിയും വർധിപ്പിക്കും. എന്നാൽ, ഇതിന്റെ നിത്യോപയോഗത്താൽ കച്ചിൽ "കഫരോധം' ഉണ്ടാകാനിടയുള്ളതുകൊണ്ട്‌ ആഴ്‌ചയിലൊരിക്കൽ കഫത്തെ "സ്രവിപ്പിക്കാനായി' "രസാഞ്‌ജനം' എഴുതണം. മരമഞ്ഞള്‍ത്തൊലികൊണ്ടുള്ള കഷായം കുറുക്കിഘനമാക്കി അതിൽ സൗവീരാഞ്‌ജനത്തിന്റെ പൊടിചേർത്തു കുഴമ്പാക്കിയാൽ രസാഞ്‌ജനമായി. അടുത്ത ഇനങ്ങള്‍ യഥാക്രമം നസ്യം, ഗണ്ഡൂഷം, ധൂമപാനം, താംബൂലചർവണം എന്നിവയാണ്‌. ഔഷധ ദ്രവ്യങ്ങള്‍ നാസാദ്വാരത്തിലൂടെ പ്രയോഗിക്കുന്ന ക്രിയാ വിധിയാണ്‌ നസ്യം; ദ്രവദ്രവ്യങ്ങള്‍ വായിലാക്കി കവിള്‍ക്കൊള്ളുന്നതാണ്‌ ഗണ്ഡൂഷം; ഔഷധദ്രവ്യങ്ങളിൽനിന്നുള്ള പുകവലിക്കുന്നതിനെയാണ്‌ ധൂമപാനം എന്നു പറയുന്നത്‌; ഇതിനായി "ധൂമനളിക' എന്നൊരു ഉപകരണവും നിർദേശിച്ചിട്ടുണ്ട്‌. ഈ നളിക വളരെ നീളമുള്ളതും വച്ചം കുറഞ്ഞതുമാണ്‌. അതുകൊണ്ട്‌ ഒരു മാത്രാകാലം കൊണ്ടുമാത്രമേ ധൂമപാനം പാടുള്ളൂ എന്നു വിധിയുള്ളതിനാൽ ഇന്ദ്രിയങ്ങള്‍ക്ക്‌ ദോഷം വരില്ല. ധൂമപാനം അധികമായാൽ അച്ചാക്കും മൂക്കിനകവും തൊണ്ടയും മറ്റും വരളുകയും, തലചുറ്റൽ, ദാഹം, രക്തസ്രുതി, ഇന്ദ്രിയങ്ങള്‍ക്കു ശക്തിക്ഷയം എന്നിവ സംഭവിക്കുകയും ചെയ്യും. നസ്യത്തിന്‌ "അണുതൈലം' ഉപയോഗിക്കാം. അഞ്‌ജനംകൊണ്ട്‌ ഉത്‌ക്ലേശിച്ച വാതകഫങ്ങളെ നസ്യംകൊണ്ടും, നസ്യംകൊണ്ട്‌ ഉത്‌ക്ലേശിച്ചവയെ ഗണ്ഡൂഷംകൊണ്ടും ശോധനം ചെയ്യാം. ഗണ്ഡൂഷംകൊണ്ട്‌ ഉത്‌ക്ലേശിച്ച വാതകഫങ്ങളെ ധൂമപാനം നിർഹരിക്കന്നു. നസ്യംകൊണ്ട്‌ മുഖത്തിന്‌ സൗഗന്ധ്യം, ശബ്‌ദത്തിന്‌ സ്‌നിഗ്‌ധത, ഇന്ദ്രിയങ്ങള്‍ക്കു നൈർമല്യം എന്നിവയുണ്ടാകും. മുഖത്ത്‌ തൊലി ചുളിയുക, നര, വ്യങ്‌ഗം (കരിമുഖം) എന്നിവയെ തടുക്കാം. ഗണ്ഡൂഷത്തിന്‌ ശീതജലം, ഉഷ്‌ണജലം, എള്ളെച്ച മുതലായ പലതും ഉപയോഗിക്കാം. ഹന്വസ്ഥിക്ക്‌ (താടിയെല്ല്‌) ബലം, സ്വരബലം, മുഖത്തിനു പുഷ്‌ടി, രസജ്ഞാനം, രുചി ഇവ വർധിക്കാനും തൊണ്ടയുണക്ക്‌, ചുണ്ടുവിള്ളൽ, പല്ലുകള്‍ക്ക്‌ തേച്ചിൽ, ഇളക്കം, വേദന, പുളിരസം തട്ടിയാലത്തെ "കോച്ചൽ' ഇവ ഇല്ലാതാക്കുവാനും എച്ച കവിള്‍കൊള്ളുന്നത്‌ നല്ലതാണ്‌. ധൂമപാനംകൊണ്ട്‌ മൂക്ക്‌, കണ്‌ഠം, ഉരസ്സ്‌ എന്നിവയ്‌ക്ക്‌ കഫശുദ്ധിയും ലഘുത്വവുമുണ്ടാകും. താംബൂലചർവണം (വെറ്റില മുറുക്കൽ) ജാതിക്ക, ഇലവംഗം, കർപ്പൂരം, തക്കോലം, അടയ്‌ക്ക, ഏലക്കായ്‌ എന്നിവയോടുകൂടിയാകാം. വായ്‌ക്കു ശുദ്ധി, രുചി, സൗഗന്ധ്യം എന്നിവയുണ്ടാക്കാന്‍ ഇതു നല്ലതാണ്‌.

അടുത്തത്‌ ക്ഷൗരകർമമാണ്‌. "പഞ്ചരാത്രാന്നഖശ്‌മശ്രു-കേശ രോമാണികർത്തയേൽ' (നഖം, മുഖരോമം, തലമുടി ഇവ അയ്യഞ്ചു ദിവസം കൂടുമ്പോള്‍ മുറിച്ചുകളയണം) എന്നാണ്‌ ഭാവപ്രകാശമതം. "നീചരോമനഖശ്‌മശ്രു' (അധികം നീളാത്ത രോമവും നഖവും മീശയും ഉള്ളവന്‍) ആകണമെന്ന്‌ വാഗ്‌ഭടനും അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

അഭ്യംഗം. അഭ്യംഗം (എച്ചതേപ്പ്‌) ആണ്‌ ഇനി വേണ്ടത്‌. രോഗമൊന്നും ഇല്ലാത്തവന്‍ ദിവസംതോറുമോ, ഒന്നിരാടമോ, മുമ്മൂന്നുദിവസം കൂടുമ്പോഴോ, ഒരു നിയമമനുസരിച്ച്‌ മുടങ്ങാതെ അതു ശീലിക്കണം. അതതു കാലദേശാദ്യവസ്ഥകള്‍ക്ക്‌ അനുസരിച്ച്‌ തയ്യാറാക്കിയ തൈലം തലയിലും ചെവിയിലും പാദങ്ങളിലും വിശേഷിച്ചു പുരട്ടണം. സാമാന്യമായി അഭ്യംഗം ജരയെ തടുക്കാനും ചർമത്തിനു മിനുപ്പും വർണപ്രസാദവും ഉണ്ടാക്കാനും നല്ലതാണ്‌. കച്ചിനു ദർശനശക്തി വർധിപ്പിക്കും; തളർച്ചയെയും വാതകോപത്തെയും ശമിപ്പിക്കും; പേശികള്‍ക്ക്‌ പുഷ്‌ടിയും ദാർഢ്യവും പ്രദാനം ചെയ്യും; ഉറക്കമുണ്ടാക്കും; അധികം തടിച്ചവരെ മെലിയിക്കാനും മെലിഞ്ഞവരെ തടിപ്പിക്കാനും അഭ്യംഗം നല്ലതാണെന്നു കരുതപ്പെടുന്നു; എന്നാൽ കഫവൃദ്ധിയുള്ളവരും വമനവിരേചനാദിശോധനൗഷധങ്ങള്‍ കഴിച്ച ദിവസങ്ങളിലും അജീർണമുള്ളപ്പോഴും അഭ്യംഗം ചെയ്യരുത്‌. വ്യായാമം. എച്ചതേച്ചു കഴിഞ്ഞാൽ, ശരീരപ്രകൃതി മുതലായവയ്‌ക്കനുസരിച്ചുള്ള വ്യായാമം ഒഴിച്ചുകൂടാത്തതാണ്‌. സൂര്യനമസ്‌കാരം നല്ലൊരു വ്യായാമമാണ്‌. അങ്ങനെ പലതുമുണ്ട്‌. വ്യായാമംകൊണ്ട്‌ ശരീരത്തിന്‌ ലാഘവം, കർമസാമർഥ്യം, ദഹനശക്തി, ദുർമേദസ്സിനു ക്ഷയം, പേശികള്‍ക്കു ദാർഢ്യം, അവയവങ്ങള്‍ക്കു വ്യക്തതയും നിബിഡതയും ("വിഭ്‌കതഘനഗാത്രത്വം') എന്നിവയുണ്ടാകും; എന്നാൽ വാതരോഗിക്കും പിത്തരോഗിക്കും വ്യായാമം നിഷിദ്ധമാണ്‌. എഴുപതുകഴിഞ്ഞ വൃദ്ധന്മാർ, പതിനാറു വയസ്സിനു താഴെയുള്ള കുട്ടികള്‍ എന്നിവർ വ്യായാമം ചെയ്‌തുകൂടാ എന്നാണ്‌ വിധി. ഹേമന്തം, ശിശിരം എന്നീ ശീതകാലങ്ങളിലും വസന്തകാലത്തും മറ്റെല്ലാ കാലത്തേക്കാളുമധികം വ്യായാമം ചെയ്യാം; എന്നാൽ, അപ്പോഴും ഒരുവന്റെ ശരീരശക്തിയുടെ പകുതിയിലധികം വ്യയം ചെയ്യരുത്‌. "നെഞ്ചിന്റെ നടുവിലും മൂക്കിന്മേലും എല്ലാ സന്ധികളിലും കക്ഷങ്ങളിലും നെറ്റിമേലും വിയർപ്പു പൊടിഞ്ഞുകണ്ടാൽ ഒരാള്‍ തന്റെ അർധശക്തി വ്യയം ചെയ്‌തതായി കരുതാം' ("സ്‌തനയോരന്തരേ ഘ്രാണേസർവസ്‌നധിഷു-കക്ഷയോഃ- സ്വോദോൽഗമോ ലലാടേച ശക്ത്യർധമിതി കഥ്യതെ'); ഏതായാലും അതിവ്യായാമം ഒരിക്കലും ചെയ്‌തുകൂടാ അതുകൊണ്ട്‌ ചുമ, പനി, ഛർദി, തളർച്ച, ക്ഷയം, ശ്വാസംമുട്ടൽ, രക്തപിത്തം എന്നീ പല ഉപദ്രവങ്ങളുമുണ്ടാകും.

സംവാഹനം. വ്യായാമം കഴിഞ്ഞാൽ ശരീരം നല്ലവച്ചം തടവണം; ഇതിന്‌ സംവാഹനം അഥവാ അംഗമർദനം എന്നു പറയും. വ്യായാമംകൊണ്ടു വിയർത്തിരിക്കുന്ന സമയത്ത്‌ സംവാഹനം ചെയ്‌താൽ ശരീരത്തിന്റെ എല്ലാഭാഗത്തും രക്തസഞ്ചാരം കൂടുതൽ നല്ലനിലയിൽ നടക്കുമെന്നതുകൊണ്ട്‌ അത്‌ സന്തർപ്പണവുമാണ്‌. തടവൽ കൈകൊണ്ടും കാൽകൊണ്ടും നടത്താം. "വ്യായാമസ്വിന്നവപുഷം, പദ്‌ഭ്യാം സമ്മർദിതം തഥാ; വ്യാധയോ നോപസർപ്പന്തി' (ഭാവപ്രകാശം).

ഉദ്വർത്തനവും സ്‌നാനവും. സംവാഹനത്തിനുശേഷം, കഷായദ്രവ്യങ്ങളെ (ചവർപ്പുരസമുള്ള വസ്‌തുക്കളെ) അരച്ചോ പൊടിച്ചോ മേൽ തേച്ചു തിരുമ്മുന്നത്‌ കഫഹരമാണ്‌; മേദസ്സിനെ വിലയിപ്പിക്കും; അംഗങ്ങള്‍ക്കു സ്ഥൈര്യവും ചർമത്തിന്‌ പ്രസാദവും ഉണ്ടാക്കും, മെഴുക്കിളക്കുകയും ചെയ്യും (ഉദാ. വാക, ഈഞ്ച). ഇതിന്‌ ഉദ്വർത്തനം എന്നാണു പേർ. "ഉദ്വർത്തനം കഫഹരം മേദസഃ പ്രവിലായനം'. ഇതു കഴിഞ്ഞ ഉടനെ ദേഹത്തിൽ ഇളം ചൂടുള്ള വെള്ളവും തലയ്‌ക്ക്‌ തണുത്തവെള്ളവും പകർന്നു കുളിക്കണം. തലയ്‌ക്കു ചൂടുവെള്ളം പകരുന്നത്‌ തലമുടിക്കും കച്ചിനും ദോഷകരമാണ്‌. ("ഉഷ്‌ണാംബുനാധഃ കായസ്യ, പരിഷേകോ ബലാവഹഃ തേ നൈവതൂത്തുമാംഗസ്യ, ബലഹൃൽ കേശചക്ഷുഷാം-വാഗ്‌ഭടന്‍') സ്‌നാനത്തിനു പല ഗുണങ്ങളും പറയുന്നുണ്ട്‌. ദഹനശക്തിയും ശുക്ലപുഷ്‌ടിയും ഓജസ്സും ബലവുമുണ്ടാകാനും ശരീരത്തിന്റെ മാലിന്യവും ആലസ്യവും മറ്റും അകലാനും സ്‌നാനം വളരെ നല്ലതാണ്‌; എന്നാൽ അർദിതം, നേത്രരോഗം, കർണരോഗം, മുഖരോഗം, അതിസാരം, അജീർണം, പീനസം മുതലായ ചില രോഗങ്ങളുള്ളവർക്കും ഭക്ഷണംകഴിഞ്ഞ ഉടനെയും (ആരോഗ്യമുള്ളവർക്കു പോലും) കുളി നിഷിദ്ധമാണ്‌. കുളിക്കുശേഷം, ശരീരം തോർത്തുന്നതിനും വസ്‌ത്രമാല്യാദികള്‍ ധരിക്കുന്നതിനും മറ്റും ശാസ്‌ത്രവിധികളുണ്ട്‌. രോമംകൊണ്ടുള്ള വസ്‌ത്രം, പട്ടുവസ്‌ത്രം, രക്തവസ്‌ത്രം, വെള്ളവസ്‌ത്രം മുതലായവയ്‌ക്കുള്ള സവിശേഷഗുണങ്ങള്‍ അവയിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌. "നിർമലാംബരധാരണം' പ്രത്യേക പ്രാധാന്യമർഹിക്കുന്നു.

ഇത്രയും പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞാൽപിന്നെ "അർഥാനുബന്ധി'കളായ കാര്യങ്ങളിലേക്കു (കൃഷി, വാണിജ്യം, ഗോരക്ഷ, രാജസേവ, രാജ്യസേവ മുതലായ ധനാഗമമാർഗങ്ങളിലേക്ക്‌) പ്രവേശിക്കാം. എന്തുകൊണ്ടെന്നാൽ, ആയുസ്സ്‌ എത്രതന്നെ ദീർഘമാണെങ്കിലും "അസന്നിഹിതസാധനം' (വേണ്ടതൊന്നും ഇല്ലാത്തത്‌) ആയാൽ നിന്ദിതമാകുന്നു; എന്നാൽ ധാർമികബോധത്തിലും സദാചാരനിഷ്‌ഠയിലും അടിയുറപ്പിച്ചുവേണം അവയെല്ലാം നിർവഹിക്കുവാന്‍; എങ്കിൽ മാത്രമേ തനിക്കും സമുദായത്തിനും ക്ഷേമൈശ്വര്യങ്ങളുണ്ടാകൂ. ഭൂതാനുകമ്പ, സമദർശിത്വം, ക്ഷമ, സ്വപ്രത്യയസ്ഥൈര്യം, ഉത്സാഹം, സത്യസന്ധത, സമൂഹസ്‌നേഹം തുടങ്ങിയ നിരവധി മാനുഷികമൂല്യങ്ങളിൽനിന്ന്‌ ഊറിക്കൂടുന്ന സമുന്നതമായ ഒരു മാനസികസംസ്‌കാരം അതിനാവശ്യമാണ്‌; അത്‌ ആരോഗ്യത്തിനും ദീർഘായുസ്സിനും കാരണവുമാണ്‌; അത്‌ വളർത്തിയെടുക്കുവാന്‍ വേണ്ട നിരവധി സദുപദേശങ്ങളുടെ ഒരു വിസ്‌തീർണപ്രഭാമണ്ഡലമാണ്‌ "ദിനചര്യ'യിൽ ഇനി ദർശിക്കുന്നത്‌. ധർമശാസ്‌ത്രതത്ത്വങ്ങളുടെ സാരസർവസ്വം മുഴുവന്‍ അതുള്‍ക്കൊള്ളുന്നു. അതിന്റെ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം: "ഹിംസാസ്‌തേയാന്യഥാകാമ- പൈശുന്യപരുഷാനൃതേ സംഭിന്നലാപം വ്യാപാദ- മഭിധ്യാ ഭൃഗ്വിപര്യായം; പാപം കർമേതി ദശധാ കായവാങ്‌മാനസൈസ്‌ത്യജേൽ അവൃത്തിവ്യാധിശോകാർത്താ- നനുവർത്തേത ശക്തിതഃ ആങ്ങവത്സതതം പശ്യേ- ദപി കീടപിപീലികം' (കൊല, മോഷണം, വ്യഭിചാരം, ഏഷണി, പരുഷവചനം, അസത്യവാദം, അസംബന്ധപ്രലാപം, ദ്രാഹവിചാരം, പരദ്രവ്യാദികളിലുള്ള ആഗ്രഹം, ശാസ്‌ത്രങ്ങളിൽ വിശ്വാസമില്ലായ്‌മ എന്നീ പത്തു പാപകർമങ്ങളെ ശരീരംകൊണ്ടും വാക്കുകൊണ്ടും മനസ്സുകൊണ്ടും ത്യജിക്കണം; ആദ്യത്തെ മൂന്നെച്ചത്തെ ശരീരംകൊണ്ടും, പിന്നെയുള്ള നാലെച്ചത്തെ വാക്കുകൊണ്ടും ശേഷിക്കുന്ന മൂന്നെച്ചത്തെ മനസ്സുകൊണ്ടും ത്യജിക്കണമെന്നാണ്‌ വിവക്ഷ; ദാരിദ്യ്രംകൊണ്ടും വ്യാധികൊണ്ടും ദുഃഖംകൊണ്ടും പരവശരായിരിക്കുന്നവരെ യഥാശക്തി രക്ഷിക്കണം. പുഴു, ഉറുമ്പ്‌ മുതലായ ക്ഷുദ്രജീവികളെപ്പോലും എപ്പോഴും തന്നെപ്പോലെ കാണണം).

ഋതുചര്യ. ഭാദ്രപദം, ആശ്വിനം, കാർത്തിക, മൃഗശീർഷം, പൗഷം, മാഘം, ഫാൽഗുനം, ചൈത്രം, വൈശാഖം, ജ്യൈഷ്‌ഠം, ആഷാഢം, ശ്രാവണം എന്നീ 12 മാസങ്ങള്‍ ചേർന്നാണ്‌ ഒരു കൊല്ലം തികയുന്നത്‌. ഈ പന്ത്രണ്ടിൽ ആദ്യമാദ്യം പറഞ്ഞ ഈരണ്ടെച്ചം കൂടി യഥാക്രമം ശരത്‌ (ചിങ്ങം-കന്നി), ഹേമന്തം (തുലാം-വൃശ്ചികം) ശിശിരം (ധനു-മകരം) വസന്തം (കുംഭം-മീനം), ഗ്രീഷ്‌മം (മേടം-ഇടവം), പ്രാവൃട്‌ (മിഥുനം-കർക്കിടകം) എന്നിങ്ങനെ ആറ്‌ ഋതുക്കള്‍ ഉണ്ടാകുന്നു.

ഈ ഋതുക്കളിൽ വ്യക്തങ്ങളായ മൂന്ന്‌ കാലാവസ്ഥകള്‍ ഉള്‍പ്പെട്ടിരിക്കുന്നു; ശീതകാലം, ഉഷ്‌ണകാലം, വർഷകാലം, പ്രാവൃട്‌, ശരത്‌, ഹേമന്തം എന്നീ ഋതുക്കളിൽ സൂര്യന്റെ ഗതി മധ്യരേഖയിൽനിന്ന്‌ തെക്കോട്ടു നീങ്ങിയിട്ടാകയാൽ ഇക്കാലത്തെ ദക്ഷിണായനം എന്നു പറയുന്നു. ഈ കാലത്ത്‌ എല്ലാ ജീവികള്‍ക്കും അനുക്രമമായ ബലവൃദ്ധിയുണ്ടാകും, ജീവികള്‍ക്കുവേണ്ട ബലത്തെ "വിസർജിക്കുന്ന'താകയാൽ "വിസർഗകാലം' എന്ന്‌ ഇതിനു പേരുണ്ട്‌. മധുരം, പുളി, എരുവ്‌, ഉപ്പ്‌, കയ്‌പ്‌, ചവർപ്പ്‌ എന്നിങ്ങനെ ആറു രസങ്ങളിൽ, പുളി, ഉപ്പ്‌, മധുരം എന്നിവ ഈ കാലത്ത്‌ ശരീരത്തിന്‌ അധികം ആവശ്യമാണ്‌. ശിശിരവും വസന്തവും ഗ്രീഷ്‌മവും ഉത്തരായനത്തിൽപ്പെടുന്നു. ഉത്തരയാനത്തിൽ സൂര്യന്‍ ബലവാനാണ്‌; കയ്‌പ്‌, ചവർപ്പ്‌, എരുവ്‌ (തിക്തകഷായ കടുകങ്ങള്‍) എന്നീ രസങ്ങളാണ്‌ ശരീരത്തിന്‌ ഈ കാലത്ത്‌ ആവശ്യം. സൂര്യന്റെ തീവ്രകിരണങ്ങള്‍ ഭൂമിയിലെ സർവചരാചരങ്ങളിൽനിന്നും സൗമ്യാംശത്തെ വലിച്ചെടുക്കുന്നു. ജീവികള്‍ ഉത്തരോത്തരം ക്ഷയിച്ചുവരുന്ന കാലമാണിത്‌. ജീവികളിൽനിന്നു ബലത്തെ ആദാനം ചെയ്യുന്നതെന്ന അർഥത്തിൽ ഇതിനെ ആദാനകാലമെന്നു പറയുന്നു.

ത്രിദോഷങ്ങള്‍ക്ക്‌ ഈ ഋതുക്കളിൽ ചില സ്വാഭാവിക പരിണാമങ്ങള്‍ വന്നുചേരുന്നു; ഓരോന്നും ചയിക്കുകയും പ്രകോപിക്കുകയും ശമിക്കുകയും ചെയ്യും. ദോഷങ്ങളുടെ ഈ സ്വാഭാവിക പ്രകോപശമങ്ങള്‍ക്ക്‌ ഋതുക്കളുമായുള്ള ബന്ധം (ഏതേതു ദോഷങ്ങള്‍ ഏതേതു ഋതുക്കളിൽ ചയിക്കുകയും പ്രകോപിക്കുകയും ശമിക്കുകയും ചെയ്യുന്നു എന്നെല്ലാം) വിവരിക്കുമ്പോള്‍ ഋതുകല്‌പനയിൽ ഭൂമിശാസ്‌ത്രപരമായ ചില പരിഗണനകള്‍കൂടി വേണ്ടിവരുന്നു. മേല്‌പറഞ്ഞ ഋതുകല്‌പന സാമാന്യമാണ്‌.

വർഷാരംഭത്തിൽ ചെടികള്‍ക്കും ഫലങ്ങള്‍ക്കും ഔഷധങ്ങള്‍ക്കും വേണ്ടത്ര പാകമോ വീര്യമോ ഔഷധഗുണമോ ഉണ്ടാവില്ല. അലിഞ്ഞും കലങ്ങിയും ചേരുന്ന പലതരം മലിനവസ്‌തുക്കളാൽ വെള്ളം അനാരോഗ്യകരമായിരിക്കും; ആകാശം മേഘച്ഛന്നവും. ഗ്രീഷ്‌മാവസാനത്തിൽ ഉണങ്ങിവരണ്ടുപോയ ഭൂമി മഴവീണു കുതിർന്നാൽ ഉത്സർജിക്കുന്ന "ഭൂബാഷ്‌പം' (നീരാവി), സ്വതേതന്നെ ഈർപ്പവും തണുപ്പുംകൊണ്ട്‌ ഘനീഭവിച്ച അന്തരീക്ഷത്തെ, കൂടുതൽ ദുഷിപ്പിക്കുന്നു; ജീവികളുടെ ശരീരത്തിൽ ജലാംശം വർധിക്കുന്നു. ദുഷ്‌ടാർദ്രമായ അന്തരീക്ഷവായു ശ്വസിക്കുകകൂടി ചെയ്യുമ്പോള്‍ ജലദോഷം, ചുമ, കണ്‌ഠപാതം തുടങ്ങിയ പല രോഗങ്ങളും ബാധിക്കാന്‍ എളുപ്പമാണ്‌; ദഹനശക്തി കുറഞ്ഞുപോകുന്നു; അപക്വങ്ങളായ സസ്യങ്ങളും ഔഷധങ്ങളും ഫലങ്ങളും മലിനജലവും കൂടിയാകുമ്പോള്‍ വയറ്റിൽ (ജാഠരരസസത്തിൽ) പുളിപ്പു കൂടുകയും ദേഹത്തിൽ പിത്തം സംചയിക്കുകയും ചെയ്യും. ഈ ഉപദ്രവകരങ്ങളായ സ്ഥിതിവിശേഷങ്ങള്‍ ശരീരത്തെ ബാധിക്കുന്നതു തടയാന്‍ വേണ്ട കരുതൽ നടപടികള്‍ കൈക്കൊള്ളണം. ആഹാരം എളുപ്പം ദഹിക്കുന്നതും പ്രാധാന്യേന സ്‌നിഗ്‌ധതയും ഉപ്പുരസവും അമ്ലരസവും ഉള്ളതുമായിരിക്കണം. അന്തരീക്ഷവായുവിലെ ഈർപ്പവും മേല്‌പറഞ്ഞ ഭൂബാഷ്‌പവും ഒഴിവാക്കാന്‍വേണ്ട മുന്‍ കരുതലുകളോടെ ഉയർന്നതലങ്ങളിൽ വസിക്കുന്നതുകൊള്ളാം.

ശരത്‌കാലം വരുമ്പോള്‍ ആകാശത്തിൽ കാർമേഘങ്ങള്‍ കുറയുന്നു; നനഞ്ഞുകുതിർന്ന ഭൂതലം ചൂടേറിയ സൂര്യകിരണങ്ങള്‍ തട്ടിയുണങ്ങുന്നു. വർഷത്തിൽ സംചയിച്ച പിത്തദോഷം പ്രകോപിക്കുകയും പൈത്തികരോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്യുന്നു. അവയെ തടയാനോ, അഥവാ അവയുടെ ശക്തി കുറയ്‌ക്കാനെങ്കിലുമോ പിത്തത്തെ വിരേചനകർമംകൊണ്ട്‌ നിർഹരിക്കുകയും ഘൃതപാനംകൊണ്ട്‌ സാമാനാവസ്ഥയിലെത്തിക്കുകയും വേണം. ആഹാരവസ്‌തുക്കള്‍ പ്രാധാന്യേന പിത്തശമനങ്ങളായ ചവർപ്പ്‌, കയ്‌പ്‌, മധുരം എന്നീ രസങ്ങളോടുകൂടിയതാകണം. (ഉദാ. ചെന്നെല്ല്‌, ചെറുപയർ, പഞ്ചസാര, നെല്ലിക്ക, പടവലം, തേന്‍, ജാംഗലമാംസം). പകൽ മുഴുവന്‍ സൂര്യരശ്‌മി തട്ടി ചൂടുപിടിച്ചും രാത്രി നിലാവുതട്ടി തണുത്തും (ശരത്തിൽ മാത്രം ഉദിക്കുന്ന) "അഗസ്‌ത്യ നക്ഷത്ര' രശ്‌മികള്‍ തട്ടി വിഷഹീനമായും നിർമലമായും ഇരിക്കുന്ന വെള്ളം കുടിക്കാനും കുളിക്കാനും ഉത്തമമാണ്‌. "തപ്‌തം തപ്‌താംശുകിരണൈഃ ശീതം ശീതാംശുരശ്‌മിഭിഃ സമന്താദപ്യഹോരാത്ര- മഗസ്‌ത്യോദയനിർവിഷം'. (അ.സൂ.അ. 3) "ഹംസോദകം' എന്ന പേരിൽ പ്രസിദ്ധമാണത്‌. ബാഹ്യമായും ആഭ്യന്തരമായും ശീതോപചാരം നല്ലതാണ്‌; പിത്തത്തെ ശമിപ്പിക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം. ഹേമന്താഗമത്തിൽ സസ്യൗഷധഫലങ്ങള്‍ പരിപക്വവീര്യങ്ങളും ബലവർധകങ്ങളും ആയിത്തീരുന്നു. വെള്ളം തെളിഞ്ഞും കനംകൂടിയുമിരിക്കും; അന്തരീക്ഷം മഞ്ഞുമൂടി തണുത്തിരിക്കും. ഈ അന്തരീക്ഷം ശരീരത്തിൽനിന്ന്‌ ചൂടിന്റെ ബഹിർഗമനത്തെ തടയുന്നതുകൊണ്ട്‌ ദഹനശക്തിയും ധാതുപരിണാമശക്തിയും വിശപ്പും കൂടുന്നു. പ്രാധാന്യേന മധുരം, പുളി, ഉപ്പ്‌ എന്നീ രസങ്ങളാണ്‌ ശരീരത്തിന്‌ ഇപ്പോള്‍ വേണ്ടത്‌. വാതഹരദ്രവ്യങ്ങളെക്കൊണ്ട്‌ സംസ്‌കരിച്ച തൈലം തലയിലും മേലുമെല്ലാം തേച്ച്‌ വ്യായാമം, സംവാഹനം, ഉദ്വർത്തനം, മേൽ ചൂടുവെള്ളം പകർന്നു കുളി മുതലായവ ഏറ്റവുമധികം ഹിതങ്ങളാകുന്ന കാലമാണിത്‌. ശിശിരം തുടങ്ങുമ്പോഴേക്കും തണുപ്പ്‌ മൂർധന്യദശയിലെത്തുന്നു; അതോടെ കഫദോഷം സംചയിക്കുവാന്‍ തുടങ്ങുകയായി. ഇങ്ങനെ സംചയിത്ത കഫം വസന്തത്തിൽ സൂര്യോഷ്‌ണംകൊണ്ട്‌ ഉരുകി കഫപ്രധാനങ്ങളായ രോഗങ്ങളെ ഉണ്ടാക്കും; അതുകൊണ്ട്‌, തീക്ഷ്‌ണങ്ങളായ വമനം, നസ്യം മുതലായവകൊണ്ടും ലഘുരൂക്ഷാഹാരങ്ങള്‍കൊണ്ടും മറ്റും വസന്തത്തിൽ കഫത്തെ ശമിപ്പിക്കുവാന്‍ നോക്കണം. വ്യായാമം, തിരുമ്മൽ, തടവൽ എന്നിവയും കഫഹരങ്ങളാണ്‌. ഗ്രീഷ്‌മം തുടങ്ങുമ്പോള്‍ സസ്യൗഷധാദികള്‍ വീണ്ടും ശുഷ്‌കങ്ങളും ലഘുക്കളും നഷ്‌ടവീര്യങ്ങളുമായിത്തുടങ്ങുന്നു. ഇതുപോലുള്ള പരിണാമം വെള്ളത്തിനും വന്നു തുടങ്ങും. ജീവികളുടെ ശരീരത്തിന്‌ വരള്‍ച്ചയും പാരുഷ്യവും കനക്കുറവും വന്നുചേരുന്നു. അവർ മേല്‌പറഞ്ഞവിധമുള്ള സസ്യാദികള്‍ ഉപയോഗിക്കുമ്പോള്‍ വാതദോഷം സംചയിക്കുവാന്‍ തുടങ്ങുന്നു. സംചിതമായ ഈ വാതം വർഷകാലത്ത്‌ മഴകൊണ്ടു മച്ചു കുതിരുകയും ജലാംശം വർധിക്കുകയും ചെയ്യുമ്പോള്‍ തണുത്ത കാറ്റും തുടർച്ചയായ മഴയുംകൊണ്ട്‌ പ്രകോപിതാവസ്ഥയിലെത്തുകയും വാതരോഗങ്ങളെ ഉണ്ടാക്കുകയും ചെയ്യുന്നു.

വർഷത്തിലും ഹേമന്തത്തിലും ഗ്രീഷ്‌മത്തിലും യഥാക്രമം ചയാവസ്ഥയെ പ്രാപിക്കുന്ന പിത്തത്തെയും കഫത്തെയും വാതത്തെയും അതതുസമയങ്ങളിൽ ശമിപ്പിച്ചു നിർത്തണം. അതു ചെയ്യായ്‌കകൊണ്ട്‌, അഥവാ അത്‌ ചെയ്‌തിട്ട്‌ ശരത്തിലും വസന്തത്തിലും പ്രാവൃട്ടിലും അവ പ്രകോപിക്കുമ്പോള്‍, വിധിപ്രകാരം അവയെ ശോധനം ചെയ്‌തു ശമിപ്പിക്കുകയാണ്‌ വേണ്ടത്‌. പ്രാസംഗികമായി ഒരു സംഗതി ഇവിടെ പ്രസ്‌താവ്യമാണ്‌. കാലാവസ്ഥയുടെ ആനുകൂല്യംകൊണ്ട്‌ സ്വാഭാവികമായിത്തന്നെ പൈത്തികങ്ങളായ രോഗങ്ങള്‍ ഹേമന്തത്തിൽ ശമിക്കുന്നു; അതുപോലെ കഫരോഗങ്ങള്‍ ഗ്രീഷ്‌മത്തിലും വാതരോഗങ്ങള്‍ ശരത്തിലും ശമിക്കുന്നു. രസകരമായ മറ്റൊരു വസ്‌തുതയുണ്ട്‌. ഒരു പൂർണ വർഷത്തിൽ പ്രകടങ്ങളാകുന്ന എല്ലാ ഋതുലക്ഷണങ്ങളും ഋതുഭേദേന ജന്തുശരീരത്തിൽ വരുന്ന പരിണാമങ്ങളും എല്ലാം ഒരു പൂർണദിവസത്തിൽതന്നെ സംക്ഷിപ്‌തമായി പ്രതിഫലിച്ചുകാണാം. പൂർവാഹ്നത്തിൽ വസന്തഋതുവിന്റെ ലക്ഷണങ്ങളും അപരാഹ്നത്തിൽ പ്രാവൃട്‌ലക്ഷണങ്ങളും പ്രദോഷത്തിൽ വർഷർത്തുലക്ഷണങ്ങളും അർധരാത്രിയിൽ ശരത്തിന്റെ ലക്ഷണങ്ങളും കാണാം എന്ന്‌ സുശ്രുതന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു (സൂ. അ. 6). ഉഷ്‌ണകാലത്തിന്റെയും വർഷകാലത്തിന്റെയും ശീതകാലത്തിന്റെയും ലക്ഷണങ്ങള്‍ ഒരു അഹോരാത്രത്തിൽതന്നെ പ്രതിഫലിക്കുന്നുണ്ടെന്നർഥം. ഈ കാലങ്ങളിൽ (ഋതുഭേദങ്ങളിൽ) ത്രിദോഷങ്ങള്‍ക്കു സംഭവിക്കുന്ന ചില പ്രകോപശമങ്ങളുടെ ലക്ഷണങ്ങളെല്ലാം ഒരു അഹോരാത്രത്തിൽ അതതുസമയങ്ങളിൽ പ്രകടങ്ങളാകുമെന്നും അറിയണം. കേവലം മാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഋതുവിഭജനം എപ്പോഴും വളരെ കൃത്യമായെന്നുവരില്ല; ഭൂമി ശാസ്‌ത്രപരമായും കാലഗതിക്കനുസരിച്ചും പല വ്യത്യാസങ്ങളും അതിൽ വന്നുചേരാം; അതുകൊണ്ട്‌ ഋതുക്കളുടെ ആ മൂന്ന്‌ സുവ്യക്തസാമാന്യലക്ഷണങ്ങളായ മഴക്കാലം, തണുപ്പുകാലം, ഉഷ്‌ണകാലം എന്നിവയെ അടിസ്ഥാനപ്പെടുത്തി അവയെ നിർണയിക്കുന്നതാണ്‌ ആയുർവേദാചാര്യന്മാർക്ക്‌ അധികം സമ്മതം. രോഗസംക്രമണം. മേല്‌പറഞ്ഞ സ്വാസ്ഥ്യസംരക്ഷണവിധികള്‍കൊണ്ട്‌ ശരീരത്തിലെ ദോഷദൂഷ്യാദികളെ സമീകരിച്ചു നിർത്തിയാൽ മാത്രം പോരാ, ഒരാളിൽ നിന്ന്‌ മറ്റൊരാളിലേക്ക്‌ പകരുന്നതരം രോഗങ്ങളുണ്ട്‌; അവയെ തടുക്കാന്‍ അത്തരം രോഗങ്ങളുള്ളവരോട്‌ സമ്പർക്കം പുലർത്താതിരിക്കുന്നതും ആവശ്യമാണ്‌. "പ്രസംഗാത്‌ ഗാത്രസംസ്‌പർശാത്‌, നിശ്വാസാത്‌ സഹഭോജനാത്‌', ഏകശയ്യാസനാത്‌, ചാപി വസ്‌ത്രമാല്യാനു- ലേപനാത്‌, കുഷ്‌ഠം ജ്വരശ്ച ശോഷശ്ച, നേത്രാഭിഷ്യനന്ദ ഏവച, ഔപസർഗികരോഗാശ്ച, സംക്രമന്തി നരാന്നരം' (സുശ്രുതം കുഷ്‌ഠരോഗനിദാനം) (അടുത്തുനിന്ന്‌ സംസാരിക്കുക, സ്‌പർശിക്കുക, ശ്വാസോച്ഛ്വാസത്തിൽ ഒരാള്‍ പുറത്തുവിടുന്ന ദുഷിച്ച വായു മറ്റൊരാള്‍ ശ്വസിക്കാന്‍ ഇടവരിക, ഒരേപാത്രത്തിൽ നിന്നോ അടുത്തിരുന്നോ ആഹാരം കഴിക്കുക, ഒരേ കിടക്കയിൽ കിടക്കുകയോ ഇരിപ്പിടങ്ങളിൽ ഇരിക്കുകയോ ചെയ്യുക, ഒരേ വസ്‌ത്രങ്ങളോ മാലകളോ ലേപനങ്ങളോ പരസ്‌പരം മാറിയുപയോഗിക്കുക എന്നിവകൊണ്ട്‌ സാമാന്യേന രോഗങ്ങള്‍ ഒരാളിൽനിന്ന്‌ മറ്റൊരാളിലേക്കു പകരുന്നു. കുഷ്‌ഠം, ക്ഷയം, ജ്വരം, അക്ഷിരോഗങ്ങള്‍ എന്നിവയും സാംക്രമികങ്ങളായ മറ്റു പല രോഗങ്ങളും ഇങ്ങനെ പരക്കും). ഇവയുടെ സംരക്ഷണത്തിന്‌ സമൂഹത്തിന്റെയും ജനപദങ്ങളുടെയും രാഷ്‌ട്രത്തിന്റെയും ആരോഗ്യരക്ഷയ്‌ക്കുവേണ്ട നിർദേശങ്ങള്‍ ചരകസംഹിതയിലെ "ജനപദോധ്വംസനീയ വിമാനം' മുതലായ അധ്യായങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌.

രോഗമൊന്നും ഇല്ലാതെ കഴിച്ചുകൂട്ടുവാന്‍ ആർക്കാണ്‌ സാധിക്കുക; "നിത്യം ഹിതാഹാരവിഹാരസേവീ, സമീക്ഷ്യകാരീ വിഷയേശ്വസക്തഃ, ദാതാ സമസ്‌ സത്യപരഃ ക്ഷമാവാ- നാപ്‌തോപസേവീ ച ഭവത്യരോഗഃ' (അ.സൂ.അ. 4) (എന്നും ശരീരമനസ്സുകള്‍ക്ക്‌, ഹിതമായ ആഹാരവും പ്രവൃത്തിയും ഉണ്ടാവുക, എല്ലാകാര്യവും ആലോചിച്ച്‌ ചെയ്യുക, വിഷയങ്ങളിൽ അനാസ്‌കതനായിരിക്കുക, ദാനശീലനും സുഖദുഃഖങ്ങളിൽ സമചിത്തനും സത്യനിഷ്‌ഠനും ക്ഷമാശീലനുമായിരിക്കുക, പ്രാമാണികന്മാരായ മഹാന്മാരെ ആശ്രയിക്കുക, ഇവ ആരിൽ ഒത്തിണങ്ങുന്നുവോ അവന്‌ രോഗമുണ്ടാവില്ല). ഈ വക ഗുണങ്ങളിൽ മിക്കവയും മനസ്സിനു ശാന്തിയും സമാധാനവും വളർത്തുന്നു; ആരോഗ്യത്തിലേക്കുള്ള രാജമാർഗം അതാണുതാനും. (ഡോ. പി.ആർ. വാരിയർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍